ഇന്നത്തെ വാർത്തകൾ .
| JACOB CHERIAN|
കൈക്കൂലി കേസിൽ അറസ്റ്റിലായ സ്റ്റാലിൻ നാരായണന് കോടതി ജാമ്യം അനുവദിച്ചില്ല.
കൈക്കൂലിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡിവൈ.എസ്.പിക്കെതിരേയും കേസെടുത്തു.
◾കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലായി സസ്പൻഷനിലായ തിരുവല്ല നഗരസഭാ സെക്രട്ടറി സ്റ്റാലിൻ നാരായണന് വിജിലൻസ് കോടതി ജാമ്യം നിഷേധിച്ചു. സ്റ്റാലിൽ നാരായണനെതിരെ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലും, നെടുമങ്ങാട് പോലീസ് സ്റ്റേഷനിലും മൂന്ന് വീതം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.കൂടാതെ നിരവധി വിജിലൻസ് കേസുകളും ചാർജ്ജ് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ കേരള ഹൈക്കോടതിയിലും കൂടുതൽ കേസുകൾ എത്തി എന്നറിയുന്നു. ഇതിനിടെ കൈക്കൂലി കേസിൽ പ്രതിയായ സ്റ്റാലിൻ നാരായണനിൽ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങിയ വിജിലൻസ് ഡി.വൈ.എസ്.പി വേലായുധൻ നായർക്കെതിരെ വിജിലൻസ് കേസെടുത്തു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ചുമതലയുളള സ്‌പെഷല്‍ ഡിവൈഎസ്പിയാണ് വേലായുധന്‍. നാരായണന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കൈക്കൂലി നല്‍കിയെന്നതിന്റെ തെളിവ് ലഭിച്ചത്. കേസ് അട്ടിമറിച്ച ശേഷം ഡിവൈഎസ് പി യുടെ മകന്റെ അക്കൗണ്ടിലേക്കാണ് നാരായണന്‍ പണം കൈമാറിയത്. കേസില്‍ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു
ലോക ഡൗൺ സിൻഡ്രോം ദിനം ബിലീവേഴ്സ് ആശുപത്രിയിൽ.
◾ലോക ഡൗൺ സിൻഡ്രോം ദിനമായ ഇന്നലെ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ ബോധവത്കരണ - വിദ്യാഭ്യാസ പരിപാടികൾ നടന്നു. പരിപാടികളുടെ ഉദ്ഘാടനച്ചടങ്ങിൽ കേരളാ ആരോഗ്യ സർവകലാശാല മുൻ വൈസ്ചാൻസലറും പ്രമുഖ ശിശുരോഗ വിദഗ്ദ്ധനുമായ ഡോ. എം.കെ.സി നായർ മുഖ്യാതിഥിയായിരുന്നു. കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ. ഡോ.ജോർജ് ചാണ്ടി മറ്റീത്ര , ശിശുരോഗ വിഭാഗം മേധാവി ഡോ ജിജോ ജോസഫ് ജോൺ , ഡോ അരുൺ മാമ്മൻ, ഡോ ആൽഫി ക്രിസ്റ്റീൻ തോമസ് എന്നിവർ സംസാരിച്ചു. മാസ്റ്റർ ആശിഷ് ബിജിയുടെയും ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളുടെയും കലാപ്രകടനം പരിപാടികൾക്ക് മാറ്റുകൂട്ടി.
മനുഷ്യ ശരീരത്തിലെ 46 ക്രോമസോമുകളിൽ, 21-ാമത്തെ ക്രോമസോം രണ്ടിന് പകരം മൂന്നെണ്ണം ഉള്ള അവസ്ഥയാണ് ഡൗൺ സിൻഡ്രോം. അതിനാൽ മൂന്നാം മാസമായ മാർച്ചിലെ 21 എന്ന തീയതിയാണ് ലോക വ്യാപകമായി ഡൗൺ സിൻഡ്രോം ദിനമായി ആചരിക്കുവാനായി തിരഞ്ഞെടുത്തത്. ഡൗൺ സിൻഡ്രോം കുട്ടികൾക്ക് സാധാരണ കുട്ടികളെപ്പോലെ വളരാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുവാൻ സമൂഹത്തെ ബോധവത്കരിക്കുവാനാണ് ഈ ദിനം ആചരിക്കുന്നത്.
നിലയ്ക്കൽ കുടിവെള്ള പദ്ധതി എത്രയും വേഗം പൂർത്തീകരിക്കും -മന്ത്രി റോഷി അഗസ്റ്റിൻ.
◾നിലയ്ക്കൽ കുടിവെള്ള പദ്ധതി എത്രയും വേഗം പൂർത്തീകരിക്കുന്നതിനായി നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നിയമസഭയിൽ പ്രമോദ് നാരായണൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
പദ്ധതിയുടെ കരാർ ഏറ്റെടുത്ത കരാറുകാരൻ പണി പൂർത്തിയാക്കുന്നതിൽ കാലതാമസം വരുത്തിയതിനാൽ പദ്ധതി തടസ്സപ്പെടുകയായിരുന്നു.പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും അദ്ദേഹം കരാർ പൂർത്തിയാക്കിയില്ല. തുടർന്ന് കരാറുകാരനെ ടെർമിനേറ്റ് ചെയ്ത് പുതിയ കരാറുകാരനെ ഏൽപ്പിച്ചതായും, പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി സഭയെ അറിയിച്ചു.
പമ്പയിലെ സ്നാനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ സീസണിൻ നല്ല നിലയിൽ നടത്താനായി. ഭാവിയിൽ കുറേ കൂടി കൃത്യത വരുത്താൻ ഇത് ഒരു പദ്ധതിയായി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ശബരിമലയിൽ വരുന്ന ഭക്തന്മാർക്ക് വേണ്ട സൗകര്യം ഒരുക്കാൻ ജലവിഭവ വകുപ്പ് നടപടികൾ സ്വീകരിക്കും. കുടിവെള്ളത്തിന്റെ കാര്യത്തിലും, പമ്പാ സ്നാനത്തിന്റെ കാര്യത്തിലും സർക്കാരിന് പ്രത്യേക കരുതലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധ ധർണ.
◾കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 24ന് വൈകിട്ട് 4ന് തിരുവല്ല കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ ധർണ നടത്തും.പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളിൽ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന - ജില്ലാ നേതാക്കൾ പങ്കെടുക്കും.
വൈദ്യുത ബോർഡിൻെറ തട്ടിപ്പ് ബിൽ
വൈദ്യുതി ബില്ല് അടയ്ക്കാനാവാതെ ദരിദ്ര കുടുംബം ഇരുട്ടിൽ തപ്പുന്നു.
◾പെരിങ്ങര പഞ്ചായത്ത് 2 -ാം വാർഡ് ആലഞ്ചേരിൽ വിജയന്റെ കുടുംബത്തിനാണ് ഈ ദുരവസ്ഥ.വിജയന്റെ വീടിന് രണ്ട് മുറികൾ മാത്രമാണുള്ളത്. രണ്ട് എൽ.ഇ.ഡി ബൾബുകളും, രണ്ട് ഫാനും മാത്രമാണ് വിജയൻ വീട്ടിൽ ഉപയോഗിക്കുന്നത്. ഇത്തവണ വൈദ്യുതി ബില്ല് ലഭിച്ചപ്പോൾ അടയ്ക്കേണ്ട തുകയോ 17,044 രൂപ.ഇത് കണ്ട് വിജയൻ അമ്പരന്നു പോയി. ഈ തുക അടയ്ക്കാതെ വന്നതോടെ കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷൻ വിജയന്റെ വീട്ടിലേക്കുള്ള വൈദ്യുതിയും വിഛേദിച്ചു.ഇതോടെ വിജയനും, ഭാര്യയും, വിദ്യാർത്ഥികളായ രണ്ട് മക്കളും, 80 വയസ്സ് പ്രായമുള്ള ഹൃദ്രോഗിയായ മാതാവും അടങ്ങിയ കുടുംബം രാത്രിയിൽ ഇരുളിലാണ് കഴിയുന്നത്
സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് ആക്സസ് കണ്‍ട്രോള്‍ സംവിധാനം നടപ്പാക്കും.
◾സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ മുങ്ങുന്നതു തടയാന്‍ ഏപ്രില്‍ ഒന്നു മുതല്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനം നടപ്പാക്കും. പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടും ജീവനക്കാര്‍ മുങ്ങുന്നതായി കണ്ടതോടെയാണ് അകത്തേക്കു പ്രവേശിക്കാനും പുറത്തു പോകാനും പഞ്ചു ചെയ്യേണ്ട ആക്സസ് കണ്‍ട്രോള്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. പൊതു ഭരണ സെക്രട്ടറി ജ്യോതി ലാല്‍ ഉത്തരവിറക്കി.
◾സംസ്ഥാന സെക്രട്ടേറിയേറ്റ് വളഞ്ഞ് യുഡിഎഫ് സമരം വരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് രണ്ടാമത്തെ ആഴ്ചയില്‍ സമരം ചെയ്യാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. നിയമസഭ നേരത്തെ പിരിയാന്‍ തീരുമാനിച്ചത് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടിയതാണെന്നും യുഡിഎഫ് വിലയിരുത്തി. അഞ്ച് എംഎല്‍എമാര്‍ സഭയില്‍ സത്യഗ്രഹം ആരംഭിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ച് സഭ നേരത്തെ പിരിയുകയായിരുന്നു.
◾ലോക ബാങ്കിന്റെ വായ്പ വാങ്ങി കേരളത്തില്‍ വേസ്റ്റ് മാനേജ്മെന്റ് പദ്ധതി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആവശ്യമായ സാങ്കേതിക, സാമ്പത്തിക സഹായം നല്‍കാമെന്ന് യോഗത്തില്‍ പങ്കെടുത്ത ലോകബാങ്ക് അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ ഡ്രോണ്‍ സര്‍വ്വേ നടത്തും.
◾ദേവികുളം നിയമസഭാ മണ്ഡലത്തില്‍ സിപിഎമ്മിന്റെ എം. രാജ വിജയിച്ച തെരഞ്ഞെടുപ്പു ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിന്‍ 10 ദിവസത്തെ സാവകാശം അനുവദിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ച അതേ ബെഞ്ചു തന്നെ സ്റ്റേ നല്‍കിയത്.
◾ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. കുമാര്‍ സുപ്രീം കോടതിയില്‍ തടസഹര്‍ജി ഫയല്‍ ചെയ്തു.
◾ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശമുണ്ടാക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ ശനിയാഴ്ച മയക്കുവെടി വയ്ക്കും. ശനിയാഴ്ച പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. റോഡുകള്‍ അടച്ചിടും. സന്ദര്‍ശനം ഒഴിവാക്കണമെന്ന് ഇടുക്കി കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍ദ്ദേശിച്ചു.
◾തിരുവനന്തപുരം ലോ കോളേജിലെ സമവായ ചര്‍ച്ച ഇന്നലെയും പരാജയപ്പെട്ടു. എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ അധ്യാപിക കേസ് പിന്‍വലിക്കാതെ ഒത്തുതീര്‍പ്പിനില്ലെന്ന് എസ്എഫ്ഐ. എസ് എഫ് ഐ കേസ് പിന്‍വലിച്ചില്ലെങ്കില്‍ തങ്ങളും വിട്ടുവീഴ്ചക്കില്ലെന്ന് കെഎസ് യു നിലപാടെടുത്തു. ഇതോടെ ക്ലാസുകള്‍ തത്കാലം പുനരാരംഭിക്കാനാവില്ല.
◾സ്റ്റൈപ്പന്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്മാരും പിജി ഡോക്ടര്‍മാരും അനിശ്ചിത കാല സമരത്തിലേക്ക്. പിജി ഡോക്ടര്‍മാര്‍ക്ക് അഞ്ചു മാസമായി സ്റ്റൈപ്പന്റ് ലഭിക്കുന്നില്ലെന്നാണു പരാതി.
◾കണ്ണൂര്‍ സെന്റ് അഞ്ചലോസ് കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പദ്ധതിയിലെ അഴിമതിയില്‍ കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. ഡിടിപിസി സെക്രട്ടറിയായിരുന്ന സജി വര്‍ഗ്ഗീസ്, കരാര്‍ കമ്പനി ആയ സിംപയോളിന്‍ ടെക്നോളജി, കിറ്റ്കോ ഉദ്യോഗസ്ഥര്‍, കൃപാ ടെല്‍കോം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. 3.88 കോടി രൂപയുടെ പദ്ധതി 2016 ലാണ് ഉദ്ഘാടനം ചെയ്തത്.
◾തിരുവനന്തപുരം പെരുമാതുറയില്‍ പതിനേഴുകാരന്റെ ദുരൂഹ മരണം. തെരുവില്‍ വീട്ടില്‍ സുല്‍ഫിക്കര്‍ റജില ദമ്പതികളുടെ മകന്‍ ഇര്‍ഫാന്‍ (17) ആണ് മരിച്ചത്. ഇര്‍ഫാനെ ഒരു സുഹൃത്ത് വീട്ടില്‍നിന്ന് വിളിച്ചു കൊണ്ടുപോയി. ഏഴുമണിയോടെ ഒരാള്‍ ഇര്‍ഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളഞ്ഞു. അമിതമായി മയക്കുമരുന്നു നല്‍കിയ നിലയിലായിരുന്നെന്ന് അമ്മ പരാതിപ്പെട്ടു.
◾പാലക്കാട് കല്‍മണ്ഡപത്ത് പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് 57 പവന്‍ സ്വര്‍ണാഭരണങ്ങളും ഒന്നരലക്ഷം രൂപയും കവര്‍ന്ന കേസില്‍ മുഖ്യപ്രതി വീട്ടുടമയുടെ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരന്‍. ഇയാളടക്കം മൂന്നു പേരാണ് പിടിയിലായത്. ജീവനക്കാരനായ പുതുനഗരം സ്വദേശി തൗഫീഖ്, വിമല്‍, ബഷീറുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.
◾തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് വിഭാഗവും റെയ്ഡ് നടത്തി. ഭര്‍ത്താവ് സുരേഷ് കുമാറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
◾ഇടുക്കി കാഞ്ചിയാറില്‍ വീട്ടിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം. പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി ജെ വത്സമ്മ (അനുമോള്‍ – 27 ) യാണു മരിച്ചത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. അനുമോളെ കാണാനില്ലെന്നു പരാതി നല്‍കി മുങ്ങിയ ഭര്‍ത്താവ് ബിജേഷിനെ പോലീസ് തെരയുന്നു.
◾ദാമ്പത്യ പ്രശ്നം പരിഹരിക്കാന്‍ പൂജ നടത്തുകയാണെന്ന മറവില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഇരിങ്ങാലക്കുട സ്വദേശി അറസ്റ്റില്‍. കോമ്പാറ സ്വദേശി കോക്കാട്ട് പ്രദീപി (43)നെയാണ് അറസ്റ്റ് ചെയ്തത്.
◾ഹൃദയാഘാതംമൂലം വിമാനം അടിയന്തരമായി റിയാദിലിറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മലയാളിയായ ഉംറ തീര്‍ഥാടകയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഉംറ നിര്‍വഹിച്ച ശേഷം സ്പൈസ് ജറ്റ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലപ്പുറം എടയൂര്‍ നോര്‍ത്ത് ആദികരിപ്പാടി മവണ്ടിയൂര്‍ മൂന്നാം കുഴിയില്‍ കുഞ്ഞിപ്പോക്കരുടെ ഭാര്യ ഉമ്മീരിക്കുട്ടി (55) ആണ് മരിച്ചത്.
◾തിമിംഗലത്തിന്റെ അഴുകിയ ജഡം തൃശൂര്‍ ചാവക്കാട് കടപ്പുറത്ത് കരയ്ക്കടിഞ്ഞു. വൈകിട്ട് അഞ്ചോടെയാണ് പ്രദേശവാസികള്‍ ജഡം കണ്ടത്.
◾ഡല്‍ഹി ബജറ്റ് അവതരണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി. അടിസ്ഥാന സൗകര്യവികസനത്തിനും പരസ്യത്തിനും ചിലവാക്കിയ തുകയില്‍ വിശദീകരണം തേടിയാണ് കേന്ദ്രം ബജറ്റ് അവതരണം തടഞ്ഞത്. 22,000 കോടി രൂപ അടിസ്ഥാന വികസനത്തിനും 550 കോടി രൂപ പരസ്യത്തിനും ചെലവാക്കിയെന്ന് അറിയിച്ചതോടെ ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ ബജറ്റ് അവതരണം കേന്ദ്ര സര്‍ക്കാര്‍ തടയുന്നത്.
◾ഉത്തരേന്ത്യയില്‍ ഭൂകമ്പം. ഡല്‍ഹി, ജമ്മു കാഷ്മീര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തി. ഇന്നലെ രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്.
◾നുണകളില്‍ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വ എന്ന് ട്വീറ്റ് ചെയ്ത കന്നഡ നടന്‍ ചേതന്‍ കുമാര്‍ അഹിംസയെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുത്വ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബജ്രംഗദള്‍ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
◾പാര്‍ലമെന്റിനകത്തും പുറത്തും ബിജെപി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി. നിലപാടില്‍ വ്യക്തത വരുത്താന്‍ ലോക്സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണം. തനിക്ക് സാമാന്യ നീതി നിഷേധിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സ്പീക്കര്‍ക്ക് രാഹുല്‍ എഴുതിയ കത്ത് കോണ്‍ഗ്രസ് പുറത്തുവിട്ടു.
◾ഒളിവില്‍ കഴിയുന്ന ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗിന്റെ വിവിധ രൂപങ്ങളിലുള്ള ഫോട്ടോകള്‍ പഞ്ചാബ് പൊലീസ് പുറത്തുവിട്ടു. അമൃത്പാല്‍ മുഖവും വേഷവും മാറ്റിയെന്നു സംശയിച്ചാണ് ഷേവ് ചെയ്ത ഫോട്ടോ സഹിതം പുറത്തിറക്കിയത്. ഇയാളെ കണ്ടെത്താന്‍ ഫോട്ടോകള്‍ സഹായകമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
◾ഖലിസ്ഥാന്‍ വാദി അമൃത്പാല്‍ സിംഗ് പൊലീസില്‍നിന്നു തെന്നിമാറി കാറില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. ശനിയാഴ്ച ജലന്ധറിലെ ടോള്‍ പ്ലാസയില്‍നിന്നും അമൃത്പാല്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. നാലു പ്രതികള്‍ ചേര്‍ന്നാണ് അമൃത് പാലിനെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടാന്‍ ഉപയോഗിച്ച ബ്രസ്സ കാര്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
യു.വി.ജോസിനെ ഇ.ഡി ചോദ്യം ചെയ്തു.
◾ലൈഫ്മിഷൻ ഇടപാടിൽ കള്ളപ്പണക്കേസിൽ ഒന്നാം പ്രതിയായ സന്തോഷ് ഈപ്പനെ അറസ്റ്റു ചെയ്തതിന് പിന്നലെ ലൈഫ്മിഷൻ പദ്ധതിയുടെ മുൻ ഡി.ഇ.ഒ. യു.വി.ജോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം ചെയ്തു.യു.എ.ഇ സംഘടന പദ്ധതിക്കായി നൽകിയ 19 കോടി രൂപയിൽ നാലര കോടി രൂപ കമ്മീഷൻ നൽകി സന്തോഷ് ഈപ്പൻ തന്റെ കമ്പനിക്കു വേണ്ടി നിർമ്മാണ കരാർ നേടിയെന്നതാണ് കേസ്.ഇതിനായി നടത്തിയ കള്ളപ്പണ - ഡോളർ കേസിൽ സന്തോഷ് ഈപ്പന്റെ പങ്ക് വ്യക്തമാകുന്ന സൂചനകൾ യു.വി.ജോസിലൂടെ ചോദ്യം ചെയ്യലിൽ ഇഡിക്ക് ലഭിച്ചതായാണ് സൂചന.
നേരത്തെ ഈ കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ ഇ.ഡി. അറസ്റ്റു ചെയ്ത് റിമാൻഡിലാക്കിയിരുന്നു.കൂടാതെ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത് എന്നിവർക്കൊപ്പം സി.എ.രവീന്ദ്രനേയും ചോദ്യം ചെയ്തിരുന്നു.ഇവരുടെയൊക്കെ മൊഴികൾ പരിശോധിക്കുന്നതിലൂടെ കേസിനെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇഡി.
◾അമൃത്പാല്‍ സിംഗിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റം ചുമത്തി. പഞ്ചാബ് സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയില്‍ വ്യക്തമാക്കി. അമൃത്പാലിനെ പിടികൂടാനാകാത്തതില്‍ പഞ്ചാബ് സര്‍ക്കാരിനെ പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
◾പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം യുഎപിഎ ട്രൈബ്യൂണല്‍ ശരിവച്ചു. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാര്‍ അധ്യക്ഷനായ ട്രൈബ്യൂണലാണ് പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവച്ചത്.
◾പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. മുന്‍ പഞ്ചാബ് ഡിജിപി, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഡിഐജി, എസ്പി എന്നിവര്‍ക്കെതിരെയാണ് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഭഗവന്ത് മന്‍ നിര്‍ദേശിച്ചത്.
◾സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ മെഹുല്‍ ചോക്സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് പുനഃസ്ഥാപിക്കാനുള്ള നടപടി തുടങ്ങിയെന്ന് സിബിഐ. മെഹുല്‍ ചോക്സിയെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടരുമെന്നും സിബിഐ. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്ന സര്‍ക്കാര്‍ സുഹൃത്തുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.
◾ഇന്ത്യയിലെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ചക്കിടെ ബുദ്ധജയന്തി പാര്‍ക്കില്‍ ചായയും പാനിപൂരിയും കഴിക്കുന്നതിന്റെ വീഡിയോ പുറത്ത്. മോദിതന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
◾പത്തു കോടി രൂപ തന്നില്ലെങ്കില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയെ അപായപ്പെടുത്തുമെന്ന് ഫോണ്‍ സന്ദേശം. ഗഡ്ഗരിയുടെ നാഗ്പൂരിലെ ഓഫീസിലേക്കാണ് ജയേഷ് പൂജാരി എന്നു പേരു പറഞ്ഞ് ഒരാള്‍ ഭീഷണിപ്പെടുത്തിയത്. ഫോണ്‍ നമ്പര്‍ മംഗലൂരുവിലെ സ്ത്രീയുടേതാണെന്ന് പോലീസ് കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
◾ഏകീകൃത കളര്‍ കോഡില്‍നിന്നും അമിത നികുതിയില്‍നിന്നും രക്ഷപ്പെടാന്‍ കര്‍ണാടകയിലേക്കു റജിസ്ട്രേഷന്‍ മാറ്റിയ കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസുകള്‍ കര്‍ണാടകത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ബെംഗളൂരുവിലെ കോളേജിലെ മലയാളി വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്കു പോയ ബസാണ് നാട്ടുകാര്‍ തടഞ്ഞത്. കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള ലൈറ്റുകളും ഗ്രാഫിക്സുകളുമുള്ള ബസ് മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുമെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ തടഞ്ഞത്.
◾ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എലിശല്യം ഒഴിവാക്കാന്‍ സ്ഥാപിച്ച യന്ത്രം നീക്കം ചെയ്യും. യന്ത്രം പ്രവര്‍ത്തിക്കുമ്പോഴുള്ള ശബ്ദംമൂലം ക്ഷേത്രത്തിലെ ദൈവങ്ങള്‍ക്ക് ഉറങ്ങാനാകുന്നില്ലെന്നും യന്ത്രം നീക്കം ചെയ്യണമെന്നും പൂജാരിമാരാണു നിര്‍ദേശിച്ചത്. എലിശല്യംമൂലം ക്ഷേത്രം ഭാരവാഹികള്‍ സ്ഥാപിച്ചതായിരുനനു എലി യന്ത്രം.
പതിനഞ്ചുകാരനെ ബലാത്സംഗം ചെയ്ത കേസില്‍ പത്തൊമ്പതുകാരിക്കു പത്തു വര്‍ഷം തടവുശിക്ഷ.
◾ മധ്യപ്രദേശിലെ ഇന്‍ഡോര്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പതിനഞ്ചുകാരനെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയെ അറസ്റ്റു ചെയ്തത്.
◾ഇ കൊമേഴ്സ് കമ്പനിയായ ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. സാമ്പത്തിക അനിശ്ചിതത്വം കാരണം വരും ദിവസങ്ങളില്‍ ഒമ്പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടും. മൂന്നു മാസത്തിനിടെ 27,000 പേരെയാണ് കമ്പനി പിരിച്ചുവിടുന്നത്.
◾ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതം നാളെ ആരംഭിക്കും. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലാണ് നാളെ റമദാന്‍ നോമ്പിന് തുടക്കമാവുന്നത്.
◾വനിതാ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നാല് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം മുംബൈ 16.3 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
◾വനിതാ പ്രീമിയര്‍ ലീഗിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ യുപി വാരിയേഴ്‌സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. യുപി വാരിയേഴ്‌സ് മുന്നോട്ടുവെച്ച 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ജയത്തിലെത്തി. ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയ ഡല്‍ഹി ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി. മുംബൈ ഇന്ത്യന്‍സ്-യുപി വാരിയേഴ്‌സ് എലിമിനേറ്ററിലെ വിജയികളായിരിക്കും കലാശപ്പോരില്‍ ഡല്‍ഹിയുടെ എതിരാളികള്‍.
അവസാന ഏകദിനം ഇന്ന്
◾ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന് ചെന്നൈയിലെ ചെപ്പോക്കില്‍. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയും ജയിച്ചതിനാല്‍ ഇന്ന് വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം
വിദേശ വിദ്യാഭ്യാസവും കുടിയേറ്റവും.
ഏബ്രഹാം കോവേലി (ലണ്ടൻ)
◾ഒരു കാലത്ത് ലോകത്തിന്റെ നാനാഭാഗത്തേക്കും കുടിയേറി, അദ്ധ്വാനിച്ച് നാടിനെപ്പറ്റിലോകത്താകമാനം ഒരു മേൽവിലാസം ഉണ്ടാക്കുവാൻ മുഖ്യപങ്ക് വഹിച്ചവരാണ് മലയാളികൾ. പണ്ട് തൊഴിൽ തേടി കുടുംബം കരകയറ്റാനാണ് മലയാളികൾ ഗൾഫ് മേഖലകളിൽ പോയിരുന്നതെങ്കിൽ, ഇന്ന് പഠനകാലത്തു തന്നെ കുടിയേറുവാൻ അവസരം ആഗ്രഹിക്കുന്നവരാണ് പുതിയ തലമുറ.ഇവരോ തിരികെ നാട്ടിലേക്ക് മടങ്ങാൻ മടികാണിക്കുന്നു എന്നുള്ളതാണ് സത്യം.
ലോകത്ത് ഏറ്റവുമധികം ചിതറപ്പെട്ട ജനവിഭാഗങ്ങളിലൊന്നാണ് മലയാളികൾ. ഒരിക്കൽ മാരാമൺ കൺവെൻഷനിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ പിതാക്കളായ ഏബ്രഹാം തിരുമേനിയും, യൂഹാനോൻ തിരുമേനിയും "ദൈവമേ ഈ ജനത്തെ ചിതറിക്കണമേ " എന്ന് പ്രാർത്ഥിച്ചതായി കേട്ടറിവുണ്ട്. ഇന്ന് ലോകത്തിന്റെ ഏതു കോണിലും മലയാളി ഉണ്ടെന്നും, ഇതിൽ നല്ലൊരു ശതമാനം മാർത്തോമാക്കാർ ആണെന്നുള്ളതും പിതാക്കന്മാരുടെ പ്രാർത്ഥനകളുടെ ഫലം തന്നെയാണിതെന്നും പറയുന്നതിൽ ശങ്കിക്കേണ്ടതില്ല.
മലയാളികളെ കുറിച്ച് ഒരു ക്ലീഷേ പ്രയോഗം ഇതാണ്'..ചന്ദ്രനിൽ പോയാലും അവിടെ മലയാളിക്ക് ഒരു ചായക്കടയുണ്ടാകും.ഇത് ശരിയല്ലേ ? മലയാളി നഴ്സ് മാർക്ക് ലോകത്താകമാനം പ്രത്യേക അംഗീകാരം ഉണ്ടെന്നുള്ളത് എടുത്തു പറയേണ്ട ഒന്നാണ്.വിദേശ പഠനത്തിനായി കേരളത്തിൽ നിന്നും പോകുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. ഏകദേശം 54 രാജ്യങ്ങളിലായി ഇന്ത്യൻ വിദ്യാർത്ഥികൾ പഠനത്തിനായി പോയിരുന്നത് 14 വർഷത്തിനുള്ളിൽ നാലിരട്ടിയായി വർദ്ധിച്ചിരിക്കയാണ്. കേന്ദ്ര സർക്കാർ 2022-ൽ നൽകുന്ന കണക്കനുസരിച്ച് വിദേശ പഠനത്തിന് പുറപ്പെട്ടവരുടെ എണ്ണം 7 ലക്ഷത്തിന് മുകളിലാണ്. ലഭ്യമായ കണക്കിൻ പ്രകാരം ഈ 7 ലക്ഷം വിദ്യാർത്ഥികളിൽ ഏതാണ്ട് 15 ശതമാനം പോസ്റ്റ് വിസ സ്വന്തമാക്കി ബ്രിട്ടനിലെ പഠനം കൊണ്ട്
വിദ്യാർത്ഥികളിൽ ഏതാണ്ട് 15 ശതമാനം പോസ്റ്റ് വിസ സ്വന്തമാക്കി ബ്രിട്ടനിലെ പ0നം കൊണ്ട് നേരിട്ട് നന്മ അനുഭവിക്കുന്നവരുമാണ്.
ഏതാനും വർഷങ്ങൾക്ക് മുമ്പ് വിദേശ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം ഒരുക്കാനായി ബ്രിട്ടനിലെ യൂനിവേഴ്സിറ്റികൾ "ബ്രൈറ്റ് ആൻറ് ബ്രില്യൻ " എന്ന ആശയം അവതരിപ്പിച്ചു. യു.കെയിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാനായിരുന്നു ഇതെങ്കിൽ ശരാശരിക്കാർ മാത്രമാണ് ഇതിലൂടെ എത്തിയത്.
മികച്ച ശമ്പളം, മെച്ചപ്പെട്ട ജീവിത നിലവാരം, സാമൂഹിക പശ്ചാത്തലം, ജോലി സുരക്ഷ ഇവയൊക്കെ കണക്കിലെടുത്ത് വിദേശത്ത് എത്തുന്ന മലയാളികളായ കുട്ടികളുടെ അറ്റുപോകുന്ന കുടുംബ ബന്ധങ്ങളും, സ്നേഹ ബന്ധങ്ങളും കണ്ണുനീരായി അവശേഷിക്കുന്നു എന്നതും യാഥാർത്ഥ്യമാണ്.
ആയിരത്തിലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കേരളത്തിൽ വിദേശ വിദ്യാർത്ഥികൾ 500-ൽ താഴെയാണ്.പല പഠനങ്ങളും ഇതിന്റെ കാരണം പലതും പറയുന്നുണ്ടെങ്കിലും തൊഴിലവസരങ്ങളുടെ കുറവ് എന്നതാണ് യഥാർത്ഥ കാരണം. വിദ്യാഭ്യാസത്തിന്റെ നിലവാര തകർച്ച, സാമൂഹികാന്തരീക്ഷം, രാഷ്ട്രീയ ശൈലിയിലെ അതൃപ്തി, സാമൂഹ്യ സൗഹൃദമായ അന്തരീക്ഷമില്ലായ്മ ഇതൊക്കെയും പരിശോധിക്കുമ്പോൾ അന്താരാഷ്ട്ര മാനങ്ങളുള്ള വിഷയമാണിതെന് കാണാൻ കഴിയും. പ്രവാസി ..ഏതൊരു കർമ്മമണ്ഡലത്തിലായാലും അവരുടെ അറിവുകൾ അവർ പ്രയോഗിക്കും. അതിനനുസരിച്ച് അവർ മുന്നേറുകയും ചെയ്യും. നാട്ടിൽ ബിസിനസുകാരന്റെ മകൻ യൂറോപ്പിൽ ഇറച്ചിക്കടയിൽ ജോലി ചെയ്യുന്നു, പാത്രം കഴുകുന്നു. ഇതൊക്കെ കുട്ടികളുടെ ഇഷ്ടപ്രകാരവും, സാഹചര്യവും അനുസരിച്ചാണ്. കുട്ടികളെ അവരുടെ ഇഷ്ടാനുസരണം വിടുക തന്നെയാണ് നല്ലത്. പോസ്റ്റ് ഗ്രാജുവേഷൻ വരെ പഠിച്ചാലും പത്ത് ശതമാനം കുട്ടികൾക്കു പോലും നാട്ടിൽ സാധ്യതയുള്ള ജോലികൾ കിട്ടാറില്ല. അതിനാൽ കിടപ്പാടം പണയപ്പെടുത്തിയും ആളുകൾ കുട്ടികളെ വിദേശത്ത് അയക്കുന്നു.
കുട്ടികൾ ലഭ്യമായ തൊഴിൽ ചെയ്യുന്ന സംസ്കാരം നമ്മുടെ നാട്ടിൽ വളർന്നിട്ടില്ല. നിരാശിതരായ കുട്ടികൾ ഒരു ജോലിയിലും പ്രവേശിക്കാതെ മദ്യത്തിലേക്കും, ക്വട്ടേഷനിലേക്കും മാറുന്ന രീതിയാണിന്ന്. മാർത്തോമ്മാ സഭ റവ.ജോബി കുര്യൻ അച്ചന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സഹായിക്കാൻ നടത്തുന്ന സേവനങ്ങൾ വളരെയധികം അഭിനന്ദനീയമാണ്. സാധ്യതകളുടെയും, അവസരങ്ങളുടെയും വാതായനങ്ങൾ ഉദ്യോഗാർത്ഥികളായ കുട്ടികൾക്കു മുന്നിൽ മലർക്കെ തറക്കട്ടെ എന്നാശംസിക്കുന്നു.
നിര്യാതരായി
ഗോപിനാഥ് ആചാരി
◾കടപ്ര -മാന്നാർ മുള്ളുങ്കൽ ഗോപിനാഥ് ആചാരി(68)നിര്യാതനായി. സംസ്കാരം ഇന്ന് (22/3) ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.ഭാര്യ: മല്ലപ്പള്ളി വലിയവീട്ടിൽ കുടുംബാംഗം സുമതി.
മക്കൾ: സുജിത, വിഷ്ണു .
മരുമക്കൾ: അനിൽ, അർച്ചന.
സരോജനിയമ്മ
◾തിരുവല്ല മതിൽഭാഗം അയ്യനാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ സരോജനിയമ്മ(94) നിര്യാതയായി. സംസ്കാരം ഇന്ന് (22/3) ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
മക്കൾ: വിജയൻ നായർ, തങ്കമണി, ശോഭന, പരേതനായ മോഹനൻ നായർ.
മരുമക്കൾ: ഷീല ,പ്രസന്ന, അജിത്ത് കുമാർ, പരേതനായ മധുസൂദനൻ നായർ.
പി.സി. മാത്യു
◾തിരുവല്ല തീപ്പനി പഴയ വീട്ടിൽ പി.സി. മാത്യു (പാപ്പച്ചൻ - 95) നിര്യാതനായി. സംസ്കാരം ഇന്ന് (22/3 ) വൈകിട്ട് 3 ന് പാലിയേക്കരസെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
ഭാര്യ.. മറിയാമ്മ.
മക്കൾ: റെജി,റെനി, റീന, ബിജു .
മരുമക്കൾ: എൽസി , റോയി, ജോർജ്ജ്,ജിജി, ജെസ്സി .
*STHREE SAKTHI Result 21/03/2023*
*1 st Prize :*
Amount: ₹7,500,000/-
SE989926
*Consolation Prize :*
Amount: ₹8,000/-
SA989926 SB989926 SC989926 SD989926 SF989926 SG989926 SH989926 SJ989926 SK989926 SL989926 SM989926
*2 nd Prize :*
Amount: ₹1,000,000/-
SD378528
*3 rd Prize :*
Amount: ₹.5,000/-
0885 1477 1491 1553 2232 2561 2995 3469 3531 4838 5039 5371 6286 7287 7619 7897 8293 9752
*4 th Prize :*
Amount: ₹2,000/-
2164 4208 4317 4433 4816 6819 7285 8053 8573 9959
*5 th Prize :*
Amount: ₹1,000/-
0173 0465 1001 1134 1454 2514 3067 3329 3507 3650 4417 4642 4825 4831 4989 5766 5957 6565 7145 9499
*6 th Prize :*
Amount: ₹500/-
0507 0629 0893 1093 1099 1147 1515 1516 1641 1742 1859 2146 2155 2690 3037 3311 3382 3413 3442 3465 3720 4155 4247 4326 4756 5105 5531 5891 6078 6099 6133 6215 6340 6537 7067 7085 7245 7376 7597 8070 8142 8210 8280 8457 8655 8813 8818 8988 9308 9657 9677 9694
*7 th Prize :*
Amount: ₹200/-
0804 0849 1592 1683 1736 1906 1992 2081 2182 2277 2796 2836 3146 3226 3227 3556 3603 3779 3808 4231 4279 4475 5356 5370 5493 5980 6003 6883 6960 7192 7470 7505 7530 7579 7873 8091 8145 8248 8372 8534 8718 8831 8909 8918 9294
*8 th Prize :*
Amount: ₹100/-
0083 0252 0286 0316 0339 0514 0539 0597 0603 0613 0624 0770 0986 1079 1109 1417 1562 1615 1830 1914 1943 1961 2015 2064 2118 2208 2274 2296 2378 2461 2508 2530 2555 2588 2598 2670 2721 2978 3063 3150 3159 3355 3363 3433 3455 3496 3565 3571 3597 3794 3854 3901 3925 4176 4196 4878 4902 4980 5090 5420 5463 5483 5494 5522 5631 5688 6000 6201 6259 6294 6356 6361 6410 6446 6493 6770 6856 6946 6951 6962 6976 7106 7161 7241 7252 7270 7360 7453 7517 7526 7571 7628 7656 7689 7829 7833 7863 7925 8087 8263 8398 8614 8619 8672 8729 8799 8855 8936 9038 9143 9188 9213 9261 9313 9344 9456 9465 9575 9650 9696 9750 9762 9806 9900 9934 9977
Comments
Post a Comment
Thanks