ഇന്നത്തെ വാർത്തകൾ.

| JACOB CHERIAN|





Type settings-KURIAKOSE NIRANAM 
തിരുവല്ല റയിൽവേ സ്‌റ്റേഷനിൽ 2024 ജൂൺ മാസത്തിനുള്ളിൽ 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കും.
 പി.കെ.കൃഷ്ണദാസ്.
◾റയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മറ്റി ചെയർ പി.കെ.കൃഷ്ണദാസ് കമ്മറ്റിയംഗങ്ങൾക്കൊപ്പം ഇന്നലെ തിരുവല്ല റയിൽവേ സ്‌റ്റേഷൻ സന്ദർശിച്ചു.
സ്റ്റേഷനിലെ പോരായ്മകളും, ആവശ്യങ്ങളും വിലയിരുത്തിയ ശേഷം മാധ്യമ പ്രവർത്തകരോടാണ് ഒരു വർഷത്തിനുള്ളിൽ 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ സ്‌റ്റേഷനിൽ നടപ്പാക്കുമെന്ന് പറഞ്ഞത്.
രാജ്യത്തെ ഇടത്തരം സ്റ്റേഷനുകൾ വികസിപ്പിക്കുന്ന അമൃത്ഭാരത് പദ്ധതിയിൽ തിരുവല്ല സ്റ്റേഷനെ ഉൾപ്പെടുത്തിയാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക. സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമുകളിലും പൂർണ്ണമായും മേൽക്കൂര നിർമ്മിക്കുക, കൂടുതൽ ശൗചാലയങ്ങൾ നിർമ്മിക്കുക, കാത്തിരിപ്പ് കേന്ദ്രത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കുക, ഇരിപ്പിടങ്ങൾ വർദ്ധിപ്പിക്കുക, പാർക്കിംഗ് ഏരിയ പ്രകാശപൂരിതമാക്കുക, സ്റ്റേഷന്റെ കിഴക്ക് ഭാഗത്തുള്ള അപ്രോച്ച് റോഡുകളുടെ അറ്റകുറ്റപ്പണി എന്നിവ വികസന പദ്ധതിയിൽപ്പെടും.2023 ഡിസംബറോടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ച ശേഷം അടുത്ത ആറ് മാസത്തിനുള്ളിൽ വികസന പദ്ധതികൾ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പെരിങ്ങര പഞ്ചായത്തിൽ വിളവെടുപ്പ് ആരംഭിച്ചു.
◾പത്തനംതിട്ട ജില്ലയുടെ നെല്ലറയായ പെരിങ്ങര പഞ്ചായത്തിലെ പാണാകേരി പാടശേഖരത്തിൽ വിളവെടുപ്പിന് തുടക്കമായി. ആകെ 200 ഏക്കർ വിസ്തൃതിയുള്ള പാണാകേരി പാടത്ത് ഇക്കുറി 175 ഏക്കർ പുഞ്ചനിലം മാത്രമാണ് കൃഷി
ഇറക്കിയത്.പഞ്ചായത്തിലെ ഏറ്റവും മികച്ച വിളവാണ് ഈ പാടശേഖരത്തിൽ ഇക്കുറി കർഷകർ പ്രതീക്ഷിക്കുന്നത. ഈ അഭിപ്രായമാണ് പൊതുവെയുള്ളത്. ഇന്നലെ രാവിലെ 10ന് പാടശേഖരത്തിന്റെ പന്ത്രണ്ടിൽ പടി ഭാഗത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഓമല്ലൂർ ശങ്കരൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം മായാ അനിൽകുമാർ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, പെരിങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ.ആർ.നായർ, ബ്ലോക്ക് പഞ്ചായത്ത്അംഗങ്ങളായ സോമൻ താമരച്ചാലിൽ,അനു സി.കെ, സി.പി.എം ഏരിയാ സെക്രട്ടറി ഫ്രാൻസിസ്.വി.ആന്റണി, അപ്പർകുട്ടനാട് കർഷക സംഘം പ്രസിഡൻറ് സാം ഈപ്പൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഈപ്പൻ കുര്യൻ, കാരയ്ക്കൽ സെന്റ് തോമസ് ചർച്ച് വികാരി റവ. ഏബ്രഹാം വറുഗീസ്,
എൽ.സി സെക്രട്ടറി സി.കെ.പൊന്നപ്പൻ, കൃഷി ഓഫീസർ അഞ്ജു മറിയം ജോസഫ്, പാടശേഖര അഡ്ഹോക്ക് കമ്മറ്റി കൺവീനർ സണ്ണി തോമസ് എന്നിവർ സംബന്ധിച്ചു.
ബൈക്ക് യാത്രക്കിടെ പിൻസീറ്റിൽ നിന്നും കുഴഞ്ഞുവീണ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു.
◾തിരുവല്ലയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയും, ഞാലിയാ കഴിമംഗലത്ത് സലിം കുമാറിന്റെ മകളുമായ ആര്യ (അനിമോൾ-24) ആണ് കോട്ടയം മെഡിക്കൽ കോളജ്യ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 28ന് തിരുവല്ല - ഇടിഞ്ഞില്ലം റോഡിൽ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞു വീണായിരുന്നു അപകടം. ആരു ഫീൽഡ് വർക്കിന് പോകയായിരുന്നു. ബിന്ദു മാതാവും, ആതിര, കണ്ണൻ എന്നിവർ സഹോദരങ്ങളുമാണ്.
നിര്യാതയായി
മേരി തോമസ്
◾തിരുവല്ല പുറമറ്റം കവുങ്ങുംപ്രയാർ ഒലശേരിമണ്ണിൽ മലയിൽപറമ്പിൽ പരേതനായ എം.ടി.തോമസിന്റെ  ഭാര്യ    മേരി തോമസ്(90)നിര്യാതയായി.സംസ്കാരം പിന്നീട്. തുരുത്തിക്കാട് വയനശേരിൽ കുടുംബാംഗമാണ്.
മക്കൾ: സാലി,ജായ്,ടൈറ്റസ്.
മരുമക്കൾ:തീയാടിക്കൽ നീറുംപ്ലാക്കൽ പാപ്പച്ചൻ,തലവടി തട്ടക്കാട്ട്കുന്നേൽ കുഞ്ഞ്.
ബിജെപി നേതൃത്വത്തോട് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. 
◾രാജ്യത്തു ജനാധിപത്യമുണ്ടെങ്കില്‍ ലോക്സഭയില്‍ തനിക്കു പ്രസംഗിക്കാന്‍ അവസരം തരണമെന്നും പ്രസംഗം സഭാരേഖകളില്‍നിന്ന് നീക്കം ചെയ്യാതിരിക്കണമെന്നും രാഹുല്‍ഗാന്ധി. വിദേശത്തു നടത്തിയ പ്രസംഗത്തിനു മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്ന ബിജെപി നേതൃത്വത്തോടാണ് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. ലണ്ടനിലെ പ്രസംഗത്തിനു സഭയ്ക്കുള്ളില്‍ വിശദീകരണം നല്കാന്‍ തയാറാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി
വാഹനഗതാഗതം നിരോധിക്കും.
◾പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ ഉപവിഭാഗം, പത്തനംതിട്ടയുടെ പരിധിയിൽ വരുന്ന അട്ടക്കുളം - വായ്പൂർ റോഡിൽ അട്ടക്കുളം പാലത്തിന്റെ സമീപന പാതയുടെ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന ഗതാഗതം 18, 20 തീയതികളിൽ പൂർണ്ണമായും നിരോധിക്കുന്നതായി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.വാഹനങ്ങൾ അനുബന്ധ പാതകൾ സ്വീകരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
കാവുംഭാഗം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് ആരോഗ്യ മേള.
◾തിരുവല്ല നഗരസഭയുടെയും, നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന്  രാവിലെ 10 മുതൽ കാവുംഭാഗം നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യമേള നടക്കും. അലോപ്പതി, ഹോമിയോ, ആയുർവ്വേദ മെഡിക്കൽ ക്യാമ്പുകൾ;സെമിനാറുകൾ, ജീവിത ശൈലി രോഗങ്ങൾ, ക്യാൻസർ രോഗ നിർണ്ണയം, ത്വക്ക്, കണ്ണ്, ബേസിക് സ്കാനിംഗ് തുടങ്ങിയ പരിപാടികൾ മേളയിലുണ്ടാവും. ആധാർ കാർഡുമായി എത്തുന്നവർക്ക് ഇ-ഹെൽത്ത് കാർഡ് നൽകുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കും. പൊതുജനങ്ങൾ മേളപ്രയോജനപ്പെടുത്തണമെന്ന് നഗരസഭാദ്ധ്യക്ഷ അനു ജോർജ്ജ് അറിയിച്ചു.
ഓമല്ലൂർ വയൽ വാണിഭത്തിന് തുടക്കമായി.
◾ഓമല്ലൂർ വയൽവാണിഭവുമായി ബന്ധപ്പെട്ടുള്ള കാർഷിക വിപണനമേളയും, സെമിനാറും ആരംഭിച്ചു.
 ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വിപണനമേളക്കാണ് ഇന്നലെ തുടക്കം കുറിച്ചത്. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവ്വഹിച്ചു.
പഞ്ചായത്ത് ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സ്മിത സുരേഷ്, സ്ഥിരം സമിതി അദ്ധ്യക്ഷതയ എസ്.മനോജ് കുമാർ, ഷാജി തോമസ്, സാലി തോമസ്, പാടശേഖര സമിതി പ്രസിഡൻറ് പി.ആർ.പ്രസന്നകുമാരൻ നായർ, കൃഷി ഓഫീസർ ടി. സ്മിത എന്നിവർ പ്രസംഗിച്ചു.
നിരണം ഇരതോട്ടിൽ എക്സൈസ് റെയ്ഡ് - ചാരായം, കോട, വാറ്റുപകരണങ്ങൾ കണ്ടെടുത്തു.
◾നിരണം ഇരതോടിനടുത്ത് തുരുത്തിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 10 ലിറ്റർ വാറ്റ് ചാരായം, 60 ലിറ്റർ കോട, വാറ്റ് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. ഇന്നലെ രാവിലെ 10.30 ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി.പ്രസന്നന്റെ നേതൃത്വത്തിലൊയിരുന്നു നിരണം ആശാൻകുടി പുതുവൽ വീട്ടിൽ റെയ്ഡ് നടത്തിയത്. കനാലിൽ കൂടി എക്സൈസ് സംഘം നടന്നു വരുന്നത് കണ്ട വീട്ടുടമ സദൻ ഓടി രക്ഷപെടുകയായിരുന്നു. ചാരായവും മറ്റും കണ്ടെടുത്ത ശേഷം സദനെ പ്രതിയാക്കി എക്സൈസ് കേസെടുത്തു.
 സിവിൽ എക്സൈസ് ഓഫീസർമാരായ അൻസാറുദ്ദീൻ, ജ്യോതിഷ് 'അജിത്, വനിതാ സിവിൽ എക്സൈസ് ഓഫീസർകാർത്തിക, ഡ്രൈവർ വിജയൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

◾ബഫര്‍സോണ്‍ വിധിയില്‍ ഭേദഗതി വന്നാലും ഖനനം അടക്കം പരിസ്ഥിതിക്കു ദോഷമുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് തുടരുമെന്ന് സുപ്രീം കോടതി. വിധിയില്‍ ഭേഗഗതി വരുത്തിയാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആശങ്കകള്‍ക്കു പരിഹാരമാകില്ലേയെന്ന് സുപീം കോടതി ചോദിച്ചു.
സി.പി.എം ഏരിയാ കമ്മറ്റിയംഗത്തെ നടുറോഡിൽ തള്ളിയിട്ട എസ്.ഐക്ക് സ്ഥലം മാറ്റ ഉത്തരവ്.
◾പുല്ലാട്ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടന്ന എഴുന്നള്ളിപ്പിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സി.പി.എം ഏരിയാ കമ്മറ്റിയംഗത്തെ പിടിച്ചു തള്ളി റോഡിലിട്ട കോയിപ്രം എസ്.ഐ ഗ്ലാഡ്വിൻ എഡ് വേർഡിനെയാണ് കൊടുമൺ സ്‌റ്റേഷനിലേക്ക് സ്ഥലംമാറ്റിയത്.എസ്.ഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം. പ്രാദേശിക നേതൃത്വം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.ഇതേ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

◾സെക്രട്ടേറിയറ്റില്‍ പഞ്ചിംഗ് രേഖപ്പെടുത്തി മുങ്ങുന്നവരെ കണ്ടെത്തി ശമ്പളം തടയണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. കീഴുദ്യോഗസ്ഥര്‍ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് മേലുദ്യോഗസ്ഥരാണ്. വീഴ്ച വരുത്തുന്നവരുടെ വിവരങ്ങള്‍ അക്കൗണ്ട് വിഭാഗത്തെ കൃത്യമായി അറിയിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്നു ഡോക്ടര്‍മാരുടെ പണിമുടക്ക്
◾ഇന്നു ഡോക്ടര്‍മാരുടെ പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകുന്നേരം വരെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുകയോ ചികില്‍സ നല്‍കുകയോ ഇല്ലെന്ന് ഐഎംഎ.
തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും
ബാറ്ററി മോഷണം. 
നാല് യുവാക്കൾ അറസ്റ്റിൽ 
◾തിരുവല്ല എം സി റോഡിൽ അടക്കം സോളാർ തെരുവ് വിളക്കുകളുടെ ബാറ്ററികൾ, റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ബാറ്ററികൾ, തെരുവ് വിളക്കുകൾ എന്നിവ മോഷ്ടിച്ച കേസിൽ നാല് യുവാക്കള്‍ തിരുവല്ല പോലീസിന്റെ പിടിയിലായി.

പെരിങ്ങര പെരുന്തുരുത്തി താഴ്ചത്തറയില്‍ അജു പോള്‍(21), അഖില്‍ ബാബു(23), ആലംതുരുത്തി പാലക്കുഴിയില്‍ ഷാജു(23), കാരണത്തുശ്ശേരിയില്‍ അനൂപ് വര്‍ഗീസ്(30 എന്നിവരാണ് പിടിയിലായത്. വഞ്ചിമൂട്ടില്‍പ്പടി, മടിക്കോലിപ്പടി, തെങ്ങേലി ഈരടിച്ചിറ, മണിമന്ദിരം എന്നിവിടങ്ങളിലെ തെരുവ് വിളക്കുകളിലെ സോളാര്‍ ബാറ്ററികൾ മോഷണം പോയിരുന്നു. കഴിഞ്ഞ ഒന്‍പതിന് രാത്രി ഒരുമണിക്കും നാലിനും ഇടയിലായിരുന്നു കവര്‍ച്ച. ഇവര്‍ വാഹനത്തില്‍ പോകുന്ന ദൃശ്യങ്ങള്‍ സി.സി. ക്യാമറയില്‍ പതിഞ്ഞിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പര്‍ അടിസ്ഥാനമാക്കിയുളള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. മോഷ്ടിക്കുന്ന ബാറ്ററി പെരിങ്ങരയിലെ ആക്രിക്കടയിലാണ് സംഘം വില്പന നടത്തിയിരുന്നത്. ഇവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

◾ശസ്ത്രക്രിയക്കുശേഷം വയര്‍ തുന്നിച്ചേര്‍ക്കാതെ നിര്‍ദ്ധനയായ വീട്ടമ്മയെ വീട്ടിലേക്കയച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പത്തനാപുരം മുല്ലൂര്‍നിരപ്പ് സ്വദേശിനി കെ ഷീബക്ക് കൊല്ലത്തെ സ്വകാര്യ ആശുപത്രി, പുനലൂര്‍ താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് ചികിത്സ നല്‍കിയത്. ഡോക്ടര്‍മാരുടെ പിഴവു നിയമസഭയില്‍ വിവരിച്ച കെ.ബി. ഗണേഷ്‌കുമാറിനെതിരേ കലാപാഹ്വാനത്തിനു കേസെടുക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തു മഴയ്ക്കു സാധ്യത. 
◾മൂന്നു ദിവസം സംസ്ഥാനത്തു മഴയ്ക്കു സാധ്യത. കണ്ണൂര്‍, കാസര്‍കോട് ഒഴികേയുള്ള ജില്ലകളിലാണ് മഴ ലഭിക്കുക.
പിണറായി വിജയനെ പ്രതിയാക്കി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര സിബിഐക്കു പരാതി നല്‍കി. 
◾ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിയാക്കി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര സിബിഐക്കു പരാതി നല്‍കി. ലൈഫ് മിഷന്‍ സിഇഒ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകര്‍പ്പും കൈമാറി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് വിദേശനാണ്യ കൈമാറ്റ നിയമം ലംഘിച്ചു പണം വാങ്ങി വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മ്മിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടതെന്ന് അനില്‍ അക്കര അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങള്‍ ഇന്നു വൈകുന്നേരം രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം കവടിയാറിലാണ് ജൂബിലി സമ്മേളനം. ഇന്നലെ എത്തിയ രാഷ്ട്രപതി ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ചു. നാവികസേനയുടെ പരിശീലനകേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യക്കു രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ ‘പ്രസിഡന്റ്സ് കളര്‍’ സമ്മാനിച്ചു.

◾കേരളം ഉള്‍പ്പെടെയുള്ള ആറു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപന നിരക്ക് വര്‍ധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ പ്രതിവാര കേസുകള്‍ മാര്‍ച്ച് 15 ന് 434 ല്‍ നിന്ന് 579 ആയി. പോസിറ്റിവിറ്റി നിരക്ക് 0.61 ല്‍ നിന്ന് 2.64 ശതമാനം ആയെന്നും കേന്ദ്രം അറിയിച്ചു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍.
◾ഹെല്‍ത്ത് കാര്‍ഡ് നല്‍കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍. കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി മാത്യൂസാണ് പിടിയിലായത്. മുറുക്ക് കമ്പനിക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കാന്‍ ആദ്യം 10,000 രൂപ വാങ്ങിയിരുന്നു. വീണ്ടും തുക അവശ്യപ്പെട്ടതോടെ അപേക്ഷകന്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

◾പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്നു പരിഹസിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും അമ്മായിയച്ചന്‍ മുഖ്യമന്ത്രി പിണറായി വിജയനും നട്ടെല്ല് സ്വപ്നയ്ക്കു പണയംവച്ചവരാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. കിച്ചണ്‍ ക്യാബിനെറ്റിന്റെ ആനുകൂല്യത്തില്‍ പദവിയിലെത്തിയ ആളല്ല സതീശനെന്നും ഷാഫി പറഞ്ഞു.

◾എഡിജിപി ശ്രീജിത്ത് ആറു അക്കൗണ്ടുകള്‍ വഴി സാമ്പത്തിക ഇടപാടും ക്രമക്കേടും നടത്തിയെന്ന ആരോപണത്തില്‍ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ശ്രീജിത്തിനെതിരെ ഒന്‍പത് ആരോപണങ്ങളിലാണ് അന്വേഷണം നടത്താന്‍ മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ശ്രീജിത്തിനെതിരായ ഭൂരിഭാഗം ആരോപണങ്ങളിലും കഴമ്പില്ലെന്ന വിജിലന്‍സ് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് മറികടന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
പോലീസ് പൊങ്കാല നടത്തുന്നതിനെതിരെ വിമർശനം.
◾ക്ഷേത്രോത്സവത്തിന് കോഴിക്കോട് സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ പൊങ്കാല നടത്തുന്നതിനെതിരേ പോലീസ് സേനയില്‍ത്തന്നെ എതിര്‍പ്പ്. സേനയുടെ മതനിരപേക്ഷ സ്വഭാവത്തിന് എതിരാണ് പൊങ്കാല. കോഴിക്കോട് മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ പരിപാലന ചുമതല കോഴിക്കോട് സിറ്റി പൊലീസിനാണ്. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് സിറ്റി പൊലീസ് കമ്മീഷണറാണ്. പ്രതിഷ്ഠാ ദിനാഘോഷമായ 24 നു പൊങ്കാല നടത്താന്‍ കഴിഞ്ഞ ദിവസമാണു തീരുമാനിച്ചത്.

◾അപകീര്‍ത്തിപരമായ പ്രതികരണത്തിന് ഇടതു നിരീക്ഷകനായ അഡ്വ. ബി എന്‍ ഹസ്‌കറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചെന്നു സ്വപ്ന സുരേഷ്. ഒരാഴ്ചക്കുള്ളില്‍ നിരുപാധികം മാപ്പു പറയാത്ത പക്ഷം ഹസ്‌കറിനെതിരെ കോടതിയില്‍ കേസ് കൊടുക്കുമെന്ന് സ്വപ്ന പറഞ്ഞു.

◾സ്വപ്ന സുരേഷിനെതിരെ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാനനഷ്ടത്തിനു നോട്ടീസയച്ചിട്ടും മുഖ്യമന്ത്രി നോട്ടീസ് അയക്കാത്തത് എന്തുകൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഇക്കാര്യം സിപിഎം വിലയിരുത്തണം. മടിയില്‍ കനമുള്ളതുകൊണ്ടാണ് പിണറായി പരാതി നല്‍കാത്തതെന്നും സുധാകരന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി പ്രമോജ് ശങ്കര്‍ ചുമതലയേറ്റു. സുശീല്‍ഖന്ന റിപ്പോര്‍ട്ടനുസരിച്ച് പ്രൊഫഷണലുകളെ കെഎസ്ആര്‍ടിസിയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നിയമനം. കേന്ദ്ര സര്‍വ്വീസില്‍ നിന്നു ഡെപ്യൂട്ടേഷനിലുള്ള അദ്ദേഹത്തിനു മൂന്നു വര്‍ഷത്തേക്കോ, ഡെപ്യൂട്ടേഷന്‍ കാലാവധി കഴിയുന്നതുവരേയോ കെഎസ്ആര്‍ടിസിയില്‍ ജോയിന്റ് എംഡിയായി തുടരാം. അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായതിനാല്‍ കെഎസ്ആര്‍ടിസി ക്ക് അധിക സാമ്പത്തിക ബാധ്യത ഇല്ല.

◾അന്വേഷണ ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും അശ്രദ്ധ പ്രതികള്‍ക്കു ഗുണമാകുന്നുണ്ടെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും പരിശീലനം നല്‍കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോടും പ്രോസിക്യൂഷന്‍ മേധാവിയോടും കോടതി ആവശ്യപ്പെട്ടു. ലഹരിമരുന്ന് കേസില്‍ കസ്റ്റഡിയിലുള്ള തൃശൂര്‍ സ്വദേശിയുടെ ജാമ്യഹര്‍ജി അനുവദിച്ചുകൊണ്ടാണ് കോടതിയുടെ വിമര്‍ശനം. കസ്റ്റഡി കാലാവധി നീട്ടണമെന്ന് പ്രോസിക്യൂഷന്‍ അപേക്ഷിച്ചില്ല.

◾കോഴിക്കോട് ഞെളിയന്‍പറമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രവും സോണ്‍ടയുമായുള്ള കരാറിനെക്കുറിച്ചു വിശദീകരണം പറയാതെ കോഴിക്കോട് മേയര്‍ ബിന ഫിലിപ്പ്. ഇന്നലത്തെ കൗണ്‍സില്‍ യോഗത്തില്‍ വിശദീകരണം നല്‍കുമെന്നാണു മേയര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍ പഠിച്ചശേഷം പറയാമെന്നാണ് ഇന്നലെ മേയര്‍ പ്രതികരിച്ചത്.

◾ബ്രഹ്‌മപുരം വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷനിലേക്കു കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ കോര്‍പറേഷന്‍ സെക്രട്ടറി അടക്കമുള്ളവരെ മര്‍ദിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്. കോര്‍പ്പറേഷന്‍ സീനിയര്‍ ക്ലര്‍ക്ക് ഒ.വി. ജയരാജ്, കണ്ടാലറിയാവുന്ന മൂന്ന് പേര്‍ എന്നിവര്‍ക്കെതിരെയാണ് വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. അതേസമയം, കോണ്‍ഗ്രസ് ഉപരോധത്തില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കം അഞ്ഞൂറു പേര്‍ക്കെതിരെയും കേസെടുത്തു.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ അധ്യാപകരെ ഉപരോധിച്ചു. 
◾തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അധ്യാപകരെ ഉപരോധിച്ചു. കെഎസ് യുവിന്റെ കൊടിമരം നശിപ്പിച്ച 24 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധിച്ചത്.

◾ബ്രഹ്‌മപുരം വിഷപ്പുക ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വ്യവസായി എം.എ. യൂസഫലി വാഗ്ദാനം ചെയ്ത ഒരു കോടി രൂപയുടെ ചെക്ക് കൊച്ചി മേയര്‍ അനില്‍കുമാറിനു കൈമാറി.
ഇന്നസെന്റിന്റെ നിലയില്‍ മാറ്റമില്ല.
◾ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.
ഒരാഴ്ച മുന്‍പാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച സ്ഥിതി മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ആരോഗ്യനിലയില്‍ നിലവില്‍ ആശങ്കപ്പെടെണ്ടതില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
 
◾കൊച്ചി കുണ്ടന്നൂരില്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് മാഗസിനില്‍ ബാക്കി വന്ന മൂവായിരം കിലോ വെടികോപ്പുകള്‍ നിര്‍വീര്യമാക്കിത്തുടങ്ങി. കരിങ്കല്‍ ക്വാറിയില്‍ എത്തിച്ചാണ് വെടികോപ്പുകള്‍ നിര്‍വീര്യമാക്കുന്നത്.

◾കോടതി വിധിച്ച 29.64 ലക്ഷം രൂപ ഭാര്യക്കു നല്‍കാത്ത ഭര്‍ത്താവിനെ വടകര കുടുംബ കോടതി പൊലീസിനു കൈമാറിയെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി നടേരി തിരുമംഗലത്ത് മുഹമ്മദ് ജാസിം ആണ് രക്ഷപ്പെട്ടത്. കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ കൊയിലാണ്ടി സ്റ്റേഷനിലെ പോലീസിന്റെ സഹായം തേടിയെങ്കിലും അവര്‍ എത്തുന്നതിനു മുമ്പേ മുഹമ്മദ് ജാസിം ഓടി രക്ഷപ്പെട്ടു.

◾സര്‍ക്കാര്‍ സ്‌കൂളിലേക്ക് ഓടിക്കയറിയ മുള്ളന്‍പന്നിയെ വനം ഉദ്യോഗസ്ഥര്‍ പിടികൂടി. തിരുവനന്തപുരം കഠിനംകുളം ഗവ എല്‍.പി സ്‌കൂളിലെ ക്ലാസ് മുറിയിലേക്കാണ് മുള്ളന്‍പന്നി ഓടിക്കയറിയത്.

◾മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടംതൊഴിലാളിക്കു ഗുരുതര പരിക്കേറ്റു. മൂന്നാര്‍ നല്ലതണ്ണി വെസ്റ്റ് ഡിവിഷനില്‍ താമസിക്കുന്ന മോഹനാണ് പരിക്കേറ്റത്.
ട്രാവലര്‍ മറിഞ്ഞ് 19 പേര്‍ക്ക് പരിക്കേറ്റു. 
◾അടിമാലിക്കു സമീപം ട്രാവലര്‍ മറിഞ്ഞ് 19 പേര്‍ക്ക് പരിക്കേറ്റു. അടിമാലി മൂന്നാര്‍ റോഡില്‍ ആനച്ചാലിലാണ് അപകടമുണ്ടായത്. എറണാകുളം പനങ്ങാടുനിന്ന് എത്തിയ വിനോദസഞ്ചാരികള്‍ക്കാണു പരിക്കേറ്റത്.

◾കണ്ണൂര്‍ തിമിരിയില്‍ ദമ്പതികള്‍ തൂങ്ങി മരിച്ചു. ഓലക്കണ്ണ് സ്വദേശി സന്തോഷ് (48) ഭാര്യ ദീപ (40) എന്നിവരെയാണ് വീടിനു സമീപത്തുള്ള കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ചത്.

◾വെഞ്ഞാറമൂടില്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ അജ്ഞാതന്‍ തീയിട്ടു നശിപ്പിച്ചു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാല്‍ മുരുകവിലാസത്തില്‍ മുരുകന്റെ രണ്ട് കാറുകളാണ് കത്തിച്ചത്.

◾അനധികൃത സര്‍വീസ് നടത്തിയ ബോട്ട് പിടികൂടിയ പൊഴിയൂര്‍ എസ് ഐയെ ഫോണില്‍ ഭീഷണിപ്പെടുത്തിയ പ്രതിയെ പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൂവാര്‍ തെക്കേതെരുവ് കുപ്പയില്‍ വീട്ടില്‍ മഹീന്‍ (34) ആണ് പിടിയിലായത്.

◾കോഴിക്കോട് ആനിഹാള്‍ റോഡില്‍ ഉപയോഗിക്കാത്ത കിണറില്‍ കയറുകൊണ്ടു ചുറ്റിവരിഞ്ഞ നിലയില്‍ യുവാവിന്റെ അഴുകിയ മൃതദേഹം. പൊക്കുന്ന് സ്വദേശി ജിഷാന്താണു മരിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.

◾കാറില്‍ കഞ്ചാവ് കടത്തിയ രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ബത്തേരി സ്‌കൂക്കുന്ന് സ്വദേശിയായ പാലത്തി വീട്ടില്‍ ജുനൈസ് (32), കുപ്പാടി മൂന്നാംമൈല്‍ സ്വദേശി തയ്യില്‍ വീട്ടില്‍ മുഹമ്മദ് മകന്‍ സുബീര്‍ (26) എന്നിവരെയാണ് പിടികൂടിയത്.

◾ഭാര്യയുടെ മരണാനന്തര ചടങ്ങിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ച കേസില്‍ 58 കാരന് ഏഴ് കൊല്ലം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് തൃശൂര്‍ ഒന്നാം അഡീ ജില്ലാ കോടതി ശിക്ഷിച്ചത്.

◾പതിനൊന്നു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വര്‍ഷം തടവു ശിക്ഷ. ചിറയിന്‍കീഴ്, അക്കോട്ട് വിള, ചരുവിള പുത്തന്‍ വീട്ടില്‍ മധു എന്ന ബാല (48) നെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. അറുപതിനായിരം രൂപ പിഴ ഒടുക്കുകയും വേണം.
പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ചു. 
◾ഇടുക്കി കുമളിക്കു സമീപം പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ചു. കുമളി പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പ്രായപൂര്‍ത്തിയാകാത്ത സഹപാഠിക്കു വേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങി.

◾പാര്‍ലമെന്റ് സമ്മേളനത്തിന്റെ നാലാംദിവസവും ഭരണപക്ഷ പ്രതിപക്ഷ ബഹളം. സഭാ നടപടികള്‍ തടസപ്പെട്ടു. രാഹുലിന്റെ പരാമര്‍ശങ്ങള്‍ ഉയര്‍ത്തി ബിജെപിയും അദാനി വിഷയത്തില്‍ പ്രതിപക്ഷവും ബഹളംവയ്ക്കുകയായിരുന്നു.

◾ഇന്ത്യയില്‍നിന്നുള്ള എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ നാടുകടത്തല്‍ ഭീഷണിയില്‍. കാനഡയിലെ വിവിധ കോളജുകളില്‍ അഡ്മിഷനുവേണ്ടി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ച ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്നു കണ്ടെത്തിയതോടെയാണു വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലായത്.

◾ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് മേയ് മാസത്തില്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ കാഷ്മീരിലേക്ക്. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷണല്‍ ക്ലബ്ബില്‍ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം ജനങ്ങളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി നേതാവ് ശരദ് പവാര്‍, ഫാറൂഖ് അബ്ദുള്ള എംപി തുടങ്ങി കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി, സിപിഐഎം, ആര്‍ജെഡി, എസ്പി, എഎപി തുടങ്ങിയ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നോബെല്‍ സമാധാന പുരസ്‌കാരത്തിനുു പരിഗണനയിലുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നോര്‍വീജിയന്‍ നോബെല്‍ കമ്മിറ്റി ഉപാദ്ധ്യക്ഷന്‍ അസ്ലെ തോയെ. വ്യാജവാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും അസ്ലെ തോയെ വിശദീകരിച്ചു.

◾സൈനിക വിഭാഗങ്ങള്‍ക്ക് ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ 70,500 കോടി രൂപ അനുവദിച്ചു. നാവിക സേനയ്ക്ക് പുതിയ മിസൈല്‍, ബ്രഹ്‌മോസ് മിസൈലുകള്‍ അടക്കം വിവിധ സേന വിഭാഗങ്ങള്‍ക്കായി ആയുധങ്ങള്‍ തുടങ്ങിയവയാണു വാങ്ങുന്നത്.

◾രാഹുല്‍ ഗാന്ധിക്കു ഡല്‍ഹി പൊലീസിന്റെ നോട്ടീസ്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഭാരത് ജോഡോ യാത്രക്കിടെ തന്നെ കണ്ടെന്നു പ്രസംഗിച്ച രാഹുലിനോടു പെണ്‍കുട്ടിയുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. പൊലീസില്‍ അറിയിക്കണമെന്നു ചൂണ്ടിക്കാണിച്ചപ്പോള്‍ പെണ്‍കുട്ടി വിലക്കിയെന്നും രാഹുല്‍ ശ്രീനഗറില്‍ പ്രസംഗിച്ചിരുന്നു. രാഹുലിന്റെ വസതിക്കു മുന്നില്‍ വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

◾അഞ്ചു വര്‍ഷത്തിനകം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം കുറയ്ക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളോ ഫ്ലെക്സ് ഇന്ധനത്തില്‍ ഓടുന്ന വാഹനങ്ങളോ വാങ്ങണം. എല്‍എന്‍ജി, സിഎന്‍ജി, ബയോഡീസല്‍, ഹൈഡ്രജന്‍, ഇലക്ട്രിക്, എത്തനോള്‍ എന്നിവയില്‍ ഓടുന്ന വാഹനങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

◾പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കശ്മീരില്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ അടക്കമുള്ള സൗകര്യങ്ങള്‍ നേടി തട്ടിപ്പു നടത്തിയ ഗുജറാത്ത് സ്വദേശി അറസ്റ്റിലായി. ബുള്ളറ്റ് പ്രൂഫ് എസ് യു വിയും പഞ്ചനക്ഷത്ര ഹോട്ടലിലെ സൗജന്യ താമസവും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ജമ്മു കശ്മീര്‍ അധികൃതര്‍ ഇയാള്‍ക്കായി സജ്ജമാക്കിയത്. കിരണ്‍ ഭായി പട്ടേല്‍ എന്നയാളാണ് പിടിയിലായത്.

◾കേന്ദ്രമന്ത്രി നിരഞ്ജന്‍ ജ്യോതിയുടെ വാഹനത്തില്‍ ട്രക്ക് ഇടിച്ചു. കര്‍ണാടകയിലെ വിജയപുരയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. അമിത വേഗതയില്‍ എത്തിയ ട്രക്ക് മന്ത്രിയുടെ കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രക്ക് ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്നു പോലീസ്.

◾വാതുവയ്പുകാരനായ പിതാവിനെതിരായ ക്രിമിനല്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത മുംബൈയിലെ ഡിസൈനര്‍ അനിഷ ജയ്സിന്‍ഘാനി അറസ്റ്റിലായി. അനിഷയുടെ അച്ഛന്‍ അനില്‍ ഒളിവിലാണ്.

◾കര്‍ണാടകത്തിലെ ചിക്കമംഗളൂരുവില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദിയൂരപ്പയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യെദിയൂരപ്പയെ തടഞ്ഞത്. ഇതോടെ പരിപാടി റദ്ദാക്കി യെദിയൂരപ്പ മടങ്ങിപ്പോയി.

◾കത്തിയും സിഗരറ്റും ഉപയോഗിച്ചുള്ള റീല്‍സ് പോസ്റ്റു ചെയ്ത ഗുണ്ടാസംഘത്തിലെ പെണ്‍കുട്ടി അറസ്റ്റിലായി. നഴ്സിംഗ് വിദ്യാര്‍ത്ഥിനി തമന്ന എന്ന വിനോദിനി (23) യാണ് വിരുതുനഗര്‍ പോലീസിന്റെ പിടിയിലായത്.

◾മഹാരാഷ്ട്രയിലെ ശിവസേനകള്‍ തമ്മിലുള്ള അധികാരത്തര്‍ക്കത്തില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പറയാന്‍ മാറ്റി. ഒമ്പതു ദിവസം നീണ്ട വാദത്തിനു ശേഷമാണു വിധി പറയാന്‍ മാറ്റിയത്. വാദത്തിനിടെ മുന്‍ ഗവര്‍ണറുടെ നടപടികളെ കോടതി വിമര്‍ശിച്ചിരുന്നു.
വിമാന അപകടം രണ്ട് പൈലറ്റ്മാരും മരിച്ചു.
◾അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാരും മരിച്ചു.
കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്.

◾പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇ മെയില്‍ അയച്ച തഞ്ചാവൂര്‍ സ്വദേശിയായ ഗവേഷക വിദ്യാര്‍ഥിയെ സിബിഐ കസ്റ്റഡിയിലെടുത്തു. വിക്ടര്‍ ജെയിംസ് രാജ എന്ന യുവാവിനെ സിബിഐ ചോദ്യം ചെയ്തുവരികയാണ്.

◾ഏവറസ്റ്റ് കൊടുമുടി ലോകമെങ്ങുമുള്ള രോഗാണുക്കളുടെ കേന്ദ്രമാണെന്ന് പഠന റിപ്പോര്‍ട്ട്. ഏവറസ്റ്റ് കൊടുമുടി കയറിയ പര്‍വ്വതാരോഹകര്‍ യാത്രയ്ക്കിടെ തുമ്മുകയോ ചുമക്കുകയോ തുപ്പുകയോ ചെയ്തപ്പോള്‍ പുറംതള്ളിയ രോഗാണുക്കള്‍ നൂറ്റാണ്ടുകളായി തണുത്തുറഞ്ഞ മഞ്ഞുമലയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുകയാണെന്നാണു പഠന റിപ്പോര്‍ട്ട്.
ചങ്ങനാശ്ശേരിയിൽ കുപ്രസിദ്ധ ക്വട്ടേഷൻ ടീം അംഗം എംഡി എം എ യുമായി എക്‌സൈസ് പിടിയിൽ
പ്രതിയുടെ ആക്രമണത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥന് പരിക്ക്
◾ചങ്ങനാശ്ശേരി, പായിപ്പാട് മേഖലയിലെ കുപ്രസിദ്ധ ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയും, കഞ്ചാവ്, എംഡി എംഎ ഉൾപ്പെടെയുള്ള മയക്കമരുന്ന്
മൊത്തവിപണയിലെ പ്രധാന ഇടനിലക്കാരനുമായ ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശി കൊച്ചുപറമ്പിൽ ചാച്ചപ്പൻ എന്ന് അറിയപ്പെടുന്ന റിയാസ്മോൻ (34)കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ ഉള്ള സ്‌ക്വാഡ് ടീം പിടികൂടി. 
23 ഗ്രാം എംഡിഎംഎ യും ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തി.ചങ്ങനാശ്ശേരി മേഖലയിലെ കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഗ്രാമിന് 4000 രൂപ നിരക്കിൽ മാരക ലഹരിമരുന്നായ എംഡിഎംഎ വിതരണം ചെയ്തു വന്നിരുന്നയാളുമാണ് റിയാസ്മോൻ. മുമ്പ് 8 കിലോ കഞ്ചാവുമായി ഇയാളെ പിടി കിട്ടുമുണ്ട്. കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ ഒരാഴ്ച നീണ്ട രഹസ്യ നീക്കത്തിനോടുവിൽ നടത്തിയ അന്വേഷണത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് ടീം പ്രതിയെ നിരീക്ഷിച്ചു വരുകയും കൃത്യമായി പ്ലാൻ ചെയ്ത ഓപ്പറേഷനിലൂടെ പ്രതിയെ പിടികൂടുകയുമായിരുന്നു.
വീട്ടിൽ അലമാരയിലെ സേഫ് ലോക്കറിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന എംഡിഎംഎ നശിപ്പിക്കാൻ ശ്രമിച്ച പ്രതി അതി രാവിലെ വീട് വളഞ്ഞ എക്‌സൈസ് സംഘത്തിന് നേരെ മാരക ആയുധങ്ങളുമായി ആക്രമണം നടത്തി.
പ്രതിയുടെ ആക്രമണത്തിൽ പ്രിവന്റീവ് ഓഫീസർ K. രാജീവിന്റെ ഇടതു കയ്യുടെ അസ്ഥിക്ക് പൊട്ടലുണ്ടായി. 
മറ്റു എക്‌സൈസ് ഉദ്യോഗസ്ഥർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.
ബാംഗ്ലൂരിൽ നിന്നും വലിയ തോതിൽ ആവശ്യാനുസരണം കടത്തികൊണ്ടു വന്നിരുന്ന എംഡിഎംഎ ആവശ്യക്കാർക്ക് രഹസ്യമായി സോഷ്യൽ മീഡിയ കോൺടാക്ട് വഴിയാണ് വിതരണം ചെയ്തിരുന്നത്.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിനൊപ്പം പ്രിവന്റീവ് ഓഫീസർ K. രാജീവ്‌, സിവിൽ എക്‌സൈസ് ഓഫീസർമാരായ ദീപു ബാലകൃഷ്ണൻ, രതീഷ്. P. R, അനീഷ് രാജ്, വിനോദ്കുമാർ. V, നിമേഷ് K. S, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഹരിത മോഹൻ, എക്‌സൈസ് ഡ്രൈവർ അനിൽ. K. K എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

◾വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 11 റണ്‍സിന് തോല്‍പിച്ച് ഗുജറാത്ത് ജയന്റ്സ്. ഗുജറാത്ത് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 18.4 ഓവറില്‍ 136 റണ്‍സിന് പുറത്താകുകയായിരുന്നു.

◾മൂന്ന് മത്സരങ്ങളടങ്ങിയ ഇന്ത്യാ – ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ഉച്ചക്ക് 1.30 നാണ് മത്സരം ആരംഭിക്കുക. അതേസമയം ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കുടുംബപരമായ കാരണങ്ങളാല്‍ കളിക്കില്ല. ഇതോടെ, മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാകും ഇന്ത്യയെ നയിക്കുക..

◾ഫിഫ പ്രസിഡന്റായി ജിയാന്നി ഇന്‍ഫന്റീനോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നാലുവര്‍ഷത്തേക്കാണ് ഇന്‍ഫാന്റീനോ പ്രസിഡന്റാവുന്നത്. എതിരാളികള്‍ ഇല്ലാതിരുന്നതിനാല്‍ ഐകകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്.
2026 ഫുട്‌ബോള്‍ ലോകകപ്പില്‍ 48 ടീമുകള്‍; ഫൈനല്‍ ജൂലായ് 19ന്‌
ഫുട്‌ബോള്‍ ലോകകപ്പില്‍ പുതിയ പരിഷ്‌കാരവുമായി അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ. 
◾2026 ഫുട്‌ബോള്‍ ലോകകപ്പില്‍ 48 രാജ്യങ്ങള്‍ പങ്കെടുക്കുമെന്ന്‌ ഫിഫ അറിയിച്ചു. ഇതുവരെ 32 ടീമുകള്‍ക്കാണ് ലോകകപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.യു.എസ്.എ, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായാണ് 2026 ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത്. ആകെ 104 മത്സരങ്ങള്‍ ലോകകപ്പിലുണ്ടാകുമെന്നും ഫിഫ അറിയിച്ചു. 1998 ലോകകപ്പ് മുതല്‍ 64 മത്സരങ്ങള്‍ മാത്രമാണ് ടൂര്‍ണമെന്റിലുണ്ടായിരുന്നത്.
അടുത്ത ലോകകപ്പില്‍ നാല് ടീമുകളടങ്ങുന്ന 12 ഗ്രൂപ്പുകളുണ്ടാകും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. എല്ലാ ഗ്രൂപ്പില്‍ നിന്നുമായി ഏറ്റവും മികച്ച എട്ട് മൂന്നാം സ്ഥാനക്കാര്‍ക്കും അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാം എന്നതും പ്രത്യേകതയാണ്. ഇങ്ങനെ ആകെ വരുന്ന 32 ടീമുകള്‍ നോക്കൗട്ട് മത്സരം കളിക്കും.ഈ മാറ്റം വരുന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ക്ക് ലോകകപ്പിന്റെ ഭാഗമാകാം. ഒരു ടീമിന് ചുരുങ്ങിയത് മൂന്ന് മത്സരങ്ങള്‍ കളിക്കാനാകും. ഫൈനല്‍ വരെയെത്തുന്ന ടീമിന് എട്ട് മത്സരങ്ങള്‍ കളിക്കണം. ഇതുവരെ അത് ഏഴായിരുന്നു. റൗണ്ട് ഓഫ് 32 എന്ന പുതിയ നോക്കൗട്ട് റൗണ്ട് ഈ ലോകകപ്പിലെ പ്രത്യേകതയാണ്. 2026 ജൂലായ് 19 നാണ് ഫൈനല്‍.

KARUNYA PLUS Result 16/03/2023

*1 st Prize :* 
Amount: ₹8,000,000/-
PR145424  

*Consolation Prize :* 
Amount: ₹8,000/-
PN145424 PO145424 PP145424 PS145424 PT145424 PU145424 PV145424 PW145424 PX145424 PY145424 PZ145424  

*2 nd Prize :* 
Amount: ₹10,00,000/-
PY892765  

*3 rd Prize :* 
Amount: ₹100,000/-
PN450364 PO960930 PP980950 PR968251 PS335874 PT903503 PU452455 PV679614 PW679960 PX417065 PY840235 PZ693915  

*4 th Prize :* 
Amount: ₹5,000/-
0330 1370 1886 2241 2427 2585 2687 4026 5244 5520 6157 6912 7449 7560 8438 8666 8692 9255  

*5 th Prize :* 
Amount: ₹1,000/-
0345 0488 0614 0877 0905 0965 1575 1654 1989 2519 2857 3936 3939 4220 4230 4628 4653 4777 4795 5391 5479 5719 6554 6592 6839 6978 6993 7083 7132 7637 7802 8751 8837 9029  

*6 th Prize :* 
Amount: ₹500/-
0084 0093 0136 0191 0270 0323 0420 0425 0456 0464 0855 1053 1114 1173 1272 1355 1377 1585 1737 1813 2002 2162 2319 2499 2655 2657 2965 3006 3214 3224 3406 3494 3606 3679 3681 3731 3806 4033 4055 4062 4244 4250 4650 4806 4929 4996 5092 5481 5829 5860 5870 5986 6029 6110 6230 6258 6276 6303 6504 6520 6790 6925 6962 7028 7104 7280 7716 7830 7904 8401 8427 8475 8748 8793 9033 9216 9369 9696 9823 9948  

*7 th Prize :* 
Amount: ₹100/-
0134 0135 0385 0533 0637 0649 0819 0854 1251 1269 1603 1616 1676 1767 1848 2010 2047 2114 2129 2192 2206 2437 2530 2535 2580 2601 2770 2830 2886 2887 3042 3229 3274 3365 3485 3507 3604 3858 4004 4029 4048 4074 4076 4094 4302 4366 4368 4385 4410 4485 4501 4533 4579 4591 4601 4759 4948 4970 5374 5472 5576 5598 5638 5643 5696 5739 5872 5885 5989 6141 6176 6192 6195 6307 6393 6525 6678 6733 6851 6852 7015 7029 7049 7110 7120 7140 7182 7210 7229 7323 7362 7436 7524 7545 7551 7595 7624 7789 7814 7819 7934 7969 7984 8126 8140 8152 8216 8263 8366 8483 8531 8621 8684 8770 8857 8979 9044 9419 9469 9476 9489 9560 9873 9910 9927 9944  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.