ഇന്നത്തെ വാർത്തകൾ.

| JACOB CHERIAN|





മുൻ നഗരസഭാ സെക്രട്ടറിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയ ബുള്ളറ്റ് മോഷ്ടിച്ചതാണ് എന്ന് സംശയം.
നാരായണൻ സ്റ്റാലിന് കുരുക്ക് മുറുകുന്നു.
◾തിരുവനന്തപുരം കൈക്കൂലി കേസ്സിൽ വിജിലൻസ് പിടികൂടിയ സ്റ്റാലിൻ നാരായണന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് പിടികൂടിയ ഒരേ നമ്പറിലുള്ള ബൈക്കുകളിൽ ഒരെണ്ണം ചെങ്ങന്നൂരിൽ നിന്ന് മോഷ്ടിച്ച് കടത്തിയതായി സംശയം. ചെങ്ങന്നൂരിലെ നാരായണന്റെ വിശ്വസ്തരായ ചിലർ വഴി സമാന രീതിയിൽ നിരവധി വാഹനങ്ങൾ മോഷ്ടിച്ചു കടത്തിയതായും പോലീസ് സംശയിക്കുന്നുണ്ട്. തിരുവല്ല നഗരസഭാ സെക്രട്ടറിയായിരിക്കേ പത്തനംതിട്ട വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ കൈക്കൂലി കേസ്സിൽ കൈയ്യോടെ പിടികൂടിയ നാരായണൻ പൂജപ്പുര സെൻട്രൽ ജയിലിലാണ്. ഇന്നലെ വഞ്ചിയൂർ വിജിലൻസ് കോടതി നാരായണന്റെ കേസ്സ് 14 ലേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. വിജിലൻസ് കോടതി ജാമ്യം നിഷേധിച്ചാൽ നാരായണൻ ഹൈക്കോടതിയിൽ പോയി ജാമ്യം നേടാൻ സാധ്യതയുള്ളതിനാൽ കേസ്സ് മാറ്റി വെച്ചു നാരായണനെ പരമാവധി സമയം ജയിലിൽ താമസിപ്പിച്ച് തെളിവെടുപ്പ് പൂർത്തീകരിക്കാനായുള്ള തന്ത്രപരമായ നീക്കമാണ് വിജിലൻസ് നടത്തുന്നത്. വീട്ടിൽ നിന്ന് ഒരേ നമ്പറിലുള്ള ബൈക്ക് കണ്ടെത്തിയതു സംമ്പന്ധിച്ച് മ്യൂസിയം പോലീസിലാണ് അന്വേഷണം നടത്തുന്നത്. നാരായണന്റെ ചെങ്ങന്നൂരിലെ വിശ്വസ്തരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസ് നീക്കം. ഇതിനിടയിൽ നാരായണന് കൈക്കൂലി വാങ്ങി വിവിധ അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചിട്ടുള്ളവരെ കേന്ദ്രീകരിച്ച് വിജിലൻസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു. തിരുവല്ല, ചെങ്ങന്നൂർ നഗരസഭകളിലെ നിലവിലുള്ളതും മുൻ ജീവനക്കാരേയും വിജിലൻസ് ഉദ്യോഗസ്ഥർ നേരിട്ട് എത്തിയും ടെലഫോൺ മുഖേനയും ചോദ്യം ചെയ്യുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു വരികയാണ്. ചില ജീവനക്കാരെ ഏറെ സമയം ചോദ്യം ചെയ്യലിന് വിധേയമാക്കി. ചിലർ നാരായണൻ പറഞ്ഞ അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചതായി തുറന്നു സമ്മതിച്ചിട്ടുണ്ട്. ജീവനക്കാരുടെ ചോദ്യം ചെയ്യലിന് ശേഷം നാരായണന്റെ സാധാരണക്കാരായ കുട്ടാളികൾക്കെതിരെ അന്വേഷണം ആരംഭിക്കും. പല രീതികളിൽ നാരായണന്റെ തട്ടിപ്പുകൾക്ക് കൂട്ടുനിന്നവർ, നാരായണന്റെ പക്കൽ നിന്നും സഹായം പറ്റുകയും മറ്റുള്ളവരിൽ നിന്ന് കൈക്കൂലി വാങ്ങി നാരായണന് നൽകിയവരെയുമാണ് പോലീസ് അന്വേഷിക്കുന്നത്. നാരായണന്റെ അറസ്റ്റിന് ശേഷം നാരായണന് അനുകൂലമായും അന്വേഷണത്തെ അതിക്ഷേപിക്കുന്ന രീതിയിലും, തെറ്റിദ്ധാരണ പരത്തുന്ന രീതിയിലും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നവരെ സൈബർ സെല്ലിന്റെ സഹായത്തോടെ വിജിലൻസ് നിരീക്ഷിച്ചു വരികയാണ്. പൂജപ്പുര സെൻട്രൽ ജയിലിൽ എത്തി നാരായണനെ സന്ദർശിച്ചവരുടെ ലിസ്റ്റ് പോലീസ് പരിശേധിച്ചു വരികയാണ് . വിജിലൻസ് പിടിച്ചെടുത്ത നാരായണന്റെ മൊബൈൽ ഫോണുകളിലേയ്ക്ക് സ്ഥിരമായി വിളിക്കുന്നവരുടേയും വാട്ട്സാപ്പ് സന്ദേശങ്ങളയച്ചവരുടേയും വിവരങ്ങൾ വിജിലൻസ് ശേഖരിച്ചു കഴിഞ്ഞു. നാരായണന്റെ മൊബൈൽ ഫോണുകളിലൂടെയാണ് വിജിലൻസിന് നിർണ്ണായക തെളിവുകൾ ലഭിച്ചത്. വിവിധ ബാങ്കുകളിൽ നാരായണന്റെ കൂട്ടാളികളായ വ്യത്യസ്തരായ ആളുകളുടെ പേരിലുള്ള 35 ഓളം അക്കൗണ്ടുകളിലേയ്ക്ക് നാരായണന്റെ സഹായികളും നഗരസഭാ ജീവനക്കാരും നിക്ഷേപിച്ച തുകകൾ തന്നെ കോടികണക്കിന് വരും. നേരിട്ട് കൈക്കൂലി വാങ്ങാതെ ഇടനിലക്കാർ വഴി അതിവിദഗ്ത്തമായി പണം വാങ്ങിയത് സംമ്പന്ധിച്ച രേഖകൾ മൊബൈലിൽ സൂക്ഷിച്ചതാണ് നാരായണനെ വിനയായത്. നാരായണനോടൊപ്പം അറസ്റ്റിലായ തിരുവല്ല നഗരസഭയിലെ പ്യൂൺ ഹസീനയെ ആദ്യം മാപ്പുസാക്ഷിയാക്കാൻ വിജിലൻസ് ആലോചിച്ചിരുന്നെങ്കിലും നാരായണന്റെ ഫോണിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ നാരായണൻ കൈക്കൂലി പതിവായി വാങ്ങുന്ന വിവരം അറിഞ്ഞു കൊണ്ടു തന്നെയാണ് ഹസീന പണം വാങ്ങിയതെന്ന് വിജിലൻസിന് മനസ്സിലായി. ഇവർ തമ്മിലുള്ള വാട്ട്സാപ്പ് സന്ദേശങ്ങളും ഇതിന് തെളിവായി. പല വാട്ട്സാപ്പ് സന്ദേശങ്ങളും കോൾ ലിസ്റ്റും പുറത്തായാൽ പല ഉന്നതരടക്കമുള്ളവരുടേയും ഉറക്കം കെടുമെന്ന കാര്യത്തിൽ സംശയമില്ല. 
 നാരായണന് സഹായികളായി നിന്ന് കൈക്കൂലിയുടെ ഒരു ഭാഗം കൈക്കലാക്കിയ തട്ടിപ്പുകാരും ഓൺലൈൻ ലേഖകരും നിരവധിയാണ്.
മലങ്കര സഭാതർക്കത്തിൽ
സർക്കാർ സത്യവാങ്മൂലം നൽകണം.
സുപ്രീം കോടതി
◾ഹൈക്കോടതിയുടെ വാക്കായുള്ള നിർദ്ദേശത്തെ തുടർന്ന് മലങ്കര സഭാതർക്കം രമ്യമായി പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചതായി സുപ്രീം കോടതിയിൽ കേരള സർക്കാർ റിപ്പോർട്ട് നൽകിയെങ്കിലും, റിപ്പോർട്ട് സത്യവാങ്മൂലമായി സമർപ്പിക്കാനാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്.സംസ്ഥാന ചീഫ് സെക്രട്ടറിക്കു വേണ്ടി സ്റ്റാൻന്റിംഗ് കോൺസൽ നിക്ഷേ രാജൻ ഷെങ്കർ നൽകിയ റിപ്പോർട്ടിലാണ് സുപ്രീം കോടതിയുടെ നിർദ്ദശം.ഇതേ തുടർന്ന് സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും, സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കറും കോടതിയെ അറിയിക്കുകയും, കോടതി ഹർജി പരിഗണിക്കുന്നത് നാല് ആഴ്ചത്തേക്ക് നീട്ടുകയും ചെയ്തു.
എന്നാൽ റിപ്പോർട്ട് സ്വീകരിക്കരുതെന്ന് ഓർത്തഡോക്സ് സഭക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ സി.യു.സിംഗും, ഇ.എം.എസ്.അനാമും കോടതിയിൽ ആവശ്യം ഉന്നയിച്ചു. കോടതി വാക്കാൽ പറഞ്ഞ ചില നിരീക്ഷണങ്ങൾ മാത്രമാണ് സർക്കാർ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതെന്നും, ഇതൊന്നും അന്തിമ വിധിയെ ബാധിക്കില്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി
എം.വി.ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന നിലപാട് മാറ്റമോ?
ജോസഫ് എം പുതുശ്ശേരി.
◾തിരുവല്ല :മതത്തിനും വിശ്വാസത്തിനും എതിരെ സി.പി.എം നിലപാട് സ്വീകരിക്കില്ലെന്ന സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന നിലപാട് മാറ്റമോ ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഉപായമോ എന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നുവെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.
 പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ എം. എം. മോനായി, ഐഷാ പോറ്റി എന്നിവർ എം.എൽ.എ.മാരായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അസംബ്ലിയിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് പാർട്ടിക്കാകെ വരുത്തിവെച്ച അപമാനമായിരുന്നു എന്നാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്ന അന്ന്  പാർട്ടി കത്തിൽ വ്യക്തമാക്കിയത്.
 "വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിൽ ഉറച്ചു നിൽക്കുന്ന ഒരാളാണ് പാർട്ടി അംഗത്വത്തിലേക്ക് വരുന്നത്. ദീർഘകാലമായി പാർട്ടി അംഗങ്ങളായി തുടരുകയും ഏരിയ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഈ സഖാക്കൾക്ക് തങ്ങളുടെ രഹസ്യമാക്കി വെച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാർട്ടിയെയാകെ അപമാനിക്കുന്നതിന് ഒരു പ്രയാസവും ഉണ്ടായില്ല. ഇത്തരത്തിൽ പരസ്യമായി പാർട്ടിയുടെ നിലപാടുകൾ ധിക്കരിക്കുന്ന പാർട്ടി പ്രവർത്തകരുടെ ചെയ്തികൾ പാർട്ടി ഘടകങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്. പാർട്ടി നിലപാടുകളിൽ പാർട്ടി അംഗങ്ങളാകെ ഉറച്ചുനിൽക്കുന്നതിന് സഹായിക്കുന്ന ഇടപെടലുകൾ പാർട്ടി ഘടകങ്ങളുടെ ഭാഗത്തുനിന്നുണ്ടാവണം ". പാർട്ടി കത്തിൽ വ്യക്തമാക്കിയിരിക്കുന്ന പാർട്ടി നിലപാട് ഇതായിരിക്കേ ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന എങ്ങനെ നിലനിൽക്കും?. ദൈവവിശ്വാസം പ്രകടിപ്പിക്കുന്നത് പാർട്ടിയെയാകെ അപമാനിക്കുന്നതിന് തുല്യമാണെന്ന പാർട്ടി നിലപാടിൽ അതിനുശേഷം മാറ്റം വരുത്തിയിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ അത് എപ്പോഴെന്നും സി.പി.എം. സെക്രട്ടറി വ്യക്തമാക്കണം.
  പ്രഖ്യാപിത നിലപാട് മാറ്റാതെ നടത്തുന്ന ഇത്തരം വായ്ത്താരികൾ ആളുകളെ പറ്റിച്ചു കൂടെ കൂട്ടാനും വിശ്വാസികളിൽ തെറ്റിദ്ധാരണ ജനിപ്പിക്കാനും ലക്ഷ്യംവച്ചുള്ള സൂത്രവിദ്യ മാത്രമാണെന്നും ഇതിന്റെ അപകടം തിരിച്ചറിയാൻ വിശ്വാസികൾക്കാവുമെന്നും പുതുശ്ശേരി പറഞ്ഞു.
അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രം
മീനഭരണി,കാർത്തിക മഹോത്സവം 25, 26 തീയതികളിൽ നടക്കും.
◾ അഴിയിടത്തുചിറ - നടുവിലേച്ചിറ- ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ മഹോത്സവത്തിന് 17 ന് രാവിലെ 9 ന് കൊടിയേറും. 25 ന് മീനഭരണി ഉത്സവത്തിന് പുലർച്ചെ 5ന് പള്ളിയുണർത്തലോടെ തുടക്കമാകും. രാവിലെ 8 മുതൽ പുരാണ പാരായണം.11 ന് പുതുക്കല നിവേദ്യം. ഉച്ചക്ക് 12.30 മുതൽ സമൂഹസദ്യ
വൈകിട്ട് 6 മുതൽ 7വരെ ദീപാരാധന. രാത്രി 8 മുതൽ ചങ്ങനാശ്ശേരി' ഹരിലക്ഷ്മി അവതരിപ്പിക്കുന്ന നൃത്ത സംഗീത നാടകം " ദേവീ കാത്യായനി"
  രണ്ടാം ദിവസം പുലർച്ചെ 5ന് പള്ളിയുണർത്തൽ, കേളി എന്നിവയോടെ കാർത്തിക ഉത്സവ പരിപാടികൾ ആരംഭിക്കും.രാവിലെ 6 ന് അഭിഷേകം, ഉഷപൂജ. 6.30ന് പായ്ക്കെഴുന്നള്ളത്ത്.8 മുതൽ ഇത്രമേൽ പൗർണ്ണമി സംഘം പുരാണ പാരായണം നടത്തും.
രാത്രി 8 മുതൽ ഭവഗതിക്ക് വരവേൽപ്പ് - മമ്പുഴ മംത്താൽ നിന്നും താലപ്പൊലിയോടെ നടക്കും. രാത്രി 11.30 ന് ദീപാരാധനയോടെ മഹോത്സവം സമാപിക്കും
അഴിയിടത്തുചിറ -സ്വാമിപാലം-കോമങ്കേരി ചിറ റോഡിന്റെ നവീകരണ വേലകൾ ആറ് മാസത്തിനുള്ളിൽ പൂർത്തീകരിച്ചേക്കും.
◾ ഒരു വർഷക്കാലമായി മന്ദഗതിയിൽ നീങ്ങിയിരുന്ന നിർമ്മാണ ജോലികൾ ഇനി അതിവേഗം പൂർത്തീകരിക്കാനുള്ള നടപടി യുടെ ഭാഗമായി റോഡിൽ ജിയോ ടെക്സ്റ്റയിൽ പോളിമർ വിരിക്കുന്ന ജോലി എത്രയും വേഗം പൂർത്തിയാക്കും. ഇതിനുള്ള പോളിമർ ഹൈദ്രബാദിൽ നിന്നും എത്തി കഴിഞ്ഞു.നേരത്തെ കയർ ഭൂവസ്ത്രം വിരിച്ചിരുന്നതിന്
പകരമായാണ് കൂടുതൽ ബലവത്തായ പോളിമർ വിരിക്കുന്നത്. ഒന്നര മീറ്റർ വീതിയും, 200 മീറ്റർ നീളവുമുള്ള ജിയോ ടെക്സ്റ്റയിൽ പോളിമർ ഷീറ്റുകൾ വിരിച്ച ശേഷമാണ് ടാറിംഗ് ജോലികൾ നടത്തുക.2021 ഡിസംബറിൽ ആരംഭിച്ച നിർമ്മാണ ജോലികൾ ചില സാങ്കേതിക കാരണങ്ങളാൽ ഇതിനിടെ തുടരാൻ കഴിയാതെ വന്നതാണ് റോഡിന്റെ നവീകരണം വൈകിയതെന്നാണ് അറിയാൻ കഴിയുന്നത്.
നിര്യാതരായി
രാജു പി.വി
◾തിരുവല്ല കവിയൂർ കോട്ടൂർ അവയങ്ങാട്ടിൽ രാജു പി.വി (68) നിര്യാതനായി.
സംസ്കാരം നാളെ  രാവിലെ 11 ന് വസതിയിലെ ശുശ്രൂഷക്ക്‌ ശേഷം കോട്ടൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: പുതുശ്ശേരി തച്ചക്കാലിൽ കിണറ്റുകര കുടുംബാംഗം സാറാമ്മ,
മക്കൾ.. റോജി (സൗത്ത് ആഫ്രിക്ക), റോബിൻ (ഗുജറാത്ത്)
പത്രോസ് ബേബി
◾തിരുവല്ല അമിച്ചകരി കാവുങ്കൽ പറമ്പിൽ പത്രോസ് ബേബി (75) നിര്യാതനായി.
സംസ്കാരം ഇന്ന്  ഉച്ചക്ക് 2.30 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം നെടുമ്പ്രം ക്രിസ്തോസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
ഭാര്യ: പരേതയായ തങ്കമ്മ.
മക്കൾ.. ഓമന ,ജോളി , ജോയി (നെടുമ്പ്രം ഗ്രാമ പഞ്ചായത്തംഗം).
മരുമക്കൾ: ബിജു, ജോസ് , റീന .

◾വിഷപ്പുകമൂലം ബ്രഹ്‌മപുരം പ്രദേശത്തെ ജനങ്ങളുടെ രക്തത്തില്‍ വര്‍ധിച്ച ഡയോക്‌സിന്റെ അളവ് അടിയന്തരമായി പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഷപുക ശ്വസിച്ച പ്രദേശങ്ങളിലുള്ള പശു, ആട്, എരുമ എന്നീ വളര്‍ത്തു മൃഗങ്ങളുടെ പാല്‍, രക്തം, മാംസം എന്നിവയിലുള്ള ഡയോക്‌സിന്റെ അളവും പരിശോധിക്കണം. സര്‍ക്കാര്‍ സൗജന്യ ചികില്‍സയും നഷ്ടപരിഹാരവും നല്‍കണമെന്നും സതീശന്‍.
മഴയ്ക്ക് സാധ്യത.
◾സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടെ മഴയുണ്ടാവാൻ സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

◾മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കരുതെന്ന് ഹൈക്കോടതി. മാലിന്യ സംസ്‌കരണത്തിനു കുട്ടികള്‍ അടക്കമുള്ളവര്‍ക്കു പരിശീലനം നല്‍കണം. കടമ്പ്രയാറിലേയും കിണറുകളിലേയും ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും കോടതി.

◾ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുള്ള വിഷപ്പുക ശ്വസിച്ചുണ്ടായ മരണമെന്ന് പരാതി ഉയര്‍ന്ന കൊച്ചിയിലെ സംഭവത്തില്‍ ഡെത്ത് ഓഡിറ്റ് നടത്തും. മരിച്ചയാളുടെ ശരീരത്തില്‍ ഡയോക്സിന്‍ സാന്നിധ്യം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ
മീനമാസ പൂജ:ശബരിമല നട തുറന്നു.
◾ മീനമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്ത ക്ഷേത്രനട ഇന്നലെ വൈകുന്നേരം 5 ന് തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് മേൽശാന്തി ഗണപതി, നാഗർ എന്നീ ഉപദേവത ക്ഷേത്രനടകളും തുറന്ന് വിളക്കുകൾ തെളിയിച്ച ശേഷം പതിനെട്ടാം പടിക്ക് മുൻവശമുള്ള ആഴിയിൽ അഗ്നി പകർന്നു.ഇതോടെ തന്ത്രി അയ്യപ്പഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. മാളികപ്പുറം മേൽശാന്തി വിഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട ഇന്നലെ തുറന്ന് വിളക്ക് തെളിയിച്ചുവെങ്കിലും മറ്റ് പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇന്ന് പുലർച്ചെ 5ന് ക്ഷേത്രനട തുറക്കും.
ഇന്ന് മുതൽ 19 വരെ ഉദയാസ്തമയ പൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. 19 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.
ഉത്രം തിരുത്സവത്തിനായി ശബരിമല ക്ഷേത്രനട 26 ന് വൈകുന്നേരം തുറന്ന് ഏപ്രിൽ 5 ന് അടയ്ക്കും 27 ന് രാവിലെ 9.45 ന് കൊടിയേറും.ഏപ്രിൽ 5 ന് പൈങ്കുനി ഉത്രം ആറാട്ട് പമ്പാനദിയിൽ നടക്കും.
മെഗാ ജോബ് ഫെസ്റ്റ് - മാർച്ച് 25ന്
◾ നാഷണൽ എംപ്ലോയ്മെന്റ് സർവീസിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർത്ഥികൾക്കായി മെഗാ ജോബ് ഫെസ്റ്റ് - 2023 മാർച്ച് 25-ന് തിരുവനന്തപുരം കാര്യവട്ടം എഞ്ചിനീയറിംഗ് കോളജ് യൂനിവേഴ്സിറ്റി കോളജ് കാമ്പസിൽ നടക്കും. സ്വകാര്യ മേഖലയിലെ 50-ൽ പരം ഉദ്യോഗദായകർ പങ്കെടുക്കും.
എസ്.എസ്.എൽ.സി, ഡിപ്ലോമ, ഐ.ടി.ഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ളവർക്ക് ജോബ് ഫെസ്റ്റിൽ പങ്കെടുക്കാനാകും. ഉദ്യോഗദായകർക്കും, ഉദ്യോഗാർത്ഥികൾക്കും www.jobfestkerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്ട്രേഷൻ നടത്താം. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ ഒഴിവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 0468-2222745 ( ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് - പത്തനംതിട്ട), 0471 27417131,0471 2992609 ( ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് - തിരുവനന്തപുരം) എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. 

 ◾ബ്രഹ്‌മപുരം തീപിടിത്തം, വിഷപ്പുക എന്നിവ അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു നിയമസഭയില്‍ പ്രസ്താവന നടത്തും. തീപിടിത്തത്തില്‍ ഇതുവരെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല.

◾ബ്രഹ്‌മപുരം വിഷയത്തില്‍ എറണാകുളത്ത് ആരോഗ്യ സര്‍വെ തുടങ്ങി. 1567 പേരുടെ വിവര ശേഖരണം നടത്തി. 1249 പേര്‍ ചികിത്സ തേടി. 11 ശ്വാസ് ക്ലിനിക്കുകള്‍ തുടങ്ങി. ഇന്നലെ 68 പേര്‍ ചികിത്സ തേടി. ആറു മൊബൈല്‍ യൂണിറ്റുകളും ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്.

◾നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഷാഫി പറമ്പില്‍ അടുത്ത തവണ പാലക്കാട് തോല്‍ക്കുമെന്ന സ്പീക്കര്‍ ഷംസീറിന്റെ വിവാദപരാമര്‍ശത്തിന് ഷാഫി പറമ്പില്‍ എംഎല്‍എയുടെ മറുചോദ്യം. ബിജെപി രണ്ടാം സ്ഥാനത്തു വന്ന പാലക്കാട് താന്‍ തോറ്റാല്‍ പകരം ആരു ജയിക്കണമെന്നാണ് സ്പീക്കര്‍ പറയുന്നതെന്ന് ഷാഫി പറമ്പില്‍ ചോദിച്ചു.

◾നിയമസഭയിലെ എല്ലാ അംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ട സ്പീക്കര്‍, ഷാഫി പറമ്പിലിനെതിരേ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ ഷംസീര്‍ ജ്യോല്‍സ്യനാണോയെന്ന് അറിയില്ല. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് മുന്നാം തവണ ഷാഫി പറമ്പില്‍ വിജയിച്ചത്. ചെന്നിത്തല പറഞ്ഞു.
ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു.
◾തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. ചിറയിന്‍കീഴില്‍ നിന്ന് കണിയാപ്പുരത്തേയ്ക്ക് സര്‍വീസ് നടത്തിയ ബസാണ് കത്തി നശിച്ചത്.
ഡ്രൈവറും കണ്ടക്ടറും
സമയോചിതമായ ഇടപെടല്‍ നടത്തിയത് മൂലം യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ് 
ചിന്‍യിന്‍കീഴ് കാറ്റാടിമുക്കില്‍ ഇന്ന് രാവിലെ 11.45 ഓടേയാണ് സംഭവം. 39 യാത്രക്കാരുമായി പുറപ്പെട്ട ബസിനാണ് ഓടിക്കൊണ്ടിരിക്കേ തീപിടിച്ചത്. കയറ്റത്ത് വച്ച്‌ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ വാഹനം റോഡരികില്‍ നിര്‍ത്തി. തുടര്‍ന്ന് പുറത്തിറങ്ങി നോക്കിയപ്പോള്‍ വാഹനത്തിന്റെ മുന്നില്‍ നിന്ന് പുക ഉയരുന്നത് കണ്ടു. ഉടന്‍ തന്നെ യാത്രക്കാരോട് വാഹനത്തിന് പുറത്തേയ്ക്ക് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറും തൊട്ടടുത്ത കടകളില്‍ പോയും വാഹനത്തില്‍ നിന്ന് പുക ഉയരുന്നതായി ശ്രദ്ധയില്‍പ്പെടുത്തി. ഇതിനെ തുടര്‍ന്ന് കടക്കാര്‍ ഗ്യാസ് സിലിണ്ടര്‍ അടക്കം സ്ഥലത്ത് നിന്ന് മാറ്റി. അതിനിടെ പുക ഉയരുന്ന ഭാഗത്ത് നിന്ന് തീ ആളിപ്പടരാന്‍ തുടങ്ങുകയും ബസ് കത്തി നശിക്കുകയുമായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് വിഭാഗം തീ അണച്ചു. തീപിടിത്തവുമായി ബന്ധപ്പെട്ട് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പരാതിയില്‍ ചിറയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു

◾വെള്ളിയാഴ്ച സംസ്ഥാനത്ത് മെഡിക്കല്‍ സമരം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഡോക്ടര്‍മാര്‍ പണിമുടക്കും. സ്വകാര്യ പ്രാക്ടീസും ഉണ്ടാവില്ല. കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണു പണിമുടക്ക്.

◾ഇന്നു മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കു സാധ്യത. ഈ ദിവസങ്ങളില്‍ മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.

◾എംപിമാരെ താക്കീത് ചെയ്തതിനെച്ചൊല്ലി ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സദുദ്ധേശ്യത്തോടെയാണ് എംപിമാരായ മുരളീധരനും രാഘവനും നോട്ടീസ് നല്‍കിയത്. രാഷ്ട്രീയ കാര്യ സമിതി ഉടന്‍ ചേരും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കത്തിനാണ് യോഗം വിളിച്ചതെന്നും കെ സുധാകരന്‍ പറഞ്ഞു. സുധാകരന്റെ നടപടിക്കെതിരേ എംപിമാരും ഗ്രൂപ്പു നേതാക്കളും രംഗത്തുവന്നതോടെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വിളിച്ച യോഗത്തില്‍ സുധാകരനെതിരേ എംപിമാരും നേതാക്കളും നിശിതമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

◾ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണ കരാര്‍ സോണ്‍ട കമ്പനിക്കു നല്‍കുന്നതിനു മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ശിവശങ്കറും ഇടപെട്ടിട്ടുണ്ടെന്ന ആരോപണവുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി വിഷയത്തില്‍ മൗനം പാലിച്ചത് അതുകൊണ്ടാണെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.

◾മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ഒന്നിനു തുടങ്ങണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദ്ദേശിച്ചു. മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തില്‍ സംസ്‌ക്കരിക്കണം. ഹരിത കര്‍മ്മസേനയെ ഫലപ്രദമായി ഉപയോഗിച്ച് വാതില്‍പ്പടി ശേഖരണവും തരംതിരിക്കലും ഉറപ്പാക്കണമെന്നും നിര്‍ദേശം.

◾മുത്തൂറ്റ് വധക്കേസില്‍ ഏട്ടു പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കിയതു തെളിവുകള്‍ പരിശോധിക്കാതെയാണെന്ന് സിബിഐ സുപ്രീം കോടതിയില്‍. ഹൈക്കോടതി ഉത്തരവിനെതിരെ പോള്‍ മൂത്തൂറ്റിന്റെ കുടുംബം സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. കേസില്‍ രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുള്ളവരുടെ ശിക്ഷയാണ് ഹൈക്കോടതി റദ്ദാാക്കിയത്. കേസിലെ ഒന്നാം പ്രതി ജയചന്ദ്രന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ തലവനാണെന്ന കാര്യംപോലും ഹൈക്കോടതി പരിഗണിച്ചില്ലെന്നു സിബിഐ.

◾കൊല്ലം കരിക്കോട് മഫ്തിയിലെത്തിയ പൊലീസ് യുവാവിനെ മര്‍ദ്ദിച്ചെന്നു പരാതി. കരിക്കോട് സ്വദേശി സിനുലാലിനാണ് മര്‍ദനമേറ്റത്. രാത്രി പത്തു മണിയോടെ കൊലക്കേസ് പ്രതിയെ പിടിക്കാനെന്ന പേരില്‍ എത്തിയ മഫ്ടിയിലുള്ള സംഘത്തോട് പോലീസാണെന്നതിനുള്ള തിരിച്ചറിയല്‍ രേഖ കാണിക്കണമെന്ന് ആവശ്യപ്പെട്ടതിനാണു മര്‍ദനം. പ്രതിയെ പിടിക്കാനെത്തിയ എസ്ഐയെ മദ്യലഹരിയില്‍ സിനുലാല്‍ മര്‍ദ്ദിച്ചെന്നാണ് പൊലീസ് പറയുന്നത്.

◾വോഭ്യര്‍ത്ഥിക്കാന്‍ എത്തിയ കാലിക്കറ്റ് സര്‍വകലാശാല കെഎസ്യു ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കാറില്‍ പൂട്ടിയിട്ടെന്നു പരാതി. തൃശൂര്‍ പൊങ്ങണങ്ങാട്ടെ കോളേജിലാണ് സംഭവം. കോളജിലെ അക്ഷയ് എന്ന യുയുസിയോട് വോട്ടഭര്‍ത്ഥിക്കാന്‍ എത്തിയ തെരേസ് പി ജിമ്മിയെ പുറത്തുനിന്നെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കാറിന്റെ താക്കോല്‍ ഊരി വാങ്ങി അരമണിക്കൂറോളം പൂട്ടിയിട്ടെന്നാണ് ആരോപണം. വിയ്യൂര്‍ പൊലീസ് എത്തിയാണ് കാറില്‍നിന്ന് കെഎസ്യു പ്രവര്‍ത്തകരെ പുറത്തിറക്കിയത്.

◾ഒത്തുതീര്‍പ്പാക്കിയിട്ടും സാക്ഷരതാ പ്രേരക്മാര്‍ സമരം തുടരുന്നത് ദുഷ്ടലാക്കോടെയെന്ന് മന്ത്രി വി ശിവന്‍കുട്ടി. മന്ത്രിമാര്‍ കൂടിയിരുന്നു ചര്‍ച്ച ചെയ്താണു ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നിട്ടും സമരം അവസാനിപ്പിക്കാത്തതു ശരിയല്ലെന്നും മന്ത്രി.

◾ലൈഫ് മിഷന്‍ അടക്കം തനിക്കെതിരേ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സ് ലഭിച്ചോയെന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വാര്‍ത്ത നല്‍കിയവരോടു തന്നെ ചോദിക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.
ജീവനം-2023-പോസ്റ്റർ പ്രകാശനം.
◾ലോക ജലദിനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ ജീവനം - 2023 ന്റെ പോസ്റ്റർ പ്രകാശനം പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യാ എസ്.അയ്യർ
നിർവ്വഹിച്ചു.തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ പി.രാജേഷ് കുമാർ, ജില്ലാ അസി.ഡയറക്ടർ കെ.ഇ.വിനോദ് കുമാർ, ആർ.ജി.എസ്.എ ജില്ലാ ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പത്തനംതിട്ട ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കായി ബ്ലോക്ക് - ജില്ലാതല പോസ്റ്റർ രചനയുമായി ബന്ധപ്പെട്ടുള്ള പോസ്റ്ററാണ് പ്രകാശനം ചെയ്തത്.

◾സത്രീകളായ രോഗികളോട് അപമര്യാദയായി പെരുമാറിയതിന് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോ. വിപിനെ പൊലീസ് അറസ്റ്റ് ചെയ്തു. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

◾മദ്യപിച്ചു ബസോടിച്ച മൂന്നു ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തു. മദ്യപിച്ച് ജോലിക്കെത്തിയ ഒരു ഡിപ്പോ ജീവനക്കാരനെയും സഹപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ എടിഒയും അടക്കം അഞ്ച് പേരെയും സസ്പെന്‍ഡു ചെയ്തിട്ടുണ്ട്.

◾ഗ്രന്ഥകാരനും ചിന്തകനുമായ സാധു ഇട്ടിയവിര നൂറ്റൊന്നാം വയസില്‍ അന്തരിച്ചു. സംസ്‌കാരം ഇന്നു നാലിനു കോതമംഗലത്ത്.

◾കുറഞ്ഞ ചെലവില്‍ വിദേശ ഭാഷാ പഠന പദ്ധതിയുമായി നോര്‍ക്ക. ആദ്യ പഠന കേന്ദ്രം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ബിപിഎല്‍, എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് പഠനം സൗജന്യമാണ്. ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷകളിലാണ് ആദ്യം പരിശീലനം.

◾മലപ്പുറം കൊളത്തൂരില്‍ ചന്ദനവേട്ട. കാറില്‍ ഒളിപ്പിച്ചുകടത്തിയ അരക്കോടിയോളം രൂപ വിലവരുന്ന ഒരു ക്വിന്റല്‍ ചന്ദനശേഖരവുമായി രണ്ടു പേര്‍ പിടിയില്‍. മഞ്ചേരി കോട്ടുപറ്റ സ്വദേശി അത്തിമണ്ണില്‍ അലവിക്കുട്ടി, ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി കല്ലുവിതറും തടത്തില്‍ സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്.

◾ആഡംബര വാഹനത്തില്‍ മദ്യം കടത്തിയ യുവാവ് പിടിയില്‍. മൂന്നാര്‍ മാങ്കുളം പെരുമ്പന്‍കുത്ത് സ്വദേശി നിറകുളം വീട്ടില്‍ എയ്ഞ്ചല്‍ റോയ്‌മോനാണ് അറസ്റ്റിലായത്. ഇയാളുടെ വാഹനത്തില്‍ നിന്നും 40 ലിറ്റര്‍ വിദേശമദ്യം പിടികൂടി.

◾ആലത്തൂര്‍ പഴമ്പാലക്കോട് സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. രണ്ടു യുവമോര്‍ച്ച പ്രവര്‍ത്തക്കു പരിക്കേറ്റു. സിപിഎം പ്രകടനം നടത്തിയിരുന്നു. ഇതിനു പിറകേയാണ് ആക്രമണമുണ്ടായത്.

◾ഉംറ കഴിഞ്ഞു തിരിച്ചുപോകുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില്‍ മലയാളി വനിത കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി അടിമാലി മുതുവാന്‍കുടി അറക്കല്‍ വീട്ടില്‍ മീരാന്‍ മുഹമ്മദിന്റെ ഭാര്യ ഹലീമ(65)യാണ് മരിച്ചത്.

◾വിദ്യാര്‍ത്ഥികളുടെ മുന്നില്‍ സഹ അധ്യാപകിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ അധ്യാപകന്‍ ഒളിവില്‍. അടിമാലി ഇരുമ്പുപാലം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപകന്‍ ഷെമീമിനെതിരേ താത്കാലിക അധ്യാപികയാണു പരാതിനല്‍കിയത്.

◾രാഹുല്‍ ഗാന്ധിയുടെ ലണ്ടനിലെ പ്രസംഗത്തിനെതിരെ ആര്‍എസ്എസ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ രാഹുല്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നു ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പറഞ്ഞു. ആര്‍ എസ് എസ് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. രാഹുലിന് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാന്‍ അധികാരുമുണ്ടോയെന്ന് ജനം ചോദിക്കുമെന്നും ഹൊസബലേ പറഞ്ഞു.

◾സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നാളെ മുതല്‍ വായ്പാ പലിശ നിരക്ക് വര്‍ധിപ്പിക്കും. വായ്പകള്‍ക്ക് 0.7 ശതമാനം മുതല്‍ 14.85 ശതമാനം വരെ പലിശ വര്‍ദ്ധിക്കും.

◾തെലങ്കാന സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച വൈ എസ് ആര്‍ തെലങ്കാന പാര്‍ട്ടി നേതാവ് വൈ എസ് ശര്‍മ്മിളയെ പൊലീസ് അറസ്റ്റ് ചെയ്തു. കലേശ്വരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ ക്രമക്കേടാരോപിച്ചായിരുന്നു പ്രതിഷേധം. ഗോദാവരി നദിയിലെ വിവിധോദ്ദേശ്യ ജലസേചന പദ്ധതിയാണിത്.

◾വ്യവസായി ഗൗതം അദാനിയുടെ ഇളയ മകന്‍ ജീത് അദാനിയും വജ്രവ്യാപാരിയുടെ മകള്‍ ദിവ ജയ്മിന്‍ ഷായും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. മുംബൈയിലും സൂറത്തിലുമായി പ്രവര്‍ത്തിക്കുന്ന സി ദിനേഷ് ആന്‍ഡ് കോ- പ്രൈവറ്റ് ലിമിറ്റഡ് എന്ന വജ്രക്കമ്പനി ഉടമയും വജ്രവ്യാപാരിയുമായ ജയ്മിന്‍ ഷായുടെ മകളെയാണു വിവാഹം ചെയ്യുന്നത്. വിവാഹത്തീയതി വെളിപ്പെടുത്തിയിട്ടില്ല,
പോലീസ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ഇന്ന്.
◾പോലീസ് സേനക്കായി പുതുതായി വാങ്ങിയ 315 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഉച്ചക്ക് 12.30ന് തൈക്കാട് പോലീസ് മൈതാനിയിലാണ് ചടങ്ങ് നടക്കുക. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉൾപ്പടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കും.
ആംബുലൻസ്, ബസ്സ്, ഇരുചക്രവാഹനങ്ങൾ എന്നിവയും വാഹനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

◾മദ്യപിച്ചു ലക്കുകെട്ട് ട്രെയിനില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച ടിടിഇയെ അറസ്റ്റ് ചെയ്തു. ടിടി മുന്ന കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജോലിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. അമൃത്സറില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന അകാല്‍ താഖ്ത് എക്സ്പ്രസിലാണ് രാത്രി ഇയാള്‍ മൂത്രമൊഴിച്ചത്.

◾പ്രായപൂര്‍ത്തിയാവാത്ത ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയതിന് ചെന്നൈയിലെ വെഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്റെ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ് എബ്രഹാമിനെ അറസ്റ്റു ചെയ്തു. കായിക മേഖലയില്‍ നിരവധി മത്സരങ്ങളില്‍ വിജയിയായ മലയാളി അത്ലറ്റാണ് ജോര്‍ജ് എബ്രഹാം.

◾തമിഴ്നാട് ഉദുമലൈപേട്ടയില്‍ കിണര്‍ നിര്‍മാണത്തിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് നിര്‍മാണ തൊഴിലാളി മരിച്ചു. സ്ഫോടക വസ്തുക്കള്‍ കുഴിയില്‍ നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം. സ്ഥലമുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.

◾ഐശ്വര്യ രജനികാന്ത് നടനും ഭര്‍ത്താവുമായ ധനുഷില്‍നിന്നു വിവാഹമോചനം തേടി ചെന്നൈയിലെ സിവില്‍ കോടതിയില്‍ കേസ് നല്‍കി. ഇരുവരും വേര്‍പിരിയുന്നുവെന്നു മാസങ്ങളായി പ്രചാരണമുണ്ടായിരുന്നു. ഇരുവരേയും ഒന്നിച്ചു നിര്‍ത്താന്‍ മാതാപിതാക്കളും സുഹൃത്തുക്കളും പലതവണ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് വിവാഹമോചനത്തിനു കേസ് നല്‍കിയത്.

◾കൂടുതല്‍ വായു മലിനീകരണമുള്ള ലോകത്തെ അന്‍പത് നഗരങ്ങളില്‍ 39 എണ്ണവും ഇന്ത്യയില്‍. സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമായുള്ള ഐക്യു എയറിന്റെ 2022 ലെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഇന്ത്യ ലോകത്തെ ഏറ്റവും മലിനീകരണമുള്ള എട്ടാമത്തെ രാജ്യമാണ്. 2021 ല്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു. ആഫ്രിക്കന്‍ രാജ്യമായ ചാഡ് ആണ് ഒന്നാമത്. പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്.

◾താന്‍ ജയിലില്‍ പോയാലും കൊല്ലപ്പെട്ടാലും അവകാശങ്ങള്‍ക്കായി പോരാടണമെന്ന ആഹ്വാനവുമായി ഇമ്രാന്‍ഖാന്‍. അറസ്റ്റിനായി വളഞ്ഞ പോലീസിനെ നേരിടുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശഭരിതരാക്കുന്ന വികാര നിര്‍ഭരമായ വീഡിയോയാണ് ഇമ്രാന്‍ഖാന്‍ പങ്കുവച്ചത്. വീഡിയോ പ്രചരിച്ചതിനു പിറകേ, ലാഹോറില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു.

◾ഫേസ്ബുക്കില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍. ഈ വര്‍ഷം പതിനായിരം പേര്‍ക്കുകൂടി ജോലി നഷ്ടമാകും. നിലവിലുള്ള അയ്യായിരം ഒഴിവുകള്‍ നികത്തില്ല. മാര്‍ക്ക് സക്കര്‍ബര്‍ഗ് സൂചിപ്പിച്ചു.

◾കരിങ്കടലിനു മുകളില്‍ റഷ്യയുടെ യുദ്ധവിമാനവും അമേരിക്കയുടെ ഡ്രോണും തമ്മില്‍ കൂട്ടിയിടിച്ചു തകര്‍ന്നു. റഷ്യയുടെ എസ് യു-27 ജെറ്റ് യുദ്ധവിമാനവും അമേരിക്കയുടെ എംക്യു -9 റീപ്പര്‍ ഡ്രോണുമായാണ് കൂട്ടിയിടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഡ്രോണും വിമാനവും തകര്‍ന്ന് സമുദ്രത്തില്‍ പതിച്ചെന്ന് യുഎസ് സൈന്യം വെളിപെടുത്തി.

◾വനിതാ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫില്‍ കടക്കുന്ന ആദ്യ ടീമായി മുംബൈ. ഗുജറാത്ത് ജയന്റ്സിനെ 55 റണ്‍സിന് തോല്‍പിച്ച മുംബൈ ഇന്ത്യന്‍സ് വനിതകള്‍ തുടര്‍ച്ചയായ അഞ്ചാം ജയവുമായാണ് പ്ലേ ഓഫില്‍ കടന്നത്. മുംബൈ ഉയര്‍ത്തിയ 162 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്തിന് 20 ഓവറില്‍ 9 വിക്കറ്റിന് 107 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

◾ലോകറാങ്കിങ്ങില്‍ രണ്ടാമതുള്ള ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര തൂത്തുവാരി ഒന്‍പതാം സ്ഥാനത്തുള്ള ബംഗ്ലാദേശ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ഇംഗ്ലണ്ട് ആശ്വാസ വിജയം തേടിയാണ് മൂന്നാം ട്വന്റി 20യ്ക്ക് ഇറങ്ങിയത്. എന്നാല്‍ ആതിഥേയരായ ബംഗ്ലാദേശ് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

*STHREE SAKTHI Result 14/03/2023* 

*1 st Prize :* 
Amount: ₹7,500,000/-
SR570994  

*Consolation Prize :* 
Amount: ₹8,000/-
SN570994 SO570994 SP570994 SS570994 ST570994 SU570994 SV570994 SW570994 SX570994 SY570994 SZ570994  

*2 nd Prize :* 
Amount: ₹1,000,000/- 
SX684139  

*3 rd Prize :* 
Amount: ₹.5,000/-
0051 0454 1212 1487 1810 3507 4234 4455 4928 5033 5067 5627 5861 5925 6580 6664 6695 7684  

*4 th Prize :* 
Amount: ₹2,000/-
0549 2632 3252 3397 3821 4905 5717 5972 7713 9937  

*5 th Prize :* 
Amount: ₹1,000/-
0034 0885 2670 3987 4100 4349 5818 5942 5962 6101 6622 7147 7455 7593 7765 8677 9018 9167 9238 9829  

*6 th Prize :* 
Amount: ₹500/-
0109 0322 0570 0723 0797 1002 1011 1240 1288 1339 1353 1443 2039 2133 2244 2541 3267 3440 3588 3590 3592 3616 3807 4376 5190 5448 5546 5611 5692 5766 5777 6415 6821 6879 6927 7136 7178 7506 7753 7856 7873 8201 8460 8751 9028 9122 9126 9183 9256 9729 9756 9827  

*7 th Prize :* 
Amount: ₹200/-
0412 0642 0888 0899 0960 1031 1228 1241 2016 2233 2279 2403 2583 2696 3190 3259 3270 3443 3549 3975 4461 4534 4782 5337 6012 6138 6592 6620 6694 7036 7161 7230 7231 7274 7629 7656 7962 8324 8539 8927 9162 9457 9474 9834 9912  

*8 th Prize :* 
Amount: ₹100/-
0073 0087 0090 0134 0222 0254 0311 0339 0410 0531 0702 0709 0729 0754 0901 1004 1006 1198 1326 1400 1544 1605 1670 1680 1798 1908 2031 2083 2148 2159 2165 2261 2435 2525 2575 2751 2808 2849 3082 3315 3374 3395 3452 3472 3531 3543 3602 3604 3770 3899 3935 4184 4619 4664 4769 4963 5110 5137 5246 5386 5483 5531 5562 5584 5651 5800 5883 5954 5960 5966 6173 6272 6279 6428 6539 6603 6884 6918 6946 7048 7052 7190 7400 7497 7682 7757 7768 7853 7905 8032 8038 8083 8112 8131 8185 8193 8314 8332 8348 8421 8434 8469 8475 8558 8642 8833 8841 8848 8947 8953 8958 8974 9006 9130 9143 9233 9361 9364 9405 9506 9592 9634 9719 9720 9822 9863  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.