ഏറ്റവും പുതിയ വാർത്തകൾ കാണാം.

| JACOB CHERIAN|




വീട് നിർമ്മാണത്തിനിടയിൽ ജെ സി ബി ഉപയോഗിച്ച് പിഴുത മരം ദിശ തെറ്റി വീണ് വീട്ടമ്മ മരിച്ചു.സംഭവം കടപ്ര വളഞ്ഞവട്ടത്ത്

◾ കടപ്ര വളഞ്ഞവട്ടത്ത് വീടു നിർമാണ പ്രവർത്തനത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുത മരം ദിശ തെറ്റി വീണ് വീട്ടമ്മ മരിച്ചു. ബന്ധുവിന് ഗുരുതര പരുക്കേറ്റു. കടപ്ര 15-ാം വാർഡിൽ വളഞ്ഞവട്ടം തുമ്മംതറ പുത്തൻ വീട്ടിൽ ലീലാമ്മ വർഗീസ് (56) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. 
സഹോദരി ഭർത്താവ് കൂടൽ ഗ്രേസ് വില്ലയിൽ പാസ്റ്റർ തോമസ് സാമുവലിനും (68) അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. ലീലാമ്മയുടെ പുതിയ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി അതിരിനോട് ചേർന്ന് നിന്നിരുന്ന മരങ്ങൾ മുറിച്ചു
മാറ്റുന്നതിനിടെയാണ് പനമരം ഇരുവരുടെയും ദേഹത്തേക്ക് വീണത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മരം പിഴുതു മാറ്റിയത്. എതിർഭാഗത്തേക്ക് മരം പിഴുതു മാറ്റാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഇരുവരും നിന്നിരുന്ന ഭാഗത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലീലാമ്മയുടെ ജീവൻ രക്ഷിക്കാനായില്ല.  പാസ്റ്റർ തോമസ് സാമുവലിന് നട്ടെല്ലിനാണ് പരുക്ക്. വീട് നിർമ്മാണം നടക്കുന്നതിനാൽ ലീലാമ്മ ഇരവിപേരൂരിലുള്ള മേരിക്കുട്ടിയുടെ വീട്ടിലായിരുന്നു താമസം. മരങ്ങൾ മുറിച്ച് മാറ്റുന്നത് കാണാനായാണ് ബുധനാഴ്ച ഉച്ചയോടെ ലീലാമ്മ ഇവിടെ എത്തിയത്. ഭർത്താവ് ടി.എം. വർഗീസ് ക്യാൻസർ രോഗബാധയെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ മാസമാണ് അന്തരിച്ചത്. മകൻ: ഫ്ളൈബി വർഗീസ് (യു.കെ.). മരുമകൾ: സ്നേഹ. പുളിക്കീഴ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
മാതൃകാപരമായി ശിക്ഷിക്കണം - മലങ്കര കാത്തലിക് അസോസിയേഷൻ.
◾വിശുദ്ധ ബൈബിൾ അഗ്നിക്കിരയാക്കിയ വ്യക്തിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും, മലങ്കര കാത്തലിക് അസോസിയേഷൻ തിരുവല്ല മേഖല അടിയന്തിര യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.                      ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ    ബൈബിളിനെ അവഹേളിക്കുകയും, എണ്ണയൊഴിച്ച് കത്തിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം അതീവ വേദനാജനകമാണ്. കേരളത്തെ കലാപഭൂമിയാക്കി മാറ്റുവാനും, മതസൗഹാർദ്ദം തകർക്കുവാനും ചിലർ നടത്തുന്ന നീക്കം അപലപനീയമാണെന്ന് യോഗം വിലയിരുത്തി.ഫാ.മാത്യു വാഴയിൽ യോഗം ഉദ്ഘാടനം ചെയ്തു
അസോസിയേഷൻ മേഖലാ പ്രസിഡന്റ് ബിജു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.അജി കുതിരവട്ടം, ജിനു തൂമ്പുംകുഴി, ബാബു കല്ലിങ്കൽ, ഷാണ്ടി തേലപ്പുറത്ത്, ഷിബു ഏബ്രഹാം, പി.സി.രാജു, ജോൺ.കെ.മാമ്മൻ, രാജു അലക്സ്, വത്സമ്മ ജോൺ, ലീലാമ്മ ബാബു, എൽസി റെജി, മിനി ഡേവിഡ് എന്നിവർ പ്രസംഗിച്ചു.
ഒന്നര കിലോഗ്രാം ഗഞ്ചാവ് തിരുവല്ലയിൽ പിടികൂടി.
◾ഇന്നലെ രാവിലെ 10.30 ഓടെ തിരുവല്ല റയിൽവേ സ്റ്റേഷനിൽ ഗുരുവായൂർ എക്സ്പ്രസ്സിൽ എറണാകുളത്തു നിന്നും എത്തിയ കുറ്റപ്പുഴ ആമല്ലൂർ പുതുപ്പറമ്പിൽ അഖിൽ ബാബു - 22 ന്റെ ട്രാവൽ ബാഗിൽ ഒളിപ്പിച്ചിരുന്ന ഗഞ്ചാവാണ് ഡാൻസാഫ് സംഘവും, പോലീസും ചേർന്ന് പിടിച്ചെടുത്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അഖിൽ ബാബു പിടിയിലായത്.
തിരുവല്ല റയിൽവേ സ്‌റ്റേഷനിൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിനിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് പോകും വഴിയാണ് ഇയാൾ തൊണ്ടി സാധനം ഉൾപ്പടെപിടിക്കപ്പെട്ടത്. ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്നതാണ് പിടിച്ചെടുത്ത ഗഞ്ചാവെന്ന് പോലീസ് പറഞ്ഞു.
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനവും, കെ.എം.മാണിയുടെ ജന്മദിനവും ഒരേ വേദിയിൽ ആചരിച്ചു.
◾കേരളാ കോൺഗ്രസ് (എം) പോഷക സംഘടനയായ സാംസ്കാരിക വേദിയുടെ ആഹ്വാനമനുസരിച്ച് കുവൈറ്റ് പ്രവാസി കേരളാ കോൺഗ്രസ് (എം) ഗാന്ധിജിയുടെ 76ാമത് രക്തസാക്ഷിത്യ ദിനവും, കെ.എം.മാണിയുടെ തൊണ്ണൂറാം ജന്മദിനവും സംയുക്തമായി ആചരിച്ചു.ഗാന്ധികയുടെയും, കെ.എം.മാണിയുടെയും ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തിയാണ് ആചരണത്തിന് തുടക്കം കുറിച്ചത്.
കുവൈറ്റ് പ്രവാസി കേരളാ കോൺഗ്രസ് (എം) പ്രസിഡന്റ് അഡ്വ.സുബിൻ അറക്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സെൻ.എം.പി അനുസ്മരണ പ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി ജോബിൻസ് ജോൺ, ജോ. ട്രഷറാർ സാബു മാത്യു എന്നിവർ പ്രസംഗിച്ചു.'
കുടുംബങ്ങൾ വിശുദ്ധീകരിക്കപ്പെടണം - ഫാ.സെബാസ്റ്റ്ൻ തോണിക്കുഴി.
◾ദൈവസ്നേഹവും, ഐക്യവും കുടുംബ ജീവിതത്തിൽ വെളിപ്പെടണമെന്നും, ഇതിലൂടെ കുടുംബങ്ങൾ വിശുദ്ധീകരിക്കപ്പെടണമെന്നും ഫാ.സെബാസ്റ്റ്യൻ തോണിക്കുഴി.തിരുവല്ല കുളക്കാട് കൺവെൻഷൻ - 2023-ന്റെ സമാപനയോഗത്തിൽ വചന ഘോഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഫാ.അനീഷ്.ടി.വറുഗീസ് അദ്ധ്യക്ഷത വഹിച്ചു.ഫാ.എം.ജെ.ദാനിയേൽ സമാപന സന്ദേശം നൽകി. ഷെവലിയാർ അലക്സാണ്ടർ ജേക്കബ് കൃതജ്ഞത പ്രകാശിപ്പിച്ചു.കമാണ്ടർ മോഹൻ ചെറിയാൻ, വറുഗീസ്.പി. വറുഗീസ്, മാത്യു ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.
നിര്യാതയായി
അന്നമ്മ
◾തിരുവല്ല കൊമ്പാടി കാടുവെട്ടൂർ പരേതനായ തോമസ് ശാമുവേലിന്റെ ഭാര്യ അന്നമ്മ(87)നിര്യാതയായി. സംസ്കാരം നാളെ  രാവിലെ 11.30ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം ഉച്ചക്ക് ഒന്നിന് മീന്തലക്കര സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
കൊമ്പാടി ഇറമ്പിൽ കുടുംബാംഗമാണ്.
മക്കൾ .. ശാന്തമ്മ, സിസിലി, ജെസ്സി, പരേതയായ സാലി.
മരുമക്കൾ: രാജൻ, അച്ചൻകുഞ്ഞ്, ഷാജി, സെബാസ്റ്റ്യൻ കാടുവെട്ടൂർ.

ചെന്നെയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് എടത്വാ സ്വദേശിയായ  യുവാവ് മരിച്ചു
 ◾ചെന്നൈയിൽ വെച്ച് മൂന്ന് നില കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. എടത്വ പച്ച മൂക്കോടി പന്ത്രണ്ടിൽ ടിനോ ജോസഫ് (32) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 4.30-നാണ് സംഭവം. മൂന്ന് നില കെട്ടിടത്തിന് മുകളിൽ കേബിൾ വലിക്കുന്നതിനിടെ കാൽ വഴുതി വീണാണ് അപകടം സംഭവിച്ചത്.                                                
◾ആദായ നികുതി ഒഴിവു പരിധി അഞ്ചു ലക്ഷം രൂപയില്‍നിന്ന് ഏഴു ലക്ഷം രൂപയാക്കിയും പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണം ഒരു വര്‍ഷത്തേക്കുകൂടി നീട്ടിയും കേന്ദ്ര ബജറ്റ്. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. മൂലധനച്ചെലവിനു പത്തു ലക്ഷം കോടി രൂപ നീക്കിവച്ചു. എയിംസ് അടക്കം കേരളം പ്രതീക്ഷിച്ച പദ്ധതികളൊന്നും ബജറ്റില്‍ ഇല്ല.
മേൽപ്പാടത്ത് പരുന്ത് ഭീഷണിയിൽ സ്കൂളിലെ കുട്ടികൾ.വനം   വകുപ്പ് നടപടി തുടങ്ങി.
◾പരുന്തിനെ പേടിച്ച് രണ്ട് സ്കൂളുകൾ. മാന്നാർ മേൽപാടം സെന്റ് കുര്യാക്കോസ് യുപി സ്കൂൾ, സമീപമുള്ള  എംടിഎൽപി സ്കൂൾ എന്നിവിടങ്ങളിലാണു പരുന്തിന്റെ ശല്യമുള്ളത്.
സ്കൂൾ പരിസരത്ത് ഒരു മാസം മുൻപ് എത്തിയ പരുന്താണ്  അധ്യാപകർക്കും വിദ്യാർഥികൾക്കും ഭീഷണിയായത്. പുറത്തിറങ്ങുമ്പോൾ പറന്നു വന്ന്  തലയിൽ മാന്തി മുറിവേൽപിക്കുകയാണെന്ന് അധ്യാപകർ പറയുന്നു. സെന്റ് കുര്യാക്കോസ് യുപി സ്കൂളിലെ അധ്യാപികയും ജീവനക്കാരനും രക്ഷിതാക്കളും പരുന്തിന്റെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. 
കുട്ടികൾ ശുചിമുറികളിൽ പോകുമ്പോൾ അധ്യാപകർ വടിയുമായി പരുന്ത് വരുന്നുണ്ടോ എന്നു നോക്കി നിൽക്കും.  പരുന്ത് സ്കൂളിനു മുകളിൽ വട്ടമിട്ടു പറക്കുന്നതു കണ്ടാൽ പിന്നെ കുട പിടിച്ചാണ് എംടിഎൽപി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പുറത്തിറങ്ങുന്നത്.  രാവിലെ കുട്ടികൾ സ്കൂളിൽ എത്തുമ്പോഴും തിരിച്ച്  വൈകിട്ട് പോകുമ്പോഴും വടികളുമായി അധ്യാപകരും ജീവനക്കാരും പുറത്ത് ഇറങ്ങി നിൽക്കും. വാര്‍ഡ് മെമ്പര്‍ ജോസഫ് എബ്രഹാംവനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കഴിഞ്ഞ ദിവസം അവരെത്തി പരിശോധന നടത്തി. വീട്ടിൽ വളർത്തിയിരുന്ന പരുന്താണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.     പരുന്തിനെ വലവെച്ചു കെണിയിൽ കുടുക്കാനാള്ള തയാറടെപ്പിലാണു വനം വകുപ്പ് അധികൃതർ.

◾ആദായ നികുതിക്കായി ഇനി പുതിയ നികുതി സമ്പ്രദായമാണു നടപ്പാക്കുക. പഴയ നികുതി ഘടനയില്‍ തുടരേണ്ടവര്‍ പ്രത്യേക ഓപ്ഷന്‍ നല്‍കണം. ഏഴു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് നികുതി ആനുകൂല്യത്തിനായി ഏതെങ്കിലും നിക്ഷേപ പദ്ധതികളില്‍ അംഗമാകേണ്ടതില്ല. പതിനഞ്ചര ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 52,500 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ലഭിക്കും. പെന്‍ഷന്‍കാര്‍ക്കും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ലഭിക്കും. ആദായ നികുതി റിട്ടേണ്‍ നടപടികളുടെ ദിവസം 93 ദിവസത്തില്‍നിന്നു 16 ദിവസമാക്കി കുറച്ചു. മൂന്നു മുതല്‍ ആറു ലക്ഷം രൂപ വരെ വരുമാനത്തിന് അഞ്ചു ശതമാനം നികുതി. ആറു മുതല്‍ ഒമ്പതു ലക്ഷത്തിനു വരെ 10 ശതമാനം. ഒമ്പതു മുതല്‍ 12 ലക്ഷത്തിന് വരെ 15 ശതമാനവുമാണു നികുതി. 12 മുതല്‍ 15 വരെ ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് 20 ശതമാനവും 15 ലക്ഷത്തിനേക്കാള്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനവുമാണു നികുതി.

◾കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി അടുത്ത മൂന്നു വര്‍ഷത്തിനകം ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങള്‍ നല്‍കുമെന്നു ബജറ്റ് വാഗ്ദാനം. പതിനായിരം ബയോ ഇന്‍പുട് റിസോഴ്സ് സെന്ററുകള്‍ തുടങ്ങും. കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക ഉത്തേജക ഫണ്ട് രൂപീകരിക്കും. ഹരിത വികസനത്തിനായി ഗ്രീന്‍ ഹൈഡ്രജന്‍ മിഷന് 19,700 കോടി രൂപ നീക്കിവച്ചു.

◾കേന്ദ്ര ബജറ്റില്‍ ഭക്ഷ്യ സബ്സിഡി 31 ശതമാനവും വളം സബ്സിഡി 22 ശതമാനവും വെട്ടിക്കുറച്ചു. തൊഴിലുറപ്പു പദ്ധതി, ഗ്രാമവികസനം, ഉച്ചഭക്ഷണ പരിപാടി, കര്‍ഷക പെന്‍ഷന്‍ തുടങ്ങിയ മേഖലകളിലേക്കുള്ള ഫണ്ടുകളും വെട്ടിക്കുറച്ചിട്ടുണ്ട്.

◾വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും കൂടുതല്‍ പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്കു കൂടുതല്‍ പലിശ ഉറപ്പാക്കി നിക്ഷേപിക്കാവുന്ന തുക ഇരട്ടിയാക്കി. മഹിളാ സമ്മാന്‍ സേവിംഗ് പദ്ധതിയുടെ കീഴില്‍ രണ്ടു ലക്ഷം രൂപ രണ്ടു വര്‍ഷത്തേക്കു നിക്ഷേപിച്ചാല്‍ ഏഴര ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് പോസ്റ്റോഫീസുകളിലും ബാങ്കുകളിലും കൂടുതല്‍ പലിശ കിട്ടുന്ന നിക്ഷേപത്തിന്റെ പരിധി 15 ലക്ഷം രൂപയില്‍നിന്ന് മുപ്പത് ലക്ഷമാക്കി ഉയര്‍ത്തി. പ്രതിമാസ വരുമാനത്തിനുള്ള നിക്ഷേപ പദ്ധതിയുടെ പരിധി നാലര ലക്ഷം രൂപയില്‍നിന്ന് ഒമ്പതു ലക്ഷമാക്കി.

◾കായിക മേഖലക്കായി ബജറ്റില്‍ നീക്കിവച്ചത് 3,397.32 കോടി രൂപ. കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് 723.97 കോടി രൂപയുടെ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,062.60 കോടി രൂപ അനുവദിച്ചിരുന്നു. അതിനാല്‍ ഫലത്തില്‍ 358.5 കോടി രൂപയുടെ വര്‍ധനയാണുണ്ടാകുക.

◾ബജറ്റില്‍ കൂടുതല്‍ തുക നീക്കിവച്ച വകുപ്പുകള്‍: പ്രതിരോധത്തിന് 5.94 ലക്ഷം കോടി രൂപ. ഗതാഗതത്തിന് 2.70 ലക്ഷം കോടി രൂപ, റെയില്‍വേയ്ക്ക് 2.41 ലക്ഷം കോടി രൂപ, ഭക്ഷ്യ വകുപ്പിന് 2.06 ലക്ഷം കോടി രൂപ, ആഭ്യന്തര മന്ത്രാലയത്തിന് 1.96 ലക്ഷം കോടി രൂപ, വളം- കെമിക്കല്‍സ് വകുപ്പിന് 1.78 ലക്ഷം കോടി രൂപ. ഗ്രാമവികസനത്തിന് 1.60 ലക്ഷം കോടി രൂപ, കൃഷിക്ക് 1.25 ലക്ഷം കോടി രൂപ.

◾കേന്ദ്ര ബജറ്റില്‍ ഓരോ രൂപയുടേയും വരവു ചെലവുകളുടെ ശതമാനം ഇങ്ങനെ. വരവ്: വായ്പ- 34, ജിഎസ്ടി- 17, ആദായ നികുതി 15, കോര്‍പറേഷന്‍ ടാക്സ്- 15, എക്സൈസ് ഡ്യൂട്ടി- 7, നികുതിയേതര വരുമാനം- 6, കസ്റ്റംസ്- 4, വായ്പേതര മൂലധന വരുമാനം- രണ്ട്. ചെലവ്: പലിശ 20, സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം- 18, കേന്ദ്ര പദ്ധതികള്‍- 17, കേന്ദ്രം സ്പോണ്‍സര്‍ ചെയ്യുന്ന പദ്ധതികള്‍- 9, ഫിനാന്‍സ് കമ്മീഷന്‍- 9, പ്രതിരോധം- 8, മറ്റിനങ്ങള്‍- 8, സബ്സിഡി- 7, പെന്‍ഷന്‍ – 4.

◾കേരളത്തെ തൊടാതെ കേന്ദ്ര ബജറ്റ്. എംയിസ് പ്രഖ്യാപനമില്ല. സ്‌കില്‍ സെന്ററുകളില്‍ ഒന്ന് തിരുവല്ലയില്‍ സ്ഥാപിക്കുമെന്നതാണ് ഏക പ്രഖ്യാപനം. ശബരി റെയില്‍പാതയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പണം നല്‍കും. അസംസ്‌കൃത റബറിന്റെ ഇറക്കുമതി തീരുവ പത്തില്‍നിന്ന് 25 ശതമാനമാക്കിയത് കേരളത്തിലെ കര്‍ഷകര്‍ക്ക് ആശ്വാസമാണ്.

◾കേന്ദ്ര ബജറ്റില്‍ എയിംസ്, റെയില്‍ വികസനം എന്നിങ്ങനെ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ ഒരു നിര്‍ദേശവുമില്ല. കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

◾തൊഴിലുറപ്പു പദ്ധതിയുടെ കഴുത്തറുത്ത ബജറ്റാണെന്നും കണക്കുകള്‍ കൊണ്ടുള്ള കൗശലമാണ് കേന്ദ്ര ബജറ്റിലുള്ളതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം അനുവദിച്ച 89,400 കോടിയില്‍നിന്ന് അറുപതിനായിരം കോടി രൂപയാക്കി വെട്ടിക്കുച്ചു. 29,400 കോടി കുറച്ചത് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നും സതീശന്‍.

◾കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ അടിത്തറ പാകുന്നതാണെന്നും എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ നിറവേറ്റുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും ബജറ്റാണിത്. വികസന പാതയ്ക്ക് ബജറ്റ് പുതിയ ഊര്‍ജം പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് 400 ശതമാനം അധിക തുക വിലയിരുത്തി. മോദി പറഞ്ഞു.

◾തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അസമത്വം തടയാനും ഒരു നടപടിയുമില്ലാത്ത ബജറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഒരു ശതമാനം സമ്പന്നര്‍ക്ക് 40 ശതമാനം സ്വത്ത്, 50 ശതമാനം വരുന്ന ദരിദ്രരായ ജനത 64 ശതമാനം ജിഎസ്ടി അടയ്ക്കണം. 42 ശതമാനം യുവാക്കള്‍ക്കു തൊഴിലില്ല. എന്നിട്ടും പ്രധാനമന്ത്രിക്ക് അനുകമ്പയില്ല. ‘ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

◾കേന്ദ്ര ബജറ്റില്‍ ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ നടപടിയില്ലെന്നു സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. തൊഴിലവസരങ്ങളില്ല. കര്‍ഷകര്‍ക്കു സഹായമില്ല. രാസവള സബ്സിഡിയും ഭക്ഷ്യ സബ്സിഡിയും കുറച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നവകേരളീയം; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആരംഭിച്ചു.
◾സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഫെബ്രുവരി 1 ഒന്നു മുതൽ മാർച്ച് 31 വരെയാണ് നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി-2023 ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു.
സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമികസഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കുമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ബാധകം. മരണപ്പെട്ടവർ, മാരകരോഗങ്ങൾ ബാധിച്ചവർ എന്നിവരുടെ വായ്പകൾ തീർപ്പാക്കാനും, കോവിഡ് ബാധിച്ച് വരുമാനദാതാവ് മരിച്ച സംഭവങ്ങൾ ഉണ്ടെങ്കിൽ അത്തരം വായ്പകളിലടക്കം പ്രത്യേക ഇളവുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ നിരവധിയായ കുടിശ്ശികകാർക്ക് ആശ്വാസവും, ബാങ്കുകളിലെ കുടിശ്ശിക കുറയ്ക്കുവാനും കഴിഞ്ഞിട്ടുണ്ട്. മുൻപ് പ്രഖ്യാപിച്ചപ്പോൾ ഗുണം ലഭിക്കാത്തവർക്ക് വേണ്ടിയാണ് ഇപ്പോൾ പദ്ധതി ഏർപ്പെടുത്തുന്നതെന്നും പരാമവധി സഹകാരികൾ അവസരം ഉപയോഗിക്കണമെന്നും മന്ത്രി പത്രക്കുറിപ്പിൽ പറഞ്ഞു.
കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ജനജീവിതം ബുദ്ധിമുട്ടിൽ ആവുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തപ്പോൾ 2021 ആഗസ്റ്റ് 16 മുതൽ 2022 സെപ്റ്റംബർ 30 വരെ നവകേരളീയം കുടിശിക നിവാരണ പരിപാടി നടത്തിയിരുന്നു. അന്ന് പലർക്കും സാമ്പത്തിക പ്രതിസന്ധികൾ മൂലം ആനുകൂല്ല്യം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.

◾സംസ്ഥാനത്തെ ജനങ്ങള്‍ക്കു ഭീഷണിയായ കടുവകളെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ കൊണ്ടുവിടും. കടുവ, ആന സെന്‍സസ് നടത്തുമെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ 637 പേരാണു കൊല്ലപ്പെട്ടതെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായി മന്ത്രി പറഞ്ഞു.

◾ഡ്രൈവര്‍ മദ്യപിച്ചെന്ന കാരണത്താല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് നിഷേധിക്കാനാവില്ലെന്നു ഹൈക്കോടതി. എന്നാല്‍ പിന്നീട് ഈ തുക വാഹനമുടമയില്‍നിന്നോ ഡ്രൈവറില്‍നിന്നോ ഇന്‍ഷ്വറന്‍സ് കമ്പനിക്ക് ഈടാക്കാവുന്നതാണെന്നും ജസ്റ്റിസ് സോഫി തോമസ് ഉത്തരവിട്ടു. കാറിടിച്ചു പരിക്കേറ്റ മലപ്പുറം സ്വദേശി മുഹമ്മദ് റഷീദ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

◾ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഇന്നു ജയില്‍ മോചിതനാകും. റിലീസിംഗ് ഓര്‍ഡര്‍ കോടതി ജയിലിലേക്ക് അയച്ചു. ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ സുപ്രീംകോടതിയും, എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് മോചനം.

◾യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ചങ്ങമ്പുഴയുടെ കുടുംബാംഗങ്ങളുടെ വീട്ടിലെത്തി ഗവേഷണ പ്രബന്ധത്തിലെ പിഴവ് മനപൂര്‍വമല്ലെന്നും അബദ്ധമാണെന്നും അറിയിച്ചു. ചങ്ങമ്പുഴയുടെ മകള്‍ ലളിതയെയാണ് ചിന്ത ജെറോം സന്ദര്‍ശിച്ചത്. ശിരസില്‍ കൈവച്ച് അനുഗ്രഹം വാങ്ങിയശേഷമാണ് ചിന്ത സ്ഥലംവിട്ടത്.

◾ജഡ്ജിമാര്‍ക്കു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ്പി കെ.എസ്. സുദര്‍ശനാണ് അന്വേഷണ ചുമതല. എന്നാല്‍ ആരോപണങ്ങള്‍ക്ക്ുപിന്നില്‍ അയല്‍വാസിയുടെ ഗൂഢാലോചനയാണെന്നു സൈബി ജോസ് കിടങ്ങൂര്‍ പ്രതികരിച്ചു. ജഡ്ജിമാരുടെ പേരില്‍ പണം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

◾താമരശ്ശേരി ചുരത്തില്‍ സഞ്ചാരികളില്‍നിന്ന് വാഹനത്തിന് 20 രൂപ നിരക്കില്‍ യൂസര്‍ഫീ ഈടാക്കാനുള്ള പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് ദേശീയപാത എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പഞ്ചായത്തു സെക്രട്ടറിക്കു കത്തു നല്‍കി. യൂസര്‍ ഫീക്കെതിരേ സമരം തുടങ്ങുമെന്ന് ഡിവൈഎഫ്ഐ മുന്നറിയിപ്പു നല്‍കി. ചുരത്തിന്റെ വ്യൂ പോയിന്റുകളില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങുന്ന സഞ്ചാരികളില്‍നിന്ന് യൂസര്‍ഫീയായി 20 രൂപ വാങ്ങാനാണു തീരുമാനം.

◾കേന്ദ്രാനുമതി ഇല്ലാത്തതുമൂലം പണിയില്ലാതായ കെ റെയിലിന് പുതിയ ചുമതല. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതി കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കാനുള്ള ചുമതലയാണു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റെ അവശേഷിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഡിപിആര്‍ തയ്യാറാക്കലും മേല്‍നോട്ടവുമാണ് ചുമതല.

◾ഏകീകൃത കുര്‍ബാന സംബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കത്തിന് മധ്യസ്ഥതയിലൂടെ പരിഹാരം കാണണമെന്നു ഹൈക്കോടതി. വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരിനും നോട്ടീസുണ്ട്. ബസലിക്കയിലടക്കമുള്ള സംഘര്‍ഷത്തില്‍ സഭാ വിശ്വാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഷാജി പി ചാലിയുടെ ഇടപെടല്‍.

◾ബിഎസ്എന്‍എല്‍ എന്‍ജിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പില്‍ സംഘം സെക്രട്ടറി കെ.വി പ്രദീപിനെ വഞ്ചിയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറും. കേസിലെ പ്രധാന പ്രതികളായ സംഘം പ്രസിഡന്റ് ഗോപിനാഥന്‍ നായരും സംഘം ജീവനക്കാരന്‍ രാജീവനും ഒളിവിലാണ്.

◾കൊച്ചിയിലെ പെറ്റ് ഷോപ്പില്‍നിന്ന് നായ്ക്കുട്ടിയെ തട്ടിക്കൊണ്ടുപോയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ നിഖില്‍, ശ്രേയ എന്നിവര്‍ പിടിയിലായി. കര്‍ണാടകയിലെ കര്‍ക്കലയില്‍നിന്നാണ് പനങ്ങാട് പൊലീസ് പ്രതികളെ പിടികൂടിയത്. 45 ദിവസം പ്രായമുള്ള പട്ടിക്കുട്ടിയെ കണ്ടെടുത്തു.

◾കോഴിക്കോട് നഗരത്തില്‍ പെണ്‍വാണിഭകേന്ദ്രത്തിലെ മൂന്നുപേര്‍ പിടിയിലായി. കേന്ദ്രം നടത്തിപ്പുകാരനായ കൊടുവള്ളി വാവാട് കത്തലാംകുഴിയില്‍ ഷമീര്‍ (29), സഹനടത്തിപ്പുകാരി കര്‍ണാടക വീരാജ്പേട്ട സ്വദേശിനി ആയിഷ എന്ന ബിനു (32), ഇടപാടുകാരനായ തമിഴ്നാട് കരൂര്‍ സ്വദേശി വെട്ടില്‍വന്‍ (28) എന്നിവരെയാണ് പിടികൂടിയത്.

◾അനധികൃത മദ്യവില്‍പ്പന നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ എക്സൈസ് പിടികൂടി. ഇടുക്കിയില്‍ പതിനാറര ലിറ്റര്‍ വിദേശ മദ്യവുമായാണ് ഉപ്പുതറ മാട്ടുതാവളം ബ്രാഞ്ച് സെക്രട്ടറി രതീഷ് പിടിയിലായത്.

◾ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നികുതി വെട്ടിച്ചു കടത്തിയ ഐ ഫോണും നിരോധിത ഇ സിഗരറ്റും പിടികൂടി. 60 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണു പിടിച്ചെടുത്തത്. 25 ഐ ഫോണ്‍, 764 ഇ സിഗരറ്റ്, 6990 പാക്കറ്റ് വിദേശ നിര്‍മിത സിഗരറ്റ് , 30 ഗ്രാം തൂക്കമുള്ള രണ്ടു സ്വര്‍ണ നാണയം എന്നിവയാണ് പിടിച്ചത്. ദുബൈയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതികള്‍ ട്രെയിന്‍ മാര്‍ഗം കാസര്‍കോട്ടേക്കു പോകുകയായിരുന്നു.

◾പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ നായര്‍ക്ക് ജാമ്യം. ആറുമാസത്തേക്ക് പാറശ്ശാല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, 50,000 രൂപ അല്ലെങ്കില്‍ രണ്ട് ആള്‍ ജാമ്യം എന്നിവയാണ് വ്യവസ്ഥ. തെളിവ് നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചെന്നാണു നിര്‍മ്മല്‍ കുമാറിനെതിരായ കുറ്റം.

◾വയനാട് നെന്മേനിയിലെ സ്വകാര്യതോട്ടത്തില്‍ കടുവ കഴുത്തില്‍ കുരുക്ക് മുറുകി ചത്ത നിലയില്‍. പൊന്മുടി കോട്ടയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയാണിതെന്ന് സംശയമുണ്ട്.

◾കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചര ലക്ഷം രൂപ തട്ടിയ പ്രതിയെ പൊലീസ് പിടികൂടി. ഇടുക്കി മുരിക്കാശ്ശേരിയിലെ ലിയോ വി ജോര്‍ജ്ജിനെയാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

◾തൊടുപുഴയില്‍ ബ്ലേഡു പലിശക്കാരന്‍ പിടിയില്‍. കൊച്ചുപറമ്പില്‍ ജോസഫ് അഗസ്റ്റിനാണ് അറസ്റ്റിലായത്. വീട്ടില്‍ നിന്ന് കോടികളുടെ പലിശ ഇടപാടിന്റെ രേഖകളും മ്ലാവിന്റെ കൊമ്പും പൊലീസ് പിടികൂടി.

◾വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിക്ക് ഏഴുവര്‍ഷം തടവ്. പാലക്കാട് മേനോന്‍പാറ സ്വദേശി സുനില്‍ കുമാറിനെയാണ് മണ്ണാര്‍ക്കാട് കോടതി ശിക്ഷിച്ചത്.

◾കാസര്‍കോട് ബദിയടുക്ക ഏല്‍ക്കാനത്ത് യുവതി കൊല്ലപ്പെട്ട നിലയില്‍. കൊല്ലം സ്വദേശിനി നീതു കൃഷ്ണ (28)യാണ് മരിച്ചത്. കഴുത്തില്‍ തുണി കൊണ്ട് കുരുക്കിട്ടും മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ഭര്‍ത്താവിനെ പോലീസ് തെരയുന്നു.

◾കോടതിയില്‍ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത സ്ത്രീ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു. വെളപ്പായ സ്വദേശിനി സൗദാമിനിയാണ് വനിതാ എസ്ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞത്.

◾അദാനി എന്റര്‍പ്രൈസസിന്റെ 20,000 കോടി രൂപയുടെ ഓഹരി വില്‍പന റദ്ദാക്കി. നിക്ഷേപകരുടെ പണം തിരികെ നല്‍കും. ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി നേരിടുന്നതിനിടെ ധാര്‍മികതയുടെ അടിസ്ഥാനത്തിലാണ് ഓഹരി വില്‍പനയില്‍നിന്നു പിന്മാറുന്നതെന്ന് അദാനി ഗ്രൂപ്പ്.

◾ഓഹരി വിപണി ഉണര്‍ന്നിട്ടും അദാനിയുടെ ഓഹരികള്‍ കൂപ്പുകുത്തി. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി ഇന്ന് 25 ശതമാനമാണ് ഇടിഞ്ഞത്. അദാനിയുടെ എല്ലാ ഓഹരികളും നഷ്ടത്തിലാണ്. സെന്‍സെക്സ് 1.91 ശതമാനം ഉയര്‍ന്നു.

◾ജമ്മു കാഷ്മീരിലെ ഗുല്‍മാര്‍ഗില്‍ വന്‍ മഞ്ഞുവീഴ്ച. ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഗുല്‍മാര്‍ഗ് സ്‌കീയിംഗ് റിസോര്‍ട്ടിന്റെ മുകള്‍ ഭാഗത്താണ് കനത്ത മഞ്ഞുവീഴ്ച ഉണ്ടായത്.

◾ഹൈഡ്രജന്‍ ട്രെയിനുകള്‍ ഈ വര്‍ഷം തന്നെ ഓടുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിസംബര്‍ മുതല്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടും. ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്തു നിര്‍മ്മിക്കുന്ന സമ്പൂര്‍ണ മെയ്ക്ക് ഇന്‍ ഇന്ത്യ ട്രെയിനുകളാണിവ. കല്‍ക്ക – ഷിംല പോലുള്ള പൈതൃക പാതകളിലൂടെയാവും ഹൈഡ്രജന്‍ ട്രെയിനുകള്‍ ആദ്യം സര്‍വ്വീസ് നടത്തുക.

◾ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും മദ്യമാണ് പ്രധാന കാരണമെന്നും ബിജെപി മുതിര്‍ന്ന നേതാവ് ഉമാഭാരതി. നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന മദ്യഷോപ്പുകള്‍ ഗോശാലകളായി മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു.

◾ശുഭ്മാന്‍ ഗില്‍ തകര്‍ത്താടിയ ന്യൂസിലാണ്ടിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 168 റണ്‍സിന്റെ കൂറ്റന്‍ ജയം, ഒപ്പം പരമ്പര വിജയവും. 63 പന്തില്‍ 7 സിക്സുകളുടേയും 12 ഫോറുകളുടേയും അകമ്പടിയോടെ ശുഭ്മാന്‍ ഗില്‍ നേടിയ 126 റണ്‍സിന്റെ മികവോടെ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു. എന്നാല്‍ 235 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസിലാണ്ട് വെറും 66 റണ്‍സിന് തകര്‍ന്നടിഞ്ഞു. ഹാര്‍ദിക് പാണ്ഡ്യ നാല് വിക്കറ്റെടുത്തു. 

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.