Latest News

 |JACOB CHERIAN|






കടപ്ര മാന്നാർ എം എസ് എം യു പി സ്കൂളിലും എൽ പി സ്കൂളിലും കതകുകൾ പൊളിച്ച് മോഷണ ശ്രമം
വിരലടയാളം പരിശോധിക്കാൻ പോലീസ് തയ്യാറാകുന്നില്ല.
◾കടപ്ര മാന്നാർ എം എസ് എം യു പി സ്കൂളിലും എൽ പി സ്കൂളിലും ഇന്നലെ രാത്രി മോഷണശ്രമം നടന്നു,സ്കൂളിന്റെ കതകുകൾ പൊളിച്ച് അകത്തുകയറിയ മോഷണസംഘം അലമാരകളും മറ്റും മുഴുവൻ വലിച്ചു വാരി പരിശോധിച്ചു. എന്നാൽ സ്കൂളിലെ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പണം സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അത് മോഷ്ടിക്കുകയായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യം.ഒരാഴ്ച മുമ്പ് വീയപുരം ഗവൺമെൻറ് ഹൈസ്കൂളിലും പരിസരപ്രദേശങ്ങളിലും സ്കൂളുകൾ പൊളിച്ച് അകത്തെ കയറിയിരുന്നു.എന്നാൽ ഇത്രയും സ്കൂളുകളിൽ മോഷ്ടാക്കൾ കടന്നിട്ടും വിരലടയാളം പരിശോധിക്കാൻ പോലിസ് തയ്യാറാകുന്നില്ല.
തിരുവല്ലയിലെ റിപ്പബ്ലിക് ദിനാഘോഷം. 
കുടുംബ കോടതി ജഡ്ജി ജി. ആർ ബിൽക്കുൽ ദേശീയ പതാക ഉയർത്തി
തിരുവല്ല റവന്യൂ ടവറിൽ റിപ്പബ്ലിക് ദിനാഘോഷത്തിനോട് അനുബന്ധിച്ചു  നടന്ന ചടങ്ങിൽ കുടുംബ കോടതി ജഡ്ജി ജി. ആർ ബിൽക്കുൽ ദേശീയ പതാക ഉയർത്തി മുഖ്യ സന്ദേശം നൽകി.
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ രാജേഷ് ചാത്തങ്കേരി അധ്യക്ഷത വഹിച്ചു.തിരുവല്ല സബ് കോർട്ട് ജഡ്ജ് ഏച്ച് റോഷിനി,മജിസ്ട്രേറ്റ് അരുന്ധതി ദിലീപ്,ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ എം ബി നൈനാൻ, എ ജി പി അഡ്വ എം ജെ വിജയൻ. തിരുവല്ല തഹസിൽദാർ ജോൺ വർഗീസ്,ക്ലർക്ക് അസോസിയേഷൻ പ്രസിഡന്റ്‌ ടി സി അനിൽകുമാർ,അഡ്വ സിജു ശമുവേൽ,ഷിബു എം എന്നിവർ പ്രസംഗിച്ചു.
വിപുലമായ പരിപാടികളോടെ പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിൽ റിപ്പബ്ളിക് ദിനാഘോഷം.
ആഘോഷ പരിപാടികളുടെ ഭാഗമായുള്ള സെറിമോണിയൽ പരേഡിന്റെ തയ്യാറെടുപ്പ് ജില്ലാ സ്‌റ്റേഡിയത്തിൽ രാവിലെ 8.45ന് ആരംഭിച്ചു. 8.47 ന് പരേഡ് കമാൻഡർ സി.ആർ ക്യാമ്പ് അസി.കമാൻഡന്റ് എം.സി.ചന്ദ്രശേഖരൻ പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.50 ന് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, ജില്ലാ കലക്ടർ ഡോ.ദിവ്യ.എസ്.അയ്യർ എന്നിവർ വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു.9 ന് മുഖ്യാതിഥി മന്ത്രി വീണാ ജോർജ്ജ് വേദിയിലെത്തി സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് ദേശീയ പതാക ഉയർത്തി സല്യൂട്ട് ചെയ്തു.പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ കയറി മന്ത്രി 9.10 ന് പരേഡ് പരിശോധിച്ചു.9.15ന് പരേഡ് മാർച്ച് പാസ്റ്റ് അരങ്ങേറി. 9.30 ന് മന്ത്രി റിപ്പബ്ളിക് ദിന സന്ദേശം നൽകി.
 9.40 ന് വിവിധ സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. പരിപാടികൾക്കുള്ള സമ്മാനദാനത്തെ തുടർന്ന് ദേശീയ ഗാനത്തോടെ 10.10 ന് ആഘോഷ പരിപാടികൾ സമാപിച്ചു.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചത് പിണറായി സർക്കാർ :പ്രൊഫ.പി.ജെ.കുര്യൻ
◾സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചത് പിണറായി സർക്കാരിന്റെ ധൂർത്ത് നിറഞ്ഞ നയങ്ങളാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം പ്രൊഫ.പി.ജെ.കുര്യൻ ആരോപിച്ചു.കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ നയിച്ച പൗര വിചാരണ യാത്ര ഇടിഞ്ഞില്ലം ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിങ്ങര മണ്ഡലം പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, അഡ്വ.സതീഷ് ചാത്തങ്കരി, ജേക്കബ്‌.പി.ചെറിയാൻ, ലാലു തോമസ്, റെജി തോമസ്, അഡ്വ.രാജേഷ് ചാത്തങ്കരി, വിശാഖ് വെൺപാല, ജിജോ ചെറിയാൻ, അഭിലാഷ് വെട്ടിക്കാടൻ, അരുന്ധതി അശോക്, റെജി തർക്കോലിൽ, സെബാസ്റ്റ്യൻ കാടുവെട്ടൂർ, ബഞ്ചമിൻ തോമസ്, വിനോദ് കോവൂർ, റോയ് വറുഗീസ്, എൻ.എ ജോസ്, ക്രിസ്റ്റഫർ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
പ്രചരണ ജാഥ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെത്തി സ്വീകരണം ഏറ്റുവാങ്ങി. രാജേഷ് മലയിൽ, രതീഷ് പാലിയിൽ, ബിജിമോൻ ചാലാക്കേരി, ശോഭ വിനു, എ പ്രദീപ് കുമാർ, സജി.എം.മാത്യു, ജിനു തൂമ്പുംകുഴി, ബിനു കുര്യൻ, തോമസ്.പി. വറുഗീസ്, കുര്യൻ കൂത്തപ്പള്ളിൽ, കൊച്ചുമോൾ പ്രദീപ്, കെ.കെ.സോമശേഖരൻ പിള്ള എന്നിവർ ജാഥക്ക് നേങ്കത്വം നൽകി.
പത്തനംതിട്ട ജനറൽ ആശുപത്രിയുടെ നവീകരിച്ച പേ വാർഡ് മന്ത്രി വീണാ ജോർജ്ജ് നാടിന് സമർപ്പിച്ചു.
ആശുപത്രികളെ രോഗി സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ മികച്ച പ്രവർത്തനമാണ് ജില്ലയിൽ നടക്കുന്നതെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രിയുടെ നവീകരിച്ച പേ വാർഡ് നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
33 ലക്ഷം രൂപാ വിനിയോഗിച്ച് നവീകരിച്ച പേ വാർഡിലെ 24 മുറികളിലും ടി.വി.ഉൾപ്പടെ വിവിധ സൗകര്യങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.8 മുറികൾ ശീതീകരിച്ചിട്ടുമുണ്ട്.നഗരസഭാ ഫണ്ട് ഉപയോഗിച്ചാണ് നവീകരണം നടന്നത്.
 നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാദ്ധ്യക്ഷ ആമിന ഹൈദരാലി സ്ഥിരം സമിതി അദ്ധ്യക്ഷരായ അംബികാ വേണു, ജെറി അലക്സ്, എസ്.ഷെമീർ, വാർഡ് കൗൺസിലർമാരായ ആൻസി തോമസ്, ആർ.സാബു, മേഴ്സി വറുഗീസ്, ആനി സജി, ഡി.എം.ഒ (ആരോഗ്യം) ഡോ.എൽ. അനിതാകുമാരി, ഡോ.എസ്.ശ്രീകുമാർ, സൂപ്രണ്ട് ഡോ.എ.അനിത, ഡോ.ആശിഷ് മോഹൻകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപകട ഭീഷണിയിലായ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇന്ന് സന്ദർശിക്കും.
◾കോഴഞ്ചേരി-റാന്നി റോഡിൽ പെരുന്തോടിന് കുറുകെയുള്ള പൊതുമൺ പാലത്തിന്റെ അപകടാവസ്ഥ പരിശോധിക്കാൻ മന്ത്രി മുഹമ്മദ് റിയാസ്, പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ചീഫ് എഞ്ചിനീയർ ഉൾപ്പെടുന്ന വിദഗ്ദ സംഘത്തോടൊപ്പം ഇന്ന് എത്തിച്ചേരുമെന്ന് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.പുതുമൺ പാലത്തിന്റെ ബീം, അബട്ട്മെന്റ് എന്നീ ഭാഗങ്ങളിൽ വിള്ളൽ സംഭവിച്ചതായുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി വീണാ ജോർജ്ജ് പാലം സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
പാലത്തിന്റെ അപകടം മനസ്സിലാക്കി ഗതാഗത നിയന്ത്രണം സംബന്ധിച്ച തീരുമാനങ്ങൾ ചർച്ച ചെയ്യാൻ പോലീസ്, മോട്ടോർ വാഹന വകുപ്പ്- തദ്ദേശവകുപ്പ് - പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ഇന്ന് ഉച്ചക്ക് 12ന് ക്രമീകരിച്ചതായി മന്ത്രി വീണാ ജോർജ്ജിന് ഒപ്പമുണ്ടായിരുന്ന പ്രമോദ് നാരായണൻ എം.എൽ.എയും അറിയിച്ചു.
ജില്ലാ കലക്ടർ ഡോ.ദിവ്യ.എസ്.നായർ, പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീന രാജൻ, ചെറുകോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ്, വൈസ് പ്രസിഡന്റ് ഗീതാകുമാരി, ജില്ലാ പഞ്ചായത്തംഗം ജോർജ്ജ് ഏബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ അമ്പിളി വാസുക്കുട്ടൻ, വി.എസ്.ആമിന എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു
ജനശക്തി പാർട്ടി തിരുവല്ലയിൽ 74 മത് റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി.
◾എഴുപത്തിമൂന്ന് വർഷം മുമ്പ് നേടിയെടുത്ത ഇന്ത്യയുടെ സ്വാതന്ത്ര്യം തകർക്കാൻ വിദേശ ശക്തികൾ ശ്രമം നടത്തുന്നുണ്ടോയെന്ന് സംശയിക്കുന്നതായി ജനശക്തി സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കൊട്ടൂരത്തിൽ പ്രസ്താവിച്ചു. പാർട്ടി തിരുവല്ല നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച 74-ാമത് റിപ്പബ്ളിക് ദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
രാവിലെ 9 ന് ദേശീയ പതാക ഉയർത്തിയ ശേഷം നടന്ന ആഘോഷ സമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡൻറ് സി.പി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.രാജേന്ദ്രൻ, മനോജ്, കുമാർ, ആദർശ്, സതീഷ് ചന്ദ്രൻ, സുനിൽ സി.എസ്, പ്രീതി.എസ് എന്നിവർ പ്രസംഗിച്ചു.
അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ചങ്ങനാശ്ശേരി റയിൽവേ സ്റ്റേഷൻ .
◾മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിയമസഭ സബ്ജക്‌ട് കമ്മിറ്റിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചങ്ങനാശ്ശേരി സ്റ്റേഷന് പ്രത്യേക പരിഗണന നല്‍കണമെന്നും പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോൾ ചങ്ങനാശ്ശേരിയെയും കൂടി ഉള്‍പ്പെടുത്തണമെന്നും ജോബ് മൈക്കിള്‍ എം.എല്‍.എ അഭ്യര്‍ഥിച്ചിരുന്നു. നടപടികള്‍ എടുക്കുമെന്ന് ഉറപ്പുനല്‍കി കേന്ദ്രമന്ത്രി എം.എല്‍.എക്ക് കത്തയച്ചു. റെയില്‍വേ സ്റ്റേഷന്റെ മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ തയാറാക്കും മിനിമം അവശ്യസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ വര്‍ധിപ്പിക്കുന്നതിന് ഘട്ടംഘട്ടമായി മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കും. പുതിയ സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും നിലവിലുള്ളത് നവീകരിക്കുന്നതിനും മാറ്റിസ്ഥാപിക്കുന്നതിനും പദ്ധതി ഉപകരിക്കും. വീതിയേറിയതും നല്ല വെളിച്ചമുള്ളതുമായ പ്രവേശന കവാടങ്ങള്‍ എന്നിവ പദ്ധതി വിഭാവനം ചെയ്യുന്നു. സ്റ്റേഷന്‍ പ്രവേശന കവാടങ്ങള്‍ക്ക് സമീപം യാത്രക്കാര്‍ക്ക് അനുകൂലമായി സ്ഥലം അനുവദിക്കുകയും റെയില്‍വേ ഓഫിസുകള്‍ ഉചിതമായി മാറ്റുകയും ചെയ്യും
നിര്യാതനായി.
കെ.എൻ.ഗോപി
വളഞ്ഞവട്ടം: 
തഴകശ്ശേരിൽ കെ.എൻ.ഗോപി (70) നിര്യാതനായി.
ഭാര്യാ: രാധമ്മ ( മണിയമ്മ)
മക്കൾ: അഭിലാഷ്, അനീഷ്.
മരുമക്കൾ: ശ്രീജ അഭിലാഷ്, സിഞ്ചു അനീഷ്.
സംസ്കാരം ഇന്ന്  ഉച്ച കഴിഞ്ഞ് 3 മണിക്ക് വീട്ടു വളപ്പിൽ നടക്കും.
കെഎസ്ആര്‍ടിസി ബസ് അപകടകരമായി ഓടിച്ചാല്‍ ഇനി പിടിവീഴും; ദൃശ്യങ്ങള്‍ വാട്സാപ്പിലയയ്ക്കാം.
◾സംസ്ഥാനത്ത് അമിതവേഗത്തിലും അപകടകരമായും ഓടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ വിഡിയോ പകർത്തി വാട്സാപ്പിൽ അയയ്ക്കാൻ സംവിധാനവുമായി ഗതാഗത വകുപ്പ്. അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപെട്ടാൽ 91886–19380 എന്ന വാട്സാപ് നമ്പരിൽ വിഡിയോ അയയ്ക്കാം. ഡ്രൈവറെ ആദ്യം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യാനും ഗുരുതരമായ തെറ്റാണെങ്കില്‍ കടുത്ത ശിക്ഷ നല്‍കാനുമാണു ഗതാഗത വകുപ്പിന്റെ തീരുമാനം. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണു പരിഷ്കാരമെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
ചെങ്ങന്നൂർ സ്വദേശിയായ യുവാവിനെയും ഭാര്യയെയും ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി
 ◾ചെങ്ങന്നൂർ സ്വദേശിയായ യുവാവിനെയും ഭാര്യയെയും ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി. കൊച്ചിയിൽ നിന്ന് അടൂരിലെത്തിച്ചു. ഇവിടെ സർക്കാർ ഗസ്റ്റ് ഹൗസിലിട്ട് യുവാവിനെ തല്ലിച്ചതക്കുകയും ചെയ്തു. ഈ കേസിൽ അഞ്ച് പേർ അറസ്റ്റിലായി.കഞ്ചാവ് കേസിൽ പിടികിട്ടാപുള്ളിയാണ് മർദ്ദനമേറ്റ ലിബിനെന്ന യുവാവ്.
ഗുണ്ടാപ്പകയാണ് സംഭവത്തിന് പിന്നിൽ. നിലവിൽ അറസ്റ്റിലായവരുടെ കാർ വാടകയ്ക്കെടുത്ത് അത് കൊച്ചിയിലെ കഞ്ചാവ് വിൽപ്പന സംഘത്തിന് മറിച്ചു വിറ്റതാണ് ലിബിനെ തല്ലിച്ചതക്കാൻ കാരണം. ചൊവ്വാഴ്ച വൈകിട്ട് കാക്കനാട് നിന്നാണ് ചെങ്ങന്നൂർ സ്വദേശി ലിബിൻ വർഗീസിനെയും ഭാര്യയും ഒരു സംഘം കാറിൽ കയറ്റികൊണ്ടുപോയത്. ഭാര്യയെ പിന്നീട് കാക്കാനാട് കിൻഫ്ര പരിസത്ത് ഉപേക്ഷിച്ച് സംഘം കാറുമായി കടന്നുകളഞ്ഞു. ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ഭാര്യ ഇൻഫോ പാർക്ക് പൊലീസിനെ സമീപിച്ചു. പോലീസ് അന്വേഷണത്തിനിടിയൽ പ്രതികൾ ലിബിനിന്‍റെ സഹോദരന്‍റെ ഫോണിൽ വിളിച്ച് അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇത് കേന്ദ്രീകരിച്ച് ഇൻഫോ പാർക്ക് നടത്തിയ അന്വേഷണത്തിലാണ് അടൂർ റസ്റ്റ് ഹൗസാണ് അക്രമിസംഘം ഇടിമുറിയാക്കിയതെന്ന് കണ്ടെത്തി. ഇൻഫോപാർക്ക് പോലീസ് നൽകിയ വിവരത്തിന് പിന്നാലെ അടൂർ പൊലീസ് റസ്റ്റ് ഹൗസിലെത്തി ലിബിൻ വർഗീസിനെ മോചിപ്പിക്കുയും മൂന്ന് പ്രതികളെ പിടികൂടുകയും ചെയ്തു. എറണാകുളത്ത് നിന്ന് അടൂർ വരെ അക്രമിസംഘം കാറിലിട്ട് ക്രൂരമായി മർദ്ദിച്ചിരുന്നെന്ന് യുവാവ് മൊഴി നൽകി. തലയോട്ടിക്ക് അടക്കം പരുക്കേറ്റ ലിബിനിനെ പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതികളിൽ ചിലരുമായി മർദ്ദനമേറ്റ ലിബിനിന് ഇടപാടുകളുണ്ടായിരുന്നു. ഇവരിൽ നിന്ന് കാർ വാടകയ്ക്കെടുത്ത് അത് കൊച്ചിയിലെ കഞ്ചാവ് വിൽപ്പന സംഘത്തിന് മറിച്ചുവിറ്റതാണ് തർക്കത്തിന് കാരണം. കാറിന്‍റെ പണം ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും വഴങ്ങാതിരുന്നതോടെയാണ് ലിബിനിനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കൊല്ലം സ്വദേശി പ്രതീഷ് പത്തനംതിട്ട സ്വദേശി വിഷ്ണു കൊല്ലം സ്വദേശി അക്ബർ ഷാ,എറണാകുളം പനന്പള്ളി നഗറിലെ സ്വദേശികളായ സുബിഷ്, തേവര സ്വദേശി ലിജോ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

◾സംഘപരിവാര്‍ അധികാരത്തിന്റെ മറവില്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തെ തള്ളിപ്പറഞ്ഞവരുടെ പിന്മുറക്കാരാണ് രാജ്യത്തെ അധികാരം കൈയാളുന്നത്. പൗരത്വ നിയമം പോലുള്ളവയിലൂടെ ഭരണഘടനാ മൂല്യങ്ങള്‍ അട്ടിമറിക്കുന്നു. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ അഭ്യന്തര ശത്രുക്കളായി സംഘ പരിവാര്‍ ചിത്രീകരിക്കുന്നു. കേരള നവോത്ഥാന സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ, മതേതര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

◾കൊവിഡ് പ്രതിരോധത്തിനായി മൂക്കിലൂടെ നല്‍കുന്ന ആദ്യത്തെ വാക്സിന്‍ പുറത്തിറക്കി. ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന ഇന്‍കൊവാക് ആണ് മന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേര്‍ന്ന് പുറത്തിറക്കിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളില്‍ 800 രൂപയുമാണ് വില.
അനധികൃത ഗാർഹിക വാതക വിതരണ സംഘത്തെ കോഴഞ്ചേരിയിൽ കണ്ടെത്തി.
◾കഴിഞ്ഞ ആഴ്ചയിൽ പത്തനംതിട്ട നഗരത്തിൽ സംഭവിച്ച അഗ്നിബാധയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കോഴഞ്ചേരി മേലുകരയിൽ അനധികൃതമായി ഗ്യാസ് സിലണ്ടർ വിതരണം നടത്തുന്ന യൂനിറ്റിനെ കുറിച്ച് ജില്ലാ കലക്ടർക്ക് രഹസ്യവിവരം ലഭിച്ചതും, വിതരണ സംഘത്തിലെ പ്രധാനി മേലുകര പുതുപ്പറമ്പിൽ സുരേഷ് പിടിയിലായതും. സിലണ്ടറിൽ നിന്നും മറ്റൊന്നിലേക്ക് ഗ്യാസ് നിറയ്ക്കാനാവുന്ന യൂനിറ്റാണ് സുരേഷിന്റെ വീട്ടിൽ കണ്ടെത്തിയത്.ഇവിടെ നിന്നും നാട്ടിലില്ലാത്ത പ്രവാസികളുടെ ഗ്യാസ്‌ കണക്ഷൻ ബുക്ക്, നിറച്ച സിലണ്ടറുകൾ വിതരണം ചെയ്യാൻ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ വ്യാജ നമ്പർ പ്ലേറ്റുകൾ എന്നിവയും പിടിച്ചെടുത്തു.
ഹോട്ടലുകളിൽ പോലും ഗാർഹിക പാചകവാതകം ഉപയോഗിക്കുന്നതായി സൂചന ലഭിച്ചതോടെയാണ് പരിശോധന കർശനമാക്കിയത്.
19 ഗ്യാസ് സിലണ്ടറുകൾ, ഗ്യാസ് നിറയ്ക്കാനുള്ള പമ്പ് തുടങ്ങി ഒട്ടേറെ ഉപകരണങ്ങളും പിടിച്ചെടുത്ത് മേലുകരയിലെ അംഗീകൃത ഗ്യാസ് ഏജൻസിയിൽ സൂക്ഷിച്ചിരിക്കയാണ്.സുരേഷ് വിതരണം നടത്തിയ ഗ്യാസ് സിലണ്ടറുകളിൽ തൂക്കത്തിൽ കത്രിമം നടത്തി സാമ്പത്തിക നേട്ടം കൊയ്തതായും അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്.
ജില്ലാ സപ്ലൈ ഓഫീസർ എം.അനിൽ, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസർ പി.ജി.ലേഖ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

-◾മിന്നല്‍ ഹര്‍ത്താല്‍ അക്രമങ്ങള്‍ക്കു നഷ്ടപരിഹാരം ഈടാക്കാന്‍ ജപ്തിക്കു വിധേയരാകുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വഴിയാധാരമാകില്ലെന്ന് എസ്ഡിപിഐ. ഒരു പ്രമാണിക്കും ചിരിക്കാന്‍ അവസരം നല്‍കില്ല. എല്ലാവരെയും സംരക്ഷിക്കുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു.
മാര്‍മല അരുവിയില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ്‌ മുങ്ങിമരിച്ചു.
◾കോട്ടയം ഈരാറ്റുപേട്ട തീക്കോയി മാര്‍മല അരുവിയില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ്‌ മുങ്ങിമരിച്ചു. ഹൈദരാബാദ്‌ സ്വദേശി നിര്‍മല്‍ കുമാര്‍ ബെഹ്ര(22) ആണ്‌ മരിച്ചത്‌. കുളിക്കാനിറങ്ങിയ 3 പേര്‍ കയത്തിൽ പെടുകയായിരുന്നു. നിര്‍മൽകുമാര്‍ മുങ്ങി പോവുകയായിരുന്നു.പാലാ വലവൂര്‍ ട്രിപ്പിൾ ഐടിയില്‍ നിന്നും എട്ടംഗ സംഘമാണ്‌ മാര്‍മല അരുവി സന്ദര്‍ശിക്കാനെത്തിയത്‌.

◾പെരിന്തല്‍മണ്ണ മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റ് കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടര്‍ ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

◾ഗവര്‍ണര്‍ ആരിഫ് മുഹ്‌മദ് ഖാന്‍ ഒരുക്കിയ റിപ്പബ്ലിക് ദിന വിരുന്നായ അറ്റ് ഹോമില്‍ പങ്കെടുക്കാതെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ബജറ്റ് ഒരുക്കങ്ങളുടെ തിരക്കിലായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് ധനമന്ത്രിയുടെ ഓഫീസ് പറയുന്നത്. മന്ത്രിയോടുള്ള പ്രീതി പിന്‍വലിച്ചെന്ന് മാസങ്ങള്‍ക്കു മുമ്പ് ഗവര്‍ണര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി വിരുന്നില്‍ പങ്കെടുത്തു. സ്പീക്കര്‍ എ എന്‍ ഷംസീര്‍, ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ എന്നിവരും പങ്കെടുത്തു. മറ്റു മന്ത്രിമാര്‍ റിപ്പബ്ലിക് ദിനാഘോഷത്തിനു വിവിധ ജില്ലകളിലായതിനാല്‍ പങ്കെടുത്തില്ല.

◾കോട്ടയം കഞ്ഞിക്കുഴിയില്‍ വ്യാജ മദ്യ നിര്‍മാണ യൂണിറ്റ്. 70 ലിറ്റര്‍ വ്യാജ മദ്യവും ബോട്ലിംഗ് യൂണിറ്റും പിടികൂടി. 3500 കുപ്പികളും കണ്ടെത്തി. കഴിഞ്ഞ ദിവസം മദ്യവുമായി പിടിയിലായ ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാരന്‍ തിരുവന്തപുരം കോലിയക്കോട് ഉല്ലാസ് നഗര്‍ സ്വദേശി ബിനു അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് വ്യാജമദ്യ നിര്‍മാണ യൂണിറ്റിനെക്കുറിച്ചു വിവരം ലഭിച്ചത്. ബിവറേജസ് കോര്‍പറേഷനില്‍നിന്നു വാങ്ങി മറിച്ചുവില്‍ക്കുകയാണെന്നായിരുന്നു എക്സൈസ് ആദ്യം കരുതിയത്.
കിടപ്പിലായ വൃദ്ധ മാതാവിനെയും, സഹോദരനെയും ഉപദ്രവിക്കൽ, ദൃശ്യങ്ങൾ പുറത്ത് വന്നതോടെ മകൻ അറസ്റ്റിൽ.
◾കോട്ടയം മീനടത്താണ് സംഭവം. മീനടം മാത്തൂർപ്പടി തെക്കേൽ കൊച്ചുമോൻ (48) ആണ് പാമ്പാടി പോലീസിൻ്റെ പിടിയിലായത്. പതിവായി മദ്യപിച്ച് വീട്ടിലെത്തുന്ന ഇയാൾ അമ്മയെ അസഭ്യം പറഞ്ഞും, തല്ലിയും ഉപദ്രവിക്കാറുണ്ടായിരുന്നു.ബന്ധുക്കളും,നാട്ടുകാരും ഇടപെട്ടിട്ടും ഇയാൾ മർദ്ദനം തുടർന്നിരുന്നു. ഇന്നലെ വീണ്ടും മാതാവിനെ മർദ്ദിക്കുന്ന സമയത്ത് കൊച്ചുമോൻ്റെ ഭാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ഇത് പകർത്തി വാർഡുമെമ്പർക്കും മറ്റുള്ളവർക്കും അയക്കുകയായിരുന്നു.ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പാമ്പാടി പൊലീസ് കേസെടുത്തത്.

◾നെയ്യാറ്റിന്‍കരയില്‍ തനിച്ചു താമസിക്കുന്ന വൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത നഗരസഭാ കൗണ്‍സിലറെ സിപിഎം സസ്പെന്‍ഡു ചെയ്തു. തവരവിള വാര്‍ഡ് കൗണ്‍സിലര്‍ സുജിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നാണ് സസ്പെന്‍ഡ് ചെയ്തത്.

◾റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദും പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇവര്‍ ഗുരുവായൂരില്‍ എത്തിയത്.

◾ബിബസി ഡോക്യുമെന്ററിയുടെ നെടുമങ്ങാട്ടെ പ്രദര്‍ശനം തടസപ്പെടുത്താന്‍ ശ്രമിച്ച 16 ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലായിരുന്നു ഡോക്യുമെന്ററി പ്രദര്‍ശനം.
കടൽക്ഷോഭം: അമ്പലപ്പുഴയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
◾കടൽക്ഷോഭം തന്നതെന്ന് തുടർന്ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 11 കുടുംബങ്ങളിലെ 50 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്.
കടൽക്ഷോഭത്തെ തുടർന്ന് ഈ ഭാഗത്തെ ഏതാനും വീടുകൾ തകരുകയും നിരവധി വീടുകൾ തകർച്ചാ ഭീഷണിയിലുമാണ്.
പുലിമുട്ട് നിർമ്മാണം വൈകുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

◾ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നിരവധി പേരെ കൊന്ന കാട്ടാനാകളെ പിടികൂടാന്‍ ശുപാര്‍ശ നല്‍കുമെന്ന് വനംവകുപ്പ്. വനംവകുപ്പ് വാച്ചര്‍ ശക്തിവേലിനെ കാട്ടാന കൊന്നതില്‍ പ്രതിഷേധിച്ചുള്ള ദേശീയ പാത ഉപരോധ സമരം അവസാനിപ്പിക്കാന്‍ നടത്തിയ ചര്‍ച്ചയിലാണ് വനം വകുപ്പ് ഉറപ്പ് നല്‍കിയത്. നാലു മണിക്കൂറിനു ശേഷമാണ് കൊച്ചി -ധനുഷ്‌കോടി ദേശീയ പാത ഉപരോധം അവസാനിപ്പിച്ചത്.

◾കൊച്ചി ചേരാനെല്ലൂരില്‍ ലഹരിമരുന്നുമായി ഗര്‍ഭിണിയായ യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍. ആലുവ എടത്തല സ്വദേശികളായ സനൂപ്, നൗഫല്‍, മുണ്ടക്കയം സ്വദേശിനി അപര്‍ണ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് എല്‍.എസ്.ഡി സ്റ്റാംപ്, ഹാഷിഷ് ഓയില്‍, എംഡിഎംഎ, കഞ്ചാവ്, നൈട്രോസെപാം ഗുളികകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
ആർഭാടമില്ലാതെ സിവിൽ സർവീസ് നേടിയവരുടെ വിവാഹം ഇന്ന് പാമ്പാടി സബ് രജിസ്ട്രാഫീസിൽ.
◾സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി നാടിന്റെ അഭിമാനമായ ആര്യ.ആർ.നായർ തന്റെ വിവാഹം ലളിതമാക്കി മാതൃകയാവുന്നു.ഇന്ത്യൻ റവന്യൂ സർവ്വീസ് തിരഞ്ഞെടുന്ന കൂരോപ്പട സ്വദേശിനി ആര്യയും, ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് തിരഞ്ഞെടുത്ത ദില്ലി സ്വദേശി ശിവം ത്യാഗിയും തമ്മിലുള്ള വിവാഹം ഇന്ന് പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ നടക്കും.
ആർഭാടമില്ലാതെ നടക്കുന്ന ലളിത വിവാഹത്തിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട് ആര്യക്ക്.വാഴൂരിലെ പുണ്യം ബാലഭവനിലെ 20 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പൂർണ്ണമായും വഹിക്കാനാണ് ആര്യയുടെ തീരുമാനം.ശിവം ത്യാഗിക്കും ഇക്കാര്യത്തിൽ അനുകൂല നിലപാടാണുള്ളത്.
കൂരോപ്പട കവലയിലെ അരവിന്ദം വീട്ടിൽ റിട്ട. ജോ. ലേബർ കമ്മീഷണർ ജി.രാധാകൃഷ്ണൻ - അദ്ധ്യാപിക സുജാത ദമ്പതികളുടെ മകളാണ് ആര്യ.
ആര്യയുടെ മാതൃകാപരമായ തീരുമാനത്തിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

◾ആലപ്പുഴ ആറാട്ടുപുഴയില്‍ അസാധാരണമായ കടലാക്രമണം. നിരവധി വീടുകളില്‍ വെള്ളം കയറി. തീരദേശ റോഡുകള്‍ പലയിടത്തും വെള്ളത്തിനടിയിലായി. സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പെരുമ്പള്ളിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴിക്കല്‍, പെരുമ്പള്ളി, രാമഞ്ചേരി, എം.ഇ.എസ്. ജങ്ഷന്‍ എന്നിവിടങ്ങളിലാണ് കടലാക്രമണം ദുരിതമായത്.

◾കോട്ടയം തീക്കോയി മാര്‍മല അരുവി കാണാനെത്തി കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശി നിര്‍മല്‍ കുമാര്‍ ബെഹ്റ(21) ആണ് മരിച്ചത്. പാലാ വലവൂര്‍ ഐഐഐ ഐടിയിലെ എട്ടു പേരാണ് മാര്‍മല അരുവി സന്ദര്‍ശിക്കാനെത്തിയത്.
യുക്രൈയിൻ ആക്രമണം റഷ്യ ശക്തമാക്കി :അമേരിക്കയും, ജർമ്മനിയും യുക്രെെന് ആയുധ ടാങ്കുകൾ നൽകും.
◾യുക്രെെയാനെതിരെ റഷ്യ വീണ്ടും ആക്രമണം ശക്തമാക്കിയതോടെ യുക്രൈയിന് ആയുധ ടാങ്കുകൾ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് അമേരിക്കയും, ജർമ്മനിയും പ്രഖ്യാപനം നടത്തി. യുക്രൈയിലെ പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് റഷ്യ കനത്ത ആക്രമാണ് തുടങ്ങിയിട്ടുള്ളത്. " 31 എം ഐ അബ്രാംസ് ടാങ്കുകൾ അമേരിക്ക യുക്രൈന് കൈമാറുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിട്ടുള്ളത്. " ലെപ്പേഡ് 2" ടാങ്കുകൾ (14 എണ്ണം) നൽകാമെന്ന് ജർമ്മനിയും അറിയിച്ചു

◾ആലപ്പുഴ നൂറനാട് ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതി പ്രണവ് (27) പിടിയിലായി. അവശയായ യുവതി മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

◾വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം തൃപ്രങ്ങോട് സ്വദേശിയായ ചോലായി നദീറിനെ (26)യാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

◾മുലായം സിംഗ് യാദവിന് പത്മവിഭൂഷണല്ല, പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയാണ് സമ്മാനിക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം സ്ഥാപിച്ച പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടിയുടെ നേതാവ് സ്വാമി പ്രസാദ് മൗര്യ. കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന്റെ മഹത്വത്തെ പരിഹസിക്കുകയാണു ചെയ്തതെന്നും മൗരസ്യ പറഞ്ഞു.

◾പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം നടത്താന്‍ നേതൃത്വം നല്‍കിയതിനു കരുതല്‍ തടങ്കലിലാക്കിയ വിദ്യാര്‍ത്ഥികളെയും പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളേയും വിട്ടയച്ചു. എസ്എഫ്ഐ , എന്‍എസ് യുഐ സംഘടനകളിലെ പന്ത്രണ്ട് വിദ്യാര്‍ത്ഥികളെയാണ് അറസ്റ്റ് ചെയ്തിരുന്നത്.

◾ജെഎന്‍യുവില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ദേശീയ പതാക ഏന്തിയാണ് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധം. ക്യാമ്പസിലെ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം തടയുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കോളേജ് അധികൃതരുടെയും പൊലീസിന്റെയും നടപടിക്കും എതിരെയാണ് പ്രതിഷേധം.

◾വിഷ പാമ്പിനെ കഴുത്തിലിട്ടു സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് പാമ്പുകടിയേറ്റു മരിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് 32 വയസുകാരനായ പോളംറെഡ്ഢി മണികണ്ഠ റെഡ്ഢി മരിച്ചത്. ഇയാളുടെ ജ്യൂസ് കടയില്‍ പാമ്പുകളുമായി എത്തിയ പാമ്പാട്ടിയുടെ വാക്കു വിശ്വസിച്ചാണ് പാമ്പിനെ കഴുത്തിലണിഞ്ഞു ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത്.

◾ഒഡീഷയിലെ ഗഞ്ചാം ജില്ലയില്‍ നാലുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം പുറത്തറിയാതിരിക്കാന്‍ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

◾അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. രാജ്ഘട്ടിലെ ഖുറംപൂര്‍ സ്വദേശിയായ ശരദ്ചന്ദ്ര പാല്‍ എന്നയാളാണ് മകന്റെ പ്രായമുള്ള പുരുഷനുമായി അവിഹിത ബന്ധം ആരോപിച്ച് ഭാര്യ നീലത്തെ കൊലപ്പെടുത്തിയത്.

◾റഷ്യയില്‍നിന്ന് യുക്രൈനിലേക്കു മിസൈലാക്രമണവും ഡ്രോണ്‍ സ്ഫോടനങ്ങളും. രാജ്യമെമ്പാടും വ്യോമാക്രമണ സൈറണുകള്‍ ഉയര്‍ന്നു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. യുക്രൈനിലേക്ക് നിരവധി യുദ്ധ ടാങ്കുകള്‍ അയക്കുമെന്ന് ബുധനാഴ്ച ജര്‍മ്മനിയും അമേരിക്കയും പ്രഖ്യാപിച്ചതിനു പിറകേയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്.

◾സ്വവര്‍ഗരതിയെ കുറ്റമാക്കുന്ന നിയമങ്ങള്‍ അനീതിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഭിന്നലിംഗക്കാരേയും സ്വവര്‍ഗ രതിക്കാരും അടക്കമുള്ള എല്ലാ മക്കളെയും ദൈവം സ്നേഹിക്കുന്നു. അവരുടെ കുറ്റംകൊണ്ടല്ല അവര്‍ അങ്ങനെയായത്. അവരെ അകറ്റി നിര്‍ത്തരുതെന്നും കത്തോലിക്കാ ബിഷപ്പുമാരോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു

◾പലസ്തീന്‍ വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ ഒന്‍പത് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേലി ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പതിച്ചു. ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങള്‍ നടത്തിയതെന്ന് ഇസ്രായേലി സൈന്യം അവകാശപ്പെട്ടു.

◾ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ് ഏകദിന ബോളര്‍മാരുടെ ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്. ന്യൂസീലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട്, ഓസീസ് പേസര്‍ ജോഷ് ഹെയ്സല്‍വുഡ് എന്നിവരെ പിന്നിലാക്കിയാണ് സിറാജ് ഒന്നാം സ്ഥാനത്തെത്തിയത്.

◾വനിതാ ഐ.പി.എല്‍ ടീമുകളെ സ്വന്തമാക്കാന്‍ കോടികള്‍ വാരിയെറിഞ്ഞ് ഇന്ത്യന്‍ കമ്പനികള്‍. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡല്‍ഹി, ലഖ്നൗ എന്നീ അഞ്ച് ടീമുകളാണ് പ്രഥമ വനിതാ ഐ.പി.എല്ലില്‍ മാറ്റുരയ്ക്കുന്നത്. അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ 1,289 കോടി രൂപ മുടക്കി അദാനി സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയപ്പോള്‍ മുംബൈ ഫ്രാഞ്ചൈസിയെ 912.99 കോടി രൂപ മുടക്കി മുകേഷ് അംബാനിയുടെ വിന്‍ സ്പോര്‍ട്സ് ലിമിറ്റഡാണ് സ്വന്തമാക്കിയത്. ബെംഗളൂരു ഫ്രാഞ്ചൈസിയെ 901 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സും ഡല്‍ഹി ഫ്രാഞ്ചൈസിയെ 810 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉടമകളും ലഖ്നൗ ഫ്രാഞ്ചൈസിയെ 757 കോടി രൂപയ്ക്ക് കാപ്രി ഗ്ലോബല്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡും സ്വന്തമാക്കി. പ്രഥമ വനിതാ പ്രിമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ഫ്രാഞ്ചൈസി വില്‍പനയിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് മൊത്തം നേടിയെടുത്തത് 4670 കോടി രൂപയാണ്.

◾ന്യൂസിലാണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും സ്വന്തമാക്കാനായി ഇന്ത്യ ഇന്ന് റാഞ്ചിയിലിറങ്ങും. വൈകീട്ട് ഏഴുമണി മുതലാണ് മത്സരം. ജനുവരി 29 ന് രണ്ടാമത്തേയും ഫെബ്രുവരി 1 ന് മൂന്നാമത്തേയും ടി20 മത്സരം നടക്കും.

◾കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ മികച്ച ടെസ്റ്റ് താരമായി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിനെ തെരഞ്ഞെടുത്തു. ഏറ്റവും മികച്ച ഏകകദിന താരമായി തിരഞ്ഞെടുത്തത് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെയാണ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ബാബര്‍ മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ആണ് മികച്ച ടി20 താരം.

◾ഇന്ത്യയുടെ സാനിയ മിര്‍സ -രോഹന്‍ ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് മിക്സ്ഡ് ഡബിള്‍സിന്റെ ഫൈനലില്‍. ശനിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു രണ്ടിനു തുടങ്ങുന്ന ഫൈനലില്‍ സാനിയയും ബൊപ്പണ്ണയും ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യത്തെ നേരിടും.

◾സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ സെമി ഫൈനലില്‍. സെമിയില്‍ യുഎസ് താരം ടോമി പോള്‍ ആണ് എതിരാളി. റഷ്യന്‍ താരം കാരന്‍ ഖാച്ചനോവും ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസും തമ്മിലാണ് മറ്റൊരു സെമി ഫൈനല്‍.

◾വനിതകളുടെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍ റിബക്കിന-സബലെങ്ക പോരാട്ടം. സെമിയില്‍ വിക്ടോറിയ അസറെങ്കയെ തോല്‍പിച്ചാണ് കസാഖിസ്ഥാന്‍ താരം എലേന റിബാക്കിന ഫൈനലിനെത്തിയത്. മാഗ്ഡ ലിനറ്റിനെ പരാജയപ്പെടുത്തിയാണ് ബെലാറസ് താരമായ അറീന സബലെങ്ക ഫൈനലിലെത്തിയത്. കലാശപ്പോരാട്ടം നാളെ നടക്കും.

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.