ഏറ്റവും പുതിയ വാർത്തകൾ വായിക്കാം.

 |JACOB CHERIAN|






118-ാമത് കുളക്കാട് കൺവെൻഷൻ ജനുവരി 29 മുതൽ.
◾കുളക്കാട് സെന്റ് ജോർജ്ജ് ചാപ്പലിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരുന്ന കുളക്കാട് കൺവെൻഷന്റെ "I18-ാമത് സുവിശേഷയോഗം - 2023 " ജനുവരി 29, 30, 31, ഫെബ്രുവരി 1 ദിവസങ്ങളിൽ മുഴുവങ്ങാട് സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് യാക്കോബായ പള്ളിയിൽ നടക്കുമെന്ന് സംഘാട സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
29 ന് വൈകിട്ട് 6.30ന് ഡോ.ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. വെരി.റവ.ഫാ.പൗലോസ് പാറേക്കര വചന ഘോഷണം നടത്തും.തുടർന്നുള്ള ദിനങ്ങളിൽ റവ.ഫാ.പി.പി.തോമസ്, റവ.ഫാ.റെജി പോൾ, റവ.ഫാ.റോയ് ജോസഫ് കടുപ്പിൽ എന്നിവർ സുവിശേഷ പ്രസംഗം നടത്തും.കൺവെൻഷൻ തത്സമയം ബ്രോഡ് കാസ്റ്റ് ചെയ്യുന്നുമുണ്ട്. ഫാ. ജെറി കുര്യൻ കോടിയാട്ട്, ഫാ.അനീഷ്.ടി.വറുഗീസ്, ഷെവ. അലക്സാണ്ടർ ജേക്കബ്, കമാണ്ടർ മോഹൻ ചെറിയാൻ, വറുഗീസ്.പി. വറുഗീസ്, മാത്യു ഏബ്രഹാം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അഴിയിടത്തുചിറ ഗവ.ഹൈസ്കൂൾ 120-ാം വാർഷികം " ഉണർവ് - 2023 " ഫെബ്രുവരി 3ന് വൈകിട്ട് 3 മുതൽ
◾അഴിയിടത്തുചിറ ഗവ.ഹൈസ്കൂൾ 120-ാം വാർഷികം " ഉണർവ് - 2023 " ഫെബ്രുവരി 3ന് വൈകിട്ട് 3 മുതൽ പൊതുസമ്മേളനം, എൻഡോവ്മെന്റ് വിതരണം, സമ്മാനദാനം, കുട്ടികളുടെ കലാപരിപാടികൾ എന്നീ ചടങ്ങുകളോടെ ആഘോഷിക്കും.
പൊതുസമ്മേളനം തിരുവല്ല നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വറുഗീസ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് രതീഷ് വി.ജി അദ്ധ്യക്ഷത വഹിക്കും. സീനിയർ അസിസ്റ്റന്റ് ദീപ.കെ.പിള്ള റിപ്പോർട്ട് അവതരിപ്പിക്കും.
നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജ കരിമ്പിൻ കാല, വാർഡ് കൗൺസിലർ വിമൽ ജി.എം, ഗവ. ഓഫ് ഇന്ത്യ റിട്ട. ഡപ്യൂട്ടി സെക്രട്ടറി മുകുമാർ ടി.പി, പൂർവ്വ വിദ്യാർത്ഥി - അദ്ധ്യാപക കോർഡിനേറ്റർ എം.സി.വേണുഗോപാൽ, ഹെഡ്മിസ്ട്രസ് സജിത, എസ്.ആർ.ജി അംഗം നിയാസ്.എൻ എന്നിവർ പ്രസംഗിക്കും.
ഡി.ഇ.ഒ പ്രസീന പി.ആർ സമ്മാന വിതരണവും, ആനനവല്ലിയമ്മ ടീച്ചർ എൻഡോവ്മെൻറ് വിതരണം ശ്രീകുമാർ പറമ്പത്തും നിർവ്വഹിക്കും.
പുഷ്പമേള 2023
സാംസ്കാരിക സമ്മേളനം ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
◾തിരുവല്ല ഹോർട്ടികൾച്ചറൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭാ മൈതാനിയിൽ നടന്നുവരുന്ന പുഷ്പമേളയോട് അനുബന്ധിച്ച് ഇന്നലെ നടന്ന സാംസ്കാരിക സമ്മേളനം ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേള ജനറൽ കൺവീനർ സാം ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ദിവ്യ.എസ്.അയ്യർ മുഖ്യാതിഥിയായിരുന്നു.
സൊസൈറ്റി പ്രസിഡന്റ് ബിജു ലങ്കാഗിരി, ജനറൽ കൺവീനർ ടി.കെ.സജീവ്, ട്രഷറാർ ജയകുമാർ വള്ളംകുളം എന്നിവർ പ്രസംഗിച്ചു.
കലാകാരന്മാരായ ബാബു തിരുവല്ല, പുത്തില്ലം ഭാസി, മോഹൻ അയിരൂർ, ടി.ജയിംസ്, ബാബുരാജ് തിരുവല്ല എന്നിവരെ ചടങ്ങിൽ ആദരിച്ചു
കെ.റെയിൽ വിരുദ്ധ ഒപ്പ് ശേഖരണം 
ജില്ലാതല ഉദ്ഘാടനം ഇന്ന് കുന്തന്നാനത്ത്.
◾കെ.റെയിൽ പദ്ധതി പിൻവലിക്കുക, പദ്ധതിയെ പ്രതിരോധിച്ച് സമരം ചെയ്തവർക്കെതിരെ സംസ്ഥാനത്തുടനീളം എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന ഒരു കോടി ഒപ്പ് ശേഖരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും. കുന്നന്താനം നടക്കൽ ജംഗ്ഷനിൽ തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് ഉദ്ഘാടനം നിർവ്വഹിക്കും.
 ആന്റോ ആന്റണി എം.പി, മുൻ എം.എൽ.എ ജോസഫ്.എം.പുതുശ്ശേരി, കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ചെയർമാൻ എം.പി.ബാബുരാജ്, ജനറൽ കൺവീനർ എസ്.രാജീവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും
മാർ ഒസ്താത്തിയോസ് അനുസ്മരണ പ്രഭാഷണം നാളെ
◾തിരുവല്ല: മലങ്കര ഓർത്തഡോക്സ് സഭ, നിരണം ഭദ്രാസന മുൻ ഭദ്രാസനാധിപനും പ്രശസ്ത വേദശാസ്ത്ര പണ്ഡിതനുമായ ഭാഗ്യ സ്മരാണർഹനായ അഭി. ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോ സ് തിരുമേനിയുടെ സ്മരണാർത്ഥം ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം സംഘടിപ്പിക്കുന്ന മാർ ഒസ്താത്തിയോസ് അനുസ്മരണ പ്രഭാഷണം നാളെ (29.01.2023) 2 ന് മാർ ബസേലിയോസ് ജൂബിലി സെന്ററിൽ നടക്കും. ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോ മ്മാ മാത്യൂസ് കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. കെ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തും.
ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി. മാത്യു, ജനറൽ സെക്രട്ടറി ഡോ. കുറിയാക്കോസ് വി. കോച്ചേരി എന്നിവർ നേതൃത്വം നൽകും.
ഭാരത് ജോഡോ യാത്ര പുന:രാരംഭിച്ചു.
◾സിആര്‍പിഎഫും പോലീസും സുരക്ഷ നല്‍കാതെ പിന്മാറിയെന്ന് ആരോപിച്ച് ഇന്നലെ നിർത്തി വച്ച  ഭാരത് ജോഡോ ഇന്ന് പുനരാരംഭിച്ചു. 
ഇന്നലെ രാഹുല്‍ഗാന്ധിക്കരികിലേക്കു ജനം തള്ളിക്കയറി. അര മണിക്കൂറോളം രാഹുല്‍ഗാന്ധിക്കു നടക്കാന്‍പോലും കഴിഞ്ഞില്ല. പാര്‍ട്ടി നേതാക്കള്‍ക്കും നിയന്ത്രിക്കാനായില്ല. ബനിഹാളില്‍നിന്ന് അനന്ത് നാഗിലേക്കുള്ള യാത്ര ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ഗുരുതരമായ സുരക്ഷാ വീഴ്ച. ഇതോടെ യാത്ര കാറിലാക്കി. അല്‍പ സമയത്തിനകം നിര്‍ത്തിവയ്ക്കുകയും ചെയ്തു. മുന്നറിയിപ്പില്ലാതെയാണ് സിആര്‍പിഎഫും പോലീസും പിന്മാറിയതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഇന്നു യാത്ര തുടരുമെന്നും രാഹുല്‍ പറഞ്ഞു.
എടത്വാപള്ളിയില്‍ ദര്‍ശനതിരുനാളിന് കൊടികയറി
◾പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ യൗസേപ്പ് പിതാവിന്റേയും ദര്‍ശനതിരുനാളിന്  എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയില്‍ കൊടിയേറി.
തിരുനാള്‍ ഫെബ്രുവരി രണ്ടിന് നടക്കും.  വികാരി ഫാ. മാത്യു ചൂരവടി മുഖ്യകാര്‍മികത്വം വഹിച്ചു. പ്രീസ്റ്റ്-ഇന്‍-ചാര്‍ജ്ജ് ഫാ. മിജോ കൈതപ്പറമ്പില്‍, ഫാ. റ്റിബിന്‍ ഒറ്റാറയ്ക്കല്‍, ഫാ. അലന്‍ വെട്ടുകുഴിയില്‍, സഹവികാരിമാരായ ഫാ. വര്‍ഗ്ഗീസ് പുത്തന്‍പുര, ഫാ. എബി പുതിയാപറമ്പില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ലദീഞ്ഞും ആഘോഷമായ വിശുദ്ധ കുര്‍ബാനയും നടന്നു. പ്രസുദേന്തി വി.ജെ. കുര്യന്‍ വെട്ടുകുഴിയില്‍, കൈക്കാരന്മാരായ വര്‍ഗ്ഗീസ് ദേവസ്യാ വേലിക്കളത്തില്‍, ജോസഫ് തോമസ് കുന്നേല്‍, രാജു ജോസഫ് പറമ്പത്ത്, ജനറല്‍ കണ്‍വീനര്‍ ജോസി പറത്തറ, കണ്‍വീനര്‍മാരായ റ്റോമിച്ചന്‍ പുത്തന്‍വീട്, സാബു കരിക്കംപള്ളി, സിബിച്ചന്‍ കണ്ണംകുളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി. 
 ഫെബ്രുവരി ഒന്ന് വരെ എല്ലാദിവസവും വൈകുന്നേരം നാലിന് റംശ, വിശുദ്ധ കുര്‍ബാന, വചനസന്ദേശവും നടക്കും. 29 ന്  മരിച്ചവരുടെ ഓര്‍മ്മദിനം ആചരിക്കും. 30 ന് വി. യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ആചരിക്കും. വൈകുന്നേരം കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണം. 31 ന് ദിവ്യകാരുണ്യ പ്രദക്ഷിണം പ്രസുദേന്തി വാഴ്ച. ഒന്നിന് ജപമാല പ്രദക്ഷിണം, കപ്ലോന്‍ വികാരി വാഴ്ച. രണ്ടിന് തിരുനാള്‍ ദിനത്തില്‍ രാവിലെ 9.30 ന് റാസാ കുര്‍ബ്ബാന, വചനസന്ദേശം, പ്രദക്ഷിണം,                         കൊടിയിറക്ക്.   
നിര്യാതനായി
നിരണം വടക്കുംഭാഗം കൊട്ടിനാട് ഹമീദ് കുഞ്ഞിന്റെ മകൻ അക്ബർ(28)
നിര്യാതനായി.

◾അദാനി ഗ്രൂപ്പിന്റെ ഇടപാടുകളില്‍ സൂക്ഷ്മപരിശോധന നടത്തുന്നുണ്ടെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. ഗ്രൂപ്പിന്റെ വിദേശ നിക്ഷേപകരുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക അന്വേഷണം വിപുലമാക്കും. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പഠിച്ചുവരികയാണെന്നും സെബി അറിയിച്ചു. അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ വില ഉയര്‍ത്തി കാണിച്ചും കള്ളക്കമ്പനികളുടെ പേരിലും തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി തകര്‍ന്നു. അദാനി ഗ്രൂപ്പിന്റെ ഓഹരിവില നിലംപരിശായി. നാലേകാല്‍ ലക്ഷം കോടി രൂപയുടെ മൂല്യത്തകര്‍ച്ചയാണ് അദാനി ഗ്രൂപ്പിനുണ്ടായത്.
ഫെബ്രുവരി ഒന്നു മുതൽ വൈദ്യുതി നിരക്ക് കേരളത്തിൽ കൂട്ടും
◾തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി ഒന്നുമുതല്‍ മേയ് 31 വരെ നാലുമാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് ഒന്‍പതു പൈസ അധികം ഈടാക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ അനുമതിനല്‍കി. ഇന്ധന സര്‍ചാര്‍ജായാണിത്. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് (1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ്) വർധന ബാധകമല്ല. മറ്റുള്ളവരിൽനിന്ന് യൂണിറ്റിന് 9 പൈസ വീതം 4 മാസത്തേക്ക് ഇന്ധന സർചാർജ് പിരിച്ചെടുക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു.
മൂന്ന് വ്യോമസേനാ വിമാനങ്ങൾ രണ്ടിടങ്ങളിലായി മണിക്കൂറുകൾ വ്യത്യാസത്തിൽ തകർന്നുവീണു.
◾മദ്ധ്യപ്രദേശിലെ മൊറേനയിൽ രണ്ടും, രാജസ്ഥാനിലെ ഭരത്പൂരിൽ ഒന്നും വിമാനങ്ങളാണ് തകർന്ന് വീണത്. മൊറേനിയൽ വീണ വിമാനങ്ങൾ വ്യോമാഭ്യാസത്തിനിടെ ആകാശത്ത് വച്ച് കൂട്ടിയിടിച്ചാണ്
അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇതു സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല. സുഖോയ് MK1, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളാണ് മദ്ധ്യപ്രദേശിൽ അപകടത്തിൽ പെട്ടത്. ഗ്വാളിയറിൽ നിന്ന് പുറപ്പെട്ട വിമാനങ്ങളാണിവ.
ആഗ്രയിൽ നിന്നു പുറപ്പെട്ട വിമാനമാണ് രാജ്യസ്ഥാനിലെ ഭരത്പൂരിൽ തകർന്നു വീണത്. സുഖോയ് വിമാനത്തിലെ രണ്ട് പൈലറ്റുമാർ സുരക്ഷിതരാണെന്ന് റിപ്പോർട്ടുണ്ട്.മിറാഷ് വിമാനത്തിലെ പൈലറ്റ് അപകടത്തിൽ മരിച്ചു.സംഭവത്തെ കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി നിരീക്ഷിച്ചു വരികയാണ്.
മദ്ധ്യപ്രദേശിൽ പുലർച്ചെ 5.30 നും, രാജസ്ഥാനിൽ രാവിലെ 10.30നും അപകടം സംഭവിച്ചെന്നാണ് ആദ്യം ലഭിച്ച വിവരം.

◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സുരക്ഷയ്ക്കായി ഇന്ന് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് മണ്ഡലം തലത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥനയും പൊതുസമ്മേളനവും നടത്തുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. വൈകുന്നേരം നാലിനാണു പരിപാടി നടത്തുക. ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.
പി.എസ്.സി പ്രൊഫൈൽ ഉദ്യോഗാർത്ഥികൾക്ക് സ്വയംതിരുത്താം ; സംവിധാനം വെബ്സൈറ്റിൽ നിലവിൽ വന്നു
◾പി.എസ്.സി പ്രൊഫൈൽ ഉദ്യോഗാർത്ഥികൾക്ക് സ്വയംതിരുത്താനുള്ള സംവിധാനം വെബ്സൈറ്റിൽ നിലവിൽ വന്നു. വിവരങ്ങൾ ഓൺലൈനായി തിരുത്താനുള്ള സംവിധാനം വ്യാഴാഴ്ച (ജനുവരി 26) മുതലാണ് പി.എസ്.സി വെബ്സൈറ്റിൽ നിലവിൽ വന്നത്.
ഇതുപ്രകാരം പ്രൊഫൈലിലെ ജാതി, മതം, ലിംഗം, തൊഴിൽ പരിചയ സമ്പന്നത, മാതാപിതാക്കളുടെ പേര്, വിലാസം, ഫോൺ നമ്പർ, ആധാർ നമ്പർ അടക്കമുള്ളവ ഉദ്യോഗാർത്ഥികൾക്കു സ്വയം തിരുത്താം. എന്നാൽ, ഉദ്യോഗാർത്ഥിയുടെ പേര്, ഫോട്ടോ, ഒപ്പ്, ജനനത്തീയതി, തിരിച്ചറിയൽ മാർക്കുകൾ തുടങ്ങിയവ ഉദ്യോഗസ്ഥ പരിശോധനക്കു ശേഷമേ തിരുത്താൻ കഴിയൂ. പ്രൊഫൈലിലെ വിദ്യാഭ്യാസ യോഗ്യത നിബന്ധനകൾക്ക് വിധേയമായി തിരുത്താം. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥിക്ക് പി.എസ്.സി ഓഫിസിൽ ഹാജാരാകാതെ പി.ജിയോ അതിനു മുകളിലുള്ള വിദ്യാഭ്യാസ യോഗ്യതയോ രേഖപ്പെടുത്താം. എന്നാൽ, ഡിഗ്രി യോഗ്യത രേഖപ്പെടുത്തിയ ഉദ്യോഗാർത്ഥിക്ക് അതിനു താഴെ യോഗ്യതയുള്ള പ്ലസ് ടു, എസ്.എസ്.എൽ.സി തുടങ്ങിയവ സ്വയംരേഖപ്പെടുത്താൻ കഴിയില്ല.
 ഇതിന് പി.എസ്.സി ഓഫിസിൽ ഹാജരാകേണ്ടിവരും. ഡിഗ്രി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഏതു വിഷയത്തിലാണെന്ന് (ഉദാ. ബി.എ ഹിസ്റ്ററി ആണെങ്കിൽ ബി.എ മലയാളമാക്കി തിരുത്താം) പ്രൊഫൈലിൽ വ്യക്തമാക്കാം.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഘട്ടത്തിൽ മാത്രമേ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈൽ രേഖകൾ പി.എസ്.സി വിശദമായി പരിശോധിക്കൂ. വിവരങ്ങൾ വസ്തുനിഷ്ഠമാണെന്ന് കണ്ടാൽ മാത്രമേ ഉദ്യോഗാർഥിയെ തുടർതെരഞ്ഞെടുപ്പ് നടപടികളിൽ ഉൾപ്പെടുത്തൂ. അല്ലാത്തപക്ഷം പരീക്ഷ വിലക്ക് ഉൾപ്പെടെ നടപടികൾ പി.എസ്.സി സ്വീകരിക്കും. നിലവിൽ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ തിരുത്തുന്നതിന് ഉദ്യോഗാർഥിക്ക് നേരിട്ട് അവസരമില്ലായിരുന്നു. പി.എസ്.സി വെബ്സൈറ്റിൽ നിന്ന് ‘തിരുത്തൽ ഫോറം’ ഡൗൺലോഡ് ചെയ്ത്, പൂരിപ്പിച്ച ശേഷം ജില്ല പി.എസ്.സി ഓഫിസിനെ സമീപിച്ച് രേഖ പരിശോധനക്കു ശേഷമേ തിരുത്തൽ അനുവദിക്കാറുള്ളൂ. പ്രതിദിനം നൂറുകണക്കിന് ഉദ്യോഗാർഥികളാണ് തിരുത്തൽ അപേക്ഷ സമർപ്പിക്കാറുള്ളത്. ദൈനംദിന ജോലികൾക്ക് പുറമെ, ഇത്തരം അപേക്ഷകൾ വൻ ജോലിഭാരം ഉദ്യോഗസ്ഥരിലുണ്ടാക്കുന്നെന്ന് കണ്ടത്തിയതോടെയാണ് പുതിയ പരിഷ്കാരം.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കണം.

◾ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിനു ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. മുഹമ്മദ് ഫൈസലിന്റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെ കവരത്തി കോടതി ശിക്ഷിച്ചതോടെയാണ് ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
കോട്ടാങ്ങൽ വലിയ പടയണി ഇന്ന്.
◾മല്ലപ്പള്ളി: കോട്ടങ്ങൽ ശ്രീഭ ദ്രകാളി ക്ഷേത്രത്തിലെ കോട്ടാങ്ങൽ കരയുടെ വലിയ പടയണി ഇന്ന് നടക്കും. വൈകി ട്ട് മഠത്തിൽ വേല. ദേവി മാ ത്തിൽ എഴുന്നള്ളി വേലകളി കാണുന്നുവെ സങ്കൽപ്പത്തിൽ സവിശേഷ പ്രാധാന്യം ഇ തിനുണ്ട്. ശേഷം കിഴക്കേനടയിൽ തിരുമുൻപിൽവേല, പറ എന്നിവ നടക്കും. രാത്രി 12 മണിയോടെ വലിയ പടയണി ആരംഭിക്കും. പ്രകൃതി ദത്തമായ വർണങ്ങൾ ഉപയോഗി ച്ച് 101 പച്ച പാളകളിൽ ദേവീ രൂപം എഴുതി തള്ളുന്ന 101 പാള ഭൈരവി കോലം വലിയ പടയണി നാളിൽ എത്തും.

◾മകളെ ശല്യം ചെയ്യുന്നുവെന്ന പോലീസ് ഓഫീസറായ അച്ഛന്റെ പരാതിയില്‍ പൊലീസ് ചോദ്യം ചെയ്ത യുവാവ് ജീവനൊടുക്കി. ചവറ സ്വദേശി അശ്വന്താണ് (21) മരിച്ചത്. അശ്വന്തിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ ചവറ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പൊലീസ് ക്യാമ്പിലെ അസിസ്റ്റന്റ് കമാന്റ് ഓഫീസറുടെ പരാതിയിലാണ് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തത്. ഈ സമയത്ത് പെണ്‍കുട്ടി ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. പിറ്റേന്നു രാവിലെ വീണ്ടും ഹാജരാകണമെന്നു നിര്‍ദ്ദേശിച്ചാണു രാത്രി അശ്വന്തിനെ വിട്ടയച്ചത്. പെണ്‍കുട്ടിയും അശ്വന്തും പ്രണയത്തിലായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

◾മെഡിക്കല്‍ കോളേജ് അദ്ധ്യാപകര്‍ക്കു ശമ്പളകുടിശികയും ക്ഷാമബത്തയും നല്‍കണമെന്നും ജോലിസമയം നിര്‍വചിക്കണമെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍. എന്‍ട്രി കേഡറിലുള്ള ശമ്പളത്തിലെ അപാകതകളും പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. നടപടിയില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്നും മുന്നറിയിപ്പു നല്‍കി.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്.
◾കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് ജില്ലാ പഞ്ചായത്തിൽ നടക്കും.രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയാണ് വരണാധികാരി.

◾സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളില്‍ അടക്കം പല മേഖലകളില്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലുള്ളതിനാല്‍ ചാന്‍സലര്‍ പദവി വിഷയത്തില്‍ നിയമസഭയ്ക്കു തനിച്ച് തീരുമാനം എടുക്കാനാകില്ല. ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളില്‍ മാത്രമാണു താന്‍ വിമര്‍ശിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.

◾അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ആന്റണി സണ്ണി കണ്ണൂരില്‍ പിടിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിറകേയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

◾അനില്‍ ആന്റണി രാജിവച്ച കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി ഡോ. പി സരിനെ കോണ്‍ഗ്രസ് നിയമിച്ചു. ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ കോണ്‍ഗ്രസ് നയത്തിനു വിരുദ്ധമായി പ്രതികരിച്ചതിനു പിറകേയാണ് അനില്‍ ആന്റണി രാജിവച്ചത്. വി ടി ബല്‍റാമിനാണ് കെ പി സി സി സോഷ്യല്‍ മീഡിയയുടെ ചുമതല. കെ.പി.സി.സി ഓഫീസ് ചുമതലയില്‍ നിന്ന് ജനറല്‍ സെക്രട്ടറി ജി. എസ്. ബാബുവിനെ മാറ്റി. സംഘടനാ ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് ഓഫീസ് ചുമതല കൂടി നല്‍കി. ജി. എസ്. ബാബുവിനു സേവാദളിന്റെ ചുമതല നല്‍കി.

◾സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ നൂതന കൃഷി രീതികളെക്കുറിച്ചു പഠിക്കാന്‍ ഇസ്രായേലിലേക്കു കൃഷിമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പോകുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ഇക്കാര്യങ്ങള്‍ തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

◾കൊച്ചി തുറമുഖം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതിയുടെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി ശരിവച്ചു. 2021 ല്‍ റഫ്രിജറേറ്ററില്‍ ഒളിപ്പിച്ച് 7.16 കോടി രൂപയുടെ സ്വര്‍ണ്ണക്കട്ടികള്‍ കടത്തിയ എറണാകുളം സ്വദേശി അബ്ദുള്‍ റൗഫിന്റെ കൊഫെപോസ കരുതല്‍ തടങ്കല്‍ ആണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്.

◾കൊച്ചി വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ ട്വന്റി 20 ഭരണ സമിതിക്കെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസം പരാജയപ്പെട്ടു. എല്‍ഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നതാണ് കാരണം. ട്വന്റി 20 ക്കും യുഡിഎഫിനും അഞ്ചു വീതം അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് മൂന്നംഗങ്ങളും.
യുഡിഎഫ് പിടിച്ചെടുത്തു.
◾തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്ത് ഭരണം എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. പ്രസിഡന്റായ സ്വതന്ത്ര അംഗം ഇന്ദു ബിജുവിന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം നേടിയത്. ഇന്ദു ബിജു തന്നെയാണ് ഇത്തവണയും പ്രസിഡന്റ്. പതിനഞ്ചംഗ ഭരണസമിതിയില്‍ യുഡിഎഫിന് ഏഴ്, എല്‍ഡിഎഫിന് ആറ്, രണ്ടു സ്വതന്ത്രര്‍ എന്നിങ്ങനെയാണു കക്ഷി നില. എല്‍ഡിഎഫ് ഇന്ദുവിനോടു രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുഡിഎഫിലേക്കു മാറുകയായിരുന്നു.

◾ചായ കുടിച്ചതിന്റെ വിലയില്‍ അമ്പതു പൈസയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിലെ പ്രതിക്കു ജീവപര്യന്തം തടവു ശിക്ഷ. വെടിമറ സ്വദേശി അനൂപിനെയാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എറണാകുളം പറവൂരില്‍ ഹോട്ടലുടമയായ സന്തോഷിനെ 2006 ജനുവരി പതിനേഴിനെ കൊലപ്പെടുത്തിയെന്നാണു കേസ്. രണ്ടു കൂട്ടു പ്രതികള്‍ക്കും നേരത്തെ തടവു ശിക്ഷ വിധിച്ചിരുന്നു.

◾കാഞ്ഞങ്ങാട്ട് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കടന്നു പിടിച്ച പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍. കണ്ണൂര്‍ എആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകണ്ഠപുരം സ്വദേശി പി വി പ്രദീപനാണ് അറസ്റ്റിലായത്. ഇയാള്‍ മദ്യലഹരിയാലായിരുന്നു.
17 വർഷമായി പിടികിട്ടാപ്പുള്ളിയായ മോഷ്ടാവിനെ പന്തളം പോലീസ് പിടികൂടി
◾പിടികിട്ടാപ്പുള്ളിയായ മോഷ്ടാവിനെ വിദഗ്ദ്ധമായി കുടുക്കി പന്തളം പോലീസ്. 
17 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ മാവേലിക്കര തഴക്കര കോനയ്യത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ അനീഷ് (39) ആണ് ഇന്ന് രാവിലെ വീടിനടുത്തു നിന്നും പോലീസിന്റെ പിടിയിലായത്. പന്തളം സ്റ്റേഷനിലേതു കൂടാതെ മറ്റു ചില പോലീസ് സ്റ്റേഷനുകളിലായി നാല് മോഷണക്കേസുകളിലും , മാവേലിക്കര പോലീസ് സ്റ്റേഷനിലെ ഒരു വധശ്രമക്കേസിലും ഇയാൾ പ്രതിയാണ്. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മോഷണത്തിനു ശേഷം സ്ഥലം വിട്ട അനീഷിനെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. പന്തളം പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നിർദേശപ്രകാരം നടത്തിയ സാഹസികനീക്കത്തിലൂടെയാണ് മോഷ്ടാവിനെ കുടുക്കാനായത്. ഒരാഴ്ചയായി ഇയാൾ നാട്ടിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നാല് ദിവസമായി ഇയാൾ പന്തളം പോലീസിന്റെ നിയന്ത്രണത്തിലായിരുന്നു. വേഷം മാറി സ്ഥലത്ത് തങ്ങിയ പോലീസ് സംഘം ഇന്ന് രാവിലെ പോലീസ് ഇൻസ്‌പെക്‌ടറുടെ നേതൃത്വത്തിൽ പിടികൂടി പന്തളത്തെത്തിച്ചു. വീടിന് പരിസരത്ത് എത്തിയ പ്രതിയെ മലപ്പിടിത്തത്തിലൂടെയാണ് കീഴടക്കിയത്. പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ സി പി ഓമാരായ അൻവർഷ എസ്, രാജേഷ് കെ അർ, കൃഷ്ണദാസ് എന്നിവർ ചേർന്ന സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.

◾വര്‍ക്കലയില്‍ അനുമതിയില്ലാതെ ഡിജെ പാര്‍ട്ടിയും മദ്യ സല്‍ക്കാരവും നടത്തിയ സ്വകാര്യ റിസോര്‍ട്ട് പോലീസ് അടച്ചുപൂട്ടിച്ചു. നോര്‍ത്ത് ക്ലിഫിലെ സണ്‍ ഫ്രാന്‍സിസ്‌കോ റിസോര്‍ട്ടില്‍നിന്ന് 40 കുപ്പി ബിയറും വിദേശമദ്യ ശേഖരവും പിടികൂടി. 500 രൂപ ടിക്കറ്റ് വച്ചായിരുന്നു ഡിജെ പാര്‍ട്ടി. ഹിമാചല്‍ പ്രദേശ് സ്വദ്ദേശി ധരം ചന്ദ്, പൂവച്ചല്‍ സ്വദേശി ഷിജിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. റിസോര്‍ട്ട് ഉടമയായ വിദേശവനിതയെ പോലീസ് തെരയുന്നു.
പോളണ്ടിൽ മലയാളി കൊല്ലപ്പെട്ടു.
◾മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു. പാലക്കാട് സ്വദേശി ഇബ്രാഹിമാണ് മരിച്ചത്. പോളണ്ടിലെ ഐഎന്‍ജി ബാങ്കില്‍ ജീവനക്കാരനായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോളണ്ട് പോലീസ് പിടികൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

◾കുമളിയില്‍ വഴിയാത്രികരുടെ ഇടയിലേയ്ക്ക് ഓട്ടോ ഇടിച്ചു കയറി നാലു വയസുകാരന്‍ മരിച്ചു. അച്ഛനെയും അമ്മയെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുപറമ്പില്‍ അരുണ്‍-ആശ ദമ്പതികളുടെ മകന്‍ അര്‍ണവ് (4) മരിച്ചത്. കുമളി കൊല്ലം പട്ടടയിലാണ് അപകടമുണ്ടായത്.
റെയിൽവേ സ്റ്റേഷനിൽ ലഹരി വേട്ട .
◾ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ലഹരിവേട്ട. പാലക്കാട് എത്തിയ ഷാലിമാര്‍ എക്സ്പ്രസില്‍ നിന്ന് 45 ലക്ഷം രൂപയുടെ ചരസ് പിടികൂടി. ദിബ്രുഗഡ് എക്സ്പ്രസില്‍ നിന്ന് അഞ്ച് കിലോ കഞ്ചാവും പിടിച്ചെടുത്തു.

◾അതിരപ്പിള്ളി കൊന്നക്കുഴിയില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം.വി വിനയരാജിനെ സ്പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

◾പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഠിപ്പിച്ച കേസില്‍ സുരക്ഷാ ജീവനക്കാരനെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൂറ്റനാട് വാവനൂര്‍ സ്വദേശി തുമ്പിപുറത്ത് വീട്ടില്‍ പ്രജീഷ് കുമാറിനെയാണ് പോക്സോ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു പ്രജീഷ് കുമാര്‍.
സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ല.
◾ഭാരത് ജോഡോ യാത്രയ്ക്കു സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ജമ്മു കാഷ്മീര്‍ പൊലീസ്. 15 കമ്പനി സിആര്‍പിഎഫിനെയും, 10 കമ്പനി ജമ്മു കാഷ്മീര്‍ പൊലീസിനെയും വിന്യസിച്ചിരുന്നു. സേനയ്ക്ക് നിയന്ത്രിക്കാനാവാത്തത്രയും വലിയ ആള്‍ക്കൂട്ടത്തെ യാത്രയില്‍ പങ്കെടുപ്പിച്ചതാണു പ്രശ്നമായത്. ഇത്രയേറെ ആളുകളെ പങ്കെടുപ്പിക്കുമെന്നും പൊലീസിനെ അറിയിച്ചില്ല. പൊലീസിനോട് ചര്‍ച്ച ചെയ്യാതെയാണു യാത്ര നിര്‍ത്തിയതെന്നും പൊലീസ് പറയുന്നു.

◾ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ എത്തിയിരുന്നു. നാളെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കും.
സിപിഎമ്മിലെ രണ്ട് പ്രമുഖ നേതാക്കള്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു.
◾ത്രിപുരയില്‍ സിപിഎമ്മിലെ രണ്ട് പ്രമുഖ നേതാക്കള്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ഒരാള്‍ സിറ്റിംഗ് എംഎല്‍എയും മറ്റൊരാള്‍ മുന്‍ എംഎല്‍എയുമാണ്. കൈലാസഹര്‍ മണ്ഡലത്തില്‍നിന്നുള്ള എം എല്‍എയായ മൊബൊഷാര്‍ അലിയാണ് ബിജെപിയില്‍ ചേര്‍ന്നത്.
ബാങ്ക് സമരം മാറ്റി.
◾ബാങ്ക് ജീവനക്കാര്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന സമരം മാറ്റിവച്ചു. യൂണിയനുകള്‍ ചീഫ് ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 31 ന് വീണ്ടും ചര്‍ച്ച നടത്തും. ശമ്പള, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിരുന്നത്.

◾ഗോതമ്പിനും ആട്ടയ്ക്കും പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന വില വര്‍ധന. വില കുറയ്ക്കാന്‍ 30 ലക്ഷം ടണ്‍ ഗോതമ്പ് സര്‍ക്കാര്‍ പൊതുവിപണിയില്‍ വില്‍ക്കും. മില്ലര്‍മാര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് ക്വിന്റലിന് 2,350 രൂപ എന്ന നിരക്കില്‍ നല്‍കും. ഗോതമ്പ് ആട്ടയാക്കി കിലോയ്ക്ക് 29.5 രൂപയ്ക്കു വില്‍ക്കാമെന്ന് ഉടമ്പടി നല്‍കേണ്ടിവരും. ഗോതമ്പിന്റെ ശരാശരി ചില്ലറ വില്‍പന വില കിലോയ്ക്ക് 33.3 രൂപയായിരുന്നപ്പോള്‍ ആട്ട കിലോയ്ക്ക് 38 രൂപയായിരുന്നു.
ബിജെപി- ജെജെപി ഭരണപക്ഷത്ത ആറു നേതാക്കള്‍ പ്രതിപക്ഷമായ കോണ്‍ഗ്രസില്‍ ചേര്‍ന്നു
◾ഹരിയാനയില്‍ ബിജെപി- ജെജെപി ഭരണപക്ഷത്ത ആറു നേതാക്കള്‍ പ്രതിപക്ഷമായ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ചൗധരി ഉദയ്ബെന്‍ നേതാക്കളെ മാലയിട്ട് സ്വീകരിച്ചു.

◾ഒഡിഷ മുന്‍ മുഖ്യമന്ത്രി ഗിരിധര്‍ ഗമാംഗ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയായ ബിആര്‍എസില്‍ ചേര്‍ന്നു. ടി ആര്‍ എസ് എന്ന പാര്‍ട്ടി ദേശീയ പാര്‍ട്ടിയായി പ്രഖ്യാപിച്ച ശേഷം ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയില്‍ എത്തുന്ന ഏറ്റവും പ്രമുഖനാണ് ഒഡിഷ മുന്‍മുഖ്യമന്ത്രി.
ജപ്പാൻ തീരത്ത് ചരക്ക് കപ്പൽ മുങ്ങി എട്ടു മരണം
◾ജപ്പാന്‍ തീരത്ത് ചരക്കു കപ്പല്‍ മുങ്ങി എട്ടു മരണം. മരിച്ചവരില്‍ ചൈനീസ് പൗരന്മാരും ഉള്‍പ്പെടുന്നു. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അഞ്ചു പേരെ രക്ഷപ്പെടുത്തി.

◾ജറുസലേമിലെ ജൂത ആരാധനാലയത്തില്‍ തോക്കുധാരി ഏട്ട് പേരെ വെടിവച്ചു കൊന്നു. 10 പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ ഇസ്രയേല്‍ പൊലീസ് വധിച്ചു. വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ കഴിഞ്ഞ ദിവസം നടത്തിയ സൈനിക നടപടിയില്‍ 10 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിറകേയാണ് സിനഗോഗ് ആക്രമിക്കപ്പെട്ടത്.

◾മുംബൈ സിറ്റി എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അപരാജിതക്കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ജംഷേദ്പുരിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ലീഗില്‍ ഇതുവരെ തോല്‍വിയറിയാത്ത മുംബൈ പോയിന്റ് നിലയില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ്.

◾ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍ 19 വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ന്യൂസീലന്‍ഡിനെ 8 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. രണ്ടാമത്തെ സെമിയില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഏറ്റുമുട്ടും. ജനുവരി 29നാണു ഫൈനല്‍ പോരാട്ടം.
ഇന്ത്യയ്ക്ക് തോൽവി.
◾ന്യൂസിലാണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 21 റണ്‍സിന്റെ തോല്‍വി. ന്യൂസിലാണ്ട് ഉയര്‍ത്തിയ 177 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസീലന്‍ഡ് മുന്നിലെത്തി.

◾സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ പുരുഷ വിഭാഗം ഫൈനലില്‍. സെമിയില്‍ അമേരിക്കയുടെ ടോമി പോളിനെ മറികടന്നാണ് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണിലെ തന്റെ 10-ാം ഫൈനലുറപ്പിച്ചത്. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസാണ് ഫൈനലില്‍ ജോക്കോവിച്ചിന്റെ എതിരാളി.
NIRMAL  Result 27/01/2023

1 st Prize :
Amount: ₹7,000,000/-
NR717052 

Consolation Prize :
Amount: ₹8,000/-
NN717052  NO717052  NP717052  NS717052  NT717052  NU717052  NV717052  NW717052  NX717052  NY717052  NZ717052 

2 nd Prize :
Amount: ₹10,00,000/-
NZ321904 

3 rd Prize :
Amount: ₹100,000/-
NN401754  NO778297  NP285681  NR359870  NS647117  NT394907  NU183901  NV414706  NW317817  NX704169  NY665145  NZ915511 

4 th Prize :
Amount: ₹5,000/-
0316  0999  1330  1918  2461  2471  4020  5838  6142  6574  6788  7016  7326  8463  8729  8857  9597  9986 

5 th Prize :
Amount: ₹1,000/-
0190  0291  0553  0602  0788  1022  1140  1748  1850  2213  2244  2570  2810  2845  3185  3333  3358  3585  3803  3811  3891  4617  4772  4837  6336  6417  6423  6440  6649  7048  7249  7927  8124  8578  9213  9855 

6 th Prize :
Amount: ₹500/-
0106  0151  0515  0714  0826  0829  1011  1106  1120  1135  1283  1395  1403  1554  1944  2072  2132  2208  2343  2508  2540  2790  3230  3276  3475  3534  3940  3963  4166  4198  4207  4439  5060  5259  5370  5406  5450  5454  5490  5645  5655  5661  5740  5920  6053  6120  6212  6270  6370  6671  6930  6933  7001  7037  7112  7528  7690  7706  7813  7826  7933  8065  8239  8258  8337  8537  8689  8820  8865  9045  9092  9239  9264  9348  9449  9495  9783  9827  9865 

7 th Prize :
Amount: ₹100/-
0003  0093  0256  0360  0597  0703  1119  1156  1182  1224  1417  1503  1536  1540  1595  1644  1666  1695  1856  1893  1942  2131  2163  2503  2634  2658  2663  2735  2756  2766  2797  2801  2873  3009  3076  3203  3284  3341  3393  3410  3453  3522  3690  3931  4123  4146  4175  4204  4314  4354  4456  4490  4633  4730  4739  4759  4804  4833  4844  5020  5134  5335  5375  5437  5606  5878  5895  5950  6065  6094  6162  6165  6282  6569  6582  6584  6678  6709  6714  6762  6833  6851  6876  6908  6963  7018  7021  7093  7103  7128  7182  7191  7231  7299  7361  7430  7491  7606  7673  7733  7750  7773  7852  7882  8394  8468  8568  9061  9110  9162  9183  9245  9297  9433  9546  9619  9645  9690  9693  9795  9797  9889  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.