ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ.
|JACOB CHERIAN|
നേപ്പാൾ വിമാന അപകടം: മരിച്ചവരിൽ മൂന്നു പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സുവിശേഷകർ.
◾മല്ലപ്പള്ളിയിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ മൂന്ന് പേരാണ് വിമാനം അപകടത്തിൽ കൊല്ലപ്പെട്ടത് എന്നത് കൂടുതൽ ദുഃഖകരമായി. മറ്റ് രണ്ടു പേർ പാതിവഴിക്ക് യാത്ര അവസാനിപ്പിച്ചതിനാൽ രക്ഷപ്പെട്ടു: രാജു, അനിൽ, റോബിൻ എന്നിവരുടെ വേർപാടിൽ വിതുമ്പി മല്ലപ്പള്ളി തൊമ്മിക്കാട്ട് കുടുംബം . നേപ്പാളിൽ പൊഖ്റ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം തകർന്ന് മരിച്ച സംഭവത്തിൽ ഒരു കേരളാ ബന്ധം. മല്ലപ്പളളിക്ക് അടുത്ത് ആനിക്കാട് നൂറോന്മാവിൽ ഒരു സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വന്ന് മടങ്ങിയവരിൽ മൂന്നു സുവിശേഷകരും അപകടത്തിൽ മരിച്ചു. രണ്ടു പേർ പാതി വഴിയിൽ യാത്ര അവസാനിപ്പിച്ചതിനാൽ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് യാത്ര പറഞ്ഞു പിരിഞ്ഞ് പോയവർ മരിച്ചുവെന്നതിന്റെ ഷോക്കിലാണ് മല്ലപ്പള്ളിയിലെ തൊമ്മിക്കാട്ട് കുടുംബം. നേപ്പാളിലെ നാദിപ്പൂരിലെ പള്ളിയിൽ കഴിഞ്ഞ 45 വർഷമായി സുവിശേഷവേല ചെയ്തിരുന്ന ആനിക്കാട് നൂറോന്മാവ് തൊമ്മിക്കാട്ട് വീട്ടിൽ മാത്യു ഫിലിപ്പിന്റെ (കുട്ടച്ചൻ-76) സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് 13 നാണ് അഞ്ചംഗ സംഘം നേപ്പാളിൽ നിന്ന് വന്നത്. രാജു, റോബിൻ, അനിൽ, ദീപക്, ശരൺ എന്നീ സുവിശേഷ പ്രവർത്തകരാണ് 13 ന് പുലർച്ചെ അഞ്ചിന് ആനിക്കാട്ട് വന്നത്
തിരുവല്ല കവിയൂരിൽ വൻ തീപിടുത്തം - ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡ് പൂർണ്ണമായും കത്തിനശിച്ചു.
◾ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കവിയൂർ ഞാലിക്കണ്ടം ഭാഗത്ത് ഷെഡിന് തീപിടിച്ചത്.ഷെഡ്പൂർണ്ണമായും കത്തിനശിച്ചതോടെ ഷെഡിൽ സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങളും നഷ്ടമായി.. ഷെഡിൽ പഴയ ടയറുകളും ഉണ്ടായിരുന്നതിനാൽ ടയർ കത്തിപ്പുകപടലങ്ങൾ പ്രദേശമാകെ ഉയർന്നത് പരിഭ്രാന്തി പരത്തി. തീ പടർന്ന ഷെഡിൽ നിന്നും ഉഗ്രശബ്ദം ഉയർന്നത് നാട്ടുകാരെ ഉറക്കത്തിൽ നിന്നും ഉണർത്തി. ഇവർ അഗ്നിശമന സേനയെ വിവരമറിയച്ചതിനാൽ ഉടൻ തന്നെ സേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം നടത്തി. പ്രദേശത്ത് തീ പടരുമെന്ന് കരുതിയ തിരുവല്ലയിൽ നിന്നെത്തിയ അഗ്നിശമന സേന ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കോട്ടയം, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നും കൂടുതൽ യൂനിറ്റുകൾ വിളിച്ചു വരുത്തിയാണ് തീ പൂർണ്ണമായും അണച്ചത്.ഏകദേശം മൂന്നു മണിക്കൂറോളം അഗ്നിശമന സേനകൾ കഠിന പ്രയത്നമാണ് നടത്തിയത്.തീപിടുത്തത്തിൽ വൻ നാശനഷ്ടമുണ്ടായെങ്കിലും പരിസരങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ നടപടിയുണ്ടായത് നാട്ടുകാർക്ക് ആശ്വാസവും, വൻ അപകടങ്ങൾ ഒഴിവാക്കാനുമായി.
തിരുവല്ല സ്റ്റേഷൻ ഓഫീസർ ആർ.ബാബുവും, അസി. സ്‌റ്റേഷൻ ഓഫീസർ ശശികുമാർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഇതിനിടെ തിരുവല്ല ഫയർ സ്‌റ്റേഷനിലെ ഫയർമാൻ സജുവിന് ടയർ കത്തിയ പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാകയും, ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.സംഭവമറിഞ്ഞ് തിരുവല്ല പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി.
പടി പതിനെട്ടും ആരാധിച്ച് പടി പൂജ
◾വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടുമായി ദർശനത്തിന് ഭക്തർ കയറുന്ന ശബരിമലയിലെ പവിത്രമായ പതിനെട്ട് പടികളും പട്ടും, പൂക്കളും, ദീപങ്ങളും അർപ്പിച്ച് പടിപൂജ. ദീപപ്രഭയിൽ ജ്വലിച്ച് പുഷ്പവൃഷ്ടിയാൽ സുഗന്ധം പരത്തിയ പതിനെട്ടാം പടിയുടെ കാഴ്ചയ്ക്ക് ഇന്നലെ സന്ധ്യാ സമയത്ത് ആയിരങ്ങൾ സാക്ഷികളായി.
ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠരര് രാജീവരുടെ കാർമ്മികത്വത്തിലും, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലും നടന്ന പടിപൂജ ഒരു മണിക്കൂറോളം നീണ്ടുനിന്നു.
ഇന്നലെ വൈകിട്ട് നട തുറന്നപ്പോൾ ദർശനം നടത്തിയ സ്വാമി ഭക്കർ പടിപൂജ കാണാൻ കാത്തിരുന്നു. പടിപൂജക്ക് 2037 വരെ ബുക്കിംഗുണ്ട്. ഇന്നും ദീപാരാധനയ്ക്ക് ശേഷം പടിപൂജ ഉണ്ടാവും.
കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ ചികിത്സാ സഹായ നിധി.
◾കുറ്റൂർ പഞ്ചായത്തിലെ മാരക രോഗികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ചികിത്സാ സഹായ നിധി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ചു ചെയർമാനായും, ജോ ഇലഞ്ഞിമൂട്ടിൽ കൺവീനറുമായുള്ള ചികിത്സാ നിധി ക്കാണ് രൂപം നൽകിയത്.നിധിയ്ക്കായി ഇന്ത്യൻ ഓവർസീസ് ബാങ്ക് കുറ്റൂർ ശാഖയിൽ 051801000017723 എന്ന നമ്പരിൽ അക്കൗണ്ടും തുടങ്ങി.
ഹൃദ്രോഗം, ക്യാൻസർ, കിഡ്നി രോഗം തുടങ്ങിയ പല വിധ മാരക രോഗികൾ സഹായത്തിനായി പഞ്ചായത്തിനെ സമീപിച്ചതോടെ ചികിത്സാ സഹായ നിധി എന്ന പദ്ധതിക്ക് പഞ്ചായത്ത് ഭരണസമിതി രൂപം നൽകയായിരുന്നു. തെങ്ങേലി കൊച്ചു വീട്ടിൽ മനു വിജയന്റെ മൂന്ന് വയസ്സുള്ള കാൻസർ ബാധിതനായ അർജ്ജുനന് അടിയന്തിരമായി മജ്ജ മാറ്റിവയ്ക്കുന്നതിനായി 25 ലക്ഷം രൂപ വേണ്ടി വരും.ഇതേ പോലെ നിരാലംബരായ ഒട്ടേറെ രോഗികളെയും സഹായിക്കേണ്ടതുണ്ട്.ഇതിനായി പഞ്ചായത്തിലെ 14 വാർഡുകളിലെ വീടുകൾ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾ, രാഷ്ട്രീയ-സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ സന്ദർശനം നടത്തി. സാമ്പത്തികം സംഭരിച്ചു തുടങ്ങി.
പത്തനംതിട്ട -ശബരിമല പാതയിൽ തീർത്ഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു.
◾ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്രയിൽ നിന്നെത്തിയ തീർത്ഥാടകരുടെ ബസ്സും, ശബരിമലയിലേക്ക് പോകയായിരുന്ന തിരുവനന്തപുരം പാറശ്ശാല സ്വദേശികളുടെ മിനി ബസ്സും മണ്ണാറകുളഞ്ഞിയിൽ വെച്ചാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. പത്തനംതിട്ട ജില്ലാ കലക്ടർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കോട്ടയത്തെ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടൽ, ജനുവരി 21 വരെ നീട്ടി.
◾കോട്ടയം തെക്കുംതലയിലെ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഒരാഴ്ച കൂടി അടച്ചിടാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ജനുവരി 21 വരെയാണ് അടച്ചിടുക.
വിദ്യാർഥി സമരത്തെ തുടർന്ന് ജനുവരി 15 വരെ അടച്ചിടാനായിരുന്നു നേരത്തെ കളക്ടർ ഉത്തരവിട്ടിരുന്നത്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല.
സംസ്ഥാന രാഷ്ട്രീയത്തിൽ ശശി തരൂരിന്റെ സാന്നിധ്യം കോൺഗ്രസ് പാർട്ടി വെല്ലുവിളിയായി കാണരുതെന്ന് തുഷാർ ഗാന്ധി.
◾ശശി തരൂരിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നവർ സ്വന്തം നിലനിൽപ്പിനെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.
ഇത് പാർട്ടി തിരിച്ചറിയണമെന്നും അദ്ദഹം പറഞ്ഞു രാഷട്രീയത്തിലേക്കില്ലെന്നും ഒരു മാറ്റത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ യാത്ര വിദ്വേഷ ശക്തികൾക്കെതിരെയുളള തുടർ പ്രചാരണത്തിന് സഹായകമാകും.
ഭക്ഷണം ഒരോരുത്തരുടെയും തെരഞ്ഞെടുപ്പാണെന്നും അത് അടിച്ചേൽപ്പിക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.
നിര്യാതരായി
കടപ്ര-മാന്നാര്‍ മഠത്തിൽ കുരുവിള തോമസ്
◾കടപ്ര-മാന്നാര്‍ മഠത്തിൽ കുരുവിള തോമസ് (തങ്കച്ചന്‍ 81)അന്തരിച്ചു.സംസ്കാരം ഇന്ന് 16.01.23 തിങ്കള്‍ 2.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം മാന്നാര്‍ മര്‍ത്തമറിയം ഓര്‍ത്തഡോക് പള്ളിയില്‍.ഭാര്യ ഏലിയാമ്മ വയനാട് തോപ്പില്‍ കുടുംബാഗമാണ്. മക്കള്‍: ബിനു,ബിന്ദു. മരുമക്കള്‍:സില്‍വി,ബിനു.കെ.ആർ. രാഘവൻനായർ
കെ.ആർ. രാഘവൻനായർ
◾മണിപ്പുഴ: സരസ്വതി ഭവനത്തിൽ കെ.ആർ. രാഘവൻനായർ (80) അന്തരിച്ചു.ഭാര്യ: സരസ്വതിയമ്മ. മക്കൾ: കെ.ആർ. രമേശൻ, കെ.ആർ. രമ, കെ.ആർ. രമണി. മരുമക്കൾ: എ.എൻ. പുഷ്പ, ഗോപിനാഥ പണിക്കർ, എൻ. ഹരിദാസ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.തിരുവല്ലാ. കുറ്റൂർ ചൊഴിയംപാറയിൽ ഉഷാ പ്രസന്നകുമാർ (49) അന്തരിച്ചു
ഭർത്താവ്: പ്രസന്നകുമാർ.മക്കൾ: ചന്ദ്രകിരൺ, സൂര്യകിരൺ ,സംസ്ക്കാരം തിങ്കളാഴ്ച (16/01/2023) 11.00 ന് വീട്ടുവളപ്പിൽചരമം.
കാരിക്കോട്ട് പൊറ്റത്തിൽ പി.വി. മാത്യു.
ഭാര്യ: കാവുംഭാഗം ചേരീ പറമ്പിൽ കുടുംബാംഗം മറിയക്കുട്ടി.
മക്കൾ. റാൻലു (ന്യൂയോർക്ക്), റിനു (ദുബൈ), റീനി (കുവൈറ്റ് )
കല്ലുങ്കൽ മണപ്പള്ളിൽ എം.വി. ഡാനിയേൽ
◾തിരുവല്ല കല്ലുങ്കൽ മണപ്പള്ളിൽ എം.വി. ഡാനിയേൽ (കുഞ്ഞുമോൻ - 85) നിര്യാതനായി. സംസ്കാരം ബുധനാഴ്ച (18) ഉച്ചക്ക് 12 ന് വളഞ്ഞവട്ടം എബനേസർ ഐ.പി.സി സെമിത്തേരിയിൽ.
മക്കൾ: ജോമോൻ , ജോൺസൺ, ജോജി മരുമക്കൾ.. സുനി, സാലി, ബിബി.
ഉഷാ പ്രസന്നകുമാർ
ഭർത്താവ്: പ്രസന്നകുമാർ.മക്കൾ: ചന്ദ്രകിരൺ, സൂര്യകിരൺ ,സംസ്ക്കാരം തിങ്കളാഴ്ച (16/01/2023) 11.00 ന് വീട്ടുവളപ്പിൽ
വീണ്ടും പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്രമോദി തന്നെ.
◾അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി. കേന്ദ്രമന്ത്രിമാരായ അമിത് ഷായും ധര്‍മ്മേന്ദ്ര പ്രധാനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ തുടക്കമിട്ട പ്രധാനമന്ത്രി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
പ്രകൃതി സംരക്ഷണവും പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തും
◾പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രകൃതി ദുരന്തങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതുതലമുറയെ ബോധവല്‍ക്കരിക്കുന്നതിനും അവര്‍ക്കാവുന്ന ഇടപെടലുകള്‍ നടത്തുന്നതിനും എല്ലാ സ്‌കൂളുകളിലും പ്രകൃതിസംരക്ഷണ ക്ലബ്ബുകള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജാതി ബോധം വളർത്തിയത് രാഷ്ട്രീയക്കാർ.
◾സമൂഹത്തില്‍ ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരാണെന്നു ശശി തരൂര്‍ എംപി. തന്റെ ഓഫീസില്‍ നായര്‍ സമുദായക്കാര്‍ മാത്രമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. പരാതി പരിഹരിക്കാന്‍ മറ്റു വിഭാഗക്കാരെ തെരഞ്ഞുപിടിച്ച് നിയമിക്കുകയായിരുന്നെന്നും നിയമസഭ പുസ്തകോത്സവത്തില്‍ തരൂര്‍ പറഞ്ഞു.
◾കോട്ടയത്തെ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളില്‍ കഴമ്പുണ്ടെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണു വിവരം. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍ കെ ജയകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
◾കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ പാഠശാലകള്‍ ആയുധ നിര്‍മ്മാണ കേന്ദ്രങ്ങളായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പഠനത്തിന്റെ മറവില്‍ ആയുധ നിര്‍മ്മാണം നടന്നിട്ടും വിദ്യാഭ്യാസ വകുപ്പ് ഇതൊന്നും അറിഞ്ഞില്ലെന്നു നടിക്കുന്നതു വിചിത്രമാണ്. അധ്യാപകരുടെ പിന്തുണയില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് ലാബുകളില്‍ ആയുധങ്ങള്‍ നിര്‍മിക്കാന്‍ കഴിയില്ലെന്നും കെ. സുധാകരന്‍
◾മാനന്തവാടി പിലാക്കാവില്‍ പശുവിനെ കൊന്ന കടുവ വീണ്ടും എത്തി. കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു. കടുവ കഴിഞ്ഞ ദിവസം കൊന്ന പശുവിന്റെ മാംസം ഭക്ഷിക്കാനാണ് ഇന്നലെ വൈകിട്ട് വീണ്ടും കടുവയെത്തിയത്.
മധ്യവയസ്കനെ കഴുത്തറുത്ത് കൊന്നു.
◾മണ്ണാര്‍ക്കാട് മധ്യവയസ്‌കനെ കഴുത്തറത്തു കൊന്നു. ചന്തപ്പടി പള്ളിക്കുന്നിലെ കോര്‍ട്ടേഴ്സില്‍ വാടകയ്ക്കു താമസിക്കുന്ന കുന്തിപ്പുഴ കൊളക്കാടന്‍ ഹംസയുടെ മകള്‍ മറിയയുടെ ഭര്‍ത്താവ് അബ്ദുല്ല (60) യാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് വേലൂര്‍ കാട്ട്പാഡി സ്വദേശിയാണ്.
◾കാര്യവട്ടത്ത് കാണികള്‍ കുറഞ്ഞത് കായികമന്ത്രി വി അബ്ദുറഹ്‌മാന്റെ വിവാദ പരാമര്‍ശം മൂലമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്നായിരുന്നു കായികമന്ത്രിയുടെ പരാമര്‍ശം. മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. നാല്‍പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് 6,200 ടിക്കറ്റു മാത്രമാണു വിറ്റുപോയതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
◾കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച കേസില്‍ ഹോട്ടലുടമ അറസ്റ്റില്‍. കോളറങ്ങള വീട്ടില്‍ ലത്തീഫ് (37) ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്നാണ് ലത്തീഫിനെ പിടികൂടിയത്. ഹോട്ടലിലെ പാചകക്കാരനെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
◾കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ പമ്പുടമയില്‍നിന്നു കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ബിജെപി പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറിയേയും വൈസ് പ്രസിഡന്റിനേയും സസ്പെന്‍ഡ് ചെയ്തു. പേരാമ്പ്രയിലെ ബിജെപി യോഗത്തിനിടെയുണ്ടായ കയ്യാങ്കളിയില്‍ അഞ്ച് പ്രവര്‍ത്തകരെ പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കി.
◾തൃശൂരിലെ കുഴിക്കാട്ടുശേരിയില്‍ ചലച്ചിത്ര താരം സുനില്‍ സുഖദയുടെ കാറിനുനേരെ ആക്രമണം. രണ്ടു ബൈക്കുകളില്‍ വന്ന നാലു പേരാണ് ആക്രമണം നടത്തിയത്. സുനില്‍ സുഖദ, ബിന്ദു തങ്കം കല്യാണി എന്നിവരുള്‍പ്പെടെയുള്ള നാടക സംഘത്തിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
◾കുസാറ്റ് മാതൃകയില്‍ മറ്റു സര്‍വകലാശാലകളിലും ആര്‍ത്തവ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് നിവേദനം നല്‍കി. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യനാണ് കത്തു നല്‍കിയത്.
◾തിരുവനന്തപുരം മംഗലപുരം പൊലീസിനു നേരെ ബോംബെറിഞ്ഞ് രക്ഷപ്പെട്ട ഗുണ്ട ഷെഫീഖ് കിണറിലേക്കു തള്ളിയിട്ടത് മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി രാജശഖരന്‍ നായരുടെ സഹോദരന്‍ ശ്രീകുമാറിനെ. ശ്രീകുമാറിന്റെ പണി നടക്കുന്ന വീട്ടിലാണ് ഷെഫീക്കും കൂട്ടാളി അബിനും ഒളിവില്‍ കഴിഞ്ഞത്. തന്റെ വീട്ടില്‍നിന്നു പുറത്തുപോകാന്‍ ആവശ്യപ്പെട്ട ശ്രീകുമാറിനെ കിണറിലേക്കു തള്ളിയിടുന്നതു കണ്ട നാട്ടുകാരാണ് പ്രതികളെ പിടികൂടിയതും ശ്രീകുമാറിനെ കിണറില്‍നിന്നു രക്ഷിച്ചതും.
◾കോഴിക്കോട് ബാലുശേരിക്കു സമീപം തലയാടിലെ റബര്‍ എസ്റ്റേറ്റില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. പള്ളി പെരുന്നാളിന് എത്തിയവരാണ് സ്ത്രീയെ തീകൊളുത്തിയ നിലയില്‍ കണ്ടത്. ഓടിക്കൂടിയ നാട്ടുകര്‍ തീയണച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.
◾ഫോര്‍ട്ട് കൊച്ചിയില്‍ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ നാവികന്‍ മരിച്ചു. തിരുനല്‍വേലി സ്വദേശി പി ബാലസുബ്രഹ്‌മണ്യമാണ് മരിച്ചത്.
40 ലക്ഷം രൂപയുടെ നിരോധിത പുകയിലങ്ങൾ പിടിച്ചെടുത്തു.
◾സുല്‍ത്താന്‍ ബത്തേരി അതിര്‍ത്തിയില്‍ ലോറിയില്‍ കടത്തുകയായിരുന്ന 40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. മിനിലോറിയുടെ ഡ്രൈവര്‍ മണ്ണാര്‍ക്കാട് സ്വദേശി സുധീറിനെ (43) അറസ്റ്റു ചെയ്തു.
മൂന്നാം ഏകദിനത്തിൽ ഇന്ത്യ ജയിച്ചു.
◾ലോക്സഭാ തെരഞ്ഞെടിപ്പിനു പാര്‍ട്ടിയെ സജ്ജമാക്കാന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പാര്‍ട്ടി കമ്മിറ്റികള്‍ പുനസംഘടിപ്പിക്കാതെ നിലവിലുള്ള കമ്മിറ്റികള്‍ തുടരാനുള്ള തീരുമാനവും ഉണ്ടാകും.
◾പൂനെയില്‍ ജി 20 സമ്മേളനം ഇന്നാരംഭിക്കും. 38 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ എത്തിയിട്ടുണ്ട്.
◾ലോക്സഭ തെരഞ്ഞെടുപ്പിന് ഇനി ഒരു വിശാല സഖ്യത്തിനും ബഹുജന്‍ സമാജ്വാദി പാര്‍ട്ടി തയാറല്ലെന്നു മായാവതി. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്കും രാഷ്ട്രീയ ലോക്ദളിനൊപ്പം ചേര്‍ന്ന് വിശാല സഖ്യം ഉണ്ടാക്കിയാണ് മായാവതിയുടെ പാര്‍ട്ടിയായ ബിഎസ്പി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
◾ത്രിപുരയില്‍ വിശാല സഖ്യത്തിന് പ്രതിപക്ഷ ശ്രമം. തിപ്ര മോത പാര്‍ട്ടിയേയും സഖ്യത്തിലേക്കു കൊണ്ടുവരാന്‍ സിപിഎമ്മും കോണ്‍ഗ്രസും ചര്‍ച്ച തുടങ്ങി. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടിയെ അടര്‍ത്തിയെടുക്കാനുള്ള നീക്കത്തിലാണ് പ്രദ്യുത് ദേബ് ബര്‍മന്റെ തിപ്ര മോത പാര്‍ട്ടി.
◾തമിഴ്നാട് ശ്രീപെരുമ്പത്തൂരില്‍ പോലീസിന്റെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച ബലാത്സംഗ കേസിലെ പ്രതികള്‍ക്കുനേരെ പൊലീസ് വെടിവച്ചു. തിരുവള്ളൂര്‍ സ്വദേശികളായ നാഗരാജ്, പ്രകാശ് എന്നിവര്‍ക്ക് നേരെയാണ് പൊലീസ് വെടിവച്ചത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണു കാലില്‍ വെടിവച്ച് പ്രതികളെ കീഴ്പ്പെടുത്തിയത്.
◾അമേരിക്കയുടെ ആര്‍ബോണി ഗബ്രിയേല്‍ മിസ് യൂണിവേഴ്സ്. ഇന്ത്യയുടെ മത്സരാര്‍ത്ഥി ദിവിത റായി അവസാന പതിനാറില്‍ ഇടം പിടിച്ചിരുന്നു. മിസ് വെനുസ്വേല രണ്ടാം സ്ഥാനം നേടി. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സായ ഇന്ത്യയുടെ ഹര്‍നാസ് സിന്ധുവാണ് വിജയ കിരീടം ചൂടിപ്പിച്ചത്. 90 മല്‍സരാര്‍ത്ഥികളില്‍നിന്നാണ് മിസ് യൂണിവേഴ്‌സിനെ തെരഞ്ഞെടുത്തത്.
◾രാജ്യാന്തര ഏകദിന മല്‍സരത്തില്‍ ചരിത്ര വിജയവുമായി ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയെ തകര്‍ത്തത് 317 റണ്‍സിന്. 168 പന്ത് ബാക്കിയിരിക്കെയാണ് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ ചരിത്ര വിജയം ആഘോഷിച്ചത്. ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ അഞ്ചു വിക്കറ്റിന് 390 റണ്‍സ് നേടി. വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും സെഞ്ചുറി നേടി. ലങ്കന്‍ ബാറ്റിംഗ്നിരയെ മുഹമ്മദ് സിറാജിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്തു. 22 ഓവറില്‍ വെറും 73 റണ്‍സിനു ലങ്ക കൂടാരം കയറി. അയര്‍ലന്‍ഡിനെതിരേ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമാണ് ഇന്ത്യ ഗ്രീന്‍ഫീല്‍ഡില്‍ ലങ്കയെ മലര്‍ത്തിയടിച്ചുള്ള മല്‍സരത്തില്‍ മറികടന്നത്. 2007 ല്‍ ബര്‍മുഡയ്ക്കെതിരേ നേടിയ 257 റണ്‍സ് വിജയമായിരുന്നു ഇന്ത്യയുടെ നേരത്തെയുള്ള റിക്കാര്‍ഡ് വിജയം. ആദ്യ രണ്ടുകളിയും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.
◾ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍െ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലി രണ്ടു റിക്കാര്‍ഡുകള്‍ സ്വന്തമാക്കി. ഗോഹട്ടയില്‍ നടന്ന ആദ്യ ഏകദിനത്തിലും താരം സെഞ്ചുറി നേടിയിരുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 110 പന്തില്‍ പുത്താവാതെ 166 റണ്‍സും കോലി നേടി. ഇതോടെ ഏകദിന കരിയറില്‍ 46 സെഞ്ചുറികള്‍ കോലി പൂര്‍ത്തിയാക്കി. ശ്രീലങ്കയ്ക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റിക്കാര്‍ഡ് കോലി സ്വന്തമാക്കി. ലങ്കയ്‌ക്കെതിരെ പത്താം സെഞ്ചുറിയാണ് കോലി ഇന്നലെ നേടിയത്. സച്ചിന് ഒമ്പത് സെഞ്ചുറിയായിരുന്നു. ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡും കോലിയുടെ പേരിലായി. കോലിയെ കളിയിലേയും പരമ്പരയിലേയും താരമായി തിരഞ്ഞെടുത്തു.
◾ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ സമനില. ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. നാല് പോയിന്റുള്ള ഇംഗ്ലണ്ട് ഗ്രൂപ്പില്‍ മുന്നിലാണ്. ഇന്ത്യ രണ്ടാം സ്ഥാനത്തും. ഗോള്‍ ശരാശരിയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ് ഇംഗ്ലണ്ട്.
◾വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള റിഷഭ് പന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ ഒന്നര വര്‍ഷത്തോളം എടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. പരിക്കിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ ചികിത്സയ്ക്ക് ശേഷവും മാസങ്ങളോളം വിശ്രമം ആവശ്യമായി വന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍.
Comments
Post a Comment
Thanks