ഏറ്റവും പുതിയ വാർത്തകൾ വായിക്കാം

 |JACOB CHERIAN|



ചക്കുളത്തുകാവ് പൊങ്കാല  ഇന്ന്

ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്രമായ നീരേറ്റുപുറം ചക്കുളത്തുകാവിലെ പൊങ്കാല മഹോത്സവം ഇന്ന് (7/12) നടക്കും.
ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ
മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരിഎന്നിവർ മൂല കുടുംബത്തിലെ നിലവറയിൽ കെടാതെ സൂക്ഷിച്ചിട്ടുള്ള നിലവിളക്കിൽ നിന്നുള്ള ദീപം പകർന്നു നൽകും. ഈ ദീപം ക്ഷേത്രനടയിലെ കൊടിമരച്ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ നിലവിളക്കിലേക്ക് രാവിലെ 9 ന് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നൽകും. ക്ഷേത്രം ട്രസ്റ്റികളും, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്.ബി.നമ്പൂതിരി, ജയസൂര്യ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്നും ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി പകരുന്ന തിരിയിൽ പണ്ടാര പൊങ്കാല അടുപ്പിലേക്ക് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അഗ്നി പകർന്ന് പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിക്കും.
സജി ചെറിയാൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ സുരേഷ് ഗോപി എം .പി പൊങ്കാല ഉദ്ഘാടനം ചെയ്യും.കൊടിക്കുന്നിൽ സുരേഷ് എം.പി, ഗോപൻ ചെന്നിത്തല എന്നിവർ പങ്കെടുക്കും.ക്ഷേത്ര അങ്കണത്തിൽ പുതുതായി നിർമ്മിച്ചിട്ടുള്ള ആനക്കൊട്ടിലിന്റെ സമർപ്പണം അടൂർ മനോജ് പണിക്കർ ശ്രീശൈലം നിർവ്വഹിക്കും.ക്ഷേത്ര മുഖ്യ കാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മിക നേതൃത്വത്തിൽ ട്രസ്റ്റിമാരും, മേൽശാന്തിമാരുമായ അശോകൻ നമ്പൂതിരി, രഞ്ജിത്ത്.ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി, രമേശ് ഇളമൺ നമ്പൂതിരി, ക്ഷേത്ര മേൽശാന്തിമാരായ ഹരിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാഭിഷേകവും നടക്കും.

ചക്കുളത്തമ്മ സേവാ സമിതിയുടെ നേതൃത്വത്തിലുള്ളഭക്തജന സേവാ കേന്ദ്രം തുടങ്ങി.
 
ചക്കുളത്തുകാവ് പൊങ്കാലയുടെ അനുബന്ധിച്ച് കഴിഞ്ഞ 21 വർഷക്കാലമായി അന്യ സ്ഥലങ്ങളിൽ വരുന്ന ഭക്തജനങ്ങൾക്ക് എല്ലാവിധ സേവനങ്ങളും നൽകിക്കൊണ്ടിരിക്കുന്ന തിരുവല്ല നഗരതിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ഭക്തജന സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ് നിർവഹിച്ചു
 ചക്കുളത്തമ്മ സേവാ സമിതി ചെയർമാൻ ഹരി പി നായർ അധ്യക്ഷത വഹിച്ചു. കെ ആർ പ്രതാപചന്ദ്രവർമ്മ, ആർ ജയകുമാർ, വിജയകുമാർ മണിപ്പുഴ, വി ആർ രാജേഷ്, ഷാജി തിരുവല്ല, വിനോദ് തിരു മൂലപുരം, ഷീല വർഗീസ്, പ്രദീപ് മാമൻ മാത്യു, രാജേഷ് മലയിൽ,, രതീഷ് പാലിയിൽ, രാധാകൃഷ്ണൻ കുറ്റൂർ എന്നിവർ പ്രസംഗിച്ചു.
 
ചക്കുളത്തമ്മ സേവാ സമിതിയുടെ നേതൃത്വത്തിലുള്ള ഭക്തജന സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ് നിർവഹിക്കുന്നു.
 ഹരി പി നായർ :9446087151

ഹോം ഗാർഡ് റൈസിംഗ്  ഡേ യോട് അനുബന്ധിച്ച് തിരുവല്ല അഗ്നി രക്ഷാ നിലയത്തിൽ പതാക ഉയർത്തി. 

തിരുവല്ല സിവിൽ ഡിഫൻസ്, ഹോം ഗാർഡ് റൈസിംഗ്  ഡേ യോട് അനുബന്ധിച്ച് തിരുവല്ല അഗ്നി രക്ഷാ നിലയത്തിൽ  സീനിയർ   സ്റ്റേഷൻ ഓഫീസർ ബാബു, ശശിധരൻ, എന്നിവരുടെ നേതൃത്വത്തിൽ അഗ്നി രക്ഷാനിലയത്തിൽ പതാക ഉയർത്തി.


തുടർന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ  ചോക്കിംഗ്, സി.പി.ആർ. എന്നിവയെ കുറിച്ചുള്ള മോക്ക്ഡ്രിൽ നടത്തി, പോസ്റ്റ് വാർഡൻ    തോമസ് സക്കറിയ  , ഡെപ്യൂട്ടി പോസ്റ്റ്‌ വാർഡൻ  എം.ഡി. ബാബു, വാർഡൻ ആയ  റോയ് ദേവസ്യ, വിനീഷ് മോൻ, വിഷ്ണു കുമാർ, അഭിലാഷ് ജി നായർ,റിജോ, റീന പി വർക്കി, സൊനം എന്നിവർ പങ്കെടുത്തു

നവീകരണം എത്തി നോക്കാതെ ചന്തത്തോട് 

തിരുവല്ല:  താലൂക്കിലെ പ്രധാന തോടുകളില്‍ ഒന്നായ ചന്തത്തോട് നീരൊഴുക്ക് ശക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍. ഇത് കാരണം തോട് നശിക്കുകയാണ്. മഴക്കാലത്തിന് മുമ്പ് തോടുകളില്‍ നീരൊഴുക്ക് ശക്തമാക്കാന്‍ മുന്‍ കരുതല്‍ എടുക്കണമെന്ന് പഞ്ചായത്തും  ഇറിഗേഷന്‍ വകുപ്പും പാലിക്കാത്തതില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.ചന്തത്തോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മാറി മാറി ഭരിക്കുന്നവര്‍ പറയുന്ന പാഴ് വാക്കായി മാറി കഴിഞ്ഞു. ഒരുകാലത്ത് തിരുവല്ലയുടെ ഗതകാല പ്രൗഡിയുടെ പ്രതീകമായിരുന്നു ചന്തക്കടവ് മുട്ടാര്‍ തോടാണ് ഇന്ന് നശിക്കുന്നത്. കോട്ടയം,ആലപ്പുഴ,ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നും തിരുവല്ല രാമപുരം മാര്‍ക്കറ്റിലേക്ക് ചരക്കുവള്ളങ്ങള്‍ എത്തിയിരുന്ന ജലപാതയായിരുന്നു ഇത്. 70 വര്‍ഷം മുന്നേ വരെ വള്ളങ്ങള്‍ ചന്തക്കടവില്‍ എത്തിരുന്നു. ഇപ്പോള്‍ പോളയും മാലിന്യങ്ങളും നിറഞ്ഞ് മാലിന്യവാഹിനിയായി മാറി. ഈ പ്രദേശത്ത് സാമൂഹ്യ വിരുദ്ധര്‍ താവളമായിരിക്കുകയാണ്. 
 ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ചന്തത്തോട് വാട്ടര്‍ പാര്‍ക്കും നാശത്തിന്റെ പാതയില്‍. നഗരത്തിലെ മാര്‍ക്കറ്റ് ജങ്ഷന് സമീപം ചന്തത്തോടിനോട് ചേര്‍ന്ന് 21 വര്‍ഷം മുമ്പ് നിര്‍മ്മിച്ച പാര്‍ക്കും അനുബന്ധ സാമഗ്രികളും ഇപ്പോള്‍ നശിക്കുകയാണ്. വാട്ടര്‍ പാര്‍ക്ക് നിറയെ പോളയും പായലും മൂടി കിടക്കുകയാണ്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബോട്ടിങ് നടത്തുന്നതിനായി ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ രണ്ട് സ്പീഡ് ബോട്ടുകള്‍ ദ്രവിച്ചു നശിക്കുകയാണ്.പാര്‍ക്കിലെത്തുന്നവര്‍ക്ക് വിശ്രമിക്കുന്നതിനായി നിര്‍മിച്ച കെട്ടിടവും പരിസരവും കാട് കയറി നശിക്കുന്നു.പരിസരം മുഴുവന്‍ പൂര്‍ണമായി കാട് കയറി ക്ഷുദ്രജീവികളുടെ ആവാസകേന്ദ്രമായി മാറി. നഗരത്തിലെ ഓടകളില്‍ മാലിന്യങ്ങളും ഇരുകരകളിലെ മാലിന്യങ്ങളും ഈ തോട്ടിലേക്കാണ് ഒഴുക്കുന്നത്. മലിനജലം കെട്ടിക്കിടന്ന് രൂക്ഷഗന്ധമാണ്. തോട്ടില്‍ കൊതുകും കൂത്താടിയും പെരുകാനുമിത് കാരണമായി. ചന്തത്തോടിന്റെ ഒരു കിലോമീറ്റര്‍ ഭാഗം ശുചീകരിച്ച് ഇരുവശങ്ങളിലെയും സംരക്ഷണഭിത്തി പുനര്‍നിര്‍മിച്ച് പാര്‍ക്ക് നവീകരിക്കുന്നതിനായി അഞ്ചു വര്‍ഷംമുമ്പ് പദ്ധതിയിട്ടിരുന്നു. അന്നത്തെ കളക്ടര്‍ ഹരികിഷോര്‍, ആര്‍.ഡി.ഒ. ഗോപകുമാര്‍ എന്നിവര്‍ മുന്‍കൈയെടുത്തായിരുന്നു നീക്കങ്ങള്‍ നടന്നത്. എന്നാല്‍ അതും ഇതുവരെ നടപ്പിലായില്ല. പിന്നീട് ചന്തത്തോടും നഗരത്തിലെ മുല്ലേലി തൊടുമെല്ലാം ആഴംകൂട്ടി ശുചീകരിക്കുന്ന പദ്ധതിയും ആവിഷ്‌ക്കരിച്ചു. ആ പദ്ധതിയും വെളിച്ചവും കണ്ടില്ല. ചന്തത്തോടിന്റെയും വാട്ടര്‍ പാര്‍ക്കിന്റെയും നവീകരണത്തിനായി കാലാകാലങ്ങളില്‍ സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പല പദ്ധതികളും എങ്ങുമെത്താതെ കിടക്കുന്നു.


തിരുവല്ല ചന്തത്തോട് പോളയും പായലും നിറഞ്ഞ നിലയില്

ബി ആർ അംബേദ്കർ അനുസ്മരണം

തിരുവല്ല: ദളിതർ ഉൾപ്പടെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ശ്രമകരമായ നിലപാട് സ്വീകരിച്ചിട്ടുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഡോ.ബി.ആർ.അംബേദ്കർ എന്ന് ജനശക്തി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൊട്ടൂരത്തിൽ അഭിപ്രായപ്പെട്ടു.അംബേദ്കറുടെ ആശയങ്ങൾ പ്രായോഗികതലത്തിൽ എത്തിക്കുന്നതിലൂടെ എക്കാലവും അദ്ദേഹത്തിന്റെ സ്മരണ ജനഹൃദയങ്ങളിൽ നിലനിർത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അംബേദ്കർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ കൊട്ടൂരത്തിൽ.

മണ്ഡലം പ്രസിഡന്റ് ഷൈനി വറുഗീസ് അദ്ധ്യക്ഷത വഹിച്ചു. സി.പി. കൃഷ്ണൻ, മനോജ് പാണ്ടനാട്, രാജേഷ് മുത്തൂർ,ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.

കനിവ് കലാസന്ധ്യ - 2022 - Dec 27 ന്

തിരുവല്ല: പി.കെ.സി.എസ് കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ "കനിവ് കാരുണ്യത്തിന്റെ കരസ്പർശം" എന്ന സന്ദേശം ഉയർത്തി ഡിസംബർ 27ന് വൈകിട്ട് 6.30ന് തിരുവല്ല പബ്ളിക് സ്‌റ്റേഡിയത്തിൽ "കനിവ് കലാസന്ധ്യ - 2022 " എന്ന പേരിൽ മെഗാ സംഗീത പരിപാടി സംഘടിപ്പിക്കുന്നു. നൂറു കണക്കിന് കിടപ്പു രോഗികൾക്കും, അശരണർക്കും സ്വാന്തനമേകാൻ ആവശ്യമായ പണം സമാഹരിക്കുകയെന്ന ലക്ഷ്യമാണ് ഈ പരിപാടിയിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.
സ്റ്റീഫൻ ദേവസ്സി, സിത്താര കൃഷ്ണകുമാർ, ഹരിശങ്കർ എന്നിവർ നയിക്കുന്ന കലാസന്ധ്യ ബ്രോൺസ്, സിൽവർ,ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം എന്നീ ക്രമത്തിലുള്ള പാസ്സുകളിലൂടെ പരിപാടി ആസ്വദിക്കാൻ പ്രവേശനം നൽകും.
പി. കെ.സി.എസ് കനിവ് - പാലിയേക്കര റോഡ്- തിരുവല്ല - ഫോൺ - 8078302952, സോണൽ - വാർഡ് കമ്മറ്റികൾ, തിരുവല്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പുളിമൂട്ടിൽ സിൽക്ക്സ്, ജോയ് ആലുക്കാസ്, എസ്.കെ. ഫ്ലൗ വേഴ്സ് - ചാലക്കുഴി ബസാർ, മാ ഹോട്ടൽ, തോംസൺ തിരുവല്ല, ലിയാൻസ് സൂപ്പർ മാർക്കറ്റ്, സുനിൽ കേറ്ററിംഗ് സർവ്വീസ് - കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിൽ പാസ്സുകൾ ലഭ്യമാകും.
നിയമസഭാ സ്പീക്കർ എ .എൻ .ഷംസീർ, മന്ത്രി വീണാ ജോർജ്ജ്, ആന്റോ ആന്റണി എം.പി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുൻ മന്ത്രിമാരായ കെ.കെ.ഷൈലജ ടീച്ചർ, സജി ചെറിയാൻ, എം.എൽ.എമാരായ മാത്യു.ടി.തോമസ്, പ്രമോദ് നാരായണൻ, അനീഷ് കുമാർ, ജില്ലാ കലക്ടർ ഡോ.ദിവ്യ.എസ്.അയ്യർ, പി.ആർ.പി.സി ജില്ലാ രക്ഷാധികാരി കെ.പി.ഉദയഭാനു, മുൻ എം.എൽ.എ രാജു ഏബ്രഹാം, പി.ആർ.പി.സി ചെയർമാൻ പി.ബി.ഹർഷകുമാർ, സെക്രട്ടറി എസ്.ഷാജഹാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ജില്ലാ പഞ്ചായത്തംഗം മായ അനിൽകുമാർ, തിരുവല്ല നഗരസഭാദ്ധ്യക്ഷ ശാന്തമ്മ 
വറുഗീസ്, സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ കലാസന്ധ്യയിൽ പങ്കെടുക

വിഴിഞ്ഞം സമരം ഒത്തുതീര്‍ന്നു.

◾വിഴിഞ്ഞം സമരം ഒത്തുതീര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിനു പിറകേയാണ് സമരം അവസാനിപ്പിച്ചത്. വിട്ടുവീഴ്ച ചെയ്തെന്നു സമരസമിതി. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍നിന്നു സമരസമിതി പിന്മാറി. വീടു നഷ്ടപ്പെടുന്നവര്‍ക്ക് ഒന്നര വര്‍ഷത്തിനകം സര്‍ക്കാര്‍ ഫ്ളാറ്റ് നിര്‍മിച്ചു നല്‍കും. അതുവരെ വാടക വീട്ടില്‍ താമസിക്കാന്‍ സര്‍ക്കാര്‍ 5,500 രൂപ വീട്ടുവാടക നല്‍കും. വീട്ടുവാടക 8,000 രൂപ വേണമെന്നായിരുന്നു ആവശ്യം. 2,500 രൂപ അദാനി ഗ്രൂപ്പില്‍നിന്നു വാങ്ങിത്തരാമെന്ന സര്‍ക്കാര്‍ വാഗ്ദാനം സമരസമിതി നിരസിച്ചു. മല്‍സ്യത്തൊഴിലാളികള്‍ക്കു ജോലിക്കു പോകാനാവാത്ത ദിവസം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. തീരശോഷണത്തില്‍ വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. തുറമുഖത്തെ ഉപരോധ സമരം അവസാനിപ്പിച്ചു. 140 ദിവസം നീണ്ട സമരമാണ് ഒത്തുതീര്‍ന്നത്.

നിരണം കൊമ്പങ്കേരി എം ടി എൽ പി സ്കൂൾ കെട്ടിടം ഇന്ന് സമർപ്പിക്കും.

ഡോ. തിയഡോഷ്വസ് മാർത്തോമ്മാ മെത്രാപ്പോലിത്ത സ്കൂൾ കെട്ടിടം സമർപ്പിക്കും.11 മണിക്ക് പൊതുസമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. അഡ്വ. മാത്യു ടി തോമസ് എം എൽ എ മുഖ്യസന്ദേശം നൽകും.

◾വിഴിഞ്ഞം തുറമുഖ കടവാടത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയുള്ള സമരത്തിനെതിരേ അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഇന്നു ഹൈക്കോടതിയില്‍. പൊലീസ് സുരക്ഷ ഒരുക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രധാന പരാതി. കേന്ദ്രസേനയുടെ സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തത് വിവാദമായിരുന്നു. സമരം ഒത്തുതീര്‍ന്ന സാഹചര്യത്തില്‍ കേസ് ഇന്നു തീര്‍പ്പാക്കും.


◾ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന ബില്‍ അവതരണത്തിന് ഗവര്‍ണറുടെ അനുമതി. ഇന്നു സഭയില്‍ അവതരിപ്പിക്കുന്ന ബില്‍ 13 ന് പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം.

◾പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലം ചാന്‍സലറായി നിയമിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് കഴിഞ്ഞ മാസം നീക്കം ചെയ്തിയിരുന്നു. കല്‍പ്പിത സര്‍വകലാശാലയാണ് കലാമണ്ഡലം.

◾വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളില്‍ അനുഭാവപൂര്‍വം സര്‍ക്കാര്‍ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പദ്ധതി നിര്‍ത്തിവയ്ക്കില്ല. സമരം നടത്തുന്ന മല്‍സ്യത്തൊഴിലാളികളെ പ്രകോപിതരാക്കാതേയും അവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ഉറപ്പു നല്‍കിയുമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. പദ്ധതിയുടെ 80 ശതമാനം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 475 കോടി രൂപയുടെ പുനരധിവാസ പദ്ധതി എവിടെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. അങ്ങനെയൊരു തുക യുഡിഎഫ് സര്‍ക്കാര്‍ വകയിരുത്തിയിട്ടില്ല. ബജറ്റിലുമില്ല. മുഖ്യമന്ത്രി പറഞ്ഞു. 

◾എല്ലാ സമരങ്ങളേയും നേരിടുന്ന ലാഘവത്തോടെ മല്‍സ്യത്തൊഴിലാളി സമരത്തെ കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിമന്റ് ഗോഡൗണില്‍ നരക തുല്യമായ ജീവിതം നയിക്കുന്നവരുടെ കഷ്ടപ്പാട് സര്‍ക്കാര്‍ കാണണം. തീരശോഷണം മൂലം വീട് നഷ്ടമാകുന്നവരെ പുനരധിവസിപ്പിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ല. ആര്‍ച്ച് ബിഷപ്പിനെതിരെ എന്തടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസും അറസ്റ്റും വഴി പ്രകോപനം ഉണ്ടാക്കിയത് സര്‍ക്കാരാണ്. കേന്ദ്രസേന വേണമെന്ന അദാനിയുടെ ഹര്‍ജി ഹൈക്കോടതിയില്‍ വരുമ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. സര്‍ക്കാരും അദാനിയും തമ്മില്‍ ഒത്തുകളിയാണോയെന്നും സതീശന്‍ ചോദിച്ചു.

തുഷാർ വെള്ളാപ്പള്ളിക്ക് താൽക്കാലിക ആശ്വാസം.

◾തെലങ്കാനയിലെ ‘ഓപ്പറേഷന്‍ താമര’ കേസില്‍ എന്‍ഡിഎ കേരള കണ്‍വീനറും ജെഡിഎസ് നേതാവുമായ തുഷാര്‍ വെള്ളപ്പാള്ളിയെ 13 വരെ അറസ്റ്റു ചെയ്യരുതെന്ന് തെലങ്കാന ഹൈക്കോടതി. തെലങ്കാന പൊലീസിന്റെ നോട്ടീസ് തെലങ്കാന ഹൈക്കോടതി സ്റ്റേ ചെയ്തു.

സാധാരണക്കാരന് ഈ അവകാശം നൽകുമോ എന്ന് ഹൈക്കോടതി.

◾ആനക്കൊമ്പു കേസില്‍ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സാധാരണക്കാരന്‍ ആണെങ്കില്‍ സര്‍ക്കാര്‍ ഇങ്ങനെ ഇളവു നല്‍കുമോയെന്നു കോടതി ചോദിച്ചു. കേസില്‍ പ്രതി ആയ ശേഷമാണ് ആനക്കൊമ്പിന് ഉടമസ്ഥാവകാശം നല്‍കിയതെന്നും കോടതി പറഞ്ഞു.

◾മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഹര്‍ജി ക്രിസ്മസ് അവധിക്കു ശേഷം പരിഗണിക്കും. ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

◾സഹകരണ സംഘങ്ങളുടെ ഓഡിറ്റ് കാര്യക്ഷമവും കുറ്റമറ്റതുമാക്കാനുള്ള ടീം ഓഡിറ്റിംഗിന്റെ പരിശീലനം പൂര്‍ത്തിയാകുന്നതായി സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍. ആദ്യഘട്ടത്തില്‍ പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ടീം ഓഡിറ്റ് ആരംഭിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് സഹകരണ വകുപ്പില്‍ ടീം ഓഡിറ്റ് സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. മന്ത്രി വിശദീകരിച്ചു.

◾ശബരിമലയിലേക്കു ഹെലികോപ്റ്റര്‍ സര്‍വീസോ, വിഐപി ദര്‍ശന സൗകര്യങ്ങളോ വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി. സന്നിധാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന പാടില്ല. നിലക്കല്‍ എത്തിയാല്‍ എല്ലാവരും സാധാരണ ഭക്തരാണ്. സ്വകാര്യ കമ്പനി ഹെലികോപ്റ്ററടക്കം വിഐപി ദര്‍ശനം വാഗ്ദാനം ചെയ്ത സംഭവത്തില്‍ സ്വമേധയ എടുത്ത കേസിലാണ് കോടതി ഉത്തരവ്.

കാപ്പ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി.

◾കെ എസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷര്‍ ജംഹറിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ച പോലീസിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ജംഹറിനെതിരെ ആരോപിച്ച കേസുകളില്‍ കരുതല്‍ തടങ്കല്‍ ആവശ്യമില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം ലോ കോളേജിലെ വിദ്യാര്‍ത്ഥിയാണ് ബുഷര്‍ ജംഹര്‍.

◾കോവളത്തു കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്കു സര്‍ക്കാര്‍ 10 ലക്ഷത്തില്‍ കുറയാത്ത തുക നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി ഉത്തരവ്. കേരള വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം നഷ്ടപരിഹാരം നല്‍കണം. കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ച ഉത്തരവിലാണ് ഈ നിര്‍ദേശം.

◾എംജി സര്‍വകലാശാലാ പ്രൊ വൈസ് ചാന്‍സലറുടെ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കുസാറ്റില്‍ നിയമനം നടത്തിയെന്ന ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി. എം ജി സര്‍വകലാശാല പിവിസി ഡോ. സി ടി അരവിന്ദ് കുമാര്‍ ഭാര്യ ഉഷയ്ക്കു വേണ്ടി നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം ഗവര്‍ണര്‍ക്കു പരാതി നല്‍കുമെന്ന് അവര്‍ പറഞ്ഞു.

◾ഹിഗ്വിറ്റ സിനിമ കോടതിയിലേക്ക്. പേര് മാറ്റണമെന്ന ഫിലിം ചേംബറിന്റെ ആവശ്യം സംവിധായകന്‍ ഹേമന്ത് ജി നായര്‍ അനുരഞ്ജന യോഗത്തില്‍ അംഗീകരിച്ചില്ല. വിലക്കു തുടരുമെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി. ഇതോടെയാണ് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംവിധായകന്‍ പറഞ്ഞത്.

◾മേപ്പാടി പോളിടെക്നിക്ക് കേസിലെ പ്രതി അഭിനവിനു നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്. മാര്‍ച്ചിനു നേരെ ഡിവൈഎഫ്ഐ ആക്രമണവും. ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയെങ്കിലും പൊലീസ് ഇടപ്പെട്ട് എല്ലാവരേയും പിരിച്ചുവിട്ടു.

◾എല്‍ഡിഎഫ് ഇന്ന് ആരംഭിക്കാനിരുന്ന വിഴിഞ്ഞം തുറമുഖ പ്രചാരണ ജാഥ ഉപേക്ഷിച്ചു. സമരം ഒത്തുതീര്‍പ്പിലായ സാഹചര്യത്തിലാണ് ജാഥ ഉപേക്ഷിച്ചത്.

◾മാധ്യമ പ്രവര്‍ത്തകന്‍ കോഴിക്കോട് കരുവശേരി കൃഷ്ണന്‍നായര്‍ റോഡില്‍ കാര്‍ത്തികയില്‍ മനോജ് (56) അന്തരിച്ചു. ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ മീഡിയ മാനേജരായ മനോജ് ബോബി ചെമ്മണ്ണൂരിന്റെ ഖത്തര്‍ വേള്‍ഡ് കപ്പ് യാത്രക്കിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഗോവയില്‍ നിന്ന് മുബൈയിലേക്കുള്ള യാത്രക്കിടെ കാറില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

വീയപുരത്ത്  സ്വർണാഭരണം മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ.

◾തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയുടെ വീട്ടില്‍നിന്ന് ലക്ഷം രൂപയും സ്വര്‍ണാഭരണവും മോഷ്ടിച്ച കേസില്‍ 35 കാരി പിടിയില്‍. പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളില്‍ ലക്ഷ്മിക്കുട്ടിയുടെ വീട്ടില്‍ മോഷണം നടത്തിയ വീയപുരം വെള്ളംകുളങ്ങര പുത്തന്‍പുരയില്‍ മായ കുമാരി(35) ആണ് പിടിയിലായത്.

◾തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ വയോധികയ്ക്കു ജ്യൂസ് നല്‍കി മയക്കി മാല കവര്‍ന്ന യുവതി അറസ്റ്റില്‍. എംബിഎ ബിരുദധാരിയും സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ തളിക്കുളം സ്വദേശിനി ലിജിതയാണ് പിടിയിലായത്. മുക്കുപണ്ടമാണെന്ന് അറിയാതെ പണയം വയ്ക്കാന്‍ ചെന്ന ധനകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.

◾തൃശൂര്‍ കാട്ടൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അന്‍വറിനെ കൂത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ലഹരി മാഫിയ സംഘാംഗങ്ങളായ കാട്ടൂര്‍ വലക്കഴ സ്വദേശി കൊരട്ടിപറമ്പില്‍ മുഹമ്മദ് സഹല്‍ (28), കാട്ടൂര്‍ സ്വദേശി വെങ്കിട്ടായി വീട്ടില്‍ അനൂപ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

◾വയനാട് മേപ്പാടി പോളിടെക്നിക്കില്‍ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വിദ്യാര്‍ത്ഥി മുഹമ്മദ് അസ്ലം ആണ് അറസ്റ്റിലായത്. നേരത്തെ നാലു വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തിരുന്നു.

◾മേപ്പാടി പോളിടെക്നിക് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കേരള സംസ്ഥാന യുവജന കമ്മീഷന്‍. ആക്രമണത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിയോട് യുവജന കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

◾വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. രണ്ട് സ്‌കൂളുകളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ചില കുട്ടികള്‍ തമ്മിലുണ്ടായിരുന്ന വ്യക്തി വിരോധമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.

◾സമസ്തക്കെതിരെ വ്യാജ പ്രചരണം നടത്തിയിട്ടില്ലെന്ന് ഹക്കീം ഫൈസി ആദൃശ്ശേരി. തന്റെ പേരില്‍ പൊലീസില്‍ നല്‍കിയ പരാതിക്കു പിന്നില്‍ സമസ്തയിലെ തന്നെ ചിലരാണ്. സമസ്തക്കെതിരെ പോസ്റ്റുകള്‍ ഇടുന്ന ഉമ്മര്‍ കോയ എന്ന ഫേസ് ബുക്ക് ഐഡി ആരുടെതാണെന്ന് അറിയില്ലെന്നും ഹക്കീം ഫൈസി ആദൃശ്ശേരി പറഞ്ഞു.

◾ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ മതപരിവര്‍ത്തനം അരുതെന്നു സുപ്രീം കോടതി. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയുടെ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് എം ആര്‍ ഷായുടെ പരാമര്‍ശം. മന്ത്രവാദം, അന്ധവിശ്വാസം, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ളതാണു ഹര്‍ജി.

◾പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും. വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള വിഷയങ്ങള്‍ പ്രതിപക്ഷം ചര്‍ച്ചയാക്കും. ക്രിസ്മസിനു വേണ്ടത്ര അവധി അനുവദിച്ചില്ലെന്ന് സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ ചൂണ്ടിക്കാട്ടി. 24, 25 ദിവസങ്ങളില്‍ അവധിയുണ്ടെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

ഗുജറാത്ത് ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ നാളെ.

◾ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നാളെ അറിയാം. രണ്ടു സംസ്ഥാനങ്ങളിലും ബിജെപി ഭരണ തുടര്‍ച്ച നേടുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍.

◾വിദേശിയായതുകൊണ്ടു വ്യക്തി സ്വാതന്ത്ര്യം ഹനിക്കാനാകില്ലെന്ന് സുപ്രീംകോടതി. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മിഷേലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഈ പരാമര്‍ശം. സിബിഐ, ഇഡി അന്വേഷണങ്ങള്‍ നേരിടുന്ന മിഷേലിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ പരമാവധി ശിക്ഷാ കാലവധി അഞ്ചു വര്‍ഷമാണെന്നും ഇതിനകം നാലു വര്‍ഷത്തെ ജയില്‍ വാസം പൂര്‍ത്തിയാക്കിയെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി വീണ്ടും ജനുവരി രണ്ടാം വാരം പരിഗണിക്കും.

◾ജിസിസി രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഹയ്യ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം. യോഗ്യരായ എല്ലാവര്‍ക്കും പതിവു പ്രവേശന നടപടികള്‍ പുനരാരംഭിക്കും. പക്ഷേ, വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തുടര്‍ന്നും ഹയ്യ കാര്‍ഡ് ആവശ്യമാണ്.

◾ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് ഇന്ന് സൗദിയില്‍ എത്തും. ചൈനീസ് പ്രസിഡന്റിന്റെ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ ചൈന-ഗള്‍ഫ്, ചൈന-അറബ് ഉച്ചകോടികള്‍ നടക്കും. ചൈന-അറബ് ഉച്ചകോടിയില്‍ 14 അറബ് രാജ്യങ്ങളുടെ പ്രസിഡന്റുമാരും ഭരണാധികാരികളും പങ്കെടുക്കും.

◾ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍ റോബര്‍ട്ട് വാഡ്ലോ 22 ാം വയസില്‍ മരിച്ചു. യുഎസിലെ ഇലിനോയിസില്‍ 1918ല്‍ ജനിച്ച വാഡ്ലോയ്ക്ക് എട്ടടി 11 ഇഞ്ചാണ് ഉയരം. കാലിനേറ്റ ചെറിയൊരു പരിക്കിനു ശസ്ത്രക്രിയ അടക്കമുള്ള ചികില്‍സ നല്‍കിയെങ്കിലും മരിക്കുകയായിരുന്നു.

ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ രണ്ടാം ഏകദിനം ഇന്ന് .

◾ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനം ഇന്ന്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഒരു വിക്കറ്റിന് തോറ്റിരുന്നു.

◾ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പകരക്കാരനായി ടീമിലിടം നേടിയ ഗോണ്‍സാലോ റാമോസ് നേടിയ ഹാട്രികിന്റെ മികവില്‍ സ്വിറ്റ്സര്‍ലണ്ടിനെ തകര്‍ത്ത് പോര്‍ച്ചുഗലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. വമ്പന്മാരായ സ്പെയിനിനെ അട്ടിമറിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ഏക ആഫ്രിക്കന്‍ ടീമായി മൊറോക്കോ മാറി. ശനിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയെ നേരിടും.


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.