പ്രഭാത വാർത്തകൾ.
|SABU JOHN|
◾ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും ജുഡീഷ്യറിക്കും മുകളിലാണെന്ന ഭാവത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കാനാണു ശ്രമം. ഇല്ലാത്ത അധികാരങ്ങളാണു പ്രയോഗിക്കുന്നത്. നിയമസഭ പാസാക്കിയ നിയമങ്ങള്‍ ഒപ്പുവയ്ക്കാതെ മാറ്റിവച്ചതു നിയമവിരുദ്ധമാണ്. പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരേയുള്ള ജനകീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾പ്രശസ്ത കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി. രാജീവൻ അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ആയിരുന്നു അന്ത്യം. വൃക്ക, കരള്‍ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി. കാരണം കാണിക്കല്‍ നോട്ടീസിനെതിരെ ഏഴു വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ചാന്‍സലര്‍ അടക്കമുള്ള എതിര്‍ കക്ഷികളോട് ഹൈക്കോടതി വിശദീകരണം തേടി. കേസ് ഇന്നു വീണ്ടും പരിഗണിക്കും.
◾ഇസ്രായേലിൽ വീണ്ടും മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉടമസ്ഥതയിലുള്ള ലികുഡ് പാർട്ടി വിജയിക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. പാർലമെന്റിൽ വൻ ഭൂരിപക്ഷത്തിന് നെതന്യാഹു വിജയിക്കുമെന്ന് പ്രവചനങ്ങൾ. അധികാരത്തിൽ തിരിച്ചെത്താൻ കഴിയുമെന്ന് അയാൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പോൾ ചെയ്ത വോട്ടുകളിൽ 86% എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ സഖ്യത്തിന് 120ൽ 65 സീറ്റുകൾ ലഭിച്ചതായി വിവരം.
◾കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ നിശ്ചയിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി അംഗത്തെ നാളത്തെ സെനറ്റ് യോഗത്തില്‍ പരിഗണിക്കില്ലെന്ന് സര്‍വകലാശാല ഹൈക്കോടതിയില്‍. വൈസ് ചാന്‍സലറില്ലാതെ സര്‍വ്വകലാശാലയ്ക്ക് മുന്നോട്ട് പോകാന്‍ ആകില്ലെന്നു കോടതി. 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയതിനെതിരേ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി ഗവര്‍ണര്‍ക്കെതിരെ സെനറ്റ് പ്രമേയം പാസാക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ചു.
ഫുട്‌ബോള്‍ പരിശീലനത്തിനു ‘വണ്‍ മില്യണ്‍ ഗോള്‍’ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍.
◾ലോകകപ്പിനു മുന്നോടിയായി സംസ്ഥാനത്തെ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്കു ഫുട്‌ബോള്‍ പരിശീലനത്തിനു ‘വണ്‍ മില്യണ്‍ ഗോള്‍’ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. പത്തിനും 12 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പത്തു ദിവസത്തെ ഫുട്ബോള്‍ പരിശീലനം നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു തുടര്‍ പരിശീലനവും ഉണ്ടാകും.
മകനുമൊത്ത് മുൻ ഭർത്താവ് ഇന്ത്യയിലേക്ക് കടന്നു; ഡൽഹി ഹൈക്കോടതിയിൽ പരാതിയുമായി യുക്രൈൻ യുവതി
◾ മകനെയും കൊണ്ട് ഇന്ത്യയിലേക്ക് കടന്ന മുൻ ഭർത്താവിനെ കണ്ടെത്തണമെന്ന ആവശ്യവുമായി ഡൽഹി ഹൈക്കോടതിയിൽ യുക്രൈൻ യുവതിയുടെ ഹർജി. ഇന്ത്യൻ പൗരനായ യുവാവും യുക്രൈൻ യുവതിയും വിവാഹമോചിതരാണ്. ഇവരുടെ മൂന്ന് വയസ്സുള്ള മകന്റെ കസ്റ്റഡി യുവതിക്കായിരുന്നു. എന്നാൽ, റഷ്യ-യുക്രൈൻ യുദ്ധത്തിന്‍റെ മറവിൽ മുൻ ഭർത്താവ് തന്നോട് പറയാതെ മകനെയും കൊണ്ട് അനധികൃതമായി ഇന്ത്യയിലേക്ക് കടന്നെന്നാണ് യുവതിയുടെ പരാതി. ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, അമിത് ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾക്കും യുവതിയുടെ മുൻ ഭർത്താവിനും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. മകനെ ആദ്യം കണ്ടെത്തട്ടെയെന്നും തുടർന്ന് യുവതിയുടെ പരാതികൾ പരിഗണിക്കാമെന്നും കോടതി പറഞ്ഞു. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം നടത്തണമെന്നും കുട്ടിയെ കണ്ടെത്തിയാൽ എത്രയും വേഗം കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. പിതാവും കുഞ്ഞും ഇന്ത്യയിൽ എത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ വിദേശകാര്യ മന്ത്രാലയത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
◾വിഴിഞ്ഞം സമരം രാജ്യവിരുദ്ധമെന്ന് മന്ത്രി അബ്ദുറഹിമാന്‍. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവക്കുന്നത് രാജ്യത്തെ ബാധിക്കുന്ന പ്രശ്നമാണ്. വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാധ്യതകളാണുള്ളതെന്നും മന്ത്രി പറഞ്ഞു.
◾സമരം രാജ്യവിരുദ്ധമെന്നു പറഞ്ഞ ഫിഷറീസ് മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവന മന്ത്രിസഭയുടെ അഭിപ്രായമാണോയെന്ന് അറിയില്ലെന്ന് ലത്തീന്‍ അതിരൂപത. ചര്‍ച്ചകള്‍ ഇനിയും നടക്കും. മത്സ്യത്തൊഴിലാളി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടു.
◾ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനു കേരള യൂണിവേഴ്സിറ്റിയില്‍നിന്നു വിരമിച്ച വൈസ് ചാന്‍സലര്‍ ഡോ. വി പി മഹാദേവന്‍ പിള്ള മറുപടി നല്‍കി. വിസിയാകാനുള്ള യോഗ്യത ഉണ്ടെന്നും ചട്ടപ്രകാരമാണ് വിസി സ്ഥാനത്തെത്തിയതെന്നുമാണ് വിശദീകരണം. ഒക്ടോബര്‍ 24 നാണു ഡോ. വി പി മഹാദേവന്‍പിള്ള വിരമിച്ചത്.
◾വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കരയില്‍ ടോള്‍ നിരക്ക് വര്‍ദ്ധിച്ചു. കാര്‍, ജീപ്പ്, വാന്‍ എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 105 രൂപയാകും. രണ്ട് ഭാഗത്തേക്കുമായി 155 രൂപ.
◾താമരശേരി ചുരത്തില്‍നിന്നു താഴ്ചയിലേക്കു വീണ ലോറി മുകളിലെത്തിച്ചെങ്കിലും നാല്‍പതോളം ഗ്യാസ് സിലിണ്ടറുകള്‍ കാണാനില്ല. രണ്ടു ക്രെയിനുകളും മറ്റൊരു ലോറിയും ഉപയോഗിച്ച് ചൊവാഴ്ച പത്തു മണിക്കൂര്‍ അധ്വാനിച്ചാണ് ലോറിമുകളിലേക്കെത്തിച്ചത്. വാഹനത്തിലുണ്ടായിരുന്ന 342 സിലിണ്ടറുകളില്‍ മുന്നൂറെണ്ണം മാത്രമാണു വീണ്ടെടുത്തത്. ശേഷിച്ചവയ്ക്കായി തെരച്ചില്‍ തുടരും.
◾വിയറ്റ്‌നാമില്‍നിന്ന് കേരളത്തിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കും. വിയറ്റ്‌നാമിലെ ബെന്‍ട്രി പ്രവിശ്യാ ചെയര്‍മാന്‍ ട്രാന്‍ നഗോക് ടാമും സംഘവും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. കാര്‍ഷിക, മത്സ്യബന്ധന, ടൂറിസം മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കും. ഐ ടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളത്തിന്റെ സേവനം വിയറ്റ്‌നാമിനു നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
◾തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്ന് തദ്ദേശ, എക്സൈസ് മന്ത്രി എം ബി രാജേഷ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്‍റെ ഭാഗമായിട്ടാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. എളുപ്പത്തില്‍ തിരിച്ചറിയാനും വിവിധ സേവനങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും സംവിധാനം സഹായകരമാകും. ഇൻഫര്‍മേഷൻ കേരളാ മിഷന്‍റെ നേതൃത്വത്തിലാണ് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നത്. പുതിയ സംവിധാനം സംസ്ഥാനത്തിന്‍റെ വികസനക്കുതിപ്പില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും മന്ത്രി പറഞ്ഞു. കെട്ടിടങ്ങളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതോടെ, എളുപ്പത്തിലും വേഗത്തിലും സേവനങ്ങള്‍ ലഭ്യമാകും. തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി വാര്‍ഡ് വിഭജനം നടത്തുമ്പോള്‍ ഓരോ പ്രാവശ്യവും കെട്ടിടങ്ങളുടെ നമ്പറില്‍ വ്യത്യാസം വരുന്നത്, കെട്ടിടവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ലഭ്യമാകുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്
മലയാളി അടക്കം രണ്ടു വനിതകള്‍ ഐജിമാരായി.
◾സിആര്‍പിഎഫിന്റെ ചരിത്രത്തില്‍ ആദ്യമായി മലയാളി അടക്കം രണ്ടു വനിതകള്‍ ഐജിമാരായി. ആലപ്പുഴ സ്വദേശി ആനി എബ്രഹാം, സീമ ധുണ്ടിയ എന്നിവരെയാണ് ഐജിമാരായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചത്. ദ്രുത കര്‍മ്മ സേനയുടെ ഐജിയായിട്ടാണ് ആനി ഏബ്രഹാമിനു നിയമനം.
◾പൊക്കാളിപാടത്ത് 12 മാസവും മത്സ്യകൃഷി നടത്താമെന്ന് ഉത്തരവിറക്കിയ ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൃഷിമന്ത്രി പി പ്രസാദ്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. പൊക്കാളി പാടം കണ്ടിട്ടില്ലാത്തവരാണ് ഉത്തരവിറക്കിയത്. 12 മാസവും വെള്ളംനിറച്ച് മത്സ്യകൃഷി നടത്തിയാല്‍ പാടശേഖരങ്ങള്‍ക്കരികിലെ താമസക്കാരുടെ ജീവിതം എന്താകുമെന്നും മന്ത്രി ചോദിച്ചു.
◾പാലക്കാട് കൊല്ലങ്കോട് സിപിഎം വിഭാഗീയതയില്‍ അഞ്ചു ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആറു പേരെ സസ്പെന്‍ഡു ചെയ്തു. നാലു വനിതാ അംഗങ്ങളടക്കം എട്ടു പേര്‍ക്കു താക്കീത്. കൊടുവായൂര്‍ ലോക്കല്‍ കമ്മിറ്റിയിലാണ് നടപടി.
◾കെഎസ്യു എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ലു നടന്ന മഹാരാജാസ് കോളേജ് അടച്ചു. കോളേജിന് സമീപമുള്ള എറണാകുളം ജനറല്‍ ആശുപത്രിക്ക് മുന്നിലും അടിയുണ്ടായി. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ ജിത്ത് കുറ്റ്യാടിയടക്കം പത്ത് എസ്എഫ്ഐക്കാര്‍ക്കു പരിക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ എസ് യു നേതാക്കളായ നിയാസ് റോബിന്‍സന്‍ അടക്കം പരിക്കേറ്റ ആറു പേരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
◾കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി. രാജീവന്‍ അന്തരിച്ചു. 63 വയസായിരുന്നു. വൃക്ക, കരള്‍ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്. കോഴിക്കോട് പാലേരി സ്വദേശിയാണ്.
◾പ്രവാസി വ്യവസായി കണ്ണൂര്‍ സ്വദേശി പള്ളി വളപ്പില്‍ മുനീര്‍ പയ്യന്നൂര്‍ (53) അന്തരിച്ചു. അര്‍ബുദരോഗത്തിനു ചികില്‍സയിലായിരുന്നു. അല്‍ കോബാര്‍ കേന്ദ്രീകരിച്ചു നിരവധി സ്ഥാപനങ്ങള്‍ നടത്തി വന്നിരുന്ന ഇദ്ദേഹം സാമൂഹിക സാംസ്‌ക്കാരിക രംഗത്തും സജീവമായിരുന്നു.
◾പൊതു സ്ഥലങ്ങളിലെ ചാര്‍ജിംഗ് കേബിളുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജു ചെയ്യമ്പോള്‍ സൈബര്‍ തട്ടിപ്പിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ‘ജ്യൂസ് ജാക്കിംഗ്’ എന്നറിയപ്പെടുന്ന ഇത്തരം തട്ടിപ്പിന്റെ പൂര്‍ണ വിവരങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലുകളും വിശദീകരിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
◾തിരുവനന്തപുരം മ്യൂസിയത്തിനരികില്‍ ലൈംഗികാതിക്രമവും കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയും ചെയ്ത് അറസ്റ്റിലായ സന്തോഷിനെ ജലവിഭവ മന്ത്രിയുടെ പി എസിന്റെ താത്കാലിക ഡ്രൈവര്‍ തസ്തികയില്‍നിന്ന് പിരിച്ചുവിട്ടു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇതേസമയം, താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും ഭാര്യയെ പോലീസ് ഭീഷണിപ്പെടുത്തി കള്ളക്കേസില്‍ കുടുക്കിയതാണെന്നും സന്തോഷ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
◾ഒഴുക്കില്‍പ്പെട്ട് കാണാതായ ചെറുതുരുത്തി സ്വദേശി ഫൈസലിനെ തെരയാന്‍ ഷൊര്‍ണൂരിലെ ഭാരതപ്പുഴയിലിറങ്ങിയ മുങ്ങല്‍ വിദഗ്ധന്‍ രാമകൃഷ്ണന്‍ മരിച്ചു. തെരച്ചില്‍ നടത്തവേ ക്ഷീണിതനായ രാമകൃഷ്ണന്‍ കരയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
◾വൈപ്പിനിലെ വനിതാ ഗ്യാസ് ഏജന്‍സി ഉടമയ്ക്കെതിരേ ഭീഷണി മുഴക്കിയ സിഐടിയു നേതാവ് അനില്‍കുമാര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊച്ചി ഹിന്ദുസ്ഥാന്‍ പെട്രോളിയം ജനറല്‍ മാനേജറെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
◾മീഡിയാവണ്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയതിനു കാരണം ചാനല്‍ ഉടമകളെ അറിയിക്കുന്നതിനു തടസമെന്താണെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
◾ഇടുക്കി അടിമാലിയില്‍ സ്‌കൂള്‍ ബസും പോലീസ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചു പോലീസുകാര്‍ക്കു പരിക്ക്.
◾വിമാന ചിറകുകള്‍ കയറ്റിക്കൊണ്ടുപോയ ട്രെയിലര്‍ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് നിരവധി പേര്‍ക്കു പരിക്ക്. തിരുവനന്തപുരം ബാലരാമപുരം ജംഗ്ഷനു സമീപത്തു പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. ദേശീയപതയില്‍ ഗതാഗതതടസമുണ്ടായി. ട്രെയിലറിലുണ്ടായിരുന്ന വിമാന ചിറകുകള്‍ ബസിന്റെ മുന്‍ഭാഗത്ത് ഇടിച്ചുകയി. മുപ്പതു വര്‍ഷം പറത്തിയ എയര്‍ ഇന്ത്യയുടെ എ 320 എന്ന വിമാനം 75 ലക്ഷം രൂപയ്ക്കു ലേലത്തിലെടുത്ത് പൊളിച്ചു ഹൈദരാബാദിലേക്കു കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
◾കോഴിക്കോട് പയ്യോളിയില്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മര്‍ദനമേറ്റു യുവാവ് മരിച്ചു. പയ്യോളി പള്ളിക്കര കുനിയില്‍ കുളങ്ങര സഹദ് (45) ആണ് മരിച്ചത്. രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.
വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു.
◾മറയൂര്‍ ചിന്നാറില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്നാട് പുതുക്കോട്ട സ്വദേശി അക്ബര്‍ അലിയാണ് മരിച്ചത്. രാത്രി 10 മണിയോടെയാണ് സംഭവം.
റീട്ടെയില്‍ ഉപയോക്താക്കള്‍ക്കുള്ള ഡിജിറ്റല്‍ രൂപ ഈ മാസം പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്.
◾റീട്ടെയില്‍ ഉപയോക്താക്കള്‍ക്കുള്ള ഡിജിറ്റല്‍ രൂപ ഈ മാസം പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മൊത്തവിപണിയില്‍ ഡിജിറ്റല്‍ കറന്‍സി പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരുന്നു. ആദ്യ ദിനമായിരുന്ന ചൊവ്വാഴ്ച ബാങ്കുകള്‍ 275 കോടി രൂപയുടെ ബോണ്ടുകള്‍ ട്രേഡ് ചെയ്തു.
◾വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കാര്‍ണെഗി ഇന്ത്യയുടെ ഈ വര്‍ഷത്തെ ഗ്ലോബല്‍ ടെക്നോളജി സമ്മിറ്റില്‍ ആദ്യ ദിവസം പങ്കെടുക്കും. നവംബര്‍ 29 ന് ന്യൂഡല്‍ഹിയിലാണ് ഗ്ലോബല്‍ ടെക്നോളജി സമ്മിറ്റ് ആരംഭിക്കുന്നത്. ഈ വര്‍ഷം അവസാനം ഇന്ത്യ, ജി 20 രാജ്യങ്ങളുടെ അധ്യക്ഷ പദവി ഏറ്റെടുക്കും.
◾സ്ത്രീശാക്തീകരണ പ്രവര്‍ത്തക പത്മഭൂഷണ്‍ ഇള ഭട്ട് (ഇള ബെന്‍) അഹമ്മദാബാദില്‍ അന്തരിച്ചു. 89 വയസായിരുന്നു. സ്വാശ്രയ പ്രസ്ഥാനമായ സെല്‍ഫ് എംപ്ളോയ്ഡ് വിമണ്‍സ് അസോസിയേഷന്‍ (സേവ) സ്ഥാപകയാണ്. ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച ഇള ബെന്‍ സബര്‍മതി ആശ്രമം സംരക്ഷണ ട്രസ്റ്റ് അധ്യക്ഷയായിരുന്നു.
◾പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതിരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമെന്ന് സുപ്രീംകോടതി. റിപ്പോര്‍ട്ടു ചെയ്യാത്തത് കുറ്റവാളികളെ രക്ഷിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായേ വിലയിരുത്താനാകൂവെന്ന് ജസ്റ്റിസ് അജയ് റസ്‌തോഗി അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
◾പ്രയപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ പരസ്പരം സ്‌നേഹിക്കുന്നത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്ന പോക്‌സോ നിയമപ്രകാരം ‘ലൈംഗിക അതിക്രമം’ ആകില്ലെന്ന് മേഘാലയ ഹൈക്കോടതി. പോക്‌സോ കേസില്‍ കുറ്റാരോപിതനായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ കേസ് റദ്ദാക്കിയുള്ള വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പത്തു മാസം ജയിലിലടച്ച ആണ്‍കുട്ടിയെ മോചിപ്പിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
◾ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ പൂജാ ഭട്ട്. രാഹുല്‍ ഗാന്ധിക്കൊപ്പം നടന്ന താരത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍. യാത്രയില്‍ പങ്കെടുത്ത ആദ്യ ബോളിവുഡ് സെലിബ്രിറ്റിയാണ് പൂജ ഭട്ട്.
◾ഇന്ത്യയുടെ മേല്‍ കണ്ണുവക്കാന്‍ ആര്‍ക്കും ധൈര്യമില്ലെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ജലം, കര, വായു തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യ ഒരു നേതാവായി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾മദ്യപാനിയായ മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും ഭാര്യയും അറസ്റ്റില്‍. കോളേജ് വിദ്യാര്‍ഥിയായ മകന്‍ സായ് റാമിന്റെ (26) ദ്രോഹം സഹിക്കാനാകാതെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് അറസ്റ്റിലായ അച്ഛന്‍ റാം സിംഗ്, അമ്മ റാണി ബായ് എന്നിവര്‍ പറഞ്ഞു. എട്ടു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ്.
◾ഹണിട്രാപ് ആരോപണവുമായി കര്‍ണാടകയിലെ ബിജെപി നേതാവായ ജി.എച്ച്. തിപ്പറെഡ്ഡി എംഎല്‍എ. അജ്ഞാത യുവതി തന്റെ ഫോണിലേക്കു വാട്സ് ആപ് വീഡിയോ കോള്‍ വിളിച്ച് നഗ്നത പ്രദര്‍ശിപ്പിച്ചെന്നാണു പരാതി.
◾സൗന്ദര്യറാണിമാര്‍ തമ്മില്‍ വിവാഹിതരായി. മിസ് അര്‍ജന്റീന മരിയാന വരേലയും മിസ് പ്യുട്ടോറിക്ക ഫാബിയോല വാലന്റൈനും തമ്മില്‍ വിവാഹിതരായി. മല്‍സരത്തിനു ശേഷം പ്രണയബദ്ധരായിരുന്നുവെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27-ന് ബാങ്കോക്കിലെ മിസ് ഗ്രാന്റ് ഇന്റര്‍നാഷനല്‍ സൗന്ദര്യ മല്‍സരത്തിലാണ് അവര്‍ ആദ്യമായി കണ്ടുമുട്ടിയത്.
◾ഗൂഗിള്‍ ഓരോ അക്കൗണ്ടിന്റെയും സ്റ്റോറേജ് പരിധി വര്‍ദ്ധിപ്പിച്ചു. ഗൂഗിള്‍ വര്‍ക്ക് പ്ലെയ്സ് വ്യക്തിഗത അക്കൗണ്ടിന്റെ സംഭരണം ഒരു ജിബിയായാണ് വര്‍ദ്ധിപ്പിച്ചത്.
ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് അഞ്ചു റണ്‍സിന്റെ ഡക്ക്വര്‍ത്ത് ലൂയിസ് വിജയം.
◾32 പന്തില്‍ 50 റണ്‍സ് നേടിയ കെ.എല്‍.രാഹുല്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും കോലിയൊഴികെ മറ്റൊരു ബാറ്റ്സ്മാനും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. കോലി 44 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ബംഗ്ലാദേശിന് 27 പന്തില്‍ നിന്ന് 60റണ്‍സ് നേടിയ ഓപ്പണര്‍ ലിറ്റണ്‍ ദാസ് തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. എന്നാല്‍ ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സെന്ന ശക്തമായ നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ ആരംഭിച്ചത്. മഴമാറി മത്സരം പുനരാരംഭിച്ചതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 16 ഓവറില്‍ 151 റണ്‍സായി പുനര്‍നിശ്ചയിച്ചു. 14 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്ന നുറുള്‍ ഹുസൈന്‍ അവസാന പന്ത് വരെ ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കിയെങ്കിലും ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
◾ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് വിരാട് കോലിക്ക്. ഇന്നലെ നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് കോലി മുന്‍ ശ്രീലങ്കന്‍ താരം മഹേള ജയവര്‍ധയുടെ റെക്കോഡ് ഭേദിച്ചത്. 31 മത്സരങ്ങളില്‍ നിന്ന് 1,016 റണ്‍സായിരുന്നു ജയവര്‍ധയുടെ സമ്പാദ്യമെങ്കില്‍ കോലി 1065 റണ്‍സ് നേടിയത് 25 മത്സരങ്ങളില്‍ നിന്നാണ്.
ഐസിസി ട്വന്റി 20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനത്ത്.
◾ പാക്കിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാനെ പിന്തള്ളിയാണ് സൂര്യകുമാര്‍ ഒന്നാമതെത്തിയത്. ഇതാദ്യമായാണ് ട്വന്റി20 റാങ്കിങ്ങില്‍ സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനത്തെത്തുന്നത്. ന്യൂസീലന്‍ഡ് ബാറ്റര്‍ ഡെവോണ്‍ കോണ്‍വേയാണു റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത്.
Comments
Post a Comment
Thanks