ഏറ്റവും പുതിയ വാർത്തകൾ കാണാം.

 |SABU JOHN|





ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കി.

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കി. സാംസ്‌കാരിക വകുപ്പിനു കീഴിലാണ് കലാമണ്ഡലം. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് സാംസ്‌കാരിക വകുപ്പ് ഉത്തരവ് പുറത്തിറക്കി. 15 സര്‍വകലാശാലകളുടേയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ആദ്യ പടിയാണിത്.

നിയമനങ്ങൾ സുതാര്യമാകണം.കാനം

◾നിയമനങ്ങളില്‍ സുതാര്യത വേണമെന്നും കരാര്‍ നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സേചേഞ്ച് വഴി നടത്തണമെന്നും എല്‍ഡിഎഫ്. സ്ഥിരം നിയമനങ്ങള്‍ പിഎസ് സി വഴി മാത്രമാകണമെന്നും സഹകരണ മേഖലയിലെ അനാരോഗ്യ നിയമന രീതികള്‍ മാറ്റണമെന്നും ഇടതുമുന്നണി യോഗത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

◾രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി അടക്കം ആറു പ്രതികളെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. 31 വര്‍ഷത്തിലേറെയായി നളിനി ജയിലിലാണ്. കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളന്‍ രണ്ടു മാസംമുമ്പ് മോചിതനായിരുന്നു. ജസ്റ്റീസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് നളിനിയേയും അഞ്ചുപേരേയും മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.

◾വൈസ് ചാന്‍സലര്‍ നിയമന തര്‍ക്കവും കേസുകളും വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കരുതെന്ന് ഹൈക്കോടതി. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജിയില്‍ മറുപടിക്കു ഗവര്‍ണര്‍ സാവകാശം തേടി. പുതിയ അഭിഭാഷകനാണ് ഹാജരായത്. ഡോ.സിസ തോമസിനുവേണ്ടിയും അഭിഭാഷകന്‍ ഹാജരായി. വിസി നിയമനത്തില്‍ യുജിസിയുടെ നിലപാട് അറിയണമെന്നു കോടതി വ്യക്തമാക്കി.

◾ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കം ചെയ്യുന്ന ഓര്‍ഡിനന്‍സ് നിയമമായി അംഗീകരിച്ചുകിട്ടാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമ പോരാട്ടത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചാലും ഒപ്പിടാതെ മാറ്റിവച്ചാലും കോടതിയെ സമീപിക്കാനാണു സര്‍ക്കാരിന്റെ തീരുമാനം. ഓര്‍ഡിനന്‍സ് ഇന്നു തന്നെ രാജ്ഭവന് അയക്കും. ഡിസംബര്‍ ആദ്യവാരം നിയമസഭയില്‍ ബില്‍ പാസാക്കുകയും ചെയ്യും.

◾നിയമനക്കത്ത് വിവാദം ആളിക്കത്തിച്ച് തിരുവനന്തപുരം കോര്‍പറേഷനു മുന്നില്‍ ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കേരളത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ സ്ഥലത്തെത്തി. പൊലീസ് നടത്തിയത് അതിക്രമമാണെന്നും ഭീകരരെ നേരിടാന്‍ ഉപയോഗിക്കുന്ന ഗ്രനേഡാണ് സമരക്കാര്‍ക്കുനേരെ പ്രയോഗിച്ചതെന്നും ജാവദേക്കര്‍ പറഞ്ഞു.

◾തൃശൂര്‍ കോര്‍പ്പറേഷനിലും അനധികൃത നിയമനം ആരോപിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. വൈദ്യുതി വിഭാഗത്തില്‍ 200 പേരെ നിയമിച്ചത് പാര്‍ട്ടി പട്ടികയില്‍നിന്നാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. പൊലീസ് പ്രതിരോധം മറികടന്ന് കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫീസിനു മുന്നിലെത്തി. പൊലീസുമായി ഉന്തുംതള്ളുമായി. പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍ അടക്കമുള്ള കൗണ്‍സിലര്‍മാരെ അറസ്റ്റു ചെയ്തുനീക്കി.

◾തിരുവനന്തപുരം കോര്‍പറേഷനിലെ നിയമനത്തിലും മേയറുടെ വിവാദ കത്തിലും വിജിലന്‍സ് പ്രാഥമികം അന്വേഷണം തുടങ്ങി. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നാലു പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു.

◾വിവാദ കത്തിന്മേല്‍ രാജിയില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. അന്വേഷണത്തോടു സഹകരിച്ചു മുന്നോട്ടു പോകുമെന്നും ആര്യാ രാജേന്ദ്രന്‍ വിശദീകരിച്ചു.

◾സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള ഓര്‍ഡിനന്‍സിന്റെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. തിരുവനന്തപുരം നഗരസഭയിലെ നിയമനകത്ത് വിവാദവും 15 നു നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന്റെ ഒരുക്കങ്ങളും ചര്‍ച്ചയാകും.

◾ഗവര്‍ണര്‍ കലാമണ്ഡലത്തിലെ ചെറിയ കാര്യങ്ങള്‍ക്കുപോലും ഇടപെടാന്‍ ശ്രമിച്ചിരുന്നെന്ന് കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍. പിരിച്ചുവിട്ട പിആര്‍ഒയെ തിരിച്ചെടുക്കണമെന്നു ഗവര്‍ണര്‍ ശഠിച്ചു. അതിനു വഴങ്ങാതെ വിസി കോടതിയില്‍ പോയി. സര്‍ക്കാര്‍ ഇടപെട്ട് കേസ് പിന്‍വലിപ്പിച്ചു. ഗവര്‍ണര്‍ക്കു മുന്നില്‍ നേരിട്ടു ഹാജരാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിസി അതിനു തയാറായില്ല. ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്ത നടപടിയോടു ഗവര്‍ണര്‍ പ്രതികരിച്ചിട്ടില്ല.

◾സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ കൂടുതല്‍ പേരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. പ്രതിയെന്ന് ക്രൈംബ്രാഞ്ച് പറയുന്ന മരിച്ച പ്രകാശിന്റെ കൂട്ടാളികളെയാണു ചോദ്യം ചെയ്യുക. പ്രകാശിന്റെ ഫോണ്‍ പരിശോധിക്കുന്നുണ്ട്. സഹപ്രവര്‍ത്തകരായിരുന്ന ആര്‍എസ്എസുകാരുടെ മര്‍ദനമേറ്റ പ്രകാശ് ജനുവരി മൂന്നിനാണ് ജീവനൊടുക്കിയത്. ആത്മഹത്യാ കേസിന്റെ അന്വേഷണത്തില്‍ വിളപ്പില്‍ശാല പൊലീസ് വീഴ്ചവരുത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തല്‍.

◾ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങുന്നു. നട തുറക്കുന്ന നവംബര്‍ 16 ന് വൈകീട്ട് മുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കും. വൃശ്ചികം ഒന്ന് മുതല്‍ ആദ്യ നാലു ദിവസത്തേക്ക് പ്രതിദിനം വെര്‍ച്ചല്‍ ക്യൂ വഴി ബുക്ക് ചെയ്തവരുടെ എണ്ണം ഇതുവരെ അമ്പതിനായിരം കടന്നു. രണ്ടു വര്‍ഷത്തിനു ശേഷമാണ് നിയന്ത്രണങ്ങളെല്ലാം നീക്കി പൂര്‍ണതോതിലുള്ള തീര്‍ത്ഥാടനം സജീവമാകുന്നത്.

◾ഗ്യാസ് സിലിണ്ടര്‍ സ്റ്റൗവില്‍ ഘടിപ്പിക്കുന്നതിനിടെ പാചകവാതകം ചോര്‍ന്ന്ു തീയാളിക്കത്തി പെണ്‍കുട്ടിയുള്‍പ്പെടെ നാലു പേര്‍ക്കു പൊള്ളലേറ്റു. ആലപ്പുഴ കരുമാടി അജോഷ് ഭവനില്‍ ആന്റണി (50), ഭാര്യ സീന (45) മകള്‍ അനുഷ (9), പാചകവാതക വിതരണക്കാരന്‍ ആന്റണി എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾രണ്ടായിരത്തിലെ പീഡിഗ്രി സമരവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ ഹൈക്കോടതി ശിക്ഷിച്ച 14 എബിവിപി പ്രവര്‍ത്തകരെ സുപ്രീംകോടതി വെറുതെവിട്ടു. പൊതുമുതല്‍ നശിപ്പിക്കല്‍, കലാപം സൃഷ്ടിക്കല്‍, സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയുള്ള ശിക്ഷയാണ് ഒഴിവാക്കിയത്.

◾സിപിഎം പ്രവര്‍ത്തകനായിരുന്ന ആനാവൂര്‍ നാരായണന്‍ നായരെ വെട്ടിക്കൊന്ന കേസില്‍ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി. 2013 നവംബര്‍ അഞ്ചിനായിരുന്നു കൊലപാതകം.

◾കാസര്‍കോട് ബദിയടുക്കയിലെ ദന്തഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. മരിച്ച ഡോ. കൃഷ്ണമൂര്‍ത്തിയെ ഭീഷണിപ്പെടുത്തിയ മുഹമ്മദ് അഷറഫ്, മുഹമ്മദ് ഫാറൂക്ക്, മുഹമ്മദ് ഷിഹാബുദീന്‍, അലി, മുഹമ്മദ് ഹനീഫ് എന്നിവരാണ് പിടിയിലായത്.

◾ഗിനിയയില്‍ തടവിലാക്കിയ ഇന്ത്യക്കാരടക്കമുള്ള 15 കപ്പല്‍ ജീവനക്കാരെ നൈജീരിയന്‍ കപ്പലിലേക്കു മാറ്റി. മലയാളിയായ വിജിത്ത്, മില്‍ട്ടന്‍ എന്നിവര്‍ ഉള്‍പ്പെടെ ഒമ്പത് ഇന്ത്യക്കാരാണുള്ളത്. നൈജീരിയന്‍ നേവി ഹീറോയിന്‍ ഇന്‍ഡുക് കപ്പലിലേക്ക് കയറുന്നത് ഇക്വിറ്റോറിയല്‍ ഗിനി തടഞ്ഞു.

◾പെരിന്തല്‍മണ്ണയിലെ നജീബ് കാന്തപുരം എംഎല്‍എക്കെതിരായ തെരഞ്ഞെടുപ്പു കേസ് തുടരണമെന്ന് ഹൈക്കോടതി. എതിര്‍ സ്ഥാനാര്‍ഥി ഇടതു സ്വതന്ത്രന്‍ കെ.പി.എം മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കും. കേസ് തള്ളണമെന്ന നജീബ് കാന്തപുരത്തിന്റെ തടസ്സ ഹര്‍ജി കോടതി തള്ളി. തപാല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച നടപടി ചോദ്യം ചെയ്താണ് ഹര്‍ജി.

◾ഞായറാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് മഴജാഗ്രത. നാളെ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്.

◾പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഒരു സമുദായ സംഘടനയുടെയും പിന്തുണയില്‍ അല്ല വിജയിച്ചതെന്ന സതീശന്റെ വാദം പച്ചക്കള്ളമാണ്. തെരഞ്ഞെടുപ്പു സമയത്ത് ഒന്നര മണിക്കൂറോളം തന്റെ അടുത്ത് വന്നിരുന്ന് പിന്തുന്ന അഭ്യര്‍ഥിച്ച ആളാണ് സതീശന്‍. അദ്ദേഹം പറഞ്ഞു.

◾പാലക്കാട് അലനല്ലൂര്‍ ജിവിഎച്ച്എസ്എസില്‍ അധ്യാപകര്‍ക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം. സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്കു പോയെന്ന് ഉറപ്പാക്കുന്നതിനു മുമ്പ് അധ്യാപകര്‍ സ്ഥലംവിടുന്നതിനെതിരേയാണ് പ്രതിഷേധം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി കൈകള്‍ ബന്ധിച്ച് സ്‌കൂളിന്റെ മൂന്നാം നിലയില്‍ രാത്രി കഴിച്ചുകൂട്ടിയ സാഹചര്യത്തിലാണു പ്രതിഷേധം.

◾ഇടപ്പള്ളി ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് കത്തിനശിച്ചു. ബോണറ്റില്‍ നിന്ന് പുക ഉയര്‍ന്നതോടെ യാത്രക്കാര്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി. ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.

◾ഒറ്റപ്പാലം പാലപ്പുറത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച് കവര്‍ച്ചാ ശ്രമം. പാലപ്പുറം സ്വദേശികളായ സുന്ദരേശന്‍, അംബികാദേവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രതിയായ തമിഴ്നാട് സ്വദേശി ബാലനെ പോലീസ് പിടികൂടി.

◾ബസ് കാത്തുനിന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂളിലാക്കാമെന്നു പറഞ്ഞ് കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവ്. പിണ്ടിമന ഭൂതത്താന്‍കെട്ട് സ്വദേശി ബിനുവിനെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം.

◾അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റിലായി. കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.

◾തമിഴ്‌നാട്ടിലെ ചൂതാട്ട നിരോധന നിയമത്തിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഓണ്‍ലൈന്‍ ഗെയിം കമ്പനികളുടെ സംഘടനയായ ഓള്‍ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷനാണ് ഹര്‍ജി നല്‍കിയത്. നിരോധിച്ച റമ്മിയും പോക്കറും അടക്കമുള്ള ഗെയിമുകള്‍ കഴിവും ബുദ്ധിയും ഉപയോഗിച്ച് കളിക്കേണ്ടവയാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.

◾അതിവേഗ ട്രെയിന്‍ സര്‍വീസായ വന്ദേഭാരത് ദക്ഷിണേന്ത്യയിലും തുടങ്ങി. അഞ്ചാമത്തെ വന്ദേഭാരത് എക്സ്പ്രസ് മൈസൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. മൈസൂരു – ബെംഗളൂരു – ചെന്നൈ പാതയിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചത്.

◾ഇന്തൊനേഷ്യയിലെ ബാലിയില്‍ 14 മുതല്‍ 16 വരെ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും.

◾ടെലികമ്മ്യൂണിക്കേഷന്‍ ബില്ലില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 20 വരെ നീട്ടി. ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങള്‍, മെഷീന്‍-ടു-മെഷീന്‍ ആശയവിനിമയം, കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണു ബില്ലിലുള്ളത്.

◾ജമ്മു കാഷ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഷോപിയാന്‍ മേഖലയിലെ ഏറ്റുമുട്ടലില്‍ ജെയ്ഷെ മുഹമ്മദ് ഭീകരനാണ് കൊല്ലപ്പെട്ടത്.

◾ട്വിറ്ററില്‍ നിന്ന് ശേഷിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥരും രാജിവച്ചു. ഇതോടെ ട്വിറ്ററില്‍ അസാധാരണ പ്രതിസന്ധി. കൂട്ടപിരിച്ചുവിടലിനും രാജിയ്ക്കുമെല്ലാം ശേഷമുണ്ടായിരുന്ന ചുരുക്കം മുതിര്‍ന്ന ഉദ്യോഗസ്ഥരാണു രാജിവച്ചത്.

◾ബഹറിനിലെ ഹൂറയില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. കെട്ടിടത്തിലുണ്ടായിരുന്ന 28 പേരെ രക്ഷപ്പെടുത്തി. സമീപത്തുള്ള ഹോട്ടലുകളിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചിരുന്നു.

◾സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 360 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,240 രൂപയായി. 45 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4780 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലയിലാണ് സ്വര്‍ണവില. 

◾സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്തെ ധനകാര്യ നിയന്ത്രണങ്ങള്‍ ഒരു വര്‍ഷത്തേക്കുകൂടി നീട്ടി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മോടി പിടിപ്പിക്കല്‍, വാഹനം, ഫര്‍ണീച്ചര്‍ വാങ്ങല്‍ എന്നിവയ്ക്കുള്‍പ്പെടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് നീട്ടിയത്.

◾ലൈഫ് ഭവന പദ്ധതിയുടെ പട്ടികയിലുള്ള ഗുണഭോക്താക്കളുമായി കരാര്‍ ഒപ്പിടാന്‍ ഉടന്‍ ഉത്തരവിറക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അതി ദരിദ്രര്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കും ആദ്യ പരിഗണന നല്‍കുമെന്നും മന്ത്രി.

◾എപിജെ അബ്ദുള്‍ കലാം സാങ്കതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തയാളെയാണു നിയമിക്കേണ്ടതെന്നാണു സര്‍ക്കാരിന്റെ വാദം. നിയമനം സ്റ്റേ ചെയ്യണമെന്നും റദ്ദാക്കണമെന്നുമുള്ള സര്‍ക്കാരിന്റെ വാദം ഹൈക്കോടതി തള്ളിയിരുന്നു.

കൂടുതൽ ആൻറി റാബിസ് ക്ലിനിക്കുകൾക്ക് അനുമതി.

◾സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകള്‍ക്ക് അനുമതി. ഇതിനായി 1.99 കോടി രൂപ അനുവദിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദിവാസി മേഖലയിലും തീരദേശ മേഖലയിലുമുള്ള ആശുപത്രികളിലാണ് ആദ്യഘട്ടമായി ആന്റി റാബിസ് ക്ലിനിക്കുകള്‍ക്കുള്ള തുകയനുവദിച്ചത്.

◾ആക്രി കച്ചവടത്തിന്റെ മറവില്‍ 12 കോടി രൂപ ജിഎസ്ടി തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചു രണ്ടുപേരെ അറസ്റ്റു ചെയ്തു. പെരുമ്പാവൂര്‍ സ്വദേശികളായ അസര്‍ അലി, റിന്‍ഷാദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വ്യാജ ബില്ല് തയാറാക്കി ബിസിനസ് നടത്തിയെന്നാണ് ആരോപണം.

◾ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. മൂന്നു മാസത്തിനകം വീണ്ടും തെരഞ്ഞെടുപ്പു നടത്താന്‍ കോടതി ഉത്തരവിട്ടു. ശിശുക്ഷേമസമിതി സെക്രട്ടറിയായി ഷിജുഖാനെ എതിരില്ലാതെ തെരഞ്ഞെടുത്തതു ചോദ്യം ചെയ്ത് ശിശുക്ഷേമസമിതി അംഗം കൂടിയായ ആര്‍.എസ് ശശികുമാറാണ് കോടതിയെ സമീപിച്ചത്.

◾കരാറുകാരനില്‍നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ അസിസ്റ്റന്റ് എന്‍ജിനിയറെ വിജിലന്‍സ് പിടികൂടി. കല്ലുവാതുക്കല്‍ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറായ ജോണി ജെ.ബോസ്‌കോയാണ് പിടിയിലായത്. മൂന്ന് റോഡുകള്‍ നിര്‍മിക്കാനുള്ള കരാറിന് 25,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

◾കൊച്ചി നഗരത്തില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരേ നടപടി വേണമെന്ന് ഹൈക്കോടതി. റോഡ് തങ്ങളുടേതു മാത്രമാണെന്നാണ് ചില ഡ്രൈവര്‍മാരുടെ ധാരണ. യാത്രാ വാഹനങ്ങളിലെ പരിശോധന കര്‍ശനമാക്കണം. ഫുട്പാത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഹൈക്കോടതി.

◾പാലക്കാട് ജില്ലയിലെ അലനല്ലൂരില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിന്റെ മൂന്നാം നിലയില്‍ കൈകള്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. ഫോണ്‍ തരാത്തതിനു വീട്ടുകാരോടു പിണങ്ങി സ്വയം കൈകള്‍ കെട്ടിയിട്ടതാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.

◾രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള പ്രവേശന പാസുകളുടെ വില്‍പന ഇന്നുമുതല്‍. രാവിലെ പത്തു മുതല്‍ ഐഎഫ്എഫ്കെ ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റിലുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താം. ആയിരം രൂപയാണു ഫീസ്. വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപ മതി. ഡിസംബര്‍ ഒമ്പതു മുതല്‍ 16 വരെ തിരുവനന്തപുരത്തെ 14 തീയേറ്ററുകളിലാണ് മേള.

◾ശിവഗിരി മഠത്തിലെ ലീഗല്‍ അഡൈ്വസര്‍ മനോജിനെതിരെ വധശ്രമകേസ്. സ്വാമി ഗുരുപ്രസാദിനെതിരെ പരാതി നല്‍കാത്തതിന് മര്‍ദിച്ച് മൂന്നു ദിവസം പൂട്ടിയിട്ടെന്ന പരാതിയിലാണ് കേസ്. ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി മുന്‍ കണ്‍വീനര്‍ മണികണ്ഠ പ്രസാദാണു പരാതി നല്‍കിയത്.

◾കേരളം ദേശീയ രാഷ്ട്രീയത്തിന് നല്‍കിയ സംഭാവനയാണ് പി.ജെ. കുര്യനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.ജെ. കുര്യന് ലഭിക്കുന്ന സ്വീകാര്യത തത്വാധിഷ്ടിത നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘പ്രൊഫ. പി.ജെ.കുര്യന്‍: അനുഭവവും അനുമോദന’വുമെന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

◾ആലപ്പുഴ മുതുകുളത്ത് പഞ്ചായത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി എസ് ബൈജുവിനെ മൂന്നംഗ സംഘം ആക്രമിച്ചു. നേരത്തെ ബിജെപി അംഗമായിരുന്നു ജി എസ് ബൈജു. ആക്രമണം നടത്തിയ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

◾കോര്‍പ്പറേഷന്‍ നിയമനക്കത്ത് തട്ടിപ്പില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് മരിച്ചുപോയ ആര്‍എസ്എസ് പ്രവര്‍ത്തകനെന്നു പ്രചരിപ്പിക്കുന്നതെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മരിച്ചവരെ പ്രതിയാക്കാമെങ്കില്‍ ആര്യ രാജേന്ദ്രന്റെ കത്തയച്ചതും മരിച്ച ഒരാളുടെ തലയില്‍ വച്ചുകെട്ടിയാല്‍ മതിയെന്നും സുരേന്ദ്രന്‍.

◾കിഴക്കമ്പലത്തെ ട്വന്റി 20യെ മര്യാദ പഠിപ്പിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. എംഎല്‍എ പങ്കെടുക്കുന്ന പൊതു പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്ന ട്വന്റി 20 നിലപാട് അംഗീകരിക്കാനാകില്ല. പഞ്ചായത്ത് സംസ്ഥാന സര്‍ക്കാരിന്റെ മുകളില്‍ അല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

◾തിരുവന്തപുരം മ്യൂസിയം, പാറശാല പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാര്‍ക്കു സ്ഥലംമാറ്റം. പാറശാല എസ് എച്ച് ഒ ഹേമന്ദ് കുമാറിനെ വിജിലന്‍സിലേക്കും മ്യൂസിയം എസ് എച്ച് ഒ ധര്‍മ്മ ജിത്തിനെ കൊല്ലം അഞ്ചാലുംമൂട് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. പാറശാല ഷാരോണ്‍ കൊലക്കേസും മ്യൂസിയത്തിനരികിലെ അതിക്രമ കേസും കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

◾സര്‍ക്കാര്‍ സംഗീത – ഫൈന്‍ ആര്‍ട്സ് കോളജുകളിലെ വിദ്യാര്‍ത്ഥികളുടെ കലോല്‍സവം ശനിയാഴ്ചയും ഞായറാഴ്ചയും തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും.

◾കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി രണ്ടു തടവുപുള്ളികള്‍ക്കു പരിക്ക്. കാപ്പ കേസ് പ്രതികളായ തൃശൂര്‍ മണക്കുളങ്ങര ഷഫീഖ് അങ്കമാലി, പാടിയാട്ടില്‍ സിജോ എന്ന ഊത്തപ്പന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുടിവെട്ടുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.

◾മലയാളി ഉംറ തീര്‍ത്ഥാടക ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കല്‍പകഞ്ചേരി കുണ്ടംചിന സ്വദേശിനി പല്ലിക്കാട്ട് ആയിശക്കുട്ടി നാട്ടിലേക്കു മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കുഴഞ്ഞുവീണു മരിച്ചത്.

ആഫ്രിക്കൻ പന്നിപ്പനി പകരുന്നു

◾തൊടുപുഴ കരിമണ്ണൂരിലെ ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി. പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. രോഗബാധിത മേഖലയില്‍ കശാപ്പും വില്‍പനയും നിരോധിച്ചു. രോഗം ബാധിച്ച പന്നികളെ കൊല്ലും. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ്.

◾ആലപ്പുഴയില്‍ ഒമ്പതു ഗ്രാം എം ഡി എം എയുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ഹൃദ്യ, കോതമംഗലം സ്വദേശി നിഖില്‍, ഇടുക്കി സ്വദേശി ആല്‍ബിന്‍ മാത്യു എന്നിവരാണ് പൊലീസ് പിടിയിലായത്.

◾സീരിയല്‍ നടന്‍ ഉള്‍പ്പടെ രണ്ടു യുവാക്കള്‍ എംഡിഎംഎയുമായി പൊലീസിന്റെ പിടിയിലായി. അഞ്ചു ഗ്രാം എംഡിഎംഎയുമായി കോടാലി മോനൊടി ചെഞ്ചേരി വളപ്പില്‍ വീട്ടില്‍ വിശ്വനാഥന്റെ മകനും നടനുമായ അരുണ്‍, മൂന്നുമുറി ഒമ്പതുങ്ങല്‍ അമ്പലപ്പാടന്‍ വീട്ടില്‍ കുമാരന്റെ മകന്‍ നിഖില്‍ എന്നിവരാണ് പിടിയിലായത്.

◾കരിപ്പൂര്‍ വിമാനത്താവളത്തില്‍ വസ്ത്രത്തില്‍ തേച്ചു പിടിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം. അര കോടി രൂപ വിലവരുന്ന ഒരു കിലോയോളം സ്വര്‍ണം കടത്താന്‍ ശ്രമിച്ച നിലമ്പൂര്‍ സ്വദേശി ഫാത്തിമയെ കസ്റ്റംസ് പിടികൂടി.

◾വിലകൂടിയ വിദേശമദ്യ കുപ്പിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനാണ് മദ്യകുപ്പിയോടു ചേര്‍ത്ത് 591 ഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ചത്.

◾കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ എം എ മലയാളം, കന്നഡ കോഴ്സകള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ല. പകുതിയിലേറെ സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. 14 ന് രാവിലെ പത്തിന് സ്പോട്ട് അഡ്മിഷന്‍ നടത്തുമെന്ന് സര്‍വകലാശാല.

◾പത്തു വര്‍ഷം കൂടുമ്പോള്‍ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. തിരിച്ചറിയല്‍, മേല്‍വിലാസ രേഖകളും, ഫോണ്‍നമ്പറും നല്‍കണം. വിവരങ്ങളില്‍ മാറ്റം ഇല്ലെങ്കില്‍പോലും രേഖകള്‍ നല്‍കണം. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും ആധാര്‍, അക്ഷയ കേന്ദ്രങ്ങളിലൂടെയും വിവരങ്ങള്‍ പുതുക്കാം.

◾കോയമ്പത്തൂര്‍ സ്ഫോടന കേസന്വേഷണത്തിന്റെ ഭാഗമായി പാലക്കാടും എന്‍ഐഎ റെയ്ഡ്. കൊല്ലങ്കോടിനടുത്ത് മുതലമട ചപ്പക്കാടാണ് എന്‍ഐഎ സംഘം പരിശോധന നടത്തിയത്. മുതലമടയില്‍ താമസിക്കുന്ന കോയമ്പത്തൂര്‍ സ്വദേശി ഷെയ്ക്ക് മുസ്തഫയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം ഡിജിറ്റല്‍ ഉപകരണങ്ങളും ഡോക്യുമെന്റുകളും പിടിച്ചെടുത്തു. ഐഎസ് ബന്ധത്തിന് അറസ്റ്റിലായ റിയാസ് അബൂബക്കറിന്റെ ബന്ധുവാണ് മുസ്തഫ.

◾ഗിനിയില്‍ തടവിലുള്ള കപ്പല്‍ ജീവനക്കാരെ രക്ഷിക്കാന്‍ ഇടപെടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം. നയതന്ത്ര ഉദ്യോഗസ്ഥര്‍ നാവികരുമായി സംസാരിച്ചു.

◾ഇന്ത്യയുടെ സ്വകാര്യ പ്രതിരോധ സ്ഥാപനമായ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസിന് 1,200 കോടി രൂപയുടെ പീരങ്കികള്‍ക്കുള്ള ഓര്‍ഡറുമായി മിഡില്‍ ഈസ്റ്റിലെ ഒരു രാജ്യം. ഇതാദ്യമായാണ് ഒരു സ്വകാര്യ പ്രതിരോധ സ്ഥാപനത്തിന് ഇത്ര വലിയ ഓര്‍ഡര്‍ ലഭിക്കുന്നത്. ഏതു രാജ്യമാണ് ഓര്‍ഡര്‍ നല്‍കിയതെന്നും പീരങ്കികളുടെ സവിശേഷതകള്‍ എന്തെല്ലാമെന്നും പുറത്തുവിട്ടിട്ടില്ല.

◾വിവാഹിതരായ സ്ത്രീകള്‍ക്ക് കൃത്രിമ ദാതാവില്‍നിന്നു ബീജം സ്വീകരിക്കാന്‍ ഭര്‍ത്താവിന്റെ അനുമതി വേണമെന്ന ചട്ടം നീക്കണമെന്നു സുപ്രീം കോടതിയില്‍ ഹര്‍ജി. വിവാഹമോചനത്തിന് അപേക്ഷ നല്‍കിയ ഭര്‍ത്താവ്, കൃത്രിമ ഗര്‍ഭധാരണത്തെ എതിര്‍ക്കുന്നെന്നു ചൂണ്ടിക്കാട്ടി 38 വയസുകാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമെന്നു കോടതി.

ഹിമാചൽ പ്രദേശിൽ നാളെ വോട്ടെടുപ്പ്

◾ഹിമാചല്‍ പ്രദേശില്‍ ഇന്നു നിശബ്ദ പ്രചാരണം. നാളെ വോട്ടെടുപ്പ്. ബിജെപിക്ക് ഭരണ തുടര്‍ച്ചയെന്നാണു സര്‍വേ ഫലങ്ങള്‍.

◾ജ്ഞാന്‍വാപി കേസ് ഇന്ന് സുപ്രീം കോടതിയില്‍. ശിവലിംഗം കണ്ടെത്തിയെന്നു പറയപ്പെടുന്ന സ്ഥലം മുദ്രചെയ്ത ഉത്തരവിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കേയാണ് കേസ് പരിഗണിക്കുന്നത്.

◾സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേയ്നെ അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഗൂഢാലോചനയുടെ ഇരയായതാണെന്ന് ജിതേന്ദ്ര നരേയ്ന്‍ അവകാശപ്പെട്ടു.

◾മദ്യം കഴിച്ച് കാട്ടാനക്കൂട്ടം ഫിറ്റായി കുഴഞ്ഞുവീണു. ഒഡിഷയിലെ ഖെന്‍ജോര്‍ ജില്ലയില്‍ ഷില്ലിപാഡ കശുമാവ് കാട്ടിലാണ് 24 കാട്ടാനകള്‍ മദ്യപിച്ചു ലക്കുകെട്ടു വീണുപോയത്. ഗ്രാമവാസികള്‍ കാട്ടില്‍ വലിയ കലങ്ങളില്‍ തയാറാക്കിയിരുന്ന ചാരായമായ മഹുവ എന്ന മദ്യം അകത്താക്കിയാണ് കാട്ടാനക്കൂട്ടം കിറുങ്ങി വീണത്. ആനകളെ എഴുന്നേല്‍പിച്ചുവിടാന്‍ വനപാലകര്‍ ചെണ്ടകൊട്ടിയും പടക്കംപൊട്ടിച്ചും ഏറെ നേരം പാടുപെടേണ്ടിവന്നു.

◾ഐസിഐസിഐ ബാങ്കിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചന്ദ കൊച്ചാറിനെ വായ്പ അഴിമതികേസില്‍ പിരിച്ചുവിട്ട നടപടി ശരിയെന്ന് മുംബൈ ഹൈക്കോടതി. വിരമിക്കല്‍ കുടിശ്ശിക ആവശ്യപ്പെട്ട് ചന്ദ കൊച്ചാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. കോടതി ചന്ദാ കൊച്ചാറിന് ഇടക്കാലാശ്വാസം നിഷേധിച്ചു.

◾ബിരിയാണിയില്‍ ഒരു പങ്ക് ചോദിച്ചതില്‍ കുപിതനായ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു. മരണവെപ്രാളത്തില്‍ ഭാര്യ കെട്ടിപ്പിടിച്ചതോടെ ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവും മരിച്ചു. ചെന്നൈയിലെ അയിനാവാരത്ത് 74 വയസുള്ള കരുണാകരന്‍, ഭാര്യ പത്മാവതി (70) എന്നിവരാണ് ബിരിയാണിയെ ചൊല്ലി വഴക്കിട്ട് ഇങ്ങനെ മരിച്ചത്.

◾യുക്രൈന്റെ കിഴക്കന്‍ നഗരമായ കെഴ്സണില്‍നിന്നു പിന്‍വാങ്ങുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു. എന്നാല്‍ റഷ്യന്‍ തീരുമാനം വിശ്വസിക്കാതെ യുക്രൈയിന്‍. റഷ്യയുടെ എന്തെങ്കിലും അടവുനയമാകുമെന്നാണ് യുക്രെയിന്റെ സംശയം.

◾ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ഇന്നലെ നടന്ന സെമിഫൈനലില്‍ 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പിച്ചത്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. കെ.എല്‍.രാഹുലും സൂര്യകുമാര്‍ യാദവും നിരാശരാക്കിയ മത്സരത്തില്‍ 40 പന്തില്‍ 50 റണ്‍സെടുത്ത വിരാട് കോഹ്ലിയുടെയും 33 പന്തില്‍ 63 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടെ മിന്നും പ്രകടനത്തില്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. അതേസമയം 169 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ഇന്ത്യന്‍ ബൗളര്‍മാരെ നിഷ്പ്രഭരാക്കി നാല് ഓവര്‍ ബാക്കി നില്‍ക്കെ വിക്കറ്റൊന്നും നഷ്ടപ്പെടാതെ വിജയമുറപ്പിച്ച് ഇന്ത്യയെ നാണം കെടുത്തി കളഞ്ഞു. 47 പന്തില്‍ 86 റണ്‍സെടുത്ത അലെക്‌സ് ഹെയ്്ല്‍സും 49 പന്തില്‍ 80 റണ്‍സെടുത്ത ജോസ് ബട്‌ലറും ഇന്ത്യന്‍ ടീമിന് ഒരിക്കലും മറക്കാനാകാത്ത തോല്‍വി സമ്മാനിച്ചു. ഇതോടെ ഇംഗ്ലണ്ട് ഞായറാഴ്ച നടക്കുന്ന ലോകകപ്പിന്റെ ഫൈനലില്‍ പാകിസ്ഥാനുമായി ഏറ്റുമുട്ടും.

◾ഇന്ത്യയുടെ തോല്‍വിക്ക് കാരണം ബിസിസിഐയും സെലക്ടര്‍മാരുമാണെന്നും മന്ത്രി ശിവന്‍കുട്ടി. ഫോമിലുള്ള മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ തഴഞ്ഞ് ദിനേശ് കാര്‍ത്തിക്കിനും റിഷഭ് പന്തിനും ടീമില്‍ അവസരം നല്‍കിയ സെലക്ടര്‍മാരുടെ ക്വാട്ട കളിയാണ് ഇന്ത്യയില്‍ നിന്ന് ലോകകപ്പ് തട്ടിത്തെറിപ്പിച്ചതെന്നും ശിവന്‍കുട്ടി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി എ.ടി.കെ മോഹന്‍ ബഗാന്‍. ഈ വിജയത്തോടെ മോഹന്‍ ബഗാന്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. തുടര്‍ച്ചയായ ആറാം മത്സരത്തിലും പരാജയപ്പെട്ട നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഇതുവരെ ഒരു പോയന്റ് പോലും നേടാന്‍ സാധിച്ചിട്ടില്ല.

◾4ജി നെറ്റ്വര്‍ക്ക് രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായി ടി.സി.എസുമായി കരാര്‍ ഒപ്പിട്ട് ബി.എസ്.എന്‍.എല്‍. ബി.എസ്.എന്‍.എല്ലിനും എം.ടി.എന്‍.എല്ലിനുമായി ടവര്‍ സ്ഥാപിക്കാന്‍ 26,281 കോടിയുടെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. ഇതിന് പുറമേ സര്‍ക്കാറിനായി ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാറും ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ നേടിയിട്ടുണ്ട്. ടി.സി.എസിന് പുറമേ എച്ച്.എഫ്.സി.എല്‍, എല്‍&ടി, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളും കരാറിനായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ നറുക്ക് വീണത് ടി.സി.എസിനായിരുന്നു. ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള കമ്പനിക്ക് 4ജി ടവര്‍ സ്ഥാപിക്കാനുള്ള കരാര്‍ ലഭിക്കുന്നത്. സാംസങ്, നോക്കിയ, വാവേയ്, എറിക്സണ്‍ പോലുള്ള കമ്പനികള്‍ സാധാരാണയായി ഇത്തരം കരാറുകള്‍ സ്വന്തമാക്കാറുള്ളത്.

◾ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് പ്രവചനം. ജപ്പാനെയും ജര്‍മ്മനിയെയും മറികടന്ന് 2027ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി വ്യക്തമാക്കുന്നത്. 

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 80.89, പൗണ്ട് – 94.75, യൂറോ – 82.74, സ്വിസ് ഫ്രാങ്ക് – 83.86, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.70, ബഹറിന്‍ ദിനാര്‍ – 214.54, കുവൈത്ത് ദിനാര്‍ -262.78, ഒമാനി റിയാല്‍ – 210.06, സൗദി റിയാല്‍ – 21.51, യു.എ.ഇ ദിര്‍ഹം – 22.02, ഖത്തര്‍ റിയാല്‍ – 22.21, കനേഡിയന്‍ ഡോളര്‍ – 60.75.

*NIRMAL  Result 11/11/2022*

*1 st Prize :*
Amount: ₹7,000,000/-
NH244562 

*Consolation Prize :*
Amount: ₹8,000/-
NA244562  NB244562  NC244562  ND244562  NE244562  NF244562  NG244562  NJ244562  NK244562  NL244562  NM244562 

*2 nd Prize :*
Amount: ₹10,00,000/-
NH575589 

*3 rd Prize :*
Amount: ₹100,000/-
NA577299  NB446118  NC488328  ND543350  NE444994  NF456280  NG907734  NH699017  NJ813789  NK803479  NL113550  NM948387 

*4 th Prize :*
Amount: ₹5,000/-
0712  1566  2317  2717  2790  2854  2887  3475  4229  5122  5423  5566  5597  6304  6420  7015  7493  8042 

*5 th Prize :*
Amount: ₹1,000/-
0016  0104  1067  1704  1952  2486  2604  2735  2921  2944  3012  3654  3844  3857  4276  4616  5070  5485  5502  5872  5907  6251  6338  6342  6957  7107  7207  8519  8725  8761  8804  8867  9215  9366  9576  9872 

*6 th Prize :*
Amount: ₹500/-
0134  0171  0201  0464  0552  0581  0604  0651  0987  1010  1018  1033  1376  1920  2139  2230  2348  2519  2552  2689  2967  3038  3094  3196  3271  3300  3326  3350  3439  3608  3612  3713  3824  3881  4228  4391  4468  4517  5379  5406  5443  5480  5827  6027  6173  6217  6450  6776  6793  6856  7102  7492  7503  7630  7653  7781  7836  7935  7968  8160  8445  8481  8482  8543  8666  8721  8849  9050  9089  9117  9157  9478  9529  9550  9563  9624  9698  9701  9924 

*7 th Prize :*
Amount: ₹100/-
0139  0218  0249  0256  0272  0338  0485  0487  0698  0865  1016  1072  1318  1460  1496  1718  1719  2011  2047  2081  2107  2108  2190  2261  2524  2545  2591  2603  2652  2673  2713  2804  2920  3032  3037  3124  3210  3248  3331  3371  3412  3415  3483  3536  3550  3589  3671  3719  3791  3892  4015  4072  4105  4251  4354  4368  4654  4795  4942  4963  5076  5328  5365  5491  5559  5567  5584  5600  5616  5641  5843  5898  5937  5969  5983  5986  6002  6136  6287  6324  6486  6636  6686  6693  6843  6859  6958  7026  7100  7116  7157  7403  7511  7574  7674  7679  7765  7878  8062  8180  8291  8339  8553  8631  8647  8812  8819  9087  9178  9189  9262  9433  9460  9587  9589  9647  9688  9823  9824  9878  9913  9942  



Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.