27-11-2022 പുതിയ വാർത്തകൾ

|KURIAKOSE NIRANAM|

സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസില്‍ അടൂര്‍ പ്രകാശ് എംപിക്കെതിരേ തെളിവില്ലെന്നു സിബിഐ. പരാതിക്ക് അടിസ്ഥാനമില്ലെന്ന് സിബിഐ തിരുവനന്തപുരം കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. പരാതിക്കാരിക്കെതിരെ  വിമര്‍ശനങ്ങളോടെയാണു റിപ്പോര്‍ട്ട്. നേരത്തെ ഹൈബി ഈഡന്‍ എംപിക്കെതിരേയും തെളിവില്ലെന്നു സിബിഐ കോടതിയെ ബോധിപ്പിച്ചിരുന്നു.

◾വിഴിഞ്ഞം സംഘര്‍ഷത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു. വിഴിഞ്ഞം സ്വദേശി സെല്‍റ്റനെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ആണ് ഒന്നാം പ്രതി. ഗൂഢാലോചന അടക്കമുള്ള കേസുകളാണു ചുമത്തിയിരിക്കുന്നത്. സമരക്കാരേയും നേതൃത്വം നല്‍കുന്ന അതിരൂപതയേയും കേസുകളില്‍ കുടുക്കി സമ്മര്‍ദത്തിലാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സമരത്തിലൂടെ തുറമുഖപദ്ധതിക്കുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്നും ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സമരക്കാരെ നേരിടാന്‍ കേന്ദ്രസേനയെ തരാമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പൊളിക്കാന്‍ സര്‍ക്കാര്‍ ഗൂഡാലോചന നടത്തിയാലും സമരം തുടരുമെന്ന് വികാരി ജനറല്‍ മോണ്‍ യൂജിന്‍ പെരേര പറഞ്ഞു. മനുഷ്യാവകാശ ധ്വംസനമാണ്. ഇക്കാര്യത്തില്‍ സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ടാണെന്നും അദ്ദേഹം ആരോപിച്ചു.

◾ വിഴിഞ്ഞം സമരം പൊളിക്കാന്‍ സര്‍ക്കാര്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണം ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി പൊലീസ് കേസെടുത്തത് അംഗീകരിക്കാനാകില്ല. വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന ലത്തീന്‍ രൂപതയുടെ ആരോപണം അന്വേഷിക്കണം. അദാനിക്കുവേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തും ചെയ്യുമെന്ന നിലയിലേക്ക് അധ:പതിച്ചെന്ന് സതീശന്‍ പറഞ്ഞു.

◾ സംസ്ഥാനത്തു കൊല്ലം ജില്ലയിലെ കൊട്ടിയത്ത് തടങ്കല്‍ പാളയം ആരംഭിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഈ മാസം 21 നാണ് ആരംഭിച്ചത്. 20 പേരെ പാര്‍പ്പിക്കാനുള്ള തടങ്കല്‍ പാളയമാണിത്. സാമൂഹ്യനീതി വകുപ്പാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

◾ശശി തരൂരിനെ ഇഷ്ടമാണെന്നും അറിവിനോട് തനിക്ക് അസൂയയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശശി തരൂരിനോട് തനിക്ക് ഇഷ്ടവും ബഹുമാനവുമാണ്. അദ്ദേഹവുമായി ഒരു പ്രശ്‌നവുമില്ല. വിവാദങ്ങളില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്നും സതീശന്‍ കുറ്റപ്പെടുത്തി. പ്രഫഷണല്‍ കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍.
ശശി തരൂരിന്റെ കഴിവുകള്‍ കോണ്‍ഗ്രസ് പ്രയോജനപ്പെടുത്തണമെന്ന് ഹൈബി ഈഡന്‍ എംപി. തരൂരിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ്. ഗ്ലോബല്‍ കമ്യൂണിറ്റി കാതോര്‍ക്കുന്ന വ്യക്തിത്വമാണ് ശശി തരൂര്‍. ശശി തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രൊഫഷണല്‍ കോണ്‍ഗ്രസ് വേദിയില്‍ ഹൈബി ഈഡന്‍ പറഞ്ഞു.

◾പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് ശംഖുവാരത്തോട് സ്വദേശി കാജാ ഹുസൈന്‍ എന്ന റോബര്‍ട്ട് കാജയെ അറസ്റ്റു ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് മുന്‍ ഏരിയാ റിപ്പോര്‍ട്ടറാണ് ഇയാള്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 40 ആയി.

◾കിളിക്കൊല്ലൂരില്‍ സൈനികനായ വിഷ്ണുവിനെയും സഹോദരന്‍ വിഘ്‌നേഷിനെയും പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് വിചിത്രമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദിച്ചത് ആരെന്ന് അറിയില്ലെന്നു പൊലീസ് കമ്മീഷണര്‍ പറഞ്ഞത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സുരേന്ദ്രന്‍ പറഞ്ഞു.

◾ശശി തരൂരിനെതിരെയുളള നീക്കത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. കോഴിക്കോട്ടെ ചിന്തന്‍ ശിവിറില്‍ ശശി തരൂരിനെ വിലക്കാന്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.

◾കല്യാണം ക്ഷണിക്കാത്തതിന്റെ പേരില്‍ തിരുവനന്തപുരം ബാലരാമപുരത്ത് കല്യാണമണ്ഡപത്തില്‍ ആക്രമണം നടത്തി ഒളിവിലായിരുന്ന രണ്ടു പേര്‍ പിടിയില്‍. തോട്ടത്തുവിളാകം ബാബാജി (24), തോട്ടത്തുവിളാകം വീട്ടില്‍ ഷൈന്‍ലിദാസ് (18) എന്നിവരാണ് അറസ്റ്റിലായത്.

◾കോഴിക്കോട് മാവൂരിനു സമീപം കാട്ടുതേനീച്ചയുടെ ആക്രമണത്തില്‍ ഒന്‍പത് പേര്‍ക്കു പരിക്കേറ്റു. ചെറൂപ്പ അയ്യപ്പന്‍ കാവിനു സമീപം പറമ്പില്‍ പണിയെടുത്തിരുന്ന തൊഴിലാളികള്‍ക്കാണു കുത്തേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

◾ബൈക്ക് മോഷ്ടിച്ച് കൈയോടെ പൊളിച്ചുവില്‍ക്കുന്ന മോഷ്ടാവ് പിടിയിലായി. പനമരം, ബത്തേരി സ്റ്റേഷന് കീഴിലായി നിരവധി ബൈക്കുകള്‍ മോഷ്ടിച്ച് ആക്രിയാക്കി വിറ്റ ബത്തേരി കട്ടയാട് റൊട്ടിക്കടയില്‍ എം .ഷഫീഖ് (27) ആണ് പിടിയിലായത്.

◾ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആരു പ്രധാനമന്ത്രിയാകണമെന്ന് ജനം തീരുമാനിക്കും. രാജസ്ഥാനിലെ തര്‍ക്കം രമ്യമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾ജമ്മു കാഷ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ നിരോധിത ഇസ്ലാമിസ്റ്റ് സംഘടനയായ ജമ്മുകാഷ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ 90 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഇരുന്നൂറോളം സ്വത്തുക്കളാണു കണ്ടെത്തിയത്.

◾സംരംഭകനായ ഇരുപത്തൊന്നുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്ത ഡല്‍ഹിയിലെ യൂട്യൂബര്‍മാരായ ദമ്പതികളെ പോലീസ് തെരയുന്നു. പരസ്യ ഏജന്‍സി നടത്തുന്ന യുവാവാണ് തട്ടിപ്പിനിരയായത്.
ഷാലിമാര്‍ബാഗ് നിവാസിയായ നാംറ ഖാദിര്‍ എന്ന സ്ത്രീ അടക്കമുള്ള പ്രതികള്‍ ഒളിവിലാണ്.

◾ആസാം – മേഘാലയ അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിച്ചതോടെ മേഖലയിലെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. കഴിഞ്ഞ ആഴ്ച അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.