ഇന്നത്തെ പ്രധാന വാർത്തകൾ വായിക്കാം.
|KURIAKOSE NIRANAM|
കേരള സര്‍വകലാശാല സെനറ്റിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കുന്നത് വിലക്കി ഹൈക്കോടതി.
◾ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കാണ് നിര്‍ദേശം.അംഗങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. ഗവര്‍ണറുടെ നടപടി പരിശോധിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി .ഹര്‍ജി 31 ന് വീണ്ടും പരിഗണിക്കും. അതേസമയം സെനറ്റിൽ നിന്ന് ഗവർണർ നീക്കം ചെയ്തെന്ന ഔദ്യോഗിക അറിയിപ്പ് പുറത്താക്കിയവര്‍ക്ക് രജിസ്ട്രാർ കൈമാറിയിട്ടുണ്ട്.
പരുമല പെരുന്നാൾ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു.
പരുമല പെരുനാള്‍ തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സബ് കളക്ടര്‍ അറിയിച്ചു. പഞ്ചായത്തിന്റെയും പോലീസിന്റെയും സഹകരണത്തോടെ വഴിയോര കച്ചവടക്കാരെ റോഡിന്റെ ഒരു വശത്തേക്ക് മാത്രമായി മാറ്റണമെന്ന് സബ് കളക്ടര്‍ പിഡബ്ല്യുഡിക്ക് നിര്‍ദേശം നല്‍കി. ജനത്തിരക്ക് അനുസരിച്ച് ബസുകള്‍ അനുവദിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. മെഡിക്കല്‍ ടീമിനെ സജീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമെങ്കില്‍ നിയോഗിക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. റോഡുകള്‍ എല്ലാം സഞ്ചാരയോഗ്യമാക്കിയതായും രണ്ടു ദിവസത്തിനുള്ളില്‍ പരുമല റോഡിന്റെ വശങ്ങളിലെ കാട് വെട്ടി തെളിക്കുമെന്നും പിഡബ്ലുഡി നിരത്ത് വിഭാഗം അറിയിച്ചു. വൈദ്യുതി മുടക്കം ഉണ്ടാകാതിരിക്കാനുള്ള സജീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.തിരുവല്ല തഹസില്‍ദാര്‍ പി. ജോണ്‍ വര്‍ഗീസ്, പരുമല സെമിനാരി മാനേജര്‍ കെ.വി. പോള്‍ റമ്പാന്‍, കൗണ്‍സില്‍ അംഗങ്ങളായ പി.എ. ജേക്കബ്, ജി. ഉമ്മന്‍, ഡി.എം. കുരുവിള, വിവിധ വകുപ്പ്ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സാമൂഹ്യ സുരക്ഷാ പെൻഷൻ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള സമയം നീട്ടി.
തിരുവനന്തപുരം: 2019 ഡിസംബർ 31 വരെ സമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് പ്രാദേശിക സർക്കാരുകളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് ഉള്ള സമയം 2023 ഫെബ്രുവരി 28 വരെ അനുവദിച്ചിട്ടുണ്ടെന്ന് ധനവകുപ്പ് അറിയിച്ചു. 2022 സെപ്തംബർ ഒന്നിനു ശേഷം വില്ലേജ് ഓഫീസുകളിൽ നിന്നു ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ആറു മാസത്തോളം സമയം അനുവദിച്ചിട്ടുള്ളതിനാൽ വില്ലേജ് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും അനാവശ്യ തിരക്ക് ഉണ്ടാകുന്നത് ഒഴിവാക്കണം. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങളിലും വില്ലേജ് ഓഫീസുകളിലും പെൻഷൻ ഗുണഭോക്താക്കൾ കൂട്ടമായെത്തുന്നത് തിരക്കു വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. 2023 ഫെബ്രുവരി 28നുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർക്ക് മാത്രമേ പെൻഷൻ തടയപ്പെടുകയുള്ളൂ. നിലവിൽ അർഹരായിട്ടുള്ള എല്ലാ ഗുണഭോക്താക്കൾക്കും 2023 ഫെബ്രുവരി വരെ പെൻഷൻ ലഭിക്കും. 2020 ജനുവരി ഒന്നു മുതൽ പെൻഷൻ അനുവദിക്കപ്പെട്ടവർ വീണ്ടും വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ലെന്നും ധനവകുപ്പ് വ്യക്തമാക്കി.
ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പൊലീസിനെ വിട്ടുകൊടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
◾പൊലീസുകാരന്‍ ഉള്‍പ്പെട്ട മാങ്ങാ മോഷണ കേസ് പോലും ഒത്തുതീര്‍പ്പാക്കുന്ന കാലമാണിത്. മുഖ്യമന്ത്രി കേരള പൊലീസിനെ നിര്‍വീര്യമാക്കുകയാണ്. ജില്ലാ സെക്രട്ടറി എസ് പി യെ ഭരിക്കുന്നു. ഏരിയ സെക്രട്ടറി എസ് എച്ച് ഓ യെ ഭരിക്കുന്നു. മയക്കു മരുന്ന് സംഘങ്ങളും ഗുണ്ടാ സംഘങ്ങളും സിപിഎം നേതാക്കള്‍ക്ക് കീഴില്‍ തഴച്ച് വളരുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. രാജ്യം കാക്കുന്ന പട്ടാളക്കാരനു പോലും പോലീസിന് കീഴിൽ രക്ഷയില്ലാത്ത അവസ്ഥഎന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബലാത്സംഗ കേസിൽ ആരോപണ വിധേയനായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ വിളിച്ചതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
◾ഒളിവിൽ പോയതിൽ എൽദോസ് ഖേദം അറിയിച്ചു. പാർട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു പോകാൻ എന്ന് എൽദോസിന് മറുപടി നൽകി എന്നും സുധാകരൻ പറഞ്ഞു. എൽദോസിനെതിരെയുള്ള നടപടിയെക്കുറിച്ച് നേതാക്കളുമായി നാളെ ചർച്ച നടത്തും. മുൻകൂർ ജാമ്യം നൽകാൻ കോടതി കണക്കിലെടുത്ത കാരണങ്ങളും സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന എൽദോസിന്റെ ആരോപണവും പരിശോധിക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു.
നിരപരാധിയായ തന്നെ പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്നും മാനനഷ്ട കേസ് നൽകുമെന്നും എകെജി സെന്റർ ആക്രമണ കേസിലെ പ്രതി ജിതിൻ.
◾ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ശേഷമായിരുന്നു ജിതിന്റെ പ്രതികരണം. കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിൻ ആരോപിച്ചു. ആക്രമണം നടത്തിയെന്ന് പോലീസ് പറയുന്ന സമയത്ത് ഊബർ ഓടുകയായിരുന്നു എന്നതിന് തെളിവുണ്ട്.
കടകംപള്ളി സുരേഷും തോമസ് ഐസക്കും മോശമായി സമീപിച്ചു. -സ്വപ്ന സുരേഷ്.
◾സ്പേസ് പാർക്കിലെ തന്റെ നിയമനം കമ്മീഷൻ നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നുവെന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും മകളും ശിവശങ്കറും ചേർന്നാണ് തന്നെ നിയമിച്ചത്. ഇക്കാര്യങ്ങളുടെ തെളിവ് ഇ ഡി യ്ക്ക് നൽകി എങ്കിലും ഈദ് യെയും മുഖ്യമന്ത്രി സ്വാധീനിച്ചു എന്ന് സ്വപ്ന പറഞ്ഞു.കോടതിയിൽ നൽകിയ 164 മൊഴിയിൽ ഏതെല്ലാം രീതിയിലാണ് ഞാൻ മുഖ്യമന്ത്രിയെയും ശിവശങ്കറിനെയും സഹായിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിന് പിന്നാലെയാണ് ഗൂഢാലോചനാ കേസിൽ അടക്കം പെടുത്തിയത്.
◾കിളികൊല്ലൂർ മർദനത്തിൽ പോലീസ് ആണ് ആദ്യം ആക്രമിച്ചതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. വിഷ്‌ണുവാണ് പൊലീസിനെ ആദ്യം ആക്രമിച്ചതെന്ന പൊലീസ് റിപ്പോർട്ട് ശരിയല്ല എന്ന് തെളിയിക്കുന്നതാണ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ. പൊലീസ് തന്നെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
◾നിരണം പഞ്ചായത്ത് കൊമ്പങ്കേരി ബ്ലോക്ക് ഡിവിഷനിൽ NDA സ്ഥാനാർത്ഥിയായി വി ടി പ്രസാദ് നാമനിർദേശ പത്രിക സമർപ്പിച്ചു.
സർക്കാരിനെ വീണ്ടും തിരിച്ചടി. വി സി നിയമനം സുപ്രീംകോടതി റദ്ദ് ചെയ്തു.
◾ഡോ. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. എം.എസ്. രാജശ്രീയെ നിയമിച്ച നടപടി സുപ്രീംകോടതി റദ്ദാക്കി. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് ഉത്തരവ്. നിയമനത്തിനെതിരേ സര്‍വകലാശാല മുന്‍ ഡീന്‍ പി.എസ് ശ്രീജിത്താണ് കോടതിയെ സമീപിച്ചത്.
നടിയുടെ ആവശ്യം സുപ്രീം കോടതി തള്ളി.
◾നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ നടത്തുന്ന ജഡ്ജിയോടു മിണ്ടരുതെന്നു പറയാനാകില്ലെന്ന് ജസ്റ്റിസ് അജയ് രസ്തോഗി വ്യക്തമാക്കി. ഭര്‍ത്താവിനെതിരായ ആരോപണത്തിനു ജഡ്ജിയെ സംശയിക്കാനാവില്ല. ജഡ്ജിയെ സമ്മര്‍ദ്ദത്തിലാക്കാനാവില്ല. ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് അതിജീവിതയുടെ ഹര്‍ജി തള്ളിയത്.
ഖാർഗെ ബുധനാഴ്ചചുമതലയേൽക്കും .
◾കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ബുധനാഴ്ച രാവിലെ പത്തരയ്ക്ക് ചുമതലയേല്‍ക്കും. അന്നു വൈകിട്ട് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയാണ് അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക പരിപാടി. തുടര്‍ന്ന് പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.
◾ഡല്‍ഹിയില്‍ നേപ്പാള്‍ സ്വദേശിനിയായ ബുദ്ധസന്യാസിനി ചമഞ്ഞ ചൈനീസ് യുവതി വ്യാജ പാസ്പോര്‍ട്ടുമായി അറസ്റ്റിലായി. ചാരവനിതയാണെന്നാണു റിപ്പോര്‍ട്ട്. ടിബറ്റന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
◾സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്നു സംവിധായികയ്ക്കെതിരേ ആരോപണവുമായി യുവാവ്. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ 26 കാരനാണ് പരാതിയുമായി രംഗത്തുവന്നത്. അടുത്ത ദിവസം ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്നും താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
◾കടലില്‍ നിര്‍ത്താതെ പോയ ബോട്ടിലെ മത്സ്യത്തൊഴിലാളിക്കു നാവികസേനയുടെ വെടിയേറ്റു. തെക്കന്‍ മാന്നാര്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ നേവി ഉദ്യോഗസ്ഥര്‍ ബോട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. മല്‍സ്യത്തൊഴിലാളികള്‍ നിര്‍ത്തിയില്ല. തുടര്‍ന്നാണു നാവികസേനാംഗങ്ങള്‍ വെടിവച്ചത്. മയിലാടുതുറയില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ വീരവേല്‍ എന്ന തൊഴിലാളിയുടെ വയറിലും തുടയിലും വെടിയേറ്റു.
അറസ്റ്റ് ചെയ്തു.
◾തിരുവനന്തപുരത്ത് ഗുണ്ടാ കുടിപ്പക കൊലപാതകം. തമിഴ്നാട്ടിലെ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു കഷണങ്ങളാക്കിയ സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വലിയതുറ പൊലീസാണ് പ്രതികളെ പിടികൂടിയത്.
ഗവർണർക്കെതിരെ ഹൈക്കോടതിയിൽ
◾കേരള സര്‍വകലാശാലാ സെനറ്റില്‍ നിന്ന് ഗവര്‍ണര്‍ പുറത്താക്കിയവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പുറത്താക്കല്‍ നടപടി നിയമവിരുദ്ധമെന്നും നടപടി റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം.
ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
◾എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവത്തകനുമായ വി. ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയിരുന്നു.
എൽദോസ് കുന്നപ്പള്ളി വീട്ടിലെത്തി.
◾ബലാത്സംഗ കേസില്‍ മുന്‍കൂര്‍ജാമ്യം നേടിയ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. നാളെ തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണം.
മണിച്ചൻ മോചിതനായി.
◾കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍ സുപ്രീം കോടതി ഉത്തരവനുസരിച്ചു ജയില്‍ മോചിതനായി. തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍നിന്ന് പുറത്തിറങ്ങി. 2000 ഒക്ടോബര്‍ 21 നാണ് 31 പേരുടെ മരണത്തിന് ഇടയാക്കിയ വിഷമദ്യ ദുരന്തമുണ്ടായത്.
◾പാരമ്പര്യ വൈദ്യന്‍ കൊലക്കേസ് പ്രതി ഷൈബിന്‍ അഷ്‌റഫ് പ്രതിയായ അബുദാബിയിലെ രണ്ടു ദുരൂഹ മരണങ്ങള്‍ സിബിഐ അന്വേഷിക്കും. ഷൈബിന്റെ ബിസിനസ് പങ്കാളി കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസ്, സഹപ്രവര്‍ത്തക ചാലക്കുടി സ്വദേശിനി ഡെന്‍സി എന്നിവരുടെ മരണമാണ് സിബിഐ അന്വേഷിക്കുക.
◾റമ്മി കളിച്ചു നഷ്ടപ്പെട്ട പണത്തിനായി മോഷണം നടത്തിയ പോലീസുകാരനെ അറസ്റ്റു ചെയ്തു. എറണാകുളം എ.ആര്‍. ക്യാമ്പിലെ പോലീസുകാരനും അരൂര്‍ സ്വദേശിയുമായ അമല്‍ദേവിനെയാണ് ഞാറയ്ക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്. സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിനു പോയപ്പോള്‍ അലമാരയില്‍നിന്നു സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു.
◾നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 44 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.185 കിലോഗ്രാം സ്വര്‍ണവുമായി മലപ്പുറം സ്വദേശി മുനീര്‍ ആണ് പിടിയിലായത്.
◾എം ഡി എം എയുമായി ബ്യുട്ടീഷ്യനും സുഹൃത്തും കൊരട്ടിയില്‍ പിടിയില്‍. പാലക്കാട് സ്വദേശി പവിത്ര, സുഹൃത്ത് അജ്മല്‍ എന്നിവരാണ് പിടിയിലായത്. പോക്സോ കേസില്‍ പ്രതിയാണ് പവിത്ര.
◾എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കെപിസിസി നടപടി വൈകിയെന്ന് കെ മുരളീധരന്‍ എംപി കുറ്റപ്പെടുത്തി. ജാമ്യം കിട്ടിയതിനെത്തുടര്‍ന്ന് എംഎല്‍എ ഓഫീസില്‍ ലഡു വിതരണം ചെയ്തതിനെയും അദ്ദേഹം പരിഹസിച്ചു. ലഡു വിതരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
◾സമസ്തക്ക് പരോക്ഷ വിമര്‍ശനവുമായി മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് കുടുംബവും, സമസ്തയും പണ്ഡിതരുമെല്ലാം ചേര്‍ന്നാണ് സാമൂഹിക നവോത്ഥാനം ഉണ്ടാക്കിയത്. ആരും ഒറ്റ ദിവസം കൊണ്ട് വിപ്ലവം ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾സംസ്ഥാനത്ത് മഴയ്ക്കു സാധ്യത. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കേരളാ തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ സിത്രംഗ് ചുഴലിക്കാറ്റ് രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ തുടര്‍ന്നും മഴയുണ്ടാകാനാണ് സാധ്യത.
◾കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് മത്സരം ഒഴിവാക്കി സമവായമുണ്ടാക്കാന്‍ നീക്കം. നിയുക്ത എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇതുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടത്തിവരികയാണ്. പ്രവര്‍ത്തക സമിതിയില്‍ ശശി തരൂരിനെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ കത്തു നല്‍കും.
◾ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്തു. പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും ഭാര്യയും മകളുമാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയാണു കാരണമെന്നു പൊലീസ്.
◾പ്ലാസ്മയ്ക്കു പകരം മുസമ്പി ജ്യൂസ് കുത്തിവച്ച് ഡെങ്കിപ്പനി ബാധിച്ചയാള്‍ മരിച്ച സംഭവത്തില്‍ ആശുപത്രി അടച്ചുപൂട്ടിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ സ്വകാര്യ ആശുപത്രിയാണു പൂട്ടിയത്. ആശുപത്രിക്കെതിരെ അന്വേഷണം നടത്താന്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. 25,000 രൂപ കൊടുത്താണ് അഞ്ചു യൂണിറ്റ് പ്ലേറ്റ്ലെറ്റ് വാങ്ങിയതെന്നാണ് രോഗിയുടെ ബന്ധുക്കള്‍ പറയുന്നത്. ഒരു യൂണിറ്റ് തങ്ങളുടെ പക്കല്‍ ഉണ്ടെന്നും അതു പരിശോധിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
◾മുംബൈയില്‍ നവംബര്‍ ഒന്നു മുതല്‍ 15 വരെ നിരോധനാജ്ഞ. അഞ്ചോ അതിലധികമോ പേരെ കൂട്ടം കൂടാന്‍ അനുവദിക്കില്ല. ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമമുണ്ടെമെന്ന രഹസ്യന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. ജാഥകളും പൊതുയോഗങ്ങളും പാടില്ല. മരണം, വിവാഹം, സിനിമ തീയറ്റര്‍ തുടങ്ങിയവയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
◾അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാംഗ് ജില്ലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. രണ്ടു ഹെലികോപ്റ്ററുകളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. റോഡ് സൗകര്യങ്ങളില്ലാത്ത പ്രദേശത്താണ് ഹെലികോപ്റ്റര്‍ വീണത്.
◾ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 കാണാതെ വെസ്റ്റിന്‍ഡീസ് പുറത്ത്. രണ്ട് തവണ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് അയര്‍ലന്‍ഡ് സൂപ്പര്‍ 12ലേക്ക് കടന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം ഐറിഷ് ടീം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു.
◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഇടിഞ്ഞിരുന്നു. ഇന്നും 80 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 240 രൂപ ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37000 രൂപയാണ്.
ഇന്നത്തെ വിനിമയ നിരക്ക്.
ഡോളര്‍ – 82.68, പൗണ്ട് – 92.66, യൂറോ – 80.95, സ്വിസ് ഫ്രാങ്ക് – 82.33, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 51.91, ബഹറിന്‍ ദിനാര്‍ – 219.27, കുവൈത്ത് ദിനാര്‍ -266.06, ഒമാനി റിയാല്‍ – 214.70, സൗദി റിയാല്‍ – 22.00, യു.എ.ഇ ദിര്‍ഹം – 22.50, ഖത്തര്‍ റിയാല്‍ – 22.70, കനേഡിയന്‍ ഡോളര്‍ – 60.02.
Comments
Post a Comment
Thanks