പ്രഭാതവാർത്തകൾ കാണാം.

 |KURIAKOSE NIRANAM|

ക്രിസ്ത്യൻ,മുസ്ലീം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ദളിതർക്ക് പട്ടികജാതി പരിഗണന നൽകണമോ എന്നറിയാൻ കമ്മീഷനെ നിയോഗിച്ചു.

◾മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങളിലേക്കു പരിവര്‍ത്തനം ചെയ്ത ദളിതര്‍ക്ക് പട്ടികജാതി പദവി നല്‍കാമോയെന്നു പരിശോധിക്കാന്‍ കേന്ദ്രം കമ്മീഷനെ നിയോഗിച്ചു. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെയാണ് നിയോഗിച്ചത്. ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളിലെ ദളിതര്‍ക്ക് പട്ടിക ജാതി സംവരണ ആനുകൂല്യം നല്കണമെന്ന ആവശ്യം പഠിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കുമെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. സമിതിയില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രവീന്ദ്രകുമാര്‍ ജയിന്‍, യുജിസി അംഗം ഡോ. സുഷ്മ എന്നിവര്‍ അംഗങ്ങളാണ്.

യുവാവിനും കുഞ്ഞിനും പരിക്കേറ്റു.

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് അപകടം. ആംബുലന്‍സ് തലകീഴായി മറിഞ്ഞു. ആംബുലന്‍സുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികരായ യുവാവിനും മകള്‍ക്കും ഗുരുതരമായി പരുക്കേറ്റു. പിരപ്പന്‍കോട് സ്വദേശികളായ ഷിബു(35) മകള്‍ അലംകൃത (4) എന്നിവര്‍ക്കാണ് പരുക്കേറ്റത്. രാവിലെ 6.30 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അച്ഛനേയും മകളേയും ഗോകുലം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇടുക്കി കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്കെത്തിയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപം രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്. സ്വകാര്യ സ്‌കാനിംഗ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനായി റോഡില്‍ നിര്‍ത്തിയ ബൈക്കിലാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് വന്നിടിച്ചത്.

ലഹരി മരുന്ന് പിടിച്ചെടുത്തു

◾പുറങ്കടല്‍ വഴിയുള്ള ലഹരിക്കടത്തിനു പിറകില്‍ പാകിസ്ഥാനിലെ ഹാജി അലി നെറ്റ് വര്‍ക്ക് എന്ന മാഫിയ സംഘം. അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിച്ച ലഹരിവസ്തുക്കള്‍ ഉള്‍ക്കടലില്‍ മറ്റൊരു സംഘത്തിനു കൈമാറവേയാണ് പിടിയിലായത്. പിടിക്കപ്പെട്ട ഇറാനിയന്‍, പാക് പൗരന്മാരെ ചോദ്യം ചെയ്തപ്പോഴാണ് പാക് മാഫിയാ ബന്ധവും അഫ്ഗാന്‍ ബന്ധവും വെളിപ്പെട്ടത്. 1,200 കോടി രൂപ വിലമതിക്കുന്ന 210 കിലോ ഹെറോയിനാണ് ഉരുവില്‍നിന്ന് പിടിച്ചെടുത്തത്.

മഹാരാഷ്ട്രയിൽ ബസിന് തീപിടിച്ച് 11 പേർ മരിച്ചു.

മഹാരാഷ്ട്രയിലെ നാസിക്കിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ച് 11 മരണം. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ട്രക്കുമായി കൂട്ടിയിടിച്ചതിനുശേഷം ആണ് ബസ്സിന് തീ പിടിച്ചത്. പുലർച്ചെ നാസിക് ഔറംഗബാദ് റോഡിലായിരുന്നു അപകടം. പരിക്കേറ്റവരെ നാസിക്കിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ലണ്ടനിൽ എത്തും.

മുഖ്യമന്ത്രി പിണറായി വിജയൻ നോർവേ സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇന്ന് ലണ്ടനിലെത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് അദ്ദേഹം ലണ്ടനിലെത്തുന്നത്. ലോകകേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന മലയാളി പ്രവാസി സം​ഗമത്തിലും അദ്ദേഹം പങ്കെടുക്കും. മന്ത്രി പി. രാജീവാണ് മുഖ്യമന്ത്രിക്ക് ഒപ്പമുള്ളത്. മന്ത്രി വീണാ ജോർജും വി. ശിവൻകുട്ടിയും കഴിഞ്ഞ ദിവസം യു.കെയിലെത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്ത് ചേർന്ന മൂന്നാം ലോക കേരള സഭയുടെ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള നടപടികളെപ്പറ്റിയാവും യൂറോപ്പ് മേഖലാ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്. യൂറോപ്പിലെ വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികൾ മുഖ്യമന്ത്രി പിണറായിയുമായി കൂടിക്കാഴ്ച്ച നടത്തും. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ കഴിവ് ചെളിയിച്ച മലയാളികളും വിദ്യാർത്ഥികളും ആരോ​ഗ്യ പ്രവർത്തകരും ക്ഷണിതാക്കളായെത്തും. നവകേരള നിർമ്മാണം എന്ന വിഷയത്തിൽ ചർച്ചകളും നടക്കും

മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി.

◾രാത്രി സ്‌കൂള്‍, കോളേജ് വിനോദയാത്രകള്‍ നിരോധിക്കുന്നതിനെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന്‍ ഗതാഗത കമ്മീഷണറുടെ വിശദീകരണം തേടി. നാലാഴ്ചക്കകം വിശദീകരണം വേണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. പാലക്കാട് വടക്കഞ്ചേരിയില്‍ ഒമ്പതു പേര്‍ മരിച്ച വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

◾സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ജയിലില്‍ കഴിയുന്ന ബെലറൂസ് മനുഷ്യാവകാശ പ്രവര്‍ത്തകനും രണ്ട് മനുഷ്യാവകാശ, യുദ്ധ വിരുദ്ധ സംഘടനകളും പങ്കിട്ടു. ബെലറൂസിലെ മനുഷ്യവകാശ പ്രവര്‍ത്തകന്‍ അലെയ്സ് ബിയാലിയറ്റ്സ്‌കിയും റഷ്യ, യുക്രൈന്‍ മനുഷ്യാവകാശ സംഘടനകളുമാണ് പുരസ്‌കാരം നേടിയത്. റഷ്യന്‍ മനുഷ്യാവകാശ സംഘടന മെമ്മോറിയലിനും യുക്രൈനിലെ സെന്റര്‍ ഫോര്‍ ലിബര്‍ട്ടീസ് എന്ന സംഘടനക്കുമാണ് പുരസ്‌കാരം. ബെലാറൂസില്‍ മനുഷ്യാവകാശ കൂട്ടായ്മ രൂപീകരിച്ച് ഏകാധിപതി അലക്‌സാണ്ടര്‍ ലുകാഷെങ്കോയ്ക്കെതിരെ സമര പരമ്പരകള്‍ നയിച്ചതിനാണ് അലേയ്സ് ബിയാലിയറ്റ്സ്‌കിയെ ജയിലിലടച്ചത്.

◾സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കു ഭൂമി ഏറ്റെടുക്കാന്‍ ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി സര്‍ക്കാര്‍ നീട്ടി. 11 ജില്ലകളിലെ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകളില്‍ 18 ഉദ്യോഗസ്ഥരുടേയും സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസിലെ ഏഴ് ഉദ്യോഗസ്ഥരുടേയും കാലാവധിയാണു നീട്ടി ഉത്തരവിറക്കിയത്.

ഗവർണർ രണ്ടും കൽപ്പിച്ചു.

◾കണ്ണൂര്‍ സര്‍വ്വകലാശാല അക്കാഡമിക് സ്റ്റഡീസ് ബോര്‍ഡംഗങ്ങളെ നിയമിക്കാനുള്ള പട്ടിക ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചയച്ചു. അയോഗ്യരായവരെ മാറ്റണമെന്ന നിര്‍ദേശത്തോടെയാണ് ഗവര്‍ണര്‍ പട്ടിക മടക്കിയത്. 72 പഠന ബോര്‍ഡുകളിലേക്ക് എണ്ണൂറിലേറെ അംഗങ്ങളെ നിയമിക്കാനുള്ള പട്ടികയാണിത്. ഇവരില്‍ 68 പേര്‍ക്ക് യോഗ്യതയില്ലെന്ന് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു. സീനിയോറിറ്റി മറികടന്ന് അധ്യാപകരെ നിയമിച്ചെന്നും പരാതിയുണ്ട്.

ബസ് ഉടമയും അറസ്റ്റിലായി.

◾വടക്കഞ്ചേരി അപകടത്തില്‍പെട്ട ടൂറിസ്റ്റു ബസിന്റെ ഉടമ കോട്ടയം പാമ്പാടി സ്വദേശി എസ്. അരുണ്‍ (30) അറസ്റ്റിലായി. ബസ് അമിത വേഗതയിലാണെന്ന് 19 തവണ സന്ദേശം അയച്ചിട്ടും അവഗണിച്ചെന്നും ഡ്രൈവര്‍ ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ചെന്നും ആരോപിച്ചാണ് അറസ്റ്റ്.

ബസ് പരിശോധന തുടരും

◾സംസ്ഥാനത്ത് ഇന്നലെ 134 ബസുകള്‍ക്കെതിരേ നടപടിയെടുത്തു. മോട്ടോര്‍ വാഹനവകുപ്പു നടത്തിയ പരിശോധനകളിലായി 2.16 ലക്ഷം രൂപ പിഴ ഈടാക്കി.

നിയമലംഘനമുള്ള ബസ്സുകൾ പിടികൂടാൻ പ്രത്യേക പദ്ധതി.

◾നിയമ ലംഘനമുള്ള ബസുകള്‍ പിടികൂടാന്‍ ഇന്നു മുതല്‍ ഫോക്കസ് 3 സ്പെഷ്യല്‍ ഡ്രൈവ്. ഈ മാസം 16 വരെ മോട്ടോര്‍ വാഹന വകുപ്പാണ് പരിശോധന നടത്തുന്നത്. വടക്കാഞ്ചേരിയിലെ ബസ് അപകടത്തിനു പിറകേ നിയമനടപടികളും പരിശോധനകളും കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

◾വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ലൈന്‍ ട്രാഫിക് സംവിധാനം നടപ്പാക്കണമെന്ന് ഹൈക്കോടതി. റോഡിലെ നിയമ ലംഘനങ്ങളില്‍ കടുത്ത നടപടിവേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വടക്കഞ്ചേരി അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി കോടതിയില്‍ ഹാജരായ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് അറിയിച്ചു.

ഇൻഷുറൻസ് തുക ഉടൻ ലഭ്യമാക്കും.

◾വടക്കഞ്ചേരിയില്‍ ഉണ്ടായ ബസപകടത്തില്‍ മരണമടഞ്ഞ മൂന്നു കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുകയായ 10 ലക്ഷം രൂപ വീതം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി. 2014 ലെ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ആക്ട് അനുസരിച്ച് യാത്രക്കാര്‍ക്ക് നല്‍കുന്ന അപകട ഇന്‍ഷുറന്‍സ് പ്രകാരമാണ് തുക നല്‍കുന്നത്.

കേരളത്തിൽ സംരംഭം ആരംഭിക്കുവാൻ നോർവേ മലയാളികൾ .

◾കേരളത്തില്‍ സംരംഭം ആരംഭിക്കാന്‍ താല്‍പര്യമുണ്ടെന്ന് നോര്‍വേ മലയാളികള്‍. നോര്‍വ്വേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തവേയാണ് നിക്ഷേപത്തിനു തയാറാണെന്ന് ചിലര്‍ പറഞ്ഞത്. എല്ലാ സഹായവും നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എലിപ്പനി രോഗം ഇനി വേഗം കണ്ടെത്താം.

◾എലിപ്പനി രോഗനിര്‍ണയം വേഗത്തിലാക്കാന്‍ സംസ്ഥാനത്ത് ഒമ്പതു സര്‍ക്കാര്‍ ലാബുകളില്‍ ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള സംവിധാനം ഒരുക്കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി ബാധിച്ചവര്‍ക്ക് വളരെ വേഗം രോഗനിര്‍ണയം നടത്തി ചികിത്സ ഉറപ്പാക്കാനാണ് ഈ പരിശോധന നടത്തുന്നത്.

◾സ്വിഫ്റ്റ് ബസുകള്‍ക്ക് 110 കിലോമീറ്റര്‍ വേഗതയില്‍ പറക്കാമെന്ന കെഎസ്ആര്‍ടിസിയുടെ സര്‍ക്കുലര്‍ വിവാദമായി. ഉത്തരവ് റദ്ദാക്കേണ്ടിവരുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ക്ക് കേരളത്തിന് പുറത്തുമാത്രമാണ് ഈ വേഗ പരിധി സാധ്യമാകൂ.

സിപിഎമ്മിന് പിഴ നൽകി കണ്ണൂർ കോർപ്പറേഷൻ.

◾പാര്‍ട്ടി കോണ്‍ഗ്രസിന് ഉപയോഗിച്ച സ്റ്റേഡിയം മലിനമാക്കിയതിന് കണ്ണൂര്‍ കോര്‍പറേഷന്‍ സിപിഎമ്മിന് പിഴ ചുമത്തി . ജവഹര്‍ സ്റ്റേഡിയം മലിനമാക്കിയതിന് 47,000 രൂപ പിഴയിടാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് അതു തിരുത്തി. ഡെപ്പോസിറ്റായി വാങ്ങിയ 25,000 രൂപ തിരിച്ചുനല്‍കേണ്ടതില്ലെന്നാണു കൗണ്‍സിലിന്റെ തീരുമാനം.

◾കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരി ഗിരിജക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തു. കോടിയേരിയുടെ മരണ വാര്‍ത്തയ്ക്കു താഴെ വിദ്വേഷ കമന്റിട്ടെന്ന് ആരോപിച്ചാണ് ഗിരിജയ്ക്കെതിരേ കലാപാഹ്വാനത്തിനു കേസെടുത്തത്. പ്രതികാര നടപടിയാണെന്ന് ബിജെപി ആരോപിച്ചു. ഗിരിജയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തൊക്കിലങ്ങാടി സ്‌കൂളിലേക്ക് എസ് എഫ് ഐ മാര്‍ച്ച് നടത്തി,.

◾റാന്നി ഗ്രാമ പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെയുള്ള എല്‍ഡിഎഫ് ഭരണം അവസാനിച്ചു. യുഡിഎഫ് അവിശ്വാസ നോട്ടീസ് നല്‍കിയതോടെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്‍ളി രാജിവച്ചു. കേരള കോണ്‍ഗ്രസ് എം അംഗമാണ് ശോഭ ചാര്‍ളി. ശോഭയെ എല്‍ഡിഎഫില്‍നിന്ന് പുറത്താക്കിയെന്ന് അറിയിപ്പുണ്ടായെങ്കിലും എല്‍ഡിഎഫ് പിന്തുണ പിന്‍വലിച്ചിരുന്നില്ല.

◾വാഴക്കുളത്ത് യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. സുധീഷ് (22), മൂവാറ്റുപുഴ അമല്‍ ഷാജി (24), മഞ്ഞളൂര്‍ സന്‍സില്‍ (22), എനാനല്ലൂര്‍ ചീരക്കുഴി പ്രവീണ്‍ (27), കരിങ്കുന്നം ആല്‍വിന്‍ (24) എന്നിവരെയാണ് വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. വാഴക്കുളം നയനാ ബാറിനു സമീപം വാഴക്കുളം സ്വദേശികളായ അഖില്‍, പ്രസാദ്, സിജു എന്നിവരെയാണ് പ്രതികള്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.

◾സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റിയംഗവും എംഎല്‍എ യുമായ ടി.ഐ മധുസൂദനനും പയ്യന്നൂര്‍ ഏരിയ കമ്മറ്റി ഓഫീസിനും നേരെ ഭീഷണി. എംഎല്‍എയുടെ മൊബൈല്‍ ഫോണിലേക്കും ഏരിയാ കമ്മറ്റി ഓഫീസിലെ ലാന്‍ഡ് ലൈനിലേക്കും വിളിച്ചായിരുന്നു ഭീഷണി. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനായ ചെറുതാഴം സ്വദേശി വിജേഷിനെതിരേ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

◾വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തിയ സംഭവത്തില്‍ തലശേരി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. സിഗ്മ എന്ന ബസിനെതിരെയാണ് നടപടി. തലശേരി ആര്‍ടിഒ പതിനായിരം രൂപ പിഴയും ചുമത്തി.

◾വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് ജോസിന്റെ വീട്ടിലെ കിണറ്റില്‍ വീണ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

◾കോഴിക്കോട് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഐ പ്രവര്‍ത്തകയുമായ ആവള കുട്ടോത്ത് ഇയ്യത്തറേമ്മല്‍ ഇ.ടി രാധ അന്തരിച്ചു. 55 വയസായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

◾കൊല്ലം പരവൂരില്‍ കാറിടിച്ച് രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്നയാളെ അറസ്റ്റ് ചെയ്തു. കൂനംകുളം സ്വദേശി ആഷിഖ് ആണ് പിടിയിലായത്. അപകടമുണ്ടാക്കിയ കാറും കണ്ടെടുത്തു.

◾ബാലുശ്ശേരിയിലെ കെ.എം സച്ചിന്‍ദേവ് എംഎല്‍എയുടെ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ പിതാവിനും മകള്‍ക്കും പരിക്കേറ്റു. താനൂര്‍ മൂസാന്റെ പുരക്കല്‍ ആബിത്ത് (42), മകള്‍ ഫമിത ഫര്‍ഹ (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.

◾തിരുവനന്തപുരം തമലത്തെ ഒരു വീട്ടില്‍ സൂക്ഷിച്ചിരുന്ന 15 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പൊലീസ് പിടികൂടി. പ്രാവച്ചമ്പലം സ്വദേശി അന്‍വറുദ്ദീനെ അറസ്റ്റു ചെയ്തു.

◾പിക്അപ് വാനില്‍ സവാളയോടൊപ്പം കടത്തിയ 18 ലക്ഷം രൂപ വിലവരുന്ന പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. വാന്‍ ഡ്രൈവര്‍ ആലപ്പുഴ ആലിശ്ശേരി വെളിമ്പറമ്പ് മുനീര്‍ (28), അമ്പലപ്പുഴ തെക്ക് കാവുങ്കല്‍ പുരയിടത്തില്‍ സജീര്‍ (23) എന്നിവരെയാണ് സൗത്ത് പൊലീസ് പിടികൂടിയത്.

◾കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ചാമുണ്ടി വളപ്പില്‍ ഇബ്രാഹിം ആണ് അറസ്റ്റിലായത്. വീട്ടില്‍നിന്ന് 300 ഗ്രാം കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പൊലീസ് കണ്ടെടുത്തു.

◾നാലാം വ്യവസായ വിപ്ലവത്തിന് ഇന്ത്യ നേതൃത്വം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുത്തന്‍ ആശയങ്ങളും പുതിയ സാങ്കേതികവിദ്യകളും ചേര്‍ന്നതാകും നാലാം വ്യവസായ വിപ്ലവം. ലോകത്തിന്റെ ഉല്‍പ്പാദന കേന്ദ്രമായി ഇന്ത്യ മാറും. ഗുജറാത്തില്‍ ‘ഇന്‍ഡസ്ട്രി 4.0’ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മോദി.

ഡിജിറ്റൽ രൂപ ഇന്ത്യയിൽ ഉടൻ  പുറത്തിറക്കും

◾ഡിജിറ്റല്‍ രൂപ പുറത്തിറക്കാന്‍ സജ്ജമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പ്രത്യേക ഉപയോഗങ്ങള്‍ക്കു മാത്രം ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ രൂപ ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റല്‍ രൂപ പുറത്തിറക്കുക.

◾അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ആരെ നിയമിക്കണമെന്നു നിര്‍ദേശിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റീസ് യു.യു ലളിതിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനാണ് അടുത്ത ഊഴം. യു.യു ലളിത് വിരമിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കേയാണ് നിയമന്ത്രാലയം കത്ത് നല്‍കിയത്.

◾പൊതുമേഖലാ ബാങ്കായ ഐഡിബിഐ ബാങ്കിനെ സ്വകാര്യവല്‍ക്കരിക്കുന്നു. ഐഡിബിഐ ബാങ്കില്‍ കേന്ദ്രസര്‍ക്കാരിനും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്കും നിലവിലുള്ള 60.74 ശതമാനം ഓഹരികളും വില്‍ക്കും. ഓഹരി വിറ്റ് സ്വകാര്യവത്കരിക്കാന്‍ കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ തീരുമാനിച്ചതാണ്.

◾നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെയും സഹോദരനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. യങ് ഇന്ത്യ ലിമിറ്റഡുമായി ഡി കെ ശിവകുമാര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരുന്നു ചോദ്യം. ഭാരത് ജോഡോ യാത്ര കര്‍ണാടകത്തില്‍ പുരോഗമിക്കുന്നതിനിടെയാണ് ഇഡി ഇരുവരെയും വിളിച്ചുവരുത്തി അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തത്.

◾നരേന്ദ്രമോദി പ്രധാനമന്ത്രിയല്ല, പ്രചാരണ മന്ത്രിയാണെന്ന് തെലങ്കാനയിലെ മന്ത്രി കെ.ടി. രാമറാവു. ഭാരത് രാഷ്ട്ര സമിതി അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകനുമാണ് കെ ടി രാമറാവു. നമ്മള്‍ അദ്ദേഹത്തിന്റെ മന്‍ കീ ബാത്ത് കേള്‍ക്കണം, പക്ഷേ ജന്‍ കീ ബാത്ത് (ജനങ്ങളുടെ ശബ്ദം) കേള്‍ക്കാന്‍ അദ്ദേഹം തയ്യാറല്ല രാമറാവു പറഞ്ഞു.

◾ഭാരത് ജോഡോ യാത്രയില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യയുടെ കൈ പിടിച്ച് രാഹുല്‍ഗാന്ധി ഓടുന്ന ദൃശ്യങ്ങള്‍ വൈറലായി. യാത്രക്കൊപ്പം നടക്കുകയായിരുന്ന സിദ്ധരാമയ്യയുടെ കൈ പിടിച്ച് രാഹുല്‍ ഓടിയതോടെ മറ്റു നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമെത്താന്‍ പിറകേ ഓടിയതും ദൃശ്യങ്ങളില്‍ കാണാം.

◾കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞടുപ്പിനു മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഗുജറാത്ത് പിസിസി പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലും വമ്പന്‍ വരവേല്‍പു ലഭിച്ചു. പിസിസി അധ്യക്ഷന്‍മാരടക്കം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനെതിരെ ശശി തരൂര്‍ വിഭാഗം ഹൈക്കമാന്‍ഡിന് രേഖാമൂലം പരാതി നല്‍കി.

തമിഴ്നാട്ടിൽ തരൂരിന് നല്ല സ്വീകരണം.

◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കുന്ന ശശി തരൂരിന് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വമ്പന്‍ സ്വീകരണം നല്‍കി. വിമാനത്താവളത്തില്‍ ഉള്‍പ്പെടെ നൂറക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് തരൂരിനെ സ്വീകരിക്കാന്‍ എത്തിയത്. നേതാക്കള്‍ ആരും എത്തിയില്ല.

◾സെന്‍സര്‍ ബോര്‍ഡ് പിരിച്ചുവിട്ട് സനാതന സെന്‍സര്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നിയന്ത്രണത്തിലുള്ള സന്യാസി സംഘടനയായ അഖില ഭാരതീയ സന്ത് സമിതി. കാശി ജ്ഞാന്‍വാപി, മഥുര ശ്രീകൃഷ്ണ ജന്മഭൂമി എന്നിവ തിരിച്ചു പിടിക്കണമെന്നും ആവശ്യപ്പെട്ടു.

◾ശിവസേനാ ചിഹ്നമായ അമ്പും വില്ലും തങ്ങളുടേതാണെന്ന് ഉദ്ധവ് താക്കറേ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഏക്നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനാ വിഭാഗം യഥാര്‍ത്ഥ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയവരാണെന്നും അവര്‍ക്ക് പാര്‍ട്ടി ചിഹ്നത്തിന് അര്‍ഹതയില്ലെന്നും താക്കറെ വിഭാഗം.

◾രാജസ്ഥാനില്‍ 6,500 കോടി രൂപയുടെ വ്യവസായ നിക്ഷേപം നടത്തുമെന്ന് ഗൗതം അദാനി. നിക്ഷേപക ഉച്ചകോടിയില്‍ കോണ്‍ഗ്രസ് നേതാവ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് വ്യവസായ നിക്ഷേപത്തിന് രാജസ്ഥാനിലേക്കു ക്ഷണിച്ചപ്പോഴാണ് അദാനി ഈ വാഗ്ദാനം നല്‍കിയത്.

◾ഒമ്പതു മാസത്തിനിടെ പാകിസ്ഥാനില്‍ ആറ് ഇന്ത്യന്‍ തടവുകാര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. അഞ്ചു പേര്‍ മത്സ്യത്തൊഴിലാളികളാണ്. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയവരാണ് മരിച്ചത്. രാജ്യത്തുള്ള ഇന്ത്യന്‍ തടവുകാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പാകിസ്ഥാന്റെ കടമയാണെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി.

◾ചെങ്കടലില്‍ തീപിടിച്ച കപ്പലില്‍നിന്ന് 25 ജീവനക്കാരെ സൗദി അതിര്‍ത്തി രക്ഷാ സേന രക്ഷിച്ചു. സൗദി അറേബ്യയിലെ ജിസാന്‍ തുറമുഖത്തിന് വടക്കുപടിഞ്ഞാറ് ദിശയില്‍ 123 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പലിനു തീപിടിച്ചത്.

◾ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കു തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്‍ ഒമ്പതാം സീസണിന്റെ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തിലൂടെ മഞ്ഞപ്പട അരങ്ങേറ്റം ഗംഭീരമാക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 72-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. 82 ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ യുക്രൈന്‍ താരം ഇവാന്‍ കലിയുസ്‌നിയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡുയര്‍ത്തി. 87 ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ അലക്സ് ലിമയ ഒരു ഗോള്‍ മടക്കി. രണ്ടു മിനിറ്റിനകം ഇവാന്‍ കലിയുസ്‌നി ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോള്‍ നേടി.


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.