ഇന്നത്തെ സായാഹ്ന വാർത്തകൾ വായിക്കാം.

|KURIAKOSE NIRANAM|

വടക്കഞ്ചേരി  ബസപകടത്തിൽ ഗുരുതര പരുക്കേറ്റവർ അപകടനില തരണം ചെയ്തു.

അപകടത്തിന് കാരണം അമിത വേഗത.

ബസ് ഡ്രൈവറെ കൊല്ലം ചവറയിൽ നിന്ന് അറസ്റ്റ് ചെയ്തു.

◾വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റു ബസും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഒമ്പതു പേരില്‍ അഞ്ചു പേര്‍ വിദ്യാര്‍ത്ഥികള്‍. ഒരു അധ്യാപകനും കെഎസ്ആര്‍ടിസി ബസിലെ മൂന്നു യാത്രക്കാരും മരിച്ചു. എല്‍ന ജോസ് (15), ക്രിസ്വിന്റ് ബോണ്‍ തോമസ് (15), ദിയ രാജേഷ് (15), അഞ്ജന അജിത് (17), സി.എസ് ഇമ്മാനുവല്‍ (17) എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. വി.കെ. വിഷ്ണു (33) ആണ് മരിച്ച അധ്യപകന്‍. കെഎസ്ആര്‍ടിസിയിലെ മരിച്ച യാത്രക്കാര്‍ ദീപു, അനൂപ്, രോഹിത് എന്നിവരാണ്. എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ട ബസില്‍ ഉണ്ടായിരുന്നത്. ഊട്ടിയിലേക്കു വിനോദയാത്ര പോകുകയായിരുന്ന ബസാണ് കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനു പിറകില്‍ ഇടിച്ചു മറിഞ്ഞത്. 

അനൂപ് ജേക്കബിന്റെ കാർ തിരുവല്ലയിൽ അപകടത്തിൽപ്പെട്ടു

◾അനൂപ് ജേക്കബ് എംഎല്‍എ സഞ്ചരിച്ചിരുന്ന കാര്‍ തിരുവല്ല കുറ്റൂരില്‍ അപകടത്തില്‍പെട്ടു. മുന്നിൽ പോകുകയായിരുന്ന കാറിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. എം എൽ എ ക്ക് പരുക്കില്ല.

ഭക്ഷണം തീർന്നു പോയെന്നു പറഞ്ഞതിന് തട്ടുകട നടത്തുന്ന സ്ത്രീയെയും മകനെയും തല്ലിച്ചതച്ച പ്രതികളിൽ രണ്ട് പേരെ പിടികൂടി

◾ഒന്നാം പ്രതി ഒളിവിൽ. കുമ്പനാട് ചൊവ്വാഴ്ച രാത്രി 10.45നാണ് സംഭവം. ജങ്ഷനിൽ തട്ടുകട നടത്തുന്ന കുമ്പനാട്ക രിപ്പുറത്തകണ്ടം കരിങ്കുറ്റിയിൽ ജോൺ ജോയിയുടെ ഭാര്യ ലിസി(58)ക്കും മകനുമാണ്മ ർദ്ദനമേറ്റത്. രണ്ടാം പ്രതി മുണ്ടമല പുല്ലേലിമല പുല്ലേലിൽ വീട്ടിൽ പ്രസ്റ്റീൻ രാജു (24), മൂന്നാം പ്രതി കോയിപ്രം കുറവൻ ആന്താരിമൺ ഓലിക്കുതാഴെതിൽ ഷാരോൺ ഷാജി (22) എന്നിവരെയാണ്പോ ലീസ് അറസ്റ്റ് ചെയ്തത്. ബൈക്കിൽ എത്തിയ പ്രതികൾ ഭക്ഷണം ചോദിച്ചപ്പോൾ തീർന്നുപോയെന്നു പറഞ്ഞതിൽ പ്രകോപിതരായി അക്രമം അഴിച്ചുവിടുകയായിരുന്നു. ഒന്നാം പ്രതി സുനിൽ അസഭ്യം വിളിച്ചുകൊണ്ട് ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ, കടയുടെ സമീപത്തു നിന്ന രാജൻ എന്നയാൾ ചോദ്യം ചെയ്തു. ഇയാളെ പ്രതികൾ തള്ളിത്താഴെയിട്ട് മർദിച്ചു. തട പിടിക്കാനെത്തിയ ലിസിയുടെ മകൻ പ്രതികൾ തള്ളിത്താഴെയിട്ട് മർദിച്ചു. തടസ്സം പിടിക്കാനെത്തിയ ലിസിയുടെ മകൻ അനീഷ് കുമാറിനെ ഒന്നും മൂന്നും പ്രതികൾ അടിക്കുകയും തൊഴിക്കുകയും ചെയ്തു. ഇടയ്ക്ക് കയറി തടയാൻ ശ്രമിച്ച ലിസിക്കും മർദ്ദനമേറ്റു. ലിസിയെ അപമാനിക്കുകയും തള്ളിയിടുകയും ചെയ്തു. വലതുകൈയുടെ ചെറുവിരലിനും കാൽ മുട്ടുകൾക്കും മുറിവുപറ്റി. പ്രതികൾ കടയിൽ സഹായിക്കാൻ നിന്ന മരുമകളെ അസഭ്യം വിളിച്ചു. പ്രതികളിലൊരാൾ ബൈക്കിൽ സൂക്ഷിച്ചിരിക്കുന്ന ഇരുമ്പിന്റെ സ്ക്വയർ പൈപ്പ് കൊണ്ട് ലിസിയുടെ മകനെ അടിച്ച് ഇടതു തോളിനു മുറിവേൽപ്പിച്ചു. സംഭവമറിഞ്ഞ പോലീസ് ലിസിയുടെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തി. മൂന്നാം പ്രതി ഷാരോൺ ഷാജി റാന്നി പോലീസ് സ്റ്റേഷനിലെ മൂന്ന്മോ ഷണ കേസുകളിൽ പ്രതിയാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. പ്രതികൾ കഞ്ചാവ് പോലെയുള്ള ലഹരുവസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുകയും മോഷണം, അടിപിടി, അക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരികയാണെന്നും അന്വേഷണത്തിൽ മനസിലായി. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശാനുസരണം ഒന്നാം പ്രതിക്കുവേണ്ടി തെരച്ചിൽ വ്യാപിപ്പിക്കുകയും പ്രതികൾക്കെതിരായ അന്വേഷണം നടത്തുകയും ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ അനൂപിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എസ്ഐ പി ഒമാരായ പ്രകാശ്, ജോബിൻ ജോൺ, എസ്ഐ പി ഒ ശ്രീജിത്ത് അന്വേഷണ സംഘത്തിലുണ്ട്.

◾റോഡില്‍നിന്നു കൈകാണിച്ച യാത്രക്കാരനെ കയറ്റാന്‍ കെഎസ്ആര്‍ടിസി ബസ് പെട്ടെന്നു നിര്‍ത്തിയതാണ് അപകടത്തിനു കാരണമെന്നു ദൃക്സാക്ഷികള്‍. ടൂറിസ്റ്റ് ബസ് ബ്രേക്ക് ചെയ്തെങ്കിലും അമിത വേഗതമൂലം കെഎസ്ആര്‍ടിസി ബസിന്റെ പിറകില്‍ ഇടിച്ചുകയറുകയായിരുന്നു. കെഎസ്ആര്‍ടിസി ബസിന്റെ വലതു പിന്‍വശത്തെ മൂന്നിലൊന്നു ഭാഗവും ടൂറിസ്റ്റ് ബസ് ഇടിച്ചു തകര്‍ത്തു. 97.7 കിലോമീറ്റര്‍ വേഗതയിലാണ് ടൂറിസ്റ്റു ബസ് ഓടിച്ചിരുന്നത്. എന്നാല്‍ കാറിനെ മറികടക്കാന്‍ ടൂറിസ്റ്റു ബസ് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

◾സ്‌കൂളുകളില്‍നിന്നു വിനോദയാത്രയ്ക്കു പോകുമ്പോള്‍ വിവരം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്ന നിയമം പാലിച്ചില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമവിധേയമായി ഫിറ്റനസുള്ള വാഹനങ്ങളിലേ യാത്ര പോകാവൂ. അപകടത്തില്‍പെട്ട ടൂറിസ്റ്റ് ബസ് പലതരം നിയമലംഘനങ്ങളും നടത്തിയിട്ടുണ്ടെന്നും മന്ത്രി.

അനുമതിയില്ലാത്ത ഉപകരണങ്ങൾ ഘടിപ്പിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കും

◾ഒരു വാഹനത്തിലും ഫ്ളാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്ന് ഹൈക്കോടതി. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. വടക്കഞ്ചേരി ബസപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടത്തെക്കുറിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും നാളെ റിപ്പോര്‍ട്ട് തരണമെന്നു കോടതി.

◾കെഎസ്ആര്‍ടിസി ബസിലിടിച്ച് തലകീഴായി മറിഞ്ഞ ടൂറിസ്റ്റു ബസിനടിയില്‍ കുടുങ്ങിയാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. ക്രെയിന്‍ എത്തിച്ചു ബസ് ഉയര്‍ത്തിയാണ് അടിയില്‍ കുടുങ്ങിയിരുന്ന കുട്ടികളെ പുറത്തെടുത്തത്. അപകടത്തിനു പിറകേ ഗതാഗതക്കുരുക്കുണ്ടായതുമൂലം രക്ഷാപ്രവര്‍ത്തനത്തിനുള്ള ആംബുലന്‍സുകളും ക്രെയിനും എത്തിക്കാന്‍ വളരെ പ്രയാസപ്പെട്ടു.

ലഹരിക്കെതിരെ എല്ലാവരും ഒന്നിച്ചു പോരാടണം. മുഖ്യമന്ത്രി പിണറായി വിജയൻ

◾കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കി തലമുറയെ നശിപ്പിക്കുന്ന ലഹരിക്കെതിരേ സമൂഹം ഒന്നിച്ചു പൊരുതണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നിര്‍വഹിക്കുകയായിരുന്നു വിദേശത്തുള്ള മുഖ്യമന്ത്രി . എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം വിദ്യാര്‍ത്ഥികള്‍ ശ്രവിച്ചു. ‘അധികാരത്തിന്റെ ഭാഷയിലല്ല. മനുഷ്യത്വത്തിന്റെ ഭാഷയില്‍ പറയുകയാണ്. മയക്കുമരുന്നില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കണം. മുതിര്‍ന്നവര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. അദ്ദേഹം പറഞ്ഞു.

◾സംസ്ഥാനത്ത് ലഹരിക്കെതിരേ ഇനി ഒരു മാസം നീളുന്ന പരിപാടികള്‍. ഞായറാഴ്ച കുടംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ലഹരി വിരുദ്ധ സഭ നടത്തും. 14 ന് ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവടങ്ങളില്‍ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സദസ്, 16 ന് എല്ലാ വാര്‍ഡുകളിലും ജനജാഗ്രത സദസുകള്‍ എന്നിവയാണു പ്രധാന പരിപാടികള്‍. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് എല്ലാ വിദ്യാലയങ്ങലിലും ലഹരി വിരുദ്ധ ശൃംഖല സംഘടിപ്പിക്കും.

◾കൊച്ചി തീരത്തുനിന്ന് 1,200 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ ലഹരിവേട്ട. ഇറാനിയന്‍ ബോട്ടില്‍നിന്ന് 200 കിലോ ഹെറോയിന്‍ നാവികസേന പിടികൂടി. ഇറാനിയന്‍, പാക്കിസ്ഥാനി പൗരന്മാരായ ആറുപേരെ കസ്റ്റഡിയിലെടുത്തു.

◾വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ സിബിഐ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. കരാര്‍ അനുവദിക്കുന്നതിന് കരാറുകാരില്‍നിന്ന് കോഴ വാങ്ങിയെന്ന സ്വപ്ന സുരേഷിന്റെ മൊഴിയെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.

◾ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് കഫ് സിറപ്പ് കഴിച്ചതുകൊണ്ടാണെന്ന് ലോകാരോഗ്യ സംഘടന വിമര്‍ശിച്ചതിനു പിറകേ, പ്രതിസ്ഥാനത്തായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് അടച്ചുപൂട്ടി. ഡല്‍ഹിയിലെ കോര്‍പറേറ്റ് ഓഫീസിലേക്കു മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെ ജീവനക്കാര്‍ സ്ഥലംവിടുകയും ഓഫീസ് പൂട്ടുകയുമായിരുന്നു.

പ്രകൃതി ക്ഷോഭങ്ങളെ നേരിടാൻ കേരളവുമായി സഹകരിക്കും

◾പ്രകൃതിക്ഷോഭങ്ങളെ നേരിടല്‍, വയനാട് തുരങ്കപ്പാത നിര്‍മ്മാണം, തീരശോഷണം തടയല്‍ എന്നീ മേഖലകളില്‍ കേരളവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നോര്‍വീജിയന്‍ ജിയോ ടെക്നികല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് താത്പര്യം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് ധാരണ. വിവിധ മേഖലകളിലെ വിദഗ്ധരുടെ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് നോര്‍വെയിലെ ദേശീയ ദുരന്ത നിവാരണ മേഖലയിലെ വിദഗ്ധന്‍ ഡൊമനിക് ലെയ്ന്‍ ഉറപ്പു നല്‍കി.

◾വടക്കഞ്ചേരിയില്‍ ഉണ്ടായ വാഹനാപകടത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡിലെ നിയമ ലംഘനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾വടക്കഞ്ചേരിയില്‍ ബസപകടത്തില്‍ മരിച്ചവരില്‍ ദേശീയ ബാസ്‌കറ്റ് ബോള്‍ താരവും. തൃശൂര്‍ ജില്ലയിലെ നടത്തറ സ്വദേശി രവിയുടെ മകനായ രോഹിത് (24) കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു.

◾അപകടത്തില്‍പെട്ട രണ്ടു ബസുകളും അമിത വേഗത്തിന് മോട്ടോര്‍ വാഹന വകുപ്പിന്റെ കരിമ്പട്ടികയിലുള്ളവയാണ്. ലുമിനസ് എന്ന ടൂറിസ്റ്റ് ബസ് തുടര്‍ച്ചയായി നിയമലംഘനം നടത്തിയിട്ടുണ്ടെന്നാണു രേഖകള്‍. കെഎസ്ആര്‍ടിസി ബസും അമിതവേഗതയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ബ്ലാക്ക് ലിസ്റ്റിലുണ്ട്. ടൂറിസ്റ്റ് ബസ് സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ചിരുന്നു. വേഗപരിധി 80 കിലോമീറ്ററാണെങ്കിലും 97.7 കിലോമീറ്റര്‍ വേഗതയിലായിരുന്നു ടൂറിസ്റ്റു ബസ്. ബസില്‍ അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ്.

◾അപകടത്തില്‍പ്പെട്ട ടൂറിസ്റ്റു ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടനേയാണ് ഊട്ടി യാത്രയ്ക്കു തിരിച്ചതെന്ന് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍. അമിത വേഗത ചൂണ്ടിക്കാണിച്ച വിദ്യാര്‍ത്ഥികളോടു കുഴപ്പമില്ലെന്ന് ഡ്രൈവര്‍ പറഞ്ഞെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

◾അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ കള്ളുവണ്ടിയും. ചിറ്റൂരില്‍നിന്നു കള്ളുമായി പോകുകയായിരുന്ന വണ്ടിയിലാണ് ഏതാനും പേരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആംബലുന്‍സ എത്താന്‍ വൈകിയതും മറ്റു വാഹനങ്ങള്‍ നിര്‍ത്താതിരുന്നതുമാണ് കള്ളുവണ്ടിയെ ആശ്രയിക്കേണ്ടിവന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

◾ടൂറിസ്റ്റു ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ ജോജോ പത്രോസ് വടക്കഞ്ചേരി നായനാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മുങ്ങി. എറണാകുളം ജില്ലയിലെ ഇലഞ്ഞിക്കടുത്ത് പൂക്കോടന്‍ വീട്ടില്‍ ജോജോ പത്രോസാണ് ടൂറിസ്റ്റു ബസ് ഓടിച്ചിരുന്നത്. ആശുപത്രിയില്‍ എത്തിയ ഇയാള്‍ അദ്ധ്യാപകനാണെന്നാണ് ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. ബസില്‍ മറ്റൊരു ഡ്രൈവര്‍ കൂടി ഉണ്ടായിരുന്നെങ്കിലും അപകട സമയത്ത് ഉറങ്ങുകയായിരുന്നു.

◾കോഴിക്കോട് മുക്കം എന്‍ഐടിയിലെ സിവില്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ ടെക്നീഷന്‍ അജയകുമാര്‍ (56), ഭാര്യ ലിനി (50) എന്നിവര്‍ മരിച്ച നിലയില്‍. ലിനിയെ ശ്വാസം മുട്ടിച്ചുകൊന്ന അജയകുമാര്‍ ഗ്യാസ് തുറന്നുവിട്ട് തീകത്തിക്കുകയായിരുന്നു. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ അര്‍ജിത്തിനേയും ശ്വാസംമുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ ചത്തതുപോലെ കിടന്ന അര്‍ജിത്ത്, അജയകുമാര്‍ അടുക്കളയിലേക്കു പോയപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അപ്പോഴേക്കും തീയാളിക്കത്തി പൊള്ളലേറ്റ അര്‍ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്ഛന് അമ്മയെ സംശയമായിരുന്നെന്ന് അര്‍ജിത്ത് മൊഴി നല്‍കി.

◾ചങ്ങനാശേരി കൊലപാതകത്തില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍. മാങ്ങാനം സ്വദേശികളായ ബിപിന്‍, ബിനോയ് എന്നിവരെ കോയമ്പത്തൂരില്‍ നിന്നാണു പിടികൂടിയത്. ബിന്ദുകുമാറിനെ കൊന്ന് വീടിന്റെ തറയ്ക്കടിയില്‍ കുഴിച്ചിട്ട കേസിലെ മുഖ്യ പ്രതി മുത്തുകുമാറിനെ സഹായിച്ചതിനാണ് ഇവരെ പിടികൂടിയത്.

◾സിപിഐ സംസ്ഥാന സമ്മേളനത്തിനു മുമ്പ് പരസ്യ വിമര്‍ശനമുന്നയിച്ച സി ദിവാകരനെതിരായ നടപടി പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം പുതിയ സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. സി ദിവാകരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്. സിപിഐയില്‍ അഭിപ്രായങ്ങള്‍ അടിച്ചമര്‍ത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.

◾വലിയ അപകടങ്ങള്‍ നടക്കുമ്പോള്‍ മാത്രം വാഹന പരിശോധന ശക്തമാക്കുന്ന രീതിയില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിനോദയാത്രയുടെ വിശദാംശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കാന്‍ സ്‌കൂളുകള്‍ തയ്യാറാകണമെന്നും സതീശന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

◾മല്‍സ്യബന്ധനത്തിനിടെ വള്ളത്തിലെ എന്‍ജിന്‍ തകരാറിലായതുമൂലം കടലില്‍ കാണാതായ പൂന്തുറ സ്വദേശികളായ ക്ലീറ്റസും, ചാര്‍ളിയും ഒടുവില്‍ തീരത്തത്തെത്തി. ഇന്നലെ രാവിലെ തമിഴ്നാട് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് ഇവര്‍ കന്യാകുമാരിയിലെത്തിയത്. ഇരുവരും ഇന്നലെ വൈകുന്നേരത്തോടെ നാട്ടിലെത്തി.

◾എഐസിസി അധ്യക്ഷ സോണിയ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍. മൈസൂരുവിനു സമീപം നാഗമംഗലയിലാണ് യാത്രയില്‍ നടന്നത്. നടത്തത്തിനിടെ സോണിയയുടെ ഷൂസിലെ ലെയ്സ് രാഹുല്‍ ശരിയാക്കുന്നതിന്റേയും നാലര കിലോമീറ്റര്‍ നടന്നു ക്ഷീണിതയായ സോണിയയെ രാഹുല്‍ നിര്‍ബന്ധിച്ചു വാഹനത്തിലേക്കു തിരിച്ചയക്കുന്നതിന്റേയും ദൃശ്യങ്ങള്‍ വൈറലായി. രണ്ടു ദിവസമായി മൈസൂരുവിലുള്ള സോണിയ ഗാന്ധി കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ചേരിപ്പോര് അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തി. ആറു മാസം കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് സോണിയ കര്‍ണാടകയിലെത്തിയത്.

◾എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ശശി തരൂര്‍ എംപി ചെന്നൈയില്‍. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ശേഷം തരൂര്‍ പ്രചാരണത്തിനെത്തുന്ന നാലാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. എഐസിസി അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രികയില്‍ തരൂരിന്റെ പേര് നിര്‍ദ്ദേശിച്ചവരില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവുമുണ്ട്.

◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനു തനിക്കെതിരേ ചില ഭാരവാഹികള്‍ പരസ്യമായി രംഗത്തിറങ്ങിയെന്ന ശശി തരൂരിന്റെ പ്രസ്താവനയില്‍ തെരഞ്ഞെടുപ്പു വരണാധികാരിക്ക് അതൃപ്തി. ഹൈക്കമാന്‍ഡ് നേതാക്കള്‍ക്കെതിരായ വിമര്‍ശനം ഒഴിവാക്കാമായിരുന്നു. ശശി തരൂര്‍ ആര്‍ക്കെതിരേയും പരാതി തന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പു സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കി.

◾പോപ്പുലര്‍ ഫ്രണ്ടിന്റെയും സമാന സംഘടനകളുടെയും നിരോധനത്തിന് അംഗീകാരം നല്കുന്നതു പരിശോധിക്കാന്‍ കേന്ദ്രം ട്രൈബ്യൂണലിനെ നിയമിച്ചു. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മയാണു ട്രൈബ്യൂണലിന്റെ അധ്യക്ഷന്‍. ആറു മാസത്തിനകം ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

◾പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയില്‍ പ്രളയത്തില്‍ എട്ടു പേര്‍ മരിച്ചു. ദുര്‍ഗാവിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതാണ് അപകടത്തിനു കാരണം. നിരവധിപേരെ കാണാതായി. 70 പേരെ രക്ഷപ്പെടുത്തി.

◾അമേരിക്കയില്‍ തട്ടിക്കൊണ്ടുപോയ എട്ടുമാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ നാലംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്തയാളെ പിടികൂടി. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സ്വദേശികളായ കുടുംബത്തിലെ എട്ടു മാസം പ്രായമുള്ള അരൂഹി ധേരി, 27 കാരിയായ അമ്മ ജസ്ലീന്‍ കൗര്‍, 36 കാരനായ അച്ഛന്‍ ജസ്ദീപ് സിംഗ്, അമ്മാവന്‍ അമന്‍ദീപ് സിംഗ് എന്നിവരെയാണ് കൊലപ്പെടുത്തിയത്. 48 കാരനായ ജീസസ് സല്‍ഗാഡോയെ എന്നയാളെയാണു പിടിയിലായത്.

◾തായ്‌ലന്‍ഡിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ കുട്ടികളുടെ ഡേ കെയര്‍ സെന്ററിലുണ്ടായ വെടിവയ്പില്‍ കുട്ടികളടക്കം 31 പേര്‍ കൊല്ലപ്പെട്ടു. മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവച്ചതെന്ന് പൊലീസ്.

◾ഉത്തര കൊറിയന്‍ കടലിലേക്ക് ദക്ഷിണകൊറിയ തൊടുത്തുവിട്ട മിസൈല്‍ പരാജയപ്പെട്ടു നിലത്തുവീണു. ഗാങ്‌ന്യൂങ് നഗരത്തില്‍ വന്‍തീപിടിത്തമുണ്ടായി.

◾ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനം മഴയില്‍ കുടുങ്ങി. ഒരു മണിക്ക് ടോസിടാനായില്ല. ഇരു ക്യാപ്റ്റന്‍മാര്‍ക്കും മൈതാനത്തിറങ്ങാനായില്ല. മഴ കാരണം ഏറെ നേരം പിച്ച് മൂടിയിട്ടു.

◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ നാലാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലെ 320 രൂപ വര്‍ദ്ധിച്ചിരുന്നു. നാല് ദിവസംകൊണ്ട് 1080 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ ഉയര്‍ന്നു. ഇന്നലെ 40 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വിപണി വില 4785 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു, 5 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 35 രൂപ ഉയര്‍ന്നിരുന്നു. നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3955 രൂപയാണ്.

◾എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടന (ഒപ്പെക്) ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്നു പ്രഖ്യാപിച്ചതോടെ രാജ്യാന്തര അസംസ്‌കൃത എണ്ണ വിലയില്‍ വര്‍ധന. 1.4 ശതമാനം മുതല്‍ 1.7 ശതമാനം വരെയാണ് വിവിധ ക്രൂഡുകള്‍ക്ക് അവധി വ്യാപാരത്തില്‍ വര്‍ധന രേഖപ്പടുത്തിയത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് നവംബര്‍ ഡെലിവറിയില്‍ 1.24 ഡോളര്‍ വര്‍ധിച്ചു. ബാരലിന് 87.76 ഡോളറാണ് ന്യൂയോര്‍ക്ക് സ്റ്റോക് എക്‌സ്‌ചേഞ്ചിലെ വില. ബ്രെന്റ് ക്രൂഡ് ഡിസംബര്‍ ഡെലിവറി 1.57 ഡോളര്‍ ഉയര്‍ന്നു. ഉത്പാദനം പ്രതിദിനം രണ്ടു ദശലക്ഷം ബാരല്‍ വെട്ടിക്കുറയ്ക്കാനാണ് ഒപ്പെക് പ്ലസ് തീരുമാനിച്ചിട്ടുള്ളത്. സമീപ മാസങ്ങളില്‍ എണ്ണ വിലയില്‍ ഉണ്ടായ കുറവു കണക്കിലെടുത്താണ് തീരുമാനം.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 81.74, പൗണ്ട് – 92.56, യൂറോ – 81.01, സ്വിസ് ഫ്രാങ്ക് – 83.45, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.17, ബഹറിന്‍ ദിനാര്‍ – 216.88, കുവൈത്ത് ദിനാര്‍ -264.22, ഒമാനി റിയാല്‍ – 212.35, സൗദി റിയാല്‍ – 21.75, യു.എ.ഇ ദിര്‍ഹം – 22.26, ഖത്തര്‍ റിയാല്‍ – 22.46, കനേഡിയന്‍ ഡോളര്‍ – 60.07.


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.