ഇന്നത്തെ പ്രഭാത വാർത്തകൾ
| KURIAKOSE NIRANAM|
എൽദോസ് കുന്നപ്പള്ളിക്ക് പിന്നാലെ ലൈംഗിക ആരോപണത്തിൽ മുങ്ങി ഇടത് നേതാക്കളും.
◾മുന്‍ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്. കടകംപള്ളി കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്കു ക്ഷണിച്ചു. ശ്രീരാമകൃഷ്ണന്‍ ഔദ്യോഗിക വസതിയിലേക്കു വരാന്‍ ആവശ്യപ്പെട്ടു. തോമസ് ഐസക് മൂന്നാറിലേക്ക് പോകാമെന്ന് പറഞ്ഞെന്നും സ്വപ്ന സുരേഷ്. എഷ്യാനെറ്റ് ന്യൂസ് ചാനലിലൂടെയാണ് വെളിപെടുത്തല്‍. സ്പേസ് പാര്‍ക്കിലെ തന്റെ നിയമനം കമ്മീഷന്‍ നേടാനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍, ശിവശങ്കര്‍ എന്നിവര്‍ ചര്‍ച്ച നടത്തിയാണ് നിയമിച്ചത്. തെളിവ് എന്‍ഫോഴ്സമെന്റിനു നല്‍കിയെങ്കിലും അവരേയും മുഖ്യമന്ത്രി സ്വാധീനിച്ചെന്നും സ്വപ്ന ആരോപിച്ചു.
അഡ്വ.എൻഎസ് പ്രഭാകരൻപിള്ള അനുസ്മരണ പ്രഭാഷണം നടത്തി.
◾അഡ്വ. എൻ എസ്. പ്രഭാകരൻപിള്ള അനുസ്മരണ പ്രഭാഷണവും അക്കാദമിക് സെക്ഷൻ ഉദ്ഘാടനവും ബഹു. അഡ്വ. മാത്യു ടി തോമസ് എം എൽ എ നിർവഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. രാജേഷ് ചാത്തങ്കേരി അധ്യക്ഷത വഹിച്ചു. ബഹു പത്തനംതിട്ട പോക്സോ കോടതി ജില്ലാ ജഡ്ജ്എസ്. ശ്രീരാജ് ക്ലാസ്സിന് നേതൃത്വം നൽകി. ബഹു.കുടുംബ കോടതി ജഡ്ജ് ജി. ആർ.ബിൽ കുൽ., തിരുവല്ലാ സബ്ബ് ജഡ്ജ് റോഷ്നി. എച്ച്. മുൻസിഫ് വി. എസ്.വീണ, ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രേഷ്മാ ശശിധരൻ , , സെക്രട്ടറി അഡ്വ. എം. ബി നൈനാൻ , ട്രഷറാർ അഡ്വ. ദീപക് മാമ്മൻ മത്തായി, ജോ.സെക്രട്ടറി അഡ്വ.സിനി പി. എം. വൈസ് പ്രസിഡന്റ് അഡ്വ.സിറിൽ ടി ഈപ്പൻ. അഡ്വ. സി. എൻ. പ്രേംകുമാർ എന്നിവർ പ്രസംഗിച്ചു
നിരണം കർഷക സംഘം മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി.
◾കേരള കർഷകസംഘം നിരണം മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിരണം കൃഷി ഭവൻ പുതിയ കെട്ടിടം നിർമ്മിക്കണമെന്നും കൃഷിക്കാർക്ക് ആവശ്യമായ സഹായങ്ങൾ പഞ്ചായത്തിൽ നിന്നും സമയബന്ധിതമായി നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധർണ്ണ നടത്തി. ജെനു മാത്യൂ കർഷക സംഘം ഏരിയ സെക്രട്ടറി യോഗം ഉദ്ഘാടനം ചെയ്തു മേഖല സെക്രട്ടറി ബിനീഷ് പ്രസിഡന്റ് മത്തായി കെ. വർഗീസ് .ട്രഷാർ ജോജി വർഗീസ്, പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി പി.ഡി. മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
◾ചൊവ്വാഴ്ച വരെ മഴ തുടരും. ആന്‍ഡമാന്‍ കടലിലുള്ള ന്യൂനമര്‍ദ്ദം മൂലമാണ് മഴ. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.◾കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധനപ്രകാരം കേസെടുക്കണമെന്നു തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചതില്‍ മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഗവര്‍ണര്‍ ആരോപിച്ചതിനെ ആധാരമാക്കി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് പരാതി നല്‍കിയത്. തെളിവുകളുണ്ടോയെന്നു ചോദിച്ച് ഹൈക്കോടതി തള്ളിയ പരാതിയാണിത്.
ഗവർണർക്കെതിരെ പ്രതിഷേധം ആരംഭിക്കുന്നു.
◾ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് ഒരുങ്ങുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് വിഷയം എല്‍ഡിഎഫില്‍ ഉന്നയിക്കാന്‍ തീരുമാനിച്ചത്. മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണി രാഷ്ട്രീയ പ്രേരിതമാണ്. ഇല്ലാത്ത അധികാരം പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതിനെതിരേ പ്രചാരണം വേണമെന്നാണ് തീരുമാനം.
◾മഞ്ചേശ്വരത്ത് ശാസ്ത്ര മേളക്കിടെ പന്തല്‍ തകര്‍ന്ന് 59 പേര്‍ക്കു പരിക്ക്. ഗുരുതരമായി പരിക്കേറ്റ നാല് വിദ്യാര്‍ത്ഥികളേയും ഒരു അധ്യാപികയേയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പന്തല്‍ നിര്‍മിച്ച മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബേക്കൂര്‍ ഗവണമെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് അപകടമുണ്ടായത്.
◾രാജ്യമെങ്ങും ദീപാവലിക്ക് ഒരുങ്ങി. മധുരപലഹാരങ്ങള്‍ സമ്മാനിച്ചും ആശംസകള്‍ കൈമാറിയും ദീപാവലി ആഘോഷത്തിന്റെ തിരക്കിലേക്കു മലയാളികളും. ബേക്കറികളിലും ദീപാലങ്കാര ശാലകളിലും വസ്ത്രശാലകളിലും ദീപാവലിത്തിരക്കാണ്. തിങ്കളാഴ്ചയാണു ദീപാവലി.
◾കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നവംബര്‍ 15 ന് തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 2.72 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മേല്‍പ്പാലം കേരളത്തിലെ ഏറ്റവും വലിയ ആകാശപാതയാണ്. 61 തൂണുകളിന്മേല്‍ നിര്‍മിച്ച ആകാശപാതയ്ക്ക് 200 കോടി രൂപയാണു നിര്‍മാണ ചെലവ്.
ഇലന്തൂരിൽ വീണ്ടും തെളിവെടുപ്പ് നടത്തി.
◾ഇരട്ട നരബലി കേസിലെ പ്രതികളെ വീണ്ടും കൊലപാതകം നടന്ന ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. മുഹമ്മദ് ഷാഫിയെയും ഭഗവത് സിംഗിനെയും ആണ് വീട്ടിലെത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്റെ സാന്നിധ്യത്തില്‍ ഡമ്മി പരീക്ഷണവും നടത്തി.
◾പൊലീസുകാരന്‍ ഉള്‍പ്പെട്ട മാങ്ങാ മോഷണ കേസുപോലും ഒത്തുതീര്‍പ്പാക്കുന്ന കാലമാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരള പൊലീസിനെ നിര്‍വീര്യമാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആഭ്യന്തര വകുപ്പിനെ പിണറായി പാര്‍ട്ടിക്കാര്‍ക്കു വിട്ടു കൊടുത്തിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.
◾മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ആത്മകഥ ‘പച്ച കലര്‍ന്ന ചുവപ്പി’ന്റെ പ്രസിദ്ധീകരണം സമകാലിക മലയാളം വാരിക നിര്‍ത്തി. 21 ലക്കങ്ങള്‍ പിന്നിട്ട ആത്മകഥ അപ്രതീക്ഷിതമായാണു നിര്‍ത്തുന്നതായി പത്രാധിപ സമിതി അറിയിച്ചത്.
◾കൊല്ലം കിളികൊല്ലൂരില്‍ സഹോദരങ്ങളെ പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. എഎസ്ഐ പ്രകാശ് ചന്ദ്രന്‍ ആദ്യം സൈനികന്റെ മുഖത്ത് കൈവീശി അടിക്കുന്നതും അടിയേറ്റ സൈനികന്‍ തിരിച്ചടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇരുവരും നിലത്ത് വീണു. വിഷ്ണുവിന്റെ ഷര്‍ട്ട് എഎസ്ഐ പിടിച്ചുവലിച്ച് മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ പൊലീസാണ് പുറത്തുവിട്ടത്.
◾എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് എതിരായ നടപടി ഇന്നു തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. എല്‍ദോസ് വിളിച്ചെന്നും ഒളിവില്‍ പോയതില്‍ ഖേദം അറിയിച്ചെന്നും സുധാകരന്‍ പറഞ്ഞു.
◾എകെജി സെന്റര്‍ ആക്രമണ കേസിലെ യഥാര്‍ത്ഥ പ്രതികളെ കിട്ടാന്‍ സിപിഎം നേതാക്കളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാല്‍ മതിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെട്ടിച്ചമച്ച വ്യാജതെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റു ചെയ്ത ജിതിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി നീതിന്യായ വ്യവസ്ഥയുടെ യശസ് ഉയര്‍ത്തുന്നതാണെന്ന് സുധാകരന്‍ പറഞ്ഞു.
മാനനഷ്ട കേസ് നൽകുമെന്ന് ജിതിൻ
◾പൊലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും മാനനഷ്ട കേസ് നല്‍കുമെന്നും എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ജിതിന്‍. സര്‍ക്കാരും പൊലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കേസില്‍ തന്നെ കുടുക്കിയതെന്നും ജിതിന്‍ പറഞ്ഞു.
◾ബസുകളിലെ പരസ്യം നീക്കംചെയ്യണമെന്ന നിര്‍ദേശത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന് കെ എസ് ആര്‍ ടി സി. വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെയാണ് സാവകാശം ആവശ്യപ്പെട്ടത്.
◾കൊല്ലം ചടയമംഗലത്ത് യുവതിയെ നഗ്നയാക്കി പീഡിപ്പിക്കുകയും മന്ത്രവാദത്തിനിരയാക്കുകയും ചെയ്തെന്ന് പരാതി. ഭര്‍തൃ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാധ ഒഴിപ്പിക്കാനെന്ന പേരിലാണു ഭര്‍ത്താവും ഭാര്‍തൃമാതാവും നഗ്നപൂജയ്ക്കു ശ്രമിച്ചതെന്നാണ് പരാതി. നാഗൂര്‍, ചടയമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ചു പീഡിപ്പിച്ചെന്നാണ് ആറ്റിങ്ങല്‍ സ്വദേശിനിയായ യുവതിയുടെ പരാതി.
◾ഇടതുമുന്നണി ഭരിക്കുന്ന പാലക്കാട് മലമ്പുഴ പഞ്ചായത്തില്‍ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. രണ്ടു യുഡി.എഫ് അംഗങ്ങള്‍ വിട്ടുനിന്നതോടെ അഞ്ചിനെതിരെ ആറുവോട്ടുകള്‍ നേടിയാണ് ഇടതുപക്ഷം അവിശ്വാസത്തെ മറികടന്നത്.
◾കണ്ണൂര്‍ മാടായി കോളജില്‍ സംഘര്‍ഷം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടാക്കിയത്. നാല് നാമനിര്‍ദേശ പത്രികകളാണു വരണാധികാരി തള്ളിയത്. അധ്യാപകര്‍ക്കതിരെ എസ്എഫ്ഐ രംഗത്തെത്തി. കെഎസ്യു പ്രവര്‍ത്തകരും പക്ഷം ചേര്‍ന്നതോടെ സംഘര്‍ഷമായി.
◾കണ്ണൂര്‍ എസ്എന്‍ കോളജിലുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിയതിനു സംഘര്‍ഷമുണ്ടാക്കുകയും റിട്ടേണിങ്ങ് ഓഫീസറെ പൂട്ടിയിടുകയും ചെയ്തതിനാണ് ജില്ലാ സെക്രട്ടറി അടക്കം മൂന്നു പേര്‍ക്കെതിരേ പൊലീസ് കേസെടുത്തത്.
◾ഏക്കര്‍ കണക്കിനു സര്‍ക്കാര്‍ ഭൂമി കൈയേറിയ സിപിഎം നേതാക്കളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഇടുക്കിയില്‍ റവന്യു വകുപ്പിനെതിരെ സമരം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ പ്രതിഷേധ സംഗമം കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾അരുണാചല്‍പ്രദേശിലെ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചവരില്‍ മലയാളി സൈനികനും. കാസര്‍കോഡ് ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് മരിച്ച നാലു പേരില്‍ ഒരാള്‍. നാലുവര്‍ഷം മുമ്പാണ് ഇലക്ട്രോണിക്ക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയറായി അശ്വിന്‍ സൈന്യത്തില്‍ ചേര്‍ന്നത്.
◾ദുബൈയില്‍ നടന്ന മിസ് ടീന്‍ സൂപ്പര്‍ ഗ്ലോബ് മത്സരത്തില്‍ യുഎഇയെ പ്രതിനിധീകരിച്ച മലയാളി വിദ്യാര്‍ഥിനിക്ക് മൂന്നാം സ്ഥാനം. ദുബായ് മില്ലെനിയം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി പ്രജിത്താണ് മൂന്നാം സ്ഥാനം നേടിയത്. കൊല്ലം സ്വദേശി പ്രജിത് ഗോപിദാസിന്റെയും സോജാ പ്രജിത്തിന്റെയും മകളാണ് ഗൗരി. ഇന്ത്യയെ പ്രതിനിധീകരിച്ച തേജു നന്ദനയാണ് കിരീടം ചൂടിയത്. അര്‍മേനിയില്‍ നിന്നുള്ള അലക്സന്യാന്‍ അരീനയാണ് റണ്ണറപ്പ്.
◾കോട്ടയത്ത് പിപിഇ കിറ്റ് ധരിച്ച് മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധം. കര്‍ഷക സംഘം സംസ്ഥാന സമ്മേളനവേദി വിട്ടു പോകുമ്പോഴായിരുന്നു കോട്ടയം ഡിസിസി ഓഫീസിന് സമീപം കാത്തിരുന്ന പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. കൊവിഡ് കാലത്തെ പര്‍ച്ചേസിലെ അഴിമതിക്കെതിരെയാണ് പിപിഇ കിറ്റു ധരിച്ചുള്ള പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
◾കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തിനു നിയമം ലംഘിച്ച് എത്തിയ സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ധൈര്യമുണ്ടോയെന്ന് മോട്ടോര്‍ വാഹന വകുപ്പിനോട് കേരള ജനപക്ഷം നേതാവും പി സി ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ്. കോട്ടയം തിരുനക്കര മൈതാനിയില്‍ കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു.
◾അശ്ലീല സിനിമയില്‍ അഭിനയിപ്പിച്ചെന്ന പരാതിയുമായി മലപ്പുറം സ്വദേശിനിയും. അശ്ലീല ചിത്രത്തില്‍ അഭിനയിച്ചതിനു വീട്ടില്‍നിന്നു പുറത്താക്കപ്പെട്ട യുവതി രണ്ടു വയസുള്ള കുഞ്ഞുമായി റെയില്‍വേ സ്റ്റേഷനുകളിലാണ് അന്തിയുറങ്ങുന്നത്. എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കും ഒ ടി ടി പ്ലാറ്റ്ഫോമിനുമെതിരേ യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരിക്കേയാണ് രണ്ടാമത്തെ പരാതി. എന്നാല്‍ കരാറില്‍ ഒപ്പിട്ടതിന്റെ വീഡിയോ സിനിമാ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
◾അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചതിന് ലഹരിക്കടിമയായ മകന്‍ അറസ്റ്റില്‍. വടക്കെ പൊയിലൂരില്‍ ജാനുവിനെ വെട്ടിയതിനു മകന്‍ നിഖില്‍ രാജിനെ കൊളവല്ലൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
◾ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 15 വര്‍ഷം തടവ്. വെണ്മണി വഴനപുരത്തില്‍ പുത്തന്‍വീട്ടില്‍ വില്‍സന്‍ സാമുവല്‍ (46)നെയാണ് ഹരിപ്പാട് പോക്സോ കോടതി ശിക്ഷിച്ചത്.
◾ക്ഷേത്ര മോഷണക്കേസില്‍ യുവതിയും അന്യജാതിക്കാരനുമായ പ്രതികളുമായി ക്ഷേത്രത്തിനകത്തു തെളിവെടുപ്പു നടത്തുന്നതു നാട്ടുകാര്‍ തടഞ്ഞു. കുമളിക്കടുത്ത് വിശ്വനാഥപുരം ക്ഷേത്രത്തില്‍ മോഷണം നടത്തിയ ആലപ്പുഴ കൃഷ്ണപുരം കിഴക്കേതില്‍ മുഹമ്മദ് അന്‍വര്‍ ഷാ, കാര്‍ത്തികപ്പള്ളി കൃഷ്ണപുരം ചാലയ്ക്കല്‍ കോളനി ശിവജിഭവനില്‍ സരിത എന്നിവരുമായാണ് പോലീസ് എത്തിയത്. ക്ഷേത്ര പരിസരത്തു തെളിവെടുപ്പു നടത്തി പോലീസ് പ്രതികളുമായി മടങ്ങി.
◾മീനങ്ങാടി പോക്സോ കേസില്‍ പ്രതിക്കു ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. പന്ത്രണ്ടു വയസുകാരിയെ അമ്മയുടെ സഹോദരന്‍ പീഡിപ്പിച്ചെന്നാണ് കേസ്. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
◾ഗ്യാസ് സിലിണ്ടറില്‍നിന്ന് തീ പടര്‍ന്ന് മൂന്നു പേര്‍ക്കു പൊള്ളലേറ്റു. ചക്കരക്കല്‍ കാവിന്‍മൂലയില്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ പടര്‍ന്നത്. മാമ്പയിലെ രവിന്ദ്രന്‍, ഭാര്യ നളിനി, ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ ഷിനില്‍ എന്നിവര്‍ക്കാണ് പരിക്ക്.
◾രാജ്യാതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ അവസാന ഗ്രാമങ്ങളല്ല, ആദ്യ ഗ്രാമങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലെ മനയില്‍ യുപിഐ പേമെന്റുകളും ക്യൂ ആര്‍ കോഡുകളും കച്ചവടക്കാര്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഇതാണ് രാജ്യത്തിന്റെ ശക്തിയെന്നും മോദി ഉത്തരാഖണ്ഡില്‍ പ്രസംഗിക്കവേ വ്യക്തമാക്കി.
◾തമിഴ്നാട്ടിലെ തൂത്തുക്കുടി വെടിവയ്പില്‍ വീഴ്ച വരുത്തിയ നാലു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. വെടിവയ്പ്പ് നടക്കുന്ന സമയത്ത് പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന തിരുമല, പൊലീസുകാരായ സുടലൈക്കണ്ണ്, ശങ്കര്‍, സതീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
◾സ്പൈസ് ജെറ്റിന് ഡിജിസിഎ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. ഇതോടെ ഈ മാസം 30 മുതല്‍ സ്പൈസ് ജെറ്റിന് എല്ലാ വിമാന സര്‍വീസുകളും നടത്താനാകും. ജൂലൈ 27 നാണ് സ്പൈസ് ജെറ്റിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
◾വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ചമച്ചെന്ന കേസില്‍ അമരാവതി എംപി നവ്നീത് റാണയ്ക്കും പിതാവിനുമെതിരെ ജാമ്യമില്ലാ വാറണ്ടിന് ഉത്തരവിട്ട് മുംബൈ കോടതി. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
◾എംപിമാരുടെ ചികിത്സയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് നിര്‍ദേശിച്ചുള്ള ഉത്തരവു പിന്‍വലിച്ച് എയിംസ് ആശുപത്രി. ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചതിനാലാണ് ഉത്തരവ് പിന്‍വലിച്ചത്.
◾യുകെയില്‍ പ്രധാനമന്ത്രിയാകാന്‍ സഹകരിക്കണമെന്ന് ഇന്ത്യന്‍ വംശജനായ ഋഷി സുനകിനോട് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രധാനമന്ത്രിയാകാനുള്ള നീക്കത്തില്‍നിന്നു പിന്മാറണമെന്നാണ് ബോറിസിന്റെ അഭ്യര്‍ത്ഥന. ഋഷി സുനകിനെ പിന്തള്ളി രണ്ടു മാസം മുമ്പു മുന്നേറിയ ലിസ്ട്രസ് പ്രധാനമന്ത്രിയായെങ്കിലും കഴിഞ്ഞ ദിവസം രാജിവച്ചതോടെയാണ് ഋഷി സുനകിനു സാധ്യത തെളിഞ്ഞിരിക്കുന്നത്.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്.സിയ്‌ക്കെതിരേ എഫ്.സി.ഗോവയ്ക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗോവയുടെ വിജയം. ഈ ജയത്തോടെ ആറ് പോയന്റുമായി ഗോവ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
◾ട്വന്റി20 ലോകകപ്പില്‍ സ്‌കോട്ലന്‍ഡിനെ അഞ്ച് വിക്കറ്റിനു കീഴടക്കി സൂപ്പര്‍ 12-ല്‍ ഇടം നേടി സിംബാബ്വെ. സ്‌കോട്ലന്‍ഡ് ഉയര്‍ത്തിയ 133 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിംബാബ്വെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പതു പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നു. ഇതോടെ സ്‌കോട്‌ലന്‍ഡ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
◾ട്വന്റി 20 ലോകകപ്പില്‍ ഇനി സൂപ്പര്‍ 12 പോരാട്ടങ്ങള്‍. ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം പൂര്‍ത്തിയായി. സൂപ്പര്‍ 12-ലേക്ക് ഗ്രൂപ്പ് കടമ്പ മറികടന്ന് നാലു ടീമുകളാണ് എത്തിയത്. എ ഗ്രൂപ്പില്‍ നിന്ന് ശ്രീലങ്കയും നെതര്‍ലന്‍ഡ്‌സും ബിയില്‍ നിന്ന് സിംബാബ്വെയും അയര്‍ലന്‍ഡും സൂപ്പര്‍ 12-ല്‍ എത്തി. ഒക്ടോബര്‍ 22ന് സൂപ്പര്‍ 12-ലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയ കരുത്തരായ ന്യൂസീലന്‍ഡിനെ നേരിടും.
Comments
Post a Comment
Thanks