ഇപ്പോഴത്തെ പ്രധാന വാർത്തകൾ
ട്രാൻസ്ജെൻഡറിനോട് പാതിരാത്രിയിൽ വിലപേശൽ: തുടർന്ന് അടി കലശൽ: തിരുവല്ല സ്റ്റേഷനിലെ എസ്ഐയെ പത്തനംതിട്ട എ ആർ ക്യാമ്പിലേക്ക് മാറ്റി.
◾തിരുവല്ല: അർധരാത്രിയിൽ തനിച്ചു നിന്ന ട്രാൻസ്ജെൻഡറിനോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് വാക്കേറ്റവും സംഘട്ടനവും നടത്തിയ എസ്ഐയെ പത്തനംതിട്ട എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. തിരുവല്ല പോലീസ് സ്റ്റേഷനിലെ എസ്ഐ നഹാദിനെയാണ് സ്ഥലം മാറ്റിയത്. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഹോട്ടൽ ബസോട്ടയ്ക്ക് സമീപമായിരുന്നു സംഭവം. ഡ്യൂട്ടിയിൽ അല്ലാതിരുന്ന എസ്ഐ ഇവിടെ നിന്ന ട്രാൻസ്ജെൻഡറെ സമീപിച്ച് മോശമായി പെരുമാറുകയായിരുന്നുവെന്ന് പറയുന്നു. തുടർന്ന് ഇരുവരും തമ്മിൽവാക്കേറ്റവും സംഘട്ടനവുമുണ്ടായി. സംഘട്ടനത്തിൽ എസ്ഐക്ക് പരുക്കേൽക്കുകയും തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടുകയും ചെയ്തു. സംഭവം തിരുവല്ല പോലീസ് അറിഞ്ഞെങ്കിലും രഹസ്യമാക്കി വച്ചു. രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി തിരുവല്ല ഡിവൈ.എസ്.പിയോട് റിപ്പോർട്ട് തേടി. ഡിവൈ.എസ്.പി.യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്.ഐ.ക്കെതിരേ വകുപ്പുതല നടപടിക്ക് ഉത്തരവിട്ടു. ഇതിന്റെ ഭാഗമായിട്ടാണ് എആർ ക്യാമ്പിലേക്ക് മാറ്റിയത്.
ശശി തരൂരിന് തോൽവി.
◾കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടു. മല്ലികാര്‍ജുന ഖാര്‍ഗെ 7897 വോട്ടു നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ശശി തരൂര്‍ 1072 വോട്ടു നേടി. 6825 വോട്ടിന്റെ ഭൂരിപക്ഷം. 89 ശതമാനം വോട്ടുകള്‍ ഖാര്‍ഗെ നേടി. ആകെ 9,497 വോട്ടര്‍മാരില്‍ 9385 വോട്ടുകളാണ് പോള്‍ ചെയ്തത്. 416 വോട്ടുകള്‍ അസാധുവായി. വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് തരൂര്‍ നല്‍കിയ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. കര്‍ണാടകയില്‍നിന്നുള്ള നേതാവാണ് ഖാര്‍ഗെ. 22 വര്‍ഷത്തിനുശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു തെരഞ്ഞെടുപ്പു നടന്നത്.
ഗവർണർ അന്ത്യശാസനം നൽകി
◾ഗവര്‍ണര്‍ അയോഗ്യരാക്കിയ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചെന്ന് ഉത്തരവിറക്കണമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും അംഗങ്ങളെ പിന്‍വലിക്കില്ലെന്നും വൈസ് ചാന്‍സലര്‍ മറുപടി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നുതന്നെ ഉത്തരവിറക്കണമെന്ന അന്ത്യശാസനവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.
ദയാബായി സമരം അവസാനിപ്പിച്ചു.
◾എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ദയാബായി 18 ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നിലവില്‍ സര്‍ക്കാര്‍ തന്ന ഉറപ്പുകളില്‍ വ്യക്തത വരുത്തുമെന്നും അവ പാലിക്കുമെന്നുമുള്ള വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. സമരസമിതി നേതാക്കളെ ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്കു ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്.
വി ടി പ്രസാദ് ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസ് സീറ്റ് നിഷേധിക്കുവാൻ കാരണം, നിരണം മലങ്കര കത്തോലിക്ക പള്ളിയിലെ വൈദികനെതിരെ കേസ് നൽകിയതിനാൽ ജയ സാധ്യത കുറവാണ് എന്ന് പരിഗണിച്ച്.
◾ നിരണം. 38 വർഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി മെമ്പറും ഭാരതീയ ദളിത് കോൺഗ്രസ് തിരുവല്ല മണ്ഡലം പ്രസിണ്ടുമായിരുന്ന നിലവിൽ സാധുജന പരിപാലന സംഘം ജില്ലാ സെക്രട്ടറിയുമായ വി.ടി.പ്രസാദ് ബിജെപി യിൽ ചേർന്നു. പുളിക്കീഴ് ബ്ലോക്ക് ഉപതെരഞ്ഞെടുപ്പിൽ കൊമ്പൻങ്കേരി ഡിവിഷനിൽ UDF സ്ഥാനാർത്ഥി പട്ടികയിൽ ആദ്യം മുതൽ പരിഗണിച്ചിരുന്നു. എന്നാൽ കൊമ്പേങ്കേരി ഡിവിഷനിലെ ഒരു മലങ്കര കത്തോലിക്ക പള്ളിയിലെ വൈദികനെതിരെ ജാതിപ്പേര് വിളിച്ച് എന്ന് ആരോപിച്ച് പ്രസാദ് കേസ് നൽകിയിരുന്നു. വൈദികനെ അറസ്റ്റ് ചെയ്യുന്ന ഘട്ടം വരെ എത്തിയതാണ്. തന്മൂലം പ്രസാദിന് വിജയസാധ്യത കുറവാണ് എന്ന് കരുതിയാണ് കോൺഗ്രസ് നേതൃത്വം പ്രസാദിന് സീറ്റ് നിഷേധിച്ചത്.
അനീഷ് എം ബി കൊമ്പേങ്കേരി ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥി .
◾എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി സമരം ചെയ്യുന്ന ദയാബായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തീര്‍പ്പാക്കണമെന്ന് പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവിയും ശാന്തിഗിരി ജനറല്‍ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വിയും. ഇരുവരും ആശുപത്രിയില്‍ സമരം തുടരുന്ന ദയാബായിയെ സന്ദര്‍ശിച്ചു
◾നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് തള്ളിയത്.
◾ഇരട്ട നരബലിക്കേസില്‍ മുഖ്യപ്രതി ഷാഫിയുടെ ശ്രീദേവി എന്ന എഫ് ബി അക്കൗണ്ടിന് പുറമെ സ്ത്രീകളുടെ പേരില്‍ രണ്ടു വ്യാജ പ്രൊഫൈലുകള്‍ കൂടി കണ്ടെത്തി. സജ്നമോള്‍, ശ്രീജ എന്നീ പേരുകളിലാണ് പ്രൊഫൈലുകള്‍ നിര്‍മിച്ചത്. സിദ്ധനായ ഷാഫിയുടെ വിശ്വാസ്യത നിലനിര്‍ത്താനായിരുന്നു സ്ത്രീകളുടെ പേരിലുള്ള വ്യജ പ്രൊഫൈലുകള്‍ ഉപയോഗിച്ചിരുന്നത്. പ്രൊഫൈലുകളിലെ ചാറ്റുകളില്‍നിന്ന് നരബലി ആസൂത്രണം ചെയ്ത വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
എല്‍ദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു.
◾എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പൊലീസുകാരുടെ മൊഴി. കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിന്റില്‍ എംഎല്‍എ മര്‍ദ്ദിച്ചെന്ന യുവതിയുടെ പരാതിയിലാണ് കോവളം സ്റ്റേഷനിലെ രണ്ടു പൊലീസുകാരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പടുത്തിയത്. യുവതി ബഹളം വച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചപ്പോള്‍ എത്തിയ രണ്ടു പോലീസുകാരാണു മൊഴി നല്‍കിയത്. ഒപ്പമുള്ളത് ഭാര്യയാണെന്നു പറഞ്ഞാണ് തങ്ങളെ എംഎല്‍എ മടക്കി അയച്ചതതെന്നാണ് പൊലീസുകാരുടെ മൊഴി.
◾നടന്‍ ജയസൂര്യ ചെലവന്നൂര്‍ കായല്‍ തീരത്തെ ഭൂമി കയ്യേറിയെന്ന് വിജിലന്‍സ് കുറ്റപത്രം. കോര്‍പറേഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ മൂന്നു ഉദ്യോഗസ്ഥരും ജയസൂര്യയുമാണ് പ്രതികള്‍. കുറ്റപത്രം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് സമര്‍പ്പിച്ചത്. കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവിന്റെ പരാതിയില്‍ 2016 ലാണ് ജയസൂര്യക്കെതിരെ കേസെടുത്തത്.
◾അട്ടപ്പാടി മധുകൊലക്കേസില്‍ കൂറുമാറിയ രണ്ടു സാക്ഷികളെ വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ കോടതി അംഗീകരിച്ചു. മധുവിന്റെത് കസ്റ്റഡി മരണമാണോയെന്നു പരിശോധിക്കാന്‍ നടത്തിയ മജിസ്റ്റീരിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നതാണ് ഒടുവിലത്തേത്. 2018 ല്‍ മധു കൊല്ലപ്പെട്ടതിനു പിറകേ നടത്തിയ രണ്ട് മജിസ്റ്റീരിയില്‍ അന്വേഷണ റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല.
◾കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ. വി. വിളനിലം അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്താണു താമസം. സര്‍വകലാശാലകളില്‍ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സംവിധാനം ഏര്‍പ്പെടുത്തിയത് വിളനിലമായിരുന്നു. വിദ്യാഭ്യാസ യോഗ്യത വ്യാജമെന്നാരോപിച്ചു എസ്എഫ്ഐയും അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാന്‍ ശ്രമിച്ചതിനു സിപിഎമ്മും വേട്ടയാടിയ വിദ്യാഭ്യാസ വിചഷണനാണ് വിളനിലം.
◾വിദേശയാത്ര പ്രതീക്ഷിച്ചതിനേക്കാള്‍ നേട്ടമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പായ ഹിന്ദുജ ഗ്രൂപ്പുമായി ചര്‍ച്ച ചെയ്യാന്‍ ലണ്ടനില്‍ പോകുന്നതെന്തിന്? 2019 ല്‍ ജപ്പാന്‍ സന്ദര്‍ശനം കഴിഞ്ഞുവന്ന് പ്രഖ്യാപിച്ച ഒന്നും നടന്നില്ല. സതീശന്‍ കുറ്റപ്പെടുത്തി.
◾ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള രേഖകളില്ലാതെ സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്, മൂന്നാറില്‍ ബസ് – ടാക്സി ഡ്രൈവര്‍മാരുടെ നേതൃത്യത്തില്‍ തടഞ്ഞിട്ടു. ഇന്നലെ വൈകീട്ട് മൂന്നാറില്‍ ദേവികുളം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി രേഖകളില്ലാത്ത വാഹനങ്ങള്‍ക്കു പിഴ ചുമത്തിയതില്‍ പ്രകോപിതരായാണു ബസ് തടഞ്ഞത്.
യുവതിക്ക് നേരെ പോലീസ് അതിക്രമം .
◾മഞ്ചേരിയില്‍ അര്‍ദ്ധരാത്രി പത്തു വയസുകാരനായ മകന്‍ നോക്കിനില്‍ക്കേ യുവതിയെ വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. കൂമംകുളം സ്വദേശി അമൃത എന്‍. ജോസിനെ അര്‍ധരാത്രി പോലീസ് ഇങ്ങനെ വലിച്ചിഴച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. രാത്രി ടൗണില്‍ ചായ കുടിക്കാന്‍ പാര്‍ക്കു ചെയ്തതിനു തട്ടിക്കയറിയ പോലീസിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പോലീസ് തട്ടിയെടുത്തെന്നും പരാതിയുണ്ട്. വാഹനം പരിശോധിക്കാന്‍ അനുവദിക്കാതിരുന്നതിനാലാണ് യുവതിയെ കസ്റ്റഡിയിലെടുത്തതെന്നാണു പോലീസ് ഭാഷ്യം.
◾അതീവസംരക്ഷണ പ്രാധന്യമര്‍ഹിക്കുന്ന സസ്യജനുസുകളെക്കുറിച്ചു പഠിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി ഗവേഷകര്‍ക്ക് വിദേശ ഫെലോഷിപ്പ്. കോഴിക്കോട് സ്വദേശികളായ എം.കെ അഖില്‍, ഡോ. എ.പി ജനീഷ, പത്തനംതിട്ട സ്വദേശി എസ് അലന്‍ തോമസ് എന്നിവര്‍ക്കാണ് യുഎസ്എയിലെ ജെസ്‌നേരിയഡ് സൊസൈറ്റി നല്‍കുന്ന എല്‍വിന്‍ മക്‌ഡൊണാള്‍ഡ് എന്‍ഡോവ്മെന്റ് ലഭിച്ചത്.
◾തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ഇലക്ട്രിക്ക് കാറിന് ഇന്തോനേഷ്യയിലെ ഷെല്‍ ഇക്കോ മാരത്തണില്‍ പുരസ്‌കാരം. മികച്ച സുരക്ഷയ്ക്കുള്ള ഡുപോണ്ട് രാജ്യാന്തര പുരസ്‌കാരവും നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചതിനുള്ള പ്രത്യേക പരാമര്‍ശവും വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കി.
◾സാധാരണ കോണ്‍ഗ്രസുകാരനായി വളര്‍ന്ന് കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ അമ്പതു വര്‍ഷത്തോളം നിലയുറപ്പിച്ച നേതാവാണ് എഐസിസി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട എണ്‍പതുകാരനായ മല്ലികാര്‍ജുന ഖാര്‍ഗെ. അധികാര ഭ്രാന്തും കുതികാല്‍വെട്ടും ശീലമാക്കാത്ത നേതാവ്. കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയാകാന്‍ മൂന്നു തവണ അവസരമുണ്ടായെങ്കിലും ചുണ്ടിനും കപ്പിനും ഇടയിലൂടെ തെന്നിപ്പോയി. ആരോടും പരിഭവമില്ലാതെ എല്ലാവരേയും ചേര്‍ത്തുനിര്‍ത്തുന്ന നേതാവാണ് കലബുറുഗി സ്വദേശിയായ പഴയ ഈ കബഡി കളിക്കാരന്‍.
◾കോണ്‍ഗ്രസില്‍ അന്തിമാധികാരം പാര്‍ട്ടി അധ്യക്ഷനാണെന്ന് രാഹുല്‍ ഗാന്ധി. തന്റെ നിര്‍ദേശങ്ങള്‍ പുതിയ അധ്യക്ഷന് ആവശ്യമില്ല. തന്റെ പ്രവര്‍ത്തന മണ്ഡലം പുതിയ അധ്യക്ഷന്‍ തീരുമാനിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഖാര്‍ഗേയും തരൂരും മിടുക്കരാണ്. കോണ്‍ഗ്രസിനെ മുന്നോട്ട് കൊണ്ടുപോകാന്‍ അര്‍ഹതയും കഴിവും ഉള്ളവരാണ് ഇരുവരുമെന്നും രാഹുല്‍ പറഞ്ഞു.
ശശി തരൂർ ആശംസ അർപ്പിച്ചു
◾കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് ആശംസകളുമായി ശശി തരൂര്‍. ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയില്‍ എത്തിയാണ് ആശംസ അറിയിച്ചത്.
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ സംബന്ധിച്ച ശശി തരൂരിന്റെ പരാതി തള്ളിക്കൊണ്ടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി വോട്ടെണ്ണിയത്. യുപിയിലെ 1,200 വോട്ടുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ശശി തരൂര്‍ ആരോപിച്ചത്. ബാലറ്റുപെട്ടിയിലെ സീലില്‍ തന്റെ പോളിംഗ് ഏജന്റിന്റെ ഒപ്പില്ലെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിച്ച ശശി തരൂര്‍ പരാജയപ്പെട്ടെങ്കിലും ശക്തമായ സന്ദേശമാണ് അദ്ദേഹം നേതൃത്വത്തിനു നല്‍കിയത്. പിസിസികള്‍ അടക്കം മുതിര്‍ന്ന നേതാക്കളെല്ലാം ഒറ്റക്കെട്ടായി ഖാര്‍ഗെയെ വിലക്കു ലംഘിച്ചു പരസ്യമായി പിന്തുണച്ചെങ്കിലും യുവതലമുറയുടെ വികാരവും കോണ്‍ഗ്രസിന്റെ നയങ്ങളില്‍ മാറ്റം വേണമെന്ന താക്കീതുമാണ് ശശി തരൂര്‍ നേതൃത്വത്തിനു നല്‍കിയത്.
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോഴേക്കും മലയാളം ഉള്‍പ്പെടെ 20 ഭാഷകളില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. രാഷ്ട്രീയത്തിലെ നാഴികകല്ലായി ഈ ചരിത്ര മുഹൂര്‍ത്തത്തെ മാറ്റിയതിന് നന്ദി എന്നാണ് ട്വീറ്റിലെ വാചകങ്ങള്‍.
◾അഗ്നിപഥ് പദ്ധതിക്കെതിരായ ഹര്‍ജികള്‍ തള്ളണമെന്നു കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നയപരമായ തീരുമാനമാണ് അഗ്നിപഥ് പദ്ധതി. ഇത് സായുധ സേനകളുടെ ഘടനാപരമായ മാറ്റങ്ങള്‍ക്ക് അനിവാര്യമാണ്. അഗ്നിപഥ് പദ്ധതി സായുധ സേനയെ ചെറുപ്പമാക്കും. വിരമിച്ച അഗ്നിവീരന്മാര്‍ സമൂഹത്തിന് നൈപുണ്യമുള്ള മനുഷ്യശേഷി നല്‍കുമെന്നും കേന്ദ്രം പറഞ്ഞു.
◾ജയലളിതയ്ക്കു വിദഗ്ധ ചികില്‍സ നല്‍കുന്നതു തടഞ്ഞിട്ടില്ലെന്ന് അണ്ണാഡിഎംകെ മുന്‍ നേതാവ് ശശികല. ഹൃദയ ശസ്ത്രക്രിയ അടക്കമുള്ള ചികില്‍സ ശശികല തടഞ്ഞെന്ന അറുമുഖസാമി അന്വേഷണ സമിതി റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ശശികല. ചികിത്സയില്‍ ഒരിക്കലും ഇടപെട്ടിട്ടില്ല. അന്വേഷണം നേരിടാന്‍ തയ്യാറാണ്. ചികിത്സാകാര്യങ്ങളെല്ലാം മെഡിക്കല്‍ സംഘത്തിന്റെ കൂട്ടായ തീരുമാനമായിരുന്നുവെന്നും ശശികല പറഞ്ഞു.
◾വിമാനത്തില്‍ പാമ്പ്. വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രക്കാരാണ് പാമ്പിനെ കണ്ടത്. ഫ്‌ളോറിഡയിലെ ടാംപ സിറ്റിയില്‍നിന്ന് ന്യൂജേഴ്‌സിയിലേക്കുള്ള വിമാനത്തിലാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്. നെവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡുചെയ്ത വിമാനത്തില്‍നിന്ന് വൈല്‍ഡ് ലൈഫ് പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് പാമ്പിനെ പിടികൂടി.
◾ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് വാംഅപ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു ടോസ് വീഴേണ്ടിയിരുന്നത്. മഴ നിര്‍ത്താതെ പെയ്തതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ഔദ്യോഗിക പരിശീലന മത്സരമായിരുന്നു ഇത്.
◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇന്ന് സ്വര്‍ണവില നേരിയ തോതില്‍ ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ സ്വര്‍ണവിലയില്‍ 440 രൂപയുടെ ഇടിവാണ് ഉണ്ടായത്. എന്നാല്‍ ഉച്ചയ്ക്ക് 400 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4655 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 10 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3855 രൂപയാണ്.
◾എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെയും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഊര്‍ജിതമാക്കാനുമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം 1.75 ലക്ഷം കോടി രൂപ കവിഞ്ഞു. .
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.38, പൗണ്ട് – 92.98, യൂറോ – 81.04, സ്വിസ് ഫ്രാങ്ക് – 82.50, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 51.95, ബഹറിന്‍ ദിനാര്‍ – 218.53, കുവൈത്ത് ദിനാര്‍ -265.61, ഒമാനി റിയാല്‍ – 213.94, സൗദി റിയാല്‍ – 21.92, യു.എ.ഇ ദിര്‍ഹം – 22.43, ഖത്തര്‍ റിയാല്‍ – 22.62, കനേഡിയന്‍ ഡോളര്‍ – 59.90.
Comments
Post a Comment
Thanks