പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ സ്ഥാനാർത്ഥിയാകാൻ ആളെ കിട്ടാതെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും മാണി ഗ്രൂപ്പ് നെട്ടോട്ടത്തിൽ.
തിരുവല്ല: ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളാ കോൺഗ്രസിലെ ഇരുവിഭാഗങ്ങളും ആളെ തപ്പി ഓട്ടത്തിലാണ്. ആളില്ലാത്ത ഈ രണ്ടു പാർട്ടിയിലും പുരുഷ നേതാക്കന്മാർ ഇഷ്ടം പോലെയുണ്ട്,മത്സരിക്കാൻ ആണെങ്കിൽ പുരുഷ നേതാക്കന്മാരുടെ തള്ളിക്കയറ്റമാണ്. എന്നാൽ സ്ത്രീ നേതാക്കന്മാർ ഇല്ലാത്തതാണ് ആളെ തപ്പി ഓടുവാൻ കാരണം. ഇന്ന് പള്ളികൾ കേന്ദ്രീകരിച്ച് രണ്ടു കൂട്ടരും ആളെ തപ്പി ഇറങ്ങിയിട്ടുണ്ടെന്നാണ് പിന്നാമ്പുറ ഭാഷ്യം.മാത്രമല്ല ഒരു 20 ലക്ഷം രൂപയെങ്കിലും ഇലക്ഷന് ചെലവ് വരാൻ സാധ്യതയുണ്ട്. ഇത്രയും മത്സരിക്കുന്നവരുടെ തലയിൽ ആവുകയും ചെയ്യും.
സി പി എമ്മിനായിരുന്നു സീറ്റ് എങ്കിൽ മത്സരിക്കാൻ ധാരാളം പരിചയ സമ്പന്നരായ വനിതകൾ ഉണ്ടായിരുന്നു. ലതാ പ്രസാദിനെ മത്സരിപ്പിക്കുവാൻ സി പി എം നേ തൃത്വം പരിശ്രമിച്ചതാണ്.അങ്ങനെയെങ്കിൽ സീറ്റ് മാണി ഗ്രൂപ്പിൽ നിന്ന് പാർട്ടി ഏറ്റെടുക്കുമായിരുന്നു.എന്നാൽ ലതാ പ്രസാദ് സമ്മതം നൽകാത്തതിനാൽ ആ നിർദ്ദേശം ഉപേക്ഷിക്കുകയായിരുന്നു.സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തിൽ ഇലക്ഷൻ ചെലവിനും അവർക്ക് പ്രശ്നമില്ലായിരുന്നു.
കഴിഞ്ഞതവണയും രണ്ട് പാർട്ടികളും ആളില്ലാതെ ഓട്ടത്തിലായിരുന്നു.അവസാനം രണ്ടു കൂട്ടരും കോൺഗ്രസുകാരിൽ നിന്ന് കടമെടുത്താണ് ഇവിടെ മത്സരിപ്പിച്ചത്. യൂത്ത് കോൺഗ്രസ് നേതാവായ ജിജു വൈക്കത്തിശ്ശേരിയുടെ ഭാര്യ കേരള കോൺഗ്രസ് ജോസഫിനു വേണ്ടി മത്സരിച്ചപ്പോൾ കോൺഗ്രസിന്റെ സീനിയർ നേതാവായ നിരണം തോമസിന്റെ മരുമകളെയാണ് മാണി ഗ്രൂപ്പുകാർ കടമെടുത്തത്. ഒറ്റരാത്രികൊണ്ടാണ് മാണി ഗ്രൂപ്പിനും ജോസഫ് ഗ്രൂപ്പിനും കഴിഞ്ഞ പ്രാവശ്യം കോൺഗ്രസിൽ നിന്ന് സ്ഥാനാർത്ഥികൾ ഉണ്ടായത്.
നിലവിലുള്ള അംഗം ഡാലിയ സുരേഷ് (കേര കോൺഗ്രസ് -എം) രാജിവച്ചതോടെയാണ് ഇവിടം വീണ്ടുമൊരു ഇലക്ഷന് വേദിയാകുന്നത്. അടുത്തമാസം ഒമ്പതിനാണ് ഇവിടെ തെരഞ്ഞെടുപ്പ്. നാമനിർദേശപ്രതികൾ 21 വരെ സ്വീകരിക്കും. 22 -ന് സൂക്ഷ്മപരിശോധന നടക്കും.10 നാണ് വോട്ടെണ്ണൽ. ഇതുസംബന്ധിച്ചുള്ള മാതൃക പെരുമാറ്റചട്ടവും നിലവിൽ വന്നു. കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകൾ മുഴുവനും കുറ്റൂർ പഞ്ചായത്തിലെ ഒന്ന്, രണ്ട്, 13, 14 വാർഡുകളും ഉൾപ്പെട്ടതാണ് പുളിക്കീഴ് ജില്ലാ പഞ്ചായത്ത്. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ പുളിക്കീഴ് ഡിവിഷൻ കഴിഞ്ഞതവണ മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാനായത്. ഡിവിഷൻ രൂപീകരിച്ച ശേഷം ആദ്യമായാണ് കഴിഞ്ഞതവണ എൽ.ഡി.എഫിന് വിജയിക്കാനായത്. യു.ഡി.എഫിൽ തന്നെന്നെ കേരളാ കോൺഗ്രസിൽ നിന്നുള്ളവരാണ് ഏറെ തവണയും ഇവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. കേരളാ കോൺഗ്രസ്(എം)എൽ.ഡി.എഫിലെത്തിയപ്പോഴാണ് രാഷ്ട്രീയ കാലാവസ്ഥയ്ക്ക് ഇവിടെ മാറ്റം വന്നത്. അതുവരെയും എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഇവിടം ബാലികേറാമലയായിരുന്നു. കഴിഞ്ഞ തവണയും കേരളാ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിലായിരുന്നു ഇവിടെ പോരാട്ടം.
മാണി ഗ്രൂപ്പിനുവേണ്ടി മുൻ എംഎൽഎയുടെ മകളെ നിർത്താനായി ശ്രമമുണ്ട്. എന്നാൽ മരണം വരെയും ശക്തനായ യുഡിഎഫ് കാരനായിരുന്ന എംഎൽഎയുടെ മകൾ എൽഡിഎഫ് സ്ഥാനാർത്ഥിയായി വരാൻ കൂട്ടാക്കത്തില്ല എന്ന് പറയുന്നു.അത് തന്നെയല്ല തോറ്റു പോയാൽ മുൻ എംഎൽഎയുടെ പേരിനു പോലും അത് കളങ്കം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അവർ മത്സരിക്കാൻ തയ്യാറാകുമോ എന്ന് കണ്ടറിയണം.
ജോസഫ് ഗ്രൂപ്പിന് വേണ്ടി മത്സരിക്കാൻ തയ്യാറാകുന്നത് കടപ്രയിലെ ഒരു കോൺഗ്രസ് നേതാവിന്റെ ഭാര്യയാണെന്നും പിന്നാമ്പുറ സംസാരം ഉണ്ട് . അങ്ങനെ പുരുഷ നേതാക്കന്മാർ മാത്രമുള്ള തിരുവല്ലയിലെ കേരളാ കോൺഗ്രസ് പാർട്ടികളിൽ കടമെടുപ്പ് തുടരുന്നു.
Comments
Post a Comment
Thanks