എല്ലാ വാർത്തകളും വായിക്കാം.
മീനച്ചിലാറ്റിൽ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.
ഈരാറ്റുപേട്ട താക്കൽ കന്നുപറമ്പിൽ ഷാഹുലിൻ്റെ മകൻ അഫ്സലാണ് മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. 15 വയസ്സായിരുന്നു. തൊടുപുഴ റോഡിൽ ഇളപ്പുങ്കലിനു സമീപമാണ് വൈകിട്ട് നാലുമണിയോടെ അഫ്സൽ ഒഴുക്കിൽപ്പെട്ടത്. ഈലക്കയം ചെക്ക് ഡാമിന് സമീപം മീനച്ചിലാർ കാണാൻ എത്തിയതായിരുന്നു അഫ്സലും അനുജനും.
ഗവർണർ നടപടിയുമായി മുന്നോട്ട് .
◾കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിര്‍ണയ സമിതിയിലേക്കു പ്രതിനിധിയെ തീരുമാനിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞ സംഭവത്തില്‍ നടപടികളുമായി ഗവര്‍ണര്‍. സെനറ്റ് യോഗത്തിന്റെ വിവരങ്ങള്‍ ഗവര്‍ണര്‍ തേടി. യോഗത്തിനു വരാതിരുന്ന അംഗങ്ങളുടെ പേരുകള്‍ ഉടന്‍ വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
കോവിഡ് PPE കിറ്റ് വാങ്ങിച്ചതിൽ അഴിമതി ശൈലജ ടീച്ചറിനെതിരെ ലോകായുക്ത അന്വേഷണം.
◾കോവിഡ് അഞ്ചര കോടിയിലേറെ ഇന്ത്യക്കാരെ ദാരിദ്ര്യത്തിലാക്കിയെന്നു ലോക ബാങ്ക് റിപ്പോര്‍ട്ട്. കോവിഡ് മൂലം 2020 ല്‍ ലോകത്തെ 710 ലക്ഷം ആളുകളെ കടുത്ത ദാരിദ്ര്യത്തിലാക്കിയെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. ഇതിലെ 79 ശതമാനം ആളുകളും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മത്സരം മുറുകുന്നു.
◾കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കുന്ന ശശരിതരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പരസ്പരം പഴിച്ചുകൊണ്ട് നേതൃത്വത്തോടു പരാതിപ്പെട്ടു. ശശി തരൂരിന്റെ പ്രസ്താവനകള്‍ക്കെതിരേയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പരാതി. ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിനു മുന്നോട്ടു പോകാനാവില്ലെന്നും സോണിയാഗാന്ധിയുടെ ഉപദേശം തേടിയേ പ്രവര്‍ത്തിക്കുവെന്നും ഖാര്‍ഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനില്‍ക്കേ ഇരുവരും പ്രചാരണം മുറുക്കി. ഖാര്‍ഗെ ഇന്നു തമിഴ്നാട്ടിലും ശശി തരൂര്‍ മധ്യപ്രദേശിലുമാണ്.
എൽദോസിന്റെ ജാമ്യഹർജി നാളെ
◾ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നാളെ തീര്‍പ്പാക്കും. ഒളിവിലുള്ള എംഎല്‍എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. പരാതിക്കാരി എല്‍ദോസ് കുന്നപ്പള്ളിയുടെ ഫോണ്‍ മോഷ്ടിച്ചെന്ന് എംഎല്‍എയുടെ ഭാര്യ പരാതി നല്‍കിയെങ്കിലും മൊഴി നല്‍കിയിട്ടില്ല.
◾മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എട്ടു വര്‍ഷമായി ജയിലിലടച്ച ജി.എന്‍ സായിബാബയെ കുറ്റവിമുക്തനാക്കി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് വെറുതെ വിട്ടത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 ലാണ് ഡല്‍ഹി സര്‍വകലാശാല പ്രൊഫസറായ സായിബാബയെ അറസ്റ്റു ചെയ്തത്.
സുരേഷ് ഗോപിയെ ബിജെപി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
◾സിനിമാ താരവും മുന്‍ എംപിയുമായ സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സംസ്ഥാന പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും ജനറല്‍ സെക്രെട്ടറിമാരും മാത്രം ഉള്‍പെടാറുള്ള കോര്‍ കമ്മിറ്റിയിലേക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് സുരേഷ് ഗോപിയെ ഉള്‍പെടുത്തിയത്. പാര്‍ട്ടി ചുമതല ഏറ്റെടുക്കാന്‍ തൊഴില്‍ തടസമാകുമെന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാറുള്ള സുരേഷ് ഗോപി ഇത്തവണ ചുമതല ഏറ്റെടുത്തു.
◾കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. ലോക്കോ പൈലറ്റിനെതിരെ കേസെടുത്തു. കഞ്ചിക്കോട് കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനക്കൂട്ടത്തിലെ ഒന്നിനെയാണ് ട്രെയിനിടിച്ചത്. ട്രെയിന്‍ ഗതാഗതം തടസപെട്ടിട്ടില്ല. കാട്ടാനകൂട്ടം മണിക്കൂറുകളോളം സംഭവ സ്ഥലത്തുനിന്നു മാറിയില്ല. കന്യാകുമാരി – ആസാം എക്സ്പ്രസാണ് കാട്ടാനക്കൂട്ടത്തെ ഇടിച്ചത്.
◾പണത്തിന്റെ കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കണമെന്ന് പീഡന പരാതിക്കാരിയുടെ സുഹൃത്തും കേസിലെ സാക്ഷിയുമായയാള്‍ക്കു വാട്ട്സ് ആപ്പ് സന്ദേശം അയച്ച് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ. ദൈവം തക്കതായ മറുപടി നല്‍കുമെന്നും സന്ദേശത്തില്‍ പറയുന്നു. പുലര്‍ച്ചെ രണ്ടരയ്ക്കാണ് സന്ദേശം അയച്ചത്.
◾ജനപ്രതിനിധികള്‍ മര്യാദ പാലിക്കണമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍ . നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. എല്‍ദോസ് കുന്നപ്പള്ളിയെ അറസ്റ്റു ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നും ഷംസീര്‍ പറഞ്ഞു
◾കോണ്‍ഗ്രസിനു സ്ത്രീപക്ഷ നിലപാടാണെന്നും എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസ് കുറ്റക്കാരെ സംരക്ഷിക്കില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വിശദീകരണം കേള്‍ക്കണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
◾മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി 19 ന്. ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് വിധി പ്രസ്താവിക്കുക.
◾കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരെ കെ.കെ ശൈലജ ഉള്‍പ്പടെ അഞ്ച് എംഎല്‍എമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞിരുന്നു.
◾മലയന്‍കീഴ് പീഡനകേസില്‍ പ്രതിയായ എസ് എച്ച് ഒ സൈജുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പീഡനാരോപണം ഉന്നയിച്ച യുവതിയുടെ ഹര്‍ജിയാണ് കോടതി തള്ളിയത്.
◾ഇരട്ട നരബലി കേസില്‍ പ്രതിയായ ഷാഫിയുടെ കൊച്ചി ഗാന്ധിനഗറിലുള്ള വീട്ടില്‍ പോലീസ് പരിശോധന. ഭാര്യ നബീസയെ ചോദ്യം ചെയ്തു. ശ്രീദേവി എന്ന വ്യാജ എഫ്ബി പ്രൊഫൈലുണ്ടാക്കാന്‍ ഉപയോഗിച്ച ഭാര്യയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തു.
◾മലപ്പുറത്തു കാപ്പാ പ്രതിയുടെ ഒളിസങ്കേതത്തില്‍നിന്ന് 50 ലക്ഷം രൂപയുടെ ലഹരി മരുന്നുകളും വടിവാള്‍ അടക്കമുള്ള ആയുധങ്ങളും പൊലീസ് പിടികൂടി. പ്രവേശന വിലക്കു ലംഘിച്ചു കടന്ന പൊന്നാനി അഴീക്കല്‍ സ്വദേശി ഷമീമിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
◾സ്‌കൂള്‍ കലാ കായിക മേളകളുടെ നടത്തിപ്പിനായി അധ്യാപകരില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും പണപ്പിരിവു നടത്തിക്കാനുള്ള നീക്കത്തിനെതിരേ അധ്യാപക സംഘടനകള്‍ പരാതി നല്‍കി. നടത്തിപ്പിനുള്ള പണം സര്‍ക്കാര്‍ തരണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം.
◾കൊട്ടിയൂര്‍ – മാനന്തവാടി ചുരം റോഡില്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടമുണ്ടായ രാവിലെ എട്ടു മുതല്‍ ഗതാഗതക്കുരുക്ക്. ലോറി ഡ്രൈവറും ക്ലീനറുമാണ് വണ്ടിയിലുണ്ടായിരുന്നത്. ഇവരില്‍ ഒരാളാണു മരിച്ചത്. കര്‍ണാടകയില്‍ നിന്ന് പച്ചക്കറികളുമായി വന്ന ലോറി ഇലക്ട്രിക്ക് ലൈനിനു മുകളിലേക്കാണ് മറിഞ്ഞത്.
◾കോഴിക്കോട് കായണ്ണയില്‍ ആള്‍ദൈവത്തെ കാണാനെത്തിയവര്‍ക്കെതിരേ നാട്ടുകാരുടെ ആക്രമണം. ചാരു പറമ്പില്‍ രവി എന്ന ആള്‍ദൈവത്തിന്റെ ആശ്രമത്തിലേക്കു വന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. ചോറോട്, പുറക്കാട്ടേരി എന്നിവിടങ്ങളില്‍നിന്ന് വന്ന വാഹനങ്ങളുടെ ചില്ലു തകര്‍ത്തു. ലൈംഗിക ചൂഷണ കേസിലെ പ്രതിയാണ് ആള്‍ദൈവം രവി.
◾അന്ധവിശ്വാസത്തിനെതിരെ ശാസ്ത്രാവബോധം വളര്‍ത്താന്‍ ഡിവൈഎഫ്ഐ പ്രചാരണ പരിപാടി സംഘടിപ്പിക്കും. രണ്ടായിരം ശാസ്ത്ര സംവാദ പരിപാടികള്‍ ഒരുക്കും. ഈ മാസം 20 മുതല്‍ പരിപാടികള്‍ തുടങ്ങുമെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് അറിയിച്ചു.
◾സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ശിക്ഷ ഇളവു നല്‍കിയ തടവുകാരന്‍ 11 ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി. കുപ്പണ്ണ മദ്യദുരന്തിലെ പ്രതി തമ്പിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. തമ്പിയ്ക്കായി മകള്‍ കാര്‍ത്തികയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
◾പാലക്കാട് മുണ്ടൂരില്‍ പഞ്ചായത്ത് ഓഫീസിന്റെ സ്ഥലം കൈയേറി സിപിഎം ഓഫീസ് നിര്‍മ്മിക്കുന്നതായി പരാതി. ഇതിനായി പഞ്ചായത്ത് ഓഫീസിന്റെ മതില്‍ പൊളിച്ചെന്ന് ആരോപിച്ച് ബിജെപി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.
◾ടൂറിസ്റ്റ് ബസിനു വെള്ളനിറമല്ലെന്നു ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തു. ചേര്‍ത്തലയില്‍ നിന്ന് വിനോദയാത്രയ്ക്കായി എത്തിച്ച ‘വണ്‍ എസ്’ എന്ന ബസാണ് കൊല്ലത്ത് പിടിച്ചെടുത്തത്.
◾വയനാട് ചീരാലില്‍ വീണ്ടും കടുവയിറങ്ങി കന്നുകാലികളെ ആക്രമിച്ചു. കടുവയെ പിടിക്കാന്‍ മൂന്നു കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. രണ്ടു വളര്‍ത്തുമൃഗങ്ങളെ കൊന്നതോടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഒമ്പതു വളര്‍ത്തുമൃഗങ്ങളാണ്.
◾അയല്‍വാസികളുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പോലീസ് വിളിപ്പിച്ചു ചോദ്യം ചെയ്ത ഗൃഹനാഥനും കുടുംബാംഗങ്ങളും വിഷക്കായ കഴിച്ച് അവശനിലയില്‍. ചേര്‍ത്തല കടക്കരപ്പള്ളി തൈക്കലില്‍ രണ്ടുകുട്ടികളടക്കം ഒരു വീട്ടിലെ ആറംഗങ്ങളാണു വിഷക്കായ കഴിച്ച് ആശുപത്രിയിലായത്.
◾ഹിജാബ് വിലക്കു കേസ് ഭരണഘടനാ ബെഞ്ചിനു വിടണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്. ഓള്‍ ഇന്ത്യ ബാര്‍ അസോസിയേഷനാണ് കത്ത് നല്‍കിയത്. മൂന്നംഗ ബെഞ്ചിനു പരിഗണിക്കാനാകാത്ത വിഷയങ്ങളുണ്ടെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാണിച്ചു.
◾റഷ്യയില്‍നിന്ന് പുലര്‍ച്ചെ ഡല്‍ഹിയില്‍ എത്തിയ വിമാനത്തില്‍ ബോംബു ഭീഷണി. നാനൂറു യാത്രക്കാരേയും ക്രൂ അംഗങ്ങളെയും പുറത്തിറക്കി പരിശോധന നടത്തി.
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ജി 23 ഗ്രൂപ്പിന്റെ പിന്തുണ മല്ലികാര്‍ജുന ഖര്‍ഗെയ്ക്ക്. ഖര്‍ഗെയുടെ കരങ്ങളില്‍ പാര്‍ട്ടി സുരക്ഷിതമായിരിക്കുമെന്ന് മനീഷ് തിവാരി പറഞ്ഞു.
◾പ്രണായാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ യുവാവ് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ഥിനിയുടെ അച്ഛന്‍ ഹൃദയാഘാതംമൂലം മരിച്ചു. കൊല്ലപ്പെട്ട ചെന്നൈ ടി നഗര്‍ സ്വദേശിയായ സത്യയുടെ പിതാവ് മാണിക്കമാണ് മരിച്ചത്.
◾ദളിത് യുവാവിനെ നിര്‍ബന്ധിതമായി മതംമാറ്റിച്ചെന്ന കേസില്‍ മുന്‍ കൗണ്‍സിലറെയും സഹായികളെയും ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ കൗണ്‍സിലര്‍ എസ് അന്‍സാര്‍ പാഷ (50), നയാസ് പാഷ (50), ഹാജി സാബ് എന്ന ഷമീം സാലിക്ക് (50) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസിന് ദിവസങ്ങള്‍ക്കുമുമ്പ് ചൈനയില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റര്‍. ബീജിങ്ങിന് വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഒരു പാലത്തിലാണ് ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ബാനറുകള്‍ നീക്കം ചെയ്യപ്പെട്ടു.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്സി ഇന്ന് ബംഗളൂരു എഫ്സിയെ നേരിടും. ചെന്നൈയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങുന്നത്.
◾ദൈവത്തിന്റെ കൈ പതിഞ്ഞ പന്ത് ലേലത്തിന്. 1986 മെക്‌സിക്കോ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ഇതിഹാസ താരം ഡീഗോ മാറഡോണ വിവാദ ഗോള്‍ നേടിയ പന്താണ് ലേലത്തിന് വെക്കുന്നത്. അന്ന് മത്സരത്തിന് ഉപയോഗിച്ച പന്ത് അന്നത്തെ മത്സരത്തിലെ റഫറിയായിരുന്ന ടുണീഷ്യയുടെ അലി ബിന്‍ നാസറിന്റെ പക്കലാണ് ഇപ്പോഴുള്ളത്. അദ്ദേഹം തന്നെയാണ് പന്ത് ലേലത്തിന് വെക്കാനൊരുങ്ങുന്നതും.
◾നാഷനല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള നാഷനല്‍ ഹൈവേസ് ഇന്‍ഫ്രാ ട്രസ്റ്റ് കടപ്പത്ര വിതരണം ഒക്ടോബര്‍ 17ന് ആരംഭിക്കും. 1000 രൂപ മുഖവിലയുള്ള എന്‍സിഡി ഇഷ്യൂ മുഖേന 1500 കോടി രൂപ വരെ സമാഹരിക്കുകയാണ് ലക്ഷ്യം. നിക്ഷേപകര്‍ക്ക് 8.05 ശതമാനം വരെ വാര്‍ഷിക വരുമാനം നല്‍കുന്നതാണ് ഈ കടപ്പത്രങ്ങള്‍. 7.90 ശതമാനം അര്‍ധവാര്‍ഷിക വരുമാനവും വാഗ്ദാനം ചെയ്യുന്നു. നവംബര്‍ ഏഴു വരെയാണ് വില്‍പ്പന. ചുരുങ്ങിയ നിക്ഷേപ തുക 10000 രൂപയാണ്. 13, 18, 25 എന്നീ വര്‍ഷങ്ങളാണ് നിക്ഷേപ കാലാവധി.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.38, പൗണ്ട് – 93.16, യൂറോ – 80.46, സ്വിസ് ഫ്രാങ്ക് – 82.54, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.10, ബഹറിന്‍ ദിനാര്‍ – 218.46, കുവൈത്ത് ദിനാര്‍ -265.55, ഒമാനി റിയാല്‍ – 213.96, സൗദി റിയാല്‍ – 21.92, യു.എ.ഇ ദിര്‍ഹം – 22.43, ഖത്തര്‍ റിയാല്‍ – 22.63, കനേഡിയന്‍ ഡോളര്‍ – 59.93.
അന്ധവിശ്വാസം തടയാൻ ബില്‍: നടപടികൾ വേഗത്തിലാക്കാൻ നിർദേശം.
◾സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്ലിന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. മതാചാരങ്ങളുമായി ബന്ധപ്പെട്ടതൊന്നും ബില്ലിലുണ്ടാവാന്‍ പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.(bill to prevent black magic) ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മിഷന്‍ തയ്യാറാക്കിയ കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഇവില്‍ പ്രാക്ടീസസ് ടോര്‍ച്ചറി ആന്‍ഡ് ബ്ലാക്ക് മാജിക്ക് ബില്ലിന്റെ കരടില്‍ മാറ്റം വരുത്തി കൊണ്ടു വരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതിന്റെ നടപടികള്‍ വേഗത്തിലാക്കാനാണ് ആഭ്യന്തര, നിയമ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇരു വകുപ്പുകളും ഇതിനനുസരിച്ച് ആഭ്യന്തര-നിയമ സെക്രട്ടറിമാര്‍ ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. നിയമസഭയിൽ ബിൽ ആയിത്തന്നെ അവതരിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.
◾പത്തനംതിട്ട ഇലന്തൂരിലെ കൊലപാതകം നടന്ന വീടിന് ചുറ്റുമുള്ള പ്രദേശം സൂക്ഷ്മമായി പരിശോധിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. മുൻപ് സമീപപ്രദേശങ്ങളിൽ നടന്ന കൊലപാതകങ്ങളിലും കുറ്റകൃത്യങ്ങളിലും നരബലി കേസിലെ പ്രതികൾക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.വീടും പരിസരവും പൂർണമായി കുഴിച്ചു പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം. മുൻപ് പരിസരപ്രദേശങ്ങളിൽ നടന്ന വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികൾക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
◾കണ്ണൂര്‍ റെയിൽവേ സ്റ്റേഷനടുത്ത് പാളത്തിൽ കാണപ്പെട്ട അജ്ഞാതവസ്തു ആശങ്ക സൃഷ്ടിച്ചു. കണ്ടെത്തിയത് ബോംബാണെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രെയിൻ ഗതാഗതം നിര്‍ത്തിവച്ച് ആര്‍പിഎഫ് പാളത്തിൽ പരിശോധന നടത്തി. ആരോ പരിഭ്രാന്തി സൃഷ്ടിക്കുവാൻ കടലാസ് കൊണ്ടു ചുറ്റി ബോംബ് രൂപത്തിലാക്കി ട്രാക്കിൽ കൊണ്ടിട്ടതാണെന്ന് പരിശോധനയിൽ വ്യക്തമായി.
ഇതാരാണെന്ന് കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് പൊലീസിൻ്റെ തീരുമാനം.
ലഹരിവിരുദ്ധ ബോധവല്‍ക്കരണം: പോലീസിന്‍റെ കൂട്ടയോട്ടം നാളെ
◾ലഹരിക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി പോലീസ് സംഘടിപ്പിക്കുന്ന കൂട്ടയോട്ടം ശനിയാഴ്ച രാവിലെ നടക്കും.
കവടിയാര്‍പാര്‍ക്ക് മുതല്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം വരെ സംഘടിപ്പിച്ചിരിക്കുന്ന കൂട്ടയോട്ടം ഒക്ടോബര്‍ 15 ന് രാവിലെ 6.30 ന് വി.കെ പ്രശാന്ത് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്യും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, ബറ്റാലിയന്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഓട്ടത്തില്‍ പങ്കെടുക്കും. സായുധ പോലീസും സ്റ്റുഡന്‍റ് പോലീസ് കേഡറ്റും ചേര്‍ന്നാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്.
◾ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ മൂന്നു പ്രതികളെയും 12 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ നരബലിയുണ്ടോ എന്ന് അന്വേഷിക്കണമെന്നതടക്കം 22 കാരണങ്ങള്‍ നിരത്തിയാണ് പ്രോസിക്യൂഷന്‍ 12 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. പ്രതികളെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും മനുഷ്യ മാംസം കഴിച്ചെന്നു പറയണമെന്നു നിര്‍ബന്ധിച്ചെന്നും പ്രതി ഭാഗം വാദിച്ചു. സാമൂഹിക മനസാക്ഷിയെ ഞെട്ടിച്ച, സമാനതകള്‍ ഇല്ലാത്ത ക്രൂരകൃത്യമെന്ന് കോടതി.
◾ഗുരുതരമായ വാഹന അപകടങ്ങളില്‍ പ്രതികളാവുകയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് സാമൂഹിക സേവനം നിര്‍ബന്ധമാക്കും.ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. ട്രോമാകെയര്‍ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലും മൂന്നു ദിവസമെങ്കിലും സാമൂഹ്യ സേവനം ചെയ്യിക്കണമെന്നാണ് നിര്‍ദേശം. ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനു പുറമേ എടപ്പാളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ മൂന്നു ദിവസത്തെ പരിശീലനവും നിര്‍ബന്ധമാക്കും.
◾പേവിഷബാധ പ്രതിരോധ വാക്‌സീന്‍ ഗുണനിലവാരമുള്ളതെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്ര ഡ്രഗ്‌സ് ലാബ്. ആന്റി റാബീസ് വാക്‌സീന്‍ ഗുണനിലവാരമുള്ളതാണെന്ന് നേരത്തെ കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ് സര്‍ട്ടിഫൈ ചെയ്തിരുന്നു.
◾രമേശ് ചെന്നിത്തല മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്കായി പ്രചരണം നടത്തുന്നതിനെതിരേ ശശി തരൂര്‍ തെരഞ്ഞെടുപ്പു കമ്മിറ്റിക്കു പരാതി നല്‍കി. ചില കോണ്‍ഗ്രസ് നേതാക്കളും ഭാരവാഹികളും വിവേചനപരമായി പെരുമാറുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കുന്ന ശശി തരൂര്‍.പല സംസ്ഥാനങ്ങളിലേയും പിസിസി പ്രസിഡന്റുമാര്‍ അടക്കമുള്ളവര്‍ കാണാന്‍പോലും തയാറായില്ല. ശശി തരൂര്‍ കുറ്റപ്പെടുത്തി.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പൊതുഭരണ വകുപ്പ്. മുഖ്യമന്ത്രി അനുമതി തേടുമ്പോള്‍ ദുബായ് ഇല്ലായിരുന്നെന്നു വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രസ്താവിച്ചതിനു മറുപടിയായാണ് വിശദീകരണം. അനുമതിക്കാര്യം വിദേശകാര്യ സഹമന്ത്രി അറിയണമെന്നില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.
◾വധൂവരന്മാരുടെയോ രക്ഷിതാക്കളുടെയോ മതങ്ങള്‍ വേറെയെന്നു ചൂണ്ടിക്കാട്ടി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ്. ഹൈക്കോടതിയിലെത്തിയ ഉദയംപേരൂര്‍ സ്വദേശികളുടെ വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി.
◾എഡിജിപി വിജയ് സാഖറെ ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക്. നിലവില്‍ കേരളാ പൊലീസിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് വിജയ് സാഖറെ. ഇന്റലിജന്‍സ് ഐജി അശോക് യാദവ് ബി.എസ്.എഫിലേക്കു പോകും. വിജയ് സാക്കറെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നതോടെ സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുണിയുണ്ടാകും.
◾ചതിയുടെ വിശേഷങ്ങളും ശിവശങ്കറുമൊത്തുള്ള അത്യപൂര്‍വ ഫോട്ടോകളും സഹിതം സ്വപ്ന സുരേഷിന്റെ പുസ്തകം ‘ചതിയുടെ പത്മവ്യൂഹം’ പുറത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും എതിരേ കടുത്ത ആരോപണങ്ങള്‍ പുസ്തകത്തിലുണ്ട്. തൃശൂരിലെ കറന്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് തന്റെ ജീവിതം പറയുന്നു എന്ന പരസ്യവാചകത്തോടെയാണ് പുസ്തകം വിപണിയിലെത്തിയത്. 250 രൂപയാണ് വില. ആമസോണിലും ലഭ്യമാണ്.
◾എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരെ ബലാത്സംഗ കേസും ചുമത്തി. നെയ്യാറ്റിന്‍കര കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരിയുടെ മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയശേഷമാണ് നടപടി. ജില്ലാ ക്രൈം ബ്രാഞ്ചാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയത്. അറസ്റ്റു ചെയ്യാന്‍ പോലീസ് വല വിരിച്ചിരിക്കുകയാണ്.
◾എംഎല്‍എക്കെതിരായ പീഡനപരാതിയില്‍ കേസെടുക്കാതിരുന്ന കോവളം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രൈജുവിനെതിരെ നടപടിയെടുക്കണമെന്ന് വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട്. ഓഗസ്റ്റ് 29 ന് സിറ്റി പൊലീസ് കമ്മീഷണര്‍ കേസ് കൈമാറിയിട്ടും കോവളം പൊലീസ് നടപടിയെടുത്തില്ല.പിന്നീട് സെപ്തംബര്‍ 14 ന് കോവളത്ത് പരാതിക്കാരിക്ക് പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മര്‍ദ്ദനമേറ്റു. ആശുപത്രിയില്‍ ചികിത്സ തേടിയിട്ടും കോവളം പൊലീസ് കേസെടുത്തില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ഒഴിവുവന്ന 29 തദ്ദേശ വാര്‍ഡുകളില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നവംബര്‍ ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.
◾പത്തനംതിട്ട മലയാലപ്പുഴയില്‍ വാസന്തീ മഠം മന്ത്രവാദ കേന്ദ്രം നടത്തിയിരുന്ന ദമ്പതികള്‍ക്കെതിരെ ചതി, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പുതിയപ്പാട് സ്വദേശികളായ ശോഭനയെയും ഉണ്ണികൃഷ്ണനെയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
◾കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് പാളത്തില്‍ കാണപ്പെട്ട ബോംബിനു സമാനമായ വസ്തു കണ്ടെത്തിയതുമൂലം ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. ആര്‍പിഎഫ് പാളത്തില്‍ പരിശോധന നടത്തി. വെറും കടലാസ് ബോംബാണെന്ന് ബോംബ് സ്‌ക്വാഡ് സ്ഥിരീകരിച്ചശേഷമാണു യാത്ര തുടര്‍ന്നത്.
◾സിപിഎം നേതാവും മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി.കെ.ശശിക്കെതിരായ സാമ്പത്തിക ക്രമക്കേടു പരാതികള്‍ പരിശോധിക്കുമെന്നു സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആരോപണങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.
◾പോലീസ് സ്റ്റേഷനില്‍ പരാതിയുമായി വന്ന വനിതാ ഡോക്ടറെ പീഡിപ്പിച്ച മലയന്‍കീഴ് പീഡനകേസില്‍ പ്രതിയായ എസ് എച്ച് ഒ സൈജുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. പീഡനാരോപണം ഉന്നയിച്ച യുവതിയാണ് ഹര്‍ജി നല്‍കിയത്.
◾അട്ടപ്പാടി മധുകൊലക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ മണ്ണാര്‍ക്കാട് വിചാരണക്കോടതി നാളെ വിധി പറയും. ജാമ്യം നല്‍കുന്നത് കുടുംബത്തിന് ഭീഷണിയാണെന്ന് മധുവിന്റെ അമ്മ മല്ലിയും കോടതിയെ അറിയിച്ചു. 11 പ്രതികളാണ് വിചാരണത്തടവിലുള്ളത്.
◾ചട്ടലംഘനത്തിന് മോട്ടോര്‍ വാഹന വിഭാഗം ഒരു വര്‍ഷം മുമ്പ് കസ്റ്റഡിയിലെടുത്ത വാന്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി. രൂപമാറ്റം വരുത്തിയ ‘നെപ്പോളിയന്‍’ എന്ന വാന്‍ എംവിഡി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ പഴയപടിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
◾ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ പ്രതികളായ ഭഗവല്‍സിംഗും ഭാര്യ ലൈലയും സിപിഎം പാര്‍ട്ടി അംഗങ്ങളല്ലെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. അനുഭാവികളെന്ന നിലയില്‍ ചില പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
◾കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി ചെയ്തത് ഇറ്റാലിയന്‍ പൗരന്മാരല്ലെന്ന് പൊലീസ്. അഹമ്മദാബാദില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ സ്വദേശികള്‍ ഇന്ത്യയിലെത്തിയത് സെപ്റ്റംബര്‍ 24 നാണ്. എന്നാല്‍ കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി ചെയ്തത് മെയ് മാസത്തിലാണ്. ഇവരാണ് കൊച്ചിയിലെയും പ്രതികളെന്ന സംശയത്തിലാണ് കൊച്ചി പൊലീസ് അഹമ്മദാബാദിലെത്തി പ്രതികളെ ചോദ്യം ചെയ്തത്.
◾ബലാത്സംസക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആര്‍എംപി നേതാവ് കെകെ രമ എംഎല്‍എ. പൊതുപ്രര്‍ത്തകര്‍ പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും മൂല്യങ്ങള്‍ പുലര്‍ത്തേണ്ടതുണ്ടെന്നും കെ.കെ.രമ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
◾തിരുവനന്തപുരം നഗരത്തിലും ജില്ലയിലെ മലയോര മേഖലയിലും ശക്തമായ മഴ. പലയിടത്തും വെള്ളക്കെട്ടുണ്ടായി. തമ്പാനൂര്‍, എസ്എസ് കോവില്‍ റോഡ് അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്.
◾ബാങ്കില്‍നിന്നു ജപ്തി നോട്ടീസ് എത്തിയതിനു പിറകേ, മീന്‍ വില്‍പ്പനക്കാരന് 70 ലക്ഷം രൂപയുടെ ലോട്ടറിയടിച്ചു. ഇടവനശേരി ഷാനവാസ് മന്‍സില്‍ പൂക്കുഞ്ഞിനാണ് അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മനം ലഭിച്ചത്.
◾എറണാകുളം ഒക്കല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ പാചകപ്പുരയില്‍ പൊട്ടിത്തെറി. ഗ്യാസ് സിലിണ്ടര്‍ ആണ് പൊട്ടിത്തെറിച്ചത്. പരിസരത്ത് ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പാചകപ്പുരയുടെ ഭിത്തികള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
◾അമ്മയെയും മകളെയും വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പൊലീസില്‍ കീഴടങ്ങി. കണ്ണൂര്‍ ചെറുകല്ലായി സ്വദേശി ജിനീഷാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ന്യൂമാഹിയില്‍ ഉസന്‍മൊട്ട എം എന്‍ ഹൗസില്‍ ഇന്ദുലേഖ, മകള്‍ പൂജ എന്നിവരെയാണു കുത്തി പരിക്കേല്‍പിച്ചത്.
◾വിദ്യാര്‍ത്ഥിനിക്ക് പ്രതി അശ്ലീല ദൃശ്യങ്ങള്‍ അയച്ച കായികാധ്യാപകന്‍ പിടിയില്‍. കണ്ണൂര്‍ പരിയാരത്ത് ഓലയമ്പാടി സ്വദേശി കെ.സി സജീഷിനെയാണ് പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റു ഭയന്ന് ഇയാള്‍ കിണറില്‍ ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു.
◾സ്‌കൂള്‍ യുവജനോത്സനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്കു മദ്യം നല്‍കിയ രണ്ടു പേരെ പിടികൂടി. അടിമാലി ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി കക്കാട്ടില്‍ അശ്വിന്‍ (24) ഇരുമ്പുപാലം അറക്കക്കുടി വര്‍ഗ്ഗീസ് എന്ന ജോജു (41 ) എന്നിവരെയാണ് പിടികൂടിയത്. പത്താം മൈല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് മദ്യം കുടിപ്പിച്ചത്.
◾കൊടുങ്ങല്ലൂരില്‍ മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് പത്തു ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസിലെ പ്രധാന പ്രതി ഡല്‍ഹി സ്വദേശി ഹൈദര്‍ പിടിയിലായി. കഴിഞ്ഞ മാസം പതിനാലിനാണ് മോഷണം നടന്നത്.
◾നൂറനാട് സ്വദേശിനിയായ 20 വയസുള്ള യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച വിരുതന്‍ പിടിയില്‍. അടൂര്‍ പെരിങ്ങനാട് പഴകുളം കിഴക്ക് തെന്നാപ്പറമ്പ് സാജന്‍ ഭവനത്തില്‍ സാജ(28)നെയാണ് അറസ്റ്റു ചെയ്തത്.
◾രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനിക്കും രവിചന്ദ്രനും ശിക്ഷായിളവ് അപേക്ഷയ്ക്കു തമിഴ്നാട് സര്‍ക്കാരിന്റെ പിന്തുണ. 2018 മുതല്‍ തമിഴ്നാട് ഈ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഏഴു പ്രതികളില്‍ പേരറിവാളന്‍, നളിനി, രവിചന്ദ്രന്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യക്കാര്‍. മറ്റു നാല് പ്രതികള്‍ ശ്രീലങ്കക്കാരാണ്. നളിനിയും രവിചന്ദ്രനും പരോളിലാണ്. പേരറിവാളനെ ജയിലില്‍നിന്ന് മോചിപ്പിച്ചിരുന്നു.
◾മുസ്ലീങ്ങളെ മോശക്കാരായി കാണുന്നുവെന്നാരോപിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. താനൊരു ഇന്ത്യന്‍ മുസ്ലീമാണെന്നും ചൈനീസ് മുസ്ലീമല്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ഇത് ഹിന്ദുസ്ഥാനാണ്, ഇവിടം എല്ലാവരുടേതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
◾പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന് അധ്യാപിക അറസ്റ്റിലായി. തമിഴ്നാട് അമ്പത്തൂരിലാണ് സംഭവം. ഇരുവരും പ്രണയത്തിലായിരുന്നെന്നും അധ്യാപിക ബന്ധത്തില്‍നിന്ന് പിന്മാറിയതാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിനു കാരണമെന്നും പൊലീസ്.
◾പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ ആഗോള പ്രഭവകേന്ദ്രമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഇന്ത്യയിലടക്കം പാകിസ്ഥാന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കസാഖിസ്ഥാനില്‍ സിഐസിഎ ഉച്ചകോടിയിലായിരുന്നു മീനാക്ഷി ലേഖിയുടെ പരാമര്‍ശം.
◾മൂന്നു വര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മോശം പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടി ഗുജറാത്ത് അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയയെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. കേസില്‍ ദേശീയ വനിതാ കമ്മീഷന്റെ ഉത്തരവനുസരിച്ച് ഹാജരായി മടങ്ങുമ്പോഴാണ് ഗോപാലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കായംകുളം നഗരത്തിൽ വ്യാപക മോഷണം.
◾ക്രിസ്ത്യൻ ആരാധനാലയത്തിലും സ്കൂളുകളിലുമാണ് മോഷണം നടന്നത്. കായംകുളം സെൻറ് ബേസിൽ മലങ്കര സിറിയൻ കാത്തലിക് ചർച്ച്, സമീപത്തെ ഗവൺമെൻറ് എൽ പി സ്കൂൾ, ഗവൺമെൻറ് യുപി സ്കൂൾ, ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പളളിയിലെ അള്‍ത്താരക്ക് സമീപമുള്ള വാതിലിന്റെ പാളി കുത്തിയിളക്കിയുണ്ട് മോഷ്ടാവ് ആകത്തുകയറിയത്. അലമാരകളും മറ്റും കുത്തി തുറന്നു. കാണിക്ക വഞ്ചിയും കുത്തി തുറന്നിട്ടുണ്ട്. ഇതിൽ നിന്ന് പണം അപഹരിച്ചതായി വികാരി ഫാദർ ഫ്രാൻസിസ് പറഞ്ഞു. ഇതിനു സമീപമുള്ള ഗവൺമെൻറ് എൽപിഎസിലെ ഓഫീസിൽ കടന്ന് അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്കൂൾ ബസ്സിന്റെ ആർ സി ബുക്ക് മോഷ്ടിച്ചു. ക്ലാസ് മുറികളുടെയും മറ്റ് റെക്കോർഡുകൾ സൂക്ഷിക്കുന്ന അലമാരകളുടെയും താക്കോലുകൾ മോഷ്ടാവ് കൊണ്ടുപോയി. ഗവൺമെൻറ് യു പി സ്കൂളിൽ സൂക്ഷിച്ചിരുന്ന പതിനാറായിരത്തോളം രൂപ കവർന്നു. ഓൺലൈൻ പഠനകാലത്ത് അധ്യാപകർ വിദ്യാർഥികൾക്കായി വാങ്ങി നൽകിയ രണ്ട് മൊബൈൽ ഫോണുകളും മോഷ്ടിച്ചു. കഞ്ഞിപ്പുരയുടെ വാതിൽ തകർത്തു. ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിൽ നിന്ന് 2500 രൂപയും മോഷ്ടാവ് കവർന്നു.
◾ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായെന്ന പേരില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പണം സമാഹരിച്ച് സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തക റാണ അയുബിനെതിരെ എന്‍ഫോഴ്സ്മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഗാസിയാബാദിലെ പ്രത്യേക കോടതിയില്‍ ആണ് കുറ്റപത്രം നല്‍കിയത്.
◾ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിനെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവന്‍ ഉമര്‍ അഹമ്മദ് ഇല്ല്യാസിക്ക് വൈ പ്ലസ് സുരക്ഷ. ഒന്നിലധികം ഭീഷണികള്‍ ലഭിച്ചതോടെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്. കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലുള്ള മസ്ജിദിലെത്തി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു.
◾ട്രെയിനിനു മുന്നിലേക്ക് പെണ്‍കുട്ടിയെ തള്ളിയിട്ട് കൊന്നു. ചെന്നൈ സബര്‍ബന്‍ ട്രെയിനിന്റെ മൗണ്ട് സ്റ്റേഷനിലാണ് കോളേജ് വിദ്യാര്‍ഥിനിയായ സത്യ (22) യെ തള്ളിയിട്ടു കൊന്നത്. ആദമ്പാക്കം സ്വദേശിയായ സതീഷ് എന്ന യുവാവിനെ പോലീസ് തെരയുന്നു.
◾ഗുജറാത്തിലെ ഗിറില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ നരബലി നടത്തിയ സംഭവത്തില്‍ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു. 14 വയസുള്ള കുഞ്ഞിനെയാണ് ഐശ്വര്യവും സമ്പത്തും വര്‍ധിപ്പിക്കാന്‍ നരബലി നടത്തിയത്. ഗിര്‍ സോമനാഥ് ജില്ലയിലെ ധാര ഗിര്‍ ഗ്രാമത്തിലാണു സംഭവം.
◾പാര്‍ട്ടി ചിഹ്നവും പേരും തീരുമാനിക്കുന്നതില്‍ ഏകനാഥ് ഷിന്‍ഡെ ക്യാമ്പിന് അനുകൂലമായി തെരഞ്ഞെടുപ്പു കമ്മീഷന്‍ നിലപാടെടുത്തെന്ന് ആരോപിച്ച് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന തെരഞ്ഞെടുപ്പ് കമ്മീഷനുതന്നെ പരാതി നല്‍കി. പേരുകളും ചിഹ്നങ്ങളും സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടിനല്‍കിയതാണ് താക്കറെ വിഭാഗം കത്തില്‍ വിമര്‍ശിച്ചിരിക്കുന്നത്.
◾നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഹിമാചല്‍ പ്രദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്. സിംഹം ഇതാ എത്തിയിരിക്കുന്നുവെന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രധാനമന്ത്രിയെ ജനങ്ങള്‍ സ്വീകരിച്ചത്.
◾ബ്രിട്ടനില്‍ കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരുന്ന ഹോട്ടലുകളില്‍നിന്ന് 116 കുട്ടികളെ കാണാനില്ല. കഴിഞ്ഞ 14 മാസത്തിനിടെയാണ് ഇത്രയധികം കുട്ടികളെ കാണാതായത്. കുട്ടികള പാര്‍പ്പിക്കാന്‍ മതിയായ താമസ സൗകര്യമില്ലാത്തതിനാലാണ് കുട്ടികളെ സര്‍ക്കാര്‍ അംഗീകൃത ഹോട്ടലുകളില്‍ താമസിപ്പിച്ചത്.
◾സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിനു സമീപം സൈനികര്‍ സഞ്ചരിച്ച ബസില്‍ സ്ഫോടനം. 18 സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
◾വ്യാജ സന്ദേശം നല്‍കി വിളിച്ചുവരുത്തിയ പോലീസുകാരെ വെടിവച്ച് കൊന്നു. ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലാണ് സംഭവം. ഡസ്റ്റിന്‍ ഡിമോന്റെ, അലക്സ് ഹാംസി എന്നീ രണ്ടു പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. അക്രമി 35 കാരനായ നിക്കോളാസ് ബ്രഡ്ച്ചറും കൊല്ലപ്പെട്ടു. സഹോദരങ്ങള്‍ തമ്മില്‍ അക്രമമെന്നു സന്ദേശം നല്‍കിയാണു പൊലീസുകാരെ വിളിച്ചുവരുത്തിയത്.
◾ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലേക്ക് ഉത്തര കൊറിയ യുദ്ധ വിമാനങ്ങള്‍ പറപ്പിച്ചു. കിഴക്കന്‍ തീരമേഖലയിലേക്ക് ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടു. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയ.
◾ഫ്ലോറിഡയിലെ പാര്‍ക് ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 17 പേരെ വെടിവച്ചു കൊന്ന പൂര്‍വ വിദ്യാര്‍ത്ഥിക്കു ജീവപരന്ത്യം തടവ് ശിക്ഷ. നിക്കോളാസ് ക്രൂസ് എന്ന യുവാവിന് ജീവപരന്ത്യം ശിക്ഷ വിധിച്ചത്. 2018 ലാണു കൂട്ടക്കുരുതിയുണ്ടായത്.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയ്ക്ക് വിജയത്തുടക്കം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഹൈദരാബാദിന്റെ വിജയത്തുടക്കം.
◾വനിത ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് 2023 മാര്‍ച്ചില്‍ അരങ്ങുണര്‍ന്നേക്കും. അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ഓരോ ടീമുകളും രണ്ട് തവണ വീതം പരസ്പരം ഏറ്റുമുട്ടുന്ന രീതിയില്‍ ആകെ 20 മത്സരങ്ങളാകും ആദ്യ വനിതാ ഐപിഎല്ലില്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടുകള്‍.
◾വനിതാ ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ഫൈനലില്‍ നാളെ ഇന്ത്യ ശ്രീലങ്കയെ നേരിടും. ആവേശകരമായ രണ്ടാം സെമി ഫൈനലില്‍ പാകിസ്താനെ ഒരു റണ്ണിന് കീഴടക്കിയാണ് ശ്രീലങ്ക ഫൈനലില്‍ പ്രവേശിച്ചത്. ശ്രീലങ്ക ഉയര്‍ത്തിയ 123 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനേ സാധിച്ചുള്ളു.
◾ഗൗതം അദാനിയുടെ കീഴിലുള്ള അദാനി ഡേറ്റ നെറ്റ്വര്‍ക്സിന് 6 ടെലികോം സര്‍ക്കിളുകളില്‍ എല്ലാത്തരം ടെലികോം സേവനങ്ങളും നല്‍കാന്‍ കഴിയുന്ന യൂണിഫൈഡ് ലൈസന്‍സ് ലഭിച്ചു. ആന്ധ്രപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്‍, തമിഴ്നാട്, മുംബൈ എന്നിവിടങ്ങളിലാണ് ലൈസന്‍സ്.
ഇന്ദ്രൻസ് , ഗിരീഷ് നെയ്യാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ശുഭദിനം’ ഇന്ന് റിലീസായി.
ശുഭദിനം സിനിമ തീയറ്ററിൽ പോയി കണ്ട് ലക്ഷം രൂപ നേടാനുള്ള സുവർണാവസരവുമൊരുക്കിയിരിക്കുന്നു. ചിത്രം പൂർത്തിയായി അണിയറ പ്രവർത്തകരുടെ പേര് തെളിയുമ്പോൾ സ്ക്രീനിനൊപ്പം ഒരു സെൽഫി എടുക്കുക. 50,000,25,000,10.000,5,000,1000 x 10 എന്നിങ്ങനെയാണ് സമ്മാനഘടന. സെൽഫികൾ അയക്കേണ്ട നമ്പർ 7034293333. ഒരുപാട് പ്രശ്നങ്ങളുടെ നടുവിൽ കിടന്ന് വീർപ്പുമുട്ടുന്ന സാധാരണക്കാരനായ ചെറുപ്പക്കാരൻ സിഥിന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് ശുഭദിനം.ചില നിർണ്ണായകഘട്ടത്തിൽ നാം കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ പരിണിതഫലങ്ങൾ എത്രത്തോളം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് ചർച്ച ചെയ്യുന്ന സിനിമ കൂടിയാണിത്. ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ് , ഹരീഷ് കണാരൻ , ജയകൃഷ്ണൻ , രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ പാർവ്വതി, അരുന്ധതി നായർ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , അരുൺകുമാർ , നെബീഷ് ബെൻസൻ എന്നിവരഭിനയിക്കുന്നു.
ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
എൽദോസിനോട് കെപിസിസി വിശദീകരണം തേടും. എത്രയും വേഗം വിശദീകരണം നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
വിശദീകരണം തേടൽ സ്വാഭാവിക നീതിയുടെ ഭാഗമാണ്. കേസിനെ രാഷ്ട്രീയമായി പ്രതിരോധിക്കില്ല. എൽദോസിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. എംഎൽഎ ഒളിവിൽ പോകേണ്ട സാഹചര്യമെന്താണെന്ന് അറിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു
Comments
Post a Comment
Thanks