ഇന്നത്തെ പ്രധാന വാർത്തകൾ വായിക്കാം.

|KURIAKOSE TIRUVALLA

എറണാകുളം,പത്തനംതിട്ട ജില്ലകളിൽ നിന്ന്  കാണാതായ 26 സ്ത്രീകളെയും ഇതുപോലെ നരബലിക്ക് വിധേയമാക്കിയോ? പുനരന്വേഷണത്തിന് പോലീസ്.

മറ്റ് ജില്ലകളിൽ നിന്ന് കാണാതായവരുടെയും തിരോധാനത്തിന് പിന്നിൽ ഈ സംഘം പ്രവർത്തിച്ചോ?

   ഞെട്ടിത്തരിച്ച് കേരളം

◾ഇരട്ട നരബലിക്കേസിനു പിറകേ, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്ത്രീകളെ കാണാതായ 26 കേസുകളില്‍ പുനരന്വേഷണവുമായി പൊലീസ്. എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കേസുകളാണ് വീണ്ടും അന്വേഷിക്കുന്നത്. എറണാകുളത്തെ 14 കേസുകളും പത്തനംതിട്ടയിലെ 12 കേസുകളുമാണ് അന്വേഷിക്കുക.

◾പുളിക്കീഴ് ഉപതിരഞ്ഞെടുപ്പ് നവംബർ 9ന്.

പുളിക്കീഴ്: ജില്ലാ പഞ്ചായത്ത്, കൊമ്പൻങ്കേരി ബ്ലോക്ക് ഡിവിഷൻ എന്നിവിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബർ മാസം ഒമ്പതാം തീയതി നടത്തും. ഒൿടോബർ 21 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. ഫലം 10ന്.

◾നരബലിക്കു ശേഷം മനുഷ്യമാംസം ഭക്ഷിച്ചെന്നു പറയാന്‍ പോലീസ് നിര്‍ബന്ധിച്ചെന്ന് പ്രതികളായ ഭഗവല്‍സിംഗും ഭാര്യ ലൈലയും. പ്രതികളുടെ അഭിഭാഷകന്‍ ബി.എ ആളൂര്‍ ഈ വിഷയം കോടതിയില്‍ ഉന്നയിച്ചു. കോടതിയിലേക്കു കൊണ്ടുപോകാന്‍ കാക്കനാട് ജയിലില്‍നിന്ന് പുറത്തിറക്കിയ പ്രതികള്‍ മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

മലയാലപ്പുഴയിൽ നിന്ന് ദുർമന്ത്രവാദിനിയെ അറസ്റ്റ് ചെയ്തു.

◾പത്തനംതിട്ട മലയാലപ്പുഴയില്‍ ദുര്‍മന്ത്രവാദിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതിയപ്പാട് വാസന്തി മഠത്തിലെ ശോഭനയാണ് പിടിയിലായത്. കുട്ടികളെ അടക്കം മന്ത്രവാദത്തിനു ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവിടേക്ക് ഡിവൈഎഫ്ഐ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

◾കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കേസ് സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടു. വിലക്കു ശരിവച്ച ഹൈക്കോടതി വിധിയെ അനുകൂലിച്ചും എതിര്‍ത്തും ഭിന്ന വിധി വന്ന സാഹചര്യത്തിലാണ് വിശാല ബഞ്ചിനു വിട്ടത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കര്‍ണാടക ഹൈക്കോടതി വിധി ശരിവച്ചപ്പോള്‍, ജസ്റ്റിസ് സുധാന്‍ശു ധൂലിയ ഈ വിധി തള്ളി. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ 25 അപ്പീലുകളാണ് സുപ്രീം കോടതിയിലുള്ളത്.

◾എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ കഴിഞ്ഞ മാസം 14 ന് കോവളത്തെ ഗസ്റ്റ് ഹൗസിലേക്കു കൂട്ടിക്കൊണ്ടുപോയി പിഎയുടേയും സുഹൃത്തിന്റേയും മുന്നില്‍ വെച്ച് മര്‍ദിച്ചെന്ന പരാതിയില്‍ പോലീസ് നടപടി. എംഎല്‍എയുടെ പിഎ ഡാനി പോളിനെയും സുഹൃത്ത് ജിഷ്ണുവിനേയും ക്രൈംബ്രാഞ്ച് വിളിപ്പിച്ചു മൊഴിയെടുക്കും.

"എന്റെ ഭൂമി " പദ്ധതി തുടങ്ങി.

◾‘ഭൂ രേഖകള്‍ ഒരു വിരല്‍ത്തുമ്പില്‍’ ലഭ്യമാക്കുന്ന ‘എന്റെ ഭൂമി’ പദ്ധതി തുടങ്ങി. ഡിജിറ്റല്‍ സര്‍വേയിലൂടെ നാലു വര്‍ഷം കൊണ്ട് ഭൂരേഖകള്‍ തയ്യാറാക്കി അതിര്‍ത്തി നിര്‍ണയിക്കുന്ന പദ്ധതിയാണിത്. തദ്ദേശ ഭരണ വകുപ്പിന്റെ സഹകരണത്തോടെ ‘സര്‍വേ സഭകള്‍’ ആദ്യ ഘട്ടത്തില്‍ 200 വില്ലേജുകളില്‍ സര്‍വേ നടത്തും. ഗ്രാമസഭയുടെ പകര്‍പ്പായ ആദ്യ ‘സര്‍വേ സഭ’ തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ വെയ്ലൂര്‍ വാര്‍ഡില്‍ യോഗം ചേര്‍ന്നു. മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജന്‍ അധ്യക്ഷനായി.

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പോലീസ് വീണ്ടെടുത്തു.

◾ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ഭഗവല്‍ സിംഗിനെ പ്രണക്കെണിയില്‍ കുരുക്കിയ ‘ശ്രീദേവി’ എന്ന വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് പൊലീസ് വീണ്ടെടുത്തു. മൂന്ന് വര്‍ഷം 100 ലേറെ പേജുകളുളള സംഭാഷണമാണ് ഇരുവരും തമ്മില്‍ നടത്തിയത്. ഷാഫി, ശ്രീദേവിയെന്ന പേരില്‍ മറ്റുള്ളവരെ കബളിപ്പിച്ചു നടത്തിയ ചാറ്റുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

◾നരബലിയില്‍ കൊല്ലപ്പെട്ട റോസിലിക്കു സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നില്ലെന്ന് പങ്കാളി സജീഷ്. എല്ലാ സാമ്പത്തിക ആവശ്യങ്ങളും താന്‍ നിറവേറ്റിയിരുന്നു. ലോട്ടറി കച്ചവടം താന്‍ അറിഞ്ഞിരുന്നില്ലെന്ന് സജീഷ് പറഞ്ഞു. റോസിലി സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതായി അറിഞ്ഞില്ല. ഷാഫിയെക്കുറിച്ച് പറഞ്ഞിരുന്നില്ല. ഫോണില്‍ കിട്ടാതിരുന്നപ്പോഴാണ് പരാതി നല്‍കിയതെന്നും സജീഷ്.

സ്ത്രീകളുടെയും കുട്ടികളുടെയും പരാതി ലഭിച്ചാൽ സ്റ്റേഷൻ അതിർത്തി നോക്കാതെ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

◾സ്ത്രീകളുടേയും കുട്ടികളുടേയും പരാതി ലഭിച്ചാല്‍ സ്റ്റേഷന്‍ അതിര്‍ത്തി നോക്കാതെ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റേഷന്‍ അതിര്‍ത്തി പറഞ്ഞ് ചിലര്‍ പരാതികള്‍ മടക്കുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇത് അംഗീകരിക്കാനാവില്ല. കുട്ടികള്‍ ഇരയാകുന്ന കേസില്‍ ബന്ധുക്കളോ പരിചയക്കാരോ ആണ് പ്രതിസ്ഥാനത്തെങ്കില്‍ അറസ്റ്റിന് കാലതാമസമുണ്ടാകരുത്. മുഖ്യമന്ത്രി നിര്‍ദേശിച്ചു.

പൂക്കോട്ടുംപാടം ചേലൂർ സ്വദേശിയും മുണ്ടേരി ട്രൈബൽ സ്കൂൾ അധ്യാപകനുമായിരുന്ന ബാബുവിൻ്റെ മരണം കൊലപാതകമാണെന്ന് തെളിയിച്ചത് എടക്കര പോലീസിൻ്റെ മികവ്. കഴിഞ്ഞ മാസം 13 നു എടക്കര സ്റ്റേഷൻ പരിധിയിലെ പുഴയിൽ നിന്നാണ് ബാബുവിൻ്റെ മൃതദേഹം ലഭിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം മുങ്ങിമരണം സ്ഥിരീകരിച്ചെങ്കിലും പൂക്കോട്ടുംപാടം സ്വദേശി മരണപ്പെട്ട പ്രദേശത്ത് എത്താനിടയായ സാഹചര്യം അന്വേഷിച്ച  പോലീസിന് മരണത്തിൽ അസ്വാഭാവികത തോന്നിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെ  പ്രതികളായ ബിജു, ലത എന്നിവർ ചേർന്ന് മർദിച്ചു ബോധം കെടുത്തിയാണ് ബാബുവിനെ പുഴയിലേക്ക് തള്ളിയിട്ടതെന്നു വ്യക്തമായി. കൃത്യം നടന്നു ആറു ദിവസത്തിന് ശേഷം ജീർണിച്ച നിലയിൽ കണ്ടെത്തിയതിനാലാണ് മറ്റു തെളിവുകൾ പ്രാഥമിക അന്വേഷണത്തിൽ ലഭ്യമാകാതിരുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തു.

ശശി തരൂരിന് വോട്ട് അഭ്യർത്ഥിച്ച് ഫ്ലക്സ് ബോർഡുകൾ.

◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏക പോളിംഗ് ബൂത്തായ കെപിസിസി ആസ്ഥാനത്ത് ശശി തരൂരിനു വോട്ടഭ്യര്‍ത്ഥിച്ച് ഫ്ളക്സ് ബോര്‍ഡ്. ‘നാളെയെക്കുറിച്ചു ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’ എന്നാണ് തരൂരിന്റെ ചിത്രം സഹിതമുള്ള ഫ്ളക്സ് ബോര്‍ഡിലെ വാചകം. കോട്ടയം ഇരാറ്റുപേട്ടയിലും’ശശി തരൂര്‍ നയിക്കട്ടെ കോണ്‍ഗ്രസ് ജയിക്കട്ടെ’ എന്നെഴുതിയ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.

സിവിക് ചന്ദ്രന് ജാമ്യം തുടരും.

◾സിവിക് ചന്ദ്രനെതിരായ ലൈംഗികപീഡനക്കേസില്‍ കീഴ്ക്കോടതി ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതായിരുന്നെന്ന കോഴിക്കോട് സെഷന്‍സ് കോടതിയുടെ പരാമര്‍ശമാണ് നീക്കിയത്. പ്രകോപനപരമായ വസ്ത്രം ധരിച്ചതിന്റെ പേരിലായാലും സ്ത്രീത്വത്തെ അപമാനിക്കുന്നതു കുറ്റകരമാണ്. പ്രായം പരിഗണിച്ച് സിവികിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നില്ലെന്നും കോടതി.

◾കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ ഉപകരണം മറന്നുവച്ച സംഭവത്തില്‍ തെറ്റുപറ്റിയെന്നു ഡോക്ടര്‍മാര്‍ സമ്മതിക്കുന്ന വീഡിയോ പകര്‍ത്തിയതിനു യുവതിയുടെ ഭര്‍ത്താവിനെതിരെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. യുവതിയുടെ ഭര്‍ത്താവ് അഷ്‌റഫിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.

സുപ്രീംകോടതി നാളെ പരിഗണിക്കും.

◾വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നടപ്പാക്കാനുള്ള സുപ്രീം കോടതി വിധിക്കെതിരേ കേരളം നല്‍കിയ പുന:പരിശോധന ഹര്‍ജി നാളെ പരിഗണിക്കും. ഹര്‍ജി ഫയല്‍ ചെയ്തിട്ടും ലിസ്റ്റു ചെയ്യാതിരുന്നതു ചൂണ്ടിക്കാട്ടിയപ്പോഴാണ് നാളെ പരിഗണിക്കാമെന്നു കോടതി പറഞ്ഞത്.

◾എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ കേസിലും ലൈംഗിക പീഡന പരാതിയിലും കോണ്‍ഗ്രസ് ഉചിതമായ നടപടി എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമം കോണ്‍ഗ്രസ് ന്യായീകരിക്കില്ല. എല്‍ദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. സതീശന്‍ പറഞ്ഞു.

ശശി തരൂരിനെതിരെ രമേശ് ചെന്നിത്തല.

◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ രഹസ്യബാലറ്റില്‍ ഒരത്ഭുതവും സംഭവിക്കില്ലെന്ന് രമേശ് ചെന്നിത്തല. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകും. സോണിയയും രാഹുലും നിഷ്പക്ഷരാണ്. ഖാര്‍ഗെയാണ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയെന്ന് എഐസിസി നേതൃത്വം പ്രചരിപ്പിക്കുന്നുണ്ടെന്ന ശശി തരൂരിന്റെ ആരോപണം ശരിയല്ലെന്നും ചെന്നിത്തല.

'മുഖ്യമന്ത്രിയുടെ വിദേശയാത്ര നാടിൻറെ വികസനത്തിനു വേണ്ടി' സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ,

◾മുഖ്യമന്ത്രിയുടെ വിദേശയാത്ര നാടിന്റെ വികസനത്തിനുവേണ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിദേശയാത്ര ഉല്ലാസത്തിനു വേണ്ടിയെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമര്‍ശനം വില കുറഞ്ഞതെന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും ഗോവിന്ദന്‍.

◾സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി.കെ. ശശിക്കെതിരായ പരാതി സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയാകും. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ആക്ഷേപം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുക്കുന്ന ജില്ലാ നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യും.

◾പാലക്കാട് കണ്ണമ്പ്ര ബാങ്ക് ഭൂമിയിടപാടില്‍ ആരോപണവിധേയനായ മുന്‍ സിപിഎം നേതാവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ബാങ്കിന്റെ ഓണററി സെക്രട്ടറിയായിരുന്ന ആര്‍. സുരേന്ദ്രന്റെ വീട്ടിലാണ് പരിശോധന. കണ്ണമ്പ്ര സഹകരണ റൈസ് മില്ലിനു ഭൂമി വാങ്ങിയതില്‍ മൂന്നരക്കോടി രൂപയുടെ അഴിമതി നടത്തിയെന്ന് സിപിഎം അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

◾സ്വതന്ത്ര അംഗം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ ഇടുക്കി വണ്ടന്മേട് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനു നഷ്ടമായി. സ്വതന്ത്ര അംഗമായ സുരേഷ് മാനങ്കേരിയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ യുഡിഎഫും ബിജെപിയും പിന്തുണച്ചു. സിപിഎമ്മിന്റെ സിബി എബ്രഹാമായിരുന്നു വണ്ടന്മേട് പഞ്ചായത്ത് പ്രസിഡന്റ്.

◾തിരുവനന്തപുരം വിമാനത്താവളത്തില്‍ നാലേകാല്‍ കിലോ സ്വര്‍ണവുമായി കാഞ്ഞിരപ്പളളി സ്വദേശി താഹിറിനെ പിടികൂടി. ദുബായില്‍ നിന്നു വന്ന ഇയാള്‍ സ്വര്‍ണം ലായനിയാക്കി ടവല്‍ മുക്കി ലഗേജ് ബാഗില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

◾വയനാട് തിരുനെല്ലിയില്‍ സ്വകാര്യ ബസ് തടഞ്ഞ് നിര്‍ത്തി അജ്ഞാത സംഘം ഒന്നര കോടി രൂപ കവര്‍ന്നതായി പരാതി. പണം നഷ്ടപ്പെട്ടതായി ബംഗളൂരില്‍നിന്നു കോഴിക്കോടേക്കു വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായ തിരൂര്‍ സ്വദേശി ഷറഫുദ്ദീനാണ് പൊലീസില്‍ പരാതി നല്‍കിയത്.

റാഗിംഗ് മൂന്ന് കുട്ടികളെ പുറത്താക്കി.

◾വര്‍ക്കല എസ്എന്‍ കോളേജില്‍ റാഗിംഗ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് റാഗ് ചെയ്തത്. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നു വിദ്യാര്‍ത്ഥികളെ കോളജില്‍നിന്ന് പുറത്താക്കി. ബി. ജൂബി, ആര്‍. ജിതിന്‍ രാജ്, എസ്. മാധവ് എന്നിവരെയാണ് പുറത്താക്കിയത്.

◾അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് കഴുത്തില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു. തിരുവനന്തപുരം അതിയന്നൂര്‍ മരുതംകോട് സ്വദേശി വിജയകുമാരി (50) ആണ് മരിച്ചത്.

◾ഇടുക്കിയില്‍ നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചു. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ. സാബുവിന്റെ ഭാര്യ അനുഷ ജോര്‍ജ് (24) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് രണ്ടു മാസം പൂര്‍ത്തിയാകും മുമ്പാണ് ജീവനൊടുക്കിയത്.

◾കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്ക് തുടരുമെന്ന് സര്‍ക്കാര്‍. ആധുനിക സമൂഹത്തിനു ചേര്‍ന്ന ഉത്തരവ് വിശാല ബെഞ്ചില്‍നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു കര്‍ണാടക സര്‍ക്കാര്‍ പ്രതികരിച്ചു. ഹിജാബില്‍നിന്നുള്ള മോചനത്തിനാണ് ഇറാന്‍ അടക്കം ലോകമെങ്ങുമുള്ള സ്ത്രീകള്‍ ആവശ്യപ്പെടുന്നതെന്നും സര്‍ക്കാര്‍.

◾യുക്രൈന്‍ ജനതക്കൊപ്പമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നിരന്തരമായി ബോംബിംഗ് നടക്കുന്ന മേഖലയില്‍ താമസിക്കുന്നവര്‍ക്കൊപ്പം താനുണ്ടെന്നു പ്രാര്‍ത്ഥനാ യോഗത്തില്‍ മാര്‍പ്പാപ്പ വ്യക്തമാക്കി. യുദ്ധം നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾ഇന്ത്യയുടെ ഡിജിറ്റലൈസേഷന്‍ ശ്രമങ്ങളെ അഭിനന്ദിച്ച് അന്താരാഷ്ട്ര നാണ്യനിധി ചീഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവിയര്‍. രാജ്യത്ത് ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റിയന്ന് ഒളിവിയര്‍ അഭിപ്രായപ്പെട്ടു.

ഇന്നത്തെ വിനിമയ നിരക്ക്

◾ഡോളര്‍ – 82.30, പൗണ്ട് – 91.26, യൂറോ – 79.86, സ്വിസ് ഫ്രാങ്ക് – 82.49, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 51.64, ബഹറിന്‍ ദിനാര്‍ – 218.15, കുവൈത്ത് ദിനാര്‍ -265.15, ഒമാനി റിയാല്‍ – 213.80, സൗദി റിയാല്‍ – 21.90, യു.എ.ഇ ദിര്‍ഹം – 22.41, ഖത്തര്‍ റിയാല്‍ – 22.61, കനേഡിയന്‍ ഡോളര്‍ – 59.55.

ഇന്നുമുതൽ റേഷൻ മണ്ണെണ്ണ വാങ്ങാം.

◾(1) AAY/PHH വിഭാഗം റേഷൻ കാർ‍ഡുകൾക്കുള്ള, 2022 ഒക്ടോബർ മാസത്തെ Pradhan Mantri Garib Kalyan Anna Yojana (PMGKAY) പദ്ധതി പ്രകാരമുള്ള റേഷൻ വിഹിതം ഇന്നു (12.10.2022) മുതൽ ലഭിക്കുന്നതാണ്.(2) 2022 ഒക്ടോബർ-നവംബർ-ഡിസംബ‍ർ ത്രൈമാസത്തേയ്ക്കുള്ള മണ്ണെണ്ണ വിതരണം, ലിറ്ററിന് 89/- രൂപാ നിരക്കിൽ, ഇന്നു (12.10.2022) മുതൽ  ആരംഭിക്കുന്നതാണ്. എല്ലാ വിഭാഗത്തിലുമുള്ള വൈദ്യുതീകരിച്ച വീടുകളിലെ റേഷൻ കാർ‍ഡുകൾക്ക് 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതീകരിക്കാത്ത വീടുകളിലെ റേഷൻ കാർ‍ഡുകൾക്ക് 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്. ഈ ത്രൈമാസ കാലയളവിലേയ്ക്കുള്ള മണ്ണെണ്ണ 31.12.2022 വരെ വാങ്ങാവുന്നതാണ്.

പത്തനംതിട്ട ജില്ലയിൽ അനധികൃത കാർഡ് കൈവശം വെച്ചതിന് 2 ലക്ഷം രൂപയ്ക്ക് അടുത്ത് പിഴ ഈടാക്കി.

◾ഓപ്പറേഷന്‍ യെല്ലോ ; 1,98,402 രൂപ പിഴ ഈടാക്കി ഈടാക്കിയത് 80 കാര്‍ഡ് ഉടമകളില്‍ നിന്ന് .പത്തനംതിട്ട ജില്ലയിലെ ആറ് താലൂക്കുകളില്‍ അനധികൃതമായി മുന്‍ഗണനാ കാര്‍ഡ് കൈവശംവച്ചിരുന്ന എണ്‍പത് കാര്‍ഡുടമകളില്‍ നിന്നും പിഴയിനത്തില്‍ 1,98,402 രൂപ ഈടാക്കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ അറിയിച്ചു. ഓപ്പറേഷന്‍ യെല്ലോ എന്ന പേരില്‍ പൊതുജനങ്ങളുടെ സഹായത്തോടെ മുന്‍ഗണനാ വിഭാഗത്തിലെ അനര്‍ഹരെ കണ്ടെത്തി കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനും അര്‍ഹരായ കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പരിശോധന നടത്തിയത്. ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി വകുപ്പിന്റെ 9188 527 301 എന്ന മൊബൈല്‍ നമ്പരിലും 1967 എന്ന ടോള്‍ ഫ്രീ നമ്പരിലും അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വയ്ക്കുന്നവരുടെ വിവരങ്ങള്‍ വിളിച്ചറിയിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. ജില്ലയില്‍ കര്‍ശനമായ പരിശോധനകള്‍ ജില്ലാ സപ്ലൈ ഓഫീസറുടെയും താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെയും റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ നടന്നുവരുന്നു. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

◾വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 17ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സോടെയുള്ള ഡിപ്ലോമയും പ്രവര്‍ത്തിപരിചയവും ആണ് യോഗ്യത.

ചക്കയില്‍ നിന്നും പാസ്ത പരിശീലനം

◾പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ഫോര്‍ ജാക്ക്ഫ്രൂട്ടിന്റെ ആഭിമുഖ്യത്തില്‍ 14ന്‌ രാവിലെ 10 മുതല്‍ മൂന്ന് വരെ ചക്കയില്‍ നിന്നുള്ള പാസ്ത നിര്‍മ്മാണത്തില്‍ പരിശീലനം നടത്തും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 8078 572 094 എന്ന നമ്പറില്‍ നാളെ (13.10.22 ) മൂന്നിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികൾക്ക്  ചിലവ് കണക്ക് ഓൺലൈനായി സമർപ്പിക്കാം

◾തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് നിർബന്ധമായ ചെലവുകണക്ക് സമർപ്പിക്കുന്നതിന് ഓൺലൈൻ സംവിധാനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മുതൽ മുപ്പത് ദിവസത്തിനകമാണ് സ്ഥാനാർത്ഥികൾ നിശ്ചിതഫോറത്തിൽ ബന്ധപ്പെട്ട അധികാരിക്ക് കണക്ക് സമർപ്പിക്കേണ്ടത്. അടുത്ത ഉപതിരഞ്ഞെടുപ്പ് മുതൽ സ്ഥാനാർത്ഥികൾക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താം. കമ്മീഷന്റെ പോർട്ടലായ www.sec.kerala.gov.in ൽ കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ നടത്തി തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കാവുന്നതാണ്.






Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.