രാത്രി വാർത്തകൾ കാണാം.
✒️കുറിയാക്കോസ് നിരണം|തിരുവല്ല വാർത്തകൾ
ത്രിപുരയിൽ ക്രിസ്ത്യൻ ദേവാലയം തകർക്കുബോഴും പ്രാർത്ഥന തുടരുന്ന വിശ്വാസികളുടെ വീഡിയോ പുറത്ത് വന്നു.
◾തകര്‍ക്കാം, കൊല്ലാം..! പക്ഷേ ക്രിസ്തു വിശ്വാസം ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലെ കൊമാലി ഗ്രാമത്തിലെ കത്തോലിക്ക പ്രാര്‍ത്ഥനാലയം അക്രമികള്‍ തകര്‍ക്കുമ്പോഴും പ്രാര്‍ത്ഥന തുടരുന്ന വിശ്വാസികളുടെ ദൃശ്യങ്ങള്‍. ഞായറാഴ്ച (ഒക്ടോബര്‍ 2) പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ അവിടെ എത്തിയ ഗോത്രവര്‍ഗ്ഗക്കാര്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ടുണ്ടാക്കിയ പ്രാര്‍ത്ഥനാലയം വലിച്ച് കീറുകയായിരുന്നു. അക്രമം നടക്കുമ്പോഴും വിശ്വാസികള്‍ പ്രാര്‍ത്ഥന അവസാനിപ്പിക്കുവാന്‍ തയാറായിരിന്നില്ല. അമര്‍പൂരിലെ സെന്റ് ജോസഫ് വാസ് ഇടവകയില്‍ ഉള്‍പ്പെടുന്ന 15 ഗ്രാമങ്ങളില്‍ ഒന്നായ കൊമാലിയില്‍ മൂന്നാഴ്ച കൂടുമ്പോള്‍ ഒരിക്കല്‍ മാത്രമാണ് ഇവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാറുള്ളത്.
കടന്നലിന്റെ കുത്തേറ്റ് മരിച്ചു.
◾പത്തനംതിട്ട:കടന്തലിൻ്റെ കുത്തേറ്റ് പുല്ല് വെട്ട് തൊഴിലാളി മരണമടഞ്ഞു.പത്തനംതിട്ട അന്ത്യാളൻക്കാവ് ആറൊന്നിൽ ജോസഫ് മാത്യൂ(രാജു-60) അന്തരിച്ചു.സംസ്ക്കാരം വ്യാഴാഴ്ച (ഒക്ടോബർ 6ന് ) 11ന് കാട്ടൂർ സെൻ്റ് ആൽബർട്ട്സ് പള്ളി സെമിത്തേരിയിൽ. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കാട് മെഷീൻ ഉപയോഗിച്ച് വെട്ടുന്നതിനിടയിൽ കല്ല് തെറിച്ച് കടന്തൽ ഇളകുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.ആദ്യം പത്തനംതിട്ട ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.പോസ്റ്റ്മോർട്ടം നടപടികൾ പുരോഗിക്കുന്നു.ഭാര്യ : വടശ്ശേരിക്കര പേഴുംപാറ കാലാക്കൽ കുടുംബാംഗം അന്നമ്മ ജോസഫ്. മക്കൾ: അജിൻ (പ്ലസ് വൺ വിദ്യാർത്ഥി – കടമനിട്ട- ഗവ.ഹൈസ്ക്കൂൾ), ഏഞ്ചൽ (ഏഴാം ക്ലാസ് വിദ്യാർത്ഥിനി – എസ്.എച്ച്.എച്ച്. എസ്.എസ്. മൈലപ്ര ).
കല്ലിശ്ശേരി ക്നാനായ പള്ളിയിൽ മോഷണം.
ചെങ്ങന്നൂർ: കല്ലിശ്ശേരി സെന്റ് മേരീസ് ക്നാനായ വലിയപള്ളിയുടെ കാണിക്കവഞ്ചി കുത്തിതുറന്നു. സിസിടിവി കാമറ തുണികൊണ്ട് മറച്ചു. തിങ്കളാഴ്ച രാത്രിയിലാണ് പള്ളിയുടെ വാതിൽ തുറന്ന് അകത്തു കടന്ന് കാണിക്കവഞ്ചി കുത്തിതുറന്ന് പണം മോഷ്ടിച്ചത്. 10,000 രൂപയോളം നഷ്ടമായതായി പറയുന്നു. പള്ളിയുടെ മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറ രണ്ട് പേർ തുണികൊണ്ട് മറക്കുന്നതായും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. ട്രസ്റ്റി കെ.ഒ ഏബ്രഹാം ചെങ്ങന്നൂർ പോലീസിൽ പരാതി നൽകി. ആലപ്പുഴ നിന്നെത്തിയ വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധിച്ചു. ചെങ്ങന്നൂർ സിഐ ജോസ് മാത്യു, എസ്ഐ എം.സി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽഅന്വേഷണം ആരംഭിച്ചു
ജപ്പാനിലേക്ക് മിസൈൽ അയച്ച് ഉത്തര കൊറിയ.
◾ജപ്പാനിലേക്കു മിസൈല്‍ തൊടുത്ത് ഉത്തര കൊറിയ. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലാണ് തൊടുത്തത്. മിസൈല്‍ കടലിലാണ് പതിച്ചതെങ്കിലും ജപ്പാനില്‍ പരിഭ്രാന്തി. വടക്കന്‍ ജപ്പാനില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു. നിരവധിപ്പേരെ ഒഴിപ്പിച്ച് ഭൂഗര്‍ഭ അറകളിലേക്കുമാറ്റി. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ജപ്പാന്‍ അപലപിച്ചു.
തിരുവല്ലയിൽ ചരക്ക് ലോറി അപകടത്തിൽപ്പെട്ടു.
◾തിരുവല്ല ഗവ.ആശുപത്രി ഇറക്കത്തിൽ ഉള്ള വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട ചരക്ക് ലോറി അപകടത്തിൽ പെട്ടു. കൈവരി തകർത്ത ശേഷം ടയർ കടയിലേക്ക് ഇടിച്ചു കയറി. ഇന്ന് പുലർച്ചെ നാലു .മണിയോടെയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും തിരുവല്ല മാർക്കറ്റിലേക്ക് പച്ചക്കറിയുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പാതയോരത്ത് ഫുട്പാത്തിലുള്ള കൈവരികളും തകർ ത്ത ശേഷമാണ് ടയർ ഹൗസ് എന്ന കടയിലേക്ക് ലോറി ഇടിച്ചു കയറിയത്. കടയുടെ മുൻവശം പൂർണമായും തകർന്നു. ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി സ്ഥാപന ഉടമ പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. തിരുവല്ല പോലീസ് കേസെടുത്തു.
വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു.
◾മണിമല കരിമ്പനക്കുളത്ത് സ്കൂട്ടറും, കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. മണിമല കൊക്കപ്പുഴ (പുതിയോട്ട്) തങ്കച്ചൻ ,ഭാര്യ ഉഷഎന്നിവരാണ് മരിച്ചത് .ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.മണിമലയിൽ നിന്ന് റാന്നി ഭാഗത്തേക്ക് പോവുകയായിരുന്നു ഇവർ. ഇവരുടെ സ്കൂട്ടറിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ചിറ്റാർ സ്വദേശികളുടെതാണ് കാർ.നിയന്ത്രണം വിട്ട കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തങ്കച്ചൻ സംഭവസ്ഥലത്ത് വച്ചും ഉഷ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകും വഴിയുമാണ് മരിച്ചത്.
◾കോണ്‍ഗ്രസ് പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ തനിക്കു തടയിടാനാകാം വരണാധികാരി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതെന്ന് ശശി തരൂര്‍. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളുടെ നടപടിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നിലപാടെടുക്കട്ടെ.ഖാര്‍ഗെക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പരസ്യ പിന്തുണ പ്രഖ്യാപിച്ചതു ശരിയായ നടപടിയല്ല. മുതിര്‍ന്നവരുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും കേരളത്തില്‍ പര്യടനത്തിനിറങ്ങിയ തരൂര്‍ പറഞ്ഞു.
ആശ്രിത നിയമനം അവകാശമല്ല
◾ആശ്രിത നിയമനം അവകാശമല്ലെന്നും ആനുകൂല്യമാണെന്നും സുപ്രിംകോടതി. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കൊച്ചിയിലെ എഫ്എസിടിയില്‍ ആശ്രിതനിയമനം നല്‍കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ എംആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.
രാജ്ഭവന് അതൃപ്തി
◾മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയിച്ചില്ലെന്ന് രാജ്ഭവന്‍. ചട്ടമനുസരിച്ച് ഗവര്‍ണറെ കണ്ട് വിവരങ്ങള്‍ അറിയിക്കണം. രേഖാമൂലം വിവരങ്ങള്‍ കൈമാറുകയും വേണം. ഇത്തവണ അതു ചെയ്തില്ലെന്നു രാജ്ഭവന്‍ ആരോപിച്ചു.
◾നിലമ്പൂര്‍ രാധ വധക്കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പ്രതികളായ ബി.കെ ബിജു, ഷംസുദ്ദീന്‍ എന്നിവരെയാണു വെറുതെ വിട്ടത്. രണ്ടാം പ്രതിയുടെ വീട്ടില്‍ നിന്ന് രാധയുടെ ആഭരണങ്ങള്‍ കണ്ടെത്തിയതടക്കമുള്ള തെളിവുകള്‍ ഹൈക്കോടതി കണക്കിലെടുത്തില്ല. ഒന്നാം പ്രതി ബിജുവിന്റെ വഴിവിട്ട ബന്ധങ്ങള്‍ അറിയാതിരിക്കാനാണ് രാധയെ കൊന്നതെന്നതിനു തെളിവുണ്ടെന്നും അപ്പീലില്‍ പറയുന്നു.
◾കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി എഴുതിയവരെന്നു സംശയിക്കുന്ന പ്രതികളായ നാലു ഇറ്റലിക്കാരെ ഗുജറാത്ത് പൊലീസ് പിടികൂടി. അഹമ്മദാബാദ് മെട്രോയില്‍ ഗ്രാഫിറ്റി എഴുതിയതു കണ്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. റെയില്‍വേ ഗൂണ്‍സ് എന്ന ഗ്രൂപ്പാണ് അഹമ്മദാബാദില്‍ അറസ്റ്റിലായത്. സ്പ്രേ പെയിന്റുകൊണ്ടാണ് ഗ്രാഫിറ്റി ചെയ്തത്. കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി മെട്രോ മുട്ടം യാര്‍ഡില്‍ ഇവര്‍ ‘ബേണ്‍’, ‘സ്പ്ളാഷ്’ എന്നീ വാക്കുകള്‍ ഗ്രാഫിറ്റി ചെയ്തത്.
◾കൊല്ലം പരവൂരില്‍ കാറിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടുവന്‍കോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി.
◾പ്രകൃതി ദുരന്ത സാധ്യത മുന്‍കൂട്ടി കണ്ടെത്താന്‍ കോഴിക്കോട് ഗവേഷണ കേന്ദ്രം. കുന്ദമംഗലത്തെ ജലഗവേഷണ കേന്ദ്രമായ സിഡബ്ള്യു ആര്‍ഡിഎമ്മിലാണ് സംസ്ഥാനത്തെ ദുരന്ത സാധ്യതകള്‍ പ്രവചിക്കാനുളള ഗവേഷണ കേന്ദ്രം സജ്ജമാക്കുന്നത്. കാലാവസ്ഥാ മാറ്റവും പ്രകൃതിദുരന്തങ്ങളുമെല്ലാം കേരളത്തില്‍ തുടര്‍ക്കഥയായതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇവിടെ പ്രകൃതി ദുരന്ത നിവാരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്.
◾നടന്‍ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിന്‍വലിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. അവതാരകയുമായുള്ള കേസ് ഒത്തുതീര്‍ത്തെങ്കിലും വിലക്കു തുടരുമെന്നാണു സംഘടന പറയുന്നത്. ശ്രീനാഥ് ഭാസിയുടെ തൊഴില്‍ തടയുന്ന നടപടി അവസാനിച്ചെന്നാണു കരുതുന്നതെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞതിനു പിറകേയാണ് വിശദീകരണം.
◾വെറും 99 രൂപ പ്രീമിയം അടച്ചാല്‍ തെങ്ങുകയറ്റക്കാര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ. നാളികേര വികസന ബോര്‍ഡാണ് കേര സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം.
◾കോഴിക്കോട് മെഡിക്കല്‍ കോളജ് ആക്രമണ കേസില്‍ രണ്ടു പ്രതികളെ പിടിക്കാതേയും തെളിവെടുപ്പു നടത്താതേയും പോലീസ്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ആക്രമിക്കപ്പെട്ട സുരക്ഷാ ജീവനക്കാര്‍. കുറ്റവാളികളെ സഹായിക്കുന്ന പോലീസ് നയത്തിനെതിരേ പ്രതിരോധ മന്ത്രിയേയും രാഷ്ട്രപതിയേയും സമീപിക്കുമെന്നും സുരക്ഷാ ജീവനക്കാര്‍. കേസില്‍ അഞ്ചു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയാണ് അറസ്റ്റു ചെയ്തത്.
◾വടക്കഞ്ചേരിയില്‍ ചുവട്ടുപാടത്ത് ദമ്പതികളെ ബന്ദികളാക്കി കവര്‍ച്ച നടത്തിയ രണ്ടു സ്ത്രീകള്‍ അടക്കമുള്ള ആറംഗ സംഘം പിടിയില്‍. തമിഴ്നാട് സ്വദേശികളായ പ്രതികള്‍ ചുവട്ടുപാടം സ്വദേശി സാം പി ജോണിന്റെ വീട്ടിലായിരുന്നു മോഷണം നടത്തിയത്. കടത്തിക്കൊണ്ടുപോയ കാറും ബൈക്കും തമിഴ്നാട്ടില്‍നിന്ന് കണ്ടെത്തി. വജ്രാഭരണങ്ങള്‍ അടക്കം ഇരുപത്തഞ്ചര പവനും 10,000 രൂപയും ആണ് കവര്‍ന്നത്.
◾കൊച്ചി കായലിലെ ചളി കോരി കായലിന്റെ ഒരു ഭാഗത്തുതന്നെ നിക്ഷേപിച്ച് ജലസേചന വകുപ്പ്. വാട്ടര്‍ മെട്രോ ജലപാതകളെ താറുമാറാക്കിയാണ് ഭീമമായ തുക ചെലവിട്ട് അശാസ്ത്രീയ ഡ്രെഡ്ജിംഗ് നടത്തുന്നത്. മറൈന്‍ ഡ്രൈവില്‍ അടുത്തയാഴ്ച ഡിടിപിസി നടത്തുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിനായാണ് കൊച്ചി കായലിലെ ചെളി കോരുന്നത്. ഗോശ്രീ പാലം മുതല്‍ മറൈന്‍ ഡ്രൈവിലെ കെഎസ്ഐഎന്‍സി ജെട്ടി വരെയാണ് ജലമേളയുടെ ട്രാക്ക്.
◾കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഉടനുണ്ടായേക്കും. ആശുപത്രിയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പ്രതികളെ അറസ്റ്റു ചെയ്തില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്നാണ് ഐഎംഎ മുന്നറിയിപ്പു നല്‍കി. വിദ്യാര്‍ത്ഥികളാണ് ഡോക്ടറെ മര്‍ദിച്ചത്.
◾മലപ്പുറം കരുവാരക്കുണ്ട് കേരളാംകുണ്ടിന് സമീപമുണ്ടായ മലവെള്ളപ്പാച്ചലില്‍ ആലപ്പുഴ സ്വദേശിനിയായ യുവതി മരിച്ചു. അരൂര്‍ ചന്തിരൂര്‍ മുളക്കല്‍പറമ്പില്‍ സുരേന്ദ്രന്റെ മകള്‍ ഹര്‍ഷയാണ് (24) മരിച്ചത്.
◾ഹൈദരാബാദില്‍ ലഷ്‌കര്‍ ഭീകരരെന്നു സംശയിക്കുന്ന അബ്ദുള്‍ സഹെദ്, മുഹമ്മദ് സമീഉദ്ദീന്‍, മാസ് ഹസന്‍ ഫാറൂഖ് എന്നിവരെ ചൈനീസ് ഗ്രനേഡുകള്‍ സഹിതം പിടികൂടി. നാല് ഗ്രനേഡുകള്‍ പാക് ഡ്രോണുകള്‍ എത്തിച്ച് നല്‍കിയാതാകാമെന്നാണു സംശയിക്കുന്നത്.
◾ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനെത്തിയ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍, സിദ്ധരാമ്മയ്യ എന്നിവരുമായി ചര്‍ച്ച ചെയ്തു. ഇരുവരുടേയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ ഒന്നിച്ചു മുന്നോട്ടു പോകണമെന്ന് സോണിയ നിര്‍ദേശിച്ചു. ഇന്നും സോണിയ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
◾കഴിഞ്ഞ വര്‍ഷത്തെ ജെ ഇ ഇ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ മുഖ്യ സൂത്രധാരനായ റഷ്യക്കാരനെ സിബിഐ അറസ്റ്റു ചെയ്തു. കസാക്കിസ്ഥാനിലെ അല്‍മാട്ടയില്‍ നിന്നെത്തിയ ഇയാളെ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു. പരീക്ഷയുടെ സോഫ്റ്റ്വെയര്‍ ഹാക്ക് ചെയ്താണ് ഇയാള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയത്.
◾ബിജെപി ഭരിക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നില്ലെന്ന് ആരോപിച്ച് ചവറുകൊണ്ടു നിര്‍മിച്ച രാവണക്കോലങ്ങള്‍ കത്തിക്കുന്ന സമരവുമായി ആംആദ്മി പാര്‍ട്ടി. ചൊവ്വാഴ്ച നഗരത്തിലെ 3,500 കേന്ദ്രങ്ങളില്‍ രാവണക്കോലം കത്തിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. സമരം ഹിന്ദു വിശ്വാസങ്ങളോടുള്ള അനാദരവാണെന്ന് ബിജെപി വക്താവ് ശങ്കര്‍ കപൂര്‍ പറഞ്ഞു.
◾യുപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തില്‍നിന്ന് പോലീസ് കുട്ടിയെ മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോയ സംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ പോലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ലക്സര്‍ ഗ്രാമത്തിലാണ് സംഭവം. പണമടങ്ങിയ ബാഗ് കൈമാറി കുട്ടിയെ മോചിപ്പിച്ച ശേഷമാണ് പോലീസ് രംഗത്തെത്തി അക്രമികളെ പിടികൂടിയത്.
◾ഗുജറാത്തിലെ വഡോദരയില്‍ വര്‍ഗീയ സംഘര്‍ഷം. 40 പേരെ അറസ്റ്റു ചെയ്തു. സാവ്‌ലി ടൗണിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ഉത്സവം അടുത്തിരിക്കെ, മതചിഹ്നമുള്ള പതാക സമീപത്തെ മറ്റൊരു ആരാധനാലയത്തിന്റെ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയതാണ് സംഘര്‍ഷത്തിനു കാരണം.
◾ഹിമാചല്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉത്തരവ്. വിവാദമായതോടെ അധികൃതര്‍ ഉത്തരവ് പിന്‍വലിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശനിലെയും ആകാശവാണിയിലെയും പത്രപ്രവര്‍ത്തകര്‍ പോലും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദേശമുണ്ടായി.
◾സെമിനാറില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാനിലേക്കു പോകാനുള്ള ആര്‍ജെഡി എംപി മനോജ് ഝായുടെ അപേക്ഷ വിദേശകാര്യമന്ത്രാലയം തള്ളി. ഈ മാസം 22, 23 തീയതികളില്‍ നടക്കുന്ന നാലാമത് അസ്മ ജഹാംഗീര്‍ കോണ്‍ഫറന്‍സില്‍ ‘ജനാധിപതത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്ക്’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താനാണ് ആര്‍ജെഡി എംപി മനോജ് കെ ഝാ അനുമതി തേടിയത്.ok
◾ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ വാളേന്തി ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരുടെ റാലി. റാലിക്കൊപ്പം പൊലീസും മന്ത്രിയും എംഎല്‍എയുമുണ്ട്. പതിനായിരത്തോളം പേര്‍ പങ്കെടുത്ത റാലി ഇപ്പോള്‍ വിവാദത്തിലായി.
◾ഇറാനിലെ പ്രതിഷേധ സമരങ്ങള്‍ക്കു പിറകില്‍ അമേരിക്കയും ഇസ്രയേലുമാണെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി. 22 കാരിയായ മഹ്സ അമീനി കൊല്ലപ്പെട്ടതിനു പിറകേ ആരംഭിച്ച പ്രതിഷേധ പരമ്പരകള്‍ അമേരിക്കന്‍ സൃഷ്ടിയാണെന്നാണ് ആരോപണം.
◾റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ സര്‍ക്കാര്‍ നിയന്ത്രിത ടിവി ചാനലില്‍ തല്‍സമയ വാര്‍ത്താ വായനക്കിടെ പ്രതിഷേധിച്ച റഷ്യന്‍ മാധ്യമ പ്രവര്‍ത്തക വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെട്ടു. യുക്രൈനില്‍ ജനിച്ച 44 കാരിയായ മറീന ഓവ്‌സ്യാനിക്കോവയാണ് വീട്ടുതടങ്കലില്‍നിന്ന് രക്ഷപ്പെട്ടതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
◾റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്വിറ്ററില്‍ വോട്ടെടുപ്പു പ്രഹസന പോസ്റ്റിട്ട ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്കിനെതിരെ യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. ലിത്വേനിയ പ്രസിഡന്റ് ഗീതനസ് നൗസേദയും മസ്‌കിനെതിരെ രംഗത്തെത്തി. റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രൈനിലെ നാല് പ്രദേശങ്ങളില്‍ യുഎന്‍ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്തണമെന്നും ഫലം യുക്രൈന് അനുകൂലമെങ്കില്‍ റഷ്യ പിന്മാറണമെന്നും മസ്‌ക് പോസ്റ്റിട്ടതാണ് ഇവരെ ചൊടിപ്പിച്ചത്.
◾സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. 400 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,880 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 4735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ശനിയാഴ്ച 37,200 രൂപയായിരുന്നു സ്വര്‍ണവില. തിങ്കളാഴ്ച 280 രൂപയാണ് ഉയര്‍ന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില ഉയരുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്. കഴിഞ്ഞമാസം 28ന് 36,640 രൂപയായിരുന്നു വില. സെപ്റ്റംബറിലെ താഴ്ന്ന നിലവാരമായിരുന്നു ഇത്. തുടര്‍ന്നുള്ള ഏതാനും ദിവസം കൊണ്ട് 1200 രൂപയിലധികമാണ് ഉയര്‍ന്നത്.
◾ഇന്നത്തെ വിനിമയ നിരക്ക്.
ഡോളര്‍ – 81.47, പൗണ്ട് – 92.78, യൂറോ – 80.45, സ്വിസ് ഫ്രാങ്ക് – 82.27, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.17, ബഹറിന്‍ ദിനാര്‍ – 215.91, കുവൈത്ത് ദിനാര്‍ -262.98, ഒമാനി റിയാല്‍ – 211.86, സൗദി റിയാല്‍ – 21.67, യു.എ.ഇ ദിര്‍ഹം – 22.18, ഖത്തര്‍ റിയാല്‍ – 22.37, കനേഡിയന്‍ ഡോളര്‍ – 59.92.
Comments
Post a Comment
Thanks