ഏറ്റവും പുതിയ വാർത്തകൾ വായിക്കാം.

|KURIAKOSE NIRANAM|

നരബലി ഒരാളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; ഇരുപതിലേറെ കഷണങ്ങൾ.

പത്തനംതിട്ട ഇലന്തൂരിൽ നരബലിക്കിരയായ സ്ത്രീകളിൽ ഒരാളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പത്മയുടേതെന്ന് കരുതുന്ന ശരീരാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇത് തിരിച്ചറിയാനായി പത്മയുടെ മകൻ ശെൽവ രാജിനെ സ്ഥലത്ത് എത്തിച്ചു. എന്നാൽ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നാണ് ശെൽവരാജ് പറഞ്ഞത്. ഇരുപതിലേറെ കഷ്ണങ്ങളായാണ് മൃതദേഹം കുഴിയിൽ നിന്ന് ലഭിച്ചത്

റോസിലിന്റെ മൃതദേഹം കണ്ടെത്തുന്നതിനായി പ്രതികൾ കാണിച്ചു കൊടുത്ത സ്ഥലത്ത് കുഴിക്കുകയാണ്. ഡിഎൻഎ പരിശോധന അടക്കമുള്ള മാർഗങ്ങളിലൂടെയാകും ശരീരാവശിഷ്ടങ്ങൾ ഇരകളുടേത് തന്നെയെന്ന് ഉറപ്പിക്കുക. അതിക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷമാണ് പത്മയെയും റോസിലിനെയും പ്രതികൾ കൊലപ്പെടുത്തിയതെന്നാണ് വിവരപം

റോസിലി ആയിരുന്നു ആദ്യ ഇര. നീലചിത്രത്തിൽ അഭിനയിക്കാനെന്ന വ്യാജേനയാണ് ഇവരെ ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. തുടർന്ന് കട്ടിലിൽ കെട്ടിയിട്ടു. സിദ്ധനെന്ന പേരിൽ എത്തിയ മുഹമ്മദ് ഷാഫി ഇവരുടെ മാറിടം അറുത്തെടുത്തു. പിന്നീട് സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി കുത്തിയിറക്കി. രക്തം വീട് മുഴുവൻ തളിച്ച് പൂജ നടത്തി. ഒരു രാത്രി മുഴുവൻ പീഡനത്തിന് ഇരയാക്കിയ ശേഷം കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. സമാനമായ രീതിയിലാണ് പത്മയെയും കൊലപ്പെടുത്തിയത്.


 എറണാകുളത്തുനിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇവരെ ഇലന്തൂരിൽ എത്തിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിട്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവം നരബലിയാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഭഗവന്ത്-ലൈല ദമ്പതിമാർക്കുവേണ്ടിയാണ് നരബലി നടത്തിയതെന്നാണ് പോലീസിന് ലഭിച്ച സൂചന.

പൊന്നുരുന്നി സ്വദേശിയും കടവന്ത്രയിൽ ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ സെപ്റ്റംബർ 26 മുതൽ കാണാതായിരുന്നു. ഈ സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്നവിവരങ്ങൾ കണ്ടെത്തിയത്.

ഇലന്തൂരിലെ ദമ്പതിമാർക്ക് വേണ്ടി നരബലി നടത്താനായാണ് പത്മത്തെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സമാനരീതിയിലാണ് കാലടി സ്വദേശിയായ സ്ത്രീയെയും കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ വൈകിട്ടോടെ പുറത്തുവിടുമെന്ന് പോലീസ് പറഞ്ഞു.

ഇലന്തൂരിലെ ദമ്പതിമാർക്ക് സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനായി സ്ത്രീകളെ ബലി നൽകിയെന്നാണ് പ്രാഥമികമായ വിവരം. ഭഗവന്ത്-ലൈല ദമ്പതിമാരാണ് ആഭിചാരക്രിയ നടത്തിയതെന്ന് പോലീസ് പറയുന്നു. ഇവർക്കായി പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്നയാളാണ് ഏജന്റായി പ്രവർത്തിച്ചത്. സ്ത്രീകളെ കൊച്ചിയിൽനിന്ന് വശീകരിച്ച് കടത്തിക്കൊണ്ടുപോയ ശേഷം ഇലന്തൂരിൽ എത്തിച്ച് കൊന്ന് കുഴിച്ചിട്ടെന്നാണ് പ്രാഥമികമായി പുറത്തുവന്ന വിവരങ്ങൾ. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാനായി കൊച്ചിയിൽനിന്നുള്ള പോലീസ് സംഘം ഇലന്തൂരിലേക്ക് പോയിട്ടുണ്ട്. ആർ.ഡി.ഒ. അടക്കമുള്ള ഉദ്യോഗസ്ഥരും ഇലന്തൂരിൽ എത്തി.

ദിലീപ് സുപ്രീം കോടതിയിൽ .

നടിയെ ആക്രമിച്ച കേസിലെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് നൽകിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിചാരണ എത്ര കാലത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നതിൽ വിചരണ കോടതിയിൽ നിന്നും സുപ്രീം കോടതി റിപ്പോർട്ട് തേടിയിരുന്നു. വിചാരണ കോടതിയുടെ മറുപടിയും ഇന്ന് സുപ്രീം കോടതിയിൽ എത്തും. കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നു എന്നാണ് ആരോപണം.തന്റെ മുൻ ഭാര്യയും ഒരു ഉന്നത പോലീസ് ഓഫീസറും തന്നെ കേസിൽ പെടുത്തിയതിന് ഉത്തരവാദിയാണ്. ഈ പോലീസ് ഓഫീസർ നിലവിൽ ഡിജിപി റാങ്കിലാണെന്നും ദിലീപ് ആരോപിക്കുന്നു

അച്ഛന് പിന്നാലെ മകളും മരിച്ചു.

തിരുവനന്തപുരം വെഞ്ഞാറമൂട് ബൈക്കിൽ ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി അലംകൃത മരിച്ചു. അലംകൃതയുടെ അച്ഛൻ ഷിബു സംഭവ ദിവസം തന്നെ മരിച്ചിരുന്നു. എംസി റോഡിൽ വെഞ്ഞാറമൂട് ജംഗ്ഷൻ കഴിഞ്ഞുള്ള മുസ്ലിം പള്ളിക്ക് സമീപം ശനിയാഴ്ച രാവിലെ 6.40ഓടെയാണ് അപകടം. ലാബിന് മുന്നിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന ഇവരുടെ നേരെ ആംബുലൻസ് ഇടിച്ചുകയറുകയായിരുന്നു.

മസാല ബോണ്ട കേസിൽ റിസർവ് ബാങ്കിനെ കക്ഷി ചേർത്തു.

◾കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്‍ധനമന്ത്രി തോമസ് ഐസകിനെതിരേ തുടര്‍ സമന്‍സുകള്‍ അയക്കുന്നതു ഹൈക്കോടതി തടഞ്ഞു. എന്നാല്‍ അന്വേഷണം തുടരാമെന്നാണ് ഇടക്കാല ഉത്തരവ്. ഹര്‍ജികളില്‍ റിസര്‍വ് ബാങ്കിനെ കക്ഷി ചേര്‍ത്തു. റിസര്‍വ് ബാങ്കിന്റെ വിശദീകരണം കേട്ടശേഷം അന്തിമ വിധി പുറപ്പെടുവിക്കും.

നിയമ ലംഘിക്കുന്ന ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി .

◾നിയമം ലംഘിക്കുന്ന ടൂറിസ്റ്റു ബസുകള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. പൊതുജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന വാഹനങ്ങള്‍ക്കെതിരെ സൗമ്യ മനോഭാവം വേണ്ട. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും വേണം. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങള്‍ കര്‍ശനമായി വിലക്കണം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

ടൂറിസ്റ്റ് ബസുകളുടെ നിയമനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും.

◾ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. വേഗപ്പൂട്ടുകളില്‍ കൃത്രിമത്തിനെതിരെ കര്‍ശന നടപടിയെടുക്കും. ബസിന്റെ നിറം, ലൈറ്റുകള്‍, ശബ്ദസംവിധാനം തുടങ്ങിയ നിയമപ്രകാരമായിരിക്കണം. പരിശോധന തുടരും. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനങ്ങള്‍.

ബസ്സുകളിലെ പരിശോധനയ്ക്കെതിരെ ബസ് ഉടമകളുടെ സംഘടന.

◾മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ വേട്ട തുടര്‍ന്നാല്‍ സര്‍വീസ് നിര്‍ത്തുമെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍. നിസാര കാരണങ്ങള്‍ കണ്ടെത്തി ഭീമമായ തുക പിഴ ചുമത്തുന്നതു തുടര്‍ന്നാല്‍ ബസോടിക്കാനാവില്ലെന്ന് ഫെഡറേഷന്‍. ഡോളർ കടത്തു കേസ് ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന് എൻ കോഴ്സ് മെൻറ്  ഡയറക്ടറേറ്റ്

◾ഡോളര്‍കടത്തു കേസിലെ വിചാരണ നടപടികള്‍ ബംഗളൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി കേരളത്തെ കക്ഷി ചേര്‍ത്തു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. സംസ്ഥാനത്തിന്റെ സത്യവാങ്മൂലം വെള്ളിയാഴ്ച നല്‍കും. ചൂടേറിയ വാദങ്ങളാണ് ഇന്നലെയുണ്ടായത്. കേരള സര്‍ക്കാര്‍ കേസ് അട്ടിമറിക്കുമെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. സ്വപ്ന സുരേഷിനെതിരേ കലാപക്കേസെടുത്തു, ഉന്നതരുടെ പേരു പറയരുതെന്ന് പോലീസ് ഭീഷണിപ്പെടുത്തി, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ തടയാന്‍ ജൂഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു തുടങ്ങിയ വാദങ്ങളാണ് എന്‍ഫോഴ്സമെന്റ് കോടതിയില്‍ ഉന്നയിച്ചത്.

◾മഞ്ചേരിയിലെ ഗ്രീന്‍വാലിയില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന. സാമ്പത്തിക ഇടപാടുകളുടെ കൂടുതല്‍ വിശദാംശങ്ങളാണു പരിശോധിക്കുന്നത്. രാത്രിയോടെയാണ് കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘം സ്ഥലത്തെത്തിയത്.

തെരുവുനായ്ക്കളെ നിയന്ത്രിക്കണം എന്ന ഹർജി ഇന്ന് സുപ്രീം കോടതിയിൽ.

തെരുവ് നായ്ക്കളെ നിയന്ത്രിക്കണമെന്ന ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ആക്രമണകാരികളായ തെരുവ് നായ്ക്കളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷയും പരിഗണിക്കുന്നുണ്ട്. ഹർജിയിൽ ഇടക്കാല ഉത്തരവിന് സാധ്യതയുണ്ട്. കേരളത്തിൽ ദിവസേന നിരവധി പേർക്ക് തെരുവ് നായ്ക്കളുടെ കടിയേൽക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നതിനാൽ ശക്തമായ ഇടപെടലുണ്ടാകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രണാതീതമായതോടെ കൊല്ലാനുള്ള അനുമതി തേടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സുപ്രീം കോടതിയിൽ എത്തിയിട്ടുണ്ട്

കൊച്ചിയിൽ പ്രഭാത സഫാരിക്ക് ഇറങ്ങിയ 12 പേരേ തെരുവ്  നായ ഓടിച്ചിട്ടു കടിച്ചു.

കൊച്ചിയിൽ രാവിലെ 12ഓളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പ്രഭാത സവാരിക്ക് ഇറങ്ങിയവർക്കാണ് നായയുടെ കടിയേറ്റത്. കുസാറ്റ് ക്യാമ്പസ്, തൃക്കാക്കര എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. നായയുടെ കടിയേറ്റവർ കളമശ്ശേരി മെഡിക്കൽ കോളേജിലും തൃക്കാക്കര സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. ഒരേ നായ ആണ് പരിസരത്ത് അക്രമം നടത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം.
ആക്രമണകാരികളായ തെരുവുനായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തെരുവുനായകളെ നിയന്ത്രിക്കണമെന്ന ഹരജികൾക്ക് അനുബന്ധമായാണ് സുപ്രീംകോടതി അപേക്ഷ പരിഗണിക്കുക. ഹർജിയിൽ സുപ്രിം കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചേക്കും.

ലൈസൻസ് ഇല്ലാത്ത 406 സ്ഥാപനങ്ങൾ പൂട്ടിച്ചു.

◾ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ മാസം 26 മുതല്‍ ലൈസന്‍സില്ലാത്ത 406 സ്ഥാപനങ്ങള്‍ പൂട്ടിച്ചു. പരിശോധിച്ച 5,764 സ്ഥാപനങ്ങളില്‍ 564 സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടിക്കു നോട്ടീസ് നല്‍കി. ഭക്ഷ്യ വസ്തുക്കളുടെ 70 സാമ്പിളുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധനയ്ക്കയച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

◾കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങളുടെ വിതരണം നിര്‍ത്തി. സ്റ്റെന്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ വിതരണമാണ് നിര്‍ത്തിയത്. രണ്ടു കോടിരൂപ കുടിശികയായ സാഹചര്യത്തിലാണ് വിതരണം നിര്‍ത്തിയതെന്ന് വിതരണക്കാര്‍. ഇതോടെ കാത്ത് ലാബിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു.

◾കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് കാസര്‍ഗോഡ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. സീനത്ത് ബീഗത്തെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് വിളിച്ചുചേര്‍ത്ത റിവ്യൂ യോഗത്തില്‍ പദ്ധതികളെപ്പറ്റി ധാരണപോലുമില്ലാതെ സംസാരിച്ചതിനു മന്ത്രി ഇവരെ ശാസിച്ചിരുന്നു.

◾ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ മാറ്റി. കോട്ടയത്തു ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃ യോഗമാണ് തീരുമാനമെടുത്തത്. സന്ദീപ് വാര്യരെ നീക്കിയത് പാര്‍ട്ടിയുടെ സംഘടനാ കാര്യമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വിശദീകരിച്ചു.

◾വിയ്യൂര്‍ ജയിലില്‍നിന്ന് ആസാമിലെ ജയിലിലേക്കു മാറ്റണമെന്ന ആവശ്യവുമായി പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം സുപ്രീം കോടതിയില്‍. ജയിലിലുള്ള തന്നെ കാണാന്‍ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കും വരാന്‍ പ്രയാസമാണെന്നു ചൂണ്ടിക്കാണിച്ചാണ് ജയില്‍ മാറ്റം ആവശ്യപ്പെട്ടത്. 2016 ഏപ്രില്‍ 28 നു കൊലപാതകം നടത്തിയ കേസില്‍ അമീറുള്‍ ഇസ്ലാമിനെ വിചാരണ കോടതി വധശിക്ഷയ്ക്കാണു വിധിച്ചത്.

◾കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ പ്രതികള്‍ക്കു ജാമ്യം. കേസിലെ ഒന്നാം പ്രതിയും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ അരുണ്‍ അടക്കം അഞ്ച് പ്രതികള്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സെപ്റ്റംബര്‍ ആറു മുതല്‍ പ്രതികള്‍ റിമാന്‍ഡിലായിരുന്നു.

◾കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഇക്കഴിഞ്ഞ ദിവസം വിരമിച്ച തമിഴ്നാട്ടുകാരനായ ഡോ. ആര്‍. ചന്ദ്രബാബു ശമ്പള ഇനത്തില്‍ അധികമായി കൈപ്പറ്റിയ എട്ടര ലക്ഷം രൂപ തിരിച്ചടച്ചില്ല. തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫയല്‍ കാണാനുമില്ല. തമിഴ്നാട് സര്‍വകലാശാലയില്‍നിന്നു വിരമിച്ചശേഷമാണ് കേരള കാര്‍ഷിക സര്‍വകലാശാലയില്‍ വിസിയായത്. സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ പേ സ്ലിപ്പിലെ പിഴവുമൂലമാണ് വിസിക്ക് എട്ടര ലക്ഷം രൂപ അധികമായി ലഭിച്ചത്.

◾പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവു സ്റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി. അധികാരികളില്‍നിന്ന് എല്ലാ അനുമതിയും ലഭിച്ച ശേഷമാണ് ഖനനം നടത്തിയതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. സംസ്ഥാനത്ത് പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് എല്ലാ വശങ്ങളും പരിഗണിയ്ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിയ്ക്കുമെന്ന് അറിയിച്ചു.

◾പതിനാറാം വയസില്‍ കാമുകനൊപ്പം കൊച്ചിയിലെത്തി വഞ്ചിക്കപ്പെട്ടെന്നും മയക്കുമരുന്നു മാഫിയയില്‍ കുടുങ്ങിയെന്നും വെളിപെടുത്തിയ സിനിമാ-സീരിയല്‍ നടി അശ്വതി ബാബു വിവാഹിതയായി. കാക്കനാട് സ്വദേശി നൗഫലിനെയാണ് വിവാഹം ചെയ്തത്. തിരുവനന്തപുരം തുമ്പ സ്വദേശിയാണ് അശ്വതി. കൊച്ചിയില്‍ കാര്‍ ബിസിനസ് ചെയ്യുകയാണ് നൗഫല്‍. 2018 ലാണ് അശ്വതി ബാബുവിനെ എംഡിഎംഎയുമായി പൊലീസ് പിടികൂടിയത്.

◾പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ എ. അച്യുതന്‍ അന്തരിച്ചു. 89 വയസായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. യുജിസി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് എന്നിവയുടെ വിദഗ്ദ്ധ സമിതി അംഗമായിരുന്നു.

◾പ്രസവിച്ച് പതിനെട്ടാം ദിവസം ഭാര്യയെ മാതാപിതാക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന് ഒളിവില്‍ പോയ ഭര്‍ത്താവ് ഒന്നരമാസത്തിന് ശേഷം പിടിയില്‍. തൃശൂര്‍ തളിക്കുളം നമ്പിക്കടവില്‍ ഹഷിത കൊലക്കേസില്‍ ഭര്‍ത്താവ് മുഹമ്മദ് ആസിഫിനെ (38) യാണ് ചങ്ങരംകുളത്തുനിന്നു പിടികൂടിയത്.

◾മലപ്പുറം താനൂര്‍ കാളാട് രണ്ടു വിദ്യാര്‍ത്ഥികള്‍ കനാലില്‍ മുങ്ങിമരിച്ചു. നിറമരുതൂര്‍ ഷരീഫിന്റെ മകന്‍ അഷ്മില്‍, വെളിയോട്ട് വളപ്പില്‍ സിദ്ധീഖിന്റെ മകന്‍ അജ്നാസ് എന്നിവരാണ് മരിച്ചത്. അയല്‍വാസികളായ ഇവര്‍ കൂട്ടുകാര്‍ക്കൊപ്പം കനാലില്‍ കുളിക്കുന്നതിനിടെ മുങ്ങി താഴുകയായിരുന്നു.

◾കോട്ടയം അയര്‍ക്കുന്നത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. അമയന്നൂര്‍ പൂതിരി അയ്യന്‍കുന്ന് കളത്തൂര്‍പറമ്പില്‍ സുനില്‍കുമാര്‍ (52), ഭാര്യ മഞ്ജുള (48) എന്നിവരാണ് മരിച്ചത്.

ഹരിപ്പാട് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ.

◾ഹരിപ്പാട് പോക്സോ കേസില്‍ സിപിഐ പ്രവര്‍ത്തകനായ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ പിടിയില്‍. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി അനില്‍ ജി നായരെയാണ് (46) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്.

◾കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്കു പാഞ്ഞുകയറി ആറു പേര്‍ക്ക് പരുക്കേറ്റു. തലശേരി ജനറല്‍ ആശുപത്രിക്കു സമീപമാണ് അപടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് റോഡിലെ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട ശേഷം കടയിലേക്കു പാഞ്ഞുകയറുകയായിരുന്നു.

◾കേന്ദ്ര സര്‍ക്കാര്‍ 22 ലോഹ ഖനികള്‍ ലേലം ചെയ്യന്നു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗോവ എന്നിവിടങ്ങളിലെ ഖനികളാണു ലേലം ചെയ്യുന്നത്. ആറ് ഇരുമ്പയിര് ബ്ലോക്കുകള്‍, മൂന്ന് ചുണ്ണാമ്പ് ഖനികള്‍, മൂന്നു സ്വര്‍ണ ഖനികള്‍, രണ്ട് അലൂമിനിയം ബ്ലോക്കുകള്‍, ചെമ്പ് ഖനികള്‍, ഫോസ്‌ഫോറൈറ്റ്, ഗ്ലോക്കോണൈറ്റ് എന്നിവയുടെ ഓരോ ബ്ലോക്ക് വീതവും ലേലം ചെയ്യുമെന്ന് ഖനി മന്ത്രാലയം അറിയിച്ചു.

◾പാലുല്‍പ്പന്ന വിതരണക്കാരായ അമുലിനെ അഞ്ചു സഹകരണ സംഘങ്ങളുമായി ലയിപ്പിക്കും. ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ എന്ന സഹകരണ സ്ഥാപനത്തെ ലയിപ്പിച്ച് മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ പറഞ്ഞു.

◾പശ്ചിമ ബംഗാളിലെ മോമിന്‍പൂരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ മയൂര്‍ഭഞ്ച് പ്രദേശത്തെ നിരവധി വീടുകള്‍ തകര്‍ത്തു, കൊള്ളയടിച്ചു. നബിദിനാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച മതപതാകകള്‍ നശിപ്പിച്ചതാണ് പ്രകോപന കാരണം. മയൂര്‍ഭഞ്ച്, ഭൂകൈലാഷ് റോഡുകളിലെ നിരവധി വീടുകള്‍ തകര്‍ത്തു. ഏക്ബല്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ തീയിട്ടു. 38 പേരെ കസ്റ്റഡിയിലെടുത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ ഉള്‍പ്പെടെ ഏതാനും നേതാക്കളേയും അറസ്റ്റു ചെയ്തു. അക്രമത്തിന് പിന്നില്‍ ഭീകരസംഘടനകളായ അല്‍ ഖ്വയ്ദയും ഐസിസുമാണെന്ന് ബംഗാള്‍ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി ആരോപിച്ചു. അയ്യായിരത്തോളം ഹിന്ദുക്കള്‍ പലായനം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

◾അര്‍ബന്‍ നക്‌സലുകള്‍’ പുതിയ രൂപത്തില്‍ ഗുജറാത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നുെണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളുടെ ജീവിതം നശിപ്പിക്കാന്‍ അനുവദിക്കരുത്. ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ രാജ്യത്തെ ആദ്യത്തെ ബള്‍ക്ക് ഡ്രഗ് പാര്‍ക്കിന് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ വര്‍ഷം അവസാനം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘അര്‍ബന്‍ നക്‌സല്‍’ പരാമര്‍ശം.

◾ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനാ വിഭാഗത്തിന് അമ്പും വില്ലിനും പകരം തീപ്പന്തം ചിഹ്നം. ശിവസേന (ഉദ്ദവ് ബാല സാഹേബ് താക്കറെ) എന്ന പേരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. ഷിന്‍ഡേ നേതൃത്വം നല്‍കുന്ന ശിവസേന ഘടകത്തിന് ചിഹ്നം അനുവദിച്ചിട്ടില്ല. ത്രിശൂലം, ഉദയ സൂര്യന്‍, ഗദ എന്നിവയില്‍ ഏതെങ്കിലും ഒന്ന് ചിഹ്നമായി അനുവദിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ഇവ മത ചിഹ്നങ്ങളായതിനാല്‍ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി. അമ്പും വില്ലും ചിഹ്നം മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ഉദ്ദവ് താക്കറെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

◾ഭാരത് ജോഡോ യാത്രയില്‍ കുട്ടികളെ പ്രചാരണത്തിന് ഉപയോഗിച്ചെന്നു പരാതിയുമായി ബിജെപി. യാത്രയില്‍ കുട്ടികളെ പങ്കെടുപ്പിച്ചെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസിനു കോണ്‍ഗ്രസ് മറുപടി നല്‍കി. യാത്ര കാണാന്‍ എത്തുന്ന കുട്ടികള്‍ അടക്കമുള്ള ആരേയും തടയാന്‍ തങ്ങള്‍ക്കു കഴിയില്ലെന്നാണ് വിശദീകരണം.

◾പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നു ഹര്‍ജി നല്‍കിയയാള്‍ക്കു താക്കീതു നല്‍കി സുപ്രീംകോടതി. ദേശീയ മൃഗത്തെ പ്രഖ്യാപിക്കുന്ന ജോലിയല്ല കോടതിയുടേത് എന്നായിരുന്നു കോടതി പറഞ്ഞത്. ഇത്തരം ഹര്‍ജിയുമായി എത്തിയാല്‍ ഭാവിയില്‍ പിഴ ശിക്ഷ ചുമത്തുമെന്നും മുന്നറിയിപ്പ് നല്‍കി.

◾രണ്ടു വര്‍ഷം മുമ്പു കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടം കാമുകന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. ഫിറോസാബാദിലെ കാമുകന്റെ വീട്ടില്‍ കുഴിച്ചുമൂടിയ മൃതദേഹത്തിന്റെ അസ്ഥികൂടമാണ് പൊലീസ് പുറത്തെടുത്തത്. സംഭവത്തില്‍ കാമുകന്‍ ഗൗരവിനെയും പിതാവിനെയും അറസ്റ്റു ചെയ്തു.

◾ഝാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ അമ്മയുടെ മുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. ദിയോഗര്‍ എന്ന സ്ഥലത്ത് നര്‍ത്തകിയായ മകളുമായി സ്റ്റേജ് ഷോ കഴിഞ്ഞു വരുന്നതിനിടെയാണ് അതിക്രമത്തിന് ഇരയായത്. അമ്മയെ മര്‍ദ്ദിച്ച് ഫോണും പണവും കവര്‍ന്നെന്നും പരാതിയില്‍ പറയുന്നു.

◾സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നു പേര്‍ക്ക്. ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ മുന്‍ അധ്യക്ഷന്‍ ബെന്‍ എസ്. ബെര്‍ണാന്‍കെ, ഷിക്കാഗോ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡഗ്ലസ് ഡയമണ്ട്, വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഫിലിപ്പ് ഡൈബ്വിഗ് എന്നിവരാണ് നൊബേല്‍ പുരസ്‌ക്കാരം പങ്കിട്ടത്. ബാങ്കുകളുടെ സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചുള്ള ഗവേഷണ പഠനത്തിനാണ് പുരസ്‌കാരം. ഒമ്പതു ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക.

◾അടുത്ത ആഴ്ച നടക്കാനിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തിനു മുന്നോടിയായി ചൈനയില്‍ വീണ്ടും ലോക് ഡൗണ്‍. ഒരാഴ്ചത്തെ അവധിക്കാലത്ത് കൊവിഡ് രോഗവ്യാപനം മൂന്നിരട്ടിയായതിനെ തുടര്‍ന്നാണ് ചൈനയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

◾പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കാറുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖാര്‍. ജിയോ ന്യൂസിനോട് സംസാരിക്കവേയാണ് ആഗോള വേദികളില്‍ അഫ്ഗാനിസ്ഥാനുവേണ്ടി വാദിക്കാറുണ്ടെന്ന് പറഞ്ഞത്. അഫ്ഗാനിസ്ഥാന്‍ ബുദ്ധിമുട്ടുമ്പോള്‍ പാകിസ്ഥാനു നോക്കിയിരിക്കാനാകില്ല. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ താലിബാന്‍ സര്‍ക്കാരിന് മുന്‍ഗണന നല്‍കാറുണ്ടെന്നും ഖാര്‍ പറഞ്ഞു.

◾ഇറാനിലെ ഹിജാബ് പ്രതിഷേധത്തിനിടെ ഇന്നലെ രണ്ടു സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. ഇതോടെ മഹ്സ അമിനിയുടെ മരണത്തിനു പിറകേ ഇറാനില്‍ ആരംഭിച്ച പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ എണ്ണം 185 ആയി. ഇതില്‍ 19 കുട്ടികളും ഉള്‍പ്പെടുന്നു.

◾ദേശീയ ഗെയിംസ് ഫുട്ബോള്‍ ഫൈനലില്‍ കേരളവും പശ്ചിമ ബംഗാളും ഏറ്റുമുട്ടും. ഇന്നലെ സെമി ഫൈനലില്‍ കേരളം കര്‍ണാടകയെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കി. ബംഗാള്‍ എതിരില്ലാത്ത ഒരു ഗോളിന് സര്‍വീസസിനെ തോല്‍പിച്ചു.

◾ഐഎസ്എല്ലില്‍ മുന്‍ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ ബഗാനെ ചെന്നൈയിന്‍ എഫ് സി രണ്ടു ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചു. ആദ്യ പകുതിയില്‍ മന്‍വീര്‍ സിങ് നേടിയ ഗോളില്‍ എടികെ മുന്നിലെത്തിയതായിരുന്നു. രണ്ടാം പകുതിയില്‍ കരികരിയെ ബോക്സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനല്‍റ്റി ചെന്നൈയിന്‍ ഗോളാക്കി മാറ്റി സമനില പിടിച്ചു. 83 ാം മിനിറ്റില്‍ കരികരിയുടെ പാസില്‍നിന്ന് റഹീം അലി നേടിയ ഗോളിലൂടെ ചെന്നൈയിന്‍ വിജയം ഉറപ്പിച്ചു.

◾സെപ്തംബറില്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് 7,600 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ച വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ) ഈമാസം ആദ്യ ആഴ്ചയില്‍ 2,440 കോടി രൂപയുടെ നിക്ഷേപവുമായി തിരിച്ചെത്തി. ജൂലായില്‍ 5,000 കോടി രൂപയും ആഗസ്റ്റില്‍ 51,200 കോടി രൂപയും നിക്ഷേപിച്ചശേഷമാണ് എഫ്.പി.ഐ സെപ്തംബറില്‍ 7,600 കോടി രൂപ പിന്‍വലിച്ചത്. 2022ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ആകെ പിന്‍വലിക്കപ്പെട്ട എഫ്.പി.ഐ നിക്ഷേപം 1.68 ലക്ഷം കോടി രൂപയാണ്. ഈമാസത്തെ ആദ്യ ആഴ്ചയില്‍ ഇന്ത്യന്‍ കടപ്പത്രവിപണിയില്‍ നിന്ന് 2,950 കോടി രൂപയും എഫ്.പി.ഐ പിന്‍വലിച്ചിട്ടുണ്ട്.

◾കേന്ദ്രസര്‍ക്കാരിന്റെ പ്രത്യക്ഷനികുതി വരുമാനം നടപ്പു സാമ്പത്തികവര്‍ഷം (2022-23) ഏപ്രില്‍ ഒന്നുമുതല്‍ ഒക്ടോബര്‍ എട്ടുവരെയുള്ള കാലയളവില്‍ മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 24 ശതമാനം മുന്നേറി 8.98 ലക്ഷം കോടി രൂപയിലെത്തി. വ്യക്തിഗത ആദായനികുതി, എസ്.ടി.ടി എന്നിവയില്‍ 32 ശതമാനവും കോര്‍പ്പറേറ്റ് നികുതിയില്‍ 16.73 ശതമാനവുമാണ് ഇക്കുറി വരുമാനവളര്‍ച്ച. റീഫണ്ടുകള്‍ കിഴിച്ചുള്ള പ്രത്യക്ഷനികുതി വരുമാനം ഏപ്രില്‍ ഒന്നുമുതല്‍ ഒക്ടോബര്‍ എട്ടുവരെ 7.45 ലക്ഷം കോടി രൂപയാണ്; നടപ്പുവര്‍ഷത്തെ ബഡ്ജറ്റ് ലക്ഷ്യത്തിന്റെ 52.46 ശതമാനമാണ്. നടപ്പുവര്‍ഷം ഇതുവരെ 1.53 ലക്ഷം കോടി രൂപയാണ് നികുതി റീഫണ്ട് നല്‍കിയത്. മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ വര്‍ദ്ധന 81 ശതമാനം.

കെഎസ്ആർടിസി ബസ് ലോറിയിൽ ഇടിച്ച് ഒരു മരണം.

കോഴിക്കോട് അരീക്കാട് വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആർടിസി ബസ് ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. കോഴികളെ കൊണ്ടുവന്ന ലോറിക്ക് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. ലോറിയിൽ നിന്ന് ലോഡ് ഇറക്കുകയായിരുന്ന ആൾ റോഡിലേക്ക് തെറിച്ചുവീണ് പരുക്കേറ്റാണ് മരിച്ചത്.പാലക്കാട് മണ്ണാർക്കാട് സ്വദേശി ഷഫീഖാണ് മരിച്ചത്. കെഎസ്ആർടിസി ഡ്രൈവർ അടക്കം ആറ് പേർക്ക് അപകടത്തിൽ പരുക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.