ഇന്നത്തെ എല്ലാ പ്രധാന വാർത്തകളും കാണാം.

|KURIAKOSE NIRANAM|

ത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് അന്തരിച്ചു. 

◾സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. സംസ്‌കാരം നാളെ മൂന്നിന് ജന്മനാടായ സായ്ഫായില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ശ്വാസതടസവും വൃക്കകളുടെ തകരാറുംമൂലം ഏറെനാളായി ഗുഡ്ഗാവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നു തവണ യുപി മുഖ്യമന്ത്രിയായിരുന്നു. 1996 ല്‍ കേന്ദ്ര പ്രതിരോധമന്ത്രിയായി. ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ചിരുന്ന രാഷ്ട്രീയ ചാണക്യനാണ്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടിരുന്ന വിനയാന്വിതനായ നേതാവായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

വിസ തട്ടിപ്പിൽ യുവാവ് അറസ്റ്റിൽ.

◾കോന്നി – വിസ തട്ടിപ്പ് കേസിൽ കോന്നിയിൽ യുവാവ് അറസ്റ്റിൽ. ഇളകൊള്ളൂർ അഭിത് ഭവനത്തിൽ പുഷ്പാംഗദന്റെ മകൻ അജയകുമാർ (49) ആണ് അമ്പലപ്പുഴ പോലീസിന്റെ പിടിയിലായത്. ഇൻസ്‌പെക്ടർ ദ്വിജേഷ് എസ് ന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

    **********************

നിങ്ങൾക്ക് തന്നെ ഫേഷ്യൽ ചെയ്യാം. കൂടുതൽ അറിയുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക

    **********************

ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഒരേ നിറം.

◾ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളില്‍ ഏകീകൃത നിറനിയമം നടപ്പാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളയില്‍ വയലറ്റും ഗോള്‍ഡനും കലര്‍ന്ന വര എന്ന ഏകീകൃത നിറം നിര്‍ബന്ധമാക്കും. മൂന്നു മാസത്തിനകം ബസുകള്‍ ഈ നിറത്തിലേക്കു മാറണം. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഗതാഗതസെക്രട്ടറി, ഗതാഗത കമ്മീഷണര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

എടത്വായിൽ കത്ത് അയച്ചു പ്രതിഷേധം.

◾എടത്വാ : തപാൽ ദിനത്തിൽ എടത്വാ സബ് പോസ്റ്റോഫീസ് കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ കത്തയയ്ക്കൽ യജ്ഞത്തിന് തുടക്കംകുറിച്ചു. തിരുവനന്തപുരം ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന്, പനയനൂർക്കാവ് ത്രിപുര സുന്ദരി ക്ഷേത്രം മുഖ്യകാര്യ ദർശി ബ്രഹ്മശ്രീ ആനന്ദ് നമ്പൂതിരി പട്ടമന എടത്വ ടൗണിലെ പുഷ്പ ബേക്കറിക്ക് മുൻവശത്തുള്ള തപാൽപ്പെട്ടിയിൽ ആദ്യ കത്ത് അയച്ച് യജ്ഞം ഉദ്ഘാടനം ചെയ്തു. വികസന സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി.കെ.സദാനന്ദൻ, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, ചീഫ് കോർഡിനേറ്റർ ഡോ. ജോൺസൺ വി.ഇടിക്കുള, അജി കോശി, ഷാജി ആനന്ദാലയം, എ.ജെ കുഞ്ഞുമോൻ , അജികുമാർ കലവറശ്ശേരിൽ, ടോമിച്ചൻ കളങ്ങര, ബാബു കണ്ണന്തറ, ഗെബ്രിയേൽ ജോർജ് ,ഫിലിപ്പ് ജോസ് എന്നിവർ പ്രസംഗിച്ചു. ഒരാഴ്ച നീളുന്ന കത്തയയ്ക്കൽ യജ്ഞം 17ന് സമാപിക്കും.

നിരണത്ത് ലഹരിമുക്ത ബോധവത്ക്കരണം നടത്തി.

നിരണം സെന്റ് മേരീസ് HS,HSS ന്റെ ആഭിമുഖ്യത്തിൽ ലഹരിമുക്ത കേരളം പദ്ധതി പ്രകാരം ബോധവത്ക്കരണ സെമിനാർ നടന്നു. കുട്ടികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്ത സെമിനാർ തിരുവല്ല എക്സൈസ് ഇസ്പെക്ടർ പ്രസന്നൻ ജി ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. മാനേജർ അലക്സ് എം വർഗീസ്, മാധ്യമ പ്രവർത്തകൻ ജിജു വൈക്കത്തുശ്ശേരി, പി ടി എ പ്രസിഡന്റ്  ബിജു,ഹെഡ്മിസ്ട്രസ് സൂസൻ  കെ   മാത്യൂ, എച്ച് എസ് എസ് പ്രിൻസിപ്പൽ ബീനാ മറിയം ജോർജ് ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.

ബിജെപി കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് തന്ത്രം ആരംഭിച്ചു.

◾ലോക്സഭ തെരഞ്ഞെടുപ്പിനു കളമൊരുക്കാന്‍ ബിജെപി സംസ്ഥാന നേതൃയോഗം കോട്ടയത്ത്. രാവിലെ കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം ഉച്ചയ്ക്കാണു സംസ്ഥാന ഭാരവാഹി യോഗം. സംസ്ഥാനത്തിന്റെ ചുമതലയുളള പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിലാണ് യോഗം.

മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

◾മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യാത്രയുടെ പുരോഗതി ജനങ്ങള അറിയിക്കണം. നാടിന് ഉപകാരമുള്ളതൊന്നും യാത്രയില്‍ ഇല്ല. യാത്ര രഹസ്യമാക്കിയതില്‍ ദുരൂഹത ഉണ്ട്. കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

മാവേലിക്കരയിലെ പോസ്റ്റ് ഓഫീസ് മാറ്റുന്നത് തടഞ്ഞു.

◾മാവേലിക്കര – നഗരസഭ പാർക്കിനുള്ളിൽ 66 വർഷമായി സ്ഥിതി ചെയ്യുന്ന മാവേലിക്കര കോർട്ട് പോസ്റ്റ് ഓഫീസ് പൂട്ടി സാധനങ്ങൾ മാറ്റാനുള്ള നീക്കം നഗരസഭ അധ്യക്ഷന്റെ നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാർ തടഞ്ഞു. തപാൽ ഓഫിസിന്റെ സേവനം ഒക്ടോബർ 7 മുതൽ നിർത്തലാക്കി എന്നു രേഖപ്പെടുത്തി മാവേലിക്കര ഡിവിഷൻ സൂപ്രണ്ടിന്റെ നോട്ടീസ് കഴിഞ്ഞ ദിവസമാണു പതിച്ചത്. അവധി ദിവസം ടെംപോ ട്രാവലറിൽ ലോക്കർ ഉൾപ്പെടെയുള്ള സാധനങ്ങൾ നീക്കം ചെയ്യുന്നതറിഞ്ഞു നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ അനി വർഗീസ്, സജീവ് പ്രായിക്കര, കൗൺസിലർ മനസ് രാജൻ എന്നിവരാണ് ആദ്യം സ്ഥലത്തെത്തിയത്. നഗരസഭ അധ്യക്ഷൻ കെ.വി ശ്രീകുമാർ, ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ്, കൗൺസിലർമാരായ കെ ഗോപൻ, നൈനാൻ സി. കുറ്റിശ്ശേരി, ലത മുരുകൻ ഡിസിസി വൈസ് പ്രസിഡന്റ് കെ ആർ മുരളീധരൻ, ഡിസിസി അംഗം കണ്ടിയൂർ അജിത് എന്നിവരും പിന്നാലെയെത്തി സാധനങ്ങൾ കൊണ്ടുപോകുന്നതു തടഞ്ഞു.

കഞ്ചാവ് പിടികൂടി.

◾പോലീസ് പരിശോധന വെട്ടിച്ച് കടന്ന കാറിനെ പിന്തുടർന്ന് കഞ്ചാവ് പിടികൂടി തലയോലപ്പറമ്പ് പൊലീസ്. പരിശോധനയിൽ  കണ്ടെത്തിയത് 45 പാക്കറ്റുകളായി കടത്താൻ ശ്രമിച്ച 92.34  കിലോ കഞ്ചാവും 1.3 gm MDMA യും. ലഹരിവസ്തുക്കൾ  കടത്തിയ ആർപ്പൂക്കര വില്ലൂന്നി സ്വദേശി കെൻസ് സാബു, കാണക്കാരി സ്വദേശി രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് എറണാകുളം ഭാഗത്തു നിന്നും  വന്ന KA 03 NB 3645 നമ്പർ കാർ തലയോലപ്പറമ്പ് കൊങ്ങിണിമുക്ക് ഭാഗത്ത് വച്ച്  വാഹന പരിശോധനക്കായി പോലീസ് തടയാൻ ശ്രമിച്ചു. പോലീസിനെ വെട്ടിച്ച് കടന്ന് കാർ മുന്നോട്ടുപോയി. തുടർന്ന് പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.  പ്രതികൾ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്. തലയോലപ്പറമ്പ് സബ് ഇൻസ്‌പെക്ടർ ദീപു, സബ്  ഇൻസ്‌പെക്ടർമാരായ സിവി, സുധീരൻ, ASI മാരായ സുശീലൻ, സജികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 

സ്വപ്ന സുരേഷിന്റെ പുസ്തകം ബുധനാഴ്ച പുറത്തിറങ്ങും.ഭയപ്പെട്ട് പല പ്രമുഖരും.

◾സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് എഴുതിയ പുസ്തകം ബുധനാഴ്ച പുറത്തിറങ്ങും. ‘ചതിയുടെ പത്മവ്യൂഹം’ എന്ന പുസ്തകത്തില്‍ സ്വര്‍ണക്കടത്ത് വിവാദങ്ങളും അധികാരത്തിന്റെ ഇടനാഴികളില്‍ നടന്ന വിശേഷങ്ങളും വിവരിക്കുന്നുണ്ട്. എം ശിവശങ്കര്‍ ചെന്നൈയില്‍ വച്ച് തന്നെ താലിക്കെട്ടിയെന്നും പുസ്തകത്തില്‍ പറയുന്നു. ശിവശങ്കറിന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിനുള്ള മറുപടികൂടിയാണ് സ്വപ്നയുടെ ‘ചതിയുടെ പത്മവ്യൂഹം.’

യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിലാണ് ഉത്തരവാദിത്വം എന്ന് തെളിയിക്കുന്ന സംഭാഷണം പുറത്തുവന്നു.

◾കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ തെറ്റുപറ്റിയെന്ന് സമ്മതിക്കുന്ന സംഭാഷണം പുറത്ത്. ഹര്‍ഷിനിയുടെ വയറില്‍ കണ്ടെത്തിയ കത്രിക മെഡിക്കല്‍ കോളജിലേതാണെന്ന് ആശുപത്രി സൂപ്രണ്ട് സാക്ഷ്യപ്പെടുത്തുന്നതാണ് സംഭാഷണം.

വീരവാദം മുഴക്കു നടന്ന ബൈജു കൊട്ടാരക്കര അവസാനം കോടതിയോട് ക്ഷമിച്ചു.ക്ഷമാപണം എഴുതി നൽകണമെന്ന് കോടതി.

◾നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയതിനു ഫയല്‍ ചെയ്ത കോടതിയലക്ഷ്യ കേസില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര കോടതിയോടു മാപ്പപേക്ഷിച്ചു. വിചാരണക്കോടതി ജഡ്ജിയെ ആക്ഷേപിക്കുകയോ ജുഡീഷ്യറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നു ബൈജു കൊട്ടാരക്കര പറഞ്ഞു. മാപ്പപേക്ഷ രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

എംഎൽഎ മർദ്ദിച്ചു എന്ന് ആരോപണം.

◾എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ മര്‍ദ്ദിച്ചെന്ന് അധ്യാപികയുടെ പരാതി. ഒന്നിച്ച് കോവളത്തേക്കു യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് തിരുവന്തപുരത്തെ ഒരു സ്‌കൂളിലെ അധ്യാപിക പൊലീസിനു പരാതി നല്‍കിയത്. മൊഴി നല്‍കാന്‍ രണ്ടു തവണ സ്റ്റേഷനിലേക്കു വരുത്തിയെങ്കിലും ബന്ധുക്കളുമായി ആലോചിച്ച ശേഷം മൊഴി നല്‍കാമെന്നു പറഞ്ഞ് പരാതിക്കാരി മടങ്ങിപ്പോയെന്നു പൊലീസ്.

◾തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യ ഹോട്ടലിന്റെ പാര്‍ക്കിംഗിന് പൊതുമരാമത്ത് റോഡ് വാടകക്കു നല്‍കിയ നഗരസഭയുടെ തീരുമാനത്തില്‍ പുതുമയില്ലെന്ന് തദ്ദേശ വകുപ്പു മന്ത്രി എം.ബി. രാജേഷ്. ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനമനുസരിച്ചാണ് അതു ചെയ്തതെന്നും മന്ത്രി ന്യായീകരിച്ചു. നഗരസഭക്കെതിരെ സര്‍ക്കാരിനു ബിജെപി പരാതി നല്‍കി.

◾ചെക്കു കേസില്‍ 63 ലക്ഷം രൂപ പിഴ അടക്കണമെന്ന കോടതി ഉത്തരവ് നാലു വര്‍ഷമായിട്ടും നടപ്പാക്കാതെ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം. വണ്ടിച്ചെക്കു കേസിലാണ് മഞ്ചേരിയിലുള്ള വിന്‍വേ ഓട്ടോ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിനെതിരേ വിധി വന്നത്. തടവുശിക്ഷ വിധിച്ച കൂട്ടുപ്രതികളെ അറസ്റ്റു ചെയ്തിട്ടില്ല. ബിസിനസില്‍ പാര്‍ട്ണറാക്കാമെന്നു വ്ഗാദനം ചെയ്ത് 2011 ല്‍ പ്രവാസിയും വടകര സ്വദേശിയുമായ യൂസഫില്‍നിന്ന് 50 ലക്ഷം രൂപ വാങ്ങിയെന്ന കേസിലാണ് കോടതി വിധി.

കാര്യവട്ടം ശശികുമാർ അന്തരിച്ചു.

◾സിനിമാ, സീരിയല്‍ നടനും പ്രോഗ്രാം കോര്‍ഡിനേറ്ററും ആയിരുന്ന കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം മനോജ് ചരളയിൽ അന്തരിച്ചു.

◾തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും സിപിഐ പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ അംഗവുമായ അഡ്വ. മനോജ് ചരളേല്‍ (49) അന്തരിച്ചു.

◾അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് വീട്ടമ്മയുടെ കഴുത്തില്‍ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റിലായി. നെയ്യാറ്റിന്‍കര അതിയന്നൂര്‍ മരുതംകോട് വാര്‍ഡില്‍ വിജയകുമാരി (50) യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അയല്‍വാസികളായ അനീഷ് , നിഖില്‍ എന്നിവരാണു പിടിയിലായത്.

◾കാസര്‍കോട് കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുതല ബബിയ ചത്തു. 75 വയസുള്ള ബബിയ സസ്യാഹാരിയായിരുന്നു. ഇന്ത്യയിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രത്യേകതയായിരുന്നു ഈ മുതല.

◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കുന്ന ശശി തരൂര്‍ ഇന്ന് ഉത്തര്‍പ്രദേശില്‍. ലക്നോവിലുള്ള പിസിസി ആസ്ഥാനത്ത് നേതാക്കളെ കാണും. മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടായതുപോലെ മുതിര്‍ന്ന നേതാക്കള്‍ എത്തില്ലെന്നാണു സൂചന. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൊല്‍ക്കത്തയിലും ആസാമിലും ഇന്ന് പ്രചാരണം നടത്തും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നേതാക്കളെ ആസാമിലാണ് കാണുക.

◾ഗാന്ധി കുടുംബത്തിനും തെരഞ്ഞെടുപ്പ് സമിതിക്കുമപ്പുറം എഐസിസി നേതൃത്വത്തിലെ ചിലര്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടന്ന് ശശി തരൂര്‍. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തനിക്കെതിരേ ചില നേതാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു തരൂര്‍ കുറ്റപ്പെടുത്തി.

◾മുതിര്‍ന്ന മലയാളി അഭിഭാഷകന്‍ അടക്കം നാലു പേരെ സുപ്രിം കോടതി ജഡ്ജിമാരാക്കാനുള്ള നടപടി സുപ്രീം കോടതി ജഡ്ജിമാരുടെ കൊളീജീയം തത്കാലം അവസാനിപ്പിച്ചു. നിയമനത്തെ ജഡ്ജിമാരായ ഡി.വൈ ചന്ദ്രചൂഡ്, അബ്ദുള്‍ നസീര്‍ എന്നിവര്‍ എതിര്‍ത്തു. പുതിയ ചീഫ് ജസ്റ്റിസിന്റെ പേരു നിര്‍ദേശിക്കാന്‍ കേന്ദ്രം കത്തു നല്‍കിയതോടെ കൊളീജീയത്തിനു തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയുമായി. മുതിര്‍ന്ന അഭിഭാഷകന്‍ കെ.വി. വിശ്വനാഥന്‍ അടക്കമുള്ളവരെ സുപ്രീം കോടതി ജഡ്ജിമാരാക്കാനായിരുന്നു ശുപാര്‍ശ.

സിദ്ദിഖ് കാപ്പൻറെ ജാമ്യ അപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റി.

◾മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്കു മാറ്റിവച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിലെ ജാമ്യാപേക്ഷയാണ് മുലായം സിംഗ് യാദവിന്റെ നിര്യാണത്തെ തുടര്‍ന്ന് ലക്നോ ജില്ലാ കോടതി മാറ്റിയത്.

◾ചൈനയില്‍നിന്ന് എത്തിയ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഇളവ് നാലാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും വേണമെന്ന് ആവശ്യപ്പെട്ട് മലയാളി അടക്കം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍. റൊട്ടേറ്റിംഗ് മെഡിക്കല്‍ ഇന്റേണ്‍ഷിപ്പ് പദ്ധതി നാലാം വര്‍ഷക്കാര്‍ക്കും നടപ്പാക്കണമെന്നാണ് ആവശ്യം.

142 വർഷങ്ങൾക്ക് ശേഷം കവജപാലൻ പാമ്പിനെ വയനാട്ടിൽ കണ്ടെത്തി.

◾വയനാട് : 142 വർഷങ്ങൾക്കു ശേഷം സ്വർണ കവചവാലൻ പാമ്പിനെ കണ്ടെത്തി. വയനാട് ചെമ്പ്രമലയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 1400 മീറ്റർ ഉയരത്തിലുള്ള ഇടതൂർന്ന നിത്യഹരിത വനത്തിൽ തടികൾക്കടിയിൽ മണ്ണ് കുഴിക്കുന്നതിനിടെയാണ് ഗവേഷകർ കണ്ടത്തിയത്. പിന്നാലെ സ്വർണ കവചവാലൻ എന്ന് നാമകരണം ചെയ്യുകയായിരുന്നു. ഗോൾഡൻ ഷീൽഡ് ടെയ്ൽ ഇനത്തിലുള്ള 2 പാമ്പുകളെയാണ് ഗവേഷകർ അന്ന് കണ്ടെത്തിയത്. തിളങ്ങുന്ന സ്വർണനിറമുള്ള ഇവയുടെ അടിഭാഗത്ത് കറുത്തു മിനുസമുള്ള അടയാളങ്ങളുണ്ട്. മണ്ണിൽ ദ്വാരമുണ്ടാക്കി അതിൽ ജീവിക്കുന്ന പ്രത്യേക തരം പാമ്പുകളുടെ കുടുംബമായ യൂറോപെൽറ്റിഡേയിൽ പെട്ടവയാണ് ഇവ. 1880ൽ പാമ്പിനെ കണ്ടെത്തി നാമകരണം ചെയ്തത് ബ്രിട്ടിഷ് മിലിട്ടറി ഓഫിസറും മദ്രാസ് പ്രവിശ്യയുടെ വനം വകുപ്പ് മേധാവിയും പ്രകൃതി സ്‌നേഹിയുമായിരുന്ന കേണൽ റിച്ചഡ് ഹെൻറി ബെഡ്ഡോമാണ് .ഇന്ത്യയിലെയും ശ്രീലങ്കയിലെയും ആർദ്ര വനങ്ങളിൽ മാത്രം കണ്ടു വരുന്നവയാണ്. ഇവയെക്കുറിച്ചു വളരെക്കുറച്ചു കാര്യങ്ങളേ ശാസ്ത്രലോകത്തിന് അറിവുള്ളൂ.വനംവകുപ്പ് സൗത്ത് വയനാട് ഡിവിഷന്റെ സഹായത്തോടെ വിവിധ സംഘടനകളിലെ ഗവേഷകരുടെ സംഘം നടത്തിയ അന്വേഷണത്തിലാണ് സുവർണ കവചവാലൻ പാമ്പിനെ കണ്ടെത്തിയത്.

◾പോപ്പുലര്‍ ഫ്രണ്ടിനെതിരെയായ എന്‍ഐഎ കേസില്‍ ജാമ്യം ആവശ്യപ്പെട്ട് പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ അബൂബക്കര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

◾തിരുവന്തപുരം: അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നഗരൂർ സ്വദേശിയായ യുവാവിന്റെ അസ്ഥികൾ പരിശോധനയ്ക്കായി ചിതയിൽ നിന്ന് ശേഖരിച്ച് പൊലീസ് ഫൊറൻസിക് വിഭാഗം. നഗരൂർ നെടുംപറമ്പ് ശ്രീജിത്ത് ഭവനിൽ എസ്.ശ്രീജിത്തിന്റെ(30) അസ്ഥികളാണ് സംസ്കാരം നടത്തി 17–ാം ദിവസമാണ് ഡിഎൻഎ പരിശോധനയ്ക്കായി ശേഖരിക്കുന്നത്. മകന്റെ മരണം കൊലപാതകം ആണെന്ന് സംശയിക്കുന്നതായും മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തണമെന്നും ആവശ്യപ്പെട്ട് മാതാവ് സുശീല ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നു. റീ പോസ്റ്റ്മോർട്ടം നടത്താൻ കലക്ടർ പൊലീസിന് നിർദേശം നൽകുകയും ചെയ്തു. എന്നാൽ മൃതദേഹം ഏറ്റുവാങ്ങി മോർച്ചറിയിൽ എത്തിക്കാൻ ചുമതലപ്പെടുത്തപ്പെട്ട പൊലീസ് കലക്ടറുടെ നിർദേശം നടപ്പാക്കിയില്ല. സെപ്റ്റംബർ 22ന് നാട്ടിലെത്തിച്ച മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്താതെയാണ് ദഹിപ്പിച്ചത്. ചിത കത്തി പകുതി ആയപ്പോഴാണ് പൊലീസ് വീട്ടിൽ എത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം മാറി പോയെന്ന് സംശയിക്കുന്നതായും ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡി.ജിപിക്കും പരാതി നൽകിയിരുന്നു. മൃതദേഹം കൊണ്ടു വരുന്ന വിവരം സ്റ്റേഷനിൽ അറിയിക്കാൻ വീട്ടുകാരോട് നിർദ്ദേശം നൽകിയിരുന്നതായും വിവരം യഥാസമയം സ്റ്റേഷനിൽ അറിയിച്ചില്ല എന്നുമാണ് നഗരൂർ പൊലീസ് പറയുന്നത്

◾ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ത്തതിനു തിരിച്ചടിച്ചുകൊണ്ട് യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ഷെല്ലാക്രമണം നടത്തി. നിരവധി പേര്‍ കൊല്ലപ്പെട്ടു. പാലം തകര്‍ത്തത് യുക്രെയിനിലെ ഭീകരരാണെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ ആരോപിച്ചതിനു പിറകേയാണ് ആക്രമണമുണ്ടായത്.

◾കോട്ടയം: അയർകുന്നത്ത് ഭാര്യയുംയെയും ഭർത്താവിനേയും ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അയർക്കുന്നം അയ്യൻകുന്ന് കോളനിയിൽ സുനിൽ, ഭാര്യ മഞ്ജുള എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടുകൂടി ഇവരുടെ മകൻ ട്യൂഷൻ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ് അച്ഛനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ മഞ്ജുള കിടപ്പുമുറിയിലെ കട്ടിലിൽ കിടക്കുന്ന രീതിയിലും അച്ഛൻ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ഭർത്താവ് സുനിൽ മഞ്ജുളയെ കൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ പ്രാഥമികമായ നിഗമനം.പക്ഷേ, എങ്ങനെ കൊലപ്പെടുത്തി എന്നത് ഇതുവരെയും പൊലീസിന് വ്യക്തത വന്നിട്ടില്ല. മഞ്ജുളയുടെ ശരീരത്തിനടുത്ത് രക്തം തളം കെട്ടിക്കിടക്കുന്നുണ്ട്. കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നുള്ള സംശയമാണ് പൊലീസിനുള്ളത്. പൊലീസ് ഇൻക്വസ്റ്റ് നടപടികളൊക്കെ തന്നെ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമായിട്ടുള്ള കാരണങ്ങൾ പൊലീസിന് വ്യക്തമാവുകയുള്ളൂ.

◾നൈജീരിയയിലെ അനമ്പ്ര സംസ്ഥാനത്ത് നദിയില്‍ ബോട്ട് മറിഞ്ഞ് 76 പേര്‍ മരിച്ചു. നൈജര്‍ നദിയിലുണ്ടായ പ്രളയത്തിനിടെയാണ് 85 പേര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞത്.

◾വെനസ്വേലയിലുണ്ടായ മണ്ണിടിച്ചിലില്‍ 22 പേര്‍ മരിച്ചു. അമ്പതിലധികം പേരെ കാണാതായിട്ടുണ്ട്. കനത്ത മഴയില്‍ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ദുരന്തമുണ്ടായത്.

◾പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ സെന്റോസില്‍ വന്‍ തീപിടിത്തം. ആളപായമില്ല. തീ നിയന്ത്രണ വിധേയമാക്കിയെന്ന് ഇസ്ലാമാബാദ് പൊലീസ്.

◾ചന്ദ്രനില്‍ സസ്യങ്ങള്‍ വളര്‍ത്താനുള്ള പദ്ധതിയുമായി ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍. 2025 ല്‍ സ്വകാര്യ ഇസ്രായേലി ചാന്ദ്ര ദൗത്യമായ ബെറെഷീറ്റ് 2 ബഹിരാകാശ പേടകം വഴി ചന്ദ്രനില്‍ വിത്തുകള്‍ എത്തിക്കും. സീല്‍ചെയ്ത ചേമ്പറില്‍ വിത്തു പാകും. നനയ്ക്കാനുള്ള ക്രമീകരണവും ഉണ്ടാകും. വിത്ത് മുളച്ച് വളരുന്നതു നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കുമെന്ന് ക്വീന്‍സ്ലാന്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ജീവശാസ്ത്രജ്ഞനായ ബ്രെറ്റ് വില്യംസ് പറഞ്ഞു.

◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്. കഴിഞ്ഞ ആഴ്ചയിലെ ആദ്യ നാല് ദിവസങ്ങളിലായി സ്വര്‍ണവില കുത്തനെ കൂടിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്, തിങ്കള്‍, ചൊവ്വ, ബുധന്‍. വ്യാഴം എന്നീ ദിവസങ്ങളില്‍ ആകെ 1080 രൂപയാണ് വര്‍ദ്ധിച്ചിരുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 4785 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 20 രൂപ വര്‍ദ്ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3940 രൂപയാണ്.

◾ഡോളറിന് എതിരായ വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും ഇടിവ്. 39 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തില്‍ തന്നെയുണ്ടായത്. ഒരു ഡോളറിന് രൂപയുടെ മൂല്യം 82.69. ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയാണ് ഇത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡോളര്‍ കരുത്താര്‍ജിച്ചുവരികയാണ്. ലോകത്തെ ഒട്ടുമിക്ക പ്രമുഖ കറന്‍സികളും ദുര്‍ബലമായ അവസ്ഥയിലാണ്. ഇതാണ് രൂപയിലും പ്രതിഫലിച്ചത്. വ്യാഴാഴ്ചയാണ് രൂപ ആദ്യമായി 82ന് മുകളില്‍ എത്തിയത്. 

◾തൃശൂർ: കൂടൽമാണിക്യ ക്ഷേത്രത്തിലെ തെക്കേ കുളത്തിൽ സിനിമാ പ്രവർത്തകനായ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട വെളുത്തേടത്ത് പറമ്പിൽ ദീപു ബാലകൃഷ്ണൻ ( 41 ) ആണ് മരിച്ചത്. ഇന്ന് രാവിലെ എഴ് മണിയോടെയാണ് സംഭവം. ദീപു ബാലകൃഷ്ണൻ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. നിരവധി ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.ക്ഷേത്ര കുളത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് രാവിലെ അഞ്ച് മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയതാണ് ദീപു. ദീപു തിരിച്ച് എത്താഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തിയത്. ഫയർഫോഴ്സ് യൂണിറ്റിന്റെ നേത്യത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ; നിമ്മി. മക്കൾ; പത്മസൂര്യ, പ്രാർത്ഥന

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 82.41, പൗണ്ട് – 91.30, യൂറോ – 79.97, സ്വിസ് ഫ്രാങ്ക് – 82.61, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.00, ബഹറിന്‍ ദിനാര്‍ – 218.52, കുവൈത്ത് ദിനാര്‍ -265.46, ഒമാനി റിയാല്‍ – 213.98, സൗദി റിയാല്‍ – 21.92, യു.എ.ഇ ദിര്‍ഹം – 22.43, ഖത്തര്‍ റിയാല്‍ – 22.63, കനേഡിയന്‍ ഡോളര്‍ – 59.91.


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.