ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകൾ കാണാം.
|SABU JOHN|
സംസ്ഥാനത്ത് തുലാവര്‍ഷം നാളെ എത്തും ; പത്തനംതിട്ടയടക്കം 5 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്
◾തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷം നാളെ എത്തും. ഇതേ തുടര്‍ന്ന് 5 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുലാവര്‍ഷം ഇന്ന് തെക്കേ ഇന്ത്യന്‍ തീരം തൊടും.
തമിഴ്നാട്ടിലാണ് തുലാവര്‍ഷം ആദ്യം എത്തുക. വടക്കന്‍ തമിഴ്നാട്ടില്‍ ആദ്യം മഴ ലഭിച്ചു തുടങ്ങും. ഇന്ന് കേരളത്തിന്റെ
കിഴക്കന്‍ മേഖലകളില്‍ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ ലഭിക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലര്‍ട്ട് ഉള്ളത്. തെക്കന്‍ തമിഴ്നാട് തീരത്ത് അടുത്ത ദിവസം ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതും ശക്തമായ മഴ ലഭിക്കുന്നതിന് ഇടയാക്കും.
കായംകുളം കള്ളനോട്ട് കേസ് അഞ്ചുപേർ കൂടി അറസ്റ്റിൽ.
◾ കായംകുളം : നഗരത്തിലെ എസ് ബി ഐ ബാങ്കിൽ 36,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയിൽ കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളിഭാഗം മുറിയിൽ വലിയ പറമ്പിൽ വീട്ടിൽ നൗഫൽ (38), കായംകുളം വില്ലേജിൽ കായംകുളം മുറിയിൽ പുത്തേത്ത് ബംഗ്ലാവിൽ ജോസഫ് (34), കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ ചങ്ങൻ കുളങ്ങര മുറിയിൽ കോലേപ്പള്ളിൽ മോഹനൻ (66) ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ സക്കറിയാ ബസാർ ഭാഗത്ത് യാഫി പുരയിടം വീട്ടിൽ ഹനീഷ് ഹക്കിം( 35), കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ ചങ്ങൻ വവ്വാക്കാവ് പൈങ്കിളി പാലസ് വീട്ടിൽ അമ്പിളി എന്ന് വിളിക്കുന്ന ജയചന്ദ്രൻ (54) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരെയും ഇവരുടെ വീടുകളും പരിശോധന നടത്തിയതിൽ നിന്ന് 2,32,500 രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്.
സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന്
◾സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങും. മൂന്ന് ദിവസമായാണ് യോഗം ചേരുന്നത്. ഭരണത്തിലെ ഗവർണറുടെ ഇടപെടലും മന്ത്രിമാർക്കും വിസിമാർക്കുമെതിരായ നീക്കവും സംബന്ധിച്ചും യോഗം ചർച്ച ചെയ്യും.
കോടിയേരി ബാലകൃഷ്ണന് പകരം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പിബിയിലേക്ക് എടുക്കുന്നതിലും യോഗത്തില്‍ തീരുമാനമുണ്ടായേക്കും.
◾തിരുവനന്തപുരത്ത് യുവതിയെ കൈയേറ്റം ചെയ്തതിന് പൊലീസുകാരനെതിരെ കേസ്. കന്റോണ്‍മെന്റ് സ്റ്റേഷനിലെ ഡ്രൈവര്‍ സുരേഷിനെതിരെ കാട്ടാക്കട പൊലീസാണ് കേസെടുത്തത്. കാട്ടാക്കടയില്‍ ഒരു കടയില്‍ സാധനം വാങ്ങാനെത്തിയപ്പോള്‍ മദ്യലഹരിയില്‍ സ്ത്രീയെ ഉപദ്രവിച്ചെന്നാണു പരാതി.
◾കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി എസ്ഐ എന്ന വലിയപറമ്പില്‍ വീട്ടില്‍ ബിജു കട്ടപ്പന (46) യെ പിടികൂടി. മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങി കൂട്ടുകയാണ് ഇയാളുടെ ഹോബി. വിവിധ പോലീസ് സ്റ്റേഷനുകളിലായി അഞ്ഞൂറോളം മോഷണ കേസുകളുണ്ട്.
◾ലോട്ടറി ടിക്കറ്റുകളില്‍ നമ്പര്‍ തിരുത്തി ലോട്ടറി വ്യാപാരികളില്‍നിന്നു സമ്മാനത്തുക തട്ടിയെടുക്കുന്ന രണ്ടംഗ തട്ടിപ്പു സംഘം പിടിയില്‍. കുണ്ടറ മുളവന കാഞ്ഞിരക്കോട് മുറിയില്‍ സെന്റ് ജൂഡ് വില്ലായില്‍ സിജോ (39), കുണ്ടറ മുളവന നാന്തിരിക്കല്‍ മുറിയില്‍ സജീവ് ഭവനത്തില്‍ സജീഷ് (30) എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റു ചെയ്തത്.
◾പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികനെ മഞ്ചേരി പോക്സോ അതിവേഗ കോടതി പത്തുവര്‍ഷം കഠിന തടവിനും രണ്ടേകാല്‍ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഐക്കരപ്പടി ചെറുകാവ് വള്ളിയില്‍ കോയ മൊയ്തീനെ (68) യാണ് ശിക്ഷിച്ചത്.
◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കൊല്ലം പെരിനാട് വെള്ളിമണ്‍ ചേറ്റുകടവ് കരയില്‍ ചരുവില്‍ പുത്തന്‍വീട്ടില്‍ പ്രിന്‍സിനെ (അക്കുട്ടന്‍ – 21) നുറനാട് പോലീസ് അറസ്റ്റു ചെയ്തു.
◾പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളില്‍ പുറത്തിറങ്ങിയ യുവാവ് ഇരയെ പീഡിപ്പിച്ചതിന് അറസ്റ്റിലായി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്. ജിതേഷിനെ (22) യാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്.
◾കോഴിക്കോട് പോക്സോ കേസില്‍ അധ്യാപകന്‍ പിടിയില്‍. പതിനൊന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കളരാന്തിരി ചെന്ദനംപുറത്ത് അബ്ദുല്‍ മജീദ്(55)നെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റു ചെയ്തത്.
◾തമിഴ്നാട്ടില്‍നിന്ന് എറണാകുളത്തേക്കു കൊണ്ടുവന്ന രണ്ടര കിലോ ഹാഷിഷ് ഓയിലും കഞ്ചാവ് ഗുളികകളുമായി മൂന്നു പേര്‍ ചാലക്കുടി എക്സൈസിന്റെ പിടിയിലായി. കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ അടക്കം മൂന്നു പേരെയാണു പിടികൂടിയത്.
◾ തിരുവനന്തപുരം - നഗരഹൃദയത്തിലെ മ്യൂസിയം വളപ്പില്‍ രാവിലെ നടക്കാനിറങ്ങിയ സ്ത്രീ ആക്രമിക്കപ്പെട്ടു മൂന്നുനാള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാതെ പൊലീസ്. പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടാണ് ഇപ്പോഴത്തെ അന്വേഷണം. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആദ്യം നിസാരവകുപ്പുകള്‍ ചുമത്തി കേസെടുത്ത പൊലീസ് പ്രതിഷേധം കനത്തതോടെയാണ് കഴിഞ്ഞദിവസം ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തത്.
◾ഭാരത് രാഷ്ട്ര സമിതിയായി മാറിയ തെലങ്കാനയിലെ ഭരണകക്ഷിയുടെ ‘ഓപ്പറേഷന്‍ താമര’ ആരോപണം കോടതിയില്‍ പാളി. അറസ്റ്റു ചെയ്ത മൂന്നുപേരെ അഴിമതി വിരുദ്ധ കോടതി തെളിവില്ലെന്നു കണ്ട് വെറുതേ വിട്ടു. കൂറുമാറ്റത്തിന് പ്രധാന ടിആര്‍എസ് നേതാവിന് 100 കോടി രൂപയും ഓരോ എംഎല്‍എമാര്‍ക്കും 50 കോടി രൂപ വീതവും വാഗ്ദാനം ചെയ്തെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
സുപ്രീംകോടതി പിഴ ചുമത്തി.
◾കാന്‍സര്‍ രോഗിക്ക് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് ഒരു ലക്ഷം രൂപ പിഴശിക്ഷ ചുമത്തി സുപ്രീംകോടതി. സ്റ്റേഷനറികളും ലീഗല്‍ ഫീസും കോടതി സമയവും പാഴാക്കിയതിനാണ് ഉദ്യോഗസ്ഥന് ചിലവ് ചുമത്തിയത്. ഒരു ലക്ഷം രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍നിന്ന് ഈടാക്കാനാണ് കോടതി നിര്‍ദേശം.
◾പതിനഞ്ചു വയസിനു മുകളില്‍ പ്രായമുള്ള മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാമെന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതി. ശൈശവ വിവാഹ നിരോധന നിയമത്തിലെ സെക്ഷന്‍ 12 പ്രകാരം ഇത്തരം വിവാഹം അസാധുവാകില്ല. പതിനാറ് വയസുകാരിയെ വിവാഹം കഴിച്ച യുവാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഉത്തരവ്.
◾വിദ്വേഷ പ്രസംഗ കേസില്‍ ശിക്ഷിക്കപ്പെട്ട സമാജ്വാദി പാര്‍ട്ടി എംഎല്‍എ അസംഖാന്റെ നിയമസഭാ അംഗത്വം യുപി നിയമസഭാ സ്പീക്കര്‍ റദ്ദാക്കി. 2019 ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ അസം ഖാനെ യുപിയിലെ രാംപൂര്‍ കോടതി മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയമുള്ളപ്പോഴാണ് നിയമസഭാംഗത്വം റദ്ദാക്കിയത്. തൊണ്ണൂറോളം കേസുകളില്‍ പ്രതിയാണ് അസംഖാന്‍.
◾ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ ഉള്‍പ്പെട്ട പാക് അധിനിവേശ കാഷ്മീര്‍ അടക്കം ജമ്മു കാഷ്മീരിനെ മുഴുവനായും ഇന്ത്യ തിരിച്ചുപിടിക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബുദ്ഗാമില്‍ ഇന്ത്യന്‍ സൈന്യം സംഘടിപ്പിച്ച 76-ാമത് ഇന്‍ഫന്ററി ദിനത്തില്‍ ‘ശൗര്യ ദിവസ്’ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾കോയമ്പത്തൂര്‍ സ്ഫോടന കേസിലെ പ്രതികളിലൊരാളായ ഫിറോസ് ഇസ്മയില്‍ ഐഎസ് ബന്ധം സമ്മതിച്ചെന്ന് പോലീസ്. ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കേരളത്തിലെ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെയും റാഷിദ് അലിയേയും കണ്ടെന്നാണ് വെളിപ്പെടുത്തല്‍. ‘ഇസ്ലാമിയ പ്രചാര പേരവൈ’ എന്ന സംഘടനയിലെ ഏതാനും നേതാക്കളെ ചോദ്യം ചെയ്യുന്നുണ്ട്. ഇതേസമയം, എന്‍ഐഎ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
◾എന്‍ജിനില്‍നിന്നു തീപ്പൊരി പറന്നതിനെത്തുടര്‍ന്ന് ബംഗളൂരുവിലേക്കു പറന്നു തുടങ്ങിയ ഇന്‍ഡിഗോ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി.
◾ബൈക്കില്‍ ഇടിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പ്രകോപിതനായ കാര്‍ ഡ്രൈവര്‍ ആളുകളെ ഇടിച്ചു തെറിപ്പിച്ചു. ഡല്‍ഹിയില്‍ അലിപുരിലാണു സംഭവം. കാറിടിച്ചു പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറോടിച്ചിരുന്ന അലിപുര്‍ സ്വദേശിയായ നിതിന്‍ മാനെ അറസ്റ്റ് ചെയ്തു.
◾പുതിയതായി നിര്‍മിച്ച മൂന്നു നില വീടിന്റെ പാലുകാച്ചലിന് കോഴിയെ കുരുതികൊടുക്കാനെത്തിയ മന്ത്രവാദി രാജേന്ദ്രന്‍ എന്ന 70 കാരന്‍ മൂന്നാം നിലയില്‍നിന്ന് വീണുമരിച്ചു. ചെന്നൈക്കു സമീപത്തെ പല്ലാവരത്തിന് സമീപമാണ് സംഭവം. കുരുതിക്കായി കൊണ്ടുവന്ന പൂവന്‍ കോഴി രക്ഷപ്പെട്ടു.
◾ഇന്ത്യന്‍ നിര്‍മ്മിത വിസ്‌കിയുമായി ബകാര്‍ഡി. ‘ലെഗസി’ എന്നപേരിലുള്ള വിസ്‌കി വിപണിയില്‍ അവതരിപ്പിച്ചു, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ആദ്യം ലെഗസി ലഭ്യമാകുക.
◾ട്വിറ്ററിന്റെ മുഖ്യസാരഥിയായി ഇലോണ്‍ മസ്‌ക് തന്നെ രംഗത്തെത്തുമെന്നു റിപ്പോര്‍ട്ട്. 4400 കോടി ഡോളറിന് ട്വിറ്ററിനെ ഏറ്റെടുത്തതിനു പിറകേ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പരാഗ് അഗര്‍വാള്‍ അടക്കമുള്ള ഉന്നതരെ മസ്‌ക് പുറത്താക്കി. പിരിച്ചുവിട്ടവര്‍ക്ക് മൊത്തം 880 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. പരാഗ് അഗര്‍വാളിനു മാത്രം 387 ലക്ഷം ഡോളര്‍ നല്‍കേണ്ടിവരും.
◾കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി തുടര്‍ക്കഥയാവുന്നു ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തു. ഇതോടെ ബ്ലാസ്റ്റേഴ്സ് ഐഎസ് എല്ലിലെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
◾ട്വന്റി 20 ലോകകപ്പില്‍ മഴ വില്ലനാകുന്നു. ഇന്നലെ അഫ്ഗാനിസ്താന്‍ – അയര്‍ലന്‍ഡ് മത്സരം ഉപേക്ഷിച്ചതിനു പിന്നാലെ ഇംഗ്ലണ്ട് ഓസ്‌ട്രേലിയ മത്സരവും മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ ഇത്തവണത്തെ ലോകകപ്പില്‍ മഴ കാരണം നാല് മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു.
◾റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 162 കോടി രൂപയുടെ വന്‍ നികുതി വെട്ടിപ്പ്. ജിഎസ്ടി വകുപ്പാണു നികുതി വെട്ടിപ്പു കണ്ടെത്തിയത്. 703 കോടി രൂപയുടെ വരുമാനത്തിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ ജിഎസ്ടി അടച്ചില്ലെന്നാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ 15 റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരാണ് ഇത്രയും രൂപ നികുതി ഇനത്തില്‍ വെട്ടിച്ചത്.
◾പൊലീസിന് ഏകീകൃത യൂണിഫോം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശത്തിനെതിരേ വിമര്‍ശനങ്ങള്‍. യൂണിഫോമില്‍ തുടങ്ങുന്ന ഏകീകരണം, പോലീസ് സേനയെ കേന്ദ്ര സേനയാക്കി മാറ്റുന്നതില്‍ കലാശിക്കുമോയെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആശങ്ക. ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ പ്രസംഗിക്കവേയാണ് പ്രധാനമന്ത്രി ഈ ആശയം മുന്നോട്ടുവച്ചത്. ക്രമസമാധാനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് പ്രധാനമന്ത്രി ആഭ്യന്തര മന്ത്രിമാരെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തിരുന്നു.
◾സാമൂഹിക മാധ്യമങ്ങളിലെ പരാതി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമിതി രൂപീകരിക്കും. ഇതടക്കമുള്ള വ്യവസ്ഥകളുമായി കേന്ദ്ര സര്‍ക്കാര്‍ ഐടി ചട്ടം ഭേദഗതി ചെയ്തു.
◾നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ദിലീപും കൂട്ടുപ്രതി ശരത്തും നല്‍കിയ ഹര്‍ജി കോടതി തള്ളി. തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച സെഷന്‍സ് ജഡ്ജ് ഹണി എം. വര്‍ഗീസ് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ ദിലീപും ശരത്തും തിങ്കളാഴ്ച ഹാജരാകണമെന്ന് ഉത്തരവിട്ടു. വിചാരണ നവംബര്‍ 10 ന് തുടങ്ങും.
◾കാസര്‍കോട് ജില്ലയിലെ 34 നഴ്സിംഗ് ഓഫീസര്‍മാരെ സര്‍ക്കാര്‍ ഒറ്റയടിക്കു സ്ഥലം മാറ്റി. പകരം ഒരാളെപോലും നിയമിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം തേടി ആഴ്ചകളോളം നിരാഹര സമരം നടത്തിയ സാമൂഹിക പ്രവര്‍ത്തക ദയാ ബായിയ്ക്കു മന്ത്രിമാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചുകൊണ്ടാണു കൂട്ടസ്ഥലംമാറ്റം. ഇതോടെ കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി.
◾തുലാവര്‍ഷം കേരളത്തില്‍ നാളെയെത്തും. ആദ്യം വടക്കന്‍ തമിഴ്നാട്ടിലാണ് തുലാവര്‍ഷം എത്തുക. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
◾കെഎസ് യു സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യറിനെ നിയമിച്ചു. അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ട മുഹമ്മദ് ഷമ്മാസ്, ആന്‍ സെബാസ്റ്റ്യന്‍ എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്റുമാരാക്കി. കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്തിനെ എന്‍എസ്യുഐ ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. പുനഃസംഘടനയില്‍ രമേശ് ചെന്നിത്തല വിഭാഗം അതൃപ്തി പ്രകടിപ്പിച്ചു.
◾ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിളളി എംഎല്‍എയുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഹര്‍ജിയില്‍ സര്‍ക്കാര്‍ ആരോപിച്ചത്.
◾ജനങ്ങള്‍ക്കു ഗവര്‍ണറോടുള്ള പ്രീതി നഷ്ടമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സുപ്രീം കോടതി വിധി വിശദമായി സിപിഎം പരിശോധിച്ചു. വിസി മാരെ മാറ്റേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദന്‍.
◾തിരുനെല്ലിയില്‍ ബസ് തടഞ്ഞ് ഒന്നര കോടി രൂപ കവര്‍ന്ന കേസില്‍ രണ്ടുപേരെ കൂടി അറസ്റ്റു ചെയ്തു. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി പ്രശാന്ത്, കൊണ്ടോട്ടി സ്വദേശി ഷഫീഖ് എന്നിവരെയൊണ് പിടികൂടിയത്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം പത്തായി.
◾തൃശൂരില്‍ വിദ്യാര്‍ഥികളടക്കമുള്ള 250 പേര്‍ക്ക് എംഡിഎംഎ വിറ്റ സംഭവത്തിലെ മുഖ്യ പ്രതിയുടെ കൂട്ടാളിയും പിടിയില്‍. മരത്താക്കര സ്വദേശി സിതിന്‍, സിജോ എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതി അരുണിന്റെ സുഹൃത്താണ് സിതിന്‍.
◾പാലാ: ഉറ്റവരെയെല്ലാം ഉരുൾ കൊണ്ടുപോയെങ്കിലും ഉരുളിനും തകർക്കാനാവാത്ത മനക്കരുത്തുമായി പഠിച്ച മിടുക്കി ആയിരിക്കുകയാണ് മൂന്നാർ പെട്ടിമുടിയിലെ ജി ഗോപിക. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം പോലെ ഡോക്ടർ ആകാൻ ഗോപിക ഇന്ന് പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേരും. അച്ഛന്റെയും അമ്മയുടെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഗോപികയെ ഡോക്ടർ ആക്കുക എന്നത്. മരിച്ചുപോയ മാതാപിതാക്കളുടെ ആഗ്രഹം നിറവേറ്റിരിക്കുകയാണ് ഇപ്പോൾ ഈ മിടുമിടുക്കി. പാലാ ബ്രില്യാന്റിലെ അധ്യാപകരാണ് ഗോപികയെ സൗജന്യമായി പഠിപ്പിച്ച് എംബിബിഎസ് എന്ന സ്വപ്നത്തിൽ എത്തിച്ചത്. ഇന്ന് പാലക്കാട് മെഡിക്കൽ കോളേജിൽ അഡ്മിഷൻ ആയി കൊണ്ടുപോകുന്നതും ഇവിടത്തെ അധ്യാപകർ തന്നെയാണ്. അച്ഛൻ പി.ഗണേഷൻ, അമ്മ തങ്കം എന്നിവരുൾപ്പെടെ കുടുംബത്തിലെ 24 പേരെയാണ് 2020 ഓഗസ്റ്റ് 6ന് ഉരുൾപൊട്ടലിൽ ഗോപികയ്ക്ക് നഷ്ടപ്പെട്ടത്. നാടിനെ നടുക്കിയ ദുരന്തം നടക്കുമ്പോൾ ഗണേശന്റെ സഹോദരിയുടെ മകൻ ലേഖയുടെ തിരുവനന്തപുരം പട്ടത്തെ വീട്ടിൽ ആയിരുന്നു ഗോപികയും സഹോദരി ഡിഗ്രി വിദ്യാർഥിയായ ഹേമലധിയും. അന്ന് ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപ് അച്ഛനും അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇവരുടെ ആഗ്രഹമായിരുന്നു ഡോക്ടർ ആവുക എന്നത് അതിനുള്ള ശ്രമമാണ് ഇനി. തികഞ്ഞ ആത്മവിശ്വാസം ഉണ്ട് എന്നും ഗോപിക പറഞ്ഞു. കഷ്ടപ്പാടുകൾക്കിടയിലും പ്രോത്സാഹനം നൽകിയ അധ്യാപകർ, സുഹൃത്തുക്കൾ, ജനപ്രതിനിധികൾ തുടങ്ങിയ എല്ലാവരോടും നന്ദിയുണ്ട് എന്നും പറഞ്ഞു. ഒന്നരവർഷം മുൻപാണ് അവസാനമായി പെട്ടിമുടിയിൽ പോയത്. മൂന്നാർ രാജമല എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിൽ നിന്നും ആദ്യമായാണ് ഒരാൾ എംബിബിഎസിന് ചേരുന്നത്. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ഗോപിക എ പ്ലസ് നേടിയിരുന്നു. സർക്കാരിന്റെ ദത്തുപുത്രിയാണ് ഗോപിക.
ചരമ വാർത്ത
റാന്നി മുക്കാൽമൺ ഷാജി ഭവൻ എം എം ദിവാകരൻ (90)- ( റിട്ടയേഡ് ഹെഡ്മാസ്റ്റർ എസ്എൻഡിപി എൽപിഎസ് മുക്കാൽമൺ), നിര്യാതനായി, സംസ്കാരംനാളെ 30-10-22 ഞായർ11-30എ എം നു വീട്ടുവളപ്പിൽ,മക്കൾ,
ഷാജി എസ്, അജിത്ത് എസ്
മരുമക്കൾ, വസന്തകുമാരി ഷാജി, അസീല,അജിത്ത്
.
Comments
Post a Comment
Thanks