നിരണം തോട്ടടി പാലത്തിൻ്റെ കൈവരികൾ പുന:സ്ഥാപിച്ചു.
തിരുവല്ല : പൊതുജനങ്ങളുടെ പരാതിക്ക് പരിഹാരമായി. അപകടാവസ്ഥയിൽ നിലനിന്ന തോട്ടടി പാലത്തിന്റെ കൈവിരികൾ പുനസ്ഥാപിച്ചു. ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന തലവടി തോട്ടടി പാലത്തിന്റെ കൈവിരികളാണ് പുനസ്ഥാപിച്ചത്. അരീത്തോടിന് കുറുകെ പണിത അംബുലൻസ് പാലത്തിന്റെ കൈവിരികൾ മൂന്ന് വർഷങ്ങളായി തകർന്ന് കിടക്കുകയായിരുന്നു. കൈവിരിയുടെ അഭാവത്തിൽ ഓട്ടോയും ഇരുചക്ര വാഹനങ്ങളും കാൽനട യാത്രക്കാരും നദിയിൽ വീഴുന്നത് പതിവായിരുന്നു.
പാലത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപെട്ട് തോട്ടടി പാലം സമ്പാദക സമിതി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, പ്രസിഡൻ്റ് റോബി തോമസ്, ജനറൽ കൺവീനർ അജോയ് കെ. വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ മുൻ ഭരണ സമിതിക്ക് നിവേദനം നൽകിയിരുന്നു. പ്രതിഷേധം ശക്തമായതോടെ നിരണം ഗ്രാമപഞ്ചായത്തിൻ്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും മുൻഭരണ സമിതി അനുവദിച്ച തുകയാണ് കൈവരികൾ നിർമ്മിക്കാൻ ചിലവഴിച്ചതെന്ന് വാർഡ് അംഗം ജോളി ജോർജ്ജ് അറിയിച്ചു.
ഇരുകരകളിലും പ്രധാനമന്ത്രി സഡക്ക് യോജന ഗ്രാമീണ പദ്ധതി പ്രകാരം വീതിയുള്ള റോഡിൻ്റെ നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ പിന്നിട്ടു. കൈവിരികൾ പുനസ്ഥാപിച്ചെങ്കിലും പാലത്തിന്റെ തൂണുകൾ ദ്രവിച്ചും അപകടാവസ്ഥയിലാണ്. പാലത്തിലൂടെ ഓട്ടോറിക്ഷകൾ പോലും കഷ്ടിച്ചാണ് കടന്നു പോകുന്നത്. തലവടി തെക്കെ കരയിലുള്ളവർക്ക് തിരുവല്ല, നിരണം, മാവേലിക്കര, ഹരിപ്പാട് എന്നീ ഭാഗങ്ങളിലേക്കും, നിരണത്ത് നിന്ന് അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിലേക്കും എളുപ്പമാർഗ്ഗം ബന്ധപ്പെടാൻ കഴിയുന്ന തോട്ടടി പാലമാണ് തകർച്ചയുടെ വക്കിൽ എത്തിയത്. തോട്ടടി കടവിൽ പുതിയ പാലം വേണമെന്നാവശ്യപ്പെട്ട് പാലം സമ്പാദക സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്ക് നൽകിയ നിവേദനത്തെ തുടർന്ന് റിപ്പോർട്ട് സമർപ്പിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
🟣
Comments
Post a Comment
Thanks