ഭർത്താക്കന്മാർ സൂക്ഷിക്കണം സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി.

ഭർത്താവിന്റെ പീഡനം ബലാൽസംഗമായി കണക്കാക്കാം. സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി.

◾അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നു സുപ്രീംകോടതി. ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാം. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.24 ആഴ്ചയ്ക്ക് താഴെ പ്രായമുള്ള ഗര്‍ഭം ഒഴിവാക്കുന്നതിന് വിവാഹിതരായ സ്ത്രീകള്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്നു സുപ്രീംകോടതി വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ട് ആക്രമണം നടത്തിയവർക്ക് കുരുക്ക് മുറുകി. അഞ്ചു കോടി 20 ലക്ഷം കെട്ടിവയ്ക്കാതെ ജാമ്യം കിട്ടില്ല

◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് അഞ്ചു കോടി 20 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പോപ്പുലര്‍ ഫ്രണ്ടും സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറുമാണ് ഈ തുക കെട്ടിവയ്‌ക്കേണ്ടത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി. കെഎസ്ആര്‍ടിസിയും സര്‍ക്കാരും ആവശ്യപ്പെട്ട തുകയാണിത്.

എം ശിവശങ്കരൻ ആറാം പ്രതി

◾ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആറാം പ്രതി. യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ ഒന്നാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ശിവശങ്കറിന്റെ പണമാണ്. ലൈഫ് മിഷന്‍ അഴിമതിയിലെ കമ്മീഷനാണ്. സംസ്ഥാന ഇന്റലിജന്‍സ് വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നക്ക് ചോര്‍ത്തി. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറന്‍സി കടത്തിയെന്ന സ്വപ്നയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്.

◾നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഓഫീസുകള്‍ അടച്ചു സീല്‍ ചെയ്യാനും സര്‍ക്കാര്‍ ഉത്തരവിറക്കി. യുഎപിഎ നിയമനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ എസ്പിമാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും അധികാരം നല്‍കിക്കൊണ്ടാണ് ഉത്തരവ്. ഡിജിപി വിശദമായ സര്‍ക്കുലര്‍ പുറത്തിറക്കും.

◾കണ്ണൂര്‍ വിസി നിയമനത്തില്‍ മുഖ്യമന്ത്രി നിയമ വിരുദ്ധമായി ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍ വിജിലന്‍സ് കോടതിയില്‍. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കേട്ട് കേള്‍വിയുടെ അടിസ്ഥാനത്തിലാണോ മുഖ്യമന്ത്രിക്ക് എതിരായ ഹര്‍ജി എന്ന് വിജിലന്‍സ് കോടതി പരാതിക്കാരനോട് ചോദിച്ചു. ഹര്‍ജിയില്‍ തുടര്‍വാദം അടുത്ത മാസം 22 ലേക്ക് മാറ്റി.

◾കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ് 80 ലക്ഷം രൂപ നല്‍കി ഒത്തുതീര്‍പ്പാക്കി. വാദിയായ ബിഹാര്‍ സ്വദേശിനിയിയുടെ അപേക്ഷ പരിഗണിച്ച് ബോബെ ഹൈക്കോടതി കേസ് അവസാനിപ്പിച്ചു. കുട്ടിയുടെ അച്ഛന്‍ ആരെന്ന കണ്ടെത്താന്‍ നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലം പുറത്തുവരും മുമ്പേയാണ് കേസ് ഒത്തുതീര്‍ത്തത്.

◾കെഎസ്ആര്‍ടിസിയിലെ ഡ്യൂട്ടി പരിഷ്‌കരണത്തിനു തൊഴിലാളി യൂണിയന്‍ നേതാക്കളുമായുള്ള മാനേജ്മെന്റിന്റെ രണ്ടാം വട്ട ചര്‍ച്ച ഇന്നു മൂന്നിന്. എട്ടു മണിക്കൂറിലധികം വരുന്ന തൊഴില്‍ സമയത്തിന് രണ്ടു മണിക്കൂര്‍ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടിവേതനം നല്‍കുമെന്നാണ് മാനേജ്മെന്റിന്റെ വാഗ്ദാനം. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്.

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണം അതിജീവിത സുപ്രീംകോടതിയിൽ

◾നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി അതിജീവിത സുപ്രിം കോടതിയില്‍. പ്രതിക്ക് വിചാരണ കോടതി ജഡ്ജിയുമായി ബന്ധമുണ്ടെന്ന ആരോപണവുമായാണ് അതിജീവിത ഹര്‍ജി നല്‍കിയത്. പൊലീസിന്റെ കൈയ്യില്‍ തെളിവുണ്ടെന്നും ആരോപിക്കുന്നുണ്ട്. വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.

◾ഐഎഎസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം 45 ദിവസത്തില്‍ ഒരിക്കല്‍ റോഡുകള്‍ പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് . നാലു ഘട്ടമായാണ് പരിശോധിക്കുക. സൂപ്രണ്ടിങ് എന്‍ജിനിയറുടെ നേതൃത്വത്തിലുള്ള സംഘം മാസത്തിലൊരിക്കല്‍ റോഡ് പരിശോധന നടത്തും. എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

◾തീര്‍ഥാടന കാലം തുടങ്ങും മുമ്പ് ശബരിമല റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ശബരിമലയുമായി ബന്ധപ്പെട്ട് 19 റോഡുകളില്‍ അടുത്ത മാസം 19, 20 തീയതികളില്‍ പരിശോധന നടത്തുമെന്നും മന്ത്രി റിയാസ് പറഞ്ഞു.

◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം പൂര്‍ത്തിയായി. രാവിലെ നിലമ്പൂര്‍ ചുങ്കത്തറയില്‍നിന്ന് ആരംഭിച്ച യാത്ര നാടുകാണി ചുരം വഴി തമിഴ്നാട്ടിലെ ഗൂഡല്ലൂരിലേക്കു പ്രവേശിച്ചു.

◾ഭാരത് ജോഡോ യാത്ര കേരളത്തിലെ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി ഐക്യമുണ്ടാക്കാന്‍ സഹായിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. നേതാക്കള്‍ തമ്മില്‍ ഐക്യമുണ്ടായത് യുഡിഎഫിന് അടുത്ത തെരെഞ്ഞെടുപ്പുകള്‍ക്കുള്ള അടിത്തറയാണെന്നും മുരളീധരന്‍ പറഞ്ഞു.

◾വിവാഹിതനാണെന്നു വെളിപ്പെടുത്താതെ കാമുകിയെ വിട്ടുകിട്ടാന്‍ നല്‍കിയ ഹര്‍ജിയില്‍ യുവാവിന് ഹൈക്കോടതി 25,000 രൂപ പിഴശിക്ഷ വിധിച്ചു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയ തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച് ഷമീറിനാണ് പിഴ ചുമത്തിയത്. കാമുകിയായ നെയ്യാറ്റിന്‍കര സ്വദേശിനി അഞ്ജനയെ വീട്ടുകാര്‍ തടവിലാക്കിയെന്നായിരുന്നു പരാതി.

◾പ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി നെടുങ്കണ്ടത്തിന് സമീപം ബാലന്‍പിള്ള സിറ്റിയില്‍ പ്രകടനം നടത്തിയ ഏഴ് പേര്‍ക്കെതിരെയാണ് കേസ്..

◾എകെജി സെന്റര്‍ ആക്രണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഹൈക്കോടതിയെ സമീപിക്കുമെന്ന് ജിതിന്റെ അഭിഭാഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

◾കാസര്‍കോട് കുമ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. അംഗടിമുഗര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് റാഗിങ്ങിന് ഇരയായത്.

◾സിനിമാ പ്രമോഷന്‍ ചടങ്ങിനിടെ കോഴിക്കോട്ടെ മാളില്‍ യുവനടിമാര്‍ക്കുണ്ടായ ലൈംഗികാതിക്രമത്തില്‍ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. രണ്ട് നടിമാരുടെയും മൊഴിരേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാന്‍ സംഘാടകരോട് പൊലീസ് നിര്‍ദേശിച്ചു.

◾കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ അതിക്രമത്തിന് ഇരയായ പ്രേമനന്റെ മകള്‍ രേഷ്മയ്ക്ക് കണ്‍സഷന്‍ പാസ് നല്‍കി കെഎസ്ആര്‍ടിസി. കാട്ടാക്കട ഡിപ്പോയിലെ രണ്ടു ജീവനക്കാര്‍ വീട്ടിലെത്തിയാണു പാസ് കൈമാറിയത്. ഈ മാസം 20 ന് കണ്‍സഷന്‍ പാസ് പുതുക്കാന്‍ എത്തിയപ്പോഴാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ചേര്‍ന്ന് പ്രേമനനെയും മകളെയും മര്‍ദ്ദിച്ചത്.

നിക്ഷേപ തട്ടിപ്പ് രണ്ടുപേർ അറസ്റ്റിൽ .

.◾തൃശൂരില്‍ അഞ്ഞൂറ് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ രണ്ട് പേര്‍ പിടിയിലായി. ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് ഉടമ മലാക്ക രാജേഷിനെയും കൂട്ടാളി ഷിജോ പോളിനെയും കോയമ്പത്തൂരിലെ ഒളിസങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്. പത്ത് മാസം കൊണ്ട് നിക്ഷേപത്തുക ഇരട്ടിയാക്കാമെന്ന് പറഞ്ഞായിരുന്നു ഇവരുടെ തട്ടിപ്പ്.

◾റോഡ് മുറിച്ച് കടക്കവെ സിഗ്നല്‍ തെറ്റിച്ചെത്തിയ സ്വകാര്യ ബസ് ഇടിച്ച് വയോധിക മരിച്ചു. ചെന്നിത്തല തൃപ്പരുംതുറ തെക്കേക്കുറ്റ് റെയ്ച്ചല്‍ ജേക്കബ് (രാജമ്മ-82) ആണ് മരിച്ചത്. തിരുവല്ല – കായംകുളം റൂട്ടിലോടുന്ന സ്വാമി എന്ന സ്വകാര്യബസാണ് മിച്ചല്‍ ജംഗ്ഷനില്‍ അപകടമുണ്ടാക്കിയത്.

◾ഹൃസ്വചിത്രത്തില്‍ അഭിനയിപ്പിക്കാമെന്നു വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍. കോട്ടയം സ്വദേശിയായ ശരത് ബാബുവാണ് പിടിയിലായത്. കരുനാഗപ്പള്ളി സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

◾മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേര്‍ കൂടി ബെംഗളുരുവില്‍ പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഊരാളി വിളാകത്ത് അഭിജിത്ത് (മിഥുന്‍ – 24), കൂട്ടുകാരി ചേര്‍ത്തല പട്ടണക്കാട് വെളിയില്‍ വീട്ടില്‍ അപര്‍ണ (19) എന്നിവരെയാണ് പിടികൂടിയത്.

◾സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം. 1673 ഒഴിവുകളുണ്ട്.

◾പോപ്പുലര്‍ ഫ്രണ്ടിനോട് ഉപമിച്ച് ആര്‍എസ്എസിനെ നിരോധിക്കണമെന്ന പ്രചാരണം ജനാധിപത്യ വിരുദ്ധവും ഭരണ ഘടനാവിരുദ്ധവുമാണെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ഇത്തരം ആവശ്യം ഉന്നയിക്കുന്നവര്‍ കോണ്‍ഗ്രസിനും ഇടതുകക്ഷികള്‍ക്കും രാജ്യത്തെ വിഭജിക്കാന്‍ കൂട്ടുനില്‍ക്കുകയാണ്. ആര്‍എസിഎസിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസിന് പാപം കഴുകിക്കളയാമെന്നു കരുതണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും എതിരെ ആര്‍എസ്എസിന്റെ വക്കീല്‍ നോട്ടീസ്. മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിട്ടും ഗാന്ധി ജയന്തി ദിനത്തില്‍ റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചെന്ന്് ആരോപിച്ചാണ് നോട്ടീസ്.

◾കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ വസതിയില്‍ പരിശോധന നടത്തിയ സിബിഐ ഏതാനും രേഖകള്‍ പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് റെയ്ഡ് നടത്തിയത്.

◾കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ദിഗ് വിജയ് സിംഗ് മത്സരിക്കും. ഇന്ന് നാമനിര്‍ദ്ദേശ പത്രിക വാങ്ങും. നാളെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് ഇപ്പോഴും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. ശശി തരൂര്‍ നാളെ നാമനിര്‍ദേശ പത്രിക നല്‍കും. തനിക്കു പിന്തുണ വര്‍ധിച്ചെന്ന ധ്വനിയുള്ള കവിത ശശി തരൂര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു.

◾പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അക്കൗണ്ട് അദൃശ്യമാക്കിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാര്‍ എഎംഎ സലാമിന്റെ ട്വിറ്റര്‍ അക്കൗണ്ടും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

◾വിവാഹമോചന കേസില്‍ ദമ്പതികളിലൊരാള്‍ മോശമാണെന്നു സ്ഥാപിക്കുകയോ അയാള്‍ക്കെതിരേ കുറ്റം ആരോപിച്ചു തെളിയിക്കുകയോ ചെയ്യേണ്ടതില്ലെന്ന് സുപ്രീംകോടതി. പങ്കാളികള്‍ക്ക് യാതൊരു പ്രശ്നം ഇല്ലാത്ത അവസ്ഥയിലും അവരുടെ ബന്ധം പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ വിവാഹമോചനം അനുവദിക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്. ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു ഈ നിരീക്ഷണം. കേസില്‍ വാദം കേള്‍ക്കല്‍ തുടരും.

◾ജമ്മു കാശ്മീരിലെ ഉധംപൂരില്‍ ബസില്‍ സ്ഫോടനം. നിര്‍ത്തിയിട്ടിരുന്ന ബസിനകത്തുണ്ടായ സ്ഫോടനത്തില്‍ ആളപായമില്ല. എട്ടു മണിക്കൂറിനിടെ ഇത് രണ്ടാമത്തെ സ്ഫോടനമാണിത്.

◾കുവൈറ്റ് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. രാജ്യത്തെ അഞ്ച് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍നിന്ന് പത്തു പേരെ വീതം ആകെ 50 പേരെയാണ് നാഷണല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക. രാവിലെ എട്ടിന് തുടങ്ങുന്ന വോട്ടെടുപ്പ് രാത്രി എട്ടുവരെ തുടരും. മത്സര രംഗത്തുള്ള 305 സ്ഥാനാര്‍ഥികളില്‍ ഇരുപതിലേറെപേര്‍ സ്ത്രീകളാണ്. ആകെ 7,95,920 വോട്ടര്‍മാരാണുള്ളത്.

◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 480 രൂപ ഉയര്‍ന്നു. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,120 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 60 രൂപ ഉയര്‍ന്നു. വിപണി വില 4640 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 50 രൂപയാണ് ഉയര്‍ന്നത്. നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3835 രൂപയാണ്.

അമ്മ നോക്കി നിർത്തി മകൾ വാഹനം കയറി മരിച്ചു.ദാരുണ സംഭവം നടന്നത് വിയ്യൂർ അരുണാട്ടുകരയിൽ.

◾ സ്‌കൂട്ടറില്‍ കോളേജിലേക്ക് പോകാനിറങ്ങിയ വിദ്യാര്‍ത്ഥിനി അമ്മ നോക്കിനില്‍ക്കേ ചരക്കുലോറി ഇടിച്ച് മരിച്ചു. വിയ്യൂര്‍ മമ്പാട് പരേതനായ രാമകൃഷ്ണന്റെയും സുനിതയുടെയും മകള്‍ റെനിഷ (22) ആണ് മരിച്ചത്. അരണാട്ടുകര ജോണ്‍മത്തായി സെന്ററിലെ എം.ബി.എ. വിദ്യാര്‍ത്ഥിനിയാണ്. വീടിനു മുമ്പിലാണ് അപകടമുണ്ടായത്. വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ ഉടനെ സ്‌കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

കെഎസ്ആർടിസി ഉദ്യോഗസ്ഥർ രേഷ്മയുടെ വീട്ടിലെത്തി കൺസഷൻ ടിക്കറ്റ് നൽകി.

◾ ഒരാഴ്ച മുൻപു പുതുക്കി നൽകില്ലെന്ന് അധികൃതർ പറഞ്ഞ കൺസഷൻ ടിക്കറ്റ് രേഷ്മയുടെ വീട്ടിലെത്തിച്ചു നൽകി കെ.എസ്.ആർ.ടി.സി തെറ്റു തിരുത്തി. കാട്ടാക്കട ഡിപ്പോയിലെ രണ്ട് ജീവനക്കാർ എത്തിയാണ് പാസ് കൈമാറിയത്.

◾ഹൃസ്വ ചിത്രത്തില്‍ അഭിനയിപ്പിക്കാം എന്ന് വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍. കോട്ടയം സ്വദേശിയായ ശരത് ബാബുവാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. ഹൃസ്വചിത്രത്തില്‍ അഭിനയിക്കാൻ അവസരം നൽകാമെന്നും അതിലേക്കുള്ള സ്ക്രിപ്റ്റ് പറഞ്ഞ് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് കരുനാഗപ്പള്ളി സ്വദേശിയായ യുവതിയെ കഴിഞ്ഞ നാലാം തീയതി രാവിലെ 11 മണിയോടെ കായംകുളത്തെ ലോഡ്ജിൽ വിളിച്ചു വരുത്തുകയായിരുന്നു.തുടര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കേസില്‍ കോട്ടയം ജില്ലയിൽ പെരുമ്പായിക്കാട് വില്ലേജിൽ പാറൻ പുഴ മുറിയിൽ നടുവിലേ മാലിയിൽ വീട്ടിൽ ശരത് ബാബു (23) വിനെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

◾സെപ്തംബറില്‍ ജി.എസ്.ടി വരുമാനം 1.45 ലക്ഷം കോടി എത്തിയേക്കുമെന്ന് അധികൃതര്‍. 1.4 ലക്ഷം കോടിയായിരുന്നു മാര്‍ച്ച് മുതലുള്ള ജി.എസ്.ടി വരുമാനം. ആഗസ്റ്റില്‍ ഇത് 1.43 ലക്ഷം കോടിയായിരുന്നു. ജി.എസ്.ടിയില്‍ നിന്നുള്ള വരുമാനം സെപ്തംബറില്‍ 1.45 ലക്ഷം കോടി കവിഞ്ഞേക്കുമെന്ന് ജി. എസ്.ടി?വൃത്തങ്ങള്‍ അറിയിച്ചു. വരുംമാസങ്ങളിലും വരുമാനത്തിലെ കുതിപ്പ് തുടരുമെന്ന നിലയാണ്. മുന്‍ വര്‍ഷത്തെ ജി.എസ്.ടി വരുമാനം 1.17 ലക്ഷം കോടിയായിരുന്നു. ഒക്ടോബര്‍ ഒന്നിന് ഇതു സംബന്ധിച്ച രേഖകള്‍ പുറത്തുവിടും.2022-23 സാമ്പത്തിക വര്‍ഷം ആവറേജ് ജി.എസ്. ടി വരുമാനം 1.55 ലക്ഷം കോടിയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഏപ്രില്‍ മാസത്തിലായിരുന്നു റെക്കാഡ് കളക്ഷന്‍. 1.68 ലക്ഷം കോടി.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 81.91, പൗണ്ട് – 88.32, യൂറോ – 79.09, സ്വിസ് ഫ്രാങ്ക് – 83.19, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.81, ബഹറിന്‍ ദിനാര്‍ – 217.19, കുവൈത്ത് ദിനാര്‍ -263.78, ഒമാനി റിയാല്‍ – 212.75, സൗദി റിയാല്‍ – 21.76, യു.എ.ഇ ദിര്‍ഹം – 22.29, ഖത്തര്‍ റിയാല്‍ – 22.50, കനേഡിയന്‍ ഡോളര്‍ – 59.62.


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.