ഇന്നത്തെ സായാഹ്ന വാർത്തകൾ കാണാം

****************************************

BP കുറയാൻ നൂതന ഫോർമുല. 

COVID  RT-PCR Kit കുറഞ്ഞ സമയം കൊണ്ട് നിർമ്മിക്കാൻ കഴിഞ്ഞ ലോകത്തെ രണ്ടാമത്തെയും ഏഷ്യയിലെ ഒന്നാമത്തെതുമായ Research Lab-ആയ    MY LAB ൽ നിർമ്മിച്ച 100% organic ഫോർമുല .Medicine അല്ല .

ഇതിനെക്കുറിച്ച് കൂടുതലറിയുവാൻ ഇവിടെ CLICK ചെയ്യുക.

***************************************

◾അക്രമകാരികളായ തെരുവ് നായകളെ കൊന്നൊടുക്കാന്‍ അനുമതി തേടി കൊല്ലം ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. പേ പിടിച്ചതും ആക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

◾തൃശൂര്‍ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ റാപ്പിഡ് റെസ്പോണ്‍സ് ടീമംഗം മരിച്ചു. കാട്ടാനകളെ തുരത്താനായി എത്തിയ സംഘത്തിലെ വയനാട് സ്വദേശി ഹുസൈന്‍ ആണ് മരിച്ചത്. ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്നു.

◾പാലക്കാട്ട് എലപ്പുള്ളിയിലെ കൃഷിയിടത്തില്‍ യുവാവ് പന്നിക്കെണിയില്‍നിന്നു ഷോക്കേറ്റ് മരിച്ചു. കുന്നുകാട് മേച്ചില്‍ പാടം വിനീത് (28) ആണ് മരിച്ചത്. കെണി വച്ച നാട്ടുകാരന്‍ ദേവസഹായം  കസബ പോലിസ് സ്റ്റേഷനില്‍ കീഴടങ്ങി.

◾കൊല്ലത്ത് പനി ബാധിച്ച് യുവ ഡോക്ടര്‍ മരിച്ചു. ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സര്‍ജനും ഠത്തില്‍ കാരണ്മ പള്ളിയില്‍ ചിത്രാലയത്തില്‍ ചന്ദ്രശേഖരന്‍ -അംബിക ദമ്പതികളുടെ മകളുമായ ഡോ. സുബി ചന്ദ്രശേഖരന്‍ (26) ആണ് മരിച്ചത്.

◾ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി കള്ള് ഷാപ്പില്‍  കുത്തേറ്റ യുവാവ് മരിച്ചു. തൈക്കാട്ടുശേരി പൊന്തക്കല്‍ വീട്ടില്‍ ജോബിക്ക് (41) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പ്രതി വല്ലച്ചിറ സ്വദേശി രാഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

◾ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിനു സമീപത്തേക്ക് ഓടിയെത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. പിബി യോഗത്തില്‍ പങ്കെടുക്കാന്‍ എകെജി ഭവനില്‍ എത്തിയപ്പോള്‍ നായ ഓടിയെത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നു.

◾ഫോര്‍ട്ടുകൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്കു വെടിയേറ്റ സംഭവത്തില്‍ നാവിക സേനയുടെ അഞ്ചു തോക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനക്കയക്കും. നാവിക സേനയുടെ തോക്കില്‍ നിന്നാണോ വെടിയേറ്റതെന്നാണ് പരിശോധിക്കുന്നത്.

◾വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു പോലീസ് സംരക്ഷണം തരാത്തതിനു സര്‍ക്കാരിനെതിരേ അദാനി ഗ്രൂപ്പ് നല്‍കി കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.

◾നിയമസഭാ കയ്യാങ്കളി കേസില്‍ യുഡിഎഫാണ് കൈയാങ്കളി നടത്തിയതെന്ന വിചിത്ര വാദവുമായി പ്രതിയും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി ജയരാജന്‍. സംഘര്‍ഷം തുടങ്ങിയത് യുഡിഎഫാണ്. എല്‍ഡിഎഫ് അംഗങ്ങള്‍ അക്രമങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. മന്ത്രി ശിവന്‍കുട്ടിയെ തല്ലി ബോധംകെടുത്തി. വനിതാ എംഎല്‍എമാരെ കടന്നുപിടിച്ചു. ജയരാജന്‍ ആരോപിച്ചു.

◾ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ വ്യാജ നിയമന ഉത്തരവ് നല്‍കി കോടികളുടെ തട്ടിപ്പ്. മുഖ്യപ്രതി വിനീഷിനെ സഹായിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടത്തി. വൈക്കം ക്ഷേത്രകലാ പീഠത്തില്‍ ക്ലര്‍ക്ക് തസ്തികയിലേക്കുള്ള ദേവസ്വം റിക്രൂട്ട്മെന്റിന്റെ നിയമന ഉത്തരവുമായി യുവതി ബോര്‍ഡിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്.

◾വാളയാര്‍ പീഡന കേസിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ സിബിഐയുടെ കുറ്റപത്രം തള്ളി പുനരന്വേഷണത്തിനുള്ള പോക്സോ കോടതിയുടെ ഉത്തരവ് പെണ്‍കുട്ടികളുടെ കുടുംബത്തിനു ലഭിച്ചു. പൊലീസിന്റെ റിപ്പോര്‍ട്ടുതന്നെയാണ് സിബിഐ ആവര്‍ത്തിച്ചതെന്നും കോടതി കുറ്റപ്പെടുത്തി.

◾യാത്രക്കാരന്‍ കൊണ്ടുവന്ന അഞ്ചു കിലോയിലേറെ സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തിനു പുറത്തെത്തിക്കാന്‍ ശ്രമിച്ച രണ്ടു വിമാന കമ്പനി ജീവനക്കാര്‍ കസ്റ്റംസ് പിടിയില്‍. വിമാന കമ്പനിയിലെ സീനിയര്‍ എക്സിക്യൂട്ടീവ് സാജിദ് റഹ്‌മാന്‍, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് മുഹമ്മദ് സാമില്‍ എന്നിവരാണ് പിടിയിലായത്. ദുബായില്‍നിന്നു വന്ന വയനാട് സ്വദേശിയായ അസ്‌കറലിയുടെ പെട്ടി പുറത്തെത്തിക്കാന്‍ ശ്രമിക്കവേയാണ് ഇവര്‍ പിടിയിലായത്.

◾സോളാര്‍ തട്ടിപ്പുകാരിയെ ലൈംഗിക ചൂഷണം നടത്തിയെന്ന പരാതിയില്‍ ചിലര്‍ക്കെതിരേ അന്വേഷണം നടത്തിയില്ലെന്ന പുതിയ പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി. സിബിഐയും സര്‍ക്കാരും രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.

◾കോഴിക്കോട് അടിവാരം വള്ളിയോട് ഒരു വീടിന്റെ ചുമരില്‍ വെടിയുണ്ട പതിച്ചു. വള്ളിയോട് സ്വദേശി  മണിയന്‍ എന്നയാളിന്റെ വീടിനാണ് വെടിയേറ്റത്. മുറ്റത്തുനിന്ന് നാടന്‍ തോക്കിന്റെ തിരയുടെ ഭാഗങ്ങളും കണ്ടെടുത്തു. കാട്ടുപന്നി ശല്യമുള്ള ഇവിടെ ആരോ പന്നിയെ വെടിവെച്ചതാകുമെന്നാണ് പോലീസിന്റെ നിഗമനം.

◾എറണാകുളത്തുനിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളില്‍ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയേയും കണ്ടെത്തി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പാലോട് സ്വദേശിയായ ആണ്‍സുഹൃത്തിനൊപ്പം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ഇവര്‍ പിടിയിലായത്. പെണ്‍കുട്ടിയുടെ അനുജന്‍ ഇന്നലെത്തന്നെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു.

◾പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം കാസര്‍കോട് ഏച്ചിക്കൊവ്വല്‍ ബ്രാഞ്ച് സെക്രട്ടറിയും പിടിഎ പ്രസിഡന്റുമായ ടി ടി ബാലചന്ദ്രനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ഓണാഘോഷത്തിനിടെ കൈയില്‍ കയറി പിടിച്ചെന്നാണു പരാതി.

◾ആലപ്പുഴ പാണാവള്ളിയിലെ  കാപികോ റിസോര്‍ട്ട് പൊളിക്കല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ റിസോര്‍ട്ടിലെ ജീവനക്കാര്‍ ആക്രമിച്ചു. ഉപകരണങ്ങള്‍ വലിച്ചെറിഞ്ഞു. തീരദേശ പരിപാലന ചട്ടലംഘനത്തിനു കോടതി ഉത്തരവനുസരിച്ചാണ്  54 വില്ലകള്‍ അടങ്ങുന്ന നിര്‍മിതികള്‍ പൊളിക്കുന്നത്. റിസോര്‍ട്ട് കയ്യേറിയ മൂന്നു ഹെക്ടറോളം ഭൂമി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. .

◾ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. അയല്‍വാസിയായ ഒരു സ്ത്രീയേയും ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സുഹൈല്‍, ജുനൈദ്  എന്നീവരടക്കം ആറു പേരെയും അറസ്റ്റുചെയ്തു. വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടതോടെ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച ജുനൈദിനെ കാലില്‍ വെടിവച്ചു വീഴ്ത്തിയാണ് അറസ്റ്റു ചെയ്തത്.

◾സഹപ്രവര്‍ത്തകയെ ലൈംഗികമായി അപമാനിക്കുകയും നിരന്തരമായി ശല്യം ചെയ്യുകയും ചെയ്തെന്ന പരാതിയില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. 49 കാരനായ ദീപക് ദേശ്മുഖ് എന്ന അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടറെയാണ് കുരാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 39 കാരിയായ പൊലീസ് ഇന്‍സ്പെക്ടറാണ് പരാതിക്കാരി.

◾സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന് ബാര്‍ കൗണ്‍സില്‍. സുപ്രീം കോടതി ജഡ്ജിമാരുടേത് 65 ല്‍ നിന്ന് അറുപത്തേഴായും ഹൈക്കോടതി ജഡ്ജിമാരുടേത് 62 ല്‍ നിന്ന് 65 ആയും ഉയര്‍ത്തണമെന്നാണ് നിര്‍ദ്ദേശം.

◾ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വൈകിട്ട് ഉസ്ബെക്കിസ്ഥാനിലേക്ക്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തുമോയെന്നത് സ്ഥിരീകരിച്ചിട്ടില്ല. ചില നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യസെക്രട്ടറി പറഞ്ഞു.

◾പതിനേഴുകാരിയെ മയക്കുമരുന്നു നല്‍കി കൂട്ടബലാത്സംഗം ചെയ്തു. ഹൈദരാബാദില്‍ ഒയോ റൂമില്‍ വച്ച് പീഡിപ്പിച്ച രണ്ടു പ്രതികളെ അറസ്റ്റു ചെയ്തു.

◾ഗോവയില്‍ കോണ്‍ഗ്രസില്‍നിന്നു കൂറുമാറി വന്നവവര്‍ക്ക് മന്ത്രിസ്ഥാനം. മന്ത്രിസഭാ വികസന വികസനത്തിനു മുഖ്യമന്ത്രി പ്രമോദ്, ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയുമായി കൂടിക്കാഴ്ച നടത്തി.

◾യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി തലസ്ഥാനമായ കീവില്‍ ഉണ്ടായ അപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. റഷ്യന്‍ സേനയില്‍നിന്നു തിരിച്ചുപിടിച്ച ഇസിയം നഗരം സന്ദര്‍ശിച്ച് മടങ്ങവേ ഒരു വാഹനം അദ്ദേഹം സഞ്ചരിച്ച കാറില്‍ അമിതവേഗതയില്‍ ഇടിക്കുകയായിരുന്നു.

◾തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 36,120 രൂപയായി. ഇന്നലെ പവന്‍ വില 280 രൂപ താഴ്ന്നിരുന്നു. ഗ്രാമിന് 20 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4620 രൂപ. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

◾ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ - 79.70, പൗണ്ട് - 91.86, യൂറോ - 79.60, സ്വിസ് ഫ്രാങ്ക് - 82.87, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.76, ബഹറിന്‍ ദിനാര്‍ - 211.45, കുവൈത്ത് ദിനാര്‍ -257.93, ഒമാനി റിയാല്‍ - 207.04, സൗദി റിയാല്‍ - 21.20, യു.എ.ഇ ദിര്‍ഹം - 21.70, ഖത്തര്‍ റിയാല്‍ - 21.89, കനേഡിയന്‍ ഡോളര്‍ - 60.54

◾തെരുവുനായ്ക്കള്‍ക്കു പേവിഷ പ്രതിരോധ കുത്തിവയപ് നല്‍കിത്തുടങ്ങി. വീടുകളില്‍ വളര്‍ത്തുന്ന പട്ടികള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍മാര്‍ ഉത്തരവു പുറപ്പെടുവിച്ചു. തെരുവുനായക്കളെ പിടികൂടി വാക്സിന്‍ നല്‍കുന്നതിനു പത്തു ലക്ഷം വാക്സിന്‍ എത്തിച്ചു. സംസ്ഥാനത്ത് മൂന്നു ലക്ഷം തെരുവു നായ്ക്കളുണ്ടെന്ന് ഏകദേശ കണക്കു മാത്രമേ സര്‍ക്കാരിനുള്ളൂ. തെരുവുനായ് ശല്യം കൂടുതലുള്ള ഹോട്സ്പോട്ടുകള്‍ കണ്ടെത്തിവരികയാണ്. കഴിഞ്ഞ വര്‍ഷം 2.34 ലക്ഷം പേരെയാണു തെരുവു നായ കടിച്ചത്. ഈ വര്‍ഷം എട്ടു മാസം പിന്നിട്ടപ്പോഴേക്കും കടിയേറ്റത് 1.84 ലക്ഷം പേര്‍ക്കാണ്.

◾കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയം കെപിസിസി പാസാക്കി. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയത്തെ വി.ഡി സതീശന്‍, കെ മുരളീധരന്‍, എം എം ഹസന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സി ജോസഫ് എന്നിവര്‍ പിന്താങ്ങി. എഐസിസി അംഗങ്ങളെയും സോണിയാഗാന്ധി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. മത്സരം ഇല്ലാതെ കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി തുടരാനാണു ധാരണ.

◾നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ലും സര്‍വകലാശാലാ നിയമഭേദഗതി ബില്ലും അടക്കമുള്ളവ ഗവര്‍ണറുടെ അംഗീകാരത്തിനായി രാജ്ഭവനിലെത്തി. 18 ന് തലസ്ഥാനത്ത് തിരിച്ചെത്തുന്ന ഗവര്‍ണര്‍ ബില്ലുകളില്‍ എന്തു തീരുമാനമെടുക്കുമെന്ന ആകാംക്ഷയിലാണു കേരളം.

◾താന്‍ റബര്‍ സ്റ്റാമ്പല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമവും ഭരണഘടനയും കീഴ് വഴക്കങ്ങളും പാലിച്ചുമാത്രമേ ബില്ലുകള്‍ ഒപ്പിടൂവെന്നും അദ്ദേഹം  വ്യക്തമാക്കി. വിശദമായ പരിശോധന നടത്തുമെന്ന് ഗവര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.

◾ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനു പരിക്ക്. 22 ദിവസംമുമ്പ് പത്തു ലക്ഷം രൂപ മുടക്കി കുഴിയടച്ച റോഡാണിത്. എന്നാല്‍ ഈ റോഡിനു താല്‍കാലിക പാച്ച് വര്‍ക്ക് മതിയാവില്ലെന്നു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡിന് 24 മീറ്റര്‍ വീതി വേണമെന്ന കിഫ്ബി നിര്‍ദേശം അംഗീകരിക്കാതെ 16 മീറ്റര്‍ മതിയെന്ന നാട്ടുകാരുടെ നിലപാട് അംഗീകരിക്കാനാവാത്തതിനാലാണ് റോഡിന്റെ പണി അനിശ്ചിതത്തിലായതെന്നും മന്ത്രി.

◾ആലുവ- പെരുമ്പാവൂര്‍ റോഡിലെ  അപകടകുഴികളില്‍ കരാറുകാരനെയും ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്താതെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. റോഡില്‍ പത്തിലേറെ സ്ഥലത്ത് കുഴികളുണ്ടെന്നും കരാര്‍ പ്രകാരമുള്ള 11.7 കിലോ മീറ്റര്‍ ജോലി മുഴുവന്‍ പൂര്‍ത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോഡില്‍ ഇനി രണ്ടര കിലോ മീറ്ററിലെ അറ്റക്കുറ്റപ്പണി ബാക്കിയുണ്ട്. ജോലി പൂര്‍ത്തിയാകാത്തതിനാല്‍ ബില്ലുകള്‍ നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

◾കോഴിക്കോട് മെഡിക്കല്‍ കോളേജ് ആക്രമണ കേസില്‍ പുതിയ വകുപ്പ് കൂടി ഉള്‍പ്പെടുത്തി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതികളുടെ ജാമ്യാപേക്ഷയില്‍ നാളെ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി വിധി പറയും. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അരുണ്‍ അടക്കം അഞ്ചു പേരാണ് ജാമ്യപേക്ഷ നല്‍കിയത്. പ്രതികള്‍ സമൂഹത്തിന് നന്മ ചെയ്യുന്നവരാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ പ്രതികളില്‍ നിന്നു ഭീഷണിയുണ്ടെന്നാണു സെക്യൂരിറ്റി ജീവനക്കാരുടെ വാദം.


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.