മലയാളി മാധ്യമപ്രവർത്തകർ ആത്മാഭിമാനം ഇല്ലാത്തവർ, കേരള ഗവർണർ. കൂടുതൽ വാർത്തകൾ വായിക്കാം.
◾ആത്മാഭിമാനമില്ലാത്തവരോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ കേരള ഹൗസില്‍ മലയാള മാധ്യമ പ്രവര്‍ത്തകരെ ബഹിഷ്‌കരിച്ചു. ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങളോട് പ്രത്യേകം സംസാരിക്കാമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളെ കുറിച്ചും കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ അക്രമണങ്ങളെ കുറിച്ചും പ്രതികരണം തേടാനായിരുന്നു മാധ്യമങ്ങള്‍ ഗവര്‍ണറെ കണ്ടത്. ഈ സമയത്തായിരുന്നു മലയാള മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞത്. മുഖ്യമന്ത്രി ഉന്നയിച്ച വിമര്‍ശനങ്ങളോട് എന്തുകൊണ്ട് മാ ധ്യമങ്ങള്‍ പ്രതിഷേധിച്ചില്ല, മൈക്ക് വയ്ക്കുന്നിടത്തൊക്കെ ഗവര്‍ണര്‍ സംസാരിക്കുന്നുവെന്ന് പറഞ്ഞത് അധിക്ഷേപകരമായിട്ടും മാധ്യമങ്ങള്‍ മൗനം പാലിച്ചെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു.
◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ കേരളാ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കും. അക്രമം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി വേണം. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരേ സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ കോടതിയെ അറിയിക്കണമെന്നും കോടതി.
◾പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍ പരക്കേ അക്രമം. കണ്ണൂരിര്‍ രണ്ടിടത്ത് ബോംബേറ്. ഈരാട്ടുപേട്ടയിലും കൊല്ലത്തും തിരുവനന്തപുരത്തും അക്രമങ്ങള്‍. 51 കെഎസ്ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. കണ്ണൂര്‍ മട്ടന്നൂര്‍ ഇല്ലന്‍മൂലയിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞു. പെട്രോള്‍ ബോംബേറില്‍ കെട്ടിടത്തിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കണ്ണൂരിലെ ഉളിയില്‍ വാഹനത്തിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. ഈരാറ്റുപേട്ടയില്‍ വാഹനങ്ങള്‍ തടഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചവര്‍ക്കുനേരെ ലാത്തിച്ചാര്‍ജ്. അഞ്ച് പിഎഫ് ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈരാറ്റുപേട്ടയില്‍ നൂറോളം പേരെ കരുതല്‍ തടങ്കലിലാക്കി. കൊല്ലത്ത് പള്ളിമുക്കില്‍ ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവരെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. കോഴിക്കോട്ട് ലോറിക്കു കല്ലെറിഞ്ഞ് ഡ്രൈവര്‍ വര്‍ക്കല സ്വദേശി ജിനു ഹബീബുള്ളയ്ക്ക് കണ്ണിലും മൂക്കിലും പരിക്കേറ്റു. പാപ്പിനിശ്ശേരിയില്‍ ബോംബുമായി മാങ്കടവ് സ്വദേശി അനസ് പിടിയിലായി. കോയമ്പത്തൂരിലെ ചിറ്റബുദൂരിലെ ബിജെപി ഓഫീസിന് നേരെ ഇന്നലെ രാത്രി പെട്രോള്‍ ബോംബേറിഞ്ഞു. ആക്രമണങ്ങളില്‍ 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നു കെഎസ്ആര്‍ടിസി.
◾കെഎസ്ആർടിസി ബസ്സുകൾക്കുണ്ടായ നാശ നഷ്ടത്തിൽ പ്രതികളിൽ നിന്നു തന്നെ അത് ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു അറിയിച്ചു.ബസ്സുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നാണ് നഷ്ടപരിഹാരം ഈടാക്കുന്നത്.ഇവർക്ക് ജാമ്യം കിട്ടണമെങ്കിൽ നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവയ്ക്കേണ്ടി വരും.ഹർത്താൽ അനുകൂലികൾക്ക് ദുരിതകാലമാണ് ഇനി വരാൻ പോകുന്നത്.
◾താലിബാന്‍ മാതൃകയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നതെന്നും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നും എന്‍ഐഎ. ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം. റെയ്ഡില്‍ വയര്‍ലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തിട്ടുണ്ട്. താലിബാന്‍ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്നതിനു തെളിവുകള്‍ പിടിച്ചെടുത്തു. ചിലര്‍ ഭീകരസംഘടനകളുമായി സമ്പര്‍ക്കത്തിലായിരുന്നു. തെലങ്കാനയില്‍നിന്ന് പരിശീലന കേന്ദ്രങ്ങളുടെ വിവരം ലഭിച്ചെന്നും എന്‍ഐഎ.
◾സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിവസമായിരിക്കും. വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമാണ് ശനിയാഴ്ച സ്‌കൂള്‍ പ്രവര്‍ത്തിക്കുക. ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ ശനികളും സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കും.1 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്ക് മാത്രമാണ് പ്രവൃത്തിയുള്ളത്. മാസത്തില്‍ ഒരു ശനിയാഴ്ച വീതം പ്രവൃത്തി ദിവസമാക്കാന്‍ നേരത്തെ വകുപ്പ് തീരുമാനിച്ചിരുന്നു. ഇത് പ്രകാരമാണ് നടപടി. അക്കാദമിക വര്‍ഷത്തില്‍ അധ്യയന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ഒരു ശനിയാഴ്ച അവധിയില്ലാത്തത്. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനം ബാധകമല്ല.
◾ ഏറ്റവും കൂടുതൽ പ്രാവശ്യം രക്തം നൽകിയ സ്കൂൾ വിദ്യാർത്ഥിനിയെന്ന റെക്കോർഡിന് ഉടമയായ കുമാരി അഭിത വി അഭിലാഷിന് ഫ്രണ്ട്സ് ഓഫ് കുമ്പനാടിന്റെ ആദരവ് ആന്റോ ആന്റണി എംപി നൽകി. ഫ്രണ്ട്സ് ഓഫ് കുമ്പനാടിന്റെ പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി അംഗം ജേക്കബ് ഇമ്മാനുവേൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി ജി അനിൽകുമാർ, അഭിതയുടെ പിതാവും സൗഹൃദ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറുമായ അഭിലാഷ് എന്നിവർ നേതൃത്വം നൽകി. തിരുവല്ല മാർത്തോമ്മ കോളേജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ അഭിത മികച്ച ബോക്സിംഗ് താരം കൂടിയാണ്. ഡിസ്കസ് ത്രോയിൽ ദേശീയ തലത്തിൽ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റുഡന്റ് പോലീസ് കമാൻഡറായിരുന്ന അഭിതയ്ക്ക് മികച്ച സാമൂഹിക പ്രവർത്തനം നടത്തുന്നവർക്കുള്ള മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശിഷ്യ ശ്രേഷ്ഠ പുരസ്കാരവും മികച്ച വിദ്യാർത്ഥി കർഷകയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്
◾കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നും അശോക് ഗെലോട്ട്. ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ഗെലോട്ടിനെതിരേ ശശി തരൂര്‍ മല്‍സരിക്കുമെന്നാണു സൂചനകള്‍. മല്‍സരിക്കാന്‍ താനും യോഗ്യനാണെന്ന് ദ്വിഗ് വിജയ് സിംഗും പ്രതികരിച്ചിരുന്നു.
◾കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് വിജയിച്ചാലും പരാജയപ്പെട്ടാലും പാര്‍ട്ടിക്കുള്ളില്‍ സുപ്രധാന സ്ഥാനം ലഭിച്ചേക്കും. കഴിഞ്ഞയാഴ്ച ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായതെന്നാണ് വിവരം.ശശി തരൂരിനെ കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. അധ്യക്ഷ തെരഞ്ഞെടുപ്പ് ഫലം ഈ തീരുമാനത്തെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.വിമത ഗ്രൂപ്പിന്റെ ഭാഗമായി നില്‍ക്കുമ്പോളും ഗാന്ധി കുടുംബവുമായി മികച്ച ബന്ധം നിലനിര്‍ത്തുന്ന നേതാവാണ് ശശി തരൂര്‍. തരൂര്‍ കോണ്‍ഗ്രസ് വിട്ടാല്‍ ഉണ്ടാവുന്ന നഷ്ടങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഗാന്ധി കുടുംബത്തിനുണ്ടെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കാനും മുഖ്യമന്ത്രി സ്ഥാനം സച്ചിന്‍ പൈലറ്റിന് കൈമാറാനും അശോക് ഗെഹ്‌ലോട്ടിനെ കൊണ്ട് സമ്മതിപ്പിക്കാന്‍ ഗാന്ധി കുടുംബത്തിന് കഴിഞ്ഞിട്ടുണ്ട്. തന്റെ വിശ്വസ്ഥതനായ സിപി ജോഷിക്ക് മുഖ്യമന്ത്രി സ്ഥാനം കൈമാറാനായിരുന്നു ഗെഹ്‌ലോട്ടിന് ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ ആ ആഗ്രഹം ഗെഹ്‌ലോട്ട് കൈവിട്ടിരിക്കുകയാണ്.പ്രിയങ്ക ഗാന്ധി സച്ചിന് വേണ്ടി ശക്തമായി വാദിച്ചതും ഗെഹ്‌ലോട്ടിന് തിരിച്ചടിയായി. ഇതോടെയാണ് മുഖ്യമന്ത്രി സ്ഥാനം മനസ്സില്ലാമനസോടെ കൈമാറാന്‍ ഗെഹ്‌ലോട്ട് തീരുമാനിച്ചത്.
◾ മധ്യ ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലെ ആംഗ്ലോഫോണ്‍ മേഖലയിലെ എൻചാങ് ഗ്രാമത്തിലെ സെന്റ് മേരീസ് കത്തോലിക്ക ദേവാലയം അഗ്നിക്കിരയാക്കി വൈദികരും കന്യാസ്ത്രീയും ഉള്‍പ്പെടെയുള്ള 9 കത്തോലിക്കരെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍, മോചന ദ്രവ്യം നല്‍കില്ലെന്ന് കാമറൂണ്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ്. അംബാ ബോയ്സ് എന്നറിയപ്പെടുന്ന ആംഗ്ലോഫോണ്‍ വിഘടനവാദികളാണ് തട്ടിക്കൊണ്ടു പോകലിന്റെ പിന്നില്‍. അവര്‍ ആവശ്യപ്പെട്ട മോചന ദ്രവ്യം നല്‍കുകയാണെങ്കില്‍ അത് അപകടകരമായ ഒരു പ്രവണതക്ക് വഴി തെളിയിക്കുമെന്നു കാമറൂണ്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റും, ബാമെണ്ടാ മെത്രാപ്പോലീത്തയുമായ ആന്‍ഡ്ര്യൂ ഇന്‍കി ഫുവാന്യ പറഞ്ഞു. തട്ടിക്കൊണ്ടു പോയവര്‍ ആദ്യം 1,00,000 ഡോളര്‍ ആവശ്യപ്പെട്ടുവെങ്കിലും ഇപ്പോള്‍ അത് 50,000 ഡോളറായി കുറച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
◾വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ച പരാജയം. വീടും സ്ഥലവും നഷ്ടപെട്ടവയ്ക്ക് തുല്യമായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന പാക്കേജ് വേണമെന്നതടക്കമുള്ള ആവശ്യങ്ങളില്‍ വ്യക്തമായ ഉറപ്പ് കിട്ടിയില്ലെന്ന് സമരസമിതി. തുഖമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ലെന്നും തിങ്കളാഴ്ച നിലപാട് അറിയിക്കാമെന്നും ലത്തീന്‍ സഭ അറിയിച്ചെന്നാണ് സര്‍ക്കാരിന്റെ പ്രതികരണം. വിഴിഞ്ഞം സമരം തീര്‍ക്കാന്‍ ആറാം തവണയാണ് മന്ത്രിമാരും സമരസമിതിയും തമ്മില്‍ ചര്‍ച്ച നടത്തുന്നത്.
◾പയ്യന്നൂരില്‍ തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമിച്ച നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. രാമന്തളി, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്ന് എത്തിയവരെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
◾ഹര്‍ത്താലനോടനുബന്ധിച്ച് സംസ്ഥാനത്തു വ്യാപകമായ ആക്രമണങ്ങള്‍ നടന്നെങ്കിലും എല്ലാം നിയന്ത്രണ വിധേയമാണെന്ന് പോലീസ് മേധാവി അനില്‍കാന്ത്. ഏതാനും പേരെ കരുതലായി കസറ്റഡിയിലെടുത്തിരുന്നു. അക്രമങ്ങള്‍ നടത്തിയവരെയും പിടികൂടി. അടുത്ത ദിവസങ്ങളിലായി കൂടുതല്‍ പേരെ പിടികൂടുമെന്നും ഡിജിപി അനില്‍കാന്ത്.
◾മാധ്യമങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനങ്ങളോടു മൗനം പാലിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മാഭിമാനം ഇല്ലേയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോടു പ്രതികരണം ആരാഞ്ഞപ്പോഴാണ് ആത്മാഭിമാനം ഇല്ലാത്തവര്‍ക്കു മറുപടിയില്ലെന്നു പറഞ്ഞത്. കാത്തുനില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരെ കാണുകയെന്ന സാമാന്യ മര്യാദയാണ് താന്‍ ചെയ്തത്. പക്ഷേ, ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്കു പങ്കില്ലെന്നാണ് കരുതുന്നതെങ്കില്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
◾ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 81.16 എന്ന നിലയിലേക്ക് എത്തി. നാട്ടിലേക്കു പണം അയയ്ക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്ന തിരക്കിലാണ് പ്രവാസികള്‍.
◾കുറ്റം ചെയ്തിട്ടില്ലെന്നും കഞ്ചാവു കേസില്‍ കുടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നും എകെജി സെന്റര്‍ പടക്കമേറു കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ജിതിന്‍. കൂടെയുള്ളവരെ കേസില്‍ കുടുക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിന്‍ പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി തിരിച്ചു കൊണ്ടുപോകുമ്പോഴാണ് ജിതിന്‍ പ്രതികരിച്ചത്.
◾പ്രവാസി വ്യവസായി ഹാരിസും ജീവനക്കാരി ഡെന്‍സിയും അബുദാബിയില്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐക്കു വിട്ടു. 2020 മാര്‍ച്ച് അഞ്ചിനാണ് ഇരുവരും കൊല്ലപ്പെട്ടത്. പാരമ്പര്യ വൈദ്യന്‍ ഷാബാഷെരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷറഫാണു പ്രതിയെന്നാണു പോലീസിന്റെ റിപ്പോര്‍ട്ട്.
◾കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷ ജീവനക്കാരെ കേസിലെ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ജില്ലാ കോടതിയും തളളി. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ അരുണ്‍, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ അശിന്‍, രാജേഷ്, മുഹമ്മദ് ഷബീര്‍, സജിന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
◾മാവോയിസ്റ്റ് രൂപേഷിനെതിരായ കേസുകളില്‍ യുഎപിഎ പുനസ്ഥാപിക്കണമെന്ന ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.
◾ജപ്തി നോട്ടീസ് ലഭിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി കൊല്ലം ശൂരനാട് അഭിരാമി ജീവനൊടുക്കിയ സംഭവത്തില്‍ നടപടിയെടുക്കേണ്ടത് കേരള ബാങ്കാണെന്ന് മന്ത്രി വി എന്‍ വാസവന്‍. സര്‍ഫാസി ആക്ട് നടപ്പാക്കിയതില്‍ വീഴ്ചയുണ്ടായോയെന്നു പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്.
◾കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ പ്രേമനോടും മകളോടും ക്ഷമാപണം നടത്തിയെന്ന് കെഎസ്ആര്‍ടിസി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയെന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിച്ച കെഎസ്ആര്‍ടിസി ജീവനക്കാരനുനേരെ പ്രതികളുടെ യൂണിയന്‍വക സുരക്ഷാ ഭീഷണിയുള്ളതിനാല്‍ മറ്റൊരു യുണിറ്റിലേക്ക് സ്ഥലം മാറ്റിയെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.
◾നീതി ആയോഗിനെതിരേ കോഴിക്കോട് കോര്‍പറേഷന്‍ പാസാക്കാന്‍ അജണ്ടയില്‍ ഉള്‍പെടുത്തിയ കേന്ദ്ര വിരുദ്ധ പ്രമേയം റദ്ദാക്കണമെന്ന് ഹൈക്കോടതി. കോര്‍പറേഷനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാരിനെതിരേ പ്രമേയം പാസാക്കുന്നതിനെ ചോദ്യം ചെയ്ത് ബിജെപി കൗണ്‍സിലര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
◾ആന പാപ്പാന്മാരാകാന്‍ കുന്നംകുളത്തുനിന്ന് നാടുവിട്ട മൂന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ തൃശൂര്‍ തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിനരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസില്‍നിന്നു കണ്ടെത്തി. പാപ്പാന്മാരാകാന്‍ പോകുകയാണെന്നും തങ്ങളെ അന്വേഷിക്കേണ്ടെന്നും മാസത്തില്‍ ഒരിക്കല്‍ വീട്ടിലേക്കു വരുമെന്നും കത്തെഴുതിവച്ചാണ് മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങിയത്. പുലര്‍ച്ചെ അഞ്ചോടെ പോലീസ് തെരച്ചില്‍ നടത്തിയപ്പോഴാണ് ബസില്‍ ഉറങ്ങിക്കിടന്ന കുട്ടികളെ കണ്ടെത്തിയത്.
◾ഹര്‍ത്താലിന്റെ മറവില്‍ ‘മതതീവ്രവാദികള്‍’ അഴിഞ്ഞാടിയിട്ടും നടപടിയെടുക്കാത്ത സംസ്ഥാന ആഭ്യന്തരവകുപ്പ് പോപ്പുലര്‍ ഫ്രണ്ടിന് കീഴടങ്ങിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾വ്യാജ എസ് ഐ പിടിയിലായി. നിരവധി കേസുകളിലെ പ്രതിയായ വേങ്ങര വലിയോറ പറങ്ങോടത്ത് സൈതലവിയെയാണ് (44) കുറ്റിപ്പുറം പൊലീസ് അറസ്റ്റു ചെയ്തത്. ക്രൈംബ്രാഞ്ച് എസ് ഐ ആണെന്ന് വിശ്വസിപ്പിച്ച് സൈതലവി ആതവനാട് സ്വദേശിയായ യുവതിയെ മൂന്നു മാസം മുന്‍പ് വിവാഹം കഴിച്ചിരുന്നു. ഇവരുമൊത്ത് ചെമ്പിക്കലിലെ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു.
◾കൊല്ലം ആശ്രാമത്തെ സ്വകാര്യ കൊറിയര്‍ സര്‍വീസ് വഴി എംഡിഎംഎ കടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൊല്ലം ഈസ്റ്റ് വില്ലേജില്‍ ഉളിയക്കോവില്‍ കടപ്പാക്കട നഗറില്‍ താമസിക്കുന്ന അനന്തു എന്നറിയപ്പെടുന്ന ആകാശിനെയാണ് പിടികൂടിയത്. കഴിഞ്ഞ മാസം 19 നാണ് സ്വകാര്യ കൊറിയര്‍ വഴി 14.7166 ഗ്രാം എം.ഡി.എം.എ കടത്തിയത്. രണ്ടു പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.
◾അഖിലേന്ത്യാ ഇമാം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റുമായി ഡല്‍ഹിയിലെ മസ്ജിദില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് കൂടിക്കാഴ്ച നടത്തിയത് രാജ്യത്തെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഫലമാണെന്ന് കോണ്‍ഗ്രസ്. രാജ്യത്തെ ഒന്നിപ്പിക്കാന്‍ ആര്‍എസ്എസ് തലവന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ഗൗരവ് വല്ലഭ് നിര്‍ദേശിച്ചു.
◾റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍. റഷ്യ- ഉക്രെയ്ന്‍ യുദ്ധത്തില്‍ വലിയ ആശങ്കയുണ്ട്. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സംസാരിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് യുദ്ധം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത്.
◾ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20 മത്സരം ഇന്ന്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യമത്സരത്തില്‍ തോറ്റ ഇന്ത്യക്ക് ഈ മത്സരം നിര്‍ണായകമാണ്. നാഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി 7 മുതലാണ് മത്സരം.
◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്നലെ 160 രൂപ ഉയര്‍ന്നിരുന്നു. രണ്ട് ദിവസംകൊണ്ട് 560 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 50 രൂപ ഉയര്‍ന്നു. ഇന്നലെ 20 രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4650 രൂപയാണ്.18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു.45 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3840 രൂപയാണ്.
◾ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ആദ്യമായി ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് 81 കടന്നു. ഇന്ന് വിനിമയത്തിന്റെ തുടക്കത്തില്‍ 39 പൈസയുടെ നഷ്ടം നേരിട്ടതോടെയാണ്, രൂപയുടെ മൂല്യം 81 കടന്നത്. 81.18 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. ഇന്നലെ 80.86 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണം. ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ച് ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതാണ് രൂപയെ ബാധിച്ചത്.
◾ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 80.95, പൗണ്ട് – 90.51, യൂറോ – 79.14, സ്വിസ് ഫ്രാങ്ക് – 82.64, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.45, ബഹറിന്‍ ദിനാര്‍ – 214.73, കുവൈത്ത് ദിനാര്‍ -261.36, ഒമാനി റിയാല്‍ – 210.28, സൗദി റിയാല്‍ – 21.53, യു.എ.ഇ ദിര്‍ഹം – 22.04, ഖത്തര്‍ റിയാല്‍ – 22.24, കനേഡിയന്‍ ഡോളര്‍ – 59.90.
◾പത്തനംതിട്ട: അടൂരിൽ എസ്.എൻ.ഡി.പി ശാഖയോഗം പ്രസിഡന്റിനെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചു. പെരിങ്ങനാട് 2006 ആം നമ്പർ ശാഖയോഗം പ്രസിഡന്റ് രാധാകൃഷ്ണനാണ് പരിക്കേറ്റേത്. തൊട്ടടുത്തുള്ള വിട്ടിലെ ബൈക്കും കത്തിച്ച നിലയിലാണ്. ആക്രമണത്തിൽ പരിക്കേറ്റ രാധാകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തോടുള്ള വ്യക്തി വൈരാഗ്യമനാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം എസ്എൻഡിപിയുടെ ഗുരുമന്ദിരത്തിൽ മേഷണ ശ്രമം നടത്തിയ ആളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
◾പത്തനംതിട്ട: ജില്ലയിൽ നാലു കെ എസ് ആ ർ ടി സി ബസുകൾക്ക് നേരെഅക്രമം. രണ്ടു ഡ്രൈവർമാർക്ക് പരുക്കേറ്റു.അക്രമം ഉണ്ടാകുമെന്ന് കരുതി പോലീസ് മുൻകരുതൽ സ്വീകരിച്ച പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങൾ ശാന്തം. കോന്നിയിൽ രണ്ട്, പത്തനംതിട്ട ആനപ്പാറയിലും പന്തളത്തും ഒന്നു വീതം കെഎസ്ആർടിസി ബസുകൾക്ക് നേരെയാണ് ആക്രമം നടന്നത്. കോന്നി കുളത്തുങ്കൽ ഭാഗത്ത് തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ കല്ലേറുണ്ടായി. മുന്നിലെ ചില്ല്തകർന്ന് തെറിച്ചു കയറി കടയ്ക്കൽ സ്വദേശി ഷാജിയുടെ പരുക്കേറ്റു. അദ്ദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. ചില്ല്തെറിച്ച് കോന്നി സബ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്ലാർക്ക് ബോബി മൈക്കിളിന്റെ കണ്ണിന് പരുക്കേറ്റു. ഇദ്ദേഹത്തിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇതിന് ശേഷമാണ് ഇളകൊള്ളൂർ സ്കൂൾപടിയ്ക്ക് സമീപം വച്ച് പത്തനാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വന്ന ഫാസ്റ്റ്പാസഞ്ചറിന് നേരെ കല്ലേറുണ്ടായത്.
◾അമ്പലപ്പുഴ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ അമ്പലപ്പുഴയിൽ വാഹനങ്ങൾക്കു നേരെ കല്ലേറ്. രണ്ട് കെ എസ് ആര്‍ ടി സി ബസുകൾക്കും ലോറിക്കും കാറിനും നേരെയാണ് ആക്രമണം നടന്നത്. രാവിലെ 6-30 ഓടെ ആയിരുന്നു ആക്രമണം. കാക്കാഴം റെയിൽവെ മേൽപ്പാലത്തിന് വടക്ക് ഭാഗത്തും വളഞ്ഞ വഴി എസ്എന്‍ കവല ജംഗ്ഷന് സമീപവുമാണ് കല്ലേറ് നടന്നത്.കൊടുങ്ങല്ലൂരിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ, ഹരിപ്പാട് നിന്ന് ആലപ്പുഴയിലേക്ക് പോയ ബസ് എന്നിവക്കു നേരെയുണ്ടായ ആക്രമണത്തിൽ മുൻ വശത്തെ ചില്ലുകൾ തകർന്നു. തൂത്തുക്കുടിയിൽ നിന്ന് കൊച്ചിയിലേക്കു പോയ കണ്ടെയ്നർ ലോറിക്കു നേരെ നടന്ന ആക്രമണത്തിൽ മുൻ വശത്തെ ചില്ല് തകർന്നു, ആർക്കും പരിക്കില്ല.
◾എകെജി സെന്ററിലേക്കു പടക്കമെറിഞ്ഞിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍. പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. താൻ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവ് ആണ്. കഞ്ചാവ് കേസിലടക്കം ഉൾപ്പെടുത്തുമെന്നായിരുന്നു പൊലീസ് ഭീഷണി.കൂടെ ഉള്ളവരെ കേസിൽ കുടുക്കും എന്നും പോലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിൻ പറഞ്ഞു.ജിതിനെ ജനറൽ ആശുപത്രിയിൽ കൊണ്ട് വന്നു വൈദ്യ പരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു മാധ്യമങ്ങളോട് ജിതിൻ പ്രതികരിച്ചത്. ഇന്നലെയാണ് യൂത്ത് കോൺഗ്രസ് നേതാവായ ജിതിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് എന്നാല്‍ ജിതിനെതിരേ തെളിവുണ്ടെന്നും മൂന്നു കേസുകളില്‍ പ്രതിയാണെന്നും ക്രൈംബ്രാഞ്ച്. ഡിയോ സ്‌കൂട്ടറിലെത്തി സ്ഫോടക വസ്തുവെറിഞ്ഞ ശേഷം പ്രതി ഗൗരീശപട്ടത്തേക്കു പോയി. അവിടെ നിന്ന് പ്രതിയുടെ ഉടമസ്ഥതയിലുള്ള കെഎസ്ഇബിയുടെ ബോര്‍ഡുവച്ച കാറിലേക്കു മാറി. തുടര്‍ന്ന് ഡിയോ സ്‌കൂട്ടര്‍ ഓടിച്ചത് സുഹൃത്തായ വനിതയാണെന്നും പോലീസ്. ധരിച്ച ടീ ഷര്‍ട്ടാണു തിരിച്ചറിയാന്‍ സഹായിച്ചതെന്നാണ് പോലീസ് പറയുന്നത്
◾മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മാഭിമാനം ഇല്ലേയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.മാധ്യമങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനങ്ങളോടു മൗനം പാലിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മാഭിമാനം ഇല്ലേയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോടു പ്രതികരണം ആരാഞ്ഞപ്പോഴാണ് ആത്മാഭിമാനം ഇല്ലാത്തവര്‍ക്കു മറുപടിയില്ലെന്നു പറഞ്ഞത്. കാത്തുനില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരെ കാണുകയെന്ന സാമാന്യ മര്യാദയാണ് താന്‍ ചെയ്തത്. പക്ഷേ, ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്കു പങ്കില്ലെന്നാണ് കരുതുന്നതെങ്കില്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
◾നേതാക്കളെ കൂട്ടത്തോടെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നു കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഹർത്താൽ കേരള ജീവിതത്തെ ബാധിച്ചു.അറസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. എതിര്‍ശബ്ദങ്ങളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നിശബ്ദമാക്കാനാണു ശ്രമമെന്നും അവര്‍ ആരോപിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
◾പോപ്പുലര്‍ ഫ്രണ്ടിന്റെ 165 നേതാക്കളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റു ചെയ്തത് 45 പേരെ. കേരളത്തില്‍നിന്ന് അറസ്റ്റിലായ 19 പേരില്‍ 14 പേരെ ഡല്‍ഹിക്കു കൊണ്ടുപോയി. ബുധനാഴ്ച അര്‍ധരാത്രി കഴിഞ്ഞതോടെ രാജ്യവ്യാപകമായി 1,500 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു എന്‍ഐഎ റെയ്ഡ്. ഒഎംഎ സലാം, കെ.പി ജസീര്‍, നസറുദ്ദീന്‍ എളമരം, മുഹമ്മദ് ബഷീര്‍, കെ.പി ഷഫീര്‍, പി അബൂബക്കര്‍, പി കോയ, ഇ.എം അബ്ദുള്‍ റഹ്‌മാന്‍ തുടങ്ങിയവരെയാണു ഡല്‍ഹിയിലേക്കു കൊണ്ടുപോയത്.
◾കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് അശോക് ഗെലോട്ട്. ഇന്നലെ കേരളത്തിലെത്തി രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് യുവനേതാവ് സച്ചിന്‍ പൈലറ്റിനെ ഹൈക്കമാന്‍ഡ് പിന്തുണച്ചേക്കും. രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാതെ കോണ്‍ഗ്രസ് അധ്യക്ഷനാകാമെന്നും താന്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നുമുള്ള ഗെലോട്ടിന്റെ ആവശ്യം സോണിയാഗാന്ധിയും രാഹുലും നിരസിച്ചു. ഒരാള്‍ക്ക് ഒരു പദവി എന്നാണു ഉദയ്പൂര്‍ ചിന്തന്‍ ശിബരത്തിലെ തീരുമാനം.
◾പോപ്പുലര്‍ ഫ്രണ്ട് മതങ്ങള്‍ തമ്മില്‍ ശത്രുത സൃഷ്ടിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഗൂഢാലോചന നടത്തിയെന്നും യുവാക്കളെ തീവ്രവാദ സംഘടനകളില്‍ ചേരാന്‍ പ്രോത്സാഹിപ്പിച്ചെന്നും എന്‍ഐഎ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ഇന്നു നടത്താനിരുന്ന നിര്‍മല്‍ ലോട്ടറിയുടെ നറുക്കെടുപ്പ് 25 ലേക്കു മാറ്റി. ഞായറാഴ്ച ഉച്ചയ്ക്കു രണ്ടിന് നിര്‍മല്‍ ലോട്ടറിയുടേയും മൂന്നിന് ഫിഫ്റ്റി- ഫിഫ്റ്റിയുടേയും നറുക്കെടുപ്പു നടക്കും.
◾എല്ലാ തരം വര്‍ഗീയതയും അക്രമവും നേരിടേണ്ടതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ എന്‍ഐഎ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലുമാണ് ഇങ്ങനെ പ്രതികരിച്ചത്. ഭാരത് ജോഡോ യാത്ര തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
◾ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെ രാഷ്ട്രപിതാവെന്നു വിശേഷിപ്പിച്ച് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവന്‍ ഉമര്‍ അഹമ്മദ് ഇല്ല്യാസി. ഡല്‍ഹിയിലെ കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലുള്ള മസ്ജിദിലെത്തി ഇമാം ഓര്‍ഗനൈസേഷന്റെ മുഖ്യ പുരോഹിതനായ ഉമര്‍ അഹമ്മദ് ഇല്യാസിയുമായി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ക്ഷണം സ്വീകരിച്ച് എത്തിയ മോഹന്‍ ഭാഗവത് ജി രാഷ്ട്രപിതാവും രാഷ്ട്രഋഷിയുമാണ്. ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യമാണ് ഏറ്റവും പ്രധാനം’. ഉമര്‍ അഹമദ് ഇല്ല്യാസി പറഞ്ഞു.
◾കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിതാവിനെയും മകളെയും മര്‍ദ്ദിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി. ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത് ഇങ്ങനെയാണോയെന്നും കോടതി ചോദിച്ചു. സംഭവത്തെ കുറിച്ച് പിതാവിനോടും മകളോടും വിശദാംശങ്ങള്‍ അന്വേഷിച്ച് ഇന്നുതന്നെ റിപ്പോര്‍ട്ടു തരണമെന്ന് കോടതി കെഎസ്ആര്‍ടിസിക്കു നിര്‍ദേശം നല്‍കി.
◾ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ സംസ്ഥാന അതിര്‍ത്തികളില്‍ റെയ്ഡും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് സ്റ്റോപ്പുകളില്‍ പട്രോളിംഗും ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് രാവിലെ 10 നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഗവര്‍ണര്‍ നിരസിച്ച ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്.
◾വിഴിഞ്ഞം സമരത്തിനു പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരം നടത്തുന്നത് പ്രദേശവാസികളല്ല. പദ്ധതി നടപ്പാക്കണമെന്നാണ് പ്രദേശവാസികള്‍ക്ക് ആഗ്രഹം. വിഴിഞ്ഞം തുറമുഖപദ്ധതി നിര്‍ത്തിവക്കാനാവില്ല. സമരത്തിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും മന്ത്രി ദുബായില്‍ പറഞ്ഞു.
◾സംസ്ഥാനത്തെ ആസൂത്രണ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. കെ. വാസുകിയെ ലാന്റ് റവന്യൂ കമ്മീഷണറായും ദുരന്ത നിവാരണ കമ്മീഷണറായും നിയമിച്ചു. ഡോ. കാര്‍ത്തികേയന്‍ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആകും. ജാഫര്‍ മാലിക്കാണ് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍. ആസിഫ ്കെ യൂസഫിനെ മില്‍മ എംഡിയാക്കി.
◾കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കാന്‍ എത്തിയ അച്ഛനെയും മകളെയും മര്‍ദ്ദിച്ച ജീവനക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സ്ത്രീത്വത്തെ അപമാനിച്ചതിനു ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും അറസ്റ്റ് വൈകുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
◾വിതുര പേപ്പാറയില്‍ പ്രകൃതിപഠന ക്യാമ്പിനെത്തിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളേയും പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥരേയും കേരള കോണ്‍ഗ്രസ് ബി നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു. അക്രമത്തിനു നേതൃത്വം നല്‍കിയ ആര്യനാട് സക്കീര്‍ ഹുസൈനെ പൊലീസ് പിടികൂടി. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ ഒളിവിലാണ്. ആക്രമണത്തില്‍ എസ്ഐ രാജേന്ദ്രന്‍ നായര്‍, റിട്ടയേഡ് എസ്ഐ അനില്‍ കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അഖില്‍ എന്നിവര്‍ക്കു പരിക്കേറ്റു.
◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യമര്‍പ്പിച്ച് ചെങ്ങമനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം വന്നതിനു പ്രവര്‍ത്തകനെ സസ്പെന്‍ഡു ചെയ്യേണ്ട കാര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പ്രവര്‍ത്തകനു പറ്റിയത് അബദ്ധമാണെന്നും അദ്ദേഹം വിശദീകരിച്ചു.
◾പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തുന്ന ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കണം. തീവ്രവാദ കേസുകളെ കയ്യൂക്ക് കൊണ്ട് നേരിടാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
◾കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണ അവധിയില്‍ പ്രവേശിച്ചു. പൂര്‍വവിദ്യാര്‍ത്ഥി അഗിന്‍ എസ് പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഡയറക്ടറുടെ പേര് പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണ് അവധിയെടുത്തത്. ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫസര്‍ സതീദേവിക്കാണ് ചുമതല.
◾ആന പാപ്പാന്മാരാകാന്‍ നാട് വിട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍. കുന്നംകുളം പഴഞ്ഞി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ അരുണ്‍, അതുല്‍ കൃഷ്ണ ടിപി, അതുല്‍ കൃഷ്ണ എം എം, എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്. ആന പാപ്പാന്മാര്‍ ആകാന്‍ നാടു വിടുകയാണെന്നും തങ്ങളെ തിരഞ്ഞ് പൊലീസ് വരണ്ടെന്നും മാസത്തില്‍ ഒരിക്കല്‍ വീട്ടില്‍ വന്ന് കൊള്ളാമെന്നും കത്തെഴുതി വെച്ച ശേഷമാണ് കുട്ടികള്‍ പോയത്.
◾മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പിപിഎ കരീം അന്തരിച്ചു. 67 വയസായിരുന്നു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
◾തൃശൂര്‍ വെണ്ടോരില്‍ ബൈക്ക് മതിലില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. വെണ്ടോര്‍ സ്വദേശികളായ കോവില്‍ പറമ്പില്‍ സുധയുടെ മകന്‍ ഹരികൃഷ്ണന്‍ (25), ചക്കാലമറ്റത്ത് വീട്ടില്‍ ലിയോയുടെ മകന്‍ ഷിനോള്‍ഡ് (26) എന്നിവരാണ് മരിച്ചത്.
◾കോഴിക്കോട് പന്തീരങ്കാവില്‍ വീട്ടുജോലിക്കാരിയായ 14 കാരിയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ അലിഗഡ് സ്വദേശികളായ ദമ്പതിമാരെ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഡോ. മിര്‍സാ മുഹമ്മദ് കമറാനേയും ഭാര്യ റുഹാനയേയുമാണു റിമാന്‍ഡു ചെയ്തത്.
◾കല്‍പ്പറ്റയില്‍ എം.ഡി.എം.എയും, കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. മുഹമ്മദ് ഫാസിദ്, താമരശേരി സ്വദേശി പി.കെ. അനൂപ് എന്നിവരാണ് അറസ്റ്റിലായത്.
◾ഇരിങ്ങാലക്കുടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് ഇയ്യാട് സ്വദേശി എടക്കുഴി വീട്ടില്‍ അബ്ദുല്‍ ഖയ്യുമാണ് അറസ്റ്റിലായത്.
◾ബൈക്കിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് വര്‍ക്കലയില്‍ സഹോദരനും കുടുംബത്തോടുമൊപ്പം സഞ്ചരിച്ച യുവതിയെ ഉപദ്രവിച്ച പ്രതികള്‍ അറസ്റ്റിലായി. വര്‍ക്കല നടയറ സ്വദേശികളായ നൗഫല്‍(30), ശിഹാബുദ്ദീന്‍ (47) എന്നിവരെയാണ് വര്‍ക്കല പൊലീസ് പിടികൂടിയത്.
◾മലപ്പുറം ജില്ലയില്‍ കോടി രൂപയുടെ മാരക മയക്കുമരുന്നുമായി ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. കോട്ടക്കല്‍ ഒതുക്കങ്ങള്‍ സ്വദേശി കാളങ്ങാടന്‍ സുബൈറിനെ (42)യാണ് അറസ്റ്റ് ചെയ്തത്.
◾കൃത്രിമമായി തിരക്കുണ്ടാക്കി കവര്‍ച്ച നടത്തുന്ന അഞ്ചംഗ സംഘത്തെ കോഴിക്കോട് പിടികൂടി. തമിഴ്നാട് മധുര പെരുമാള്‍ കോവില്‍ സ്ട്രീറ്റില്‍ നാരായണ (44), മൈസൂര്‍ ഹുന്‍സൂര്‍ സ്വദേശി മുരളീ (37), കോലാര്‍ മൂള്‍ബാബില്‍ സ്വദേശിനിക ളായ സരോജ (52), സുമിത്ര (41), നാഗമ്മ (48) എന്നിവരാണ് പിടിയിലായത്.
◾കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജികള്‍ ഉത്തരവിനായി മാറ്റി. ഹിജാബ് ധരിക്കുന്നത് വൈവിധ്യത്തിന്റെ ഭാഗമായി കണ്ടുകൂടേയെന്ന് കോടതി ചോദിച്ചു.
◾ശിവസേനയിലെ രണ്ടുവിഭാഗങ്ങള്‍ക്കും മുംബൈ കോര്‍പറേഷന്‍ ദസറ ദിന റാലിക്ക് അനുമതി നിഷേധിച്ചു. ഗറില്ല യുദ്ധമുറ പുറത്തെടുത്തായാലും ഒക്ടോബര്‍ അഞ്ചിന് റാലി നടത്തുമെന്ന് ഉദ്ദവ് താക്കറെ വിഭാഗം.
◾നാവികസേനയ്ക്കായി 1700 കോടി രൂപ മുടക്കി 35 ബ്രഹ്‌മോസ് മിസൈലുകള്‍ വാങ്ങുന്നു. പ്രതിരോധ മന്ത്രാലയം ബ്രഹ്‌മോസ് എയ്‌റോസ്‌പേസുമായി കരാര്‍ ഒപ്പുവച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സംരംഭമാണ് ബ്രഹ്‌മോസ് എയ്‌റോസ്‌പേസ്.
◾മൂന്നു ലക്ഷം റിസര്‍വ് സൈനികരെ യുദ്ധമുഖത്തിറക്കാന്‍ റിക്രൂട്ട്മെന്റുമായി പുടിന്‍. സൈനിക സേവനം നിര്‍ബന്ധമാക്കുമെന്ന ഭീതിയോടെ പുരുഷന്മാര്‍ റഷ്യയില്‍നിന്ന് പലായനം ചെയ്യാന്‍ തുടങ്ങി. വിമാനത്തില്‍ യാത്രക്കാരുടെ തിരക്കു വര്‍ധിച്ചു. പുരുഷന്മാര്‍ക്കു നിയന്ത്രിതമായേ ടിക്കറ്റ് നല്‍കൂവെന്ന തീരുമാനം റഷ്യന്‍ വിമാനക്കമ്പനികള്‍ നടപ്പാക്കിത്തുടങ്ങി.
◾മലയാളിതാരം സഞ്ജു സാംസണ്‍ നയിച്ച ഇന്ത്യ എ ടീമിന് ന്യൂസീലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം 31.5 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
◾ഉത്സവസീസണില്‍ ഉപഭോക്താക്കളെ കൂടുതലായി ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്തെ മുന്‍നിര ഇ-കോമേഴ്‌സ് കമ്പനികളായ ആമസോണും ഫ്‌ലിപ്പ്കാര്‍ട്ടും പ്രഖ്യാപിച്ച ആദായവില്‍പന ആരംഭിച്ചു. ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് സെയിലില്‍ പ്ലസ് അംഗങ്ങള്‍ക്കും ആമസോണില്‍ പ്രൈം അംഗങ്ങള്‍ക്കും ഇന്ന് തന്നെ വില്‍പന തുടങ്ങിയിട്ടുണ്ട്. ശേഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് വെള്ളിയാഴ്ച മുതല്‍ വില്‍പന ആരംഭിക്കും.
◾ഡോളറുമായുള്ള വിനിമയത്തില്‍ രൂപ വീണ്ടും റെക്കോര്‍ഡ് തകര്‍ച്ചയില്‍. ഡോളറിനെതിരെ 80.28 എന്ന നിരക്കിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. ഏകദേശം 31 പൈസയുടെ നഷ്ടമാണ് നേരിട്ടത്. ഇന്നലെ 79.97 എന്ന നിരക്കിലാണ് ഡോളറിനെതിരെ രൂപയുടെ വിനിമയം അവസാനിച്ചത്. പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഡോളര്‍ ശക്തിയാര്‍ജ്ജിച്ചത് രൂപയെ സ്വാധീനിക്കുകയായിരുന്നു.
Comments
Post a Comment
Thanks