സായാഹ്ന വാർത്തകൾ ഒറ്റനോട്ടത്തിൽ.23-09-2022.

 ◾കേരളം അടക്കം 11 സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി 106 പേരെ കസ്റ്റഡിയിലെടുത്തു. കേരളത്തില്‍നിന്നു പോപ്പുലര്‍ ഫ്രണ്ട് ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍, ദേശീയ ജനറല്‍ സെക്രട്ടറി നസറുദീന്‍ എളമരം അടക്കം 18 പേര്‍ അറസ്റ്റില്‍. എട്ടുപേരെ ഡല്‍ഹിക്കു കൊണ്ടുപോയി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനെക്കുറിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചര്‍ച്ച ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും അടക്കമുള്ളവര്‍ സുരക്ഷാ യോഗത്തില്‍ പങ്കെടുത്തു.

◾കൊച്ചി: രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടക്കുന്ന റെയ്ഡിന് പിന്നാലെ ഇഡി കസ്റ്റഡിയില്‍ എടുത്ത 14 നേതാക്കളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി എന്‍ഐഎ. പിഎഫ്‌ഐ ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാം, ദേശീയ ജനറല്‍ സെക്രട്ടറി നറുദ്ദീന്‍ എളമരം എന്നിവരുള്‍പ്പെടെയുള്ള നേതാക്കളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.സ്റ്റഡിയിലെടുത്ത 22 പേരില്‍ എട്ട് പേരുടെ അറസ്റ്റ് ആദ്യം രേഖപ്പെടുത്തിയിരുന്നു. 22ല്‍ 13 പേരെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ നിന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. മറ്റുള്ളവരെ ഇതിനോടകം ഡല്‍ഹിയിലേക്ക് കൊണ്ടുപോയെന്നാണ് വിവരം. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. വൈദ്യപരിശോധനയ്ക്കായി ഡോക്ടര്‍മാരുടെ സംഘത്തെയും കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചിട്ടുണ്ട്.പിഎഫ്‌ഐ ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാം, ദേശീയ ജനറല്‍ സെക്രട്ചടറി നലറുദ്ദീന്‍ എളമരം, ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുറഹ്മാന്‍, ദേശീയ സമിതിയംഗം പ്രൊഫ. പി കോയ, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍, സംസ്ഥാന സമിതിയംഗം യഹിയാ തങ്ങള്‍, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍ വിവിധ ജില്ലകളിലെ ജില്ലാ ഭാരവാഹികള്‍ എന്നിവരടക്കമുള്ള 22 നേതാക്കളെയാണ് കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡില്‍ 106 പേരുടെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയത്.കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നൂറോളം ഇടങ്ങളിലായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ എന്‍ഐഎ റെയ്ഡ് നടത്തിയത്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലായിരുന്നു പുലര്‍ച്ചെ കേന്ദ്ര അന്വേഷണം ഏജന്‍സിയുടെ റെയ്ഡ്. കേരളത്തിലും ഡല്‍ഹിയിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലായിരുന്നു നടപടി. നേതാക്കളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കേന്ദ്രസേനയുടെ സുരക്ഷയോടെയാണ് റെയ്ഡ് നടന്നത്.അന്വേഷണ ഏജന്‍സിയുടെ നടപടിയില്‍ പ്രതിഷേധിച്ച് വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഓഫീസുകള്‍ക്ക് മുന്നിലും നേതാക്കളുടെ വീടുകള്‍ക്ക് മുന്നിലുമാണ് പ്രതിഷേധം നടക്കുന്നത്. ആര്‍എസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ആരോപിച്ചാണ് പ്രതിഷേധം. നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താര്‍ പറഞ്ഞു.

◾കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അശോക് ഗലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ഗ്രൂപ്പ് 23. ഇരട്ടപദവി പാടില്ലെന്ന ഉദയ്പൂര്‍ പ്രഖ്യാപനം പാലിക്കണമെന്നും ഗ്രൂപ്പ് 23 നേതാക്കള്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ അധ്യക്ഷനാണ്. അതേസമയം, ശശി തരൂരിനെ ഐടി പാര്‍ലമെന്ററി സമിതി അദ്ധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു

◾എകെജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍. മണ്‍വിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജൂലൈ 30 ന് അര്‍ദ്ധരാത്രിയിലാണ് എകെജി സെന്ററിനു നേരെ പടക്കമേറുണ്ടായത്.

സിപിഎമ്മിനെതിരെ ആരോപണവുമായി എകെജി സെന്റര്‍ ആക്രമണക്കേസില്‍ പിടിയിലായ ജിതിന്റെ മാതാവ്. സിപിഎം ഗൂഢാലോചന നടത്തി മകനെ കേസില്‍ പ്രതിയാക്കിയെന്ന് ജിതിന്റെ മാതാവ് പറഞ്ഞു. മുന്‍പ് സിപിഎം പ്രവര്‍ത്തകര്‍ മകനെ വീടുകയറി ആക്രമിച്ചിട്ടുണ്ടെന്നും ജിതിന്റെ മാതാവ് പറഞ്ഞു. കേസ് മകന്റെ തലയില്‍ ക്രൈംബ്രാഞ്ച് വച്ചുകെട്ടിയതാണെന്ന് ജിജി ആരോപിക്കുന്നു. ജിതിന്‍ എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞുവെന്ന് കരുതുന്നില്ലെന്നും ജിജി കൂട്ടിച്ചേര്‍ത്തു. മണ്‍വിള സ്വദേശി ജിതിനാണ് എകെജി സെന്റര്‍ ആക്രമണ കേസില്‍ കസ്റ്റഡിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍.

◾മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. കണ്ണൂര്‍ യൂണിവേഴ്സിറ്റി വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതില്‍ സ്വജനപക്ഷപാതവും അഴിമതിയും കാണിച്ചെന്ന് ആരോപിച്ചാണ് ഹര്‍ജി. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല നല്‍കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഗവര്‍ണറുടെ പരാമര്‍ശമാണ് ഹര്‍ജിക്ക് ആധാരം.

◾നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. വിചാരണ കോടതി ജഡ്ജിയുടെ ഭര്‍ത്താവുമായി എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അതിജീവിത ഹര്‍ജി നല്‍കിയത്. ജഡ്ജി ഹണി എം. വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ലെന്ന അതിജീവിതയുടെ വാദം കോടതി തള്ളി.

◾പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. പോസ്റ്റല്‍ ബാലറ്റ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇങ്ങനെ ശുപാര്‍ശ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ടു രേഖപ്പെടുത്താന്‍ സൗകര്യം ഒരുക്കാമെന്ന ബദല്‍ നിര്‍ദ്ദേശമാണ് കമ്മീഷന്‍ മുന്നോട്ടു വയ്ക്കുന്നത്

◾റോഡിലൂടെ നടന്നു പോകുകയായിരുന്ന കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസിടിച്ചു മരിച്ചു. രാവിലെ ആനന്ദപ്പള്ളി ജംഗ്ഷനിലാണ് അപകടമുണ്ടായത്.

◾വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്ന നിസഹകരണ സമരം മാറ്റിവച്ചു. ശമ്പള പരിഷ്‌കരണത്തിലെ നിരവധി അപാകതകള്‍ പരിഹരിക്കാമെന്ന കെജിഎംഒഎ യുടെ ആവശ്യം പരിഹരിക്കുമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

◾ഗവര്‍ണര്‍മാരിലൂടെ സംഘര്‍ഷം സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫും ബിജെപിയും കേരളത്തില്‍ വികസനത്തെ തടസപ്പെടുത്തുകയാണ്. അതിനൊപ്പം ഒരു ‘ബഹുമാന്യനും’ ചേരുകയാണെന്ന് ഗവര്‍ണറെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഈ ‘ബഹുമാന്യന്‍’ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും പറയുന്നുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ കാണാം ഇവിടെ എന്താ സ്ഥിതിയെന്ന് – മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊല്ലം എഴുകോണിൽ ബസില്‍നിന്ന് തെറിച്ചുവീണ ഒന്‍പതാംക്ലാസുകാരനെ വഴിയിലുപേക്ഷിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ക്രൂരത. ഓടുന്ന ബസില്‍നിന്ന് റോഡിലേക്കുതെറിച്ചുവീണ് പരിക്കേറ്റ എഴുകോണ്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി കുണ്ടറ നാന്തരിക്കല്‍ ഷീബാഭവനില്‍ നിഖിലല്‍ സുനിലിനെ പിന്നാലെവന്ന ഹോംഗാര്‍ഡാണ് ആശുപത്രിയിലെത്തിച്ചത്. ചീരങ്കാവ് പെട്രോള്‍ പമ്പിനുസമീപമായിരുന്നു അപകടമുണ്ടായത്. സ്‌കൂള്‍വിട്ട് കൊട്ടാരക്കര – കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ബസില്‍ കുണ്ടറയ്ക്കുവരുമ്പോള്‍ വാതിലില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. നിഖിലിനൊപ്പമുണ്ടായിരുന്ന സഹപാഠികള്‍ കരഞ്ഞ് ബഹളമുണ്ടാക്കിയെങ്കിലും കണ്ടക്ടറും ഡ്രൈവറും ബസ് നിര്‍ത്താന്‍ കൂട്ടാക്കിയില്ല.

◾കോഴിക്കോട് മെഡിക്കല്‍ കോളജിലെ അക്രമത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദനമേറ്റ സുരക്ഷാ ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതികളായ കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

◾ഭാരത് ജോഡോ യാത്ര ഗതാഗത തടസമുണ്ടാക്കുന്നതിനെതിരേയുള്ള ഹര്‍ജി തിങ്കളാഴ്ചത്തേക്കു മാറ്റി. മാര്‍ച്ച് നടത്താനുള്ള അനുമതിയിലെ വ്യവസ്ഥകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ വിജയനാണ് ഹര്‍ജി നല്‍കിയത്.

◾കാലിക്കറ്റ് സര്‍വകലാശാലക്ക് യു.ജി.സിയുടെ നാക് ഗ്രേഡിങ്ങില്‍ എ പ്ലസ്. 3.45 പോയിന്റോടെയാണ് നേട്ടം. കഴിഞ്ഞ തവണ 3.13 പോയിന്റുമായി എ ഗ്രേഡ് ആയിരുന്നു.

◾ജലന്ധറിലെ സ്വകാര്യ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി അഗിന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാരണക്കാരനായ അധ്യാപകനെതിരെ നടപടി വേണമെന്ന് അച്ഛന്‍. സത്യം എന്തെന്ന് അറിയണമെന്നും മകന് നീതി ലഭിക്കണമെന്നും അച്ഛന്‍ ദിലീപ് പൊലീസിനോട് ആവശ്യപ്പെട്ടു. കേസിലെ എഫ്ഐആറില്‍ ഇതും ഉള്‍പെടുത്തിയിട്ടുണ്ട്.

◾അട്ടപ്പാടി മധു കൊലക്കേസില്‍ 55 ാം സാക്ഷി ബിനു കൂറുമാറി. ശ്രീരാഗ് എന്ന ബേക്കറിയില്‍ നിന്ന് സിസിടിവി ദൃശ്യം പിടിച്ചെടുത്തപ്പോള്‍ പൊലീസ് തയ്യാറാക്കിയ മഹസറില്‍ ഒപ്പിട്ടയാളാണ് ബിനു. എന്നാല്‍ മഹസറില്‍ ഒപ്പിട്ടത് താനല്ലെന്ന് ബിനു കോടതിയെ അറിയിച്ചു. ബേക്കറി ഉടമകളും കേസിലെ പ്രതികളുമായ ഹരീഷ്, ബിജു എന്നിവരുടെ സഹോദരനാണ് ബിനു. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 23 ആയി.

◾വീട്ടില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ആമയില്‍ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ് (37) മരിച്ചത്.

◾കോഴിക്കോട് ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ ചരക്ക് കപ്പല്‍ ഇടിച്ചു. കൊച്ചി പുറം കടലിലുണ്ടായ അപകടത്തില്‍ ബോട്ടിലെ നാലുപേര്‍ക്ക് പരിക്കേറ്റു. മലേഷ്യന്‍ ചരക്കു കപ്പല്‍ നിര്‍ത്താതെ പോയി.

◾എകെജി സെന്റര്‍ ആക്രമണകേസില്‍ അറസ്റ്റിലായ മണ്‍വിള സ്വദേശി ജിതിന്‍ സ്ഫോടക വസ്തു എറിഞ്ഞശേഷം ഡിയോ സ്‌കൂട്ടറില്‍ ഗൗരീശ പട്ടത്തെത്തിയശേഷം കാറില്‍ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ച്. കെഎസ്ഇബിയുടെ ബോര്‍ഡ് വച്ച കാറിലാണ് പോയത്. ഈ കാര്‍ ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ക്രൈംബ്രാഞ്ച്.

◾എകെജി സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ജിതിന് കേസുമായി ബന്ധമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. ജിതിനെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ നേതാക്കള്‍ പറഞ്ഞു. അറസ്റ്റ് നാടകമാണെന്ന് വി.ടി ബല്‍റാം പറഞ്ഞു.

◾എകെജി ഓഫീസ് ആക്രമണക്കേസ് അന്വേഷണം സിനിമക്കു തിരക്കഥ എഴുതലല്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കോണ്‍ഗ്രസുകാരനെ പ്രതിയാക്കണമെന്നത് സിപിഎം അജണ്ടയുടെ ഭാഗമാണെന്നും ഷാഫി ആരോപിച്ചു.

◾പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ എന്‍ഐഐ റെയ്ഡും അറസ്റ്റും ആര്‍എസ്എസിന്റെ ഭീരുത്വമാണ് പ്രകടമാക്കുന്നതെന്ന് എസ്ഡിപിഐ. സംഘപരിവാര്‍ അജണ്ടയാണു നടപ്പാക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി കുറ്റപ്പെടുത്തി. എതിര്‍ശബ്ദങ്ങളെ ഭീതിയോടെ കാണുന്നതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ കൂട്ടയറസ്റ്റു നടത്തിയതെന്നും ആരോപിച്ചു.

◾പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ നടത്തിയ റെയ്ഡിനേയും അറസ്റ്റിനേയും ന്യായീകരിച്ച് ബിജെപി. റെയ്ഡിലും അറസ്റ്റിലും രാഷ്ട്രീയമില്ല. എന്‍ ഐ എ നടത്തുന്നത് നിയമപരമായ കാര്യങ്ങളെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.

◾കാട്ടാക്കടയില്‍ അച്ഛനെയും മകളെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം പ്രത്യേക സംഘത്തിന്. കാട്ടാക്കട ഡിവൈഎസ്പി അനിലിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് അന്വേഷിക്കുക. പ്രതികള്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പ് കൂടി ചുമത്തും. പ്രതികളെല്ലാം ഒളിവിലാണ്.

◾എംബിബിഎസ് അവസാനവര്‍ഷ വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു. പോണ്ടിച്ചേരി ജിപ്മറിലെ വിദ്യാര്‍ത്ഥി പോത്തന്‍കോട് ചെങ്കോട്ടുകോണം കല്ലടിച്ചവിള മണ്ണറത്തല വീട്ടില്‍ ജസീറയുടെയും പരേതനായ നവാസിന്റെയും മകന്‍ മുഹമ്മദ് നിജാസ് (23) ആണ് മരിച്ചത്.

◾മദ്യം വാങ്ങാന്‍ പണം തരാത്തതിന് മകന്‍ തീ കൊളുത്തിയ അമ്മ മരിച്ചു. തൃശൂര്‍ ചമ്മണ്ണൂര്‍ സ്വദേശിയും എഴുപത്തഞ്ചുകാരിയുമായ ശ്രീമതിയാണു മരിച്ചത്. മകന്‍ മനോജിനെ (40) വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു.

◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനു വിജ്ഞാപനമായി. ഈ മാസം മുപ്പതുവരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. മത്സരമുണ്ടെങ്കില്‍ 17 ന് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19 നാണ്.

◾ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഈ വര്‍ഷം ആദ്യം ബിജെപി ചെലവഴിച്ചത് 340 കോടി രൂപ. ഏറ്റവുമധികം തുക ചെലവഴിച്ചത് ഉത്തര്‍പ്രദേശിലാണെന്ന് പാര്‍ട്ടിയുടെ ഇലക്ഷന്‍ എക്സ്പെന്റിച്ചര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് ചെലവാക്കിയത് 194 കോടി രൂപയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം.

◾കാമുകന്റെ ഭാര്യയെ ക്വട്ടേഷന്‍ സംഘത്തെക്കൊണ്ടു കൊലപ്പെടുത്തിയ 24 കാരിയായ അധ്യാപിക മുംബൈയില്‍ അറസ്റ്റിലായി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവായ പ്രിയങ്ക റാവത്ത് എന്ന 29 കാരിയാണു കൊല്ലപ്പെട്ടത്. കാമുകി നികിത, പ്രിയങ്കയുടെ ഭര്‍ത്താവ് ദേവവ്രത് സിഗ് റാവത് എന്നിവരടക്കം ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു.

◾പാക് ചാര സംഘടനയായ ഐഎസ്‌ഐ ഏജന്റ് ലാല്‍ ദര്‍ജി എന്ന ലാല്‍ മുഹമ്മദ് നേപ്പാളില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഇന്ത്യയിലേക്കു കള്ളനോട്ട് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. ഡി കമ്പനി അടക്കമുള്ള മുംബെ അധോലോക സംഘങ്ങള്‍ക്ക് വേണ്ട ലോജിസ്റ്റിക് സപ്പോര്‍ട്ട് നല്‍കിയിരുന്നത് ഇയാളായിരുന്നു. കൊലപാതക ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

◾യുക്രെയിനോടു യുദ്ധം നയിക്കുന്ന റഷ്യ പട്ടാളത്തിലേക്കു മൂന്നു ലക്ഷം റിസര്‍വ് സൈനികരെ കൂടി റിക്രൂട്ടു ചെയ്യുന്നു. പുടിന്റെ സൈനിക നടപടിക്കെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നൂറു കണക്കിനു പ്രതിഷേധക്കാരെ റഷ്യന്‍ പോലീസ് അറസ്റ്റു ചെയ്തു.

◾വരുന്നൂ, വനിതാ ഐപിഎല്‍. 2023ല്‍ വനിതാ ഐ.പി.എല്‍ നടത്തിയേക്കുമെന്ന് വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കൂടാതെ ഐപിഎല്‍ കൊവിഡിന് മുമ്പുള്ള കാലയളവിലെ പോലെ ഹോം-എവേ ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തുന്നുമെന്നും ഐപിഎല്‍ 2023 സീസണ്‍ മത്സരങ്ങള്‍ ഹോം-എവേ രീതിയിലാവുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

◾ഹൈദരാബാദില്‍ ക്രിക്കറ്റ് ആരാധകരുടെ തല്ലുമാല. ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടി20 മത്സരത്തിന്റെ ടിക്കറ്റിനായി, മത്സരം നടക്കുന്ന ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന് മുന്നിലാണ് ആരാധകരുടെ കൂട്ടത്തല്ല്. ടിക്കറ്റിനായി തിക്കിത്തിരക്കിയവരെ പിരിച്ചുവിടാനായി പോലീസ് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നു.

◾ദീപാവലിയോടനുബന്ധിച്ചുള്ള ഈ ഉത്സവ സീസണില്‍ ഇന്ത്യയില്‍ 61,000 കോടി രൂപയുടെ സ്മാര്‍ട് ഫോണ്‍ വില്‍പന നടക്കുമെന്ന് റിപ്പോര്‍ട്ട്. കൂടാതെ ഉത്സവ സീസണില്‍ വില്‍ക്കുന്ന ഓരോ 3 സ്മാര്‍ട് ഫോണുകളില്‍ 1 ഉം 5ജി ഹാന്‍ഡ്സെറ്റുകളായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. മുന്‍നിര ഇകൊമേഴ്സ് കമ്പനികളായ സ്മാര്‍ട് ഫോണ്‍ വിഭാഗത്തില്‍ വന്‍ ഓഫറുകളാണ് നല്‍കുന്നത്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് അനുസരിച്ച് ഈ ഉത്സവ സീസണില്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ മൊത്തത്തിലുള്ള വില്‍പനയുടെ 61 ശതമാനം പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത് 66 ശതമാനം കുറഞ്ഞിരുന്നു. ഉത്സവ സീസണിലെ സ്മാര്‍ട് ഫോണ്‍ റീട്ടെയില്‍ ശരാശരി വില്‍പന വില (എഎസ്പി) 12 ശതമാനം വര്‍ധിച്ച് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 242 ഡോളറിലെത്തും.

◾മന്ത്രിസഭാ തീരുമാനമനുസരിച്ചാണു ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന അനുശാസിക്കുന്നത് അങ്ങനെയാണെന്ന് സുപ്രീം കോടതി വിധി ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു. വിയോജിപ്പ് അറിയിക്കാന്‍ നിയതമായ മാര്‍ഗമുണ്ട്. രാജ്ഭവനിലെ വാര്‍ത്താസമ്മേളനം അസാധാരണ നടപടിയാണ്. ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയാഞ്ഞിട്ടാണ്. ആര്‍എസ്എസിനെ റിപ്പബ്ലിക് ദിന പരേഡിലേക്ക് നെഹ്റു ക്ഷണിച്ചെന്നു പറയുന്ന ഗവര്‍ണര്‍ സംഘപരിവാര്‍ വാട്സാപ് ഗ്രൂപ്പില്‍നിന്നാണോ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

◾സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനത്തിനുള്ള ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിരസിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷും ചീഫ് സെക്രട്ടറി വി.പി. ജോയിയുമാണ് ഗവര്‍ണറെ രാജ്ഭവനിലെത്തി ക്ഷണിച്ചത്. ഓണം വാരാഘോഷ പരിപാടിയിലേക്കു ക്ഷണിക്കാത്തതിന്റെ അതൃപ്തിയും ഗവര്‍ണര്‍ അറിയിച്ചു. ഒക്ടോബര്‍ രണ്ടിനാണ് ലഹരി വിരുദ്ധ പരിപാടി.

◾കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചനയുമായി മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ്. മത്സരിക്കാന്‍ തനിക്കും യോഗ്യതയുണ്ടെന്നും ആര്‍ക്കും മത്സരിക്കാമെന്നും ദിഗ് വിജയ് സിംഗ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ശശി തരൂരും മത്സരിക്കുമെന്നാണ് സൂചന.

◾മുന്‍ സുപ്രീംകോടതി ജസ്റ്റിസ് കെ.ടി തോമസിനെ പിഎം കെയര്‍ ഫണ്ട് ട്രസ്റ്റിയായി നിയമിച്ചു. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കരിയ മുണ്ട, വ്യവസായി രത്തന്‍ ടാറ്റ എന്നിവരെയും ട്രസ്റ്റിമാരായി നിയമിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന പിഎം കെയര്‍ ട്രസ്റ്റി യോഗത്തില്‍ ഇവര്‍ പങ്കെടുത്തു.

◾മലങ്കര സഭാതര്‍ക്കം പരിഹരിക്കാന്‍ ഏകദേശ ധാരണ. പരിഹാര നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. യാക്കോബായ- ഓര്‍ത്തഡോക്സ് സഭ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മുഖ്യമന്ത്രി എടുത്ത നിലപാടുകള്‍ക്ക് ഇരു സഭകളും പിന്തുണ അറിയിച്ചു.

◾കണ്ണൂര്‍ വിസി നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നിയമ നടപടികളിലേക്ക്. ഗവര്‍ണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല.

◾പറമ്പിക്കുളം ഡാമിന്റെ തകര്‍ന്ന ഷട്ടര്‍ പത്തു ദിവസത്തിനകം പുന:സ്ഥാപിക്കുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകന്‍. ഷട്ടറുകളെ ബന്ധിപ്പിക്കുന്ന ചങ്ങല പൊട്ടി. കോണ്‍ക്രീറ്റ് ബീം അടര്‍ന്നതാണ് കാരണമെന്നും മന്ത്രി പറഞ്ഞു.

◾പറമ്പികുളം ഡാം കേരളത്തിലെ സാങ്കേതിക വിദഗ്ധരുടെ സംഘം സന്ദര്‍ശിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാടിന് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് നെടുമ്പാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച ഫ്ളക്സില്‍ സവര്‍ക്കറുടെ ചിത്രവും. വിവാദമായതോടെ ഗാന്ധിജിയുടെ ചിത്രംകൊണ്ട് സവര്‍ക്കറുടെ ചിത്രം മറച്ചു. സവര്‍ക്കറുടെ ചിത്രമുള്ള ഫ്ളക്സ് സ്ഥാപിച്ച ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ സസ്പെന്‍ഡ് ചെയ്തു. ഫ്ളക്സ് പ്രിന്റു ചെയ്ത സ്ഥാപനത്തിലെ ഡിസൈനറാണ് സവര്‍ക്കറുടെ ചിത്രം ചേര്‍ത്തതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.

◾തിരുവനന്തപുരം കാട്ടാക്കടയില്‍ അച്ഛനെയും മകളേയും മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്ത് പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടേയും മൊഴി പ്രകാരമാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്.

◾കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച കേസില്‍ മെഡിക്കല്‍ കോളേജിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌കുകള്‍ പൊലീസ് ശേഖരിച്ചു. മാഞ്ഞുപോയ ദൃശ്യങ്ങള്‍ വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ഹാര്‍ഡ് ഡിസ്‌ക് വാങ്ങിയത്. അക്രമമുണ്ടായി രണ്ടാഴ്ച കഴിഞ്ഞാണ് ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്‌ക് ആവശ്യപ്പെട്ട് പൊലീസ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് കത്തു നല്‍കിയത്.

◾അഭിഭാഷകനെ മര്‍ദ്ദിച്ച കേസില്‍ നാലു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കരുനാഗപ്പളളി എസ്എച്ച്ഒ, എസ് ഐ എന്നിവര്‍ ഉള്‍പ്പെടെ നാലു പേരെയാണ് സസ്പെന്‍ഡ് ചെയ്തത്.

◾ദേവസ്വം ബോര്‍ഡിലും ബിവറേജസ് കോര്‍പറേഷനിലും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തൃക്കുന്നപ്പുഴ വലിയപറമ്പ് കിഴക്കേക്കര വടക്ക് തെറ്റിക്കാട്ടില്‍ വൈശാഖ് (24) ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

◾പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ചതിന് കോഴിക്കോട് പന്തീരങ്കാവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കും ഭാര്യക്കുമെതിരേ കേസ്. ഡോ. മിര്‍സ മുഹമ്മദ് ഖാന്‍, ഭാര്യ റുഹാന എന്നിവര്‍ക്കെതിരേയാണ് കേസ്. പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയെ ബെല്‍റ്റുകൊണ്ട് അടിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തെന്നാണ് കേസ്. കുട്ടിയെ ബാലികാ മന്ദിരത്തിലേക്കു മാറ്റി.

◾കേരള ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കത്തു നല്‍കി. വീടിനു മുന്നില്‍ കേരള ബാങ്ക് ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് കൊല്ലം ശാസ്താംകോട്ടയില്‍ ബിരുദ വിദ്യാര്‍ഥി അഭിരാമി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്.

◾പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി ചേര്‍ത്തല സ്വദേശി അഗിന്‍ എസ് ദിലീപ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ക്കെതിരെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശം. എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ പ്രൊഫ. പ്രസാദ് കൃഷ്ണ സമ്മര്‍ദം ചെലുത്തിയെന്നാണ് ആത്മഹത്യാ കുറിപ്പില്‍ ആരോപിക്കുന്നത്.

◾വയനാട് പനമരം കൈതക്കലില്‍ കെഎസ്ആര്‍ടിസി ബ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ പിതാവും മകനും മരിച്ചു. കല്‍പറ്റ പെരുന്തട്ട് സ്വദേശി മണ്ടോടന്‍ സുബൈര്‍ (41), മകന്‍ മിഥ്ലാജ് (12) എന്നിവരാണു മരിച്ചത്.

◾മരച്ചില്ല വീണതിന് അയല്‍വാസിയായ ദളിത് യുവാവിനെ തല്ലിക്കൊന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍. കൊല്ലം കുന്നിക്കോട് ദമീജ് അഹമ്മദാണ് അറസ്റ്റിലായത്. അനില്‍കുമാറാണു കൊല്ലപ്പെട്ടത്. ദമീജിന്റെ പിതാവ സലാഹുദ്ദീന്‍ നേരത്തെ പിടിയിലായിരുന്നു.

◾നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടു കോടിയോളം രൂപ വിലവരുന്ന നാലേകാല്‍ കിലോ സ്വര്‍ണവുമായി അഞ്ചു യാത്രക്കാര്‍ പിടിയിലായി. രണ്ട് ദമ്പതിമാരും ഒരു മലേഷ്യന്‍ പൗരയായ ഇന്ത്യന്‍ വംശജയും അടക്കമുള്ളവരാണു പിടിയിലായത്.

◾ഹരിപ്പാട് കെവി ജെട്ടി ജംഗ്ഷനരികില്‍ എഡിജിപി മനോജ് എബ്രഹാമിന്റെ വാഹനമിടിച്ച് ഒരാള്‍ക്കു പരിക്ക്. അമ്പലപ്പുഴ കരൂര്‍ ഉമേഷ് ഭവനത്തില്‍ സന്തോഷി (48) നാണ് പരിക്കേറ്റത്.

◾തിരുവനന്തപുരം ബാലരാമപുരത്ത് 158 കോടി രൂപ വിലവരുന്ന ഹെറോയിന്‍ ഡിആര്‍ഐ പിടികൂടി. ആഫ്രിക്കയില്‍ നിന്ന് എത്തിച്ച ഹെറോയിന്‍ സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു.

◾കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 600 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി എന്‍ എം ജാഫറിനെ അറസ്റ്റ് ചെയ്തു.

◾ആലപ്പുഴയില്‍ 22 വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ നാലുപേരെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എണ്ണക്കാട് സ്വദേശി നന്ദു (22)വിനെ കയറ്റി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കായംകുളം പത്തിയൂര്‍ സ്വദേശി തക്കാളി ആഷിഖ് (27), രജിത്ത് (22), അരുണ്‍ വിക്രമന്‍ (26), ഉമേഷ് (26) എന്നിവരാണു പിടിയിലായത്.

◾തിരുവല്ലയില്‍ സ്വകാര്യ സ്‌കൂളിലെ ഹോസ്റ്റലില്‍ പന്ത്രണ്ടു വയസുകാരനെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നു പരാതി. പതിനഞ്ച് വയസുകാരായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ പോലീസ് കേസെടുത്തു.

◾കട്ടപ്പനയില്‍നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവത്തില്‍ ഒളിവിലായിരുന്ന ഒരു പ്രതികൂടി അറസ്റ്റിലായി. കുമളി വള്ളക്കടവ് സ്വദേശി തിരുവേലിയ്ക്കല്‍ ജിതേഷാണ് പിടിയിലായത്. രണ്ടും നാലും പ്രതികള്‍ ഒളിവിലാണ്.

◾പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ തന്നെ പൊലീസ് ഇന്‍സ്‌പെക്ടര്‍ അധിക്ഷേപിച്ചെന്നു പരാതിയുമായി ട്രാന്‍സ്ജന്‍ഡര്‍. കോഴിക്കോട് നടക്കാവ് ഇന്‍സ്‌പെക്ടര്‍ ജിജീഷിനെതിരെ ട്രാന്‍സ്ജന്‍ഡര്‍ ദീപ റാണിയാണ് പരാതി നല്‍കിയത്. ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തിയ ആള്‍ക്കെതിരെ പരാതി നല്‍കിയപ്പോള്‍ ഇടപാടുകാരനാകുമെന്ന് അധിക്ഷേപിച്ചെന്നാണു പരാതി.

◾തിരുവനന്തപുരം പോത്തന്‍കോട് വെള്ളയണിക്കല്‍ പാറയില്‍ പെണ്‍കുട്ടികളടക്കമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ സദാചാര ആക്രമണം. വെള്ളാണിക്കല്‍ പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ കുട്ടികളെയാണ് അക്രമിസംഘം വടികൊണ്ട് അടിച്ചത്. സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികള്‍ സ്ഥലം കാണാനിറങ്ങിയപ്പോഴായിരുന്നു ആക്രമണം.

◾പഞ്ചാബില്‍ വിശ്വാസവോട്ടിനായി ഇന്നു നടത്താനിരുന്ന നിയമസഭ പ്രത്യേക സമ്മേളനം ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് റദാക്കി. നിയമസഭാ സമ്മേളനത്തിന് ആദ്യം അനുമതി നല്‍കിയ ഗവര്‍ണര്‍, വിശ്വാസ പ്രമേയത്തിനായി നിയമസഭാ സമ്മേളനം വിളിക്കാന്‍ ചട്ടമില്ലെന്നു പറഞ്ഞാണ് സമ്മേളനം റദ്ദാക്കിയത്. ആം ആദ്മി പാര്‍ട്ടിയുടെ 11 എംഎല്‍എമാരെ 25 കോടി രൂപ നല്‍കി വിലയ്ക്കെടുക്കാന്‍ ബിജെപി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് വിശ്വാസവോട്ടെടുപ്പിനു സഭാ സമ്മേളനം വിളിച്ചത്. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് ഗവര്‍ണര്‍ നിയമസഭാ സമ്മേളനം റദ്ദാക്കിയതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ ആരോപിച്ചു.

◾റഷ്യയിലെ യുദ്ധതടവുകാരെ സൗദി കിരീടാവകാശിയുടെ മധ്യസ്ഥതയില്‍ വിട്ടയച്ചു. ഉക്രൈനില്‍ പിടിയിലായ മൊറോക്കൊ, അമേരിക്ക, ബ്രിട്ടന്‍, സ്വീഡന്‍, ക്രോയേഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള 10 തടവുകാരെയാണ് വിട്ടയച്ചത്. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മധ്യസ്ഥശ്രമങ്ങളുടെ ഫലമായാണുു മോചനം.

◾ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 മത്സരം പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇന്ത്യന്‍ ഫീല്‍ഡിംഗിന് എന്തുപറ്റിയെന്നാണ് ശാസ്ത്രി ചോദിക്കുന്നത്. ഇപ്പോഴത്തെ ടീം ഫീല്‍ഡിംഗിന്റെ കാര്യത്തില്‍ സ്‌കൂള്‍ നിലവാരം പോലും കാണിക്കുന്നില്ലെന്നും ഇതുകാരണം ബാറ്റിംഗ് ചെയ്യുന്നവര്‍ക്ക് 15-20 റണ്‍സെങ്കിലും കൂടുതലായി ലഭിക്കുന്നുണ്ടെന്നും ശാസ്ത്രി പറഞ്ഞു.

◾പ്രമുഖ വ്യവസായ ശൃംഖലയായ അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നന്‍. 10,94,400 കോടിയാണ് ഗൗതം ആദാനിയുടെ ആസ്തിമൂല്യം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയേയാണ് ഗൗതം അദാനി പിന്നിലാക്കിയത്. ലോകത്ത് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗൗതം അദാനി. മുകേഷ് അബാനിയേക്കാള്‍ ഏകദേശം മൂന്ന് ലക്ഷം കോടി രൂപ കൂടുതലാണ് ഗൗതം അദാനിയുടെ ആസ്തി. കഴിഞ്ഞവര്‍ഷം പ്രതിദിനം ശരാശരി 1600 കോടി രൂപ ആസ്തിയില്‍ കൂട്ടിച്ചേര്‍ത്താണ് ഗൗതം അദാനി കോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. കഴിഞ്ഞവര്‍ഷം മുകേഷ് അംബാനിയായിരുന്നു ഈ പദവി അലങ്കരിച്ചിരുന്നത്. ഗൗതം അദാനിയേക്കാള്‍ രണ്ടുലക്ഷം കോടി രൂപ അധികമായിരുന്നു മുകേഷ് അംബാനിയുടെ ആസ്തി. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മുകേഷ് അംബാനിയേക്കാള്‍ മൂന്ന് ലക്ഷം കോടി രൂപ അധികം സമ്പാദിച്ച് രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായി മാറിയിരിക്കുകയാണ് ഗൗതം അദാനി. അഞ്ചുവര്‍ഷത്തിനിടെ ആസ്തിയില്‍ 1440 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.

◾യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് ( യുപിഐ) നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന റുപേ ക്രെഡിറ്റ് കാര്‍ഡ് റിസര്‍വ് ബാങ്ക് പുറത്തിറക്കി. പ്രമുഖ പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ ഉപഭോക്താക്കള്‍ക്കാണ് ഇത് ആദ്യം പ്രയോജനപ്പെടുക. ഇവര്‍ക്ക് യുപിഐ ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് പണമിടപാടുകള്‍ നിര്‍വഹിക്കാം. നിലവില്‍ ഡെബിറ്റ് കാര്‍ഡുകളെയും ബാങ്ക് അക്കൗണ്ടുകളെയുമാണ് യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്നത്. വിര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസുമായാണ് റുപേ ക്രെഡിറ്റ് കാര്‍ഡുകളെ ബന്ധിപ്പിക്കുക. വിര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസിനെയാണ് യുപിഐ ഐഡി എന്ന് പറയുന്നത്. ഇത് സുരക്ഷിതമായി പണമിടപാട് നടത്താന്‍ സഹായിക്കും.




Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.