പുളിക്കീഴ് പാലത്തിൽ നിന്ന് അജ്ഞാതൻ ചാടി മരിച്ചു.. കൂടുതൽ വാർത്തകൾ കാണാം.

ചെന്നിത്തല സ്വദേശിനിയായ വൃദ്ധയുടെ തലയിലൂടെ സ്വകാര്യബസ് കയറിയിറങ്ങി.

മാവേലിക്കര: നടന്നു പോയ വൃദ്ധയെ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു. പിൻചക്രം തലയിലൂടെ കയറിയിറങ്ങി. മിച്ചൽ ജംഗ്ഷനിൽ ഇന്ന് ഉച്ചക്ക് ഒന്നരക്ക് ആണ് അപകടം ഉണ്ടായതു. 82 വയസുള്ള ചെന്നിത്തല സ്വദേശിനിയാണ് മരിച്ചത്.
അപകടത്തിന്റെ തത്സമയ വീഡിയോ വൺ ഫോർട്ടി ന്യൂസ് വർത്തയോടൊപ്പം പ്രസിദ്ധികരിക്കുന്നുണ്ട്. അപകടത്തിൽ ചെന്നിത്തല തൃപ്പെരുന്തുറ തെക്കേക്കൂറ്റ്‌ വീട്ടിൽ കോശി ജേക്കബിന്റെ ഭാര്യ റയ്ച്ചൽ ജേക്കബ് (82) തൽക്ഷണം മരിച്ചു. ഇന്ന് ഉച്ചക്ക് 2ഓടെ പ്രാർത്ഥനക്ക് പോയി പുതിയകാവ് ഭാഗത്തു നിന്ന് മടങ്ങി ബസ് സ്റ്റാൻഡിലേക്ക് വരുമ്പോൾ റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് വൃദ്ധയെ ബസ് ഇടിച്ചു വീഴ്ത്തിയത്. പുതിയകാവിൽ നിന്ന് സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പോയ സ്വാമി ബസ് ആണ് അപകടം ഉണ്ടാക്കിയത്. ബസിന്റെ മുൻഭാഗം ഇടിച്ചു റോഡിൽ വീണ വൃദ്ധയുടെ തലയിലൂടെ പിൻ ചക്രം കയറിയിറങ്ങുകയായിരുന്നു.
സംഭവ സ്ഥലത്തു വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം 108 ആംബുലൻസിൽ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മാവേലിക്കര പോലീസ് മേൽ നടപടി സ്വീകരിച്ചു. ഫയർ ഫോഴ്സ് എത്തി റോഡിലെ രക്തം കഴുകി മാറ്റി. നഗരത്തിൽ ഏറെ നേരം ഗതാഗതകുരുക്ക് അനുഭവപ്പെട്ടു

പുളിക്കീഴ് പാലത്തിൽ നിന്ന് അജ്ഞാതൻ ചാടി മരിച്ചു.

പുളിക്കീഴ് പാലത്തിൽ നിന്ന് അജ്ഞാതൻ മണിമലയാറ്റിലേക്ക് ചാടി മരിച്ചു.ഫയർഫോഴ്സ് ജഡം കണ്ടെടുത്തു. മല്ലപ്പള്ളി സ്വദേശിയാണെന്ന് പറയുന്നു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ഒക്ടോബർ‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

◾സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നല്‍കും. നവരാത്രിയോടനുബന്ധിച്ചാണിത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. 

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു; നടപടി 5 വർഷത്തേക്ക്

◾പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം . 5 വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. ഇത് വ്യക്തമാക്കുന്ന  ഉത്തരവ് പുറത്തിറക്കി. പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ് ഭീകര പ്രവർത്തന ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം . രണ്ട് തവണയാണ് പോപ്പുലർ ഫണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. എൻ ഐ എയും ഇ ഡിയും ആണ് പരിശോധന നടത്തിയത്. ഭീകര പ്രവർത്തനം നടത്തി,ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകി,ഭീകര പ്രവർത്തനങ്ങൾക്ക് ആളെ റിക്രൂട്ട് ചെയ്തു തുടങ്ങിയവ കണ്ടെത്തിയാണ് നിരോധനം. ഇതിനോടകം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യും; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കി.പോപ്പുലര്‍ ഫ്രണ്ട് ആരോപണ വിധേയരായ കേസുകളില്‍ ശക്തമായ നടപടിക്കും നിര്‍ദേശം നല്‍കി. ഒളിവില്‍ ഉള്ളവരോ പിടികിട്ടാന്‍ ഉള്ളവരോ ആയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വിശദമായ വിവരങ്ങളും സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്രം തേടി.ഇങ്ങനെ ഉള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ഇന്ന് തിരുവനന്തപുരത്ത് ക്രിക്കറ്റ് മാമാങ്കം

◾ഇന്നു ക്രിക്കറ്റ് മാമാങ്കം. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടി 20 യില്‍ ആരാധകരെ കാത്തിരിക്കുന്നത് ബാറ്റിംഗ് വിരുന്ന്. മൂന്ന് വര്‍ഷത്തിനു ശേഷം എത്തുന്ന മത്സരം കാണാന്‍ ആയിരങ്ങളാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുക. അനുകൂല കാലാവസ്ഥയുള്ള പിച്ചില്‍ 180 ലേറെ റണ്‍സ് പിറക്കുമെന്നാണ് ക്യുറേറ്ററുടെ പ്രവചനം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 50 വർഷം കഠിന തടവ്.

◾പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ യുവാവിനെ 50 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. അറുപതിനായിരം രൂപ പിഴയും പ്രതി ഒടുക്കണം. കുന്നംകുളം പോർക്കളം സ്വദേശി സായൂജിനെ ആണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരി മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു.

◾പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ അക്രമക്കേസുകളില്‍ 221 പേര്‍ കൂടി അറസ്റ്റിലായി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് നൗഫല്‍ സി പി അടക്കമുള്ള നേതാക്കള്‍ അറസ്റ്റില്‍. ഹര്‍ത്താല്‍ ദിവസം ആക്രമണത്തിന് ആഹ്വാനം നല്‍കിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇതേസമയം, പോപ്പുലര്‍ ഫ്രണ്ടിന്റെ വയനാട്, പാലക്കാട് ജില്ലാ ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും പോലീസ് പരിശോധന നടത്തി.

എ കെ ആൻറണി ഇന്ന്  സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

◾കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി സോണിയാഗന്ധിയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പരിഗണിക്കാമെന്നും രാജസ്ഥാനിലെ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്നും ചര്‍ച്ച ചെയ്യാന്‍ ആന്റണിയെ സോണിയ ഡല്‍ഹിക്കു വിളിപ്പിച്ചതാണ്. താന്‍ എഐസിസി അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങള്‍ ആന്റണി തള്ളി. സജീവ രാഷ്ട്രീയം നിര്‍ത്തിയെന്നും മറ്റു പല കാര്യങ്ങള്‍ക്കായാണു ഡല്‍ഹിയില്‍ എത്തിയതെന്നും ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു.

◾രാജസ്ഥാന്‍ മഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മൂന്നു വിശ്വസ്തര്‍ക്ക് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മന്ത്രി ശാന്തി ധരിവാള്‍, ചീഫ് വിപ്പ് മഹേഷ് ജോഷി, ധര്‍മ്മേന്ദ്ര റാത്തോഡ് എം എല്‍ എ എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 10 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

◾ഡല്‍ഹി മദ്യനയ കേസില്‍ തൃശൂര്‍ക്കാരനായ വ്യവസായി വിജയ് നായര്‍ അറസ്റ്റില്‍. കെജ്രിവാള്‍ സര്‍ക്കാരിന്റെ വിവാദ മദ്യ നയത്തിനു പിന്നില്‍ വിജയ് നായരാണെന്ന് ആരോപിച്ച് സിബിഐ ആണ് വിജയ് നായരെ അറസ്റ്റ് ചെയ്തത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി അടുത്ത ബന്ധമുള്ള വ്യവസായിയാണ് വിജയ് നായര്‍.

◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങളില്‍ കെഎസ്ആര്‍ടിസിക്കുണ്ടായ അഞ്ചു കോടി ആറു ലക്ഷം രൂപയുടെ നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍നിന്ന് ഈടാക്കണമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. 58 ബസുകള്‍ തകര്‍ത്തെന്നും പത്തു ജീവനക്കാര്‍ക്കു പരിക്കേറ്റെന്നും കെഎസ്ആര്‍ടിസി.

◾കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ ആക്രമണമുണ്ടായതിനു കേസെടുത്ത് അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അഭിഭാഷകനും ബിജെപി ഇന്റലക്ച്വല്‍ സെല്ലിന്റെ മുന്‍ കണ്‍വീനറുമായ ടി.ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് പരാതിയുണ്ടോയെന്ന് ആരാഞ്ഞ കോടതിയോട് അറിയില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ മറുപടി.

◾കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനു ഗവര്‍ണര്‍ രണ്ടംഗ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ട വിരുദ്ധമായാണെന്ന് വിസി സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തില്‍. സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ കണ്ടെത്താന്‍ സെനറ്റ് യോഗം വിളിച്ചുകൂട്ടാന്‍ വിസിയും സിന്‍ഡിക്കറ്റും തീരുമാനം എടുത്തില്ല.

കേരള ഗവർണർ അന്ത്യ ശാസനം നൽകി

◾കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മൂന്നാംതവണയും അന്ത്യശാസനം നല്‍കി. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സേര്‍ച്ച് കമ്മിറ്റിയിലേക്കു യൂണിവേഴ്സിറ്റിയുടെ പ്രതിനിധിയുടെ പേര് ഉടനേ തരണമെന്നാണ് ആവശ്യം. വിസിയുടെ അധികാരങ്ങളും കര്‍ത്തവ്യവും ഓര്‍മിപ്പിച്ചുകൊണ്ടാണ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

◾കെഎസ്ആര്‍ടിസിയിലെ ഡ്യൂട്ടി പരിഷ്‌കരണത്തിനു തൊഴിലാളി നേതാക്കളുമായുള്ള മാനേജ്മെന്റിന്റെ ചര്‍ച്ച നാളേയും തുടരും. തിരുവനന്തപും ജില്ലയിലെ എട്ടു ഡിപ്പോകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുക. എട്ട് മണിക്കൂറിലേറെ വരുന്ന തൊഴില്‍ സമയത്തിന് രണ്ടു മണിക്കൂര്‍ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടിവേതനം നല്‍കും. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരേ പണിമുടക്കുമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് വ്യക്തമാക്കി.

◾എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നായകളില്‍നിന്നു കടിയേറ്റവര്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരികയാണ്.

എകെജി സെൻറർ ആക്രമണ കേസിൽ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.

◾എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതി ജിതിന്‍ പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തുവാണ് പ്രയോഗിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ജിതിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്നു വിധി പറയും.

◾ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍നിന്ന് മാറ്റി നിര്‍ത്തുമെന്ന് നിര്‍മാതാക്കളുടെ സംഘടന. ശ്രീനാഥിനെതിരായ കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. പരാതിക്കാരിയായ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ വിളിച്ചുവരുത്തി വിശദീകരണം തേടിയശേഷമാണ് ശ്രീനാഥ് ഭാസിക്കെതിരേ നിലപാടെടുത്തത്.

◾കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയില്‍ വിദ്യാര്‍ത്ഥിനിയോടും പിതാവിനോടും അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഒരു ജീവനക്കാരനെക്കൂടെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

◾ബിവറേജസ് കോര്‍പറേഷന്റെ മദ്യശാലകള്‍ 30 നു വൈകുന്നേരം ഏഴു മുതല്‍ രണ്ടു ദിവസം അടച്ചിടും. അര്‍ധവാര്‍ഷിക കണക്കെടുപ്പിനാണ് മദ്യശാലകള്‍ അടച്ചിടുന്നത്. ഒക്ടോബര്‍ ഒന്ന് ശനിയാഴ്ചയും ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് ഞായറാഴ്ചയും മദ്യശാലകള്‍ക്ക് അവധിയാണ്.

◾കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച പ്രതികള്‍ക്കൊപ്പമുള്ള നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന സുരക്ഷാ ജീവനക്കാരുടെ അഭിഭാഷകയുടെ പരാതിയില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അഭിഭാഷകയുടെ മൊഴി രേഖപ്പെടുത്തി. രണ്ടുതവണ കോടതി വരാന്തയില്‍ ഭീഷണിയുണ്ടായെന്ന് അഡ്വ. ബബില ഉമര്‍ഖാന്‍ മൊഴി നല്‍കി. സൈബര്‍ ആക്രമണവും നടക്കുന്നുണ്ടെന്നും മൊഴി നല്‍കിയിട്ടുണ്ട്.

വനിതയെ ആക്രമിച്ചതിൽ തോമസ് കെ തോമസ് എംഎൽഎയ്ക്ക് എതിരെ കേസെടുത്തു.

◾എന്‍സിപി വനിതാ നേതാവ് ആലിസ് ജോസിയെ മര്‍ദ്ദിച്ചതിന് തോമസ് കെ തോമസ് എംഎല്‍എക്കെതിരെ കേസെടുത്തു. കോടതി ഉത്തരവ് പ്രകാരമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് ജോബിന് പെരുമാള്‍, സംസ്ഥാന നിര്‍വാഹക സമിതിഅംഗങ്ങളായ റഷീദ്, രഘുനാഥന്‍ നായര്‍ എന്നിവരും പ്രതികളാണ്.

◾കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ കുടിശികകള്‍ അടച്ചു തീര്‍ക്കാന്‍ ആറു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. വൈദ്യുതി, വെള്ളം, കോര്‍പ്പറേഷനുള്ള പ്രോപ്പര്‍ട്ടി ടാക്‌സ് എന്നീ ഇനങ്ങളിലായയുള്ള കുടിശിക അടയ്ക്കാനാണ് തുക നല്‍കുന്നത്.

◾ആറളത്ത് ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാം ഒന്‍പതാം ബ്ലോക്കിലെ വളയംചാല്‍ പൂക്കുണ്ട് കോളനിയിലെ വാസുവാണ് കൊല്ലപ്പെട്ടത്. രാത്രി ഒന്‍പതരയോടെയാണു സംഭവം.

◾സിനിമയുടെ പ്രമോഷനായി കോഴിക്കോട്ടെ സ്വകാര്യ മാളില്‍ എത്തിയ നടിമാര്‍ക്കു നേരെ ലൈംഗീക അതിക്രമം. അതിക്രമത്തിന് ഇരയായ നടിമാരില്‍ ഒരാള്‍ സമൂഹമാധ്യമത്തില്‍ ദുരനുഭവം പങ്കുവച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്.

◾കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും കള്ളുഷാപ്പില്‍ കയറിയ സംഭവത്തില്‍ പ്രസിഡന്റിനെതിരെ നടപടിയെടുക്കാത്തതിനു സിപിഎം കാട്ടൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ പ്രതിഷേധം. രണ്ടു ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ കമ്മിറ്റി അംഗവുമായ മനോജ് വലിയപറമ്പില്‍, പൊഞ്ഞനം ബ്രാഞ്ച് സെക്രട്ടറി എം.എന്‍ സുമിത്രന്‍ എന്നിവരാണ് രാജിവച്ചത്.

◾വയനാട് കാരക്കാമല കോണ്‍വെന്റില്‍ അതിക്രമിച്ചുകയറി മുന്‍ കന്യാസ്ത്രീ ലൂസി കളപ്പുരയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നാട്ടുകാരായ രണ്ടു പേര്‍ അറസ്റ്റില്‍. ഷിജിന്‍, മനോജ് എന്നിവരെയാണ് ലൂസിയുടെ പരാതിയില്‍ അറസ്റ്റു ചെയ്തത്.

◾തൃശൂരില്‍ സ്വകാര്യ ബസ്സില്‍ പതിനേഴുകാരിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥനെ റിമാന്‍ഡ് ചെയ്തു. തൃശൂര്‍ പുല്ലൂര്‍ സ്വദേശി രതീഷിനെയാണ് തൃശൂര്‍ പോക്സോ കോടതി റിമാന്റ് ചെയ്തത്.

◾കോഴിക്കോട് നഗരത്തിലെ ഓട്ടോറിക്ഷാ പണിമുടക്കിനിടെ വ്യാപക ആക്രമണം. പണിമുടക്കാതെ സര്‍വീസ് നടത്തിയ 35 ഓട്ടോകള്‍ ആക്രമിക്കപ്പെട്ടു. തകര്‍ക്കപ്പെട്ട ഓട്ടോറിക്ഷകളുമായി ഡ്രൈവര്‍മാര്‍ നടക്കാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍ പണിമുടക്കിയത്.

◾കൊല്ലം കുളത്തുപ്പുഴയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ 38 കാരനായ ബന്ധു അറസ്റ്റില്‍. കൊട്ടവട്ടം സ്വദേശി സന്തോഷിനെയാണ് കുളത്തുപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

◾കോഴിക്കോട് ബാലുശേരി കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ സ്‌കൂള്‍ പിടിഎ അംഗം സജിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

◾കൊടുങ്ങല്ലൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. അഴീക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷാജി എന്ന ബസിലെ കണ്ടക്ടര്‍ മുള്ളന്‍ബസാര്‍ സ്വദേശി കൊട്ടേക്കാട്ട് വീട്ടില്‍ അച്ചു എന്ന അനീഷിനെയാണ്(35) കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

◾കേരളത്തില്‍ രാഷ്ട്രീയ കൊലപാതങ്ങള്‍ നടത്തുന്നത് ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടുമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. കേരളം ഭീകരതയുടെ ഹോട്ട്സ്പോട്ട് ആണെന്ന ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ ആരോപണം കേരളത്തിലെ സമാധാനം തകര്‍ക്കാനുള്ളതാണെന്ന് പൊളിറ്റ് ബ്യൂറോ വിമര്‍ശിച്ചു.

◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കുന്നതില്‍നിന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പിന്മാറിയിട്ടില്ലെന്ന് സീനിയര്‍ നേതാക്കള്‍. സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തീരുമാനമാകുമെന്നാണു റിപ്പോര്‍ട്ട്.

◾ശിവസേനയുടെ ചിഹ്നം ആര്‍ക്കു നല്കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി. യഥാര്‍ത്ഥ ശിവസേനയെന്ന് ചൂണ്ടിക്കാട്ടി ചിഹ്നത്തിന് ഏക്നാഥ് ഷിന്‍ഡെ വിഭാഗം അവകാശവാദം ഉന്നയിച്ചിരുന്നു. മഹാരാഷ്ട്രയിലെ അധികാര മാറ്റത്തെക്കുറിച്ചുള്ള കേസുകളില്‍ സുപ്രീംകോടതി ഭരണഘടന ബഞ്ച് വാദം തുടങ്ങി. തീരുമാനമാകുന്നതുവരെ തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ അപേക്ഷ സുപ്രീംകോടതി തള്ളി.

◾തമിഴ്നാട്ടിലെ മധുരയില്‍ ഹോസ്റ്റലില്‍ കൂടെ താമസിക്കുന്ന പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ യുവതിയും അവ കൈമാറി പ്രചരിപ്പിച്ച ഡോക്ടറായ കാമുകനും അറസ്റ്റിലായി. രാമനാഥപുരം സ്വദേശികളായ കാളീശ്വരിയും സുഹൃത്തായ ഡോ. ആഷിക്കുമാണ് പിടിയിലായത്.

◾ഹൈദരാബാദിനടുത്ത് സഫിയാബാദില്‍ ദുര്‍ഗാ വിഗ്രഹം തകര്‍ത്തതിനു രണ്ടു യുവതികളെ അറസ്റ്റു ചെയ്തു. ബുര്‍ഖ ധരിച്ചെത്തിയ ഇരുവരും പന്തലിലെത്തി ആരാധനാവിഗ്രഹം തകര്‍ക്കുകയായിരുന്നു. ഓടിരക്ഷപ്പെട്ട യുവതികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. മാനസിക പ്രശ്നങ്ങളുള്ള യുവതികളാണെന്ന് പൊലീസ്.

◾നിറത്തെച്ചൊല്ലി നിരന്തരം അധിക്ഷേപിച്ച ഭര്‍ത്താവിനെ യുവതി വെട്ടിക്കൊന്നു. ചത്തീസ്ഗഡിലെ ദുര്‍ഗിലാണ് സംഭവം. അനന്ത് സോന്വാനി എന്ന നാല്പതുകാരനാണ് കൊല്ലപ്പെട്ടത്. ഭാര്യ സംഗീത സോന്വാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.

◾ഭീകരരെ സഹായിക്കുന്ന പാകിസ്ഥാനെ അമേരിക്ക സഹായിക്കുന്നതിനെതിരായ ഇന്ത്യയുടെ വിമര്‍ശനത്തെ തള്ളി അമേരിക്ക. ഇന്ത്യയുമായി മോശം ബന്ധമാണെന്നതിന്റെ പേരില്‍ പാക്കിസ്ഥാന് എഫ് 16 ഫൈറ്റര്‍ ജെറ്റുകള്‍ വില്‍ക്കുന്നതു തടയാനാവില്ലെന്ന് അമേരിക്ക പറഞ്ഞു. അമേരിക്കന്‍ നടപടിയെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വിമര്‍ശിച്ചിരുന്നു.

ജോര്‍ജിയ അതിര്‍ത്തി റഷ്യ അടച്ചു.

◾ റഷ്യയുടെ റിസര്‍വ് പട്ടാളത്തിലേക്ക് മൂന്നു ലക്ഷം പേരെകൂടി ചേര്‍ക്കാനുള്ള പദ്ധതി പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരിക്കേയാണ് അതിര്‍ത്തി അടച്ചത്. നിര്‍ബന്ധിച്ചു പട്ടാളത്തില്‍ ചേര്‍ക്കുമെന്നു ഭീതിയുള്ള നിരവധി ചെറുപ്പക്കാരാണ് റഷ്യയില്‍ നിന്ന് രാജ്യം വിട്ടു പോകാന്‍ ഒരുങ്ങിയിരിക്കുന്നത്. വിമാനയാത്രയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

◾ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണെന്ന് ലോക വ്യാപാര സംഘടനയുടെ മേധാവി ഗോസി ഒകോഞ്ചോ ഇവേല. മാന്ദ്യം മറികടക്കാനുള്ള പദ്ധതികള്‍ ഇപ്പോള്‍ തന്നെ ലോകരാജ്യങ്ങള്‍ ആവിഷ്‌ക്കരിക്കണം. ജനീവയില്‍ ലോകവ്യാപര സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗോസി ഒകോഞ്ചോ ഇവേല. വിലക്കയറ്റം, പണപ്പെരുപ്പം എന്നിവയാണ് സാമ്പത്തിക മേഖലയെ തളര്‍ത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

◾അട്ടിമറിയിലൂടെ പുറത്താക്കിയെന്നും വീട്ടുതടങ്കലിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗ് സര്‍ക്കാരിന്റെ ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടു. രണ്ട് ഉന്നത നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. അടുത്ത 16 നു പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കേ, തന്റെ ഭരണനേട്ടങ്ങള്‍ നിരത്തി ടിവി ചാനലിലൂടെ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു.

◾ന്യൂസീലന്‍ഡ് എ ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ എ ടീമിന് 106 റണ്‍സിന്റെ വമ്പന്‍ ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, തിലക് വര്‍മ, ഷാര്‍ദൂല്‍ താക്കൂര്‍ എന്നിവരുടെ അര്‍ധസെഞ്ചറിക്കരുത്തില്‍ 284 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് 38.3 ഓവറില്‍ 178 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും ഇന്ത്യ തൂത്തുവാരി.

◾ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഹോക്കി ലോകകപ്പിന്റെ മത്സരക്രമം പുറത്ത്. ജനുവരി 13 നാണ് ലോകകപ്പ് ആരംഭിക്കുക. ഇന്ത്യയുടെ ആദ്യമത്സരത്തില്‍ സ്‌പെയിനാണ് എതിരാളി.

നടിമാർക്ക് എതിരെ ലൈംഗിക അതിക്രമം, സംഭവം കോഴിക്കോട്ട്.

◾കോഴിക്കോട്: സ്വകാര്യ മാളിൽ പരിപാടിക്കെത്തിയ നടിമാര്‍ക്ക് നേരെ ലൈംഗീക അതിക്രമം. കോഴിക്കോട്ടെ സ്വകാര്യ മാളിൽ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയ രണ്ട് യുവനടിമാര്‍ക്ക് നേരെയാണ് ആൾക്കൂട്ടത്തിൽ നിന്നുള്ള ചിലര്‍ ലൈംഗീക അതിക്രമം നടത്തിയത്. അതിക്രമത്തിന് ഇരയായ നടിമാരിൽ ഒരാൾ സമൂഹമാധ്യമത്തിൽ ദുരനുഭവം പങ്കുവച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്. മാളിലെ പ്രമോഷൻ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ തനിക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരു നടിക്കും നേരെ ലൈംഗീക അതിക്രമം നടന്നുവെന്നാണ് യുവനടി സാമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. അപ്രതീക്ഷിതമായ അതിക്രമത്തിൽ അമ്പരന്നു പോയ തനിക്ക് പ്രതികരിക്കാൻ പോലും സാധിച്ചില്ലും ഇപ്പോഴും ആ മാനസികാഘാതത്തിൽ നിന്നും പുറത്ത് കടക്കാനായിട്ടില്ലെന്നും നടി പറയുന്നു. കോഴിക്കോട് പാലാഴിയിലെ സ്വകാര്യ മാളിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് എത്തിയത് എന്നാണ് വിവരം. സംഭവത്തിൽ ഇതേവരെ നടിയിൽ നിന്നോ സിനിയുടെ അണിയറ പ്രവര്‍ത്തകരിൽ നിന്നോ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. നടിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായും അവര്‍ അറിയിച്ചു.



Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.