നാളത്തെ പത്രവാർത്തകൾ ഇന്നേ വായിക്കാം.

നടൻ ശ്രീനാഥ് ഭാസിയെ താൽക്കാലികമായി സിനിമയിൽനിന്ന് മാറ്റിനിർത്തും.

നടൻ ശ്രീനാഥ് ഭാസിയെ താൽക്കാലികമായി സിനിമയിൽ നിന്ന് മാറ്റി നിർത്തുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നിർമ്മാതാക്കളുടെ സംഘടനയാണ് തീരുമാനം കൈക്കൊണ്ടത്. ശ്രീനാഥ് ഭാസി തെറ്റ് സമ്മതിച്ചെന്നും കേസിൽ ഒരു തരത്തിലും ഇടപെടില്ലെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. സിനിമ പ്രൊമോഷനിടെ, ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു. അഭിമുഖ സമയത്ത്, നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്.

പോപ്പുലർ ഫ്രണ്ട്കാർക്ക് സർവത്ര കുരുക്ക്. 5.6 കോടി നഷ്ടപരിഹാരം വേണമെന്ന് കെഎസ്ആർടിസി.ജയിലിൽ ആയവർ ഉടനെയൊന്നും പുറത്തുവരുവാൻ സാധ്യതയില്ല

5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് കെഎസ്ആർടിസി . ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതുടര്‍ന്നുണ്ടായ അക്രമത്തില്‍  58 ബസുകളാണ് തകർക്കപ്പെട്ടത്. 10 ജീവനക്കാർക്ക് പരിക്കേറ്റു. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് കക്ഷി ചേരാൻ കെഎസ്ആര്‍ടിസി ഹർജി നൽകിയത്. പോപ്പുലർ ഫ്രണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 309 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1404 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും പൊലീസ് അറിയിച്ചു.  മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 34 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തത്. 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കോട്ടയത്ത് 215 പേരെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. കണ്ണൂര്‍ സിറ്റിയില്‍ മാത്രം 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 

കൊളംബോയിൽ അടച്ചിട്ടിരുന്ന ക്രിസ്ത്യൻ പള്ളി പൊതു ആരാധനയ്ക്ക് നൽകില്ല.

◾കൊളംബിയയിലെ എൽ ഡൊറാഡോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടച്ചിട്ടിരുന്ന കത്തോലിക്ക ചാപ്പൽ തുറക്കാന്‍ ഒടുവില്‍ ധാരണ. ബൊഗോട്ടയുടെ പ്രാന്തപ്രദേശമായ ഫോണ്ടിബോണിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം നടത്തുന്ന മാനേജ്‌മെന്റ് കമ്പനിയായ ഒപെയ്ന്‍, കത്തോലിക്കാ ചാപ്പലായി പ്രവർത്തിച്ചിരുന്ന ദേവാലയം പൊതു ആരാധന കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനം എടുത്തിരിന്നു. ഇതിന് പിന്നാലേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കഴിഞ്ഞ ദിവസം എയർ ടെർമിനലിന്റെ അഡ്മിനിസ്ട്രേറ്റർമാരും സഭാനേതൃത്വവും തമ്മിൽ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ധാരണയിലായത്. ചാപ്പല്‍ വീണ്ടും തുറക്കുമെന്ന് ഫോൺറിബോണിലെ ബിഷപ്പ് ജുവാൻ വിസെന്റ് കോർഡോബ അറിയിച്ചു.

◾കൊച്ചി: മരടിൽ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മംഗലപ്പിള്ളിൽ ശാരദ(76) യാണ് മരിച്ചത്. രാവിലെ തറവാട് വീട്ടിലെത്തിയ മകനാണ് മൃതദേഹം കണ്ടത്. ഇന്നലെ വൈകിട്ടോടെയായിരിക്കാം മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഏറെ നാളായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന ശാരദ ഒറ്റയ്ക്കായിരുന്നു താമസം. തറവാട് വീടിന് സമീപത്തായിരുന്നു മകനും കുടുംബവും താമസിച്ചിരുന്നത്

പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിൽ

◾മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍. ടോക്കിയോയിലാണ് മുന്‍ ജപ്പാന്‍ പ്രധാനമന്ത്രിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിന് ചെലവഴിക്കുന്നതിലും കൂടുതല്‍ തുകയാണ് ഷിന്‍സോ ആബെയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. 1.66 ബില്യണ്‍ യെന്‍ ആണ് ജപ്പാന്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവായിരുന്നു ഷിന്‍സോ ആബെ.

സിസ്റ്റർ ലൂസി കളപ്പുര സത്യാഗ്രഹം തുടങ്ങി.

◾ വയനാട്: സിസ്റ്റർ ലൂസി കളപ്പുര വയനാട് കാരയ്ക്കാമല എഫ്.സി.സി കോൺവെന്‍റിൽ സത്യഗ്രഹ സമരം തുടങ്ങി. മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികളിൽ പ്രതിഷേധിച്ചാണ് ലൂസി കളപ്പുര സമരം നടത്തുന്നത്. കോടതി ഉത്തരവുണ്ടായിട്ടും മഠത്തിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നാണ് ലൂസി കളപ്പുരയുടെ ആരോപണം. മഠം അധികൃതര്‍ ഭക്ഷണം നിഷേധിക്കുകയാണെന്നും പ്രാര്‍ഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് പോലെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിലക്കുകയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിച്ചു. അനുകൂലമായി കോടതി വിധിയുണ്ടായിട്ടും മഠം അധികൃതര്‍ ഉപദ്രവിക്കുകയാണെന്നും അധികൃതരോ മറ്റ് കന്യാസ്ത്രീകളോ നാലു വര്‍ഷമായി തന്നോട് സംസാരിക്കുന്നില്ലെന്നും മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനാണ് ശ്രമമെന്നും അവര്‍ പറഞ്ഞു. കേസില്‍ തീര്‍പ്പാകുന്നതുവരെ മഠത്തിന്‍റെ എല്ലാ ആനുകൂല്യങ്ങളും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കും അവകാശപ്പെട്ടതാണെന്നായിരുന്നു കോടതി വിധി.

◾തിരുവന്തപുരം: വീടുകളിൽ അതിക്രമിച്ചുകയറി സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുന്ന യുവാവിനെ പൊലീസ് പിടികൂടി. വട്ടപ്പാറ മണലി ഏകലവ്യനാണ് (30) അറസ്റ്റിലായത്.രാത്രി സയമത്ത് സ്ത്രീകൾ മാത്രമുള്ള വീടുകളിലാണ് പ്രതി കയറുന്നത്. വട്ടപ്പാറ പൊലീസാണ് പ്രതിയെ പിടികൂടിയത്. സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വട്ടപ്പാറ കണക്കോട് സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഏകലവ്യൻ ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു. 

ടാപ്പിംഗ് കത്തി നെഞ്ചിൽ തുളച്ചു കയറി തൊഴിലാളി മരിച്ചു.

◾കാസർകോട്: റബ്ബര്‍ ടാപ്പിങ്ങിനിടെ കാൽ തടഞ്ഞ് വീണ് കത്തി നെഞ്ചിൽ തുളച്ചുകയറി തൊഴിലാളി മരിച്ചു. കാസർകോട് ബേഡകം മുന്നാട്പറയംപള്ളയിലെ കുഴിഞ്ഞാലില്‍ കെ എം ജോസഫ് (66) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഭാര്യ എൽസിയുടെ കണ്‍മുന്നിലാണ് അപകടമുണ്ടായത്. ഭാര്യ ഫോണ്‍ ചെയ്ത് ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീടിന് തൊട്ടടുത്തുള്ള വ്യക്തിയുടെ പറമ്പില്‍ ടാപ്പിംഗ് നടത്തുമ്പോഴാണ് അപകടം

യുവാവിനെ കൊല്ലാൻ എത്തിയ ക്വട്ടേഷൻ സംഘത്തെ പോലീസ് പിടികൂടി ജയിലിൽ അടച്ചു.

◾കൊച്ചി: യുവാവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ മൂന്നംഗ സംഘം ഉൾപ്പെടെ നാല് പേര്‍ അറസ്റ്റിൽ. കല്ലൂര്‍ക്കാട് കലൂര്‍ കുന്നേല്‍ വീട്ടില്‍ രവി (67), ആരക്കുഴ പെരുമ്പല്ലൂര്‍ പുത്തന്‍പുരയില്‍ വീട്ടില്‍ വിഷ്ണു (ബ്ലാക്ക്‌ മാന്‍ 30), ഏനാനെല്ലൂര്‍ കാലാമ്പൂര്‍ തൊട്ടിപ്പറമ്പില്‍ വീട്ടില്‍ അമീന്‍ (39), മഞ്ഞളളൂര്‍ മണിയന്തടം നെല്ലൂര്‍ സാന്‍ജോ (30), എന്നിവരെയാണ് കല്ലൂര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. കലൂരുള്ള ജോഷി ആന്‍റണി എന്നയാളെ വകവരുത്തുന്നതിനായി ഇയാളോട് വ്യക്തി വൈരാഗ്യമുള്ള രവി ഇരുപതിനായിരം രൂപയ്ക്ക് ക്വട്ടേഷൻ നൽകി ഏർപ്പാടാക്കിയവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേർ. ഇത് പ്രകാരം ഓട്ടോറിക്ഷയിലും ബൈക്കിലുമായി ഞായറാഴ്ച രാവിലെ പേരമംഗലം ഭാഗത്ത് എത്തിച്ചേര്‍ന്ന ക്വട്ടേഷൻ സംഘാംഗങ്ങള്‍ ജോഷിയുടെ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ഇരുമ്പ് വടി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചു. ഈ സമയം ഇയാള്‍ വാഹനം വെട്ടിച്ച് രക്ഷപ്പെട്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കല്ലൂര്‍ക്കാട് സബ് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍,സി പി ഒ മാരായ ബിനുമോന്‍ ജോസഫ്, ജിയോ എന്നിവര്‍ സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. 

◾നടൻ ശ്രീനാഥ് ഭാസി അവതാരകയെ അപമാനിച്ചുവെന്ന പരാതിയില്‍ നിര്‍മാതാക്കളുടെ സംഘടന ഇടപെടുന്നു. വിവാദ അഭിമുഖം നടന്ന ദിവസം നടനൊപ്പമുണ്ടായിരുന്നവരെ വിളിച്ച് വരുത്തും. അവതാരക നൽകിയ പരാതിയിലാണ് നടപടി. മൊഴികൾ വിലയിരുത്തിയ ശേഷമായിരിക്കും ശ്രീനാഥ് ഭാസിക്ക് എതിരായ നടപടി തീരുമാനിക്കുക.സംഭവത്തിൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്‍ത ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍), 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നടനെ,സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

◾കോഴിക്കോട്: ബാലുശ്ശേരിയിൽ മിഠായി മോഷ്ടിച്ചെന്ന് ആരോപിച്ച് കാന്റീൻ ജീവനക്കാരൻ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചു. കോക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിക്കാണ് പരുക്കേറ്റത്. സ്കൂളിനകത്തെ കാന്റീനിലെ ജീവനക്കാരൻ സജി ആണ് മറ്റു വിദ്യാർത്ഥികൾ നോക്കി നിൽക്കെ മർദിച്ചത്. കുട്ടിയുടെ രക്ഷിതാക്കൾ ബാലുശ്ശേരി പൊലീസിൽ പരാതി നൽകി.

◾പേപ്പട്ടികളെയും അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍. പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള്‍ അവയെ കൊല്ലാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. പേപ്പട്ടി ശല്യം ഇത്രയും രൂക്ഷമായ സാഹചര്യത്തില്‍ നിലവിലെ ചട്ടങ്ങളില്‍ ഇളവു വരുത്തി അനുമതി നല്‍കണമെന്നാണ് ആവശ്യം.

ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.

◾വയനാട്: ഫുട്ബാള്‍ കളിക്കുന്നതിനിടെ വയനാട് സ്വദേശിയായ വിദ്യാര്‍ഥി കോയമ്പത്തൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. വൈത്തിരി കോളിച്ചാല്‍ സ്വദേശി അബ്‍ദുള്ള – ആമിന ദമ്പതികളുടെ മകന്‍ റാഷിദ് (21) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കൂട്ടുകാരുമൊത്ത് ഫുട്ബാള്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്നവര്‍ റാഷിദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോപ്പുലർ ഫ്രണ്ടിന് എതിരെ കുരുക്ക് മുറുകുന്നു.

◾പോപ്പുലര്‍ ഫ്രണ്ടിനെതിരെ കര്‍ണാടക, ആസാം, യുപി, മഹാരാഷ്ട്ര, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങി എട്ടു സംസ്ഥാനങ്ങളില്‍ റെയ്ഡ്. അഞ്ചു സംസ്ഥാനങ്ങളില്‍നിന്ന് 247 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനങ്ങളിലെ പൊലീസാണ് പരിശോധന നടത്തിയത്. ഡല്‍ഹിയില്‍ റെയ്ഡ് പ്രദേശങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. സെപ്റ്റംബര്‍ 22ന് എന്‍ഐഎ റെയ്ഡില്‍ 106 പേരെ അറസ്റ്റു ചെയ്തിരുന്നു. ഇപ്പോള്‍ ഡല്‍ഹിയില്‍ 30 പേരെയാണ് കസ്റ്റഡിയിലെടുത്തത്. കര്‍ണാടകത്തില്‍ 80 പേരെ പൊലീസ് പിടികൂടി. ജില്ലാ പ്രസിഡന്റുമാരടക്കം 45 പേരെ അറസ്റ്റു ചെയ്തു.

◾ബോളിവുഡ് നടിയും സംവിധായികയും നിര്‍മാതാവുമായ ആശ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്. സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷയായ ആദ്യ വനിതയാണ് ആശാഖ് പരേഖ്. ടെലിവിഷന്‍ പരമ്പരകളും ആശാ പരേഖ് സംവിധാനം ചെയ്തിട്ടുണ്ട്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

◾ഗവര്‍ണര്‍ക്കെതിരേ പരസ്യ വിമര്‍ശനവുമായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍. ഗവര്‍ണര്‍ രൂപീകരിച്ച രണ്ടംഗ സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ അംഗത്തെ നിയോഗിക്കാന്‍ ചട്ടം അനുവദിക്കുന്നില്ലെന്നു വൈസ് ചാന്‍സലര്‍ പറഞ്ഞു.

◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ഗതാഗത തടസംമുണ്ടാക്കുന്നുവെന്ന് ആരോപിച്ചുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കാന്‍ ഹര്‍ജിക്കാരനു കഴിഞ്ഞില്ല. യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

◾കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്കെതിരേ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹര്‍ജിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാകും. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെ ഒഴിവാക്കിയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല നല്‍കിയ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും.

◾ജയസാധ്യതയുള്ള ആറു മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ കര്‍മ്മ പദ്ധതിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശൂര്‍, പാലക്കാട് എന്നിവയാണ് ആറു മണ്ഡലങ്ങള്‍. ബൂത്ത് ഇന്‍ ചാര്‍ജുമാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍വരെ വീടു കയറി പ്രചാരണം നടത്തണമെന്നാണ് നിര്‍ദേശം.

◾സംസ്ഥാന സെക്രട്ടേറിയറ്റ് സംവിധാനം പുനസ്ഥാപിക്കണമെന്ന് സിപിഐയിലെ കാനം വിരുദ്ധപക്ഷം. സംസ്ഥാന സെക്രട്ടറിയുടെ ഏകപക്ഷീയ നയങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന നിലപാട് 30 ന് ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ത്താനാണ് നീക്കം. എന്നാല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പിലടക്കം ഉണ്ടായ വളര്‍ച്ച നേതൃത്വത്തിന്റെ സ്വീകാര്യതക്കു തെളിവാണെന്നാണ് കാനം അനുകൂലികളുടെ നിലപാട്.

◾ഉദ്യോഗസ്ഥര്‍ ഓഫീസിലിരുന്ന് റോഡ് പരിശോധനാ റിപ്പോര്‍ട്ട് നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഉദ്യാഗസ്ഥര്‍ ഫീല്‍ഡില്‍ പോയി പരിശോധന നടത്തണം. പുതിയ റോഡ് പണിതതിനുശേഷം കുടിവെള്ള പദ്ധതിക്കായി റോഡ് കുത്തിപ്പൊളിക്കുന്ന സംഭവങ്ങള്‍ അവസാനിപ്പിക്കണം. ഇതിനായി ജലവിഭവ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.

◾കണ്ണൂര്‍ അത്താഴക്കുന്നിലെ തോണി അപകടത്തില്‍ മരണം മൂന്നായി. തോണി മറിഞ്ഞ് കാണാതായ അത്താഴക്കുന്നിലെ കെ. സഹദിന്റെ മൃതദേഹവും കണ്ടെത്തി. കാണാതായ രണ്ട് പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

◾രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് പെരിന്തല്‍മണ്ണ ഏലംകുളം സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് കെട്ടിടത്തില്‍ കറുത്ത ബാനര്‍. ‘പൊറോട്ടയല്ല, കുഴിമന്തിയാണ് പെരിന്തല്‍മണ്ണയില്‍ ബെസ്റ്റെ’ന്ന് എഴുതിയ ബാനറാണ് ഉയര്‍ത്തിയത്. കെട്ടിടത്തില്‍ രാഹുലിന്റെ യാത്ര കാണാന്‍ നിരവധി സ്ത്രീകള്‍ കയറി നില്‍ക്കുന്ന ചിത്രം വി ടി ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവച്ചത് ‘കറുത്ത ബാനറുമായി കമ്മികള്‍, തുടുത്ത മനസുമായി ജനങ്ങള്‍’ എന്ന കുറിപ്പോടെയാണ്.

◾പോപ്പുലര്‍ ഫ്രണ്ടിനെയല്ല, ആദ്യം ആര്‍എസ്എസിനെയാണ് നിരോധിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കേരളത്തില്‍ എസ്ഡിപിഐ – സിപിഎം സഖ്യമുണ്ടെന്നത് എതിരാളികളുടെ വ്യാജ പ്രചാരണമാണ്. കേരളത്തില്‍ ഹര്‍ത്താലുകള്‍ നിരോധിക്കണം എന്ന അഭിപ്രായം സിപിഎമ്മിനില്ലെന്നും ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.

◾കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ ജാമ്യാപേക്ഷയുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍. അന്വേഷണം പൂര്‍ത്തിയായെന്നും തെളിവുകളില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. സെക്യൂരിറ്റി ജീവനക്കാരന് പ്രതികളോടുള്ള ശത്രുതയാണ് കേസില്‍ പെടുത്താന്‍ കാരണമെന്നും പൊലീസിന് ഗൂഡലക്ഷ്യങ്ങളുണ്ടെന്നും പ്രതികള്‍ ആരോപിച്ചു.

◾അട്ടപാടി മധു വധകേസില്‍ ജാമ്യം ആവശ്യപ്പെട്ട് 11 പ്രതികള്‍ കോടതിയില്‍. പാലക്കാട് മണ്ണാര്‍ക്കാട് വിചാരണ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് കാണിച്ചാണ് കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. കേസില്‍ ഇനി വിസ്തരിക്കാനുള്ളത് ഉദ്യോഗസ്ഥരെ മാത്രമാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

◾നവരാത്രി വൃതം ആരംഭിച്ചതോടെ സംസ്ഥാനത്തു പച്ചക്കറി വില കത്തുന്നു. കിലോയ്ക്ക് 30 രൂപ വിലയുണ്ടായിരുന്ന ഇനങ്ങള്‍ക്ക് ഇരട്ടിയിലേറെ വര്‍ധിച്ച് 70 രൂപയിലേറെയായി. 50 രൂപയുണ്ടായിരുന്ന കാരറ്റിന് നൂറു രൂപയാണ് വില. ബീന്‍സ്, പാവയ്ക്ക, പയര്‍ എന്നിവയ്ക്കെല്ലാം മുപ്പതു രൂപയാണു വര്‍ധിച്ചത്. തക്കാളിക്ക് 30 രൂപയില്‍നിന്ന് 50 രൂപയായി. നവരാത്രിക്കു പച്ചക്കറി ഡിമാന്‍ഡ് വര്‍ധിച്ചതും അയല്‍ സംസ്ഥാനങ്ങളിലെ വിളനാശംമൂലം വരവു കുറഞ്ഞതുമാണ് വിലക്കയറ്റത്തിനു കാരണം.

◾സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മധ്യവയസ്‌കയോട് മോശമായി പെരുമാറിയ ജീവനക്കാരന്‍ അറസ്റ്റില്‍. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അറ്റന്‍ഡര്‍ കോതമംഗലം പുതുപ്പാടി പുണച്ചില്‍ വീട്ടില്‍ പൗലോസിനെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.

◾മകളേയും തന്നെയും ആക്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുന്നു. കെഎസ്ആര്‍ടിസിയെ താന്‍ അപമാനിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ആരോപണം പ്രേമനന്‍ തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി നാളെ പരിഗണിക്കും

◾യുവാവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ആളും സംഘാംഗങ്ങളും അടക്കം നാലു പേര്‍ അറസ്റ്റില്‍. കല്ലൂര്‍ക്കാട് കലൂര്‍ കുന്നേല്‍ വീട്ടില്‍ രവി (67), ബ്ലാക്ക് മാന്‍ എന്ന വിഷ്ണു, അമീന്‍, നെല്ലൂര്‍ സാന്‍ജോ എന്നിവരെയാണ് കല്ലൂര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. കലൂരിലെ ജോഷി ആന്റണിയെ വകവരുത്താനാണ് രവി ഇരുപതിനായിരം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്.

◾മ്യാന്‍മറില്‍ കുടുങ്ങിയ മലയാളികളെ മോചിപ്പിക്കാന്‍ ലക്ഷങ്ങള്‍ മോചനദ്രവ്യമായി നല്‍കണമെന്ന് മാഫിയ സംഘം. വിവരങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ തടവുകാരെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്. മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയോ ക്യാമറയില്‍ സ്റ്റിക്കര്‍ പതിക്കുകയോ ചെയ്തതായാണ് വിവരം.

◾ഡ്യൂട്ടി പരിഷ്‌കരണമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെഎസ്ആര്‍ടിസി സിഎംഡി വിളിച്ച തൊഴിലാളി സംഘടനാ നേതാക്കളുമായുള്ള യോഗം ഇന്ന് തിരുവനന്തപുരത്ത്. വൈകുന്നേരം നാലരയോടെ ചീഫ് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കല്‍, അക്കൗണ്ട്സ് വിഭാഗം ജീവനക്കാരുടെ ഓഫീസ് സമയ മാറ്റം, ഓപ്പറേഷന്‍ വിഭാഗം ജീവനക്കാരുടെ കളക്ഷന്‍ ഇന്‍സെന്റീവ് പാറ്റേണ്‍ പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളാണ് പ്രധാന അജണ്ട.

◾അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ നടന്‍ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കി. ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്ത സാമ്പിള്‍ എന്നിവയുടെ സാമ്പിളുകള്‍ മരട് പൊലീസ് ശേഖരിച്ചു. നടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

◾മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ കല്ലായിയെ അറസ്റ്റു ചെയ്തത് പ്രതികാര നടപടിയെന്ന് എം കെ മുനീര്‍. മോദി രീതിയിലുള്ള പ്രതികാര നടപടികളാണ് കേരളത്തിലും നടക്കുന്നത്. ലീഗ് നേതാക്കളെ വിജിലന്‍സ് കേസുകളില്‍ കുടുക്കുകയാണ്. അന്വേഷണത്തില്‍ ഭയമില്ല. എന്നാല്‍, അന്വേഷണങ്ങളില്‍ സുതാര്യത വേണമെന്നും എം കെ മുനീര്‍ പറഞ്ഞു. മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ചാണ് അബ്ദുല്‍ റഹ്‌മാന്‍ കല്ലായിയെ അറസ്റ്റുചെയ്തു വിട്ടയച്ചത്.

◾ഹര്‍ത്താലിന് കടയടപ്പിക്കാന്‍ വടിവാളെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടു പേര്‍ തൃശൂര്‍ ജില്ലയിലെ പാവറട്ടിയില്‍ അറസ്റ്റില്‍. മുല്ലശേരി സ്വദേശികളായ ഷാമില്‍, ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. ബസിന് കല്ലെറിഞ്ഞതിന് പാവറട്ടി, വടക്കാഞ്ചേരി പൊലീസ് രണ്ടു പേരെ വീതം പിടികൂടി. കല്ലമ്പലത്ത് ബസിന് കല്ലെറിഞ്ഞ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി.

◾ദേവസ്വം ബോര്‍ഡില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസില്‍ അമ്മയും മകനും ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ചെട്ടികുളങ്ങര സ്വദേശി കെ.ജെ സിനി എന്ന സിനി എസ് പിള്ള (47), മകന്‍ അനന്തകൃഷ്ണന്‍ (23), കരുനാഗപ്പള്ളി കൊല്ലക വടക്കുംതല മൂന്നു സെന്റ് കോളനിയിലെ രുദ്രാക്ഷ് എന്ന കുക്കു (27) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് സോണിയ ഗാന്ധിയെ കാണാന്‍ സമയം ചോദിച്ചു. ഇതിനിടെ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഗലോട്ടുമായും സച്ചിന്‍ പൈലറ്റുമായും സംസാരിക്കും. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് വരണാധികാരി മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കി.

◾രാജസ്ഥാനില്‍ സമാന്തര യോഗം നടത്തിയും ഹൈക്കമാന്‍ഡിനെ വിമര്‍ശിച്ചും പ്രതിസന്ധിക്കു നേതൃത്വം നല്‍കിയ മന്ത്രി ശാന്തി ധരിവാളിന് എഐസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഗലോട്ടിനെതിരെ ഹൈക്കമാന്‍ഡ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന് ധരിവാള്‍ ആരോപണം ഉന്നയിച്ചിരുന്നു. സമാന്തര യോഗം ചേര്‍ന്നത് ധരിവാളിന്റെ വീട്ടിലാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തനാണ് മന്ത്രി ശാന്തി ധരിവാള്‍.

◾മദ്യപിച്ചെത്തിയ ആള്‍ എയര്‍ ഹോസ്റ്റസിനെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു. പ്രതിയെ എയര്‍ ഹോസ്റ്റസ് മുറിയില്‍ പൂട്ടിയിട്ട് പോലീസിനെ വിളിച്ചുവരുത്തി അറസ്റ്റു ചെയ്യിച്ചു. ഡല്‍ഹിയിലെ മെഹ്റോലി മേഖലയില്‍ ഖാന്‍പൂര്‍ സ്വദേശിയായ ഹര്‍ജീത് യാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ പാര്‍ട്ടി നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ് ഇയാള്‍.

◾ജോലി കഴിഞ്ഞ് വൈകി മദ്യപിച്ച് വീട്ടില്‍ തിരിച്ചെത്തിയ കാമുകിയായ ബാര്‍ ജീവനക്കാരിയെ കൊലപ്പെടുത്തിയ മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം ഉപേക്ഷിക്കാന്‍ ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭവാന്ദിയിലെ പ്രതി സദ്ദാം സയ്യിദാണ് പിടിയിലായത്. 24 കാരിയായ കവിതാ മദാര്‍ എന്ന മസ്‌കനുമായി പ്രണയത്തിലായിരുന്നു സയ്യിദ്.

◾ക്യൂബയില്‍ സ്വവര്‍ഗ വിവാഹവും ദത്തെടുക്കലും നിയമപരമാക്കുന്നുന്നു. ഹിതപരിശോധനയില്‍ 66.9 ശതമാനം പേര്‍ അനുകൂലിച്ചു. 39 ലക്ഷം പേരാണു പിന്തുണച്ചതെന്ന് കമ്മീഷന്‍ പ്രസിഡന്റ് അലീന ബല്‍സെയ്റോ ഗുട്ടറസ് പറഞ്ഞു.

◾ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി 20 നാളെ വൈകുന്നേരം ഏഴിനു കാര്യവട്ടം സ്റ്റേഡിയത്തില്‍. ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റഴിഞ്ഞു. ഇന്ത്യയുടെ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി മല്‍സരം കാണാന്‍ എത്തുന്നുണ്ട്. ഗാംഗുലി സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപെയ്‌നുമായി സഹകരിക്കും. ഇതിനു മുഖ്യമന്ത്രി പിണറായി വിജയനുമായി ഗാംഗുലി സംസാരിക്കും.

സ്വർണ്ണവില വീണ്ടും ഇടിഞ്ഞു

◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുത്തനെ കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് കുറഞ്ഞത്. ഇന്നലെ 160 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 36640 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില കുറഞ്ഞു. 40 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ 20 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4580 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 25 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3785 രൂപയാണ്.


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.