നാളത്തെ പത്രവാർത്തകൾ ഇന്നേ വായിക്കാം.
പുളിക്കീഴ് എസ് ഐ സാജൻ പീറ്ററെ സ്ഥലംമാറ്റി.
◾മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. പുളിക്കീഴ് എസ്.ഐ സാജന്‍ പീറ്ററെയാണ് സ്ഥലം മാറ്റിയത്. സംഭവത്തില്‍ പത്തനംതിട്ട എസ്പി തിരുവല്ല ഡിവൈഎസ്പിയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് എസ് ഐക്കെതിരെ വകുപ്പ് തല നടപടി ശുപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാജനെ പത്തനംതിട്ട സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് എസ് പി ഉത്തരവിറക്കിയത്.
അഭിരാമിയുടെ കുടുംബത്തിന് അടിയന്തരമായി സഹായം നൽകണമെന്ന് വിക്ടർ ടി തോമസ്
◾പത്തനംതിട്ട: തെരുവുനായ ആക്രമണത്തിൽ മരണപ്പെട്ട അഭിരാമി എന്ന കുട്ടിയുടെ കുടുംബത്തിന് അടിയന്തരമായി സർക്കാർ ധനസഹായം എത്തിക്കണമെന്നും. തെരുവ് നായ്ക്കളുടെയും വന്യ മൃഗങ്ങളുടെയും അക്രമണത്തിൽ പരിക്കേൽക്കുന്നവർ ക്ക് സർക്കാർ ധനസഹായം നൽകണമെന്നും വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു. ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സാചിലവ് സർക്കാർ സ്വകാര്യ ആശുപത്രി വ്യത്യാസമില്ലാതെ പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണം എന്നും വിക്ടർ ആവശ്യപ്പെട്ടു. അഭിരാമിയുടെ മരണം സർക്കാരിനും ആരോഗ്യവകുപ്പിനും ഉണ്ടായ അനാസ്ഥ മൂലം ആണ് സംഭവിച്ചത് എന്നും അദ്ദേഹം പറഞ്ഞു
പത്തനംതിട്ട സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് ജില്ലയായി.
◾സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി പത്തനംതിട്ടയെ ആന്റോ ആന്റണി എംപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. ബാങ്ക് സേവനങ്ങളും പണമിടപാടുകളും പൂര്‍ണമായും ഡിജിറ്റലാക്കണമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡിജിറ്റലൈസേഷന്‍ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ജൂണില്‍ ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ചിരുന്നു.
◾അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തില്‍നിന്ന് ഹൈക്കമാന്‍ഡ് പിന്നോട്ട്. രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ഗെലോട്ട് നിലപാട് കടുപ്പിച്ചതോടെയാണ് ഹൈക്കമാന്‍ഡ് നിലപാടു മാറ്റുന്നത്. പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചയ്ക്ക് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെ ഹൈക്കമാന്‍ഡ് വിളിച്ചുവരുത്തി. മധ്യസ്ഥനാകാന്‍ അജയ് മക്കാനേയും വിളിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. എഐസിസി പ്രസിഡന്റു സ്ഥാനത്തേക്കു ഗെലോട്ടിന് പകരം വേറെ ആരെ പരിഗണിക്കുമെന്ന ചര്‍ച്ചയും പുരോഗമിക്കുന്നുണ്ട്.
◾പൊട്ടന്‍ കളിച്ച് ഗെലോട്ട്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കന്നതിനെതിരേ 90 എംഎല്‍എമാര്‍ രാജിവക്കുമെന്നു ഭീഷണിപ്പെടുത്തിയതിനു താന്‍ ഉത്തരവാദിയല്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. എല്ലാംതന്റെ കൈവിട്ട് പോയെന്നാണ് ഗെലോട്ട് പറയുന്നത്. ഗാന്ധി കുടുംബം അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് ഗെലോട്ടിനെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കേയാണ് രാജസ്ഥാനില്‍ ഗെലോട്ട് പക്ഷത്തിന്റെ അട്ടിമറി. ഇതേസമയം, കോണ്‍ഗ്രസിനെ അപഹസിച്ച ഗെലോട്ടിനെ അധ്യക്ഷനാക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തി.
ശശി തരൂരിന് പിന്തുണ കൂടുന്നു
◾കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന്‍ നെഹ്റു കുടുംബത്തിന്റെ പിന്തുണ തനിക്കുണ്ടെന്ന് ശശി തരൂര്‍ എംപി. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്ന് സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും പറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പട്ടാമ്പിയില്‍ വന്നത്. രാജ്യത്തെ ഭൂരിഭാഗം പേരും തന്നെ പിന്തുണക്കും. കേരളത്തിലെ ചിലരുടയും പിന്തുണ ലഭിക്കും. രാജസ്ഥാന്‍ വിഷയത്തില്‍ പ്രതികരണത്തിനില്ലെന്നും തരൂര്‍ വ്യക്തമാക്കി.
◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും. എഐസിസി പ്രസിഡന്റു സ്ഥാനത്തേക്കു മല്‍സരിക്കാന്‍ സാധ്യതയുള്ള ദ്വിഗ് വിജയ്സിംഗും പാലക്കാട്ട് എത്തിയിട്ടുണ്ട്.
ഭാരത് ജോഡോ യാത്രയെ "പൊറോട്ട അല്ല " എന്ന് ആക്ഷേപിച്ച് ഡി വൈ എഫ് ഐ
◾ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന വഴിയില്‍ പരിഹാസം നിറഞ്ഞ കുറിപ്പിട്ട ഡി.വൈ.എഫ്.ഐ പ്രചരണ ബാനറുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പോരാട്ടമാണ് ബദല്‍, പൊറോട്ടയല്ല എന്ന് എഴുതിയ ബാനറുകളാണ് നശിപ്പിച്ചത്. ഭാരത് ജോഡോ യാത്രയെ പരിഹസിച്ചായിരുന്നു ഡിവൈഎഫ്ഐ ഇത്തരം ബാനറുകള്‍ സ്ഥാപിച്ചത്. പുതുക്കാട്, വടക്കാഞ്ചേരി എന്നിവടങ്ങളില്‍ ആയിരുന്നു ബോര്‍ഡുകള്‍. യാത്രയ്ക്കിടെ രാഹുല്‍ഗാന്ധി ഹോട്ടലുകളില്‍ കയറുന്നത് പരിഹസിച്ചായിരുന്നു ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍ ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ നശിപ്പിക്കുകയായിരുന്നു. പ്രചരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്ന ദൃശ്യങ്ങളും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നുണ്ട്.
നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.
◾ഓണ്‍ലൈന്‍ മാധ്യമ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീനാഥിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. നിലവില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ശ്രീനാഥിന് പൊലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ പൊലീസിനോട് നടന്‍ സാവകാശം തേടിയ ശേഷം ഉച്ചയ്ക്കാണ് ഹാജരായത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തത്. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി. പരാതിക്കാരിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
◾കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നുതന്നെ നിശ്ചയിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള സര്‍വകലാശാല വിസിക്കാണ് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയത്.
കാട്ടാക്കട കേസിൽ പ്രതികളായ കെഎസ്ആർടിസി ജീവനക്കാർ മുൻകൂർ ജാമ്യ ഹർജി നൽകി.
◾കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ കൺസെഷൻ ടിക്കറ്റ് പുതുക്കാൻ മകളോടൊപ്പം എത്തിയ പിതാവിനെ മർദിച്ച കേസിലെ പ്രതികളായ ജീവനക്കാർ മുൻകൂർ ജാമ്യാപേക്ഷ നൽകി. അഡീഷണൽ സെഷൻസ് കോടതി ഈ മാസം 28ന് ജാമ്യാപേക്ഷ പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷ അഡീഷണൽ സെഷൻസ് കോടതിക്ക് കൈമാറുകയായിരുന്നു
പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു
◾തീവ്രവാദ കേസില്‍ ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസുമായി എന്‍ഐഎ. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍, സെക്രട്ടറി സിഎ റൗഫ് എന്നിവര്‍ക്കെതിരെയാണ് കൊച്ചി എന്‍ഐഎ കോടതിയില്‍ ഹര്‍ജി നല്‍കിയത്. റെയ്ഡിനിടയില്‍ ഒളിവില്‍പോയ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും എന്‍ഐഎ കുറ്റപ്പെടുത്തി.
◾കണ്ണൂര്‍ പുല്ലൂപ്പിക്കടവില്‍ തോണി മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. പുല്ലുപ്പിക്കടവില്‍ ഇന്നലെ രാത്രി തോണി മറിഞ്ഞത് ആരും അറിഞ്ഞില്ല. പുഴയില്‍ മൃതദേഹം കണ്ടപ്പോഴാണ് തോണി മറിഞ്ഞ വിവരം അറിഞ്ഞത്. അത്താഴക്കുന്ന് സ്വദേശികളായ റമീസ്, അഷ്‌കര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സഹദ് എന്നയാള്‍ക്കായി ഫയര്‍ ഫോഴ്സ് തെരച്ചില്‍ നടത്തുന്നു.
നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റം നിഷേധിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍.
◾നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റം നിഷേധിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഇഎംഎസ് തുടങ്ങിയ നേതാക്കള്‍ ജയിലില്‍ കിടന്നിട്ടില്ലേയെന്നു ചോദിച്ചുകൊണ്ടാണ് ജയരാജന്‍ കോടതിക്കു മുന്നില്‍ മാധ്യമപ്രവര്‍ത്തരോടു പ്രതികരിച്ചത്. യുഡിഎഫ് ഭരണകാലത്തെ പ്രതിപക്ഷത്തെ അവഹേളിക്കാനാണ് അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചതെന്നും ജയരാജന്‍ പറഞ്ഞു.
◾കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം. 100 എംബിബിഎസ് സീറ്റുകളിലേക്ക് ഈ വര്‍ഷം തന്നെ അഡ്മിഷന്‍ തുടങ്ങും.
◾ബിജെപി ഓഫീസ് നിര്‍മാണത്തിന്റെ മറവില്‍ വീടു നിര്‍മിച്ചെന്നും പണം അടിച്ചമാറ്റിയെന്നും ആരോപിച്ച് പോസ്റ്റര്‍ യുദ്ധം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ തിരുവനന്തപുരത്ത് ബിജെപി ഓഫിസ് ഉദ്ഘാടനം ചെയ്യാനിരിക്കെ ജില്ലയിലെ പ്രധാന നേതാക്കളായ വി.വി രാജേഷ്, സി ശിവന്‍കുട്ടി, എം ഗണേശന്‍ എന്നിവര്‍ക്കെതിരെയാണ് പോസ്റ്റര്‍.
◾മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ പ്രതികളായ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു. മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്‍റഹിമാന്‍ കല്ലായി, കോണ്‍ഗ്രസ് നേതാവ് എം സി കുഞ്ഞമ്മദ്, യു മഹ്റൂഫ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ അനുസരിച്ചാണ് ഇവര്‍ ഹാജരായത്. മൂന്ന് കോടി രൂപ ചെലവായ നിര്‍മ്മാണത്തിന് പത്തു കോടി രൂപ ചെവായെന്നു കണക്കുണ്ടാക്കിയെന്നാണ് ഒരാരോപണം. ബില്ലുകളോ വൗച്ചറുകളോ ഇല്ലെന്നും പരാതിയില്‍ പറയുന്നു.
◾ഹിജാബ് വിഷയത്തില്‍ കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂളിലേക്ക് മുസ്ലിം വിദ്യാര്‍ഥി സംഘടനയായ എസ്ഐഒ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തില്‍ നടക്കാവ് എസ്ഐ ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രൊവിഡന്‍സ് സ്‌കൂളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതുമൂലം ഏതാനും വിദ്യാര്‍ത്ഥിനികള്‍ ടിസി വാങ്ങി സ്‌കൂള്‍ വിട്ടുപോയിരുന്നു.
◾ഓണ്‍ലൈന്‍ അവതാരകയോട് അസഭ്യം പറഞ്ഞെന്ന കേസില്‍ മൊഴിയെടുക്കാന്‍ പോലീസിനു മുന്നില്‍ നടന്‍ ശ്രീനാഥ് ഭാസി ഇന്ന് ഹാജരായില്ല. ഹാജരാകാന്‍ ശ്രീനാഥ് ഭാസി സാവകാശം തേടിയിരുന്നു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എ കെ ജി ആക്രമണ കേസിൽ തെളിവില്ലാതെ പോലീസ് അലയുന്നു.
◾എ കെ ജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ജിതിനെ പോലീസ് പുലര്‍ച്ചെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. പൊലീസ് വാഹനം ഒഴിവാക്കിയാണ് ക്രൈംബ്രാഞ്ച് പോലീസ് എത്തിയത്. സ്ഫോടകവസ്തു എറിയുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രം ജിതിന്‍ കായലില്‍ ഉപേക്ഷിച്ചെന്നാണ് ക്രൈംബാഞ്ചിന്റെ ഇപ്പോഴത്തെ വാദം.
◾കലൂരില്‍ ഇന്നലെ രാജേഷ് എന്നയാളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളില്‍ ഒരാളായ അഭിഷേക് ജോണ്‍ അടക്കം രണ്ടു പേര്‍ പിടിയിലായി. തിരുവനന്തപുരം അമ്പൂരി സ്വദേശിയാണ്അഭിഷേക് ജോണ്‍. കൂട്ടാളിയായ കാസര്‍കോട് സ്വദേശി മുഹമ്മദാണ് ഒന്നാം പ്രതി. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാള്‍ ഇന്ന് രാവിലെ പിടിയിലായിരുന്നു.
◾ഗാന്ധി ശിഷ്യന്മാര്‍ക്ക് ആലുവയില്‍ എങ്ങനെ സവര്‍ക്കരുടെ ചിത്രം വയ്ക്കാന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് ധീരജിന്റെ സ്മാരകത്തിന് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധീരജിനൊപ്പം പരിക്കേറ്റ അമലിനും അഭിജിത്തിനും അഞ്ചു ലക്ഷം രൂപ കൈമാറി. ധീരജിന്റെ അച്ഛനും അമ്മയും ചടങ്ങില്‍ പങ്കെടുത്തു.
◾പിപിഇ കിറ്റ് ധരിച്ച് ചാവക്കാട് ആശുപത്രിപടിയില്‍ മെഡിക്കല്‍ ഷോപ്പ് കുത്തിത്തുറന്ന് ഒന്നേ മുക്കാല്‍ ലക്ഷം രൂപ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. കൊട്ടാരക്കര ‘കോട്ടത്തല രാജേഷ്’ എന്നറിയപ്പെടുന്ന കരിക്കത്ത് പുത്തന്‍വീട്ടില്‍ രാജേഷ് ആണ് പിടിയിലായത്.
◾സഹകരണ ബാങ്ക് സെക്രട്ടറിക്കെതിരേ ലൈംഗിക അതിക്രമത്തിനു പരാതി നല്‍കിയ സീനിയര്‍ ക്ലര്‍ക്കിനു പൊലീസ് സംരക്ഷണം നല്‍കാന്‍ കേരള ഹൈക്കോടതി ഉത്തരവ്. തൃശൂര്‍ വലപ്പാട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി വി.ആര്‍ ബാബുവിനെതിരെ പരാതി നല്‍കിയ സീനിയര്‍ ക്ലര്‍ക്കിനാണു സംരക്ഷണം നല്‍കുക. 2010 മുതല്‍ ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതി.
◾വടകര പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്കു ശ്രമിച്ച സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേലുദ്ദോഗസ്ഥന്റെ പീഡനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹപ്രവര്‍ത്തകരുടെ വാട്ട്സാപ്പ് ഗ്രൂപ്പിലേക്കു ശബ്ദ സന്ദേശമിട്ടാണ് ആത്മഹത്യക്കു ശ്രമിച്ചത്.
◾വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാര്‍കാട് ആലാലിയ്ക്കല്‍ വീട്ടില്‍ മുസ്തഫ (20) ആണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് ആലപ്പുഴയിലെ ലോഡ്ജില്‍ പീഡിപ്പിച്ചെന്നാണ് പരാതി.
◾വിഴിഞ്ഞം ഉച്ചക്കടയിലെ ലേബര്‍ക്യാമ്പില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിയെ വിഴിഞ്ഞം പൊലീസ് ജാര്‍ഖണ്ഡിലെ വീട്ടില്‍നിന്ന് അറസ്റ്റുചെയ്തു. ലഖാന്ത്ര സാഹിന്‍(44) ആണ് അറസ്റ്റിലായത്. ജാര്‍ഖണ്ഡ് സ്വദേശിയായ കന്താ ലൊഹ്‌റയെയാണ്(36) കൊലപ്പെടുത്തിയത്.
◾കൊല്ലത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊല്ലം കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്.
◾ഉത്തരാഖണ്ഡിലെ വനതാര റിസോര്‍ട്ടില്‍ നിന്ന് മാസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു പെണ്‍കുട്ടിയെയും കാണാതായിരുന്നെന്നു കേസ്. എട്ടു മാസം മുന്‍പാണ് പൗരി ഗാഡ്വാള്‍ സ്വദേശിയായ റിസപ്ഷനിസ്റ്റിനെ കാണാതായത്. പെണ്‍കുട്ടി തന്റെ പണം മോഷ്ടിച്ച് കടന്നെന്നായിരുന്നു അന്ന് റിസോര്‍ട്ട് ഉടമയും ബിജെപി നേതാവിന്റെ മകനുമായ പുള്‍കിത് ആര്യ മൊഴി നല്‍കിയത്. ഇതേസമയം, റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ കൊലക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു പുറത്തുവരും.
◾രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയെ രാജസ്ഥാനിലെ കോണ്‍ഗ്രസ് പോരിനെ പരാമര്‍ശിച്ചു കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഭൂപേന്ദര്‍ യാദവിന്റെ ട്രോള്‍. ദയവായി ഇവരെ ആദ്യം ഒന്നിപ്പിക്കൂ എന്ന് അശോക് ഗെലോട്ടിന്റെയും സച്ചിന്‍ പൈലറ്റിന്റെയും ഒപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഭൂപേന്ദര്‍ യാദവ് പരിഹസിച്ചു.
◾കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച ഗുലാം നബി ആസാദ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് പേര്. പാര്‍ട്ടിയുടെ കൊടിയും ഗുലാം നബി ആസാദ് ജമ്മുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തിറക്കി.
◾സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഡല്‍ഹി പട്യാല ഹൗസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
◾ഇറ്റലിയില്‍ ജോര്‍ജിയ മെലോനി നയിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ‘ബ്രദേഴ്സ് ഇറ്റലി’യുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുന്‍പേ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി തോല്‍വി സമ്മതിച്ചു. 400 അംഗ പാര്‍ലമെന്റില്‍ ‘ബ്രദേഴ്സ് ഓഫ് ഇറ്റലി’ സഖ്യം 227 മുതല്‍ 257 സീറ്റുകള്‍ വരെ നേടുമെന്നാണ് വിലയിരുത്തല്‍. ഇതോടെ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോര്‍ജിയ മെലോനി അധികാരത്തിലെത്തും.
◾റഷ്യയിലെ സ്‌കൂളില്‍ അജ്ഞാതന്റെ വെടിയേറ്റ് ആറ് പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ നഗരമായ ഇഷെവ്സ്‌കിലാണ് സംഭവം. വെടിവച്ചയാളെ പിടികൂടാനായിട്ടില്ല. സുരക്ഷാസേനയും ആംബുലന്‍സുകളും സ്ഥലത്തെത്തി. വെടിവെപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
◾ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 യ്ക്കായി ഇന്ത്യന്‍ ടീം ഇന്ന് വൈകിട്ട് നാലരയോടെ തിരുവനന്തപുരത്തെത്തും. കഴിഞ്ഞ ദിവസം എത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം തുടങ്ങി. ബുധനാഴ്ച ഏഴരയ്ക്ക് ഗ്രീന്‍ഫീല്‍ഡില്‍ റണ്ണൊഴുകും.
◾ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയ ഇന്ത്യ ഒരു റേറ്റിംഗ് പോയിന്റ് കൂടി സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ റേറ്റിംഗ് പോയിന്റ് 268ലെത്തി. റാങ്കിംഗില്‍ രണ്ടാമതുള്ള ഇംഗ്ലണ്ടിനേക്കാള്‍ ഏഴ് പോയിന്റ് കൂടുതലാണിത്. ടി20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് റാങ്കിംഗിലെ മികവ്.
◾ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യത്തില്‍ വീണ്ടും ഇടിവ്. ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം 43 പൈസ കൂടി ഇടിഞ്ഞ് 81.52 ലേക്കെത്തി. അമേരിക്കന്‍ കറന്‍സി ശക്തിയാര്‍ജ്ജിക്കുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ രൂപയെ പുറകോട്ട് വലിക്കുന്നത്. ഇന്ത്യന്‍ രൂപയുടെ ചരിത്രത്തില്‍ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന വിനിമയ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നികുതി നിരക്കുകള്‍ ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സാമ്പത്തിക രംഗത്തെ വിദഗ്ദ്ധരുടെ വിലയിരുത്തല്‍ അനുസരിച്ച് ഡോളറിനെതിരെ വരും ദിവസങ്ങളില്‍ ഇന്ത്യന്‍ രൂപ 82 രൂപ മുതല്‍ 83.5 രൂപ വരെ ഇടിയുമെന്നാണ് കരുതുന്നത്.
Fabulous 👌
ReplyDelete