ഹർത്താലിനിടെ അക്രമങ്ങൾ കാട്ടിയവരെ അരിച്ചു പെറുക്കി പോലീസ് -പ്രഭാത വാർത്തകൾ വായിക്കാം
◾ഹര്‍ത്താലിനിടെ അക്രമങ്ങള്‍ നടത്തിയവരെ അരിച്ചുപെറുക്കി പോലീസ്. പൊതുമുതല്‍ നശിപ്പിച്ചതുമൂലമുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്ന് സര്‍ക്കാരിനോടു ഹൈക്കോടതി. പൊള്ളുമെന്നു തോന്നുന്നതുവരെ ബസുകള്‍ക്കുനേരെ ആക്രമണം തുടരുമെന്ന് ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഹര്‍ത്താലില്‍ 70 കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിച്ചെന്നും ഈയിനത്തില്‍ 45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇന്നലെ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 170 പേരെ അറസ്റ്റു ചെയ്തു. 368 പേരെ കരുതല്‍ തടവിലാക്കി. അക്രമങ്ങള്‍ നടത്തിയ കൂടുതല്‍പേരെ ഉടനേ പിടികൂടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
◾തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായി 170 പേര്‍ അറസ്റ്റിലായി. 368 പേരെ കരുതല്‍ തടങ്കലിലാക്കിയതായും കേരള പോലീസ് വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി. (ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 12, 11, 3
തിരുവനന്തപുരം റൂറല്‍ - 10, 2, 15
കൊല്ലം സിറ്റി - 9, 0, 6
കൊല്ലം റൂറല്‍ - 10, 8, 2
പത്തനംതിട്ട - 11, 2, 3
ആലപ്പുഴ - 4, 0, 9
കോട്ടയം - 11, 87, 8
ഇടുക്കി - 3, 0, 3
എറണാകുളം സിറ്റി - 6, 4, 16
എറണാകുളം റൂറല്‍ - 10, 3, 3
തൃശൂര്‍ സിറ്റി - 6, 0, 2
തൃശൂര്‍ റൂറല്‍ - 2, 0, 5
പാലക്കാട് - 2, 0, 34
മലപ്പുറം - 9, 19, 118
കോഴിക്കോട് സിറ്റി - 7, 0, 20
കോഴിക്കോട് റൂറല്‍ - 5, 4, 23
വയനാട് - 4, 22, 19
കണ്ണൂര്‍ സിറ്റി - 28, 1, 49
കണ്ണൂര്‍ റൂറല്‍ - 2, 1, 2
കാസര്‍ഗോഡ് - 6, 6, 28
ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 30 ലക്ഷത്തില്‍പ്പരം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. 60 ശതമാനം അധിക കെഎസ്ആര്‍ടിസി ബസ്സുകളാണ് ഇന്ന് സര്‍വീസ് നടത്തിയത്. ആക്രമണത്തില്‍ 51 ബസ്സുകള്‍ക്ക് നാശനഷ്ടമുണ്ടായി, 11 ജീവനക്കാര്‍ക്ക് പരിക്കേറ്റതായും മന്ത്രി വ്യക്തമാക്കി.പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് ആക്രമികള്‍ക്കെതിരെ പിഡിപിടി ആക്ട് അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം ഈടാക്കാന്‍ നിയമനടപടിയുമായി കെഎസ്ആര്‍ടിസി മുന്നോട്ടുപോവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബസ്സുകള്‍ ആക്രമിക്കപ്പെട്ടാലും സര്‍വീസ് തുടരുമെന്ന് നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു.
◾‘അരുതേ…ഇനിയും ഞങ്ങള്‍ക്ക് താങ്ങാന്‍ വയ്യ’;
ആനവണ്ടിയെ തകര്‍ത്തുകൊണ്ടുള്ള സമരങ്ങള്‍ ധാര്‍മികമായി ജയിക്കില്ലെന്ന് കെഎസ്ആര്‍ടിസി. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കെഎസ്ആര്‍ടിസി ബസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടതിനെതിരെ പൊതുജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി കെഎസ്ആര്‍ടിസി. അരുതേ ഞങ്ങളോട് എന്ന തലക്കെട്ടിലാണ് ഫേസ്ബുക്ക് പോസ്റ്റ്. സമരങ്ങളുടെ കരുത്ത് കാട്ടാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചു. (ksrtc facebook post against violence popular front strike) ഹര്‍ത്താലില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് കെഎസ്ആര്‍ടിസിക്കാണ്. ബസുകള്‍ക്കുനേരെ വ്യാപകമായി ആക്രമണമുണ്ടാകുകയും ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി കെഎസ്ആര്‍ടിസി രംഗത്തെത്തിയത്. ഇനിയും തങ്ങള്‍ക്ക് താങ്ങാന്‍ വയ്യെന്നും ആനവണ്ടികള്‍ തകര്‍ത്തുകൊണ്ടുള്ള സമരങ്ങള്‍ ധാര്‍മികമായി വിജയിക്കില്ലെന്നും കെഎസ്ആര്‍ടിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
അരുതേ …
ഞങ്ങളോട് …
പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് …പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാന്‍ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക …ഇനിയും ഇത് ഞങ്ങള്‍ക്ക് താങ്ങാനാകില്ല.പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാന്‍ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവര്‍ ഒന്നു മനസ്സിലാക്കുക … നിങ്ങള്‍ തകര്‍ക്കുന്നത്… നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാര്‍ഗ്ഗത്തെയാണ്…ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക … പല സ്ഥലങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ക്കുനേരേയും ജീവനക്കാര്‍ക്കു നേരേയും വ്യാപകമായ അക്രമങ്ങള്‍ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
◾സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തി ദിനം. വിദ്യാഭ്യാസ കലണ്ടറനുസരിച്ച് നേരത്തെ തന്നെ തീരുമാനിച്ചതാണെന്നു വിദ്യാഭ്യാസ വകുപ്പ്. ഹര്‍ത്താല്‍ മൂലം ഇന്നലേയും ശ്രീ നാരായണ ഗുരു സമാധിദിനമായതിനാല്‍ ബുധനാഴ്ചയും അവധിയായിരുന്നു.
◾ഹര്‍ത്താലിനിടെ കൊല്ലം പള്ളിമുക്കില്‍ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്ത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. എസ്ഡിപിഐ കൂട്ടിക്കട ബ്രാഞ്ച് പ്രസിഡന്റ് ഷംനാദിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നു പൊലീസ്. നാദാപുരത്ത് എസ്ഐയെ കയ്യേറ്റം ചെയ്ത അഞ്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മട്ടന്നൂരിലെ ആര്‍എസ്എസ് ഓഫീസിലേക്കു ബോംബിട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ വെമ്പടി സ്വദേശി സുജീര്‍, കൂരംമുക്ക് വട്ടക്കയം സ്വദേശി നൗഷാദ് എന്നിവരെ പിടികൂടി. വയനാട് പനമരം ആറാം മൈലില്‍ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കുണ്ടാല സ്വദേശികളായ അഷ്റഫ്, അബ്ദുള്‍ റഷീദ്, മുഹമ്മദലി എന്നിവരാണ് പിടിയിലായത്.
◾കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 29 ാം തീയതിയിലേക്കു മാറ്റിവച്ചു. ഹര്‍ത്താല്‍ മൂലം ടിക്കറ്റുകള്‍ വില്‍ക്കാനാകാത്തതിനാലാണ് നറുക്കെടുപ്പ് മാറ്റിയത്.
◾എന്‍ഐഎ കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ 11 പേരുടെ കസ്റ്റഡി അപേക്ഷ കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. പ്രത്യേക സമുദായത്തില്‍പ്പെട്ടവരുടെ ഹിറ്റ്ലിസ്റ്റ് തയാറാക്കിയിരുന്നതായാണ് എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആരോപിച്ചത്. കരമന അഷ്റഫ് മൗലവി അടക്കമുള്ള പ്രതികളെയാണ് ചോദ്യം ചെയ്യലിലായി ഏഴു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെടുന്നത്.
◾കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന യൂണിയനുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ നടത്തുന്ന പരിഷ്‌കാരങ്ങളെ തൊഴിലാളികള്‍ തടസപ്പെടുത്തരുതെന്ന് കോടതി നിര്‍ദേശിച്ചു.
◾ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് റോഡരികുകളില്‍ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതിനു സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. ഇതു ഭരണപരാജയമാണെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കോടതി ഉത്തരവിടുന്നത് നടപ്പാക്കാനാണെന്നും കോടതി.
◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നു തൃശൂര്‍ നഗരത്തില്‍. വൈകുന്നേരം തൃശൂരില്‍ ഗതാഗത നിയന്ത്രണം. രാവിലെ ചാലക്കുടി അപ്പോളോ ടയേഴ്സിനുമുന്നില്‍നിന്ന് ആരംഭിക്കുന്ന യാത്ര 11 ന് ആമ്പല്ലൂരില്‍ എത്തും. നാലിനു തലോരില്‍നിന്ന് ആരംഭിക്കുന്ന യാത്ര ശക്തന്‍ ബസ് സ്റ്റാന്‍ഡ് വഴി തെക്കേഗോപുരനടയില്‍ സമാപിക്കും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, ജയറാം രമേശ്, ദ്വിഗ് വിജയ് സിംഗ്, കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പുലിക്കളിയും കാവടിയും പൂരക്കുടകളും അടക്കമുള്ള സാംസ്‌കാരിക വിരുന്നോടെയാണ് സ്വീകരണം. യാത്രയ്ക്ക് ഇന്നലെ പ്രതിവാര അവധിദിനമായിരുന്നു.
◾ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം ഉള്‍പെടുത്തിയതിനു കോണ്‍ഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സവര്‍ക്കറെ ധീര ദേശാഭിമാനിയായി ചിത്രീകരിക്കാനുള്ള ശ്രമമാണിത്. ബിജെപിയുടെ പ്രത്യയശാസ്ത്രം എത്രമാത്രം കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്നു എന്നതിന്റെ തെളിവാണിത്. മുഖ്യമന്ത്രി പറഞ്ഞു.
◾പൊതുമരാമത്ത് വകുപ്പിനു കീഴില്‍ റണ്ണിംഗ് കോണ്‍ട്രാക്ട് പദ്ധതി നടപ്പാക്കുന്ന റോഡുകളുടെ പരിപാലനം ഉറപ്പാക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് പരിപാലന പരിശോധനക്ക് സ്ഥിരമായി ഉന്നത ഉദ്യോഗസ്ഥ സംഘത്തെയാണ് നിയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
◾സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതു തടയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൈബര്‍ സുരക്ഷ ഉയര്‍ത്തി കേരള പൊലീസ് സംഘടിപ്പിച്ച കൊക്കോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അനുമതിയില്ലാതെ പറത്തുന്ന ഡ്രോണുകള്‍ പിടിച്ചെടുക്കുന്ന ഡ്രോണ്‍ ഡിറ്റക്ടര്‍ വാഹനവും കേരള പൊലീസ് കൊക്കോണില്‍ അവതരിപ്പിച്ചു.
◾സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലേക്കു ബോംബറിഞ്ഞ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍. വിദേശത്തായിരുന്ന മൂന്നാം പ്രതി വടകര പുറമേരി സ്വദേശി നജീഷാണ് പിടിയിലായത്. 2017 ജൂണ്‍ ഏഴിന് പുലര്‍ച്ചെയായിരുന്നു ബോംബറുണ്ടായത്.
◾മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി രേഖാ രാജിനെ നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവച്ചു. റാങ്ക് പട്ടിക തയാറാക്കിയതടക്കമുള്ള നിയമന നടപടികള്‍ ശുദ്ധ അസംബന്ധമാണെന്ന വിമര്‍ശനത്തോടെയാണ് സര്‍വകലാശാലയുടെയും രേഖാ രാജിന്റെയും ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയത്.
◾സ്‌കൂള്‍ കലോല്‍സവത്തിനും ശാസ്ത്രോല്‍സവത്തിനും കായികോല്‍സവത്തിനും ലോഗോ ക്ഷണിച്ചു. നവംബര്‍ 10, 11, 12 തീയതികളില്‍ എറണാകുളത്താണ് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം. ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ തിരുവനന്തപുരത്താണു സ്‌കൂള്‍ കായികോത്സവം. ജനുവരി മൂന്നു മുതല്‍ ഏഴു വരെ കോഴിക്കോട്ടാണ് സ്‌കൂള്‍ കലോത്സവം. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ലോഗോ തയ്യാറാക്കാം. അവസാന തീയതി ഒക്ടോബര്‍ 15.
◾മകള്‍ വീട്ടിലേക്കു വിളിച്ചുവരുത്തിയ ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. വര്‍ക്കല ചരുവിള വീട്ടില്‍ ബാലുവിനെയാണ് അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. മൂന്നു വര്‍ഷംമുമ്പ് പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ബാലുവുമായി പെണ്‍കുട്ടി പ്രണയത്തിലാണ്. പെണ്‍കുട്ടിയുടെ പിതാവ് ജയകുമാറിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.
◾കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അച്ഛനെയും മകളെയും ആക്രമിച്ച കേസില്‍ അഞ്ചാമന്‍ മെക്കാനിക് അജിയെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തി. അഞ്ചു പ്രതികളെയും കണ്ടെത്താനായിട്ടില്ല.
◾സ്‌കൂളില്‍ അതിക്രമിച്ചുകയറി ശുചിമുറിയില്‍ കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കല്‍ ജയേഷ്(32) ആണ് വെള്ളയില്‍ പോലീസിന്റെ പിടിയിലായത്. സുന്ദരിയമ്മ വധക്കേസില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെവിട്ടയാളാണ് പോക്സോ കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ ജയേഷ്.
◾മുഖംമൂടി ധരിച്ചെത്തിയ ആറംഗ കവര്‍ച്ചാസംഘം ഗൃഹനാഥനെ മര്‍ദിച്ചുവീഴ്ത്തി കെട്ടിയിട്ട് 25 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു. പാലക്കാട് വടക്കഞ്ചേരി ചുവട്ടുപാടത്ത് സാം പി ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്.
◾യൂട്യൂബ് ചാനല്‍ അവതാരക നല്‍കിയ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തു. വനിത കമ്മീഷനിലും യുവതി പരാതി നല്‍കിയിരുന്നു.
◾എറണാകുളം തൃപ്പൂണിത്തുറയില്‍ എസ്ഐ ആത്മഹത്യ ചെയ്തനിലയില്‍. കെഎപി രണ്ടാം ബറ്റാലിയനില്‍നിന്ന് കെഎപി ഒന്നാം ബറ്റാലിയനിലേക്കു സ്ഥലം മാറിയ തിരുവനന്തപുരം സ്വദേശി സജിതാണ് മരിച്ചത്.
◾വര്‍ക്കലയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി. രഘുനാദപുരത്ത് സതി വിലാസത്തില്‍ സന്തോഷിന്റെ ഭാര്യ സതിക്കാണ് (40) വെട്ടേറ്റത്. ഭര്‍ത്താവ് സന്തോഷിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.
◾സഹായം ആവശ്യപ്പെടുന്നവരുടെ ശല്യംമൂലം പൊറുതിമുട്ടി ഓണം ബമ്പര്‍ ജേതാവ് അനൂപ്. വീട്ടില്‍ നിരന്തരം ആളുകള്‍ സഹായം തേടിയെത്തുകയാണ്. പുറത്തിറങ്ങാന്‍ പറ്റുന്നില്ല. വീട് മാറിപ്പോകാന്‍ ആലോചിക്കുകയാണെന്നും അനൂപ് പറഞ്ഞു.
◾കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഗ്രൂപ്പ് 23 നേതാവായ മനീഷ് തിവാരി മത്സരിച്ചേക്കും. ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലെന്ന് ഗ്രൂപ്പ് 23 വ്യക്തമാക്കി. ശശി തരൂര്‍ ആശുപത്രികിടക്കയില്‍പോലും സോണിയാഗാന്ധിയോടു മര്യാദ കാണിച്ചില്ലെന്ന് ഗാന്ധി കുടംബത്തിന്റെ വിശ്വസ്തനായ ദേശീയ വക്താവ് ഗൗരവ് വല്ലഭ് കുറ്റപ്പെടുത്തി. വല്ലഭിന്റെ പ്രസ്താവന പുറത്തുവന്നതിനു പിറകേ, മോശം പരാമര്‍ശങ്ങള്‍ അരുതെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിലക്കി.
◾ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം തുടര്‍ച്ചയായ ഏഴാമത്തെ ആഴ്ചയും ഇടിഞ്ഞു. സെപ്റ്റംബര്‍ 16 വരെ വിദേശനാണ്യ കരുതല്‍ ശേഖരം 54,565.2 കോടി ഡോളറായി കുറഞ്ഞു. 2020 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് വിദേശനാണ്യ കരുതല്‍ ശേഖരമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
◾ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ബിഹാറിനേയും ബിജെപിയേയും ചതിച്ചെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്ത പ്രധാനമന്ത്രിയാകാമെന്നു മോഹിച്ചാണ് നിതീഷ് കുമാര്‍ ബിജെപിയെ ചതിച്ചതെന്നാണ് അമിത് ഷായുടെ വിമര്‍ശനം. ലാലുപ്രസാദ് യാദവിന്റെ മടിയിലിരിക്കാനാണ് നിതീഷ് പോയതെന്നും അമിത് ഷാ പരിഹസിച്ചു.
◾തമിഴ്നാട്ടില്‍ ഭരണകക്ഷിയായ ഡിഎംകെക്കെതിരെ ‘കുടുംബവാഴ്ച, പണത്തട്ടിപ്പ്, കാട്ടാ പഞ്ചായത്ത്’ എന്ന വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ഡിഎംകെയുടെ കുടുംബവാഴ്ച ജനാധിപത്യമെന്ന ആശയത്തിനു തന്നെ എതിരാണെന്നും നദ്ദ വിമര്‍ശിച്ചു.
◾ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിന് മുംബൈ ശിവാജി പാര്‍ക്കില്‍ ദസറ റാലി നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗവും ദസറ റാലിക്കായി ശിവാജി പാര്‍ക്ക് അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നു. മുംബൈ കോര്‍പറേഷന്‍ ഇരുകൂട്ടരുടേയും അപേക്ഷ തള്ളി. ഇതു ചോദ്യം ചെയ്ത് ഉദ്ദവ് താക്കറെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
◾ഉത്തരാഖണ്ഡിലെ സ്വകാര്യ റിസോര്‍ട്ട് റിസപ്ഷനിസ്റ്റായ പതിനേഴുകാരിയെ കാണാതായ സംഭവത്തില്‍ ബിജെപി നേതാവിന്റെ മകനുള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റിലായി. പൗരി ഗര്‍വാള്‍ സ്വദേശിനിയായ അങ്കിത ഭണ്ഡാരിയെയാണ് കാണാതായത.് മുന്‍മന്ത്രിയും ബിജെപി നേതാവായ വിനോദ് ആര്യയുടെ മകനും റിസോര്‍ട്ടിന്റെ ഉടമയുമായ പുല്‍കിത് ആര്യ അടക്കം മൂന്നു പേരാണ് അറസ്റ്റിലായത്. ലൈംഗിക അതിക്രമത്തിനു വഴങ്ങാതിരുന്ന യുവതിയെ കനാലിലേക്കു തള്ളിയിടുകയായിരുന്നെന്നു പോലീസ്.
◾അമേരിക്കയ്ക്കു പിറകേ, ഗള്‍ഫ് രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്ക് വര്‍ധിപ്പിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ മുക്കാല്‍ ശതമാനവും കുവൈത്ത് കാല്‍ ശതമാനവുമാണ് നിരക്ക് വര്‍ധിപ്പിച്ചത്. യു.എസ് ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായ മൂന്നാം തവണയും പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.
◾സൗദി അറേബ്യയുടെ മനുഷ്യാവകാശ കമ്മീഷന്‍ മേധാവിയായി ഒരു വനിത. ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിരിയെയാണ് ഭരണാധികാരിയ സല്‍മാന്‍ രാജാവ് നിയമിച്ചത്. നിലവിലെ കമ്മീഷന്‍ തലവനായ ഡോ. അവാദ് ബിന്‍ സ്വാലിഹ് അല്‍ അവാദിനെ റോയല്‍ കോര്‍ട്ട് ഉപദേശകരില്‍ ഒരാളായി നിയമിച്ചു. 2017 ജൂണ്‍ മുതല്‍ ഫാമിലി അഫയേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ പദവി വഹിക്കുകയായിരുന്നു ഡോ. ഹലാ അല്‍തുവൈജിരി.
◾ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക ആറ് വിക്കറ്റിന്റെ വിജയം. മഴമൂലം നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. 20 പന്തില്‍ നിന്ന് നാല് സിക്‌സും നാല് ഫോറുമടക്കം 46 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ വിജയശില്‍പി.
Comments
Post a Comment
Thanks