നാളത്തെ പത്രവാർത്തകൾ ഇന്നേ വായിക്കാം.

പോക്സോ പ്രതിക്ക് 142 വർഷം തടവ് വിധിച്ച് പത്തനംതിട്ട പോക്സോ കോടതി.

പോക്സോ പ്രതിക്ക് 142 വർഷം തടവ് വിധിച്ച് പത്തനംതിട്ട പോക്ക്സോ കോടതി: വിധി ബന്ധുവായ 10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ: 60 വർഷം തടവ് അനുഭവിക്കണം പത്തനംതിട്ട: മാതാപിതാക്കൾ വിശ്വസിച്ച് കിടത്തിയ ബന്ധുവായ പത്തുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് റെക്കോഡ് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ കോടതി. തിരുവല്ല കവിയൂർ ഇഞ്ചത്തടി പുളിയാലയിൽ ബാബു എന്ന് വിളിക്കുന്ന പി. ആർ.ആനന്ദ(46) നെയാണ് അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി 1 (പ്രിൻസിപ്പൽ പോക്സോ കോടതി) ജഡ്ജ് ജയകുമാർ ജോൺ 142 വർഷം കഠിനതടവിനും അഞ്ചു ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു. പിഴ ഒടുക്കാതിരുന്നാൽ മൂന്നു വർഷം കൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് 60 വർഷം അനുഭവിച്ചാൽ മതി. തിരുവല്ല പോലീസ് കഴിഞ്ഞ വർഷം മാർച്ച് 20 ന് രജിസ്റ്റർ ചെയ്ത കേസിൽ ജില്ലയിൽ പോക്സോ കേസി ഇതുവരെയുള്ള ഏറ്റവും കൂടിയ കാലയളവിലേക്കുള്ള ശിക്ഷയാണ് വിധിച്ചത്. കുട്ടിക്കും മാതാപിതാക്കൾക്കുമൊപ്പം ഒന്നിച്ച താമസിച്ചു വന്നു, ഇയാൾ 2019 ഏപ്രിൽ 20 നുശേഷമുള്ള ഒരു ദിവസവും 2021 മാർച്ച് 18 രാത്രി 8 മണിവരെയുള്ള പലതവണയും ലൈംഗികാതിക്രമം ഗുരുതരമായ കാട്ടിയെന്നതാണ് കേസ്. 

തിരുവല്ലായിൽ കെഎസ്ആർടിസി ബസ്സിൽ യുവതിയോട് അതിക്രമം കാണിച്ച മധ്യവയസ്കനെ അറസ്റ്റ് ചെയ്തു.

കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്ത യുവതിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടുകയും കയറിപ്പിടിക്കുകയും ചെയ്തയാളെ പൊലീസ് അറസ്റ്റ്ചെയ്തു.      ചങ്ങനാശേരിയിൽ നിന്നും തിരുവല്ലയ്ക്ക് വന്ന കെ എസ് ആർ ടി ബസിലെ യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തതിന് ചങ്ങനാശേരി ചെത്തിപ്പുഴ ചീരഞ്ചിറ ആളിയൻകുളം രാജു(55)വിനെയാണ് അറസ്റ്റ് ചെയ്തത്. ബുധൻ വൈകിട്ട് അഞ്ചരയ്ക്ക് ബസ് തിരുവല്ല എസ്ആർടിസി സ്റ്റാൻഡിന് സമീപമെത്തിയപ്പോഴാണ് മുൻവശം വാതിലിന്റെ പിന്നിൽ രണ്ടാമത്തെ നിരയിൽ ഇടതുവശത്തെ സീറ്റിൽ ഇരുന്ന യാത്രക്കാരന്റെ അരികിൽ നിന്ന് യാത്ര ചെയ്ത പ്രതി അതിക്രമം കാട്ടിയത്. യുവതി ബഹളം കൂട്ടിയപ്പോൾ, ഇയാളെ യാത്രക്കാരും കെഎസ്ആർടിസി ജീവനക്കാരും ചേർന്ന് തടഞ്ഞുവച്ചശേഷം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. യുവതി സ്റ്റേഷനിലെത്തി പരാതി പറഞ്ഞതിനെ തുടർന്ന് എസ് ഐ ഐശ്വര്യ മൊഴി രേഖപ്പെടുത്തി. എസ് ഐ ഹുമയൂൺ കേസ് രജിസ്റ്റർ ചെയ്തു  പോലീസ് സംഘം ബസ്സിനുള്ളിൽ പരിശോധന നടത്തുകയും മറ്റ് അന്വേഷണം നടത്തുകയും ചെയ്തശേഷം പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. എസ് ഐ സുരൻ പിള്ള, എ ഐ ബിജു എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.

.

ഡിസിസി പ്രസിഡൻറ് പ്രൊഫസർ സതീഷ് കൊച്ചു പറമ്പലിന്റെ മുന്നിൽ മല്ലപ്പള്ളിയിൽ കോൺഗ്രസ് വിമതർ പ്രകടനം നടത്തി.

◾ കോൺഗ്രസിൽ വിഭാഗീയത രൂക്ഷമായ മല്ലപ്പള്ളിയിൽ ഡി.സി.സി പ്രസിഡന്റിന്റെ മുന്നിൽ വിമത നേതാക്കളുടെ പ്രകടനവും പൊതുസമ്മേളനവും. ഡി.സി.സി ജനറൽ സെക്രട്ടറി മാത്യു ചാമത്തിലിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗമാണ് ഡി.സി.സി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ  ബ്ലോക്ക് കമ്മറ്റി ഓഫീസിൽ ഇരിക്കുബോൾ പുറത്ത്    പ്രതിഷേധം സംഘടിപ്പിച്ചത്. ഡി സി സി പ്രസിഡന്റിനെ തടയണമെന്ന് ഒരു വിഭാഗം പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും നേതാക്കൾഅനുനയിപ്പിക്കുകയായിരുന്നു.രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര കേരളം വിടുന്നതിന് അഭിവാദ്യം അർപ്പിച്ച് നൂറിലധികം പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രകടനവും പൊതുസമ്മേളനവും നടത്തിയത്. മല്ലപ്പള്ളി കോൺഗ്രസ് ഓഫീസിന്റെ മുൻപിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി പൊതുസമ്മേളനം നടത്തി. പ്രകടനം ആരംഭിക്കുന്നതിനു അല്പം മുൻപാണ്ആനിക്കാട് പഞ്ചായത്തു ഭരണവുമായി ബന്ധപെട്ടു ചർച്ചക്കായി ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറബിൽ ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ എത്തിയത്. അദ്ദേഹം അവിടെ ഇരിക്കുബോൾ തന്നെ വിമതർ പ്രകടനവും തുടങ്ങി. മല്ലപ്പള്ളിയിലെ വിഭാഗീയത സംബന്ധിച്ചു ഡി.സി.സിക്കു നൽകിയ പരാതിയിൽ ചർച്ച നടത്താത്തതിനാൽ ഡി സി സി പ്രസിഡന്റിനെ തടയണം എന്ന അഭിപ്രായം ഉയർന്നു. പ്രവർത്തകർ സംയമനം പാലിക്കണമെന്ന നേതാക്കളുടെ അഭ്യർത്ഥന സ്വീകരിച്ചതുകൊണ്ടു സംഘർഷം ഒഴിവായി. കെ.പി.സി. സിക്കും ഡി.സി.സിക്കും കൊടുത്ത പരാതി ചർച്ച ചെയ്യാത്തതിൽയോഗം പ്രതിഷേധിച്ചു. ഗാന്ധി ദർശൻ വേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഗാന്ധി ദർശൻ വേദി ജില്ലാ സെക്രട്ടറി പുഷ്ക്കരൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മാത്യു ചാമത്തിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പ്രസിഡന്റ് പ്രസാദ് ജോർജ്, കാർഷിക ബാങ്ക് പ്രസിഡന്റ് സജി ചാക്കോ, ഡി.സി.സി അംഗങ്ങളായ തോമസ്   തുരുത്തിപ്പള്ളി, സുരേഷ് ബാബു പാലാഴി, മല്ലപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ്  റജി പണിക്കമുറി, അഡ്വ. സാം പട്ടേരി, കെ.ജെ. ഉമ്മൻ എന്നിവർ പ്രസംഗിച്ചു.  സാലി, സുരേഷ് വലുപ്പറമ്ബിൽ, വി.പി. ഫിലിപ്പോസ്, സാജൻ റോണി അലക്സ് ഈപ്പൻ, അനിത ഫ്രാൻസിസ്, എലിസബത്ത്, രജിത് വലിയവീട്ടിൽ, കുഞ്ഞുമോൻ മുണ്ടിയപ്പള്ളി എന്നിവർ പ്രകടനത്തിന് നേതൃത്വം കൊടുത്തു.

വൃക്ക രോഗികൾക്ക് വേണ്ടി ഫണ്ട് സമാഹരണത്തിൽ കടപ്ര പഞ്ചായത്ത്.


കോവിഡ് കാലത്ത് പെറ്റി അടക്കാതിരുന്നവർ രക്ഷപ്പെട്ടു.കോവിഡ് കാലത്തെ എല്ലാ കേസുകളും പിൻവലിക്കുന്നു.

◾കോവിഡ് കാലത്തെ മാസ്‌ക്, അകലം പാലിക്കല്‍ കേസുകള്‍ പിന്‍വലിക്കും. ഒന്നര ലക്ഷത്തോളം കേസുകളാണു പിന്‍വലിക്കുക. മുഖ്യമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

റിസർവ് ബാങ്ക് പലിശ നിരക്ക് വർധിപ്പിച്ചു.

◾പലിശ നിരക്ക് വര്‍ധിപ്പിച്ചു. റിസര്‍വ് ബാങ്ക് റിപ്പോ 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.9 ശതമാനമാക്കി. ഈ സാമ്പത്തിക വര്‍ഷം നാലാം തവണയാണു നിരക്ക് വര്‍ദ്ധിപ്പിച്ചത്. അടുത്ത ദിവസങ്ങളിലായി ബാങ്കുകള്‍ വായ്പയ്ക്കുള്ള പലിശ നിരക്ക് വര്‍ധിപ്പിക്കും.

◾തിരുവല്ല: എടത്വ പോസ്റ്റ് ഓഫീസ് നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവല്ലാ ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലേക്ക് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. കരാർ കഴിഞ്ഞ് 2 മാസമായിട്ടും നിർമ്മാണം ആരംഭിക്കാത്ത അധികൃതരുടെ  അനാസ്ഥയ്ക്കെതിരെയാണ് പ്രതിഷേധ മാർച്ച് നടത്തിയത്.സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് കട്ടപ്പുറം ഫ്ലാഗ് ഓഫ് ചെയ്തു.വൈസ് പ്രസിഡൻ്റ് പി.ഡി.രമേശ്കുമാർ അദ്ധ്യക്ഷത വഹിച്ചു.ഷാജി തോട്ടുകടവിൽ പ്രമേയം അവതരിപ്പിച്ചു.ജനറൽ സെക്രട്ടറി അഡ്വ. പി.കെ. സദാനന്ദൻ, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, ചീഫ് കോർഡിനേറ്റർ ഡോ: ജോൺസൺ വി. ഇടിക്കുള, എ.ജെ കുഞ്ഞുമോൻ , അജി കോശി, ജോൺസൺ എം പോൾ,ഷാജി ആനന്ദാലയം, ബാബു കണ്ണത്തറ, ഫിലിപ്പ് ജോസ്, ജയ്മോൻ തോമസ് കുളപ്പുര ,ടോമിച്ചൻ കളങ്ങര എന്നിവർ നേതൃത്വം നല്കി.

◾കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മത്സരിക്കും. ദ്വിഗ്വിജയ് സിംഗ് മല്‍സരിക്കില്ല. ദ്വിഗ് വിജയ് സിംഗ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി. മുകുള്‍ വാസ്നിക്, ശശി തരൂര്‍ എന്നിവരും നാമനിര്‍ദേശ പത്രിക നല്‍കുന്നുണ്ട്. ശശി തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പ് രാജ്ഘട്ടിലെ മഹാത്മാഗാന്ധി, രാജീവ്ഗാന്ധി സ്മൃതിമണ്ഡപങ്ങളില്‍ എത്തി പ്രണാമമര്‍പ്പിച്ചു.

സ്ത്രീകളിലെ ഹോർമോൺ പ്രശ്നത്തിനും,ആർത്തവ ക്രമക്കേടുകൾക്കും ലോകത്തിലെ നമ്പർ വൺ ഫോർമുല.കൂടുതൽ അറിയുവാൻ ഇവിടെ CLICK ചെയ്യുക.

◾പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് വിദേശത്തുനിന്ന് 120 കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട്ടെ മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസായ യൂണിറ്റി ഹൗസാണ് പണമിടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത്. ആയിരത്തിലധികം എക്കൗണ്ടുകളുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടായിരുന്നു. കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശി ഷഫീഖാണ് സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നതെന്നാണു റിപ്പോര്‍ട്ട്.

◾നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പോലീസ് അടച്ചുപൂട്ടി സീല്‍ ചെയ്യുന്നു. ഇടുക്കി തൂക്കുപാലത്തുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ പൊലീസ് പരിശോധന നടത്തി. കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം 42 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി സീല്‍ചെയ്തു.

എച്ച് ആർ ഡി എസിനെതിരെ സർക്കാർ വൈരാഗ്യ ബുദ്ധിയോടെ ..

◾സ്വപ്ന സുരേഷിനു ജോലി നല്‍കുകയും മുഖ്യമന്ത്രിക്കെതിരേ ഡല്‍ഹിയില്‍ എന്‍ഫോഴ്സ്മെന്റില്‍ മൊഴി നല്‍കുകയും ചെയ്ത സന്നദ്ധ പ്രസ്ഥാനമായ എച്ച്ആര്‍ഡിഎസിനു സംസ്ഥാന സര്‍ക്കാരിന്റെ വിലക്ക്. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കു വീട് നിര്‍മിച്ചു നല്‍കുന്നതാണു വിലക്കിയത്. പ്രകൃതിക്കിണങ്ങാത്ത വീടു നിര്‍മിച്ചെന്ന് ആരോപിച്ചാണ് ഒറ്റപ്പാലം സബ് കളക്ടര്‍ നിര്‍മാണ വിലക്ക് ഏര്‍പ്പെടുത്തിയത്. എച്ച്ആര്‍ഡിഎസിന്റെ ഓഫീസുകളില്‍ വിജിലന്‍സ് സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്. തൊടുപുഴയിലേയും പാലക്കാട്ടേയും ഓഫീസുകളിലാണ് പരിശോധന.

◾കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരേ സമരം നടത്തുന്നവര്‍ക്കു ജോലി ഉണ്ടാകില്ലെന്ന് മന്ത്രി ആന്റണി രാജു. ഐഎന്‍ടിയുസി യൂണിയനായ ടിഡിഎഫ് നാളെ ആരംഭിക്കുമെന്നു പ്രഖ്യാപിച്ച സമരം രാഷ്ട്രീയ പ്രേരിതമാണ്. യൂണിയന്‍ നേതാവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആരെങ്കിലും പണിമുടക്കിയാല്‍ അവരെ സഹായിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും മന്ത്രി.

◾കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ 50 കോടി രൂപ തരണമെന്ന് മാനേജ്മെന്റ്. നാളെ മുതല്‍ പണിമുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് മാനേജ്മെന്റ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

സർക്കാർ നിർദ്ദേശം നൽകി കത്തോലിക്കാ സഭ .സഭയുടെ കീഴിലുള്ള ഒരു സ്കൂളുകളും ഞായറാഴ്ച തുറക്കില്ല

◾ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പരിപാടി നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തള്ളി കെസിബിസി. കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഞായറാഴ്ച അവധിയായിരിക്കുമെന്ന് കെസിബിസി അറിയിച്ചു. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി മറ്റൊരു ദിവസം നടത്തണമെന്നും കെസിബിസി അറിയിച്ചു.

◾വിഴിഞ്ഞം തുറമുഖത്തേക്കുള്ള പ്രധാന റോഡില്‍ സമരപ്പന്തല്‍ അടക്കമുള്ള തടസങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

നടൻ ശ്രീനാഥ് ഭാസി ക്കെതിരെയുള്ള കേസ് ഒത്തുതീർന്നു

◾അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഓണ്‍ലൈന്‍ അവതാരക നല്‍കിയ പരാതി ഒത്തുതീര്‍ന്നു. ഇക്കാര്യം ഇരു വിഭാഗവും കോടതിയെ അറിയിച്ചു. കേസ് പിന്‍വലിക്കാന്‍ അനുമതി തേടി ഇരുവരും കോടതിയെ സമീപിച്ചിട്ടുണ്ട്.

◾വീണ്ടും മങ്കി പോക്സ്. കാസര്‍കോട് ജില്ലയിലാണ് ഒരാള്‍ക്കു രോഗബാധ സ്ഥിരീകരിച്ചത്. യുഎഇയില്‍നിന്ന് വന്ന കാസര്‍കോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്സ് ബാധിച്ചത്.

◾സംസ്ഥാനത്തു വരുമാന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷാ പ്രവാഹം. ഇ ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ അപേക്ഷാ പ്രവാഹംമൂലം വരുമാന സര്‍ട്ടിഫിക്കറ്റു നല്‍കുന്നതു തടസപ്പെട്ടു. ചികില്‍സ, വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ക്കുള്ള വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്കു മുന്‍ഗണന നല്‍കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കു നിര്‍ദേശം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍.

◾പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിനു മെല്ലെപോക്കു നയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. നടപടികള്‍ വൈകിപ്പിച്ചത് മുഖ്യമന്ത്രിയാണ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സി പി എമ്മിലേക്ക് ആകര്‍ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

◾സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനായി എ.ബി. പ്രദീപ് കുമാറിനെ നിയമിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ. എസ്. ഗോവിന്ദന്‍ നായരാണ് ഹര്‍ജി നല്‍കിയത്. 23 അപേക്ഷകള്‍ ലഭിച്ചതില്‍ ഹര്‍ജിക്കാരനടക്കം മതിയായ യോഗ്യതയുള്ള 17 പേരെ കണ്ടെത്തിയെങ്കിലും എട്ടുപേരെ മാത്രമാണ് ഇന്റര്‍വ്യൂവിന് വിളിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

ശശി തരൂരിന് പിന്തുണ കൂടുന്നു.

◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് പരസ്യ പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന്‍. 1897-ല്‍ ചേറ്റൂര്‍ ശങ്കരന്‍ നായരാണ് അവസാനമായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ച മലയാളി. 125 വര്‍ഷത്തിന് ശേഷം കേരളത്തില്‍നിന്നു മത്സരിക്കുന്ന ശശി തരൂരിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടാനായത് അസുലഭ ഭാഗ്യമാണെന്ന് കെ.എസ്. ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

◾എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പിന്തുണയ്ക്കുമെന്ന് സ്ഥാനാര്‍ത്ഥിത്വത്തില്‍ വ്യക്തത വന്നശേഷം പറയാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയില്‍ നടക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

◾എകെജി സെന്ററിനുനേരെ സ്ഫോടക വസ്തു എറിഞ്ഞ കേസില്‍ പ്രതി ജിതിന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്റെ മുന്‍ ഡ്രൈവറുടേതാണ് സ്‌കൂട്ടര്‍. സ്‌കൂട്ടറിന്റെ ഉടമ കഴക്കൂട്ടം സ്വദേശിയായ സുധീഷ് വിദേശത്താണ്.

◾തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്നാമത്തെയാളും മരിച്ചു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചങ്ങരംകുളം പള്ളിക്കര ആമയില്‍ അബ്ദുല്‍ സമദിന്റെ മകന്‍ മുഹമ്മദ് സബിന്‍ (18) ആണു മരിച്ചത്. അബ്ദു സമദ്, ഭാര്യ ഷെറീന എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു.

◾മട്ടാഞ്ചേരിയില്‍ അരക്കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കൂവപ്പാടം സ്വദേശി ശ്രീനിഷാണു പിടിയിലായത്. കൈയിലുണ്ടായിരുന്ന 20,000 രൂപയും പിടിച്ചെടുത്തു.

◾ഡ്യൂട്ടി സമയത്ത് ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ചായയോ പലഹാരങ്ങളോ കൊടുക്കരുതെന്ന് സെക്യൂരിറ്റി ജീവനക്കാരോട് ഉത്തരവിട്ട് എയിംസ് ആശുപത്രി. സെക്യൂരിറ്റി ജീവനക്കാര്‍ സുരക്ഷാകാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു.

◾മാംസാഹാരം കഴിച്ചാല്‍ അക്രമവാസന വര്‍ധിക്കുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. തെറ്റായ ഭക്ഷണക്രമം ഉപേക്ഷിക്കണമെന്ന് ഡല്‍ഹിയില്‍ ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.

◾പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന് 42 അകമ്പടി വാഹനങ്ങള്‍. പഞ്ചാബിലെ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഉണ്ടായിരുന്നതിനേക്കാള്‍ വളരെ കൂടുതല്‍ അകമ്പടി വാഹനങ്ങളുമായാണ് മുഖ്യമന്ത്രിയുടെ യാത്രയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി എതിര്‍ത്ത വിഐപി സംസ്‌കാരം ഇതാണോയെന്നു കോണ്‍ഗ്രസ് ചോദിച്ചു.

◾ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന് എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിനേഷന്‍ നിര്‍ബന്ധമല്ല. പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍ മാസ്‌കും ധരിക്കണം. കോണ്‍ടാക്റ്റ് ട്രേസിംഗ് ഫോണ്‍ ആപ്ലിക്കേഷനായ എഹ്‌തെരാസ് 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും ഡൗണ്‍ലോഡ് ചെയ്യണം. 12 ലക്ഷത്തിലധികം കാണികള്‍ ഖത്തറിലെത്തുമെന്നാണ് കരുതുന്നത്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍.

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഉയർന്നു.

◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് 200 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 680 രൂപയുടെ വര്‍ദ്ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,320 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 25 രൂപ ഉയര്‍ന്നു. ഇന്നലെ 60 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. വിപണി വില 4665 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. ഇന്നലെ 50 രൂപയാണ് ഉയര്‍ന്നത്. നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3855 രൂപയാണ്.

◾പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ നിയമപ്രകാരമേ ആകാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ആരെയും വേട്ടയാടേണ്ട. സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കളക്ടര്‍മാരുടെയും എസ്പിമാരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

◾രണ്ട് ദേശീയ ഉദ്യാനങ്ങള്‍ക്ക് ബഫര്‍ സോണ്‍ നിയമത്തില്‍നിന്ന് സുപ്രീം കോടതി ഇളവു നല്‍കി. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനം, താനെ ക്രീക് ഫ്ലാമിങ്ങോ വന്യമൃഗ കേന്ദ്രം എന്നിവയ്ക്കാണ് ഇളവ്. മഹാരാഷ്ട്രയിലെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇളവ് അനുവദിച്ചത്.

◾ബഫര്‍ സോണുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും പരിശോധനക്കുമായി കേരളം വിദഗ്ധ സമിതി രൂപീകരിച്ചു. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ സമിതിയില്‍ പരിസ്ഥിതി വകുപ്പിലെയും തദ്ദേശസ്വയംഭരണ വകുപ്പിലെയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ വനം വകുപ്പ് മേധാവി ജയിംസ് വര്‍ഗീസും അംഗങ്ങളാണ്. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് വിദഗ്ധ സമിതി.

നാളെ മുതൽ കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കും

◾നാളെ മുതല്‍ കെഎസ്ആര്‍ടിയില്‍ ആഴ്ചയില്‍ ആറു ദിവസം സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കും. തൊഴിലാളി നേതാക്കളുമായി മാനേജ്മെന്റ് നടത്തിയ രണ്ടാം വട്ട ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. തുടക്കത്തില്‍ പാറശാല ഡിപ്പോയില്‍ മാത്രമാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുക. നാളെ പണിമുടക്ക് ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് വ്യക്തമാക്കി.

◾പോപ്പുലര്‍ ഫ്രണ്ടിനു തീവ്രതുര്‍ക്കി ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ. തുര്‍ക്കിയില്‍ മനുഷ്യാവകാശ സംഘടനയെന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഫ്രീഡംസ് ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ റിലീഫ് എന്ന സംഘടനയുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സഹകരിച്ചെന്നാണു റിപ്പോര്‍ട്ട്. ഈ സംഘടന 2014 ല്‍ സിറിയയിലെ ഭീകരര്‍ക്ക് ആയുധങ്ങള്‍ നല്‍കിയെന്ന ആരോപണമുണ്ട്. ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും എന്‍ഐഎ ആരോപിച്ചു.

◾സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയുയരും. വൈകിട്ട് ആറ് മണിക്ക് പുത്തിരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് സമ്മേളന പതാക ഉയര്‍ത്തുക. പൊതുസമ്മേളനം പുത്തരിക്കണ്ടം മൈതാനിയിലും പ്രതിനിധി സമ്മേളനം ടാഗോര്‍ തീയറ്ററിലുമാണു നടക്കുക.

◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് കേരളത്തില്‍നിന്നും പിന്തുണ. എംകെ രാഘവന്‍ എംപി, ശബരിനാഥന്‍ ഉള്‍പ്പെടെയുള്ള പതിനഞ്ചോളം പേര്‍ തരൂരിനെ പിന്തുണക്കും.

മയക്കുമരുന്ന് കേസുകളിൽ ഒന്നിലേറെ തവണ ഉൾപ്പെട്ടവരെ കരുതൽ തടങ്കൽ ആക്കും

◾മയക്കുമരുന്നു കേസുകളില്‍ ഒന്നിലേറെ തവണ ഉള്‍പ്പെട്ടവരെ കരുതല്‍ തടങ്കലിലാക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുവരെ ഈ നിയമം നടപ്പാക്കും.

◾ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് ഇന്നലെ 155 പേരെകൂടി അറസ്റ്റുചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 2197 ആയി. ഇതുവരെ 352 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

◾കല്ലുവാതുക്കല്‍ വിഷമദ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയില്‍ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന ഉത്തരവിനെതിരെ ഭാര്യ ഉഷ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്നു വീണ്ടും പരിഗണിക്കും. കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും മണിച്ചന് പുറത്തിറങ്ങാനായിട്ടില്ല. പിഴയായി ഹൈക്കോടതി വിധിച്ച തുക കെട്ടിവയ്ക്കാത്തതാണു കാരണം.

◾ഹിന്ദു ആചാര്യ സഭയുടെ ദേശീയ ജനറല്‍ സെക്രട്ടറി ശങ്കര വിജേന്ദ്ര പുരിയുടെ എറണാകുളം പിരാരൂരിലെ താമസ സ്ഥലത്ത് പെട്രോള്‍ ബോംബേറ്. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിലും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിലും ആചാര്യ സഭാ പ്രവര്‍ത്തകര്‍ ആഹ്ളാദം പ്രകടിപ്പിച്ചിരുന്നു. അതിലുള്ള വിരോധമാകാം ആക്രമണത്തിനു കാരണമെന്ന് ശങ്കര വിജേന്ദ്ര പുരി പറഞ്ഞു.

◾ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ക്രിക്കറ്റ് മാമാങ്കത്തില്‍ കീശനിറച്ച് കുടുംബശ്രീ. ഭക്ഷണം വിതരണം ചെയ്ത കുടുംബശ്രീ യൂണിറ്റുകള്‍ ഒറ്റ ദിവസം കൊണ്ട് പത്തേകാല്‍ ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടാക്കിയത്. നാല്‍പതിനായിരത്തോളം കാണികള്‍ക്കു പുറമെ, മാച്ച് ഒഫീഷ്യല്‍സ്, ഗ്രൗണ്ട് സ്റ്റാഫ്, പോലീസ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള അയ്യായിരത്തോളം പേര്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ ഭക്ഷണം നല്‍കി.

◾മണ്ണാര്‍ക്കാട് നഗരസഭ അധ്യക്ഷന്‍ സി മുഹമ്മദ് ബഷീറിന്റെ ഷോപ്പിംഗ് കോംപ്ളക്സ് ചട്ടം ലംഘിച്ച് നിര്‍മിച്ചതാണെന്നും നികുതി വെട്ടിച്ചെന്നും ഓഡിറ്റ് റിപ്പോര്‍ട്ട്. 1991.29 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കാന്‍ 2013 ലാണ് മുഹമ്മദ് ബഷീറിന് അനുമതി നല്‍കിയത്. ഇപ്പോള്‍ കെട്ടിടത്തിന്റെ വിസ്തീര്‍ണം 7,528.88 ചതുരശ്ര മീറ്ററാണ്. അനുമതിയില്ലാതെ 5,537.59 ചതുരശ്ര മീറ്റര്‍ നിര്‍മിച്ചു. 6497.55 ചതുരശ്ര മീറ്ററിന് നികുതി ഈടാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

◾കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫീസര്‍ പ്രമോദ് കുമാറിനെ വിജിലന്‍സ് പിടികൂടി. ഫാമിലി റിലേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 2,500 രൂപാ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റിലായത്.

◾പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരെ ഇടുക്കിയില്‍ പ്രകടനം നടത്തിയ ഏഴു പേര്‍ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. ഏഴുപേരും ഒളിവിലാണെന്നു പൊലീസ് അറിയിച്ചു.

◾തിരുവനന്തപുരം കല്ലറ ഭരതന്നൂരില്‍ പൊലീസുകാരെ ആക്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഭരതന്നൂര്‍ അംബേദ്കര്‍ കോളനി സ്വദേശികളായ മുകേഷ് ലാല്‍, രാജേഷ് എന്നിവരാണ് പിടിയിലായത്.

◾കട്ടപ്പനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചയാളെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളയാംകുടി സ്വദേശികളായ ഗോകുല്‍, മെബിന്‍ എന്നിവരാണ് പിടിയിലായത്.

◾പീഡനകേസില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് വടക്കുമുറി സ്വദേശി രഞ്ജിത്ത് (23)നെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റു ചെയ്തത്.

◾സിബിഐ രാജ്യവ്യാപകമായി ‘ഓപ്പറേഷന്‍ ഗരുഡ’ എന്ന പേരില്‍ നടത്തിയ ലഹരിവേട്ടയില്‍ എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി 175 പേരെ അറസ്റ്റു ചെയ്തു. 127 കേസുകള്‍ റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു പരിശോധന.

◾കാറുകളില്‍ ആറ് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കി. അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ എം വണ്‍ കാറ്റഗറിയിലുള്ള പാസഞ്ചര്‍ കാറുകള്‍ക്ക് ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതോടെ കാറുകള്‍ക്ക് വിലകൂടും. ഡ്രൈവറെ കൂടാതെ എട്ടു സീറ്റുകള്‍ വരെയുള്ള കാറുകളാണ് എം 1 കാറ്റഗറിയിലുള്ളത്.

◾രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കര്‍ണാടകയില്‍. ഗുണ്ടല്‍പേട്ടില്‍നിന്ന് രാവിലെ ഒമ്പതിനാണ് പദയാത്ര തുടങ്ങുക. കര്‍ണാടകയില്‍ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര. സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ദിവസങ്ങളില്‍ എത്തും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര.

◾സോണിയഗാന്ധിയെ സന്ദര്‍ശിച്ച് രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ മാപ്പു പറഞ്ഞെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഗെലോട്ടിന്റെ പ്രതികരണം. പിന്നീട് സച്ചിന്‍ പൈലറ്റും സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാജസ്ഥാന്‍ വിഷയത്തില്‍ തന്റെ അഭിപ്രായം അറിയിച്ചെന്നും ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

◾നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ 34,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിദിന സന്ദര്‍ശനത്തിനെത്തിയ മോദിയെ സൂറത്തിലെ ജനങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

◾യുക്രെയിനിലെ റഷ്യന്‍ അധിനിവേശ മേഖലകളെ റഷ്യയോടു കൂട്ടിച്ചേര്‍ക്കും. റഷ്യയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന നാലു മേഖലകളയാണ് റഷ്യയുടെ ഭാഗമായി ഇന്നു പ്രഖ്യാപിക്കുക. റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ പ്രഖ്യാപനം നടത്തും.

◾മുപ്പത്താറാമത് ദേശീയ ഗെയിംസിന് ഗുജറാത്തില്‍ തുടക്കം. അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗെയിംസ് ഉദ്ഘാടനം ചെയ്തു. 36 ഇനങ്ങളിലാണു മല്‍സരം. 28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഏഴായിരം താരങ്ങളാണ് പങ്കെടുക്കുന്നത്. 2015 ല്‍ കേരളത്തില്‍ നടന്ന ഗെയിംസിനുശേഷം ഏഴു വര്‍ഷം കഴിഞ്ഞാണ് ദേശീയ ഗെയിംസ് എത്തുന്നത്.

◾വ്യക്തിഗത വിവരങ്ങള്‍ സെര്‍ച്ചില്‍ പ്രത്യക്ഷപ്പെടുന്ന ഉപയോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുമെന്ന് ഗൂഗിള്‍. ഇതിനുള്ള സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗൂഗിള്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍, ഇമെയില്‍, വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ സെര്‍ച്ചില്‍ കാണുന്നത് നീക്കുന്നതിന് ഉപയോക്താക്കള്‍ക്ക് അപേക്ഷ നല്‍കാം. റിസള്‍ട്ട്‌സ് എബൗട്ട് യു ടൂള്‍ ആണ് ഇതിനായി നിലവില്‍ വരിക. സെര്‍ച്ചില്‍ വ്യക്തിഗത വിവരങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ ഉപയോക്താക്കളെ ഗൂഗിള്‍ നോട്ടിഫിക്കേഷന്‍ വഴി അറിയിക്കും. ഇതു നീക്കം ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിളിനെ സമീപിക്കാം. റിസള്‍ട്ട്‌സ് എബൗട്ട് യൂ ടൂളില്‍ വലത്തേ അറ്റത്തുള്ള മുന്നു ഡോട്ടുകളില്‍ ക്ലിക്ക് ചെയ്താല്‍ റിമൂവ് ഓപ്ഷന്‍ ഉണ്ടാവും. നിലവില്‍ ഗൂഗിള്‍ സപ്പോര്‍ട്ട് ടീമിനെ സമീപിച്ചാണ് ഇതു ചെയ്യാനാവുക. ടൂള്‍ ഉപയോഗിച്ച് റിമൂവ് ചെയ്താല്‍ വെബില്‍ നിന്ന് വിവരങ്ങള്‍ പോവില്ല, എന്നാല്‍ അതു സെര്‍ച്ചില്‍ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാനാവും.

◾ഒരുകാലത്ത് ലോകത്തിലെ അതിസമ്പന്നരില്‍ മൂന്നാമനായിരുന്നു മെറ്റാ സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ് ഇപ്പോള്‍ സ്വന്തം രാജ്യത്തെ ഏറ്റവും വലിയ പണക്കാരുടെ ലിസ്റ്റിലെ ആദ്യ പത്തില്‍ നിന്ന് പോലും പുറത്തായി. ഫോര്‍ബ്സ് പുറത്തുവിട്ട യു.എസിലെ 400 സമ്പന്നരുടെ പട്ടികയില്‍ സക്കര്‍ബര്‍ഗിപ്പോള്‍ 11-ാം സ്ഥാനത്താണ്. 2015ന് ശേഷം ആദ്യമായാണ് സക്കര്‍ബര്‍ഗ് ടോപ് 10-ല്‍ നിന്ന് പുറത്താകുന്നത്. 2021 സെപ്തംബര്‍ മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ സക്കര്‍ബര്‍ഗിന് തന്റെ പകുതിയിലധികം സമ്പത്ത് നഷ്ടപ്പെട്ടതായി ഫോര്‍ബ്സ് പറയുന്നു. 76.8 ബില്യണ്‍ ഡോളര്‍ വരുമത്. പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഫേസ്ബുക്ക് തലവനിപ്പോള്‍ 11-ാം സ്ഥാനത്തേക്കാണ് താണുപോയത്. 


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.