പ്രഭാത വാർത്തകൾ -19-09-2022

◾മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം ഇന്ന്. രാജ്ഭവനില്‍ രാവിലെ 11.45 നാണ് വാര്‍ത്താസമ്മേളനം. ചരിത്ര കോണ്‍ഗ്രസില്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും അനര്‍ഹമായ പല ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടുമെന്ന് ഗവര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നത് അത്യസാധാരണ നടപടിയാണ്.

◾വിവരാവകാശ നിയമം ഉദ്യോഗസ്ഥരും ജനങ്ങളും പരസ്പരം പൊരുതാനുള്ള ആയുധമാക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ. അബ്ദുൾ ഹക്കീം. കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങ്ങിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.അനാവശ്യമായി വിവരാവകാശ നിയമത്തെ ഉപയോഗിക്കുന്ന പ്രവണത കൂടി വരികയാണ്. ചിലർ സർക്കാർ ഉദ്യോഗസ്ഥരെ വിരട്ടാനായി ഈ നിയമം ഉപയോഗിക്കുന്നു. ചില ഉദ്യോഗസ്ഥരാകട്ടെ സർക്കാർ ഫയലിൽ കൃത്യമായ രേഖകൾ ഉണ്ടെങ്കിലും അത് നൽകാതിരിക്കാനുള്ള പഴുതുകൾ അന്വേഷിച്ചു ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു.ലഭിക്കുന്ന പല ഫയലുകളിലും വിവരാവകാശ നിയമം ഒരു ചോദ്യോത്തര പംക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ പ്രവണതകൾ മാറ്റി ജനാധിപത്യത്തെ ശാക്തീകരിക്കാനായി വിവരാവകാശ നിയമത്തെ വേണ്ട രീതിയിൽ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

◾വര്‍ഗീയത ആളിക്കത്തിക്കുന്ന ബിജെപി കപടദേശീയവാദവുമായി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടകത്തിലെ ബാഗേപള്ളിയില്‍ സിപിഎം റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം അടക്കമുള്ള സര്‍ക്കാരുകളെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായും മറ്റു മാര്‍ഗങ്ങളിലൂടേയും സമ്മര്‍ദത്തിലാക്കുകയാണ്. കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയായി മാറിയെന്നും പിണറായി കുറ്റപ്പെടുത്തി.

◾മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്. ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ കേസില്‍ താന്‍ നിരപരാധിയാണെന്നാണ് വഫയുടെ വാദം. ഗൂഡാലോചനയില്‍ പങ്കുണ്ടെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. 100 സാക്ഷികളില്‍ ഒരാള്‍പോലും വഫയ്ക്കെതിരെ മൊഴി നല്‍കിയിട്ടില്ല

◾നടിയെ ആക്രമിച്ച കേസ് ജഡ്ജി ഹണി എം വര്‍ഗീസിന്റെ കോടതിയില്‍നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. അതിജീവിതയുടെ ആവശ്യപ്രകാരം ഹര്‍ജിയില്‍ രഹസ്യവാദമാണ് നടക്കുന്നത്. വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സിലേക്കു മാറ്റിയതിനെതിരെയാണ് ഹര്‍ജി. ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നാണ് അതിജീവിതയുടെ ആരോപണം.

◾കൊല്ലത്തെ അഭിഭാഷക സമരം കൂടുതല്‍ ജില്ലകളിലേക്കു വ്യാപിപ്പിക്കാന്‍ നീക്കം. കരുനാഗപ്പള്ളിയില്‍ അഭിഭാഷകനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണു സമരം. അതേസമയം സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഡിഐജി ആര്‍ നിശാന്തിനി സംസ്ഥാന പൊലീസ് മേധാവിക്ക് അടുത്ത ദിവസം സമര്‍പ്പിക്കും.

◾ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്തിനെ സന്ദര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തിലെ ഗവര്‍ണര്‍ പല നേതാക്കളെയും മതമേധാവികളെയും സന്ദര്‍ശിച്ചിട്ടുണ്ട്. കൊളോണിയല്‍ ശൈലി ഗവര്‍ണര്‍ തുടരണമെന്ന് പറയുന്നതെന്തിന്? ഗവര്‍ണര്‍ക്കെതിരായ വധശ്രമത്തില്‍ മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണ്. മുരളീധരന്‍ പറഞ്ഞു.

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മോഹം നടപ്പില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഗവര്‍ണറെ സംരക്ഷിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ രംഗത്തുവരുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

◾ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചത് എല്ലാ പ്രോട്ടോക്കോളും ലംഘിച്ചാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. പ്രാദേശിക ആര്‍എസ്എസ് നേതാവിന്റെ വീട്ടിലായിരുന്നു സന്ദര്‍ശനം. ചരിത്ര കോണ്‍ഗ്രസിലും പ്രോട്ടോക്കോള്‍ ലംഘിച്ചത് ഗവര്‍ണറാണ്. ആര്‍എസ്എസ് മേധാവിയെ രഹസ്യമായി കണ്ടതിലൂടെ ഗവര്‍ണറുടെ നയം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു

◾കോഴിക്കോട്ടെ കൂളിമാട് പാലത്തിന്റെ തകര്‍ച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. 15 മാസത്തിനുള്ളില്‍ നടപടിയെടുത്ത ഉദ്യോഗസ്ഥരുടെ എണ്ണമെടുത്താല്‍ ജാഥക്കുള്ള ആളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ജോലിതേടി മലേഷ്യയിലേക്കു പോകാനിരിക്കേ, മകന്റെ കുടുക്ക പൊട്ടിച്ച് ലോട്ടറി ടിക്കറ്റെടുത്ത ഓട്ടോ ഡ്രൈവര്‍ക്ക് 25 കോടി രൂപയുടെ ഓണം ബമ്പര്‍. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപാണ് ഭാഗ്യവാന്‍. ശനിയാഴ്ച വൈകിട്ടാണ് ടിക്കറ്റെടുത്തത്. നികുതി കഴിച്ച് 15.75 കോടി രൂപ അനൂപിനു ലഭിക്കും. രണ്ടാം സമ്മാനമായ അഞ്ചു കോടി രൂപ കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ്.

◾മഞ്ചേരിയില്‍ ഒന്നാം സമ്മാനം കിട്ടിയ നിര്‍മല്‍ കേരള ഭാഗ്യക്കുറിയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍. ലോട്ടറിയടിച്ച മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി അലവി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അലനല്ലൂര്‍ തിരുവിഴാംകുന്ന് മൂജിബ്, പുല്‍പറ്റ കുന്നിക്കല്‍ പ്രഭാകരന്‍, ശ്രീകൃഷ്ണപുരം സ്വദേശികളായ കല്ലുരിക്കല്‍ അബ്ദുല്‍ അസീസ്, അബ്ദുല്‍ ഗഫൂര്‍, കൊങ്ങശ്ശേരി വീട്ടില്‍ അജിത് കുമാര്‍, കലസിയില്‍ വീട്ടില്‍ പ്രിന്‍സ്, ചോലക്കുന്ന് വീട്ടില്‍ ശ്രീക്കുട്ടന്‍, പാലക്കാട് കരിമ്പുഴ സ്വദേശി മുബഷിര്‍ എന്നിവരാണ് അറസ്റ്റിലായത്.

◾വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണ സ്ഥലത്തേക്കു സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന ബഹുജന മാര്‍ച്ചിനിടെ സംഘര്‍ഷം. സമരക്കാരും പൊലീസും തമ്മില്‍ ഉന്തുംതള്ളും. പദ്ധതി പ്രദേശത്തേക്കു കയറാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പദ്ധതിയെ അനുകൂലിക്കുന്നവരേയും പൊലീസ് തടഞ്ഞു. ഇന്നു 24 മണിക്കൂര്‍ ഉപവാസ സമരം നടക്കും.

◾ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഇന്നലെ രാവിലെയായിരുന്നു ദര്‍ശനം.

◾കണ്ണൂര്‍ ജില്ലയിലെ കുറുമാത്തൂരില്‍ ചന്ദനവേട്ട. 390 കിലോയോളം ചന്ദനം പിടിച്ചെടുത്തു. ചന്ദനം മുറിച്ചു കടത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ വനം വകുപ്പിന്റെ പിടിയിലായി. ഓടിപ്പോയ രണ്ടുപേരെ ഉടനേ പിടിക്കുമെന്ന് വനംവകുപ്പ്.

◾ഇടുക്കി വണ്ടിപ്പെരിയാറില്‍ അമ്പത്തഞ്ചുകാരിയെ പീഡിപ്പിച്ച നാല്‍പ്പത്തഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍ കോവില്‍ മാട്ടുംകൂട് സ്വദേശി പുത്തന്‍പുരയ്ക്കല്‍ വിനോദ് ജോസഫാണ് പിടിയിലായത്. വീടിനോടു ചേര്‍ന്നു നടത്തുന്ന കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ വിനോദ് കടയുടമയായ സ്ത്രീ സാധനങ്ങളെടുക്കാന്‍ അകത്തേക്കു കയറിയപ്പോള്‍ പുറകെയെത്തി പീഡിപ്പിച്ചെന്നാണ് കേസ്.

◾ചണ്ഡീഗഡ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍നിന്നു മറ്റു കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടില്ലെന്നു പോലീസ്. ശുചിമുറി ദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥിനി കാമുകന് അയച്ചതു സ്വന്തം ശുചിമുറി ദൃശ്യങ്ങള്‍ മാത്രമാണെന്നാണു വിശദീകരണം. മറ്റു കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ അറുപതോളം വിദ്യാര്‍ത്ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പുറത്തായെന്നാണ് വിദ്യാര്‍ത്ഥിനികളുടെ പരാതി.

◾അദാനി ഗ്രൂപ്പ് ഏറ്റെടുത്ത എസിസി സിമന്റ്സ് കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഗൗതം അദാനിയുടെ മൂത്ത മകന്‍ കരണ്‍ അദാനി. 55 കാരനായ കരണിന്റെ ഇടപെടലാണ് അംബുജ സിമന്റ്സ്, എസിസി സിമന്റ്സ് എന്നിവയെ അദാനി ഗ്രൂപ്പിന്റെ കീഴിലേക്കെത്തിച്ചത്. ഇപ്പോള്‍ അദാനി പോര്‍ട്ട്സ് സിഇഒ ആണ് കരണ്‍ അദാനി.

◾ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞിയുടെ മൃതദേഹ സംസ്‌കാര ചടങ്ങ് ഇന്ന്. രാഷ്ട്രപതി ദ്രൗപതി മുര്‍മു അടക്കമുള്ള രാഷ്ട്രമേധാവികള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.

◾ചൈനയില്‍ ബസപകടത്തില്‍ 27 പേര്‍ മരിച്ചു. ഗ്വിയാങ് പ്രവിശ്യയിലെ സാന്‍ഡു കൗണ്ടിയില്‍ 47 പേരുമായി പോവുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഇരുപതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഈ മാസം 28ന് നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി 20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് നടന്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴര മുതല്‍ ടിക്കറ്റ് ലഭ്യമാകും.

◾ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ പുതിയ ജേഴ്സി പുറത്തിറക്കി ബിസിസിഐ. ആകാശ നീല നിറത്തിലുള്ളതാണ് ടീമിന്റെ പുതിയ ജേഴ്സി. ബിസിസിഐയും സ്പോണ്‍സര്‍മാരായ എംപിഎല്ലും ചേര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഔദ്യോഗിക ടി20 ജേഴ്സി പുറത്തിറക്കിയത്.

◾ബെംഗളൂരു എഫ്‌സി ഡ്യൂറന്റ് കപ്പ് ജേതാക്കള്‍. ഇന്നലെ നടന്ന ഫൈനലില്‍ മുംബൈ സിറ്റിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബെംഗളൂരുവിന്റെ കിരീടനേട്ടം.

◾മൊബൈല്‍ ഫണ്ട് ട്രാന്‍സ്ഫറിന് വരുന്ന എസ്എംഎസ് ചാര്‍ജ് ഒഴിവാക്കിയെന്ന് പ്രമുഖ പൊതുമേഖല ബാങ്ക് എസ്ബിഐ. ഇതോടെ അധിക ചാര്‍ജ് ഇല്ലാതെ ഇടപാടുകാര്‍ക്ക് സുഗമമായി മൊബൈല്‍ ഫണ്ട് ട്രാന്‍സ്ഫര്‍ നടത്താമെന്നും എസ്ബിഐ അറിയിച്ചു. *99# എന്ന് ഡയല്‍ ചെയ്ത് സൗജന്യമായി ബാങ്കിങ് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ് എസ്എംഎസ് സംവിധാനം. പ്രത്യേകിച്ച് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളെ ഉദ്ദേശിച്ചാണ് മൊബൈല്‍ ഫണ്ട് ട്രാന്‍സ്ഫറിന് വരുന്ന എസ്എംഎസ് ചാര്‍ജ് ഒഴിവാക്കിയതെന്നും എസ്ബിഐ ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഫണ്ട് ട്രാന്‍സ്ഫര്‍, അക്കൗണ്ട് ബാലന്‍സ്, മിനി സ്റ്റേറ്റ്‌മെന്റ്, യുപിഐ പിന്‍ മാറ്റല്‍ തുടങ്ങി വിവിധ സേവനങ്ങളാണ് എസ്എംഎസ് സംവിധാനം വഴി ലഭ്യമാക്കുന്നത്. ജിഎസ്എം സംവിധാനമുള്ള ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഇത് കൂടുതലായി പ്രയോജനപ്പെടുന്നത്.

◾അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്. നിലവില്‍ അയച്ച സന്ദേശത്തില്‍ തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മെസേജ് ഡീലിറ്റ് ചെയ്ത് പുതിയത് അയക്കാനാണ് സംവിധാനം ഉള്ളത്. പകരം അയച്ച സന്ദേശം എഡിറ്റ് ചെയ്യാന്‍ ഉപയോക്താവിന് അവസരം നല്‍കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനാണ് വാട്‌സ്ആപ്പ് ശ്രമിക്കുന്നത്. നിലവില്‍ വാട്‌സ്ആപ്പ് ഫീച്ചര്‍ വികസിപ്പിച്ച് വരികയാണ്. വൈകാതെ തന്നെ പുതിയ ഫീച്ചറായി ഇത് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫീച്ചര്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ ബീറ്റ വേര്‍ഷനില്‍ ഇത് ലഭ്യമാക്കും.

◾അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താൻ 'ഓപ്പറേഷൻ യെല്ലോ' പദ്ധതി നടപ്പാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. പൊതുജനങ്ങളുടെ സഹായത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്.  ഇതിന്റെ ഭാഗമായി പൊതുവിതരണ വകുപ്പിന്റെ 24 x 7 പ്രവർത്തിക്കുന്ന മൊബൈൽ നമ്പരിലും ടോൾഫ്രീ നമ്പരിലും  (മൊബൈൽ നം. 9188527301, ടോൾഫ്രീ നം. 1967) അനർഹമായി കാർഡുകൾ കൈവശം വച്ചിട്ടുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. 2013 ലെ ഭക്ഷ്യഭദ്രതാ നിയമപ്രകാരം കേരളത്തിൽ ആകെയുള്ള 92.61 ലക്ഷം കാർഡുടമകളിൽ 43.94 ശതമാനം റേഷൻകാർഡുകാരെയാണ് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിവിധ കാലഘട്ടങ്ങളിലെ പരിശോധനയിൽ മുൻഗണനാ വിഭാഗത്തിൽ അനർഹരായ നിരവധി ആളുകൾ ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തുകയും അപ്രകാരം കണ്ടെത്തിയ കാർഡുടമകളെ ഒഴിവാക്കി പകരം 2.54 ലക്ഷത്തോളം (2,54,135) പുതിയ കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നൽകുന്നതിനും സാധിച്ചിട്ടുണ്ട്. റേഷൻകാർഡുകൾ സ്വമേധയാ തിരികെ ഏൽപ്പിക്കുന്നതിന് നിരവധി അവസരങ്ങൾ നൽകിയിട്ടും മുൻഗണനാ വിഭാഗത്തിൽ ഇനിയും നിരവധി അനർഹരായ കാർഡുടമകൾ ഉൾപ്പെട്ടിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.