പ്രഭാതവാർത്തകൾ വായിക്കാം 18-09-2022

◾ചാമ്പ്യൻസ് ബോട്ട് ലീഗ് രണ്ടാം എഡിഷനിലെ രണ്ടാം മത്സരത്തിൽ കുമരകം എൻ.സി.ഡി.സി. ബോട്ട് ക്ലബ്(മൈറ്റി ഓർസ്) തുഴഞ്ഞ നടുഭാഗം ചുണ്ടന് അട്ടിമറി ജയം. കരുവാറ്റ ലീഡിങ് ചാനലിൽ നടന്ന ഫൈനലിൽ ഇക്കൊല്ലത്തെ നെഹ്റു ട്രോഫി ജേതാക്കളായ പള്ളാത്തുരുബോട്ട് ക്ലബ് (ട്രോപ്പിക്കൽറ്റൻസ്) തുഴഞ്ഞ മഹാദേവികാട് കാട്ടിതെക്കേതിൽ ചുണ്ടനെ ആറ്മൈക്രോസെക്കൻഡ് വ്യത്യാസത്തിലാണു നടുഭാഗം കീഴടക്കിയത്. നടുഭാഗം4.07.25 മിനിറ്റിലും കാട്ടിൽ തെക്കേതിൽ4.07.31 മിനിറ്റിലും ഫിനിഷിങ് പോയിന്റ്കടന്നു. നെഹ്റു ട്രോഫിയിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഒന്നാംസ്ഥാനം നഷ്ടമായ എൻ.സി.ഡി.സിക്കും നടുഭാഗത്തിനും ഇതാരു മധുര പ്രതികാരം കൂടിയായി. പുന്നമട ബോട്ട് ക്ലബ് (റിപ്പിൾ ബേക്കേഴ്സ് തുഴഞ്ഞ വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനത്തെത്തി. 4.08.82 മിനിറ്റ്. രണ്ട് സി.ബി.എൽ മത്സരങ്ങൾ പിന്നിട്ടപ്പോൾ 19 പോയിന്റുകളുമായി മഹാദേവികാട് കാട്ടിൽതെക്കേതിൽ, നടുഭാഗം ചുണ്ടനുകൾ ഒന്നാം സ്ഥാനം പങ്കിടുകയാണ്. 16 പോയിന്റുകളോടെ വീയപുരമാണ് മുന്നാം സ്ഥാനത്ത്. കേരള പോലീസ് ബോട്ട് ക്ലബി(റേജിങ്റോവേഴ്സ്)ന്റെചമ്പക്കുളം (നാല് -14 പോയിന്റ്) എന്നിവയാണു തുടർന്നുള്ള സ്ഥാനങ്ങളിൽ. ഓരോ ലീഗ് മത്സരത്തിലും പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും നാല് ലക്ഷം രൂപ വീതം ലഭിക്കും. ഇതിന് പുറമേ ഒന്നാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷവും രണ്ടാം സ്ഥാനക്കാർക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും അധികമായി ലഭിക്കും.കൃഷിമന്ത്രി പി. പ്രസാദാണ് കരുവാറ്റ വള്ളംകളിയും സി.ബി.എൽ രണ്ടാം മത്സരവും ഉദ്ഘാടനം ചെയ്തത്. ആലപ്പുഴ എം.പിഎ. എം ആരിഫ് സമ്മാനദാനം നടത്തി. പുളിങ്കുന്ന്, ആലപ്പുഴ(ഈ മാസം 24),പിറവം, എറണാകുളം (അടുത്ത മാസം ഒന്ന്),മറൈൻ ഡ്രൈവ് എറണാകുളം (അടുത്ത മാസംഎട്ട്), കോട്ടപ്പുറം തൃശൂർ(അടുത്ത മാസം 15), കൈനകരി, ആലപ്പുഴ (അടുത്ത മാസം 22), താഴത്തങ്ങാടികോട്ടയം (അടുത്ത മാസം 29), പാണ്ടനാട് ചെങ്ങന്നൂർ (നവംബർ അഞ്ച്),കായംകുളം, ആലപ്പുഴ (നവംബർ 12),കല്ലട, കൊല്ലം (നവംബർ 19), പ്രസിഡനസ് ട്രോഫി കൊല്ലം (നവംബർ 26)എന്നിവിടങ്ങളിലാണ് അടുത്ത സി.ബി.എൽ മത്സരങ്ങൾ

◾ഓർത്തഡോക്സ് സഭ നിരണം ഭദ്രാസന സെക്രട്ടറിയായി  അപ്പു അച്ചൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.


◾പത്തനംതിട്ടയിൽ കുത്തിവയ്പ്പിനിടെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർക്ക് നായയുടെ കടിയേറ്റു. പത്തനംതിട്ട ഏഴംകുളത്താണ് സംഭവമുണ്ടായത്. കടിയേറ്റ നൗഫൽ ഖാന്റെ കാലിന് പരുക്കേറ്റു. ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായയുടെ ആക്രമണമുണ്ടായി. കോട്ടയത്ത് മാത്രം മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കോട്ടയം പാമ്പാടി ഏഴാം മൈലിൽ ഒരു വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. വീട്ടിനുള്ളിൽ വെച്ചാണ് ഏഴാം മൈൽ സ്വദേശി നിഷാ സുനിലിനെ നായ കടിച്ചത്. നായവരുന്നത് കണ്ട് വീടിനുള്ളിലേക്ക് ഓടി കയറി നിഷയെ പിന്നാലെ വന്ന് കടിക്കുകയായിരുന്നു. സമീപവാസികളായ മറ്റ് രണ്ട് പേർക്കും നായുടെ കടിയേറ്റു. ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി.

◾ കെ.ജി.എ ഗ്രൂപ്പ് ചെയർമാൻ കെ.ജി എബ്രഹാമിന്റെ സഹോദരൻ കെ.ജി തോമസ് വർഗീസ് (72) ന്റെ സംസ്കാരം തിങ്കളാഴ്ച 1 മണിക്ക് വീട്ടിലെ ശുശ്രൂഷക്ക് ശേഷം 2 മണിക്ക് നിരണം കാട്ടുനിലം സെന്റ് തോമസ് മാർത്തോമ പള്ളിയിൽ നടക്കും. ഭാര്യ: ജോയമ്മ തോമസ്. മക്കൾ: ഡോ. ജ്യോതി തോമസ് (ഗൈനക്കോളോജിസ്റ്റ്, ഒമാൻ), ജിത്തു തോമസ് (ബിസിനസ് ഡവലപ്മന്റ് ഏക്സിക്യൂട്ടീവ്, (കുവൈത്ത്),ജെൻസി മേരി തോമസ്(സോഫ്റ്റ്വെയർ എൻജിനീയർ,യു.കെ.)

◾തിരുവല്ലയിലെ പൊടിയാടിയിൽ നിന്നും മിനിലോറിയിൽ കടത്തുകയായിരുന്ന മുപ്പത് ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. മിനിലോറിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ മംഗലാപുരം സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി അടങ്ങുന്ന ഡാൻസാഫ് സംഘവും പുളിക്കീഴ് പോലീസും ചേർന്നാണ് ഇന്നലെ പുലർച്ചെ നാലു മണിയോടെ വൻ തോതിലുള്ള പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. 

◾ കടപ്ര മാന്നാർ വൈസ്മെൻസ് ക്ലബ്  പ്രവർത്തന  ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ ഡോ.കെ.ജേക്കബും വൃക്ക രോഗികൾക്കുള്ള സൗജന്യ ഡയാലിസിസിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ട്രഷറർ മോനി സഖറിയയും നിർവഹിച്ചു. പ്രസിഡന്റ് പി.എ. ബോബൻ പുത്തൻ വീട്ടിൽ അധ്യക്ഷത വഹിച്ചു. നിരണം രാജൻ,ഹരികൃഷ്ണൻ കടപ്ര , സാം പി.ജോർജ്, ഡോ.മനു ഉമ്മൻ, രാജു വല്യത്ത്, എം.പി. ചെറിയാൻ, ഷാജി ജോൺ, തോമസ് ഏബ്രഹാംഎന്നിവർ പ്രസംഗിച്ചു.

◾തിരുവല്ല: കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയെ തിരിച്ചേൽപ്പിച്ച്മാതൃകയായി നഗരസഭാ കണ്ടിജന്റ് വിഭാഗം ജീവനക്കാർ തിരുവല്ല നഗരസഭയിലെ ഹെൽത്ത് വിഭാഗം ജീവനക്കാരായ നാരായണൻ, സുമ എന്നിവരാണ് കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്കു തിരിച്ചു നൽകിയത്. 29-ാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തവേ, വാവിടശേരി സുരേഷ്കുമാറിന്റെ വീടിന്റെ മുൻവശത്തുനിന്നു ലഭിച്ച മൂന്നു ലക്ഷത്തോളം രൂപ വിലമതിക്കുന്ന എട്ടു പവനോളം തൂക്കം വരുന്ന മാലയാണ് ഇവർക്ക്കളഞ്ഞുകിട്ടിയത്. പിന്നീട്, ഇവർ മാല അതിന്റെ യഥാർഥ ഉടമസ്ഥനായ സുരേഷ്കുമാറിനുതന്നെ നൽകുകയും ചെയ്തു.അടുത്ത നഗരസഭാ കൗൺസിൽ യോഗത്തിൽ ഇരുവരെയുംപ്രശംസിക്കാൻ കൗൺസിൽ തീരുമാനമെടുത്തുവെന്ന് നഗരസഭാ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ്, സെക്രട്ടറി സ്റ്റാലിൻനാരായണൻ, വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് എന്നിവർ അറിയിച്ചു.

◾സില്‍വര്‍ ലൈന്‍ പദ്ധതിക്കു കേന്ദ്രത്തിന്റെ പച്ചക്കൊടി കിട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. സില്‍വര്‍ലൈന്‍ പാത മംഗളൂരുവരെ നീട്ടാനാണു മുഖ്യചര്‍ച്ച. തലശേരി- മൈസൂരു- നിലമ്പൂര്‍ നഞ്ചന്‍കോട് പാതകളും ചര്‍ച്ചയാകും. രാവിലെ ഒമ്പതരയ്ക്ക് ബെംഗളൂരുവിലാണ് കൂടിക്കാഴ്ച. ബാഗെപ്പള്ളിയില്‍ സിപിഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും റാലിയിലും പിണറായി വിജയന്‍ പ്രസംഗിക്കും.

◾തിരുവനന്തപുരം :ഗവർണർ ഇന്ന് തലസ്ഥാനത്ത് എത്തും. സർക്കാരുമായുള്ള പോര് തുടരുന്ന സാഹചര്യത്തിൽ സര്‍വകലാശാല ഭേദഗതി ബില്ലിലും ലോകായുക്ത നിയമ ഭേദഗതി ബില്ലിലും നിയമോപദേശം തേടാനാണ് ആലോചന.മുഖ്യമന്ത്രിയുമായി യുദ്ധപ്രഖ്യാപനം നടത്തുന്ന തരത്തിലായിരുന്നു ഗവണര്‍ണറുടെ ഇന്നലത്തെ പ്രതികരണം. മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതിനൊപ്പം തന്നെ തന്‍റെ മുന്നിലെത്തിയിരിക്കുന്ന രണ്ട് ബില്ലുകളില്‍ ഒപ്പുവെയ്ക്കില്ല എന്ന സൂചനയും ഗവര്‍ണര്‍ ഇന്നലെ നല്‍കി. ഇന്ന് തിരുവനന്തപുരത്ത് തിരികെ എത്തുന്ന ഗവര്‍ണര്‍ ചില ബില്ലുകളില്‍ ഒപ്പിട്ടേക്കും. ഇക്കഴിഞ്ഞ നിയമസഭ പാസ്സാക്കിയ 12 ബില്ലുകളില്‍ രണ്ടെണ്ണത്തില്‍ ഒഴികെ ബാക്കിയുള്ള ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടുമെന്നാണ് സൂചന. ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന സര്‍വകലാശാല ഭേദഗതി ബില്‍, ലോകായുക്തയുടെ അധികാരം കവരുന്ന ലോകായുക്ത ഭേദഗതി ബില്‍ ഇവയിലാണ് ആരിഫ് മുഹമ്മദ് ഖാന് എതിരഭിപ്രായമുള്ളത്. 

©©©©©©©©©©©©©©©©©©©©©©©©©©©

മത്സ്യ കർഷകർ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ വെള്ളത്തിലെ അമോണിയായുടെ അളവ് കുറയ്ക്കുവാൻ  ലോകത്തെ നമ്പർ വൺ ടെക്നോളജി. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ  ഇവിടെ CLICK ചെയ്യുക.

 ©©©©©©©©©©©©©©©©©©©©©©©©©©©

◾ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തൃശൂരില്‍ കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി എട്ടിന് തൃശൂര്‍ ആനക്കല്ല് അവണിശ്ശേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മണികണ്ന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. രണ്ടു ദിവസമായി മോഹന്‍ ഭാഗവത് തൃശൂരിലുണ്ട്. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ തുറന്ന പോരു നടക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച.

◾ഇലന്തൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽസ്കൂൾ വിദ്യാർഥിക്ക് പരുക്ക്. കണ്ണംപറമ്പിൽ റോയിയുടെ മകൻ ആരോണി (13)നാണ്പരുക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ചന്തക്ക് സമീപമുള്ളവീടിനടുത്താണ് സംഭവം. വീടിന്റെ പരിസരത്ത്നിൽക്കുമ്പോൾ പന്നി വരുന്നത് കണ്ട്ആരോൺ പിതാവിനടുത്തേക്ക് നീങ്ങി.ഇവരുടെ ഇടയിലേക്ക് കയറിയ പന്നിആരോണിന്റെ കാലിന്റെ തുടയിൽ കുത്തുകയായിരുന്നു. സാരമായ പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ ഇലന്തൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക്സാരമുള്ളതാണെങ്കിലും ഗുരുതരമല്ലെന്ന്ആശുപത്രി അധികൃതർ അറിയിച്ചു.

◾പെട്രോള്‍ പമ്പുകള്‍ വെള്ളിയാഴ്ച തുറക്കില്ല. ആവശ്യത്തിനു പെട്രോളിയം ഉല്‍പന്നങ്ങള്‍ തരാത്തതില്‍ പ്രതിഷേധിച്ച് പമ്പുടകള്‍ പണിമുടക്കും. കേരളത്തിലെ അറുന്നൂറ്റമ്പതോളം ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡീലര്‍മാര്‍ക്ക് പ്രതിദിനം നാനൂറ്റിയമ്പത് ലോഡുകള്‍ വേണം. എന്നാല്‍ 250 ലോഡു മാത്രമാണ് ലഭിക്കുന്നത്. ഇതുമൂലം മൂന്നിലൊന്നു പമ്പുകള്‍ ഭാഗികമായി അടച്ചിടേണ്ടിവരികയാണെന്ന് ഡിലേഴ്സ് അസോസിയേഷന്‍.

◾വിഴിഞ്ഞം തുറമുഖത്തേക്ക് കെസിബിസി ആഹ്വാനം ചെയ്ത ബഹുജന മാര്‍ച്ച് ഇന്ന്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മദ്യവില്‍പന ജില്ലാ കളക്ടര്‍ നിരോധിച്ചു. വിഴിഞ്ഞം തുറമുഖത്തിനെതിരേ മല്‍സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിനെതിരേ പ്രദേശവാസികള്‍ നടത്തുന്ന ബൈക്ക് റാലിയും നടക്കുന്നുണ്ട്. ഇതു ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു മദ്യശാലകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

◾ഇനി പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ്, നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ് പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സും നല്‍കാന്‍ പദ്ധതി വരുന്നു. ഹയര്‍ സെക്കന്ററി പാഠ്യ പദ്ധതിയില്‍ ലേണേഴ്‌സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍ക്കൂടി ഉള്‍പ്പെടുത്താന്‍ ശിപാര്‍ശയുണ്ട്. ഇതിന് വേണ്ടി മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം അടുത്ത ആഴ്ച വിദ്യാഭ്യാസവകുപ്പിന് കൈമാറും. ഇത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കാനുമാണ് തീരുമാനം.പ്ലസ് ടു വിജയിക്കുന്ന ഏതൊരാള്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റും നല്‍കാനാണ് പദ്ധതി. ഇതിന് വേണ്ടി പ്‌ളസ് വണ്‍, പള്‌സ് ടു ക്‌ളാസുകളില്‍ റോഡ് നിയമവും ഗതാഗത നിയമവും ഉള്‍പ്പെടെ ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ കാര്യങ്ങളെല്ലാം പഠിപ്പിക്കും.സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ കേന്ദ്ര വാഹന ഗതാഗത നിയമത്തിലടക്കം മാറ്റം വരുത്തണം. അതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം.

◾മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളില്‍ യുഎപിഎ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. രൂപേഷിനെതിരെ വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിലെ കേസില്‍ യുഎപിഎ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

◾ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സിറാജുദീന്‍ അറസ്റ്റിലായി. കേസിലെ 38 മത്തെ പ്രതിയാണ്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. ഗൂഢാലോചനയില്‍ പങ്കെടുത്തെന്നാണ് കേസ്. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ നിരവധി കൊലപാതകങ്ങളും കൈവെട്ടും അടക്കമുള്ള കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്കു ഒളിത്താവളം നല്‍കിയത് ഇയാളാണത്രേ. മലപ്പുറത്തെ 12 ആര്‍എസ്എസ് – ബിജെപി നേതാക്കളുടെ പേരും ഫോട്ടോയും ഇയാളില്‍നിന്ന് കണ്ടെടുത്തു. കേസില്‍ 11 പ്രതികളെകൂടി ഇനി പിടികൂടാനുണ്ട്.

◾സമരരംഗത്തുള്ളവരെ തീവവാദ മുദ്ര കുത്തുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് സിപിഐ വയനാട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. രണ്ടാം ഇടതു സര്‍ക്കാരിന് വലതുപക്ഷ വ്യതിയാനം സംഭവിച്ചതു നന്നല്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും പരിസ്ഥിതിക്ക് ദോഷകരമായും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നത് അനുവദിക്കാനാകില്ലെന്ന് പ്രതിനിധികള്‍ രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.

◾റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. 1.51 കോടി രൂപ അദ്ദേഹം കാണിക്കയായി നല്‍കി. അന്നദാനഫണ്ടിലേക്കാണ് തുക നല്‍കിയത്. മകന്‍ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മര്‍ച്ചന്റ്, റിലയന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ മനോജ് മോദി എന്നിവരും ദര്‍ശനത്തിന് എത്തിയിരുന്നു.

◾ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ എന്ന മഹാന്‍ യുഡിഎഫിന്റെ ഐശ്വര്യമാണെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്നും നിയമസഭ കയ്യാങ്കളിക്കിടെ വി ശിവന്‍കുട്ടിയെ പ്രതിപക്ഷാംഗങ്ങള്‍ അക്രമിച്ച് ബോധം കെടുത്തിയെന്നും ഇപി ജയരാജന്‍ പറഞ്ഞതിനെ പരിഹസിച്ചാണ് സതീശന്റെ പ്രതികരണം.

◾കോഴിക്കോട്ടെ പോലീസിനെതിരേ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് അതിക്രമം നടത്തുകയാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥര്‍ തെറ്റായ രീതിയിലാണു പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ കുറ്റപ്പെടുത്തി.

◾മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനിടയില്‍ 17 വയസുകാരനായ മകനെ കാണാതായി പരാതി. പട്ടുവം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. മകനെ ഡോക്ടറെ കാണിക്കുന്നതിനായി പയ്യന്നൂരിലെ ആശുപത്രിയിലെത്തിയതായിരുന്നു അമ്മ. ഇവരുടെ കൂടെ മകളുമുണ്ടായിരുന്നു.ഡോക്ടറെ കണ്ടതിനുശേഷം അടുത്തുള്ള കടയില്‍ കയറി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തതിനു ശേഷം മകനെ കാണാതാവുകയായിരുന്നുവെന്നും പിന്നീട് ഫോണില്‍ വിളിച്ച മകന്‍ കോഴിക്കോട്ടേക്ക് പോവുകയാണെന്ന് അറിയിച്ചതായും ഇവര്‍ പറയുന്നു. അടുത്ത ഫോണ്‍ കോളില്‍ എറണാകുളത്ത് പോവുകയാണെന്നും അവിടെ എത്തിയിട്ട് വീഡിയോ കോള്‍ ചെയ്യാമെന്നും അറിയിച്ചതായും പരാതിയിൽ പറയുന്നു. ഇതോടെ ആശങ്കയിലായ അമ്മ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30 ഓടെ പയ്യന്നൂരിലാണ് സംഭവം.

◾തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്. ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണു നറുക്കെടുപ്പ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതികള്‍ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ ലഭിക്കും.

◾മഹാബലിയും കേരളവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവന കേരളത്തിന്റെ കൂട്ടായ്മയ്ക്കെതിരായ ഭയപ്പെടുത്തലാണെന്ന് ടൂറിസം – പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഇതൊരു തമാശയായി കാണാനാകില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

◾ കോഴിക്കോട് സമാന്തര ആർ.ടി ഓഫീസ് കേസിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ചേവായൂർ ആർ ടി ഒ ഗ്രൗണ്ടിന് സമീപം സമാന്തര ആർ ടി ഓഫീസ് കണ്ടെത്തിയ കേസിൽ അസിസ്റ്റൻഡ് മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർമാരായ ഷൈജൻ, ശങ്കർ, വി എസ് സജിത്ത് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇവർ ഒപ്പിട്ട രേഖകൾ ആർ ടി ഓഫീസിനു സമീപത്തെ ഓട്ടോ കൺസൾട്ടിങ് സ്ഥാപനത്തിൽ നിന്നും കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് വിജിലൻസുമായെത്തി നടത്തിയ മിന്നൽ പരിശോധനയിലാണ് ചേവായൂരിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനു സമീപത്ത് സമാന്തര ആർടിഒ ഓഫീസ് പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. മോട്ടോർ വാഹനവകുപ്പിന്റെ ഓഫീസുകളിൽ മാത്രം സൂക്ഷിക്കേണ്ട 145 രേഖകളാണ് സമീപത്തെ സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്തത്. ജോയിന്റ് ആർ.ടി.ഒമാർ ഒപ്പിട്ട രേഖകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവയിൽ ഒപ്പിട്ട ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്‌.

◾തെരുവുനായ്ക്കള്‍ കേരളത്തെ പട്ടി റിപ്പബ്ലിക്കാക്കിയെന്നും റോഡിലെ കുഴികള്‍ മരണക്കെണികളായെന്നും വിമര്‍ശിച്ച് സാഹിത്യകാരന്‍ എം. മുകുന്ദന്‍. കൊവിഡിനു ശേഷം പട്ടികളെയും റോഡിലെ കുഴികളെയും പേടിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് എം. മുകുന്ദന്‍ പറഞ്ഞു. കാഞ്ഞങ്ങാട്ട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തിട്ടും വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞില്ലെന്ന് മുന്‍മന്ത്രി തോമസ് ഐസക്ക്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും വിമാനടിക്കറ്റ് നിരക്കുകള്‍ താരതമ്യം ചെയ്തുകൊണ്ടാണ് വിമര്‍ശനം.

◾തൊടുപുഴ കാഞ്ഞാറില്‍ വിവാഹത്തിന് എത്തിയ രണ്ടു യുവാക്കള്‍ മലങ്കര ജലാശയത്തില്‍ മുങ്ങി മരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിര്‍ദോസ് (20), ചങ്ങനാശേരി സ്വദേശി അമന്‍ ഷാബു എന്നിവരാണ് മരിച്ചത്. ഡാമില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.

◾മാതാപിതാക്കളെ ബന്ദികളാക്കി തമിഴ്നാട്ടില്‍നിന്നു പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ യുവാവ് തൂങ്ങി മരിച്ചു. കൊല്ലം പൂതകുളം സ്വദേശിയായ രാകേഷാണ് മരിച്ചത്. രാകേഷ് തട്ടിക്കൊണ്ടുവന്ന പതിനാലുകാരന്‍ രക്ഷപ്പെട്ട് നാട്ടുകാരെ വിവരം അറിയിച്ചിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ചെയ്ത് വരികയായിരുന്നു രാകേഷ്. മൃതദേഹത്തിനരികില്‍നിന്നു കളിത്തോക്കും ലഭിച്ചു.

◾ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൃശൂര്‍ പെരിഞ്ഞനം സ്വദേശി കപ്പല്‍പള്ളിക്ക് സമീപം പുല്ലറക്കത്ത് മുഹമ്മദ് നാസര്‍ (58) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അല്‍ വക്രയില്‍ അപകടത്തില്‍പ്പെട്ടത്.വാഹനാപകടത്തില്‍ നാസര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും കത്തിനശിച്ചു. കത്തിക്കരിഞ്ഞ നിലയില്‍ ആയതിനാല്‍ മൃതദേഹം ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. പിതാവ്: പുല്ലറക്കത്ത് മുഹമ്മദ്. മാതാവ്: ഫാത്തിമാബി. ഭാര്യ: സുഹറ. മക്കള്‍: നസ്‌റീന്‍, നസ്‌ന, നിസാം.

◾അതിര്‍ത്തിത്തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലം കുന്നിക്കോട് യുവാവിനെ തലയ്ക്കടിച്ചു കൊന്നു. കുന്നിക്കോട് കടുവാംകോട് വീട്ടില്‍ അനില്‍കുമാര്‍ (35) ആണ് കൊല്ലപ്പെട്ടത്.

◾മകളെ സ്‌കൂളില്‍നിന്നും കൂട്ടികൊണ്ടുവരാന്‍ പോയ യുവതി സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിച്ച് മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ ഉദിയനൂര്‍ പുളിയംപള്ളില്‍ വീട്ടില്‍ ജിജി ജോസഫിന്റെ ഭാര്യ പ്രീത (39) യാണ് നാലാഞ്ചിറ കുരിശടി ജങ്ഷനു സമീപം കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് മരിച്ചത്.

◾നെയ്യാറ്റിന്‍കരയില്‍ റോഡില്‍ സ്ഥാപിച്ചിരുന്ന ആര്‍ച്ച് വീണ് സ്‌കൂട്ടര്‍ യാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്. ഒരു ക്ലബിന്റെ വാര്‍ഷികാഘോഷത്തിനു ഭാഗമായി സ്ഥാപിച്ച ആര്‍ച്ച് അഴിക്കുന്നതിനിടെയാണ് അപകടം. പതിനഞ്ചുകാരി മകളെ പിറകിലിരുത്തി പൂഴികുന്ന് സ്വദേശി ലേഖ ഓടിച്ചിരുന്ന സ്‌കൂട്ടറിലേക്ക് ആര്‍ച്ചിന്റെ ഭാഗം വീഴുകയായിരുന്നു.

◾നെടുങ്കണ്ടം കമ്പംമെട്ട് പൊലീസ് സ്റ്റേഷനില്‍ കുരങ്ങുവിളയാട്ടം. സ്റ്റേഷനകത്തേക്ക് അതിക്രമിച്ചു കയറി പോലീസുകാരുടെ ഭക്ഷണ സാധനങ്ങള്‍ തട്ടിയെടുക്കുകയും ഫയലുകള്‍ മാന്തി നശിപ്പിക്കുകയും ചെയ്യുന്നു. കുരങ്ങുകളെ ഭയപ്പെടുത്താന്‍ റബര്‍കൊണ്ടുള്ള കളിപ്പാട്ടങ്ങളായ ചൈനീസ് പാമ്പുകളെ രംഗത്തിറക്കിയിരിക്കുകയാണ് പോലീസ്. കേരള തമിഴ്നാട് അതിര്‍ത്തിയോടും വനത്തോടും ചേര്‍ന്നാണ് കമ്പംമെട്ട് പൊലീസ് സ്റ്റേഷന്‍.

◾ഭക്തജനങ്ങള്‍ക്ക് കാണിക്കയര്‍പ്പിക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇ- ഭണ്ഡാരങ്ങളും. ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ.വിജയന്‍, എസ്.ബി.ഐ ജനറല്‍ മാനേജര്‍ റ്റി. ശിവദാസ് എന്നിവര്‍ ചേര്‍ന്നാണ് ഇ-ഭണ്ഡാരസമര്‍പ്പണം നടത്തിയത്.

◾ഗോഹട്ടി ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സൂര്യനാരായണ്‍ പ്രേം കിഷോറാണ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ചത്.

◾തിരുവനന്തപുരം കുറ്റിച്ചലില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ അമ്മയ്ക്കും മകള്‍ക്കും പരുക്കേറ്റു. സിപിഐ കുറ്റിച്ചല്‍ ലോക്കല്‍ കമ്മറ്റി അംഗവും കേരള മഹിളാസംഘം നേതാവുമായ അഡ്വ. മിനിക്കും മകള്‍ ദയയ്ക്കുമാണ് പരിക്കേറ്റത്.

◾യുവതിയുടെ വീട്ടില്‍ കയറി ഭര്‍ത്താവ് വെട്ടി കൈപ്പത്തിയറ്റു. പത്തനംതിട്ട കലഞ്ഞൂരില്‍ ചാവടിമല സ്വദേശി വിദ്യയെ ആണ് ഭര്‍ത്താവ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച പിതാവും വിജയനേയും സന്തോഷ് വെട്ടി പരിക്കേല്‍പ്പിച്ചു.

◾വയനാട് മുത്തങ്ങയില്‍ എംഡിഎംഎ മയക്കുമരുന്നു പിടികൂടി. മുത്തങ്ങയില്‍ 338 ഗ്രാം എംഡിഎംഎയുമായി കോഴികോട് മാങ്കാവ് സ്വദേശി അരുണ്‍കുമാര്‍, കുന്ദമംഗലം സ്വദേശി സജിത്ത് കെ.വി എന്നിവരെ അറസ്റ്റ് ചെയ്തു. മൈസൂര്‍- കോഴിക്കോട് ബസിലായിരുന്നു പ്രതികള്‍.

◾പിറന്നാളായിരുന്ന ഇന്നലെ നാട്ടില്‍പോയി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാന്‍ കഴിഞ്ഞില്ലെന്നു വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ഷിയോപൂരില്‍ വനിതാ സ്വയം സഹായ സംഘങ്ങളുടെ കണ്‍വന്‍ഷനില്‍ പ്രസംഗിക്കവേയാണ് മോദി ഇങ്ങനെ പറഞ്ഞത്.

◾രാജ്യം ചീറ്റയുടെ വേഗത്തില്‍ പുരോഗതി കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കയറ്റുമതിയില്‍ ഇന്ത്യ വലിയ നേട്ടം കൈവരിക്കും. ഉല്‍പാദന ഹബ്ബായി ഇന്ത്യ മാറുകയാണ്. ദേശീയ ചരക്കുനീക്ക നയം പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരക്കുനീക്ക ചെലവ് വന്‍തോതില്‍ കുറയും. 13 – 14 ശതമാനം ചെലവില്‍ നിന്ന് ഒറ്റ അക്കത്തിലേക്ക് എത്തും. ഒരു വര്‍ഷം കഴിഞ്ഞ് ഈ നയം വിലയിരുത്തിയാല്‍ എല്ലാവരും വിസ്മയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾ചീറ്റപുലികളെ കൊണ്ടുവന്നതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും അടക്കമുള്ള പ്രധാന വിഷയങ്ങളില്‍ പ്രധാനമന്ത്രി ഇടപെടുന്നില്ലെന്നും രാഹുല്‍ ഗാന്ധി. ജനങ്ങളുടെ പ്രശ്നങ്ങള്‍ മോദി സര്‍ക്കാര്‍ കാണുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

◾ഐആര്‍സിടിസി അഴിമതിക്കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ. ഡല്‍ഹി പ്രത്യേക കോടതിയില്‍ തേജസ്വി ഹര്‍ജി നല്‍കി. തേജസ്വിക്കു കോടതി നോട്ടീസയച്ചു.

◾ദുരൂഹമായി മരിച്ച ആദിവാസിയായ മകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പിതാവ് ഒന്നരമാസത്തോളം കുഴിയില്‍ ഉപ്പിട്ടു സൂക്ഷിച്ചു. മുംബൈക്കടുത്ത ദാദാഗാവിലാണ് 27 കാരി മരിച്ചത്. മൂന്നുപേരെ അറസ്റ്റു ചെയ്തെങ്കിലും ആത്മഹത്യയെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നാണ് യുവതിയുടെ അച്ഛന്റെ വാദം. നിവേദനങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ഒടുവില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനമായിട്ടുണ്ട്.

◾വരുന്നൂ ക്രിക്കറ്റില്‍, ഇംപാക്ട് പ്ലെയര്‍. മത്സരത്തിനിടെ പകരക്കാരനെ ബാറ്റിംഗിനും ബൗളിംഗിനും അനുവദിക്കുന്ന നിയമം നടപ്പാക്കിലാക്കാനുള്ള ഒരുക്കവുമായി ബിസിസിഐ. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമാണ് പുതിയ പരീക്ഷണത്തിന് ബിസിസിഐ ഒരുങ്ങുന്നത്. ടോസിന്റെ സമയത്ത് പ്ലേയിംഗ് ഇലവനൊപ്പം പേര് നല്‍കുന്ന നാല് പകരക്കാരില്‍ ഒരാളെ മാത്രമേ ഇംപാക്ട് പ്ലെയറായി ഇറക്കാനാവൂ.

◾ആഗോള സമ്പദ്വ്യവസ്ഥ അടുത്ത വര്‍ഷം മാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്. പണപ്പെരുപ്പം തടയാന്‍ കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്രബാങ്കുകളുടെ സമീപനം ലോകത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ലോകബാങ്ക് അനുമാനം. തങ്ങളുടെ വരുതിയില്‍ പണപ്പെരുപ്പം നിലനിര്‍ത്താന്‍ ആറ് ശതമാനം വരെ വിവിധ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തും. കടുത്ത നിയന്ത്രണങ്ങള്‍ മൂലം ആഗോള സമ്പദ്വ്യവസ്ഥയുടെ ജി.ഡി.പി വളര്‍ച്ച നിരക്കില്‍ 0.5 ശതമാനത്തിന്റെ കുറവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിശീര്‍ഷ വരുമാനത്തില്‍ 0.4 ശതമാനത്തിന്റെ ഇടിവുമുണ്ടാവും. ഈ സാഹര്യത്തിലേക്ക് ലോക സമ്പദ്വ്യവസ്ഥ കടക്കുന്നതോടെ ആഗോള സാമ്പത്തിക മാന്ദ്യം ലോകത്തുണ്ടായെന്ന് സാങ്കേതികമായി പറയാമെന്നാണ് ലോകബാങ്ക് വ്യക്തമാക്കുന്നത്.

◾കേരളത്തിനെതിരെ വിദ്വേഷ പ്രചരണവുമായി നടി കരിഷ്മ തന്ന. കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് ആരോപിച്ച് ബഹിഷ്കരണത്തിനും നടി ആഹ്വാനം ചെയ്തു. കേരളത്തിലെ വിനോദസഞ്ചാര മേഖലയെ ബഹിഷ്കരിക്കണമെന്നും കേരള ഉത്പന്നങ്ങൾ  ബഹിഷ്കരിക്കണമെന്നാണ് കരീഷ്മ തന്നയുടെ ആഹ്വാനം. ഇൻസ്റ്റാഗ്രാമിലൂടെയാണ് ആഹ്വാനം പോസ്റ്റ് ചെയ്തത്. ദൈവത്തിൻറെ സ്വന്തം നാട് നായ്ക്കളുടെ നരകമായെന്നും കരിഷ്മ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുണ്ട്. 

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.