സായാഹ്ന വാർത്തകൾ 18-05-2022

ചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ട്രോഫി ചതയം ജലോത്സവത്തിൽ വന്മഴിയും ഓതറയും ജേതാക്കൾ. മികച്ച ചമയം എ ബാച്ചിൽ ഉമയാറ്റുകരക്കും, ബി ബാച്ചിൽ 
കോടിയാട്ടുകരക്കും ലഭിച്ചു. ചെങ്ങന്നൂർ ചതയം ജലോത്സവത്തിൽ എ ബാച്ചിൽ ഒന്നാം സ്ഥാനം ഓതറക്കും രണ്ടാം സ്ഥാനം മഴുക്കീറിനും മൂന്നാം സ്ഥാനം പ്രയാറിനും ഏറ്റവും നല്ല ചമയത്തിന് ഉമയാറ്റുകരക്കും മികച്ച പ്രകടനത്തിന് മുണ്ടൻ കാവിനും ലഭിച്ചു.
ലൂസേഴ്സ് ഫൈനലിൽ ഒന്നാം സ്ഥാനം കീഴ് വന്മഴിയും രണ്ടാം സ്ഥാനം കീഴ് പേരിമേലും ബി ബാച്ച് ഒന്നാം സ്ഥാനം വന്മഴിക്കും, രണ്ടാം സ്ഥാനം പുതുക്കുളങ്ങരക്കും ലഭിച്ചു. ചമയത്തിന് കോടിയാട്ടുകരക്കും എം.വി ഗോപകുമാർ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര ഗാനരചിയതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ എസ് രാജൻ, ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, നളന്ദ ഗോപാലകൃഷ്ണൻ നായർ, ഡി.വിജയകുമാർ, തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജൻ, ബി കൃഷ്ണകുമാർ, പ്രമോദ് കാരക്കാട്, കെ.ആർ പ്രഭാകരൻ നായർ,
അജി ആർ നായർ, രോഹിത്, എം.വി വിജയകുമാർ, സുധാമണി, മുരുകൻ പൂവക്കാട്ട് മൂലയിൽ, എസ് വി പ്രസാദ്, ബി.കെ ഹരികുമാർ, വിനോദ് നായർ എന്നിവർ പ്രസംഗിച്ചു.

◾കോട്ടയം പാമ്പാടിയില്‍ വീട്ടുമുറ്റത്ത് വെച്ച്‌ യുവതിയടക്കം മൂന്നുപേരെ കടിച്ച നായ ചത്തു.നായക്ക് പേവിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. നായയുടെ ജഢം പോസ്റ്റുമോര്‍ട്ടം ചെയ്യും. പാമ്പാടി ഏഴാം മൈലില്‍ ഒരു വീട്ടമ്മ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഏഴാം മൈല്‍ സ്വദേശി നിഷാ സുനിലിനും അയല്‍വാസികളായ മറ്റ് രണ്ട് പേര്‍ക്കുമാണ് നായ കടിയേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നായയെ കണ്ട് വീടിനുള്ളിലേക്ക് ഓടി കയറാന്‍ ശ്രമിച്ച നിഷയെ പിന്നാലെ വന്ന് നായ കടിക്കുകയായിരുന്നു. കടിയേറ്റവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു

◾മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആര്‍ മോഹന്‍റെ ഭാര്യക്ക് യാത്രചെയ്യാന്‍ സെക്രട്ടറിയേറ്റില്‍ നിന്നുള്ള വാഹനം വിട്ടുകൊടുത്ത സംഭവം പരിശോധിക്കുമെന്ന് ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.സര്‍വകലാശാല അധ്യാപികയായ ഡോ.പൂര്‍ണ്ണിമ മോഹന്‍ വഞ്ചിയൂരിലെ കോളേജിലേക്ക് വരുന്നതും പോകുന്നതും ആര്‍ മോഹന് സര്‍ക്കാര്‍ അനുവദിച്ച വാഹനത്തിലാണ്.അന്വേഷണം പുറത്തു വന്നതിന് പിന്നാലെയാണ് ​ഗവര്‍ണറുടെ പ്രതികരണം

◾പത്തനംതിട്ട : കൂടൽ  കലഞ്ഞൂർ  പറയൻകോട്  ചാവടി മലയിൽ വീട്ടിൽ വിജയൻ പദ്മനാഭനെയും  മകൾ വിദ്യ (27)യേയും വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് പിടിയിൽ. ഏഴംകുളം  അയിരിക്കോണം സന്തോഷ് ഭവനം രാജു ആചാരിയുടെ മകൻ സന്തോഷി (28)നെയാണ് കൂടൽ പോലീസ് മണിക്കൂറുകൾക്കകം പിടികൂടിയത്. ഇന്നലെ രാത്രി 08.20 ന് വിദ്യയുടെ വീട്ടിനുള്ളിൽ കയറി വടിവാൾ കൊണ്ടു വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വിദ്യയുടെ ഇരുകൈകൾക്കും പിതാവ് വിജയന്റെ പുറത്തുമാണ് വെട്ടേറ്റത്. ഇരുവരേയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏഴു വർഷം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. രണ്ടു കൊല്ലം മാത്രമെ ഒരുമിച്ചു താമസിച്ചുള്ളു. 5 വർഷമായി പിണങ്ങി കഴിയുന്ന ഇവർക്ക്‌ 5 വയസ്സുള്ള സഞ്ജയ്‌ എന്ന മകൻ ഉണ്ട്. കുഞ്ഞിനെ വിട്ടുകൊടുക്കണമെന്ന ആവശ്യം നിരസിച്ചതിലുള്ള വിരോധം കാരണം, വീട്ടിൽ കയറി  ഭാര്യയെ വെട്ടുകത്തി കൊണ്ട് തലയിൽ  വെട്ടിയത് തടഞ്ഞപ്പോൾ കൈകൊണ്ട് തടഞ്ഞ വിദ്യയുടെ ഇടതുകൈ അറ്റുതൂങ്ങി, അടുത്തവെട്ടുകൊണ്ട് വലതുകൈവിരലുകൾ അറ്റുപോകുകയും, തടസ്സം പിടിച്ച പിതാവിന്റെ പുറത്ത് വെട്ടേൽ ക്കുകയുമായിരുന്നു. പത്തനംതിട്ട കുടുംബ കോടതിയിൽ ഇരുവരും തമ്മിലുള്ള വിവാഹ മോചനകേസ് നിലനിൽക്കുന്നുണ്ട്. വിദ്യയുടെ മാതാവ് സുധയുടെ മൊഴിപ്രകാരം വധശ്രമത്തിനു കേസെടുത്ത പോലീസ്, ഇൻസ്‌പെക്ടർ ജി പുഷ്പകുമാറിന്റെ നേതൃത്വത്തിൽ അടൂർ നിന്നും ഇന്ന് വെളുപ്പിന് പ്രതിയെ കസ്റ്റഡിലെടുത്തു. പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐ ദിജേഷ് കെ, ഇ എസ് ഐ വാസുദേവക്കുറുപ്പ്, എസ് സി പി ഓ അജിത് കുമാർ, സി പി ഓമാരായ അനൂപ്, പ്രമോദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


◾തിരുവല്ല :സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് രണ്ടേമുക്കാൽ ലക്ഷത്തോളം രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയെ പിടികൂടി.കോട്ടയം 
ചങ്ങനാശ്ശേരി പെരുന്ന എൻ എസ് എസ് കോളേജിന് സമീപം പടിഞ്ഞാറെ പുത്തൻ പുരയിൽ വീട്ടിൽ ദിലീപ് കുമാറിന്റെ മകൻ ദിൽജിത് ഡി (26) ആണ് കീഴ് വായ്‌പ്പൂർ പോലീസിന്റെ പിടിയിലായത്.കുന്നന്താനം മാന്താനം കോളനിപ്പടി ഗീതാഞ്‌ജലി വീട്ടിൽ കൃഷ്ണപിള്ളയുടെ മകൻ രാമചന്ദ്രൻ പിള്ളയുടെ മാന്താനത്തുള്ള ഗീതാഞ്‌ജലി ധനകാര്യ സ്ഥാപനത്തിലാണ്  പ്രതി നാലുതവണയായി 67.700 ഗ്രാം മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത്.ഈവർഷം മേയ് 20 മുതൽ സെപ്റ്റംബർ 15 വരെയാണ് ഇത്തരത്തിൽ വായ്പയെടുത്തത്.16 ന് രാമചന്ദ്രൻ പിള്ള സ്റ്റേഷനിലെത്തി മൊഴി നൽകുകയും കീഴ്‌വായ്‌പ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.അന്വേഷണം ആരംഭിച്ച പോലീസ്, മാന്താനത്ത് നാട്ടുകാർ തടഞ്ഞുവച്ചതിനെ തുടർന്ന്  സ്ഥകത്തെത്തി കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് ചെയ്തു.പിന്നീട് സ്ഥാപനത്തിലെത്തി അംഗീകൃത അപ്രൈസറെക്കൊണ്ട് ആഭരണങ്ങൾ പരിശോധിപ്പിച്ച് മുക്കുപന്ധമാണെന്ന് ഉറപ്പാക്കി.കൂടുതൽ ചോദ്യം ചെയ്തപ്പോൾ കോട്ടയം ഈസ്റ്റ്‌, തൃക്കൊടിത്താനം, ചങ്ങാനാശ്ശേരി, നെടുമുടി പോലീസ് സ്റ്റേഷനുകളിൽ വിശ്വാസവഞ്ചന, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയായി, ജാമ്യത്തിൽ കഴിഞ്ഞുവരികയാണെന്നും ബോധ്യമായി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

◾നാളെ ഗവർണറുടെ  വാര്‍ത്താസമ്മേളനം* 
ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരില്‍ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാളെ വാര്‍ത്താസമ്മേളനം വിളിക്കാനാണ് ​ഗവര്‍ണറുടെ തീരുമാനം.
ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ ആരോപണത്തില്‍ തെളിവ് പുറത്തുവിടുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. സര്‍വ്വകലാശാല വിഷയത്തില്‍ മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തു വിടാനും സാധ്യതയുണ്ട്. രാജ്ഭവനിലാകും വാര്‍ത്താസമ്മേളനം വിളിക്കുക. 
ഗവര്‍ണര്‍ സര്‍ക്കാരിന്‍റെ കണ്ണിലെ കരടാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആരോപിച്ചു. ഗവര്‍ണര്‍ പല നേതാക്കളെയും മതമേധാവികളെയുമൊക്കെ പോയി കണ്ടിട്ടുണ്ട്. കൊളോണിയല്‍ ശൈലി ഗവര്‍ണര്‍ തുടരണമെന്ന് പറയുന്നതെന്തിനാണ്. ഗവര്‍ണര്‍ക്കെതിരായ വധശ്രമത്തില്‍ മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണ്. ഗ വര്‍ണറുടെ ആരോപണത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവര്‍ണറെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് മൗനാനുവാദം ഉണ്ടായിരുന്നു എന്ന് വേണം മനസിലാക്കാന്‍. ഗവര്‍ണര്‍ പരാതി കൊടുക്കേണ്ട ആവശ്യമില്ല. സ്വയം കേസെടുക്കണം. ഗവര്‍ണര്‍ ബില്ല് ഒപ്പിടില്ലെന്ന് എവിടെയും പറഞ്ഞത് താന്‍ കണ്ടിട്ടില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ നടന്ന സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കാത്തതിന് കാരണം ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും ആണെന്നാണ് ഗവര്‍ണറുടെ ആരോപണം. തന്നെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും ഗവര്‍ണര്‍ കൊച്ചിയില്‍ പറഞ്ഞു. സിപിഐഎമ്മിനോട് തനിക്ക് സഹതാപമാണ്. ഒരു ഗവര്‍ണര്‍ക്കെതിരെയോ രാഷ്ട്രപതിക്കെതിരെയോ ആക്രമണമുണ്ടായാല്‍ റിപ്പോര്‍ട്ടിംഗ് ഇല്ലാതെ കേസെടുക്കാം. നിയമത്തിന്റെ എബിസി അറിയാത്തവരാണോ കേരളം ഭരിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു

◾കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനുള്ള പൊലീസ് കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നു. അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഈ മാസം 29 ന് ഉന്നതതല യോഗം വിളിച്ചു. ഗൗരവമേറിയ കേസുകള്‍ പിന്‍വലിക്കില്ല. രണ്ടുവര്‍ഷത്തിനിടെ ഏഴു ലക്ഷം കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയത്. മാസ്‌ക് ധരിക്കാത്തിന് 500 രൂപ മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000 രൂപവരെ പിഴ ഈടാക്കിയിരുന്നു.

◾കണ്ണൂരില്‍ ഗവര്‍ണക്കെതിരെയുണ്ടായ ആക്രമണത്തിന് പരാതി തന്നിട്ടുവേണോ കേസെടുക്കാനെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ പോലും ഇവിടെ സുരക്ഷിതനല്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുക്കാത്തത്. തന്നെ ആക്രമിച്ച ദൃശ്യങ്ങളും മുഖ്യമന്ത്രി തന്ന ചില കത്തുകളും നാളെ പുറത്തുവിടും. വിഷയം കേന്ദ്രത്തെ അറിയിക്കും. ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ല. ഒരു മുന്‍ മന്ത്രി പാകിസ്ഥാന്‍ ഭാഷയില്‍ സംസാരിച്ചെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

◾കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ധാരണയായില്ല. പദ്ധതി സംബന്ധിച്ച സാങ്കേതിക വിവരങ്ങള്‍ കര്‍ണാടകയക്കു കൈമാറിയിരുന്നില്ല. അതിനാലാണ് ചര്‍ച്ചയാകാതിരുന്നതെന്നാണു വിശദീകരണം. എന്നാല്‍ മൈസൂര്‍ – മലപ്പുറം ദേശീയ പാതയ്ക്കു ധാരണയായി.

◾കര്‍ണാടത്തിലെ ഹിജാബ് നിരോധനം വര്‍ഗീയ ഭിന്നിപ്പ് വര്‍ധിപ്പിക്കാനിടയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങള്‍ രണ്ടാം പൗരന്‍ എന്ന ആശയം നടപ്പാക്കാനാണു ശ്രമം. ഭീതിജനകമായ അന്തരീക്ഷം രാജ്യമാകെ ഉണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. മത വര്‍ഗീയ ശക്തികള്‍ ദേശീയതയുടെ മൂടുപടം അണിയുന്നുവെന്നും പിണറായി വിജയന്‍ ബംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ പറഞ്ഞു.

◾നിയമസഭ പാസാക്കിയ നിയമം അംഗീകരിക്കാത്ത ഗവര്‍ണര്‍ രാജഭരണമല്ലെന്നു മറക്കേണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇല്ലാത്ത അധികാരം ഉണ്ടെന്നാണ് ഗവര്‍ണറുടെ മട്ട്. കത്തുകള്‍ പ്രസിദ്ധപ്പെടുത്തുമെന്നാണ് ഭീഷണി. മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനമല്ലല്ലോയെന്നും കാനം സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കവേ പറഞ്ഞു.

◾കോഴിക്കോട് മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നിസഹകരിച്ചതോടെ കേസിന്റെ തെളിവെടുപ്പ് മുടങ്ങി. ഏഴു മണിക്കൂര്‍ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടും പ്രതികള്‍ പ്രതികരിച്ചില്ല. കസ്റ്റഡി സമയം അവസാനിക്കുംമുന്‍പ് പ്രതികളായ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും പൊലീസ് കോടതിയില്‍ ഹാജരാക്കി.

◾പോലീസില്‍ നല്‍കിയ പരാതിയിലെ നടപടികളുടെ പുരോഗതി തിരക്കി സ്റ്റേഷനിലെത്തിയ സിപിഎം സൈബര്‍ പോരാളി പി.കെ സുരേഷ് കുമാറിനെ പോലീസ് ജാമ്യമില്ലാ വകുപ്പുകളില്‍ ജയിലിലടച്ചതിനെതിരേ സൈബര്‍ അണികളുടെ സൈബര്‍ ആക്രണം. സ്റ്റേഷനിലെത്തി പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ചാണ് സുരേഷിനെ അറസ്റ്റു ചെയ്ത് ജയിലിലാക്കിയത്. ഇടതു പ്രവര്‍ത്തകനെ പൊലീസ് കള്ളകേസില്‍ ജയിലിലടച്ചെന്നാണ് സൈബര്‍ പോരാളികളുടെ ആരോപണം.

◾കോഴിക്കോട് ചേവായൂരിലെ ആര്‍ടി ഓഫീസിനു മുമ്പിലെ സ്വകാര്യ ഓട്ടോ കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍നിന്നു സര്‍ക്കാര്‍ രേഖകള്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കും. സസ്പെന്‍ഷനിലായ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കെതിരെയാണ് കേസ്. ഈ സ്ഥാപനം വഴി ഉദ്യോഗസ്ഥര്‍ വന്‍ തോതില്‍ കൈക്കൂലി വാങ്ങിയിരുന്നെന്ന് കണ്ടെത്തിയിരുന്നു.

◾കോഴിക്കോട് സമാന്തര ലോട്ടറി ഇടപാടുകേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. തളിയില്‍ ലോട്ടറി ഇടപാടു നടത്തിയിരുന്ന പന്നിയങ്കര സ്വദേശികളായ ഉമ്മര്‍ കോയ (47), പ്രബിന്‍(31), ചക്കുംകടവ് സ്വദേശി ഫൈസല്‍(43) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്.

◾ഇടുക്കിയില്‍ വൈദ്യുതി ബോര്‍ഡിന്റെ കണ്ടെയ്നറില്‍ സൂക്ഷിച്ച സാധനങ്ങള്‍ മോഷ്ടിച്ച രണ്ടു പേര്‍ പിടിയില്‍. പള്ളിവാസല്‍ രണ്ടാം മൈല്‍ കളത്തിപ്പറമ്പില്‍ റിയാസ് (33) മീന്‍കെട്ട് പുത്തന്‍വീട്ടില്‍ രാമര്‍ (50) എന്നിവരെയാണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

◾കോഴിക്കോട് മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച പ്രതികളെ പിടികൂടിയ പോലീസിനെ സിപിഎം ഭീഷണിപ്പെടുത്തുകയാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍. കൊലവിളിയും അക്രമവും നടത്തുന്ന ഗുണ്ടകളെ സംരക്ഷിക്കുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിലപാട് അപകടകരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

◾25 കോടി രൂപയുടെ തിരുവോണം ബംപര്‍ ടിജെ 750605 എന്ന നമ്പരിന്. ടിജി 270912 നാണ് അഞ്ചു കോടി രൂപയുടെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ ഒരോ കോടി രൂപ ടിഎ 292922, ടിബി 479040, ടിസി 204579, ടിഡി 545669, ടിഇ 115479, ടിജി 571986, ടിഎച്ച് 562506, ടിജെ 384189, ടികെ 395507, ടിഎല്‍ 555868 എന്നീ ടിക്കറ്റുകള്‍ക്ക്. 500 രൂപ വിലയുള്ള 67 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റത്.

◾രണ്ടാം വിവാഹത്തിനു മൂന്നു നാള്‍ മമ്പു കാണാതായ യുവതിയുടെ ജഡം പൊട്ടക്കിണറില്‍. കഴിഞ്ഞ 30 നു കാണാതായ വേറ്റിനാട് ചന്തയ്ക്കു സമീപം കുന്നും പുറത്ത് വീട്ടില്‍ പത്മാവതിയുടെ മകള്‍ അനുജ എന്ന 26 കാരിയാണു മരിച്ചത്. മൃതദേഹം തിരുവനന്തപുരം വെമ്പയം വേറ്റിനാട് ശാന്തി മന്ദിരത്തിനു സമീപമുള്ള കിണറിലാണു കണ്ടെത്തിയത്. ഇക്കഴിഞ്ഞ മൂന്നാം തിയതി വിവാഹം നടക്കേണ്ടതായിരുന്നു.

◾വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റിലായി. നായ്ക്കട്ടി മാതമംഗലം ചിറക്കമ്പം സ്വദേശി തയ്യില്‍ അബ്ദുള്ള മുസ്ല്യാര്‍ (55) ആണ് പിടിയിലായത്.

◾തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ കാട്ടാനയിറങ്ങി. ജനവാസ മേഖലയില്‍ കാട്ടാന കൃഷി നശിപ്പിച്ചു. ആറ്റൂര്‍ നായാടിക്കോളനി , കാരക്കാട്, മേലെക്കുളം ഭാഗത്താണ് വ്യാപകമായി കൃഷി നശിപ്പിച്ചത്.

◾രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് പ്രസിഡന്റാകണമെന്ന് ഐകകണ്ഠ്യേന പ്രമേയം പാസാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മുന്‍കൈയെടുത്താണ് പാര്‍ട്ടി പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കല്‍പിക്കുന്ന വ്യക്തിയാണ് അശോക് ഗെഹ്ലോട്ട്.

◾രാഷ്ട്രീയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചര്‍ച്ച നടത്തിയത് അദ്ദേഹത്തിന്റെ മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണെന്ന് ജെഡിയു നേതാവ് രാജീവ് രഞ്ജന്‍ സിംഗ്. പ്രശാന്ത് കിഷോര്‍ ഒളിഞ്ഞും തെളിഞ്ഞും ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾പഞ്ചാബിലെ ചണ്ഡീഗഡില്‍ ഹോസ്റ്റലില്‍ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത്. പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍. സംഭവത്തില്‍ പൊലീസ് കേസെടുത്തു. വീഡിയോ പ്രചരിപ്പിച്ച ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ മൊഹാലിയിലുള്ള ചണ്ഡീഗഡ് സര്‍വ്വകലാശാല ഹോസ്റ്റലിലാണ് സംഭവം. നിരവധി പെണ്‍കുട്ടികള്‍ ആത്മഹത്യക്കു ശ്രമിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

◾സ്‌കൂള്‍ ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങി അധ്യാപിക മരിച്ചു. മഹാരാഷ്ട്രയിലെ നോര്‍ത്ത് മുംബൈയിലെ പ്രാന്തപ്രദേശമായ മലാഡിലെ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂളിലാണ് അപകടത്തില്‍ ജെനല്‍ ഫെര്‍ണാണ്ടസ് എന്ന അധ്യാപിക മരിച്ചത്.

◾യുക്രെയിനിലെ ഇസിയം നഗരത്തിനു പുറത്തെ വനമേഖലയില്‍ നൂറുകണക്കിന് ശവക്കുഴികള്‍ കണ്ടെത്തി. റഷ്യയില്‍നിന്നു തിരിച്ചുപിടച്ച പ്രദേശത്താണ് നാനൂറോളം പേരുടെ കുഴിമാടങ്ങള്‍ കണ്ടെത്തിയത്. മരക്കുരിശു വച്ച്, അക്കങ്ങള്‍ അടയാളപ്പെടുത്തിയ നിലയിലായിരുന്നു കുഴിമാടങ്ങള്‍.

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.