ഹരിപ്പാട് ഹോസ്റ്റലിൽ നിന്നും മുങ്ങിയ മൂന്നു വിദ്യാർത്ഥിനികളെ എറണാകുളത്തുനിന്ന് കണ്ടെത്തി പ്രഭാത വാർത്തകൾ വായിക്കാം -15-09-2022
****************************************
ഇൻസുലിൻ എടുക്കുന്നുണ്ടെങ്കിൽ, ഒഴിവാക്കാം, കൂടുതൽ അറിയുവാൻ ഇവിടെ click ചെയ്യുക.
Call- 9633950125
***************************************
◾ഹരിപ്പാട്: ഹോസ്റ്റലിൽ നിന്നു മുങ്ങിയ മൂന്നു വിദ്യാർത്ഥിനികളെ കണ്ടെത്തി. എറണാകുളത്തു നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഫോണില്ലാത്ത പെൺകുട്ടി ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതു വീട്ടിൽ അറിഞ്ഞതിനെത്തുടർന്നാണ് കുട്ടികൾ ഹോസ്റ്റലിൽ നിന്നും മുങ്ങിയത്.നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ നിന്ന് കഴിഞ്ഞദിവസം രാത്രിയോടെയാണ് 8, 10, 12 ക്ലാസ് വിദ്യാർത്ഥിനികളെയാണു കാണാതായത്. മൊബൈൽഫോൺ സ്വന്തമായി ഇല്ലാതിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിക്കുന്നത് കണ്ടെത്തിയ രക്ഷിതാക്കൾ സ്കൂളിൽ അറിയിക്കുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച രാത്രി 11.30-ഓടെ ഹോസ്റ്റലിൽനിന്നു മുങ്ങിയത്. മൂന്നുകിലോമീറ്റർ നടന്ന് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലെത്തിയ ഇവർ രാത്രി ട്രെയിനിൽ കയറി കൊല്ലത്തെത്തി. പിന്നീട്, രാവിലെ എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തി. തുടർന്ന്, മറൈൻഡ്രൈവിൽവെച്ച് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആൺസുഹൃത്തിനെ കണ്ടു. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ചതു രക്ഷിതാക്കൾ അറിഞ്ഞെന്നും അതിനാൽ തങ്ങൾ ബെംഗളൂരുവിലേക്കു പോവുകയാണെന്നും സുഹൃത്തിനോടു പറഞ്ഞു. ഇതറിഞ്ഞ സുഹൃത്ത് ആണ് പെൺകുട്ടിയുടെ പിതാവിനെ വിവരം അറിയിച്ചത്. ഇതറിഞ്ഞ പിതാവ് ഉടൻ തന്നെ കരീലക്കുളങ്ങര പൊലീസിനെ വിവരം അറിയിച്ചു.തുടർന്ന്, എസ്.എച്ച്.ഒ. യുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തുനിന്നു വിദ്യാർത്ഥിനികളെ കണ്ടെത്തുകയായിരുന്നു. ഇവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി
◾പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു.പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ രണ്ടുപേരെ തെരുവുനായ കടിച്ചു. വെട്ടിപ്രത്തുവച്ചാണ് ഇവര്‍ക്കുനേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ജ്വല്ലറി ജീവനക്കാരനായ പ്രകാശന്‍ എന്നയാളാണ് കടിയേറ്റ രണ്ടാമത്തെയാള്‍. ഇന്നലെ വൈകീട്ടോടെ വെട്ടിപ്രത്ത് മജിസ്‌ട്രേറ്റുമാര്‍ താമസിക്കുന്ന ക്വാട്ടേഴ്‌സിന് സമീപത്താണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വൈകീട്ട് നടക്കാനിറങ്ങിയ മജിസ്‌ട്രേറ്റിനാണ് നായയുടെ കടിയേറ്റത്.
◾ആസാദ് കാഷ്മീര്‍ പരാമര്‍ശത്തിനു കെ.ടി. ജലീലിനെതിരേ കേസെടുക്കണമെന്ന ഡല്‍ഹി റോസ് അവന്യൂ കോടതിയിലെ കേസില്‍ നാളെ വിധി പറയും. ജലീലിനെതിരെ കേസെടുക്കണമെന്ന് ഉത്തരവിട്ടെന്നു പ്രചരിപ്പിച്ച പരാതിക്കാന്‍ ജി.എസ് മണി കോടതിയില്‍ മാപ്പു പറഞ്ഞു.
◾തെരുവുനായകളുടെ ആക്രമണത്തില്‍നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതി. പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ പിടികൂടി സംരക്ഷണ കേന്ദ്രത്തിലാക്കണം. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ നാളെ അറിയിക്കണം. തെരുവ് നായ്ക്കളെ തല്ലിക്കൊന്ന് ജനം നിയമം കൈയിലെടുക്കരുത്. ബോധവത്കരണത്തിനായി പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. തെരുവുനായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി ഉത്തരവ്.
◾കെപിസിസി പ്രസിഡന്റായി കെ. സുധാകരന്‍ തുടരാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഗ്രൂപ്പുനേതാക്കള്‍ തമ്മില്‍ ധാരണ. 77 പുതുമുഖങ്ങള്‍ അടക്കമുള്ള 310 അംഗ കെപിസിസി പട്ടികയ്ക്കും അംഗീകാരം നല്‍കി. ഇതില്‍ 285 പേര്‍ ബ്ലോക്ക് പ്രതിനിധികളാണ്. പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കണമെന്ന് എഐസിസിയോട് ആവശ്യപ്പെടുന്ന ഒറ്റവരി പ്രമേയം കെപിസിസി ജനറല്‍ ബോഡി പാസാക്കും. വൈകാതെ പ്രഖ്യാപനവും ഉണ്ടാകും.
◾പിസിസി പ്രസിഡന്റുമാരെയും എഐസിസി അംഗങ്ങളെയും സോണിയാ ഗാന്ധി തന്നെ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ സംസ്ഥാന നേതാക്കള്‍ക്ക് എഐസിസിയുടെ നിര്‍ദ്ദേശം. ഈ മാസം ഇരുപതിനു മുന്‍പായി പ്രമേയം പാസാക്കണം. ഒക്ടോബര്‍ 17 നുള്ള തെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് ശ്രമം. ഈ മാസം 24 മുതല്‍ 30 വരെയാണു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്.
◾പഞ്ചാബിലെ ആംആദ്മി പാര്‍ട്ടിയുടെ 11 എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ ബി.ജെ.പി 25 കോടി രൂപവീതം വാഗ്ദാനം ചെയ്തെന്ന് അരവിന്ദ് കെജരിവാള്‍. ആംആദ്മി പാര്‍ട്ടിയുടെ പരാതിയില്‍ പഞ്ചാബ് പോലീസ് കേസെടുത്തു. ഗോവയില്‍ കോണ്‍ഗ്രസിലെ പതിനൊന്നില്‍ എട്ട് എംഎല്‍എമാര്‍ ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിറകേയാണ് ഈ ആരോപണവും കേസും.
◾കേന്ദ്ര പൊതുമേഖലാ ബാങ്കായ ഐഡിബിഐ ബാങ്കും സ്വകാര്യവല്‍ക്കരിക്കുന്നു. ലേല നടപടികള്‍ക്കായി നിക്ഷേപകരില്‍നിന്ന് താത്പര്യപത്രം ഉടന്‍ ക്ഷണിക്കുമെന്ന് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് സെക്രട്ടറി. ഐഡിബിഐ ബാങ്കില്‍ 45.48 ശതമാനം ഓഹരികളാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന് ഉള്ളത്. 49.24 ശതമാനം ഓഹരികള്‍ എല്‍ഐസിയുടെ കൈയിലാണ്.
◾ഭാരത് ജോഡോ യാത്രക്കിടെ ഗോവയിലെ എട്ട് എംല്‍എമാര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കു പോകുന്നതിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒന്ന് നടന്നാല്‍ ഇതാണ് സ്ഥിതിയെങ്കില്‍ എന്ന തലക്കെട്ടോടെയാണ് ശിവന്‍കുട്ടിയുടെ ട്രോള്‍. ഇവിടൊരാള്‍ തെക്കുവടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് ഓടുന്നുവെന്നാണ് ശിവന്‍കുട്ടി കുറിച്ചത്.
◾വ്യക്തികളും രാജ്യങ്ങളും ഒന്നാം സ്ഥാനത്ത് എത്തുകയല്ല സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുകയാണ് പ്രധാനമെന്ന് രാഹുല്‍ഗാന്ധി. അമേരിക്ക പോലുള്ള രാജ്യങ്ങള്‍ പല കാര്യങ്ങളിലുമെന്ന പോലെ ജയില്‍പുള്ളികളുടെ അനുപാതത്തിലും വെടിവയ്പിലും ഒന്നാം സ്ഥാനത്താണ്. പല കാര്യങ്ങളിലും ഇന്ത്യ പിന്നാക്കമാണെങ്കിലും വിവിധതലങ്ങളില്‍ ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയുമായി കൊല്ലത്ത് എത്തിയ രാഹുല്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു.
◾ഗള്‍ഫ് രാജ്യങ്ങളും ദുബായ് നഗരവും പടുത്തുയര്‍ത്തിയത് കേരള ജനതയാണെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ ദര്‍ശനങ്ങള്‍ക്കു പിന്തുണ നല്‍കുന്ന സംസ്ഥാനമാണു കേരളമെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായുള്ള സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പോലീസ് സുരക്ഷ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. സമരക്കാരെ പോലീസ് തടയാത്തതിനാല്‍ തുറമുഖ നിര്‍മ്മാണം നിലച്ചെന്നും കോടതിയലക്ഷ്യ ഹര്‍ജിയില്‍ അദാനി ഗ്രൂപ്പ് ആരോപിക്കുന്നു.
◾തീരദേശ പരിപാലന ചട്ടം ലംഘിച്ച ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് ഇന്നു പൊളിച്ചുനീക്കും. റിസോര്‍ട്ട് കയ്യേറിയ മൂന്നു ഹെക്ടറോളം ഭൂമി ജില്ലഭരണകൂടം തിരിച്ച് പിടിച്ചിരുന്നു. പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനകം നീക്കം ചെയ്യും. ആലപ്പുഴ നെടിയംത്തുരുത്തില്‍ വേമ്പനാട്ടുകായലിന്റെ തീരത്താണ് കാപ്പിക്കോ റിസോര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ നടത്തിയ നിയമയുദ്ധത്തിനൊടുവില്‍ കെട്ടിടം പൊളിക്കണമെന്ന് 2013 ല്‍ ഹൈക്കോടതി ഉത്തരവിടുകയും 2020 ല്‍ സുപ്രീംകോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്തിരുന്നു.
◾ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനത്തിനു പരമാവധി ഭക്തര്‍ക്ക് ദര്‍ശന സൗകര്യം നല്‍കാന്‍ തീരുമാനം. കോവിഡ് കാലത്ത് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരില്ല. പഴയ നിലയില്‍ തീര്‍ത്ഥാടകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ വിളിച്ച യോഗത്തില്‍ തീരുമാനിച്ചു.
◾ കൈക്കൂലി വാങ്ങി ഡിവൈഎഫ്ഐ നേതാവിന് നിയമനം നല്‍കി ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന കണ്ണൂര്‍ പുന്നാട് സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ധര്‍ണ. കണ്ണൂര്‍ ഡി സി സി സെക്രട്ടറി പി.കെ ജനാര്‍ദ്ദനനാണ് ബാങ്ക് പ്രസിഡന്റ്. യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.
◾വടകരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് യുവാവിനു പൊലീസ് സുരക്ഷ. ചോറോട് സ്വദേശി ജസീലിനാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മാസം 11 ന് വിദേശത്തുനിന്നു വന്ന ജസീല്‍ സ്വര്‍ണ്ണക്കടത്ത് സംഘം കൊടുത്തു വിട്ട സ്വര്‍ണം കൈമാറിയില്ല. സ്വര്‍ണക്കടത്തു സംഘം വീട്ടിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തി. ഇതിനിടെ 450 ഗ്രാം സ്വര്‍ണവുമായി ഇയാള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ഇയാള്‍ക്കെതിരേ ഭീഷണി തുടരുന്നതിനാലാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്.
◾ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് ഹൈക്കോടതി വിലക്കി. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇടക്കാല ഉത്തരവിറക്കിയത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന ഇടുക്കി കേന്ദ്രമായ സൊസൈറ്റിയാണ് കോടതിയെ സമീപിച്ചത്.
◾നായ ശല്യത്തിനെതിരെ കണ്ണൂര്‍ കളക്ടറേറ്റിനു മുന്നിലെ മരത്തില്‍ ചങ്ങലയില്‍ ബന്ധിതനായി സമരം. സുരേന്ദ്രന്‍ കുക്കാനത്തില്‍ എന്നയാളാണ് ഒറ്റയാള്‍ പ്രതിഷേധം നടത്തിയത്.
◾ഹരിപ്പാട് വിവാഹസദ്യക്കിടയില്‍ പപ്പടത്തിന്റെ പേരിലുണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. പപ്പടത്തിനു വേണ്ടിയുള്ള ഈ അടിപിടിക്ക് പേരിടൂവെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.
◾തിരുവനന്തപുരം തൈക്കാടുള്ള എസ്ബിഐയുടെ അഞ്ചു നില കെട്ടിടത്തിനു മുകളില്‍നിന്നു ചാടി യുവാവ് ജീവനൊടുക്കി. എസ്ബിഐയിലെ ഹൗസിംഗ് ലോണ്‍ വിഭാഗം കൈകാര്യം ചെയ്യുന്ന ഏജന്‍സിയിലെ ജീവനക്കാരനായ മാര്‍ത്താണ്ടം സ്വദേശി ആദര്‍ശാണ് മരിച്ചത്.
◾ആലപ്പുഴയില്‍നിന്നു കാണാതായ സഹോദരങ്ങളായ കുട്ടികളില്‍ ഒരാള്‍ വീട്ടില്‍ തിരിച്ചെത്തി. പതിമൂന്നുകാരനായ അക്ഷയാണ് തിരിച്ച് വന്നത്. കാണാതായ സഹോദരിയും പതിനഞ്ചുകാരിയുമായ അഞ്ജനയെ പോലീസ് തെരയുന്നു. അഞ്ജന തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ആലപ്പുഴ ചെറായി അയ്യംമ്പിള്ളി വിബിഷിന്റെ മക്കളാണ് അഞ്ജനയും അക്ഷയും.
◾മുണ്ടക്കയം ബിവറേജില്‍ നിന്നു മദ്യം മോഷ്ടിച്ച കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ഇടുക്കി കരുണാപുരം സ്വദേശി കല്ലോലിയില്‍ ബിജു ചാക്കോ, ഇടുക്കി അന്യാര്‍തൊളു സ്വദേശി സജി കെ.എസ് എന്നിവരാണ് പിടിയിലായത്.
◾തെരുവു വിളക്കുകളിലെ ബാറ്ററി മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച മൂന്നംഗ സംഘം കോട്ടയം പാലായില്‍ അറസ്റ്റില്‍. പ്രതികളില്‍ രണ്ടു പേര്‍ സഹോദരന്‍മാരാണ്. പോത്താനിക്കാട് പല്ലാരിമംഗംല സ്വദേശികളായ പ്ലാംതടത്തില്‍ വിഷ്ണു ആനന്ദ്, സഹോദരന്‍ ജിഷ്ണു ആനന്ദ്, ആലക്കോട്ടില്‍ ബാദുഷ എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും 20 വയസുകാരാണ്.
◾ഇരിങ്ങാലക്കുടയില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ് നിരവധി വാഹനങ്ങളില്‍ ഇടിച്ച് അപകടം. സുമംഗലി എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഹംമ്പ് ചാടിയതിനു പിറകേ, മുന്നിലുണ്ടായിരുന്ന സ്‌കൂട്ടറിലും ട്രാവലറിലും അടക്കം അഞ്ചോളം വാഹനങ്ങളില്‍ ഇടിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു.
◾ജാറം കമ്മിറ്റി ഓഫിസുകളിലും മദ്രസകളിലും മോഷണം നടത്തിയ വയനാട് അമ്പലവയല്‍ തെമ്മിനി മല സ്വദേശി ഷംസാദിനെ (34) പോലീസ് അറസ്റ്റു ചെയ്തു. മോഷ്ടിച്ച തുകയിലെ ഒരു ഭാഗം അനാഥാലയങ്ങള്‍ക്ക് സംഭാവന ചെയ്തെന്നാണ് പ്രതി പോലീസിനോടു പറഞ്ഞത്.
◾ക്രെയിന്‍ ബെല്‍റ്റ് തകര്‍ന്ന് ഖലാസി മരിച്ചു. കണ്ണൂര്‍ കുപ്പം സ്‌കൂളിന് സമീപത്തെ കണ്ണൂക്കാരന്‍ വീട്ടില്‍ ഫൈസല്‍ (36) ആണ് മരിച്ചത്. ഏഴുംവയലിലെ പ്ലൈവുഡ് ഫാക്ടറിയിലേക്കു കൊണ്ടുവന്ന മെഷീന്‍ ഇറക്കുന്നതിനിടയിലാണ് അപകടം.
◾വാറണ്ടുമായി വീട്ടിലെത്തിയ പ്രതിയുടെ വീട്ടിലെ ആട്ടിന്‍കൂടിനു സമീപത്തുനിന്ന് കഞ്ചാവ് പിടികൂടി. 14 കഞ്ചാവു കേസുകളില്‍ പ്രതിയായ സെയ്ദു മുഹമ്മദിനെ പോലീസ് പിടികൂടി.
◾എറണാകുളം തൃപ്പൂണിത്തുറ എരൂരില്‍ തെരുവ് നായകളെ കൊന്നതിനു കേസെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്.
◾യുവതി ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍. വയനാട് അമ്പലവയല്‍ ചീങ്ങേരി കോളനിയിലെ പാത്തിവയല്‍ വീട്ടില്‍ രാജന്റെ മകള്‍ പ്രവീണ (21) യാണ് മരിച്ചത്.
◾നിലമ്പൂരില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ മര്‍ദ്ദിച്ച് കൊന്ന ഭര്‍ത്താവ് പിടിയില്‍. ഉപ്പട മലച്ചി ആദിവാസി കോളനിയിലെ രമണിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
◾മസ്‌കറ്റില്‍നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പുക. യാത്രക്കാരെ പുറത്തിറക്കി. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഇടത് വശത്തെ ചിറകില്‍ നിന്നും പുക ഉയര്‍ന്നത്. യാത്രക്കാരെ രാത്രിയാണ് കൊച്ചിയിലെത്തിച്ചത്.
◾ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന്‍ ആര്‍ആര്‍ബി പിഒ പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു.
◾പൈലറ്റുമാര്‍ക്കും കാബിന്‍ ക്രൂവിനും നിര്‍ബന്ധിത ബ്രീത്ത് അനലൈസര്‍ പരിശോധന അടുത്ത മാസം 15 ന് പുനരാരംഭിക്കും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇങ്ങനെ നിര്‍ദേശം നല്‍കിയത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് പരിശോധനകള്‍ നിര്‍ത്തിവച്ചത്.
◾കുവൈറ്റില്‍ തൊഴില്‍ തട്ടിപ്പിനിരയായ തമിഴ്നാട് സ്വദേശി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തൊഴിലുടമയായ അറബി വെടിവച്ച് കൊന്നു. തമിഴ്നാട് തിരുവാവൂര്‍ സ്വദേശി മുത്തുകുമാരനാണ് കൊല്ലപ്പെട്ടത്. ക്യാഷ്യറുടെ ജോലി വാഗ്ദാനം ചെയ്താണ് ഇയാളെ കുവൈറ്റിലെത്തിച്ചത്. ആടുമേയ്ക്കുന്ന ജോലിയാണു നല്‍കിയത്. ആ ജോലിചെയ്യാന്‍ വിസമ്മതിച്ചതോടെ മര്‍ദിച്ചശേഷം വെടിവച്ചു കൊല്ലുകയായിരുന്നു.
◾ഗോവയില്‍ ബിജെപിയിലേക്ക് കൂറുമാറിയ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ദുഷ്ടരും ജനവഞ്ചകരുമാണെന്ന് കോണ്‍ഗ്രസിന്റെ ഗോവയിലെ സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് അടക്കം എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതിനു പിറകേയാണ് പ്രതികരണം.
◾ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അഞ്ചു ദിവസമാണെന്ന് കോണ്‍ഗ്രസ്. യുപിയില്‍ രണ്ടു ദിവസം മാത്രമേ യാത്രയുള്ളൂവെന്ന് സിപിഎം വിമര്‍ശിച്ചിരുന്നു.
◾അഹമ്മദാബാദില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് ഏഴു തൊഴിലാളികള്‍ മരിച്ചു. ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താല്‍ക്കാലിക ലിഫ്റ്റ് ഏഴാം നിലയില്‍നിന്ന് താഴേക്കു പതിക്കുകയായിരുന്നു.
◾ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ചാല്‍ രണ്ടു ബിജെപി പ്രവര്‍ത്തകരെ തരിച്ചാക്രമിക്കുമെന്ന് പശ്ചിമബംഗാള്‍ മന്ത്രി ഉദയന്‍ ഗുഹ. നമ്മള്‍ കൈകളില്‍ വളയിട്ട് ഇരിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയിലും ഹൗറയിലും ബിജെപി പ്രകടനങ്ങള്‍ അക്രമാസക്തമായതിനു പിറകേ, തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ സമ്മേളനത്തിലാണ് മന്ത്രിയുടെ വെല്ലുവിളി.
◾കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സുരക്ഷാ സേന രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി.
◾ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരചടങ്ങില്‍ ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും. 500 ലോകനേതാക്കളാണ് ചടങ്ങില്‍ പങ്കെടുക്കുക. തിങ്കളാഴ്ച ലണ്ടന്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലാണ് സംസ്‌കാരചടങ്ങ്. ഈ മാസം 17 മുതല്‍ 19 വരെയാണ് രാഷ്ട്രപതിയുടെ ലണ്ടന്‍ സന്ദര്‍ശനം.
◾യുക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് നുണ പറയുകയാണെന്ന് വൈറ്റ് ഹൗസ്. യുദ്ധം ഏഴാം മാസത്തിലേക്കു കടക്കുമ്പോള്‍ റഷ്യന്‍ സേനയ്ക്ക് യുക്രൈനില്‍ കടുത്ത പരാജയമാണെന്ന വിവരം മറച്ചുവയ്ക്കുകയാണ്. യുക്രൈന്റെ തെക്കന്‍ നഗരമായ ഖെര്‍സോണിലും വടക്ക് കിഴക്കന്‍ പ്രദേശമായ ഖാര്‍കീവിലും റഷ്യന്‍ പട്ടാളം യൂണിഫോംപോലും ഉപേക്ഷിച്ച് സിവില്‍വേഷത്തിലാണു പാലായനം ചെയ്തത്.
◾ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം. ലോക ചാമ്പ്യന്‍ഷിപ്പിലെ ഫോഗട്ടിന്റെ രണ്ടാം മെഡലാണിത്. ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഒന്നിലേറെ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരം കൂടിയാണ് വിനേഷ് ഫോഗട്ട്.
◾ബിസിസിഐയുടെ ഭരണഘടനാ ഭേദഗതിക്കു സുപ്രീം കോടതി അംഗീകാരം. ഇനി സൗരവ് ഗാംഗുലിക്കും ജയ്ഷായ്ക്കും ബിസിസിഐയുടെ തലപ്പത്തേക്ക് ഒരു തവണകൂടി മത്സരിക്കാം. ഇരുവരുടേയും മൂന്നു വര്‍ഷത്തെ കാലാവധി ഈ മാസം തീരാനിരിക്കെയാണു കോടതി നടപടി. ഇതോടെ ഗാംഗുലിക്കും ജയ്ഷായ്ക്കും മൂന്നു വര്‍ഷം കൂടി ബിസിസിഐ തലപ്പത്തു തുടരാനാകും.
◾മുംബൈ ഇന്ത്യന്‍സിന് ഇനി പുതിയ പരിശീലകന്‍. നിലവിലെ മുഖ്യ പരിശീലകനായ മഹേല ജയവര്‍ധനെയെ മുംബൈ ഇന്ത്യന്‍സിന്റെ വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളുടെയെല്ലാം ഗ്ലോബല്‍ ഹെഡ്-പെര്‍ഫോര്‍മന്‍സ് ആയി നിയമിച്ചതോടെയാണ് പരിശീലക സ്ഥാനത്തേക്ക് പുതിയൊരാളെ തേടുന്നത്. ടീം ഡയറക്ടറായിരുന്നു മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ ക്രിക്കറ്റ് ഡെവലപ്മെന്റ് ഹെഡ്ഡായും നിയമിച്ചിട്ടുണ്ട്.
◾വെസ്റ്റ് ഇന്‍ഡീസിന്റെ ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. നിക്കോളാസ് പുരാന്‍ നയിക്കുന്ന ടീമില്‍ സൂപ്പര്‍ താരം ആന്ദ്രെ റസല്‍ ഇല്ല. റൊവ്മാന്‍ പവല്‍ ആണ് വൈസ് ക്യാപ്റ്റന്‍.
◾ദീപാവലി അടക്കമുള്ള ഉത്സവസീസണ്‍ മുന്നില്‍ കണ്ട് പ്രമുഖ ഇ- കോമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും വില്‍പ്പന മേള പ്രഖ്യാപിച്ചു. ബിഗ് ബില്യണ്‍ ഡേയ്‌സ് എന്ന പേരില്‍ ഫ്‌ളിപ്പ്കാര്‍ഡ് നടത്തുന്ന വ്യാപാരമേളയ്ക്ക് സെപ്റ്റംബര്‍ 23നാണ് തുടക്കമാകുക. സെപ്റ്റംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വലിയ ഓഫറുകളാണ് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 23ന് തന്നെയാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ആരംഭിക്കുന്നത്. വ്യാപാരമേളയില്‍ ഐസിഐസിഐ ബാങ്കും ആക്‌സിസ് ബാങ്കുമായി ചേര്‍ന്ന് ഫ്‌ളിപ്പ്കാര്‍ട്ട് പത്തുശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് അനുവദിക്കും. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ മറ്റു ഓഫറുകള്‍ക്ക് പുറമേ എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഓരോ പര്‍ച്ചെയ്‌സിനും പത്തുശതമാനം അധികം ഡിസ്‌കൗണ്ട് അനുവദിക്കും. ആദ്യ പര്‍ച്ചയെസിന് 10 ശതമാനം ക്യാഷ് ബാക്കിന് പുറമേയാണിത്.
Comments
Post a Comment
Thanks