ജലീലിനെതിരെ തിരുവല്ല മജിസ്ട്രേറ്റു കോടതി കേസെടുത്തു.
തിരുവല്ല: ആസാദ് കാശ്മീർ വിവാദപരാമർശം നടത്തിയ മുൻമന്ത്രി കെ.ടി.ജലീലിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി എഫ്ഐആർ. ഭരണഘടനയെ അപമാനിക്കുകയും രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യംചെയ്യുക എന്ന ഉദ്ദേശ്യത്തോടുകൂടി പരാമർശം നടത്തുകയും ചെയ്തെന്ന നിലയിൽ ഐപിസി 153 (ബി), നാഷനൽ ഓണർ ആക്ട് സെക്‌ഷൻ 2 എന്നിവ പ്രകാരമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുവകുപ്പുകളിലുമായി പരമാവധി 8 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.
ഇന്ത്യൻ ഭരണഘടനയുടെ പരിധിയിൽവരുന്ന കശ്മീരിനെ ഇന്ത്യൻ അധിനിവേശ കശ്മീരെന്നും അയൽരാജ്യമായ പാക്കിസ്ഥാൻ ബല പ്രയോഗത്തിലൂടെ കയ്യടക്കിവച്ചിരിക്കുന്ന കശ്മീർ ഭാഗങ്ങളെ ആസാദ് കശ്മീർ എന്നും തെറ്റായും പ്രകോപനപരമായും വിശേഷിപ്പിച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
ഭരണഘടനയെയും സർക്കാരിനെയും അപമാനിക്കുന്ന തരത്തിൽ, തീവ്രനിലപാടുള്ള ദേശവിരുദ്ധ ശക്തികളെ പ്രോത്സാസാഹിപ്പിക്കും വിധമുള്ള പ്രസ്താവനയിറക്കിയെന്നും ഇതുവഴി ദേശീയതയെയും രാജ്യത്തിന്റെ അഖണ്ഡതയെയും വ്രണപ്പെടുത്തി സ്പർധ വളർത്താൻ ശ്രമിച്ചുവെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
എംഎൽഎ സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസമാണ് ജലീലിനെതിരെ കീഴ്‌വായ്പൂര് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. എഴുമറ്റൂർ സ്വദേശി അരുൺ മോഹൻ നൽകിയ ഹർജിയിൽ ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി നിർദേശം നൽകിയതിനെത്തുടർന്നായിരുന്നു നടപടി.
Comments
Post a Comment
Thanks