ഗവർണർക്കെതിരെ അതിക്രമം കാണിച്ചവർക്കെതിരെ കേസില്ല. കറുത്ത വസ്ത്രമിട്ടവർക്കെതിരെ കേസ്
തിരുവനന്തപുരം ∙ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രനെതിരായ പരാമർശത്തിൽ ഉറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ ഉണ്ടായ ആക്രമണശ്രമം ആസൂത്രിതമാണെന്ന് ഗവർണർ ആവർത്തിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭകാലത്ത് 2019 ഡിസംബർ 28നു കണ്ണൂർ സർവകലാശാലയിലെ ഇന്ത്യൻ ചരിത്ര കോൺഗ്രസ് വേദിയിൽ തനിക്കെതിരെ പ്രതിഷേധിച്ച ചരിത്രകാരൻ ഇർഫാൻ ഹബീബ് ഗുണ്ടയാണെന്നും ഗവർണർ തുറന്നടിച്ചു.
ഡൽഹിയിലെ കേരള ഹൗസിൽ മാധ്യമങ്ങളെ കാണുമ്പോഴാണ് ഗവർണർ ആരോപണങ്ങൾ ആവർത്തിച്ചത്. ‘‘കണ്ണൂർ സർവകലാശാല സംഘടിപ്പിച്ച ആ പരിപാടിയിൽ നടന്നത് പ്രതിഷേധമല്ല, മറിച്ച് ആക്രമണമാണ്. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ വച്ചുതന്നെ ആസൂത്രണവും ഗൂഢാലോചനയും നടന്നു. ഈ ഗൂഢാലോചനയില്‍ കണ്ണൂർ സർവകലാശാല വിസിയും പങ്കാളിയാണ്. വൃത്തികെട്ട മനസ്സാണ് ഇവർക്കുള്ളത്’ – ഗവർണർ പറഞ്ഞു.
ഇർഫാൻ ഹബീബ് തെരുവുഗുണ്ടയെപ്പോലെയാണ് പെരുമാറിയതെന്നും ഗവർണർ ആരോപിച്ചു. ഇർഫാന്റെ പ്രവൃത്തിയെ പ്രതിഷേധമെന്നു വിളിക്കാനാകില്ല. തന്നെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. കറുത്ത ഷർട്ടിട്ടാൽ കേസെടുക്കുന്ന നാടാണ് കേരളം. ഫെയ്സ്ബുക് പോസ്റ്റിന്റെ പേരിലും ഇവിടെ കേസെടുക്കും. എന്നിട്ടും ഗവർണറെ ആക്രമിച്ചവർക്കെതിരെ നടപടിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടനാ വിരുദ്ധമായ ബില്ലുകളിൽ ഒപ്പിടില്ലെന്നു ഗവർണർ വ്യക്തമാക്കി. തന്റെ അധികാരം വെട്ടിക്കുറച്ച ബിൽ നിയമമാകണമെങ്കിൽ താൻ തന്നെ ഒപ്പിടണമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.
Comments
Post a Comment
Thanks